കാട്ടാനക്കൂട്ടത്തിന് മുന്നില്‍ അകപ്പെട്ടു, അഭയം തേടി മരത്തിന് മുകളിലേക്ക് പിടിച്ചുകയറി ദമ്പതികള്‍; രക്ഷപ്പെട്ടത് ഇങ്ങനെ

കാട്ടാനക്കൂട്ടത്തിന് മുന്നില്‍ അകപ്പെട്ടു, അഭയം തേടി മരത്തിന് മുകളിലേക്ക് പിടിച്ചുകയറി ദമ്പതികള്‍; രക്ഷപ്പെട്ടത് ഇങ്ങനെ

കൊല്ലം: പത്തനാപുരത്ത് വനത്തില്‍ കാട്ടാന ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ദമ്പതികള്‍. വന വിഭവശേഖരത്തിന് കാട്ടില്‍ പോയ ദമ്പതികള്‍ കാട്ടാനക്കൂട്ടത്തിന് മുന്നില്‍ അകപ്പെടുകയായിരുന്നു. ഉടന്‍ തന്നെ മരമുകളില്‍ അഭയം തേടിയ ദമ്പതികളെ മണിക്കൂറുകള്‍ക്ക് ശേഷം വനപാലക സംഘം എത്തിയാണ് രക്ഷപ്പെടുത്തിയത്.

മുള്ളുമല വാവരുപന ഭാഗത്ത് കഴിഞ്ഞ ദിവസം രാവിലെ ആയിരുന്നു സംഭവം. പിറവന്തൂര്‍ മുള്ളുമല ഉന്നതിയിലെ ദമ്പതികളായ കരുണാകരന്‍, റംസ എന്നിവരാണ് കാട്ടാന ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. വിറക് ശേഖരണത്തിന് പോകും വഴി കാട്ടാനക്കൂട്ടത്തിനു മുന്നിലാണ് ഇവര്‍ അകപ്പെട്ടത്. കാട്ടാനക്കൂട്ടത്തെ കണ്ട് ഭയന്ന ദമ്പതികള്‍ വനത്തിനുള്ളിലെ തേക്ക് മരത്തില്‍ കയറി മണിക്കൂറുകളോളം ഇരുന്നു. കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കരുണാകരന്‍ മണ്ണാറപ്പാറ റേഞ്ച് ഓഫീസില്‍ വിവരം അറിയിക്കുകയായിരുന്നു.

ഈ സമയമെല്ലാം കാട്ടാനക്കൂട്ടം ഇവര്‍ കയറിയ മരചുവട്ടില്‍ നിലയുറപ്പിച്ചു. വിവരമറിഞ്ഞ് നാട്ടുകാര്‍ എത്തിയെങ്കിലും കാട്ടാനകള്‍ പിന്മാറിയില്ല. മണിക്കൂറുകള്‍ക്ക് ശേഷം സ്ഥലത്തെത്തിയ വനപാലക സംഘം കാട്ടാനകളെ വിരട്ടിയോടിച്ച ശേഷം ദമ്പതികളെ രക്ഷപ്പെടുത്തുകയായിരുന്നു.

കണ്ണൂരിൽ കെ സുധാകരന്‍ മത്സരിക്കും;  മുട്ടുമടക്കി ഹൈക്കമാന്‍ഡ്

കണ്ണൂരിൽ കെ സുധാകരന്‍ മത്സരിക്കും; മുട്ടുമടക്കി ഹൈക്കമാന്‍ഡ്

കണ്ണൂർ: ഏറെ നാടകീയമായ പ്രസ്‌താവനകൾക്കും പ്രതികരങ്ങൾക്കും ഒടുവിൽ സമ്മർദത്തിന് വഴങ്ങി ഹൈക്കമാൻഡ്. നിയമസഭാ തെരഞ്ഞെടുപ്പിൽ കെ. സുധാകരൻ മത്സരിക്കും. എം.പിമാർ മത്സരിക്കേണ്ടതില്ല എന്ന എ.ഐ.സി.സി തീരുമാനത്തിൽ സുധാകരന് മാത്രം ഇളവ് നൽകിയാണ് മത്സരിക്കാൻ അനുമതി നൽകിയത്.

“തെരഞ്ഞെടുപ്പിൽ എന്തുവന്നാലും മത്സരിക്കുമെന്ന നിലപാടിലായിരുന്നു സുധാകരൻ. അദ്ദേഹം പുതിയ പാർട്ടിയുണ്ടാക്കുമെന്നും സ്വതന്ത്രനായി മത്സരിക്കുമെന്ന അഭ്യൂഹങ്ങളും ഉടലെടുത്തിരുന്നു. കെ.സി. വേണുഗോപാലിനോട് ‘നിങ്ങൾക്ക് നിങ്ങളുടെ വഴി, എനിക്ക് എൻ്റെ വഴി’ എന്നും ഗുഡ് ബൈയും പറഞ്ഞത് ഈ അഭ്യൂഹങ്ങളിൽ കൂടുതൽ ചർച്ചകളുണ്ടാക്കി.

സംസ്ഥാന വ്യാപകമായി പ്രവർത്തകുടെയും നേതാക്കളുടെയും പിന്തുണ തനിക്കുണ്ടെന്നും സുധാകരൻ അവകാശപ്പെട്ടിരുന്നു. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി സുധാകരൻ കടുത്ത അതൃപ്ത‌ിയിലായിരുന്നു. മത്സരിക്കാനുള്ള തീരുമാനത്തിൽ ഉറച്ച സുധാകരൻ ഒരു അനുനയത്തിനും വഴങ്ങിയിരുന്നില്ല.

എന്നാൽ എംപിമാർ മത്സരിക്കേണ്ടെന്ന തീരുമാമനാണ് മല്ലികാർജുൻ ഖാർഗെ കൈക്കൊണ്ടത്. ഇതോടെ കെ സുധാകരന് പുറമെ അടൂർ പ്രകാശിനും സീറ്റുണ്ടാകില്ലെന്ന് ഉറപ്പാവുകയായിരുന്നു.പിന്നാലെയാണ് സുധാകരൻ പാർട്ടി വിടുമെന്ന് ഉറപ്പായത്. ഇത്തരമൊരു സാഹചര്യത്തിലാണ് കോൺഗ്രസിന് സുധാകരന് മുന്നിൽ മുട്ടുമടക്കേണ്ടി വന്നത്.

ട്വന്റി 20 സ്ഥാനാർഥി ലക്ഷ്മിപ്രിയയ്ക്ക് വോട്ടില്ല; റോഡ് ഷോ റദ്ദാക്കി

ട്വന്റി 20 സ്ഥാനാർഥി ലക്ഷ്മിപ്രിയയ്ക്ക് വോട്ടില്ല; റോഡ് ഷോ റദ്ദാക്കി

കൊച്ചി: പെരുമ്പാവൂരിലെ ട്വൻറി 20 സ്ഥാനാർഥി നടി ലക്ഷ്മിപ്രിയയ്ക്ക് വോട്ടില്ല. തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിൽ ആണ് നിലവിൽ ലക്ഷ്മിപ്രിയയുടെ താമസം. ഇവിടുത്തെ വോട്ടർപട്ടികയിൽ ലക്ഷ്മി പ്രിയയുടെ പേരില്ല. തൃക്കാക്കരിയിലെ ഫ്ലാറ്റുണ്ടായിരുന്ന പ്രദേശത്തും പേര് വിവരങ്ങൾ ലിസ്റ്റിലില്ല എന്നാണ് വിവരം. തുടർന്ന് ഇന്ന് നടത്താനിരുന്ന ലക്ഷ്മിപ്രിയയുടെ റോഡ് ഷോ റദ്ദാക്കി. ആരോ​ഗ്യപ്രശ്നങ്ങളുള്ളതിനാലാണ് റോഡ് ഷോ റദ്ദാക്കിയതെന്നാണ് വിശദീകരണം. ഇന്നലെയാണ് സാബു എം ജേക്കബ് ലക്ഷ്മിപ്രിയയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്.

സിനിമാ-സീരിയല്‍ താരങ്ങള്‍ക്ക് കൂട്ടത്തോടെ സീറ്റ് നല്‍കി ബിജെപി ഘടകകക്ഷിയായ ട്വന്‍റി 20 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. തൃപ്പൂണിത്തുറയില്‍ സിനിമാ താരം അഞ്ജലി നായരാണ് സ്ഥാനാര്‍ഥി. കൂടുതല്‍ സെലിബ്രിറ്റികള്‍ പാര്‍ട്ടിയുടെ ഭാഗമായി ഇനിയും മല്‍സരരംഗത്തുണ്ടാകുമെന്ന് ട്വന്‍റി ട്വന്‍റി നേതൃത്വം അവകാശപ്പെട്ടു. തൃപ്പൂണിത്തുറയില്‍ അഞ്ജലി നായര്‍, പെരുമ്പാവൂരില്‍ ലക്ഷ്മി പ്രിയ, ഏറ്റുമാനൂരില്‍ വീണ നായര്‍, അങ്കമാലിയില്‍ പ്രോമി കുര്യാക്കോസ്. അഖില്‍ മാരാര്‍ക്ക് പിന്നാലെയാണ് കൂടുതല്‍ സിനിമ സീരിയല്‍ സോഷ്യല്‍ മീഡിയ താരങ്ങളെ ട്വന്‍റി ട്വന്‍റി മത്സരത്തിനിറക്കിയത്.

‘സങ്കടം സഹിക്കാനായില്ല!’, വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയനൈരാശ്യം കൊണ്ട്, 18കാരൻ അറസ്റ്റിൽ

‘സങ്കടം സഹിക്കാനായില്ല!’, വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയനൈരാശ്യം കൊണ്ട്, 18കാരൻ അറസ്റ്റിൽ

കൊച്ചി: നെടുമ്പാശേരിയ്ക്ക് സമീപം വന്ദേഭാരത് എക്സിപ്രസ് ട്രെയിനിന് നേരെ ഉണ്ടായ കല്ലേറിൽ 18 കാരൻ അറസ്റ്റിൽ. പ്രണയബന്ധം തകർന്നതിൻ്റെ നിരാശയിലാണ് ട്രെയിനിന് കല്ലെറിഞ്ഞതെന്നാണ് പ്രതിയുടെ മൊഴി. രണ്ടാഴ്ച നീണ്ട തെരച്ചിലിനൊടുവിലാണ് ആലുവ അകപ്പറമ്പ് ഭാ​ഗത്ത് നിന്ന് പ്രതിയെ ആർപിഎഫ് കസ്റ്റഡിയിൽ എടുക്കുന്നത്.

മാർച്ച് ഏഴിന് രാത്രി 7.10 ഓടെയാണ് ആലുവയ്ക്കും അങ്കമാലിക്കുമിടെ നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം തിരുവനന്തപുരം-മം​ഗലാപുരം വന്ദേഭാരത് കടന്നു പോകുമ്പോൾ കല്ലേറുണ്ടായത്. സി 9 കോച്ചിന്റെ ജനാലയുടെ ലാമിനേറ്റഡ് ചില്ലിന് നേരിയ പോറലുണ്ടായിട്ടുണ്ട്. കാമുകിയുമായി വേർപിരിഞ്ഞ ദുഖത്തിൽ ട്രാക്കിന് സമീപം ഇരിക്കുമ്പോഴാണ് ട്രെയിൻ വരുന്നത് കണ്ടത്. മൂന്ന് തവണ കല്ലേറ് നടത്തി. ഒരെണ്ണമാണ് കൊണ്ടത്. സിസിടിവി ദൃശ്യങ്ങൾ വന്ദേഭാരതിന്റെ കോച്ചിന് പുറത്തുള്ള കാമറയിൽ നിന്ന് കിട്ടിയെങ്കിലും കല്ലെറിയുന്ന ആളെ വ്യക്തമായിരുന്നില്ല.

ദിവസങ്ങളോളം നീണ്ട അന്വേഷണത്തിൽ സ്ഥിരമായി ട്രാക്കിന് സമീപം വരാറുള്ളവരുടെ പട്ടിക തയ്യാറാക്കി നടത്തിയ അന്വേഷണത്തിലാണ് 18കാരൻ കുടുങ്ങിയത്.

വിസ്മയം കോണ്‍ഗ്രസില്‍ മാത്രമല്ല!; സണ്ണി ജോസഫിന്റെ സഹോദരന്‍ ഇന്ന് ബിജെപിയില്‍ ചേരും

വിസ്മയം കോണ്‍ഗ്രസില്‍ മാത്രമല്ല!; സണ്ണി ജോസഫിന്റെ സഹോദരന്‍ ഇന്ന് ബിജെപിയില്‍ ചേരും

കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരന്‍ ഷാജി വി ജോസഫ് ഇന്ന് ബിജെപിയില്‍ ചേരും. രാവിലെ 10.45 ന് പുതിയതെരുവില്‍ നടക്കുന്ന എന്‍ഡിഎ റോഡ് ഷോയില്‍ പങ്കെടുക്കുന്ന ഷാജി വി ജോസഫ് അഴീക്കോട് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഉദ്ഘാടന ചടങ്ങില്‍ സദാനന്ദ് ഷെട്ട് താനേവാദ് എംപി യില്‍ നിന്നു ബിജെപി അംഗത്വം സ്വീകരിക്കും.

ആഴ്ചകള്‍ക്ക് മുന്‍പ് ബിജെപി മമ്പറത്ത് നടത്തിയ ജനകീയ സംവാദത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പങ്കെടുത്ത പരിപാടിയിലാണ് ഷാജി ജോസഫ് ഗ്യാസ് ഏജന്‍സി ലൈസന്‍സുമായി ബന്ധപ്പെട്ട നിവേദനവുമായി എത്തിയത്. കെ കരുണാകരന്റെയും എ കെ ആന്റണിയുടെയും മക്കള്‍ക്ക് ബിജെപിയില്‍ പോകാമെങ്കില്‍ തനിക്കുമാവാമെന്നാണ് ഷാജി അന്ന് പ്രതികരിച്ചത്.

ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്മെ​ന്റ് ഏജൻസിയിൽ ഓഫീസർ മുതൽ എക്സിക്യൂട്ടീവ് ഡയറക്ടർ വരെയുള്ള ഒഴിവുകൾ

ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്മെ​ന്റ് ഏജൻസിയിൽ ഓഫീസർ മുതൽ എക്സിക്യൂട്ടീവ് ഡയറക്ടർ വരെയുള്ള ഒഴിവുകൾ

ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്മെ​ന്റ് ഏജൻസി ലിമിറ്റഡ് (IREDA) വിവിധ എക്സിക്യൂട്ടീവ് തസ്തികളിലെ ഒഴിവുകൾ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഏജൻസിയിലെ വിവിധ വകുപ്പുകളിലായാണ് ഈ ഒഴിവുകൾ ഉള്ളത്.

ഔദ്യോഗിക വിജ്ഞാപന പ്രകാരം എക്സിക്യൂട്ടീവ് ഡയറ്കടർ ജനറൽ മാനേജർ, ചീഫ് മാനേജർ, ഡെപ്യൂട്ടി ജനറൽ മാനേജർ, അസിസ്റ്റന്റ് മാനേജർ, മാനേജർ (ലോ), ഓഫീസർ – ജനറൽ തുടങ്ങിയ 11 തസ്തികകളിലേക്ക് യോഗ്യതയുള്ളതും പരിചയസമ്പന്നരുമായ പ്രൊഫഷണലുകൾക്ക് ഓൺലൈനായി അപേക്ഷിക്കാം.

ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്മെ​ന്റ് ഏജൻസി ലിമിറ്റഡ് (IREDA) കേന്ദ്ര സർക്കാരിന് കീഴിലുള്ള നവരത്ന സ്ഥാപനമാണ്. 1987-ൽ ഒരു നോൺ-ബാങ്കിങ് ധനകാര്യ സ്ഥാപനമായി സ്ഥാപിച്ച പബ്ലിക് ലിമിറ്റഡ് ഗവൺമെന്റ് കമ്പനിയാണ് ഇത്.

പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളുടെയും ഊർജ്ജ കാര്യക്ഷമത/സംരക്ഷണത്തിന്റെയും പദ്ധതികൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നതിലും വികസിപ്പിക്കുന്നതിലും സാമ്പത്തിക സഹായം നൽകുന്നതുമായും ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഇത്.

നിലവിൽ പ്രസിദ്ധീകരിച്ച വിജ്ഞാപന പ്രകാരം 11 തസ്തികകളിലായി 32 ഒഴിവുകളുള്ളത്. 30,000 രൂപ മുതൽ മൂന്ന് ലക്ഷം രൂപവരെ ശമ്പളം ലഭിക്കുന്ന തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന ദിവസം ഏപ്രിൽ മൂന്നാണ്.

തസ്തികകളുടെ പേരും ഒഴിവുകളുടെ എണ്ണവും
എക്സിക്യൂട്ടീവ് ഡയറക്ടർ (കമ്പനി സെക്രട്ടറി)

ഒഴിവുകളുടെ എണ്ണം: 01

ജനറൽ മാനേജർ (ഫിനാൻസ് & അക്കൗണ്ട്സ്)

ഒഴിവുകളുടെ എണ്ണം: 03

ജനറൽ മാനേജർ (ഫിനാൻസ് & അക്കൗണ്ട്സ് – ഇൻവെസ്റ്റർ റിലേഷൻസ് )

ഒഴിവുകളുടെ എണ്ണം: 02

ചീഫ് മാനേജർ (ഫിനാൻസ് & അക്കൗണ്ട്സ്)

ഒഴിവുകളുടെ എണ്ണം: 03

ജനറൽ മാനേജർ (പ്രോജക്ട്)

ഒഴിവുകളുടെ എണ്ണം: 05

അഡീഷണൽ ജനറൽ മാനേജർ (പ്രോജക്ട്)

ഒഴിവുകളുടെ എണ്ണം: 01

ഡെപ്യൂട്ടി ജനറൽ മാനേജർ (പ്രോജക്ട്)

ഒഴിവുകളുടെ എണ്ണം: 02

ചീഫ് മാനേജർ (പ്രോജക്ട്)

ഒഴിവുകളുടെ എണ്ണം: 02

മാനേജർ (ലോ)

ഒഴിവുകളുടെ എണ്ണം: 03

അസിസ്റ്റന്റ് മാനേജർ (ബിസിനസ് ഡെവലപ്മെന്റ്)

ഒഴിവുകളുടെ എണ്ണം: 02

ഓഫീസർ – ജനറൽ

ഒഴിവുകളുടെ എണ്ണം: 08

ആകെ ഒഴിവുകൾ 32

തസ്തികയും യോഗ്യതയും
ജനറൽ മാനേജർ / അഡീഷണൽ ജനറൽ മാനേജർ / ഡെപ്യൂട്ടി ജനറൽ മാനേജർ / ചീഫ് മാനേജർ (പ്രോജക്ട്സ്) തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർക്ക് അംഗീകൃത സർവകലാശാലയിൽ നിന്ന് ബിഇ / ബിടെക് / ബി എസ്‌സി എൻജിനീയറിങ് എന്നിവയിലേതെങ്കിലും യോഗ്യത ഉണ്ടായിരിക്കണം.

ഫിനാൻസ് & അക്കൗണ്ട്സ് തസ്തികകളിൽ അപേക്ഷിക്കുന്നവർക്ക് ഫിനാൻസിൽ സിഎ / സിഎംഎ / എംബിഎ അല്ലെങ്കിൽ പിജിഡിഎം എന്നിങ്ങനെ ഏതെങ്കിലും യോഗ്യത ഉണ്ടാകണം.

എക്സിക്യൂട്ടീവ് ഡയറക്ടർ (കമ്പനി സെക്രട്ടറി) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ (ഐസിഎസ്ഐ) അസോസിയേറ്റ് അംഗത്വം ആണ് യോഗ്യത

മാനേജർ (ലോ) എൽഎൽബി (മൂന്ന് വർഷം) അല്ലെങ്കിൽ അഞ്ച് വർഷത്തെ ഇന്റഗ്രേറ്റഡ് നിയമ ബിരുദം

അസിസ്റ്റന്റ് മാനേജർ (ബിസിനസ് ഡെവലപ്മെന്റ്) മാർക്കറ്റിങ്ങിൽ എംബിഎ / പിജിഡിഎം

ഓഫീസർ – ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം.

പ്രവൃത്തി പരിചയം:
എക്സിക്യൂട്ടീവ് ഡയറക്ടർ: കുറഞ്ഞത് 23 വർഷത്തെ പരിചയം

ജനറൽ മാനേജർ കുറഞ്ഞത് : 20 വർഷത്തെ പരിചയം

അഡീഷണൽ ജനറൽ മാനേജർ : കുറഞ്ഞത് 17 വർഷത്തെ പരിചയം

ഡെപ്യൂട്ടി ജനറൽ മാനേജർ :കുറഞ്ഞത് 14 വർഷത്തെ പരിചയം

ചീഫ് മാനേജർ: കുറഞ്ഞത് 11 വർഷത്തെ പരിചയം

മാനേജർ (ലോ ) :കുറഞ്ഞത് നാല് വർഷത്തെ പരിചയം

അസിസ്റ്റന്റ് മാനേജർ: കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം

ഓഫീസർ – ജനറൽ : കുറഞ്ഞത് 10 വർഷത്തെ പരിചയം

ഉയർന്ന പ്രായപരിധി:
എക്സിക്യൂട്ടീവ് ഡയറക്ടർ: 55 വയസ്സ്

ജനറൽ മാനേജർ: 52 വയസ്സ്

അഡീഷണൽ ജനറൽ മാനേജർ: 48 വയസ്സ്

ഡെപ്യൂട്ടി ജനറൽ മാനേജർ: 45 വയസ്സ്

ചീഫ് മാനേജർ: 42 വയസ്സ്

മാനേജർ (നിയമം): 35 വയസ്സ്

അസിസ്റ്റന്റ് മാനേജർ: 33 വയസ്സ്

ഓഫീസർ – ജനറൽ: 50 വയസ്സ്

ശമ്പളം
എക്സിക്യൂട്ടീവ് ഡയറക്ടർ (കമ്പനി സെക്രട്ടറി): 1,50,000 – 3,00,000 രൂപ സ്കെയിലിൽ

ജനറൽ മാനേജർ: 1,20,000 – 2,80,000 രൂപ സ്കെയിലിൽ

അഡീഷണൽ ജനറൽ മാനേജർ: 1,00,000 – 2,60,000 രൂപ സ്കെയിലിൽ

ഡെപ്യൂട്ടി ജനറൽ മാനേജർ: 90,000 – 2,40,000 രൂപ സ്കെയിലിൽ

ചീഫ് മാനേജർ: 80,000 – 2,20,000 രൂപ സ്കെയിലിൽ

മാനേജർ (നിയമം): 60,000 – 1,80,000 രൂപ സ്കെയിലിൽ

അസിസ്റ്റന്റ് മാനേജർ (ബിസിനസ് ഡെവലപ്‌മെന്റ്): 40,000 – 1,40,000 രൂപ സ്കെയിലിൽ

ഓഫീസർ – ജനറൽ 30,000 – 1,20,000 രൂപ സ്കെയിലിൽ

അപേക്ഷാഫീസ്

ജനറൽ / ഒബിസി / ഇഡബ്ല്യുഎസ് എന്നീവിഭാഗങ്ങളിൽ നിന്നുള്ള അപേക്ഷകർക്ക് 1000 രൂപ

എസ് സി, എസ് ടി, പിഡബ്ല്യുഡി , വിമുക്തഭടർ എന്നിവർ അപേക്ഷ ഫീസ് നൽകേണ്ടതില്ല.

ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന ദിവസം: ഏപ്രിൽ മൂന്ന് വൈകുന്നേരം അഞ്ച് മണി വരെ