ബി. മഹേശ്വരൻ പിള്ള (71) അന്തരിച്ചു

ബി. മഹേശ്വരൻ പിള്ള (71) അന്തരിച്ചു

ആറ്റിങ്ങൽ: ഗ്രാമം കൈലാസത്തിൽ (പി.ആർ.എ:61) ബി. മഹേശ്വരൻ പിള്ള (71)(റിട്ടയേർഡ് ചെക്കിൻ ഇൻസ്പെക്ടർ,കെ.എസ്.ആർ.ടി.സി) അന്തരിച്ചു.

ഭാര്യ: പി ജയകുമാരി.
മക്കൾ: ഡോ:അജൻ എം.ജെ.(ജില്ലാ ഹെൽത്ത് ഡയറക്ടറേറ്റ്, തിരുവനന്തപുരം), അമൽ എം.ജെ.
മരുമകൾ: ഡോ:ആതിര അജയകുമാർ (ഗോകുലം മെഡിക്കൽ കോളജ്, വെഞ്ഞാറമൂട്). സഞ്ചയനം: ബുധനാഴ്ച രാവിലെ 8.30 ന്

വ്യായാമം പോലെ, ദിവസവും അരമണിക്കൂറെങ്കിലും വായിക്കുന്നത് ശീലമാക്കണം: അമൃത കല്യാണി

വ്യായാമം പോലെ, ദിവസവും അരമണിക്കൂറെങ്കിലും വായിക്കുന്നത് ശീലമാക്കണം: അമൃത കല്യാണി

ആറ്റിങ്ങല്‍: ഗവ.മോഡൽ ബോയ്സ് വൊക്കേഷണൻ & ഹയർ സെക്കന്ററി സ്കൂൾ, ആറ്റിങ്ങലില്‍ വായന ദിനാഘോഷം വിപുലമായി സംഘടിപ്പിച്ചു. പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം, വായനദിന പ്രതിജ്ഞ, കാവ്യാലാപനം, ഇംഗ്ലീഷ് പ്രഭാഷണം എന്നിവ സംഘടിപ്പിച്ചു. ഒപ്പം ‘ഹൈക്കുകവിതകള്‍’ അവതരിപ്പിച്ചു. കുട്ടികള്‍ തയ്യാറാക്കിയ അഞ്ഞൂറോളം വായനദിനസന്ദേശ പോസ്റ്ററുകള്‍ ഹൈസ്കൂള്‍ വിഭാഗം പ്രധാന കെട്ടിടത്തിന് മുന്‍വശത്ത് പ്രദര്‍ശിപ്പിച്ചു.

വായനദിനവുമായി ബന്ധപ്പെട്ട് സ്കൂള്‍ ലൈബ്രറി ഹാളില്‍ സംഘടിപ്പിച്ച ‘‍വായനദിനാഘോഷം 2025’ യുവസാഹിത്യകാരിയും, ആകാശവാണി തിരുവനന്തപുരം നിലയം കാഷ്വൽ ന്യൂസ്‌ റീഡർ കം ട്രാൻസ്ലേറ്ററും ഗായികയുമായ അമൃത കല്യാണി ഉദ്ഘാടനം ചെയ്തു. ‍വ്യായാമം പോലെ ദിവസവും അരമണിക്കൂറെങ്കിലും വായിക്കുന്നത് എല്ലാവരും ശീലമാക്കണമെന്നും അത് നമ്മുടെ അറിവിനും മാനസികോല്ലാസത്തിനും ആരോഗ്യത്തിനും ഉത്തമമായിരിക്കുമെന്നും അമൃത ഓര്‍മ്മിപ്പിച്ചു. പി.എന്‍.പണിക്കരേയും, കുഞ്ഞുണ്ണിമാഷിനേയും വായനയുമായി ബന്ധപ്പെടുത്തി അനുസ്മരിക്കുകയും, കാതില്‍ തേന്‍മഴയായ് പാടൂ കാറ്റേ കടലേ…എന്ന ഗാനം ആലപിക്കുകയും ചെയ്തുകൊണ്ട് അമൃത പ്രസംഗം അവസാനിപ്പിച്ചു.

ഉദ്ഘാടനസമ്മേളനത്തില്‍ പി ടി എ പ്രസിഡന്റ് സന്തോഷ് എസ് അധ്യക്ഷനായി. ഭാഷാധ്യാപകനും, വിദ്യാരംഗം ആറ്റിങ്ങല്‍ ഉപജില്ലാ ജോയിന്റ് കണ്‍വീനറുമായ ഷാജി.എ സ്വാഗതം പറഞ്ഞു.

പ്രിൻസിപ്പാൾ ജവാദ് എസ്, ഹെഡ്മാസ്റ്റർ അനിൽകുമാർ കെ, സീനിയർ അസിസ്റ്റന്റ് സൈജാറാണി എം.എസ്, ഹിന്ദി സബ്ജെക്ട് കൗൺസിൽ കൺവീനർ കവിതാരാജ് .കെ, വിദ്യാരംഗം സ്കൂൾ കോ-ഓര്‍ഡിനേറ്റര്‍ രാജി ആർ എസ്‌, ഭാഷാധ്യാപികയും സ്കൂൾ ലൈബ്രേറിയനുമായ വിധു വി എം, സ്റ്റാഫ് സെക്രട്ടറി സുരേഷ് കുമാര്‍ എസ്, വിഎച്ച്എസ്ഇ സ്റ്റാഫ് സെക്രട്ടറി വിപിന്‍ കുമാർ വി, സീനിയര്‍ മലയാളം അധ്യാപിക ഷീബ എ എ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഹൈസ്കൂൾ വിഭാഗം സ്റ്റാഫ് സെക്രട്ടറി സുന്ദരേശൻ ജി ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

വായനദിനാഘോഷവുമായി ബന്ധപ്പെട്ട് സ്കൂള്‍ ലൈബ്രറിയില്‍ പുസ്തകങ്ങളുടെ പ്രദര്‍ശനവും, നവീകരിച്ച റീഡിങ് റൂം ഉദ്ഘാടനവും നടന്നു. പുസ്തകപ്രദര്‍ശനം ഉദ്ഘാടനം പി ടി എ പ്രസിഡന്റ് സന്തോഷ്. എസ് നിര്‍വ്വഹിച്ചു. നവീകരിച്ച റീഡിങ് റൂമിന്റെയും ലൈബ്രറിയുടേയും ഉദ്ഘാടനം പ്രിൻസിപ്പാൾ ജവാദ് എസ് നിര്‍വ്വഹിച്ചു.

ഹെഡ്മാസ്റ്റര്‍ അനില്‍കുമാര്‍ കെ ചടങ്ങില്‍ സംബന്ധിച്ചു. അധ്യാപകരായ ഷാജി.എ, വിധു വി.എം, മഞ്ജുള ജി.എസ്, ഷൈനി ഒ.എം, ആശാഗോപാല്‍, രാധിക ആര്‍ എന്നിവരും നിരവധി കുട്ടികളും ‍ചടങ്ങില്‍ പങ്കെടുത്തു. ഉദ്ഘാനത്തിന് ശേഷം കുട്ടികള്‍, ഡിവിഷന്‍ അടിസ്ഥാനത്തില്‍‍ പുസ്തകപ്രദര്‍ശനം കാണാന്‍ എത്തിച്ചേര്‍ന്നു.

പുലിപ്പേടിയിൽ വാൽപ്പാറ; നാല് വയസുകാരിക്കായുള്ള തെരച്ചിൽ പുനഃരാരംഭിച്ചു

പുലിപ്പേടിയിൽ വാൽപ്പാറ; നാല് വയസുകാരിക്കായുള്ള തെരച്ചിൽ പുനഃരാരംഭിച്ചു

തൃശൂര്‍: തമിഴ്‌നാട്ടിലെ വാല്‍പ്പാറയില്‍ പുലി പിടിച്ചുകൊണ്ടു പോയ നാലു വയസുകാരിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കുട്ടിക്കായുള്ള തെരച്ചിൽ രാവിലെ പുനഃരാരംഭിച്ചു. പ്രത്യേക പരിശീലനം നേടിയ നായയെ സ്ഥലത്തെത്തിച്ചാണ് തെരച്ചില്‍. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കുട്ടിയെ പുലി ആക്രമിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം.

ഝാര്‍ഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത – മോനിക്ക ദേവി ദമ്പതികളുടെ മകള്‍ രജനിയെയാണ് പുലി പിടിച്ചത്. നിരന്തരമായി പുലിയടക്കമുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള പ്രദേശമാണ് വാല്‍പ്പാറ. കുട്ടിയെ കണ്ടെത്തുന്നതിനായി പ്രദേശത്ത് പൊലീസും ഫയര്‍ഫോഴ്‌സും വനംവകുപ്പും നാട്ടുകാരുടെയും നേതൃത്വത്തിലാണ് തെരച്ചിൽ നടക്കുന്നത്.

കംപ്രസര്‍ ഉപയോഗിച്ച് സ്വകാര്യഭാഗത്തേയ്ക്ക് കാറ്റടിപ്പിച്ചു; കുടല്‍ പൊട്ടിയ യുവാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

കംപ്രസര്‍ ഉപയോഗിച്ച് സ്വകാര്യഭാഗത്തേയ്ക്ക് കാറ്റടിപ്പിച്ചു; കുടല്‍ പൊട്ടിയ യുവാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

കൊച്ചി: പെരുമ്പാവൂര്‍ കുറുപ്പംപടി പ്ലൈവുഡ് കമ്പനിയില്‍ സുഹൃത്തുക്കള്‍ കംപ്രസര്‍ ഉപയോഗിച്ച് സ്വകാര്യ ഭാഗത്ത് കാറ്റടിപ്പിച്ചതിനെ തുടർന്ന് അതിഥിത്തൊഴിലാളി ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍. ഒഡീഷ സ്വദേശി സന്തോഷ് നായിക്കിനാണു (27) പരിക്കേറ്റത്. കുടല്‍ പൊട്ടിയ നിലയിലാണ് ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

18ന് ഓടക്കാലിയിലെ സ്മാര്‍ട് ടെക് പ്ലൈവുഡ് കമ്പനിയിലാണ് സംഭവം. പണി കഴിഞ്ഞ് ശരീരത്തിലെ മരപ്പൊടി കംപ്രസര്‍ ഉപയോഗിച്ച് നീക്കുന്നതു പതിവാണ്. അതിനിടെയാണ് സഹ തൊഴിലാളികളായ പ്രശാന്ത് ബഹ്റ(47), ബയാഗ് സിങ് (19) എന്നിവര്‍ തമാശയ്ക്കു സ്വകാര്യ ഭാഗത്ത് കാറ്റടിച്ചത്. കുറുപ്പംപടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വാട്സ് ആപ്പ് തട്ടിപ്പ്, 45,000 രൂപ നഷ്ടമായെന്ന് ​ഗായിക അമൃത സുരേഷ്

വാട്സ് ആപ്പ് തട്ടിപ്പ്, 45,000 രൂപ നഷ്ടമായെന്ന് ​ഗായിക അമൃത സുരേഷ്

കൊച്ചി: വാട്സ് ആപ്പ് തട്ടിപ്പിലൂടെ 45,000 രൂപ നഷ്ടമായെന്ന് ​ഗായിക അമൃത സുരേഷ്. അമൃതയുടെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം അത്യാവശ്യമായി 45,000 രൂപയുടെ അത്യാവശ്യമുണ്ടെന്ന് പറഞ്ഞു കൊണ്ട് ബന്ധുവിന്റെ സന്ദേശം വരുന്നത്. തന്റെ യുപിഐക്ക് എന്തോ പ്രശ്നമുണ്ടെന്നും പകരം മറ്റൊരു അക്കൗണ്ടിലേക്ക് പണം അയക്കണമെന്നും സന്ദേശത്തിൽ പറഞ്ഞിരുന്നു.

അതു പ്രകാരം അക്കൗണ്ടിലേക്ക് പണം അയച്ചു. പണം അയച്ച പിന്നാലെ താങ്ക്യൂ എന്ന് മറുപടിയും എത്തി. ശേഷം വീണ്ടും ഒരു 30,000 രൂപ കൂടി വേണമെന്ന് ആവശ്യപ്പെട്ട് അടുത്ത സന്ദേശം വന്നു. തുടർന്ന് ബന്ധുവിനെ നേരിട്ടു വിളിച്ചപ്പോഴാണ് വാട്സ് ആപ്പ് ആരോ ഹാക്ക് ചെയ്ത വിവരം അറിയുന്നതെന്നും അമൃത പറഞ്ഞു.

സംഭവത്തിൽ പൊലീസിൽ വിവരം അറിയിച്ചതായി അമൃത പറഞ്ഞു. ഒപ്പം ബന്ധുവിന്റെ പരിചയത്തിലുള്ള എല്ലാവരെയും ഈ വിവരം അറിയിച്ചതായും അമൃത കൂട്ടിച്ചേർത്തു. ഓരോ തവണയും ഫോണ്‍ ചെയ്യുമ്പോഴും കേൾക്കാറുള്ള, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബര്‍ തട്ടിപ്പിനെ കുറിച്ചുള്ള മുന്നറിയിപ്പ് താന്‍ ഇതുവരെ ശ്രദ്ധിച്ചിരുന്നില്ലെന്നും തട്ടിപ്പിന് ഇരയായ ശേഷമാണ് അതിന്റെ പ്രാധാന്യം മനസിലാകുന്നതെന്നും താരം പറഞ്ഞു.

ബസില്‍ ലൈംഗികാതിക്രമം; മെന്‍സ് അസോസിയേഷന്‍ ആദരിച്ച സവാദ് വീണ്ടും അറസ്റ്റില്‍

ബസില്‍ ലൈംഗികാതിക്രമം; മെന്‍സ് അസോസിയേഷന്‍ ആദരിച്ച സവാദ് വീണ്ടും അറസ്റ്റില്‍

തൃശൂര്‍: കെഎസ്ആര്‍ടിസി ബസില്‍ ലൈംഗികാതിക്രമം നടത്തിയ പരാതിയില്‍ യുവാവ് അറസ്റ്റില്‍. വടകര സ്വദേശി സവാദ് ആണ് അറസ്റ്റിലായത്. ജൂണ്‍ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വെച്ച് സവാദ് ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ പരാതിയിലാണ് കേസ്. യുവതി അന്നുതന്നെ തൃശ്ശൂര്‍ ഈസ്റ്റ് പോലീസില്‍ പരാതി നല്‍കിയിരുന്നു.

2023ല്‍ കെഎസ്ആര്‍ടിസി ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയതിന്റെ പേരില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. കെഎസ്ആര്‍ടിസി ബസില്‍ തൃശ്ശൂരില്‍ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന യുവതിയായിരുന്നു അന്ന് അതിക്രമം നേരിട്ടത്. രണ്ട് യുവതികള്‍ക്കിടയില്‍ ഇരുന്നിരുന്ന സവാദ് നഗ്‌നതാപ്രദര്‍ശനം നടത്തിയെന്നും, ലൈംഗികചേഷ്ടകള്‍ കാണിച്ചെന്നുമായിരുന്നു ആരോപണം.

യുവതി ബഹളംവെയ്ക്കുകയും കണ്ടക്ടറെ പരാതി അറിയിക്കുകയും ചെയ്തതോടെ ബസില്‍ നിന്നും ഇറങ്ങിയോടിയ ഇയാളെ കണ്ടക്ടറുടെ ഇടപെടലിലൂടെയാണ് പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പുെടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വിഷയം വലിയ വിവാദമായിരുന്നു. കേസില്‍ അറസ്റ്റിലായി പിന്നീട് ജാമ്യത്തിലിറങ്ങിയ സവാദിന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സ്വീകരണം നല്‍കിയതും വാര്‍ത്തയായിരുന്നു.