ടിനി ടോം പരസ്യമായി അശ്ലീലം പറഞ്ഞു, ഭീഷണിപ്പെടുത്തി; ആക്രമിക്കാന്‍ ശ്രമിച്ചെന്ന് നീന കുറുപ്പ്

ടിനി ടോം പരസ്യമായി അശ്ലീലം പറഞ്ഞു, ഭീഷണിപ്പെടുത്തി; ആക്രമിക്കാന്‍ ശ്രമിച്ചെന്ന് നീന കുറുപ്പ്

കൊച്ചി: നടന്‍ ടിനി ടോമിനെതിരെ താരസംഘടനയായ അമ്മയില്‍ പരാതി നല്‍കി നടി നീന കുറുപ്പ്. സംഘടനയുടെ കുടുംബ സംഗമത്തില്‍ ടിനി തന്നെ അപമാനിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. പരസ്യമായി അശ്ലീലവും അസഭ്യവും പറഞ്ഞുവെന്നും ശാരീരികമായി ഭീഷണിപ്പെടുത്തുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നും നീന കുറുപ്പിന്റെ പരാതിയില്‍ പറയുന്നു.

ഇന്നലെ നടി അന്‍സിബയും ടിനിക്കെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു. താരസംഘടനയില്‍ നിന്ന് രാജിവയ്ക്കാനുള്ള കാരണം ടിനിയാണെന്നും അമ്മയുടെ ജോയിന്റ് സെക്രട്ടറിയായത് മുതല്‍ താരം തന്നെ മാനസികമായി പീഡിപ്പിക്കുകയും വ്യാജ ആരോപണങ്ങളും അപവാദങ്ങളും പ്രചരിപ്പിക്കുകയായിരുന്നുവെന്നും അന്‍സിബ പറഞ്ഞു.

താന്‍ ജിഹാദിയാണെന്നും പലരെയും മതംമാറ്റി ഇസ്ലാമാക്കാന്‍ ശ്രമിക്കുന്നുവെന്നും പലതാരങ്ങളെയും ചേര്‍ത്ത് തന്റെ പേരില്‍ അവിഹിത കഥകള്‍ ഉണ്ടാക്കുന്നുവെന്നും അവര്‍ തുറന്നടിച്ചിരുന്നു. ഇങ്ങനെ പറഞ്ഞ് നടക്കുന്ന ആളോട് അറപ്പ് തോന്നുന്നുവെന്നും ഒപ്പം ജോലി ചെയ്യാന്‍ തന്നെ പറ്റില്ലെന്നും അന്‍സിബ ആരോപിച്ചു.

അന്‍സിബയെ ജിഹാദി എന്ന് വിളിച്ചിട്ടില്ലെന്നാണ് നടന്‍ ടിനി ടോമിന്റെ പ്രതികരണം. സ്റ്റേജ് ഷോ നടക്കുമ്പോള്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാകാമെന്നും ടിനി ടോം പറഞ്ഞു. അന്‍സിബയുടെ വെളിപ്പെടുത്തലിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ടിനി.

ഇവിടുത്തെ അംഗങ്ങളോട് വിവരങ്ങള്‍ പറയുന്നു എന്നല്ലാതെ ഒരു മോശമായ മെസേജും താന്‍ അയക്കാറില്ലെന്നും ടിനി ടോം പറഞ്ഞു. ‘പ്രവര്‍ത്തിക്കുന്നവരെ തകര്‍ക്കാനുള്ള എന്തോ ഒരു ഗൂഢാലോചന നടക്കുന്നുണ്ട്. ജിഹാദി എന്ന് വിളിച്ചതും അവിഹിത കഥ പറഞ്ഞതുമൊക്കെ വേറെ ആരോ പറഞ്ഞാണ് അറിഞ്ഞതെന്ന് അന്‍സിബ പറയുന്നു. അങ്ങനെ പറയാന്‍ പാടില്ലല്ലോ. നമുക്കൊരു നിയമസംവിധാനമുണ്ടല്ലോ. ഞാന്‍ എങ്ങനെ ജിഹാദി എന്നൊക്കെ വിളിക്കും. എന്റെ കൂട്ടുകാരന്‍മാരെല്ലാം മുസല്‍മാന്‍മാരാണ്’. – ടിനി ടോം പറഞ്ഞു.

പരാതിയുണ്ടെങ്കില്‍ പൊതുവിടത്തില്‍ അല്ല പറയേണ്ടതെന്നും ടിനിയെ താറടിച്ച് കാണിക്കാന്‍ അനുവദിക്കില്ലെന്നുമായിരുന്നു നടി പ്രിയങ്കയുടെ പ്രതികരണം. പരാതിയെ കുറിച്ച് അറിവില്ലെന്നായിരുന്നു പ്രസിഡന്റ് ശ്വേത മേനോന്റെ പ്രതികരണം. എന്നാല്‍ താന്‍ സംഘടനയ്ക്കുള്ളില്‍ പരാതിപ്പെട്ടപ്പോള്‍ ഒന്നും ചെയ്യാന്‍ ഇല്ലെന്നായിരുന്നു പ്രസിഡന്റിന്റെ നിലപാടെന്നും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അന്‍സിബ വ്യക്തമാക്കി.

കൗണ്‍സിലിങ്ങിനിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കൊല്ലത്ത് സൈക്കോളജിസ്റ്റ് അറസ്റ്റില്‍

കൗണ്‍സിലിങ്ങിനിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കൊല്ലത്ത് സൈക്കോളജിസ്റ്റ് അറസ്റ്റില്‍

കൊല്ലം: വർക്കല പുത്തൻചന്തയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രിയിലെ സൈക്കോളജിസ്റ്റ് കൊല്ലം ഉമയനല്ലൂർ പടനിലത്തിൽ സന്തോഷ് സുകുമാരനെ(69) യാണ് വർക്കല പോലീസ് അറസ്റ്റ് ചെയ്തത്. കൗണ്‍സിലിങ്ങിന് എത്തിയ കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ സന്തോഷ് പകര്‍ത്തിയതായും പൊലീസ് പറയുന്നു. സംഭവത്തിന് പിന്നാലെ ഒളിവിലായിരുന്ന പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.

ഏഴാം ക്ലാസ് മുതല്‍ കുട്ടി അമ്മയോടൊപ്പം ആശുപത്രിയില്‍ കൗണ്‍സിലിങ്ങിന് എത്തിയിരുന്നു. അമ്മയെ പുറത്തു നിര്‍ത്തിയ ശേഷം കുട്ടിയെ മാത്രം മുറിക്കുള്ളില്‍ പ്രവേശിപ്പിച്ച് കൗണ്‍സിലിങ് എന്ന വ്യാജേനയായിരുന്നു പീഡനമെന്നും പൊലീസ് പറയുന്നു.പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്ത് കൗണ്‍സിലിങ്ങിന് എത്തിയപ്പോഴാണ് കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ സന്തോഷ് പകര്‍ത്തിയത്. കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റം കണ്ട് രക്ഷിതാക്കള്‍ മറ്റൊരു സൈക്കോളജിസ്റ്റിനെ സമീപിച്ചതോടെയാണ് പീഡന വിവരം പുറത്തുവരുന്നത്. തുടര്‍ന്ന് രക്ഷിതാക്കള്‍ വര്‍ക്കല പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ബുധനാഴ്ച വരെ ശക്തമായ മഴ; ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ബുധനാഴ്ച വരെ ശക്തമായ മഴ; ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തിങ്കളാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലും ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ഥമാക്കുന്നത്.

തെക്കു – പടിഞ്ഞാറന്‍ കാലവര്‍ഷം തെക്കുപടിഞ്ഞാറന്‍ അറബിക്കടലിന്റെ ചില ഭാഗങ്ങളിലേയ്ക്കും തെക്കു- കിഴക്കന്‍ അറബിക്കടലിന്റെ കൂടുതല്‍ ഭാഗങ്ങളിലേയ്ക്കും കന്യാകുമാരി പ്രദേശത്തേയ്ക്കും തെക്കുപടിഞ്ഞാറന്‍, തെക്കുകിഴക്കന്‍, മധ്യ-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലേയ്ക്കും ആന്‍ഡമാന്‍ കടലിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലേയ്ക്കും വ്യാപിച്ചു. തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി നിലനിന്നിരുന്ന ചക്രവാതച്ചുഴി ഇപ്പോള്‍ തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്നുള്ള മധ്യ ബംഗാള്‍ ഉള്‍ക്കടലിലും സമുദ്രനിരപ്പില്‍ നിന്ന് 3.1 കിലോമീറ്റര്‍ മുതല്‍ 5.8 കിലോമീറ്റര്‍ വരെ ഉയരത്തിലായി സ്ഥിതി ചെയ്യുന്നു. തെക്കുപടിഞ്ഞാറന്‍ അറബിക്കടലിനു മുകളിലായി സമുദ്രനിരപ്പില്‍ നിന്ന് 3.1 കിലോമീറ്റര്‍ മുതല്‍ 5.8 കിലോമീറ്റര്‍ വരെ ഉയരത്തില്‍ മറ്റൊരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് മഴ ലഭിക്കുന്നതെന്നും മുന്നറിയിപ്പില്‍ പറയുന്നു.

‘എന്റെ ലക്കി നമ്പര്‍ രണ്ടാണ്, രണ്ട് എവിടെയും എടുക്കും’; വിഷു ബംപര്‍ അടിച്ച ഭാഗ്യശാലിയെ കണ്ടെത്തി

‘എന്റെ ലക്കി നമ്പര്‍ രണ്ടാണ്, രണ്ട് എവിടെയും എടുക്കും’; വിഷു ബംപര്‍ അടിച്ച ഭാഗ്യശാലിയെ കണ്ടെത്തി

കൊല്ലം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബംപറടിച്ച ഭാഗ്യശാലിയെ കണ്ടെത്തി. കരുനാഗപ്പള്ളി സ്വദേശി പൊന്നന്‍, എടുത്ത ടിക്കറ്റാണ് സമ്മാനര്‍ഹമായത്. ലോട്ടറിക്കച്ചവടമാണ് തൊഴില്‍.

‘എന്റെ ലക്കി നമ്പര്‍ രണ്ടാണ്, രണ്ട് എവിടെയും എടുക്കും. ഇത് സ്ഥിരം എടുക്കുന്നുണ്ട്. ഇങ്ങനെ എടുത്തതെല്ലാം ഇവിടെയുണ്ട്. ഞങ്ങള്‍ വീട്ടില്‍ എല്ലാവര്‍ക്കും ലോട്ടറി കച്ചവടമാണ്.’ ഗൃഹനാഥനായ പൊന്നന്‍ പറഞ്ഞു. ഇവര്‍ എടുത്ത വിബി 135452 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ.

കൊല്ലം കരുനാഗപ്പള്ളി മണപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന അമ്മ ലോട്ടറീസില്‍ നിന്നാണ് ടിക്കറ്റ് വാങ്ങിയത്. വില്‍പനയ്ക്കായി ചെറിയ ലോട്ടറികള്‍ ഏജന്‍സിയില്‍ നിന്ന് വാങ്ങിയപ്പോള്‍ അവയ്‌ക്കൊപ്പം തനിക്കായി ഒരു ബംപര്‍ ടിക്കറ്റ് വാങ്ങുകയായിരുന്നു. പൊന്നന്‍ പറഞ്ഞു. പൊന്നനൊപ്പം ഭാര്യ രാധാമണിയമ്മ, മകന്‍ വിനോദും കരുനാഗപ്പള്ളിയിലെ വീട്ടില്‍ താമസിക്കുന്നുണ്ട്. എല്ലാവര്‍ക്കും ലോട്ടറി കച്ചവടാണ് തൊഴില്‍.

ദേവ് റെസിഡൻസി ഉടമയും ഭാര്യയും തൂങ്ങിമരിച്ച നിലയിൽ

ദേവ് റെസിഡൻസി ഉടമയും ഭാര്യയും തൂങ്ങിമരിച്ച നിലയിൽ

ആറ്റിങ്ങൽ : ആറ്റിങ്ങൽ മൂന്നുമുക്കിൽ പ്രവർത്തിക്കുന്ന ദേവ് റെസിഡൻസി ഉടമ കടയ്ക്കൽ അഞ്ചുമുക്ക് ഉഷസിൽ സുഗതനെയും ഭാര്യ ലതയെയും വീടിനുളളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

ഇന്ന് വിദേശത്തേക്ക് പോകാനിരിക്കെയാണ് ഇരുവരുടെയും മരണം. വീടിനുള്ളിലെ കിടപ്പുമുറിയിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രണ്ടുപേരും വർഷങ്ങളായി വിദേശത്ത് താമസിക്കുന്നവരാണ്. അവിടെയാണ് ജോലി ചെയ്യുന്നതും. ഇത്തവണ നാട്ടിൽ വന്ന് തിരിച്ചുപോകാനിരിക്കെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. പൊലീസ് സംഭവസ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചുവരികയാണ്.

മയക്കുമരുന്ന് വിപണനവും ലഹരി മാഫിയയും തടയുന്നതിനായി ‘ഓപ്പറേഷന്‍ തുഫാന്‍’

മയക്കുമരുന്ന് വിപണനവും ലഹരി മാഫിയയും തടയുന്നതിനായി ‘ഓപ്പറേഷന്‍ തുഫാന്‍’

സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന് വിപണനവും ലഹരി മാഫിയയും തടയുന്നതിനായി ‘ഓപ്പറേഷന്‍ തുഫാന്‍’ എന്ന പേരില്‍ പുതിയ പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്‍പ് തന്നെ ലഹരി വിരുദ്ധ പരിശോധനകള്‍ ശക്തമാക്കുമെന്നും മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്താനാണ് പ്രാഥമിക ലക്ഷ്യമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിന് പുറത്തുനിന്നുള്ള ലഹരി കടത്ത് തടയാന്‍ സംസ്ഥാന പൊലീസ് മേധാവി മറ്റ് സംസ്ഥാനങ്ങളിലെ ഡിജിപിമാരുമായി സംസാരിക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അതിക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. നിയമം കൈയിലെടുക്കുന്നവരെ വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു.

ജനമൈത്രി പൊലീസിനും സ്റ്റുഡന്റ്സ് പൊലീസിനും കൂടുതല്‍ പ്രാധാന്യം നല്‍കും. ട്രാഫിക് അപകടങ്ങള്‍ കുറയ്ക്കാന്‍ പുതിയ സാങ്കേതിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. മാറുന്ന സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പൊലീസ് ട്രെയിനിങ് സിലബസ് പരിഷ്‌കരിക്കും. സൈബര്‍ കുറ്റകൃത്യങ്ങള്‍ നേരിടുന്നതിലെ സാങ്കേതിക പരിമിതികള്‍ പരിഹരിച്ച് പുതിയ പ്രത്യേക സൗകര്യങ്ങള്‍ കൊണ്ടുവരും.

മുന്‍ മുഖ്യമന്ത്രിയുടെ നവകേരള യാത്രയ്ക്കിടെ പ്രതിഷേധക്കാര്‍ക്ക് മര്‍ദനമേറ്റ സംഭവം നിര്‍ഭാഗ്യകരമാണെന്നും കേസില്‍ എഡിജിപിക്കെതിരെയുള്ള ആരോപണങ്ങള്‍ ഉള്‍പ്പെടെ പ്രത്യേക അന്വേഷണ സംഘം (SIT) അന്വേഷിക്കുകയാണെന്നും റിപ്പോര്‍ട്ട് വന്നാലുടന്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിഷയത്തില്‍ പാറക്കല്‍ അബ്ദുള്ള എംഎല്‍എയുടെ നിവേദനം ലഭിച്ചിട്ടുണ്ടെന്നും SIT അന്വേഷണം പരിശോധിച്ചുവരികയാണെന്നും മന്ത്രി വ്യക്തമാക്കി. സ്റ്റേഷനുകളുടെ ചുമതല എസ്.ഐമാര്‍ക്ക് നല്‍കുന്നതിനെക്കുറിച്ച് പഠിക്കാന്‍ പൊലീസ് ആസ്ഥാനത്തെ എഡിജിപിയെ ചുമതലപ്പെടുത്തി.