ഉത്സവം കാണാനിറങ്ങി; ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

ഉത്സവം കാണാനിറങ്ങി; ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

പാലക്കാട്: കോട്ടായി പരുത്തിപ്പുള്ളിയിൽ ബൈക്ക് അപകടത്തിൽ മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. കരിയാങ്കോട് സ്വദേശി സുർജിത് (23), പരുത്തിപ്പുള്ളി സ്വദേശി ആകാശ് (23), കോട്ടായി പഴയകല്ലേക്കാട് സ്വദേശി അശ്വിൻ (23) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ചാണ് അപകടമുണ്ടായത്.

ഞായറാഴ്ച കോട്ടായി കണ്ടെത്താറുകാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവം കാണാൻ പോയതായിരുന്നു മൂന്നുപേരും. ഉത്സവം കഴിഞ്ഞ് തിങ്കളാഴ്ച പുലർച്ചെ ഒരുമണിക്കാണ് പരുത്തിപ്പുള്ളിയിലുള്ള ആകാശിനെ വീട്ടിലെത്തിക്കാൻ മൂന്നുപേരും ബൈക്കിൽ പോകുന്നതിനിടെയായിരുന്നു അപകടം.ആകാശും സുർജിത്തും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. അശ്വിൻ തിങ്കളാഴ്ച രാവിലെ തൃശൂർ മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.

വെള്ളാപ്പള്ളി നടേശന് ആശ്വാസം; അയോഗ്യനാക്കിയ ഉത്തരവിന് സ്റ്റേ

വെള്ളാപ്പള്ളി നടേശന് ആശ്വാസം; അയോഗ്യനാക്കിയ ഉത്തരവിന് സ്റ്റേ

കൊച്ചി: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി പദവിയില്‍ നിന്നും വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ. സിംഗിള്‍ ബെഞ്ച് ഉത്തരവാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തത്. അപ്പീലില്‍ അന്തിമ ഉത്തരവിന് വിധേയമായിട്ടായിരിക്കും സ്‌റ്റേ എന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.

കമ്പനി നിയമത്തിന്റെ ലംഘനമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ്, വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവരെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അയോഗ്യരാക്കിയത്. മകനും എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റുമായ തുഷാര്‍ വെള്ളാപ്പള്ളി, എസ്എന്‍ഡിപി യോഗം പ്രസിഡന്റ് എംഎന്‍ സോമന്‍, ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് എന്നിവരെയാണ് ഭാരവാഹിത്വത്തില്‍ നിന്നും സിംഗിള്‍ ബെഞ്ച് അയോഗ്യരാക്കിയത്.

ഇതിനെതിരെയാണ് വെള്ളാപ്പള്ളി നടേശനും കൂട്ടരും ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്. കേസില്‍ എതിര്‍കക്ഷികള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. മൂന്നു മാസത്തിനകം മറുപടി സമര്‍പ്പിക്കാനാണ് നിര്‍ദേശം. ജൂണ്‍ 20 ന് അപ്പീലില്‍ വിശദമായ വാദം കേള്‍ക്കുമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അറിയിച്ചു. അന്തരിച്ച പ്രൊഫ. എം കെ സാനു അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വെള്ളാപ്പള്ളി നടേശനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയത്.

അപ്പീല്‍ പരിഗണിക്കവെ, വെള്ളാപ്പള്ളി നടേശനെതിരെ ഹൈക്കോടതി ചില നിരീക്ഷണങ്ങളും നടത്തി. എസ്എന്‍ഡിപിയോഗത്തിന്റെ വാര്‍ഷിക ജനറല്‍ ബോഡി വെള്ളാപ്പള്ളി നടേശന്‍ ഏഴുവര്‍ഷം വിളിച്ചു ചേര്‍ത്തില്ല. ഇനി ഇങ്ങനെ മുന്നോട്ടു പോകാനാകില്ല. മൂന്നു വര്‍ഷത്തെ റിട്ടേണ്‍ സമര്‍പ്പിച്ചില്ലെങ്കില്‍ അയോഗ്യത സ്വാഭാവികമല്ലേ എന്നും ഹൈക്കോടതി ചോദിച്ചു. സ്വാഭാവിക അയോഗ്യത പ്രകാരം 2020 മുതല്‍ ഡയറക്ടര്‍മാരായി തുടരാനാകില്ലല്ലോ?. 2026ലെ തെരഞ്ഞെടുപ്പിലല്ലേ മത്സരിക്കാനാകൂ എന്നും കോടതി ചോദിച്ചിരുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മോദി കേരളത്തിലേക്ക്; ഞായറാഴ്ച പാലക്കാടും തൃശൂരും പരിപാടികള്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മോദി കേരളത്തിലേക്ക്; ഞായറാഴ്ച പാലക്കാടും തൃശൂരും പരിപാടികള്‍

പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണിയുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തുന്നു. പാലക്കാടും തൃശൂരും മോദി പ്രചാരണം നടത്തും. ഞായറാഴ്ച എത്തുമെന്നാണ് ബിജെപി പാലക്കാട് ജില്ലാ നേതൃത്വത്തിന് നിര്‍ദേശം ലഭിച്ചിട്ടുള്ളത്.

പാലക്കാട് മണ്ഡലത്തിലെ പരിപാടിയില്‍, ജില്ലയിലെ മറ്റു മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെയും വേദിയിലെത്തിച്ച് പൊതുപരിപാടി ആയിട്ടായിരിക്കും നടക്കുക. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം പ്രധാനമന്ത്രി പാലക്കാട് പ്രചാരണത്തിന് എത്തിയിട്ടുണ്ട്.

ഞായറാഴ്ച തൃശൂരിലെത്തുന്ന പ്രധാനമന്ത്രി, തൃശൂര്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പത്മജ വേണുഗോപാലിന്‍റെ പ്രചാരണ പരിപാടികളിലും പങ്കെടുക്കുന്നുണ്ട്. ലോക്സഭയിലേക്ക് സുരേഷ് ഗോപിയുടെ വിജയത്തെത്തുടര്‍ന്ന്, ബിജെപി വളരെ പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലമാണ് തൃശൂര്‍.

സംസ്ഥാനത്ത് ബിജെപി ഏറെ വിജയസാധ്യത കണക്കാക്കുന്ന, എ ക്ലാസ് മണ്ഡലമായി പരിഗണിക്കുന്നതില്‍ ഒന്നാണ് പാലക്കാട്. ബിജെപിയുടെ വനിതാ തീപ്പൊരി നേതാവ് ശോഭ സുരേന്ദ്രനാണ് ഇത്തവണ പാലക്കാട് പിടിക്കാന്‍ ഇറങ്ങിയിട്ടുള്ളത്. 2021 ലെ തെരഞ്ഞെടുപ്പില്‍ പാലക്കാട് ബിജെപി 35 ശതമാനം വോട്ടു വിഹിതം നേടിയിരുന്നു. അന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍ 3859 വോട്ടുകള്‍ക്കാണ് ഷാഫി പറമ്പിലിനോട് പരാജയപ്പെട്ടത്.

ആരോഗ്യ മന്ത്രിക്കെതിരെ മത്സരിക്കുന്ന സ്ഥാനാര്‍ഥിക്ക് പിന്തുണ; അബിന്‍ വര്‍ക്കിക്ക് കെട്ടിവയ്ക്കാനുള്ള തുക കൈമാറി ഉഷ

ആരോഗ്യ മന്ത്രിക്കെതിരെ മത്സരിക്കുന്ന സ്ഥാനാര്‍ഥിക്ക് പിന്തുണ; അബിന്‍ വര്‍ക്കിക്ക് കെട്ടിവയ്ക്കാനുള്ള തുക കൈമാറി ഉഷ

അലപ്പുഴ: ആറന്മുളയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി അബിന്‍ വര്‍ക്കിക്ക് പിന്തുണയുമായി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സാ പിഴവിന് ഇരയായ ഉഷ ജോസഫ്. അബിന്‍ വര്‍ക്കിക്ക് തെരഞ്ഞെടുപ്പിന് കെട്ടിവയ്ക്കാനുള്ള പണം ഉഷ കൈമാറി. ഞായറാഴ്ച വൈകീട്ടാണ് ഉഷ, ഭര്‍ത്താവ് ജോസഫ്, മകന്‍ ഷിബിന്‍ എന്നിവരില്‍ നിന്നും അബിന്‍ തുക ഏറ്റുവാങ്ങിയത്.

അധികൃതരുടെ അനാസ്ഥ മൂലം വയറ്റില്‍ കുടുങ്ങി കത്രികയുമായി 5 വര്‍ഷം കഴിഞ്ഞ ഉഷയുടെ ദുരിതം കേരളത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. സര്‍ക്കാരിന്റെ അനാസ്ഥകാരണമാണ് തനിക്ക് 5 വര്‍ഷം വേദന സഹിച്ചു ജീവിക്കേണ്ടി വന്നതെന്നാണ് ഉഷയുടെ കുടുംബത്തിന്റെയും ആരോപണം. തങ്ങള്‍ക്ക് യാതൊരു സഹായവും ചെയ്തുതരാത്ത മന്ത്രി വീണാ ജോര്‍ജിനെതിരെ മത്സരിക്കുന്നതുകൊണ്ടാണ് എബിന്‍ വര്‍ക്കിക്ക് പണം നല്‍കിയതെന്നാണ് ഉഷയുടെ പ്രതികരണം. പറഞ്ഞു. വയറില്‍ കുടുങ്ങിയ കത്രിക ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ശേഷം വീട്ടില്‍ വിശ്രമിക്കുന്നതിനിടെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും സംഘവും ഉഷയെ കാണാനെത്തിയത്. ആരോഗ്യ വകുപ്പിന്റെ സിസ്റ്റം തകരാറിന്റെ ഇരയാണ് ഉഷയെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം അബിന്‍ വര്‍ക്കി പറഞ്ഞു.

ആരോഗ്യ വകുപ്പിനെതിരെയുള്ള ഉഷയുടെ കുടുംബത്തിന്റെ പ്രതിഷേധത്തിന്റെ ഭാഗമാണ് അവര്‍ തനിക്ക് കെട്ടി വയ്ക്കാന്‍ നല്‍കിയ തുക. ആരോഗ്യ മേഖലയുടെ ഇന്നത്തെ അവസ്ഥയുടെ ജീവിക്കുന്ന രക്തസാക്ഷിയില്‍ നിന്നുള്ള അനുഗ്രഹമായാണ് നടപടിയെ കരുതുന്നത്. പണം സ്വീകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അബിന്‍ വര്‍ക്കി പ്രതികരിച്ചു. ഡി സി സി സെക്രട്ടറി എസ് പ്രഭുകുമാര്‍, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സെല്‍വരാജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനീഷ് എം.പുറക്കാട്, ആര്യ, വിഷ്ണു പ്രസാദ്, പുന്നപ്ര തെക്കു പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോബിയാസ്, മണ്ഡലം പ്രസിഡന്റുമാരായ ഹസന്‍ പൈങാമഠം, ഷിബി ജേക്കബ്, റിനു പ്ലോട്ടോ, മേഴ്‌സി, ലതമ്മ തുടങ്ങിയവരും അബിന്‍ വര്‍ക്കിക്ക് ഒപ്പം ഉണ്ടായിരുന്നു.

പി കെ ശ്യാമളയ്ക്കും എം വി ഗോവിന്ദനും രണ്ട് കോടിയുടെ ആസ്തി; സ്വത്തു വിവരങ്ങൾ

പി കെ ശ്യാമളയ്ക്കും എം വി ഗോവിന്ദനും രണ്ട് കോടിയുടെ ആസ്തി; സ്വത്തു വിവരങ്ങൾ

കണ്ണൂർ: തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥി പി കെ ശ്യാമളയ്ക്കും ഭർത്താവ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കൂടി രണ്ട് കോടിയുടെ ആസ്തി. നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് പി കെ ശ്യാമളയുടേയും ഭർത്താവിന്റേയും സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടുള്ളത്.

പി കെ ശ്യാമളയുടെ കയ്യിൽ പണമായി 8000 രൂപയുണ്ട്. ‌ബാങ്കുകളിൽ സ്ഥിരനിക്ഷേപവും മറ്റുമായി 32.61 ലക്ഷം രൂപയുടെ ആസ്തിയുമുണ്ട്. പാപ്പിനിശ്ശേരി സഹകരണ ബാങ്കിൽ 7.5 ലക്ഷം, മോറാഴ സഹകരണ ബാങ്കിൽ 2.5 ലക്ഷം, തളിപ്പറമ്പ് സബ് ട്രഷറിയിലെ പെൻഷൻ എസ്ബി അക്കൗണ്ടിൽ 38,910 രൂപയുമാണുള്ളത്.

മലയാളം കമ്യൂണിക്കേഷനിൽ ഓഹരിയായി ഒരു ലക്ഷം രൂപ, ഇൻഷുറൻസ് പോളിസിയിൽ 14,808 രൂപ എന്നിവയും ഉള്ളതായി സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. 16 ലക്ഷം രൂപ വിലവരുന്ന 120 ഗ്രാം സ്വർണാഭരണങ്ങളും 5 ലക്ഷം രൂപ വിലമതിക്കുന്ന കാറും സ്ഥാനാർഥിയായ പി കെ ശ്യാമളയ്ക്ക് ഉണ്ട്.

ചാവശ്ശേരി, കൊളാരി വില്ലേജുകളിലായി പരമ്പരാഗത സ്വത്തായി ലഭിച്ചതും കുറുമാത്തൂർ വില്ലേജിൽ സ്വന്തമായി വാങ്ങിയതും ഉൾപ്പെടെ 50 ലക്ഷം രൂപ വിലമതിക്കുന്ന 4.641 ഏക്കർ സ്ഥലവും ശ്യാമളയുടെ പേരിലുണ്ട്. ഭർത്താവും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എം വി ഗോവിന്ദന്റെ പക്കൽ പണമായി 5000 രൂപയാണുള്ളത്. തിരുവനന്തപുരം ലെജിസ്ലേറ്റീവ് കോംപ്ലക്സിലെ സബ് ട്രഷറിയിൽ 28 ലക്ഷത്തിന്റെ എഫ്ഡി നിക്ഷേപവുമുണ്ട്.

പെൻഷൻ അക്കൗണ്ടിൽ 3.32 ലക്ഷം രൂപയും മാങ്ങാട്ടുപറമ്പിലെ കണ്ണൂർ സർവകലാശാല ക്യാംപസ് എസ്ബിഐയിൽ 1.17 ലക്ഷം രൂപയും പാപ്പിനിശേരി സഹകരണ ബാങ്കിൽ 2.5 ലക്ഷം സ്ഥിര നിക്ഷേപവുമുണ്ട്. കല്യാശേരി– മോറാഴ ബാങ്കിൽ 3 എഫ്ഡികളിലായി 20.33 ലക്ഷം രൂപയും മലയാളം കമ്യൂണിക്കേഷനിൽ 10,000 രൂപയുടെ ഓഹരിയും ഉൾപ്പെടെ 55.48 ലക്ഷം രൂപയുടെ സമ്പാദ്യമാണ് എം വി ഗോവിന്ദന് ഉള്ളത്.

വടുതലയിലെ കൂട്ടമരണം: കുട്ടികൾക്ക് നൽകിയ വിഷപദാർഥം ഓർ‍ഡർ ചെയ്തത് ഓൺലൈനിൽ? അന്വേഷണം

വടുതലയിലെ കൂട്ടമരണം: കുട്ടികൾക്ക് നൽകിയ വിഷപദാർഥം ഓർ‍ഡർ ചെയ്തത് ഓൺലൈനിൽ? അന്വേഷണം

കൊച്ചി: വടുതല കർഷക റോഡിലെ വാടക വീട്ടിൽ കുടുംബാം​​ഗങ്ങളായ അഞ്ചു പേർ മരിച്ച നിലയിൽ കണ്ടെത്തിയതിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. മക്കൾക്ക് വിഷം നൽകിയ ശേഷം ശ്രീകുമാരിയും അശ്വതിയും തൂങ്ങിമരിക്കുകയും ചെയ്തുവെന്നാണ് പൊലീസ് നി​ഗമനം. കുട്ടികൾക്ക് നൽകിയ വിഷപദാർഥം ഓൺലൈനിൽ ഓർഡർ‌ ചെയ്ത് വരുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ സംശയം. ഇവരുടെ ഫോണുകൾ പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. അഞ്ച് പേരുടേയും മൃതദേഹങ്ങൾ പച്ചാളം വൈദ്യുതി ശ്മശാനത്തിൽ സംസ്കാരം നടത്തി.

തിരുവനന്തപുരം വിളപ്പിൽശാല കാരോട് കനകവിഹാറിൽ സുരേന്ദ്രൻ നായരുടെ ഭാര്യ ശ്രീകുമാരി (59), മകൾ അശ്വതി എസ്. നായർ (36), മക്കളായ കാർണിവൻ (14), കീർത്തിവൻ (അഞ്ച്), അക്ഷിത (രണ്ട്) എന്നിവരെയായിരുന്നു ശനിയാ ഴ്ച രാവിലെ വടുതലയിലെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ആന്തരികാവയവങ്ങളുടെ രാസപരിശോധനാ റിപ്പോർട്ട് വന്നാൽ മാത്രമേ മരണകാരണം വ്യക്തമാകൂ. വടുതലയിൽ വാടകയ്ക്ക് താമസം ആരംഭിച്ചതു മുതൽ കുടുംബം ഭക്ഷണവും വെള്ളവും മറ്റും ഓൺലൈനിലൂടെയാണ് വാങ്ങിയിരുന്നത്. പുറത്തുപോകുന്ന പതിവില്ലാത്ത സാഹചര്യത്തിലാണ് ഓൺലൈനിലൂടെയാകും വിഷപദാർഥവും വാങ്ങിയതെന്ന സംശയം തോന്നിയത്. മൂന്ന് കുപ്പി വിഷപദാർഥമാണ് വാങ്ങിയത്. ഇതിൽ രണ്ടെണ്ണമാണ് ഉപയോ​ഗിച്ചത്. തുറക്കാത്ത കുപ്പിയും മൂന്ന് ഒഴിഞ്ഞ ജ്യൂസ് ബോട്ടിലുകളും മറ്റും കണ്ടെടുത്തിട്ടുണ്ട്. ഇവർ തിരുവനന്തപുരത്ത് വാടകയ്ക്ക് നൽകിയ വീട്ടിൽ കുറച്ചു നാൾ മുമ്പ് പോയിരുന്നതായും പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നുണ്ട് പൊലീസ്.

മരണ വിവരമറിഞ്ഞ് ഇവരുടെ ബന്ധുക്കൾ കൊച്ചിയിലെത്തിയിരുന്നു. തിരുവനന്തപുരത്തേയ്ക്ക് മൃതദേഹം കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടും സാമ്പത്തിക പ്രതിസന്ധിയും അറിയിച്ചതോടെ മേയർ വി കെ മിനിമോൾ, കൗൺസിലർ ആൽബർട്ട് അമ്പലത്തിങ്കൽ എന്നിവരുടെ നേതൃത്വത്തിൽ‌ പച്ചാളം ശ്മശാനത്തിൽ സംസ്കാരം നടത്തിയത്. വൈകീട്ട് ആറു മണിയോടെയാണ് സംസ്കാരം നടന്നത്.

രണ്ട് മാസം മുമ്പാണ് അശ്വതിയും കുട്ടികളും അമ്മയും മൂത്തമകന്റെ ചികിത്സാർഥം വടുതലയിൽ വീട് വാടകയ്ക്കെടുത്തത്. വീട്ടിൽ ആളനക്കം കാണാത്തതിനെത്തുടർന്ന് ശനിയാഴ്ച രാവിലെ വീട്ടുടമയുടെ സഹോദരന്റെ മകൻ വന്ന് നോക്കിയപ്പോഴാണ് മരണ വിവരം പുറത്തു വരുന്നത്. കരൾരോ​ഗ ബാധിതനായിരുന്ന അശ്വതിയുടെ ഭർത്താവ് അക്ഷത് ഏഴ് മാസം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. ഈ ആഘാതത്തെ തുടർന്ന് കുടുംബത്തിൽ തർ‌ക്കങ്ങളും പ്രശ്നങ്ങളും ഉണ്ടായി. പൊലീസിന് ലഭിച്ച ആത്മഹത്യാക്കുറിപ്പിലും കുടുംബ പ്രശ്നങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്.