തൃശൂരില്‍ സ്വകാര്യ ബസ് മറിഞ്ഞു; 10 യാത്രക്കാര്‍ക്ക് പരിക്ക്

തൃശൂരില്‍ സ്വകാര്യ ബസ് മറിഞ്ഞു; 10 യാത്രക്കാര്‍ക്ക് പരിക്ക്

തൃശ്ശൂര്‍: തൃശ്ശൂര്‍ പുറ്റേക്കരയില്‍ സ്വകാര്യ ബസ് മറിഞ്ഞ് 10 പേര്‍ക്ക് പരിക്കേറ്റു. നടുറോഡിന് കുറുകെയാണ് ബസ് മറിഞ്ഞത്. മരത്തിലും കാറിലും ഇടിച്ച ശേഷമാണ് ബസ് മറിഞ്ഞത്. തൃശൂര്‍, കുന്നംകുളം റോഡില്‍ സര്‍വീസ് നടത്തുന്ന ജീസസ് ബസാണ് മറിഞ്ഞത്. പുലര്‍ച്ചെ 5 മണിയോടെയാണ് അപകടമുണ്ടായത്.

ആരുടേയും പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. അപകടത്തെ തുടര്‍ന്ന് തൃശ്ശൂര്‍, കുന്നംകുളം റോഡില്‍ ഗതാഗതം സ്തംഭിച്ചു. ബസ് മാറ്റാനുള്ള ശ്രമം തുടരുകയാണ്.

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം തുടരും

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം തുടരും

കോഴിക്കോട്: മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം തുടരുമെന്നും ശക്തമായി പെയ്യുന്ന സമയങ്ങളില്‍ വാഹന ഗതാഗതം അനുവദിക്കില്ലെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ അറിയിച്ചു. മഴ കുറയുന്ന സമയങ്ങളില്‍ ഒറ്റവരിയായി ചെറുവാഹനങ്ങള്‍ മാത്രംകടത്തിവിടാനാണ് തീരുമാനം.

ചുരത്തിലൂടെ ഭാരമേറിയ വാഹനങ്ങള്‍ അനുവദിക്കില്ല.ചുരത്തിലെ കല്ലും മണ്ണും പൂര്‍ണമായും നീക്കിയിട്ടുണ്ട്.വയനാട്ടിലേക്കും തിരിച്ചുമുള്ള ഭാരം കൂടിയ വാഹനങ്ങള്‍ കുറ്റ്യാടി, നാടുകാണി ചുരങ്ങളും കണ്ണൂര്‍ റോഡും ഉപയോഗപ്പെടുത്തണമെന്നും അധികൃതര്‍ അറിയിച്ചു.

ചുരത്തിലെ മണ്ണിടിച്ചിലില്‍ ഉടന്‍ പരിഹാരം കണ്ടെത്തുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. 80 അടി മുകളില്‍ നിന്ന് ബ്ലോക്ക് ആയിട്ടാണ് പൊട്ടലുണ്ടായത്. അതിനാല്‍ സോയില്‍ പൈപ്പിങ് ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണം. ഭാരം കയറ്റിയ വാഹനങ്ങള്‍ റിസ്‌ക്കെടുത്ത് ഇപ്പോള്‍ വിടുന്നത് സുരക്ഷിതമല്ലെന്നും റോഡിന്റെ താഴത്തേക്ക് വിള്ളല്‍ ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രിയാണ് താമരശ്ശേരി ഒമ്പതാം വളവിലെ വ്യൂ പോയിന്റില്‍ വലിയ മണ്ണിടിച്ചിലുണ്ടായത്. റോഡിലേക്ക് കല്ലും മണ്ണും മരങ്ങളും ഇടിഞ്ഞുവീഴുകയായിരുന്നു. കാല്‍നടയാത്രപോലും സാധ്യമല്ലാത്ത വിധമാണ് റോഡിലേക്ക് മണ്ണ് ഇടിഞ്ഞു വീണത്.

കാസര്‍കോട് കൂട്ട ആത്മഹത്യ; ഒരു കുടുംബത്തിലെ മൂന്നുപേര്‍ ജീവനൊടുക്കി

കാസര്‍കോട് കൂട്ട ആത്മഹത്യ; ഒരു കുടുംബത്തിലെ മൂന്നുപേര്‍ ജീവനൊടുക്കി

കാസര്‍കോട്: കാസര്‍കോട് അമ്പലത്തറയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ ജീവനൊടുക്കി. അമ്പലത്തറ പറക്കളായി സ്വദേശി ഗോപി (60), ഭാര്യ ഇന്ദിര (57 ) മകന്‍ രഞ്‌ജേഷ് (36) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്.

മറ്റൊരു മകന്‍ രാകേഷ് ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആസിഡ് കുടിച്ചാണ് ഇവര്‍ ജീവനൊടുക്കിയത്. സാമ്പത്തിക ബാധ്യതകളാണ് കൂട്ട ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ആസിഡ് കുടിച്ച് കൂട്ട അത്മഹത്യ ചെയ്യുകയാണെന്ന് ഗോപി അയല്‍ക്കാരനെ വിളിച്ച് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇദ്ദേഹം പൊലീസിനെ വിവരം അറിയിച്ചു. പൊലീസും നാട്ടുകാരും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നുപേരും മരിച്ചു.

കൊച്ചുകുട്ടിയേയും 26 നായ്ക്കളേയും വീട്ടിലാക്കി യുവാവ് വീടു വിട്ടു; ഒടുവിൽ രക്ഷയ്ക്കെത്തി പൊലീസ്

കൊച്ചുകുട്ടിയേയും 26 നായ്ക്കളേയും വീട്ടിലാക്കി യുവാവ് വീടു വിട്ടു; ഒടുവിൽ രക്ഷയ്ക്കെത്തി പൊലീസ്

കൊച്ചി: വാടക വീട്ടില്‍ 26 നായ്ക്കള്‍ക്കൊപ്പം മകനെയും ഉപേക്ഷിച്ച് യുവാവ് നാടുവിട്ടു. തുടര്‍ന്ന് പൊലീസെത്തി കുട്ടിയെ രക്ഷപ്പെടുത്തി. എറണാകുളം തൃപ്പൂണിത്തുറയിലാണ് സംഭവം. നാലാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയെയാണ് പൊലീസെത്തി രക്ഷിച്ചത്. ഞായറാഴ്ചയാണ് നായ്ക്കള്‍ക്കൊപ്പം കുട്ടിയെ ഉപേക്ഷിച്ച് യുവാവ് നാടുവിട്ടത്.

വിദേശത്തു ജോലി ചെയ്യുന്ന അമ്മ വിളിച്ചു പറഞ്ഞതിനെത്തുടര്‍ന്നാണ് പൊലീസ് വിവരം അറിയുന്നത്. തുടര്‍ന്ന് പൊലീസെത്തി കുട്ടിയെ രക്ഷിച്ച് അമ്മയുടെ മാതാപിതാക്കളുടെ പക്കലേല്‍പ്പിച്ചു. മൂന്നു ദിവസമായി ഭക്ഷണവും വെള്ളവും കിട്ടാതെ വലഞ്ഞ നായ്ക്കളെ സൊസൈറ്റി ഫോര്‍ ദ് പ്രിവന്‍ഷന്‍ ഓഫ് ക്രുവെല്‍റ്റി ടു അനിമല്‍സ് (എസ്പിസിഎ) പ്രവര്‍ത്തകരും ഏറ്റെടുത്തു.

മൂന്നു മാസം മുന്‍പാണ് സുധീഷ് എസ് കുമാര്‍ എന്നയാള്‍ എരൂര്‍ അയ്യംപിള്ളിച്ചിറ റോഡില്‍ നാലാം ക്ലാസുകാരനായ കുട്ടിയുമായി വീടു വാടകയ്ക്ക് എടുത്തത്. മുന്തിയ ഇനം നായ്ക്കളെയും വീട്ടിലേക്കു കൊണ്ടുവന്നിരുന്നു. നായ്ക്കളുടെ ശല്യത്തെക്കുറിച്ച് സമീപവാസികളുടെ പരാതിയില്‍ നഗരസഭ നോട്ടിസ് നല്‍കിയിരുന്നു. തുടര്‍ന്നാണ് യുവാവ് വീടു വിട്ടത്. രാത്രിയായിട്ടും അച്ഛനെ കാണാതായതോടെ ജര്‍മ്മനിയില്‍ ജോലി ചെയ്യുന്ന അമ്മയെ കുട്ടി വിളിച്ചു. തുടര്‍ന്ന് അമ്മ 112 ല്‍ വിളിച്ച് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. 30,000 രൂപ മുതല്‍ 50,000 രൂപ വരെ വിലവരുന്ന നായ്ക്കളെയാണ് കുട്ടിക്കൊപ്പം വീട്ടിലാക്കി യുവാവ് വീടുവിട്ടുപോയത്.

സംസ്ഥാനത്ത് ശക്തമായ മഴ: ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴ: ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. വടക്കന്‍ കേരളത്തിലെ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ആറ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. തൃശൂര്‍, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, വയനാട്, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രാ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. നാളെയും തൃശൂര്‍, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, വയനാട്, കാസര്‍കോട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ശനിയാഴ്ചയോടെ മഴയുടെ ശക്തി കുറയുമെന്നുമാണ് പ്രവചനം.

മണിക്കൂറില്‍ 40 മുതല്‍ 65 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍, അതിനോട് ചേര്‍ന്ന തെക്കു പടിഞ്ഞാറന്‍-മധ്യ കിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്ന തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് മത്സ്യത്തൊഴിലാളികള്‍ക്കുള്ള മുന്നറിയിപ്പ്.

കോഴിക്കോട് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം

കോഴിക്കോട് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം

കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ 43കാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

രോഗിയുടെ ആരോഗ്യസ്ഥിതി ഗുരുതരമല്ലെന്നാണ് വിവരം. കോഴിക്കോട്ട് ആറു പേരാണ് ഇതുവരെ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. കോഴിക്കോടിന് പുറമെ, മലപ്പുറം, വയനാട് ജില്ലകളിലും അമീബിക് മസ്തിഷ്‌ക ജ്വരം കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് പല ജില്ലകളിലും അമീബിക് മസ്തിഷ്‌കജ്വരം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്.