സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം ബലാത്സംഗമാകുമോ?; വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം ബലാത്സംഗമാകുമോ?; വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ തീരുമാനം വരുന്നതുവരെ അറസ്റ്റ് പാടില്ലെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് പ്രോസിക്യൂഷന് നിര്‍ദേശം നല്‍കി. നാളെയും ഹര്‍ജിയില്‍ വാദം തുടരും.

വിവാഹ വാഗ്ദാനം നല്‍കി വേടന്‍ തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പരാതിക്കാരി കോടതിയില്‍ ആവര്‍ത്തിച്ചു. വേടന്‍ തന്നെ തെറ്റ് തുറന്നുസമ്മതിച്ചതാണെന്നും ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കരുതെന്നും പരാതിക്കാരി ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു മറുചോദ്യമാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. സ്‌നേഹബന്ധത്തിലിരിക്കുന്ന സമയത്ത് നടന്ന ലൈംഗിക ബന്ധം വിള്ളലുണ്ടാകുമ്പോള്‍ എങ്ങനെ ബലാത്സംഗക്കുറ്റമാകുമെന്ന് കോടതി ചോദിച്ചു.

വേടനെതിരെ രണ്ടുസ്ത്രീകള്‍ കൂടി പരാതിയുമായി രംഗത്തെത്തിയിട്ടുണ്ടെന്ന് പരാതിക്കാരി പറഞ്ഞപ്പോള്‍ സ്വന്തം കാര്യം മാത്രം പറഞ്ഞാല്‍ മതിയെന്ന് ഹൈക്കോടതി വ്യക്തമാക്കി. വേടന്‍ സ്ഥിരം കുറ്റവാളിയാണെന്ന പരാതിക്കാരിയുടെ വാദം എങ്ങനെ അംഗീകരിക്കാനാകുമെന്നും കോടതി ചോദിച്ചു. വാദം കേള്‍ക്കുന്നതുവരെ വേടന്റെ അറസ്റ്റ്് ഹൈക്കോടതി തടഞ്ഞു.

ജിജുനെ കാണ്മാനില്ല

ജിജുനെ കാണ്മാനില്ല

ആറ്റിങ്ങൽ : അമ്പലമുക്ക് പണയിൽ ലൈനിൽ വിശാഖത്തിൽ താമസിക്കുന്ന ജിജു (45) നെ രണ്ടു ദിവസമായി കാണ്മാനില്ല. തിരുവനന്തപുരത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റിയായി ജോലി ചെയ്ത് വരികയായിരുന്നു. രണ്ട് ദിവസം മുമ്പ് സ്ഥാപനത്തിൽ ജോലി ചെയ്തശേഷം വീട്ടിൽ തിരിച്ചെത്താതിനെ തുടർന്നു വീട്ടുകാർ പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസും, ബന്ധുക്കളും അന്വേഷണം ആരംഭിച്ചു. ജിജുവിനെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഈ നമ്പരിൽ 9895161635
ബന്ധപെടുക..

മരപ്പട്ടി മൂത്രമൊഴിച്ചു, ഹൈക്കോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ച് ചീഫ് ജസ്റ്റിസ്

മരപ്പട്ടി മൂത്രമൊഴിച്ചു, ഹൈക്കോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ച് ചീഫ് ജസ്റ്റിസ്

കൊച്ചി: മരപ്പട്ടി ശല്യത്തെ തുടര്‍ന്ന് ഹൈക്കോടതിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ച് ചീഫ് ജസ്റ്റിസ്. കോടതി ഹാളില്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെയാണ് അടിയന്തര ഹര്‍ജികള്‍ മാത്രം പരിഗണിച്ചശേഷം കോടതി പിരിഞ്ഞത്. രാവിലെ പതിനൊന്നുമണിയോടെയാണ് സംഭവം.

ഹൈക്കോടതിയുടെ ഒന്നാം നമ്പര്‍ കോടതിയാണ് ചീഫ് ജസ്റ്റിസിന്റേത്. ഇന്നലെ രാത്രി കോടതി മുറിക്കുള്ളിലെ സീലിങ് വഴി ഉള്ളിലെത്തിയ മരപ്പട്ടി കോടതി ഹാളില്‍ മൂത്രമൊഴിച്ചതിനെ തുടര്‍ന്ന് രൂക്ഷമായ ദുര്‍ഗന്ധം പരക്കുകയായിരുന്നു.

മരപ്പട്ടി പ്രവേശിച്ച വിവരമറിഞ്ഞ് എത്തിയ വനംവകുപ്പ് ജീവനക്കാര്‍ ഇന്നലെ രാത്രി മൂന്നു കിലോയോളം ഭാരമുള്ള മരപ്പട്ടിയെ പിടികൂടിയിരുന്നു. എന്നാല്‍ മരപ്പട്ടിയുടെ മൂത്രഗന്ധം മുറിയില്‍നിന്ന് വിട്ടുമാറിയിരുന്നില്ല.

രാവിലെ അടിയന്തരമായി കേള്‍ക്കേണ്ട കേസുകള്‍ പരിഗണിച്ച ശേഷം ചീഫ് ജസ്റ്റിസിന്റ ബെഞ്ച് ഇന്നത്തെ സിറ്റിങ് അവസാനിപ്പിക്കുകയായിരുന്നു. ബാക്കി കേസുകള്‍ മറ്റു ദിവസങ്ങളിലേക്കു മാറ്റി. കോടതി ഹാളില്‍ അടിയന്തരമായി അറ്റകുറ്റപ്പണികള്‍ നടത്തേണ്ടതിനാല്‍ ഇന്നത്തേക്ക് സിറ്റിങ് നിര്‍ത്തിവച്ചു.

മുഖംമൂടി ധരിച്ചെത്തി മദ്യക്കുപ്പികള്‍ മോഷ്ടിച്ചു; കണ്ണൂരില്‍ ബിവറേജസ് ഔട്ട്‌ലെറ്റിലും കടകളിലും കവര്‍ച്ച

മുഖംമൂടി ധരിച്ചെത്തി മദ്യക്കുപ്പികള്‍ മോഷ്ടിച്ചു; കണ്ണൂരില്‍ ബിവറേജസ് ഔട്ട്‌ലെറ്റിലും കടകളിലും കവര്‍ച്ച

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ പാറക്കണ്ടിയിലെ ബിവറേജസ് ഔട്ട്‌ലെറ്റില്‍ മോഷണം. ഔട്ട്ലെറ്റിന്‍റെ ഷട്ടറിന്‍റെ പൂട്ട് പൊളിച്ച നിലയിലായിരുന്നു. ക്യാഷ് കൗണ്ടര്‍ കുത്തിത്തുറന്നിട്ടുണ്ട്. മോഷ്ടാക്കള്‍ സമീപത്തെ മൂന്ന് കടകളുടെ പൂട്ടുകളും തകര്‍ത്ത് അകത്തു കടന്നു. കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്ഥലത്തെത്തി. അന്വേഷണമാരംഭിച്ചു.

മുഖം മൂടിയ രണ്ടുപേരാണ് ഔട്ട്‌ലെറ്റില്‍ കയറി മദ്യക്കുപ്പികള്‍ മോഷ്ടിച്ചതെന്നും പുലര്‍ച്ചെ 2.30 ഓടെയാണ് മോഷണം നടന്നതെന്നാണ് പൊലീസ് പറയുന്നത്. മോഷണ വിവരം ഇന്ന് രാവിലെയാണ് നാട്ടുകാര്‍ അറിയുന്നത്. ഉടനെ പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു.

പൊലിസ് ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തിവരികയാണ്. ബിവറേജസ് ഔട്ട്‌ലെറ്റിലെ കൗണ്ടറില്‍ നിന്നും പണവും ഷോറൂമില്‍ നിന്ന് മദ്യകുപ്പികളും നഷ്ടപ്പെട്ടതായാണ് വിവരം. കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിവരുന്നത്.

‘നീ കുഞ്ഞുങ്ങളെ പീഡിപ്പിക്കും അല്ലേടാ…’; അസഫാക് ആലത്തിന് ജയിലില്‍ സഹതടവുകാരന്റെ മര്‍ദ്ദനം

‘നീ കുഞ്ഞുങ്ങളെ പീഡിപ്പിക്കും അല്ലേടാ…’; അസഫാക് ആലത്തിന് ജയിലില്‍ സഹതടവുകാരന്റെ മര്‍ദ്ദനം

തൃശൂര്‍: ആലുവയില്‍ അഞ്ചു വയസ്സുള്ള ബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക് ആലത്തിന് ജയിലില്‍ വെച്ച് മര്‍ദ്ദനമേറ്റു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഞായറാഴ്ചയായിരുന്നു സംഭവം.

വരാന്തയിലൂടെ നടന്നുപോകുമ്പോള്‍ സഹതടവുകാരനായ കോട്ടയം സ്വദേശി രഹിലാല്‍ ആക്രമിക്കുകയായിരുന്നു. ജയിലിലെ ഡി ബ്ലോക്കിലായിരുന്നു ഇരുവരെയും പാര്‍പ്പിച്ചിരുന്നത്. ‘നീ കുഞ്ഞുങ്ങളെ പീഡിപ്പിക്കും അല്ലേടാ… ‘ എന്നു ചോദിച്ചായിരുന്നു മർദ്ദനം.

സ്പൂണ്‍ കൊണ്ട് അസഫാകിന്റെ തലയിലും മുഖത്തും കുത്തി. മര്‍ദ്ദനത്തില്‍ അസഫാക്കിന് പരിക്കേറ്റു. സംഭവത്തില്‍ അസഫാക് ആലത്തിന്റെ പരാതിയില്‍ തടവുകാരന്‍ രഹിലാലിനെതിരെ കേസെടുത്തു. ഇരുവരേയും വേവ്വേറെ ബ്ലോക്കിലേക്ക് മാറ്റുമെന്ന് ജയില്‍ അധികൃതര്‍ സൂചിപ്പിച്ചു.

ബിഹാർ സ്വദേശിയായ 5 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാക് ആലത്തിന് (28) എറണാകുളം പോക്സോ പ്രത്യേക കോടതി വധശിക്ഷ വിധിച്ചിരുന്നു. തായിക്കാട്ടുകരയിൽനിന്നു തട്ടിക്കൊണ്ടുപോയ പെൺകുഞ്ഞിന്റെ മൃതദേഹം 2023 ​ജൂലൈ 28ന് ആലുവ മാർക്കറ്റിന് സമീപം ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.

വിദ്യാര്‍ഥിയുടെ കര്‍ണപുടം അടിച്ചുതകര്‍ത്ത സംഭവം; ഹെഡ്മാസ്റ്റര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്, വകുപ്പുതല നടപടിക്കും സാധ്യത

വിദ്യാര്‍ഥിയുടെ കര്‍ണപുടം അടിച്ചുതകര്‍ത്ത സംഭവം; ഹെഡ്മാസ്റ്റര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്, വകുപ്പുതല നടപടിക്കും സാധ്യത

കാസര്‍കോട്: കുണ്ടംകുഴിയില്‍ അടിയേറ്റ് വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്ന സംഭവത്തില്‍ ഹെഡ്മാസ്റ്റര്‍ക്കെതിരെ പൊലീസ് കേസ്. ഹെഡ്മാസ്റ്റര്‍ എം അശോകനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്. സംഭവത്തില്‍ ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അശോകനെതിരെ വകുപ്പുതല നടപടിയും സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

കഴിഞ്ഞ ദിവസം തെറ്റ് സംഭവിച്ചതായി ഹെഡ്മാസ്റ്റര്‍ ഏറ്റുപറഞ്ഞിരുന്നു. പിടിഎ യോഗത്തില്‍ അധ്യാപകന്‍ തെറ്റ് സമ്മതിച്ചതായി അറിയിക്കുകയായിരുന്നു. കുട്ടിക്ക് ചികിത്സ സഹായം വാഗ്ദാനം ചെയ്തതായും അടിച്ചപ്പോള്‍ ലക്ഷ്യം തെറ്റുകയായിരുന്നുവെന്നും അധ്യാപകന്‍ യോഗത്തില്‍ അറിയിച്ചു. അതിനിടെ വിദ്യാര്‍ഥിക്ക് അധ്യാപകന്റെ മര്‍ദനത്തില്‍ പരിക്കേറ്റ സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞത്. വിദ്യാര്‍ഥികളുടെ ഭാഗത്ത് നിന്ന് തെറ്റുണ്ടായാല്‍ നിയമംനോക്കി മാത്രമേ ശിക്ഷിക്കാവൂ എന്നും ഒരു കാരണവശാലും കുട്ടികളെ ഉപദ്രവിക്കുന്ന നിലയുണ്ടാകാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു. നേരത്തെ സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.

കുണ്ടംകുഴി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ഥിക്കാണ് അധ്യാപകന്റെ ക്രൂരമര്‍ദനമേറ്റത്. ഓഗസ്റ്റ് 11നായിരുന്നു സംഭവം. സ്‌കൂള്‍ അസംബ്ലിക്കിടെ വികൃതി കാണിച്ചെന്ന് ആരോപിച്ചാണു മര്‍ദിച്ചതെന്നും മറ്റു വിദ്യാര്‍ഥികള്‍ക്കൊപ്പം നിന്ന കുട്ടിയുടെ മുഖത്തടിക്കുകയും വലതുചെവിയില്‍ പിടിച്ചു പൊക്കുകയുമായിരുന്നെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു.

വിദ്യാര്‍ഥിയെ ബേഡകം താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ വിദഗ്ധ ചികിത്സ നിര്‍ദേശിച്ചു. തുടര്‍ന്ന്, കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു നടത്തിയ പരിശോധനയിലാണ് വലതുചെവിക്കു കേള്‍വിക്കുറവുണ്ടെന്നും കര്‍ണപുടം പൊട്ടിയെന്നും കണ്ടെത്തി. കുട്ടിയെ ശസ്ത്രക്രിയയ്ക്കു വിധേനമാക്കണമെന്നാണു ഡോക്ടര്‍മാരുടെ നിര്‍ദേശം.

ആദ്യം പ്രധാന അധ്യാപകന്‍ ആരോപണം നിഷേധിച്ചിരുന്നു. സമീപത്തെ കടയില്‍ കുട്ടികള്‍ മോഷണം നടത്തിയതായി മറ്റൊരു അധ്യാപകന്‍ പറഞ്ഞതിനെത്തുടര്‍ന്നു കുട്ടികളെ ശാസിച്ചിരുന്നു. അതിന്റെ വിരോധത്തിലാകാം, കുട്ടി വീട്ടില്‍ പരാതി പറഞ്ഞതെന്നായിരുന്നു അധ്യാപകന്റെ വിശദീകരണം.