യുവതി മരിച്ച അപകടത്തിൽ കാറിൽ കഞ്ചാവ്; രണ്ടുപേർ അറസ്റ്റിൽ

യുവതി മരിച്ച അപകടത്തിൽ കാറിൽ കഞ്ചാവ്; രണ്ടുപേർ അറസ്റ്റിൽ

കോട്ടയം: കോട്ടയത്ത് രാമപുരം കുറിഞ്ഞിക്ക് സമീപം കാറപകടത്തിൽ യുവതി മരിച്ച സംഭവത്തിൽ കാറിലുണ്ടായിരുന്ന രണ്ടുപേർ അറസ്റ്റിൽ. കാറുടമ അയ്മനം മാലിപ്പറമ്പിൽ ജോജോ ജോസഫ് (32), വെള്ളൂർ കൊച്ചുകരീത്തറ കെ ആർ രഞ്ജിത്ത് (36) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അപകടത്തിൽപെട്ട കാറിൽ നിന്ന് 6 ഗ്രാം കഞ്ചാവ് കണ്ടെത്തിയ സംഭവത്തിലാണ് ജോജോയെ അറസ്റ്റു ചെയ്തത്.

പാലാ – തൊടുപുഴ റോഡിൽ രാമപുരം കുറിഞ്ഞിക്ക് സമീപം ബുധനാഴ്ച വൈകിട്ടാണ് കാറപകടമുണ്ടായത്. കാർ ഓടയിലേക്കു മറിഞ്ഞ് ആർപ്പൂക്കര കരിപ്പൂത്തട്ട് കൊട്ടാരത്തിൽ ജോസ്‌ന (37) ആണ് മരിച്ചത്. തൊടുപുഴ ഭാഗത്തുനിന്നു വരുന്നതിനിടെ ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് കാർ അമിതവേഗത്തിൽ മനഃപൂർവം ഓടയിലേക്ക് ഇടിച്ചിറക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കാറോടിച്ചിരുന്ന രഞ്ജിത്ത് മദ്യപിച്ചതായി തെളിഞ്ഞെന്ന് പൊലീസ് അറിയിച്ചു. കാറിലുണ്ടായിരുന്ന ആർപ്പൂക്കര സ്വദേശി നീതു സനീഷ് ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. മെഡിക്കൽ റെപ്പുമാരായ നാലുപേരും തൊടുപുഴയിലെ ആശുപത്രികളിൽ പോയ ശേഷം പാലായിലേക്ക് മടങ്ങുകയായിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു.

കൊച്ചി വാട്ടർ മെട്രോ, സിയാൽ മാതൃകയിൽ സൗരോർജ്ജ ഉൽപ്പാദനം ആരംഭിക്കുന്നു

കൊച്ചി വാട്ടർ മെട്രോ, സിയാൽ മാതൃകയിൽ സൗരോർജ്ജ ഉൽപ്പാദനം ആരംഭിക്കുന്നു

സുസ്ഥിര ഗതാഗതത്തിന് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, കൊച്ചി വാട്ടർ മെട്രോ ആലപ്പുഴയിലെ പുറക്കാട് സോളാർ ഫാം സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചു, കൂടാതെ പരിസ്ഥിതി മലിനീകരണമില്ലാത്ത ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിനായി വാട്ടർ മെട്രോ ടെർമിനലുകളിൽ മേൽക്കൂരയ്ക്ക് മുകളിലുള്ള സോളാർ പാനൽ സംവിധാനങ്ങൾ സ്ഥാപിക്കുകയും ചെയ്യുന്നു.

2030 ആകുമ്പോഴേക്കും പൂർണമായും ഊർജ്ജ ഉൽപ്പാദനത്തിലും ഉപയോഗത്തിനും തുല്യത കൈവരിക്കുക എന്ന ഊർജ്ജ സമതുലതയ്ക്ക് വേണ്ടി മാതൃ സ്ഥാപനമായ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെഎംആർഎൽ) പദ്ധതിക്ക് അനുസൃതമായാണ് ഈ നീക്കം.

“ആലപ്പുഴ ജില്ലയിലെ പുറക്കാട് എന്ന സ്ഥലത്ത് 90 ഏക്കർ സ്ഥലം ഞങ്ങൾ കണ്ടെത്തിയിട്ടുണ്ട്. റവന്യൂ വകുപ്പ് ഉടൻ തന്നെ ഭൂമി കൈമാറുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. 17 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന സിയാൽ മാതൃകയിലുള്ള സോളാർ ഫാം അവിടെ സ്ഥാപിക്കാനാണ് പദ്ധതി. വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ തുടങ്ങിക്കഴിഞ്ഞാൽ, പവർ ഗ്രിഡ് സ്കീം ഉപയോഗിച്ച് കേരള സംസ്ഥാന വൈദ്യുതി ബോർഡുമായി (കെഎസ്ഇബി) ഇത് കൈമാറും, പകരം മുഴുവൻ വാട്ടർ മെട്രോ ഫ്ലീറ്റിനും ഇന്ധനം നൽകുന്നതിന് കൊച്ചിയിൽ തത്തുല്യമായ വൈദ്യുതി ലഭ്യമാക്കും,” കെഡബ്ല്യുഎംഎൽ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ (സിഒഒ) സാജൻ പി ജോൺ മീഡിയയോട് പറഞ്ഞു.

കൊച്ചി വാട്ടർ മെട്രോയിൽ ഇലക്ട്രിക്, പി ഒ എൽ (POL -പെട്രോളിയം, ഓയിൽ, ലൂബ്രിക്കന്റുകൾ) ഹൈബ്രിഡ് ബോട്ടുകളാണ് ഉപയോഗിക്കുന്നത്. എന്നാൽ,, പി ഒ എൽ അടിയന്തര ആവശ്യങ്ങൾക്കായി നീക്കിവച്ചിരിക്കുന്നു, കൂടാതെ ബോട്ടുകൾ പ്രധാനമായുംഎൽ ടി ഒ( LTO -ലിഥിയം ടൈറ്റാനേറ്റ് ഓക്സൈഡ്) ബാറ്ററികളിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയിലാണ് പ്രവർത്തിക്കുന്നത്.

വൈറ്റില ഹബ്ബിലെ ഒ സി സി (OCC -ഓപ്പറേഷണൽ കൺട്രോൾ സെന്റർ) പോലുള്ള വാട്ടർ മെട്രോ ടെർമിനലുകളിലും കെട്ടിടത്തിലും മേൽക്കൂര സോളാർ പാനലുകൾ സ്ഥാപിക്കാനുള്ള പദ്ധതിയും അധികൃതർ ആവിഷ്കരിച്ചിട്ടുണ്ട്.

“ഹൈക്കോടതി പോലുള്ള സ്ഥലങ്ങളിൽ ചില ടെർമിനലുകൾ ഞങ്ങൾ നിർമ്മിച്ചിട്ടുള്ളഥ്, സോളാർ പാനലുകൾ സ്ഥാപിക്കുന്നതിനുള്ള സൗകര്യത്തോടെയാണ്. ആറ് മാസത്തിനുള്ളിൽ പാനലുകൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്,” ഉദ്യോഗസ്ഥൻ പറഞ്ഞു. കൊച്ചി മെട്രോയും വാട്ടർ മെട്രോയും സൗരോർജ്ജത്തിൽ പ്രവർത്തിപ്പിക്കാനാണ് കെഎംആർഎൽ പദ്ധതിയിടുന്നത്.

2017 മുതൽ പ്രവർത്തനക്ഷമമായ കൊച്ചി മെട്രോ, സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ മെട്രോ റെയിൽ ശൃംഖലകളിൽ ഒന്നാണ്, നിലവിൽ അതിന്റെ 55% വൈദ്യുതിയും സൗരോർജ്ജ പ്ലാന്റുകളിൽ നിന്നാണ്.കൊച്ചി മെട്രോയുടെ പ്രവർത്തന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കാസർഗോഡ് ജില്ലയിൽ 50 ഏക്കറിൽ ഒരു സോളാർ പ്ലാന്റ് കെഎംആർഎൽ സ്ഥാപിക്കുന്നുണ്ട്. ഇൻകെൽ പോലുള്ള ഒരു ഏജൻസിയെ ഇത് നടപ്പിലാക്കാൻ ചുമതലപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

ഇത്തരം സംരംഭങ്ങളിലൂടെ കാർബൺ പുറന്തള്ളൽ കുറയ്ക്കുക എന്നതും കെഎംആർഎൽ ലക്ഷ്യമിടുന്നു. കെഡബ്ല്യുഎംഎൽ മാത്രം 22800 ടൺ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളൽ കുറയ്ക്കുകയാണ് ലക്ഷ്യമിടുന്നത്, ഇതിനകം ലക്ഷ്യത്തിന്റെ ഏകദേശം 20 ശതമാനം കൈവരിച്ചു.

“2030 ആകുമ്പോഴേക്കും കെഎംആർഎൽ 100% ഊർജ്ജ സമതുലിത എന്ന ലക്ഷ്യം നേടാനാകുമെന്ന് കരുതുന്നു, ഇത് സുസ്ഥിര ജലഗതാഗതത്തിൽ പുതിയ മാതൃക സൃഷ്ടിക്കും. കെഎംആർഎൽ സൗരോർജ്ജ ശേഷി വർദ്ധിപ്പിക്കുന്നതിനായി നിരവധി പദ്ധതികൾ നടപ്പിലാക്കുമ്പോൾ, ഹൈഡ്രജൻ ഇന്ധനത്തിലേക്ക് മാറുന്നതും പദ്ധതിയിൽ ഉൾപ്പെടുന്നു. ഇതുവരെ, കെഎംആർഎൽ 10.50 മെഗാവാട്ട് സൗരോർജ്ജ ശേഷി സ്ഥാപിച്ചിട്ടുണ്ട്, പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളിലൂടെ 49.9% ഊർജ്ജ ആവശ്യങ്ങളും നിറവേറ്റുന്നു,” അടുത്തിടെ കൊച്ചിയിൽ നടന്ന നാഷണൽ റെയിൽവേ ആൻഡ് മൊബിലിറ്റി ഇൻഫ്രാസ്ട്രക്ചർ ഉച്ചകോടിയിൽ പുറത്തിറക്കിയ പ്രത്യേക സുവനീർ ഫ്യൂച്ചർ ഓഫ് സസ്റ്റൈനബിൾ അർബൻ മൊബിലിറ്റിയിൽ കെഎംആർഎൽ ഡയറക്ടർ (പ്രൊജക്റ്റുകൾ) എം പി രാംനവാസ് വിശീദികരിച്ചു.

നമ്മുടെ കായലുകൾ, തടാകങ്ങൾ, നദികൾ എന്നിവ സംരക്ഷിക്കുന്നതിന് ഈ സംരംഭം നിർണായകമാണ്. കൂടാതെ, എൽ ടി ഒ ബാറ്ററികൾക്കുള്ള ചാർജിങ് സ്റ്റേഷനുകളിൽ സൗരോർജ്ജ വൈദ്യുതി സംയോജിപ്പിക്കാനും പദ്ധതികളുണ്ട്. അലൂമിനിയം കൊണ്ട് നിർമ്മിച്ച ഡബിൾ-ഹൾഡ് ബോട്ടുകൾ പരിസ്ഥിതി സംരക്ഷണത്തിന് സംഭാവന നൽകുന്ന ഒരു നൂതന രൂപകൽപ്പനയാണ്. പരിസ്ഥിതി സംരക്ഷണം പ്രാഥമിക ലക്ഷ്യമാക്കിയുള്ള പ്രവർത്തന പ്രോട്ടോക്കോളുകളും സ്ഥാപിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

ആദ്യ ഘട്ടം പൂർത്തിയാകുമ്പോൾ മാത്രമേ കെഡബ്ല്യുഎംഎല്ലിന് 17 മെഗാവാട്ട് സൗരോർജ്ജം ആവശ്യമുള്ളൂ, അപ്പോൾ 76 കിലോമീറ്റർ ദൂരത്തിൽ 78 ബോട്ടുകൾ സർവീസ് നടത്തും. നിലവിൽ, ഹൈക്കോടതി മുതൽ ഫോർട്ട് കൊച്ചി, ഹൈക്കോടതി മുതൽ വൈപ്പിൻ, ഹൈക്കോടതി മുതൽ സൗത്ത് ചിറ്റൂർ-ചേരാനല്ലൂർ, വൈറ്റില-കാക്കനാട് എന്നീ നാല് റൂട്ടുകളിലായി 19 ബോട്ടുകൾ മാത്രമേ സർവീസ് നടത്തുന്നുള്ളൂ.

വിഷ കൂൺ പാചകം ചെയ്തു കഴിച്ചു; കോഴിക്കോട് കുട്ടികൾ ഉൾപ്പെടെ ആറ് പേർ ചികിത്സയിൽ

വിഷ കൂൺ പാചകം ചെയ്തു കഴിച്ചു; കോഴിക്കോട് കുട്ടികൾ ഉൾപ്പെടെ ആറ് പേർ ചികിത്സയിൽ

കോഴിക്കോട്: താമരശ്ശേരിയില്‍ വിഷ കൂണ്‍ പാചകം ചെയ്തു കഴിച്ച ആറു പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. പൂനൂര്‍ അത്തായക്കുന്നുമ്മല്‍ അബൂബക്കര്‍, ഷബ്ന, സൈദ, ഫിറോസ്, ദിയ ഫെബിന്‍, മുഹമ്മദ് റസാന്‍ എന്നിവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പറമ്പില്‍ നിന്നും കിട്ടിയ കൂണ്‍ അയല്‍വാസികളായ രണ്ടു കുടുംബങ്ങളാണ് ഇന്നലെ പാചകം ചെയ്തു കഴിച്ചത്. ഇന്നലെ വൈകീട്ട് നോമ്പ് തുറക്കുന്ന സമയത്തായിരുന്നു ഇവര്‍ കൂണ്‍ കഴിച്ചത്.

കൂണ്‍ കഴിച്ചതിനു പിന്നാലെ ഇവര്‍ക്ക് ഛര്‍ദ്ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു. തുടര്‍ന്ന് ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

പിതാവ് തള്ളിമാറ്റിയ കാര്‍ ദേഹത്തേക്ക് മറിഞ്ഞു, ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം

പിതാവ് തള്ളിമാറ്റിയ കാര്‍ ദേഹത്തേക്ക് മറിഞ്ഞു, ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം

കാസര്‍കോട്: അച്ഛന്‍ തള്ളി മാറ്റിയ കാര്‍ ദേഹത്തേക്ക് മറിഞ്ഞ് ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം. ബള്ളിഗെ സ്വദേശി ഹരിദാസ് ശ്രീവിദ്യ ദമ്പതികളുടെ മകള്‍ ഹൃദ്യനന്ദയാണ് മരിച്ചത്. കാറഡുക്ക ബെള്ളിഗെയില്‍ ആണ് അപകടം. റോഡിലെ ഓവുചാലില്‍ വീണ കാര്‍ നീക്കുന്നതിനിടെയാണ് ഭിത്തിയിലിടിച്ച് മറിഞ്ഞാണ് ദുരന്തമുണ്ടായത്.

ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങിനുശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആയിരുന്നു അപകടം. വീട്ടിലേക്കെത്താന്‍ 50 മീറ്റര്‍ ശേഷിക്കേ റോഡില്‍ വെള്ളം ഒഴുക്കിവിടാന്‍ നിര്‍മിച്ച ഓവുചാലില്‍ കാറിന്റെ ചക്രം പുതഞ്ഞു. കാര്‍ ഓഫ് ആയതോടെ കുടുംബത്തെ പുറത്തിറക്കി ഹരിദാസ് കാര്‍ തള്ളിമാറ്റാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ മുന്നോട്ട് പോയ കാര്‍ നിയന്ത്രണം വിട്ട് വശത്തെ ഭിത്തിയില്‍ ഇടിച്ചു കുട്ടിയുടെ ദേഹത്തേക്ക് മറിയുകയായിരുന്നു.

ഷൈന്‍ ടോം ചാക്കോയുടെ കാര്‍ അപകടത്തില്‍പ്പെട്ടു, പിതാവ് മരിച്ചു, നടന് പരിക്ക്

ഷൈന്‍ ടോം ചാക്കോയുടെ കാര്‍ അപകടത്തില്‍പ്പെട്ടു, പിതാവ് മരിച്ചു, നടന് പരിക്ക്

കൊച്ചി: വാഹനാപകടത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ ( shine tom chacko ) പിതാവ് ചാക്കോ മരിച്ചു. സേലത്തിന് സമീപം വെച്ച് ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ചിരുന്ന കാറിലേക്ക് ഒരു ട്രക്ക് വന്നിടിക്കുകയായിരുന്നു എന്നാണ് വിവരം. നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് അപകടത്തില്‍ പരിക്കേറ്റു. പുലര്‍ച്ചെ ആറു മണിയോടെയായിരുന്നു അപകടം.

നടന്‍ ഷൈന്‍ ടോം ചാക്കോയെ ബംഗലൂരുവില്‍ ചികിത്സയ്ക്കായി കൊണ്ടുപോകുമ്പോഴായിരുന്നു അപകടമുണ്ടായത്. ഷൈനിന്റെ അസിസ്റ്റന്റാണ് വാഹനം ഓടിച്ചിരുന്നത്. കാറില്‍ ഷൈനിന്റെ അച്ഛനും അമ്മയും സഹോദരനുമാണ് ഉണ്ടായിരുന്നത്.

ഷൈന്‍ ടോം ചാക്കോ കാറിന്റെ പിന്നില്‍ കിടന്നുറങ്ങുകയായിരുന്നു. അപകടത്തില്‍ ഷൈന്‍ ടോം ചാക്കോയുടെ വലതു കൈ ഒടിഞ്ഞു. നടനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. ഷൈനിന്റെ അമ്മയ്ക്കും സഹോദരനും സഹായിക്കും കാര്യമായ പരിക്കുകളില്ലെന്നാണ് വിവരം.

അന്‍വറിനുള്ള മറുപടി നാവിന്‍ തുമ്പത്തുണ്ട്, പക്ഷെ പറയില്ലെന്ന് വിഡി സതീശന്‍

അന്‍വറിനുള്ള മറുപടി നാവിന്‍ തുമ്പത്തുണ്ട്, പക്ഷെ പറയില്ലെന്ന് വിഡി സതീശന്‍

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പത്രിക പിന്‍വലിക്കാനുള്ള അന്‍വറിന്റെ ഉപാധികളെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ . അന്‍വറിനുള്ള മറുപടി നാവിന്‍ തുമ്പിലുണ്ട്. എന്നാല്‍ താന്‍ മറുപടി നല്‍കുന്നില്ലെന്ന് വിഡി സതീശന്‍ പറഞ്ഞു. മുക്കാല്‍ പിണറായിയെന്ന പിവി അന്‍വറിന്റെ പ്രയോഗത്തിന് മറുപടിയില്ലെന്നും സതീശന്‍ പറഞ്ഞു. അന്‍വറുമായി ഇനി ഒരു ചര്‍ച്ചയില്ല. എല്ലാവാതിലുകളും അടച്ചെന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞിട്ടുണ്ടെന്നും സതീശന്‍ പറഞ്ഞു.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അന്‍വര്‍ ഒരുഫാക്ടറേ അല്ലെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു. അന്‍വറിന്റെ ഉപാധികള്‍ കേട്ട് ചിരിയാണ് വന്നത്. പിന്നെ ഏത് യുഡിഎഫ് നേതാക്കളാണ് ചര്‍ച്ച നടത്തിയതെന്ന് അന്‍വര്‍ തന്നെ വ്യക്തമാക്കട്ടെ. ഈ തെരഞ്ഞെടുപ്പില്‍ പ്രസക്തിയില്ലെന്ന് ബോധ്യമായതോടെയാവാം ഇത്തരം പ്രതികരണങ്ങള്‍. തത്കാലം യുഡിഎഫ് വകുപ്പ് വിഭജനം ആരംഭിച്ചിട്ടില്ലെന്നും സണ്ണി ജോസഫ് പരിഹസിച്ചു.

അടുത്ത തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് എല്ലാവര്‍ക്കും അറിയാം. അതാണ് അന്‍വറും പറഞ്ഞത്. എന്നാല്‍ ഈ ഇലക്ഷനില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം. ഒരുചലനവും ഉണ്ടാക്കാന്‍ അന്‍വറിന് കഴിയില്ല. അന്‍വര്‍ എന്നത് ഇപ്പോള്‍ അടഞ്ഞ അധ്യായമാണ്. മലപ്പുറം എല്ലാ കാലത്തും യുഡിഎഫ് കോട്ടയാണെന്നും സണ്ണി ജോസഫ് പറഞ്ഞു

വരുന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ വനം വകുപ്പും ആഭ്യന്തര വകുപ്പും തനിക്ക് നല്‍കുകയോ അല്ലെങ്കില്‍ വിഡി സതീശനെ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തുനിന്നു മാറ്റുകയോ ചെയ്താല്‍ മാത്രമേ പത്രിക പിന്‍വലിക്കൂവെന്ന് യുഡിഎഫിനെ അറിയിച്ചതായി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സതീശന്‍ മുക്കാല്‍ പിണറായിയാണെന്നും അന്‍വര്‍ ആരോപിച്ചു.

‘വനം മന്ത്രി സ്ഥാനം എനിക്ക് നല്‍കണം. പൊലീസിലെ ആര്‍എസ്എസ് വല്‍ക്കരണം ഇല്ലാതാക്കണമെങ്കില്‍ ആഭ്യന്തര വകുപ്പ് എനിക്ക് നല്‍കണം. അല്ലെങ്കില്‍ വിഡി സതീശനെ ആ സ്ഥാനത്തുനിന്ന് മാറ്റണമെന്ന ഉറപ്പു നല്‍കണമെന്നുമാണ് ആവശ്യപ്പെട്ടത്. ഈ രണ്ടു വകുപ്പുകളാണ് ഇവിടെ ശുദ്ധീകരിക്കപ്പെടേണ്ടത്. ഐഎഫ്എസ് ഉദ്യോഗസ്ഥര്‍ കേന്ദ്ര ലോബിയുടെ സഹായത്തോടെ മലയോര ജനതയെ കുടിയിറക്കാന്‍ വന്യമൃഗങ്ങളുടെ ആവാസ കേന്ദ്രമാക്കി മലയോര മേഖലയെ മാറ്റുകയാണ്. മൃഗങ്ങള്‍ക്ക് കുടിക്കാന്‍ വെള്ളവും കഴിക്കാന്‍ തീറ്റയുമില്ല. സംരക്ഷണ ഭിത്തിയില്ല. ഈ രീതിയില്‍ പോയാല്‍ കോഴിക്കോട് അങ്ങാടി വരെ വനമാകും. ഇതിന് തടയിടാന്‍ വനംവകുപ്പ് എനിക്ക് നല്‍കണം.

യുഡിഎഫിലേക്കുള്ള വാതിൽ ഒറ്റയടിക്ക് അടച്ചത് സതീശനാണ്. അടച്ച വാതിൽ തുറക്കാൻ യുഡിഎഫിലെ ഉത്തരവാദിത്തപ്പെട്ടവർ ശ്രമിക്കുന്നുണ്ട്. ആവശ്യങ്ങൾ അംഗീകരിച്ചാൽ യുഡിഎഫിന്റെ മുന്നണിപ്പോരാളിയായി രംഗത്തുണ്ടാകും. മത്സരത്തിൽനിന്ന് പിന്മാറില്ല. സതീശനാണ് എന്നെ മത്സരരംഗത്തിറക്കിയത്. മലപ്പുറം ജില്ലയിലെ 60 ലക്ഷം ജനങ്ങളിലേക്ക് വികസനം എത്താത്തതിനാൽ ജില്ലയെ വിഭജിക്കേണ്ടത് അത്യാവശ്യമാണെന്നും അൻവർ പറഞ്ഞു.