മൂന്ന് ചക്രവാതച്ചുഴി; ചൊവ്വാഴ്ച വരെ ശക്തമായ മഴ, അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മൂന്ന് ചക്രവാതച്ചുഴി; ചൊവ്വാഴ്ച വരെ ശക്തമായ മഴ, അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലും തിങ്കളാഴ്ച ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലും ചൊവ്വാഴ്ച ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

തെക്കുകിഴക്കന്‍ അറബിക്കടലിനും സമീപപ്രദേശങ്ങള്‍ക്കും മുകളിലായി ഒരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നു. മധ്യ-കിഴക്കന്‍ അറബിക്കടലിനും സമീപപ്രദേശങ്ങള്‍ക്കും മുകളിലായും മറ്റൊരു ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും സമീപപ്രദേശങ്ങള്‍ക്കും മുകളിലായി സമുദ്രനിരപ്പില്‍ നിന്ന് 3.1 കിലോമീറ്റര്‍ ഉയരത്തില്‍ മൂന്നാമതൊരു ചക്രവാതച്ചുഴി കൂടി നിലനില്‍ക്കുന്നുണ്ട്. തെക്കുകിഴക്കന്‍ അറബിക്കടലിന് മുകളിലുള്ള ചക്രവാതച്ചുഴിയില്‍ നിന്ന് കേരളം, തെക്കന്‍ തമിഴ്നാട് എന്നിവയ്ക്ക് മുകളിലൂടെ കന്യാകുമാരി വരെ നീളുന്ന ന്യൂനമര്‍ദ്ദ പാത്തിയും രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് കേരളത്തില്‍ മഴ ലഭിക്കുന്നതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പെർമിറ്റ് ഇല്ലാതെ സർവീസ് നടത്തുന്ന ബൈക്ക് ടാക്സികൾക്കെതിരെ കർശന നടപടി

പെർമിറ്റ് ഇല്ലാതെ സർവീസ് നടത്തുന്ന ബൈക്ക് ടാക്സികൾക്കെതിരെ കർശന നടപടി

നമ്മുടെ നഗരങ്ങളിലും ബൈക്ക് ടാക്സികൾ പ്രചാരത്തിലായി കൊണ്ടിരിക്കുകയാണ്. ബൈക്ക് ടാക്സികൾ തൊഴിലവസരങ്ങൾ ഉണ്ടാക്കുന്നതോടൊപ്പം സുരക്ഷിതവും നിയമവിധേയവുമായ യാത്രകളും ഉറപ്പു വരുത്തേണ്ടതാണ്. സ്വകാര്യ മോട്ടോർ സൈക്കിളുകളിൽ റൈഡർ ആപ്പ് വഴിയുള്ള റൈഡുകൾ നടത്തരുത്.

സ്വകാര്യ മോട്ടോർ സൈക്കിളുകൾ വെളുത്ത പ്രതലത്തിൽ കറുത്ത അക്ഷരങ്ങളിലും അക്കങ്ങളിലും നമ്പർ എഴുതിയവ ആയിരിക്കും. നിങ്ങൾ യാത്രക്ക് തെരഞ്ഞെടുത്ത വാഹനം മോട്ടോർ സൈക്കിൾ കോൺട്രാക്ട് കാരേജ് ആയിരിക്കണം. ഇത്തരം വാഹനങ്ങൾക്ക് കൃത്യമായ ഇടവേളകളിൽ ഫിറ്റ്നസ് പരിശോധന ഉണ്ടായിരിക്കും. നമ്പർ പ്ലേറ്റ് മഞ്ഞ പ്രതലത്തിൽ കറുപ്പ് അക്ഷരങ്ങളും അക്കങ്ങളും ആയിരിക്കും.

സുരക്ഷാ മുൻ കരുതലുകൾ ഉറപ്പ് വരുത്തി മാത്രം യാത്രകൾ നടത്തുക. റൈഡിനെ കുറിച്ചുള്ള പരാതികൾ മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ അറിയിക്കാനും മടിക്കരുത്. സുരക്ഷിതമാവട്ടെ ഓരോ പുതിയ തൊഴിലവസരങ്ങളും.

യാത്രികന് തന്നെ വാടകക്ക് എടുത്ത് ഓടിച്ച് പോകാവുന്ന റെൻ് എ മോട്ടോർ സൈക്കിൾ ഗണത്തിൽ പെട്ട ഇരുചക്ര വാഹനങ്ങളും ഇപ്പോൾ പല നഗരങ്ങളിലും ലഭ്യമാണ്. ഇത്തരം വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ കറുത്ത പ്രതലത്തിൽ മഞ്ഞ അക്ഷരങ്ങളും അക്കങ്ങളും ആയിരിക്കും. ഓരോ യാത്രയുടേയും ദൈർഘ്യവും ആവശ്യകതയും അനുസരിച്ച് മികച്ചതും സുരക്ഷിതവും ആവട്ടെ തെരഞ്ഞെടുക്കുന്ന വാഹനങ്ങൾ.

തൃശൂരില്‍ ആന ഇടഞ്ഞു, കാറും, ഓട്ടോറിക്ഷയും കുത്തിമറിച്ചു, പരിഭ്രാന്തി

തൃശൂരില്‍ ആന ഇടഞ്ഞു, കാറും, ഓട്ടോറിക്ഷയും കുത്തിമറിച്ചു, പരിഭ്രാന്തി

തൃശൂര്‍: തൃശൂര്‍ നഗരത്തിലെ ജനവാസ മേഖലയില്‍ പരിഭ്രാന്തി സൃഷ്ടിച്ചു ആന ഇടഞ്ഞു. കൊല്ലം സ്വദേശി ഉടമയുടെ ആനയായ ശിവന്‍ ലക്ഷ്മി അയ്യപ്പന്‍ എന്ന ആനയാണ് പാറമേക്കാവ് ഭഗവതി ക്ഷേത്രത്തിന് സമീപം ഇടഞ്ഞത്. രാവിലെ ക്ഷേത്ര ദര്‍ശനം നടത്തി മടങ്ങുന്നതിനിടെയാണ് ആന വിരണ്ട് ഓടിയത്.

2 കിലോമീറ്ററോളം ദൂരം ഇടവഴിയില്‍ കൂടി ഓടിയ ആന ഒരു കാറും, ഓട്ടോറിക്ഷയും കുത്തിമറിച്ചു. ഒരു സ്ത്രീ ഓടിച്ചിരുന്ന കാര്‍ ആണ് കുത്തിമറിച്ചത്. ആക്രമണം നടത്തിയ സമയത്ത് കാറിനുള്ളില്‍ കുടുങ്ങിയ സ്ത്രീയും മകളും അത്ഭുതകരമായി രക്ഷപ്പെട്ടു.

ഏഴ് വാഹനങ്ങള്‍ ആന തകര്‍ത്തിട്ടുണ്ട്. പത്തോളം വീടുകള്‍ക്ക് നാശമുണ്ടാക്കി, നിര്‍മ്മാണത്തിലുള്ള ഒരു വീടിന്റെ മതിലും തകര്‍ത്തു. പിന്നീട് രണ്ട് വീടുകള്‍ക്കിടയില്‍ ആന കുടുങ്ങി, ആനയുടെ നീളത്തുടല്‍ ഉടക്കിയത് കാരണം മുന്‍പോട്ട് നീങ്ങാനാവത്ത അവസ്ഥയിലായി. തുടര്‍ന്ന് ആനയെ തളച്ചു. വീടിന് പുറകിലുള്ള തോട്ടത്തിലാണ് ആനയെ തളച്ചിരിക്കുന്നത്. ആനയുടെ മസ്തകത്തിലും ചെവിയിലും മറ്റും നല്ല മുറിവുണ്ടായിട്ടുണ്ട്.

നഴ്‌സുമാര്‍ക്ക് സമരം ചെയ്യാന്‍ അവകാശമില്ല: ഹൈക്കോടതി

നഴ്‌സുമാര്‍ക്ക് സമരം ചെയ്യാന്‍ അവകാശമില്ല: ഹൈക്കോടതി

കൊച്ചി: നഴ്‌സിങ് സേവനത്തെ അവശ്യ സര്‍വീസായി പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി. അവശ്യ സര്‍വീസായി പ്രഖ്യാപിച്ചാല്‍ നഴ്‌സുമാര്‍ക്ക് സമരം ചെയ്യാന്‍ അവകാശമില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വാക്കാല്‍ പറഞ്ഞു. ആശുപത്രി മാനേജ്‌മെന്റ് മതിയായ ശമ്പളം നല്‍കുന്നില്ലെന്ന ആരോപണത്തെ ന്യായീകരിക്കുകയല്ല. എന്നാല്‍ അത് സമരം ചെയ്യാനുള്ള ഒരു കാരണമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ശമ്പള വര്‍ധനയ്ക്കായി തൃശൂരിലെ രണ്ട് സ്വകാര്യ ആശുപത്രികളില്‍ നഴ്‌സുമാര്‍ സമരം ചെയ്യുന്നതിനിടെ നഴ്‌സിങ് ജോലികള്‍ക്ക് നിയോഗിക്കുന്നുവെന്ന് ആരോപിച്ച് യുണൈറ്റഡ് ന്‌സസ് അസോസിയേഷനാണ് ഹര്‍ജി നല്‍കിയത്. ന്യായമായ ശമ്പളം ലഭിക്കുന്നില്ലെങ്കില്‍ നിയമപരമായ മാര്‍ഗങ്ങളാണ് സ്വീകരിക്കേണ്ടതെന്ന് പറഞ്ഞ കോടതി ജോലി സമയത്തിന് ശേഷം സമരം എന്നതുള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാവുന്നതാണെന്നും അഭിപ്രായപ്പെട്ടു. എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ നിര്‍ദേശിച്ച കോടതി ഹര്‍ജി പിന്നീട് പരിഗണിക്കാന്‍ മാറ്റി.

ഇവിടെയായിരുന്നു ജോര്‍ജുകുട്ടിയുടെ മാസ്റ്റര്‍ പ്ലാന്‍ നടന്നത്! ‘ദൃശ്യം’ സിനിമയിലെ വീട്ടിലേയ്ക്ക് ഒഴുകിയെത്തുന്ന സിനിമാപ്രേമികള്‍

ഇവിടെയായിരുന്നു ജോര്‍ജുകുട്ടിയുടെ മാസ്റ്റര്‍ പ്ലാന്‍ നടന്നത്! ‘ദൃശ്യം’ സിനിമയിലെ വീട്ടിലേയ്ക്ക് ഒഴുകിയെത്തുന്ന സിനിമാപ്രേമികള്‍

തൊടുപുഴ: ദൃശ്യം സിനിമയുടെ മൂന്നാം ഭാഗം കൂടി പുറത്തിറങ്ങിയതോടെ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ് തൊടുപുഴയ്ക്ക് സമീപത്തെ ജോര്‍ജുകുട്ടിയുടെ വീട്. പതിറ്റാണ്ടുകള്‍ ഇന്ത്യന്‍ സിനിമയെ ത്രസിപ്പിച്ച കഥയിലെ കേന്ദ്രബിന്ദുവായ ഈ വീട് ഇന്ന് സിനിമ പ്രേമികളുടെ ഒരു ആകര്‍ഷണ കേന്ദ്രം കൂടിയാണ്.

സിനിമാ പ്രേമികള്‍ക്ക് ഈ വീട് വെറുമൊരു കെട്ടിടമല്ല. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ഇന്ത്യന്‍ സിനിമയെ തന്നെ അത്ഭുതപ്പെടുത്തിയ ദൃശ്യ പ്രപഞ്ചത്തിന്റെ ഹൃദയഭാഗമാണ്. തൊടുപുഴ വഴിത്തലയിലെ മടത്തില്‍പറമ്പില്‍ എം കെ. ജോസഫിന്റെ ഈ വീടാണ് ദൃശ്യത്തിന്റെ മൂന്ന് ഭാഗങ്ങളിലും ജോര്‍ജുകുട്ടിയുടെ വീടായി ക്യാമറയ്ക്ക് മുന്നിലെത്തിയത്. ‘ദൃശ്യം 3’ റിലീസ് ചെയ്തതോടെ ഈ വീടും പറമ്പും വീണ്ടും ചര്‍ച്ച ആവുകയാണ്.

വരുണ്‍ പ്രഭാകരന്റെ കൊലപാതകവും അത് മറച്ചുവെക്കാന്‍ ജോര്‍ജുകുട്ടി നടത്തുന്ന ആസൂത്രണങ്ങളും ഒക്കെ നടന്നത് ഈ വീടിനുള്ളില്‍ വച്ചാണ്. ഷൂട്ടിങ് ദിനങ്ങളിലും അല്ലാത്തപ്പോഴും സിനിമ പ്രേമികള്‍ വീട്ടിലേക്ക് എത്താറുണ്ടെന്നാണ് ജോസഫ് പറയുന്നത്. എല്ലാവരെയും സ്വീകരിക്കാന്‍ ഈ കര്‍ഷകന്‍ തയ്യാറാണ്. വീട് മാത്രമല്ല തൊടുപുഴയ്ക്ക് സമീപത്തെ ദൃശ്യം ചിത്രീകരിച്ച മറ്റിടങ്ങളും സഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്.

എസ്ബിഐ പണിമുടക്ക് മാറ്റി; തീരുമാനം ജീവനക്കാരുമായി നടത്തിയ ചര്‍ച്ചയില്‍

എസ്ബിഐ പണിമുടക്ക് മാറ്റി; തീരുമാനം ജീവനക്കാരുമായി നടത്തിയ ചര്‍ച്ചയില്‍

തിരുവനന്തപുരം: തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടത്താനിരുന്ന എസ്ബിഐ പണിമുടക്ക് മാറ്റിവച്ചു. ജീവനക്കാരുമായി മാനേജ്‌മെന്റ് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. ശനിയും ഞായറും അവധിയും തിങ്കളും ചൊവ്വയും പണിമുടക്കും ബുധനാഴ്ച ബക്രീദ് അവധി കൂടി വരുമ്പോള്‍ അഞ്ചു ദിവസം ബാങ്കിങ് ഇടപാടുകള്‍ മുടങ്ങിയേക്കുമെന്ന തരത്തിലായിരുന്നു നേരത്തേ സൂചനകള്‍ വന്നത്. ചര്‍ച്ചയില്‍ തീരുമാനമായതോടെ ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമാണ് ഇതോടെ വരുന്നത്.

പൊതുജനത്തിന് വലിയ ആശ്വാസമാകുന്ന തീരുമാനമാണ് മാനേജ്‌മെന്റും ജീവനക്കാരുമായി നടത്തിയ ചര്‍ച്ചയിലൂടെ കൈവന്നത്. ജീവനക്കാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മാനേജ്‌മെന്റ് നല്‍കിയ ഉറപ്പിന്‍മേലാണ് പണിമുടക്ക് മാറ്റിയത്. സര്‍ക്കിള്‍ മാറിയുള്ള ട്രാന്‍സ്ഫര്‍ ഒഴിവാക്കുക, ജീവനക്കാരുടെ കുറവ് നികത്തുക, എന്നീ ആവശ്യങ്ങളായിരുന്നു ജീവനക്കാര്‍ പ്രധാനമായും ഉന്നയിച്ചത്.

ഇവയെല്ലാം വൈകാതെ പരിഗണിക്കുമെന്ന ഉറപ്പാണ് ജീവനക്കാര്‍ക്ക് ലഭിക്കുന്നത്. ഇന്നും നാളെയും അവധിയാണെങ്കിലും തിങ്കളും ചൊവ്വയും സാധാരണ രീതിയില്‍ തന്നെ ബാങ്കിങ് ഇടപാടുകള്‍ നടത്താനാകും.