by Midhun HP News | Jun 3, 2025 | Latest News, കേരളം
തിരുവനന്തപുരം: ഉപ്പുമാവിന് പകരം ബിരിയാണി വേണമെന്ന ശങ്കുവിന്റെ ആഗ്രഹം പൂവണിഞ്ഞു. അങ്കണവാടിയില്‍ കുട്ടികളുടെ ഭക്ഷണ മെനു പരിഷ്‌കരിച്ചു. പുതിയ മെനുവില്‍ ബിരിയാണിയും പുലാവും ഉള്‍പ്പെടുത്തി. രണ്ടുദിവസം കൊടുത്തിരുന്ന പാല്‍ മൂന്ന് ദിവസമാക്കി ഉയര്‍ത്തി.
അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന ശങ്കുവിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. അതിന് പിന്നാലെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സംഭവത്തില്‍ ഇടപെട്ടിരുന്നു. ശങ്കുവിന്റെ ആവശ്യം പരിഗണിച്ച് അങ്കണവാടിയിടെ ഭക്ഷണ മെനു പരിഷ്‌ക്കരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞിരുന്നു.
‘ആ മകന്‍ വളരെ നിഷ്‌കളങ്കമായിട്ട് പറഞ്ഞ ആവശ്യം ഉള്‍ക്കൊള്ളുകയാണ്. കുട്ടികള്‍ക്ക് പോഷകാഹാരം ഉറപ്പ് വരുത്താനായി വിവിധ തരം ഭക്ഷണങ്ങള്‍ അങ്കണവാടി വഴി നല്‍കുന്നുണ്ട്. ഈ സര്‍ക്കാരിന്റെ കാലത്ത് അങ്കണവാടി വഴി മുട്ടയും പാലും നല്‍കുന്ന പദ്ധതി നടപ്പിലാക്കി. അത് വിജയകരമായി നടക്കുന്നുണ്ട്. വനിത ശിശുവികസന വകുപ്പിന്റെ ഏകോപനത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ സ്വന്തം നിലയില്‍ അങ്കണവാടികളില്‍ പലതരം ഭക്ഷണങ്ങള്‍ നല്‍കുന്നുണ്ട്. ശങ്കുവിന്റെ അഭിപ്രായം പരിഗണിച്ച് ഭക്ഷണ മെനു പരിശോധിക്കും’ മന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.
by Midhun HP News | Jun 3, 2025 | Latest News, കേരളം
കൊച്ചി: ഭര്‍ത്താവിന്റെ മരണശേഷവും പങ്കാളിക്ക് ഭര്‍തൃവീട്ടില്‍ താമസിക്കാമെന്ന് കേരള ഹൈക്കോടതി. ഉടമസ്ഥാവകാശം ഇല്ലെന്നതിന്റെ പേരില്‍ ഇറക്കിവിടാനാകില്ലെന്നും ഗാര്‍ഹിക പീഡനം മൂലം നിര്‍ബന്ധിതമായി പുറത്താക്കപ്പെടുകയോ ഭവനരഹിതരാവുകയോ ചെയ്യുന്നതില്‍ നിന്നും സ്ത്രീയുടെ സുരക്ഷ, സംരക്ഷണം, അന്തസ് എന്നിവ ഉറപ്പാക്കുന്നതിനുള്ള 2005 ലെ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരമാണ് കോടതി ഉത്തരവ്. ജസ്റ്റിസ് എം ബി സ്‌നേഹലതയുടേതാണ് ഉത്തരവ്.
2009 ല്‍ ഭര്‍ത്താവ് മരിച്ച ശേഷം തന്നെയും മക്കളെയും ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഇറക്കി വിടാന്‍ ശ്രമിച്ചെന്നാരോപിച്ച് യുവതി കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ഭര്‍തൃവീട്ടില്‍ സമാധാനമായി ജീവിക്കുന്നതിന് തടസ്സം നില്‍ക്കരുതെന്ന് സെഷന്‍സ് കോടതി വിധിക്കുകയായിരുന്നു. ഇതിന് പിന്നാലെ എതിര്‍ കക്ഷി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിന്റെ മരണശേഷം യുവതിക്ക് ഭര്‍ത്താവിന്റെ ബന്ധുക്കളുമായി ഗാര്‍ഹിക ബന്ധമില്ലെന്ന് മജിസ്‌ട്രേറ്റ് നിരീക്ഷിച്ചിരുന്നു. എന്നാല്‍ ഈ നിരീക്ഷണം സെഷന്‍സ് കോടതി റദ്ദാക്കുകയായിരുന്നു.
by Midhun HP News | Jun 3, 2025 | Latest News, കേരളം
വാളയാറിൽ രണ്ട് പെൺകുട്ടികൾ ബലാത്സംഗം ചെയ്യപ്പെട്ട് മരിച്ച സംഭവവുമായി ബന്ധപ്പെട്ട കേസിൽ കേസിൽ പ്രായപൂർത്തിയാകാത്ത പ്രതിയെ മുതിർന്നയാളായി കണ്ട് വിചാരണ ചെയ്യണമെന്ന് സി ബി ഐ. ഇതിനായി കേസ് പോക്സോ സ്‌പെഷ്യൽ കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സി ബി ഐ (സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ) ജുവനൈൽ ജസ്റ്റിസ് ബോർഡിനെ സമീപിച്ചു.
വാളയാർ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സമയത്ത് പ്രായപൂർത്തിയാകാത്ത പ്രതിയെ മറ്റൊരു ലൈംഗിക പീഡന കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പാലക്കാട്ടെ വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന 60 വയസ്സുള്ള സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് മെയ് 31 നാണ് വാളയാർ പോലീസ് അറസ്റ്റ് ചെയ്തത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതായി കൂടുതൽ അന്വേഷണത്തിൽ തെളിഞ്ഞതിനാൽ, ഇത്തരമൊരു കുറ്റകൃത്യം ചെയ്യാനുള്ള പ്രതിയുടെ മാനസികവും ശാരീരികവുമായ അവസ്ഥ സംബന്ധിച്ച് പ്രിലിമിനറി അസസെസ്മെന്റ് (ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം പതിനാറ് വയസ്സ് പൂർത്തിയായതോ അതിൽ കൂടുതലോ പ്രായമുള്ള ഒരു കുട്ടി ചെയ്തതായി ആരോപിക്കപ്പെടുന്ന ഹീനമായ കുറ്റകൃത്യത്തിന്റെ കാര്യത്തിൽ, അത്തരം കുറ്റകൃത്യം ചെയ്യാനുള്ള കുട്ടിയുടെ മാനസികവും ശാരീരികവുമായ കഴിവ്, കുറ്റകൃത്യത്തിന്റെ അനന്തരഫലങ്ങൾ മനസ്സിലാക്കാനുള്ള കഴിവ് എന്നിവ സംബന്ധിച്ച് ജുവനൈൽ ജസ്റ്റിസ് ബോർഡ് നടത്തുന്ന വിലയിരുത്തൽ) നടത്തുന്നതിനുമാണ് സിബിഐ ശ്രമം.
ഇരകളായ പെൺകുട്ടികളുടെ, അമ്മയുടെ ബന്ധുവിന്റെ മകനായതിനാൽ,പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ വീട്ടിൽ നിയമത്തിന് എതിരായി വന്ന കുട്ടിക്ക് ( സി സി എൽ ) സ്വതന്ത്രമായ പ്രവേശനം ലഭിച്ചിട്ടുണ്ടെന്ന് സിബിഐയുടെ ഹർജിയിൽ പറയുന്നു. ഈ സി സി എൽ, 60 വയസ്സുള്ള ഒരു സ്ത്രീയെ ആക്രമിച്ചതിന് നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണുള്ളത്.
സിസിഎൽ തന്റെ വീട്ടിൽ വന്ന് തന്നെ തൊടുകയും നുള്ളുകയും ചെയ്യാറുണ്ടെന്ന് ഇര പരാതിപ്പെട്ടതായി ഒരു സാക്ഷി പറഞ്ഞു. പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് അറിയാമായിരുന്നിട്ടും സിസിഎല്ലിനെതിരെ പൊലീസിനോ മറ്റ് അധികാരികൾക്കോ പരാതി നൽകിയിരുന്നില്ല.
വൈകുന്നേരങ്ങളിൽ കുടിവെള്ളത്തിനെന്ന വ്യാജേന കളിസ്ഥലത്ത് നിന്ന് പോയി, ഇരയുടെ ഷെഡിൽ വെച്ച് ബലാത്സംഗം ചെയ്തതായി ഇരയുടെ മരണശേഷം, അയാൾ സുഹൃത്തുക്കളോട് പറഞ്ഞതായി സി ബി ഐ പറയുന്നു.
അതിനാൽ, ഈ കേസിൽ കുട്ടിയെ മുതിർന്ന വ്യക്തിയായി കണ്ട് വിചാരണ ചെയ്യേണ്ടതുണ്ട്. അതിനായി ജുവനൈൽ ജസ്റ്റിസ് ബോർഡിൽ നിന്ന് കേസ് കോടതിയിലേക്ക് (പോക്‌സോ) മാറ്റിയാൽ മാത്രമേ സാധിക്കുകയുള്ളൂവെന്നും സിബിഐ വ്യക്തമാക്കി.
പതിനാറ് വയസ്സിന് മുകളിലുള്ള ഒരു കുട്ടി ചെയ്തതായി ആരോപിക്കപ്പെടുന്ന ഹീനമായ കുറ്റകൃത്യത്തിന്റെ കാര്യത്തിൽ, അത്തരം കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള മാനസികവും ശാരീരികവുമായ കഴിവ്, കുറ്റകൃത്യങ്ങളുടെ അനന്തരഫലങ്ങൾ മനസ്സിലാക്കാനുള്ള കഴിവ്, കുറ്റകൃത്യം ചെയ്തതായി ആരോപിക്കപ്പെടുന്ന സാഹചര്യങ്ങൾ എന്നിവയെക്കുറിച്ച് ബോർഡ് ഒരു ‘പ്രാഥമിക വിലയിരുത്തൽ’ (പ്രൈമറി അസസ്മെന്റ്) നടത്തണമെന്ന് സിബിഐ ചൂണ്ടിക്കാട്ടി.
അത്തരമൊരു വിലയിരുത്തലിനായി, ബോർഡിന് പരിചയസമ്പന്നരായ മനഃശാസ്ത്രജ്ഞരുടെയോ സാമൂഹിക, മനഃശാസ്ത്ര രംഗത്ത് പ്രവർത്തിക്കുന്നവരുടെയോ മറ്റ് വിദഗ്ധരുടെയോ സഹായം തേടാവുന്നതാണ്.
ഈ കേസിൽ, ഹീനമായ കുറ്റകൃത്യം ചെയ്ത സിസിഎല്ലിനെ കുറിച്ച് ജുവനൈൽ ജസ്റ്റിസ് ബോർഡ് നടത്തിയ പ്രാഥമിക വിലയിരുത്തലിനെക്കുറിച്ച് സ്പീക്കിങ് ഓർഡറോ(തീരുമാനത്തിനുള്ള കാരണങ്ങൾ വ്യക്തമായി പ്രസ്താവിക്കുന്ന ഒരു തീരുമാനമോ ഉത്തരവോ ആണ് സ്പീക്കിംഗ് ഓർഡർ) ജുഡീഷ്യൽ ഓർഡറോ (അന്തിമമോ താൽക്കാലികമോ ആയ ഉത്തരവോ ആകാം, അത് ഒരു കക്ഷിയെ ഒരു പ്രത്യേക നടപടി സ്വീകരിക്കാൻ നിർദ്ദേശിക്കുകയോ അല്ലെങ്കിൽ എന്തുകൊണ്ട് നടപടിയെടുക്കരുതെന്ന് കാരണം കാണിക്കുകയോ ചെയ്യുന്നതാകാം.)ഇല്ലെന്ന് സിബിഐ ചൂണ്ടിക്കാട്ടി.
ജൂൺ 20 ന് ബോർഡ് സി ബി ഐയുടെ ഹർജി പരിഗണിക്കും.
by Midhun HP News | Jun 3, 2025 | Latest News, കേരളം
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പി വി അന്‍വറിന് ആകെ 52.21 കോടിയുടെ ആസ്തി. നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 20.60 കോടി രൂപയുടെ കടബാധ്യതയുണ്ട്. കൈവശമുള്ളത് 25,000 രൂപയാണ്. നിക്ഷേപവും മറ്റും ആകെ 18.14 കോടി രൂപ. 10 കേസുകളും തനിക്കെതിരെ ഉണ്ടെന്ന് അന്‍വര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ മൂല്യം 34.07 കോടി രൂപയാണെന്ന് അന്‍വര്‍ വ്യക്തമാക്കുന്നു. ഒരു ഭാര്യയുടെ പേരില്‍ ആകെ 8.78 കോടി രൂപ മൂല്യമുള്ള സ്വത്തും രണ്ടാമത്തെ ഭാര്യയുടെ പേരില്‍ 3.50 കോടി രൂപ മൂല്യമുള്ള സ്വത്തുമുണ്ട്. ജീവിത പങ്കാളികളുടെ തൊഴില്‍ ‘ഗൃഹഭരണം’ എന്നാണ് അന്‍വറിന്റെ മറുപടി. വ്യവസായ സംരംഭമാണ് തൊഴില്‍. വരുമാന സ്രോതസ് കച്ചവടം എന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
മലപ്പുറം ജില്ലയ്ക്ക് പുറമേ കോട്ടയം, പാലക്കാട്, തൃശൂര്‍ ജില്ലകളിലും വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കേസുണ്ട്. നിലമ്പൂര്‍ ഡിഎഫ്ഒ ഓഫിസ് ആക്രമണം, ഉന്നതോദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തല്‍, ഔദ്യോഗിക രഹസ്യം മാധ്യമങ്ങള്‍ക്ക് നല്‍കല്‍, ആശുപത്രിയില്‍ അതിക്രമം കാണിക്കല്‍, പ്രകോപനപരമായ പ്രസംഗം, അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങിയ കേസുകളുണ്ട്. ഇതിനു പുറമേ ഹൈക്കോടതിയിലും കണ്ണൂര്‍ കോടതിയിലും വ്യവഹാരങ്ങളുണ്ട്. മനാഫ് വധക്കേസില്‍ വിട്ടയച്ചതിനെ മനാഫിന്റെ സഹോദരന്‍ നല്‍കിയ റിവിഷന്‍ ഹര്‍ജി ഹൈക്കോടതിയിലുണ്ടെന്നും അന്‍വര്‍ വിശദീകരിക്കുന്നു.
നിലമ്പൂരിലെ ഇടതു സ്ഥാനാര്‍ത്ഥി എം സ്വരാജിന് ആകെ ആസ്തി 63.90 ലക്ഷം രൂപയാണ്. 9 ലക്ഷം രൂപയുടെ ബാധ്യതയുണ്ട്. കൈവശമുള്ളത് 1,200 രൂപ. നിക്ഷേപം അടക്കം ആകെ 1.40 ലക്ഷം രൂപയുടെ ജംഗമ ആസ്തി. ഭൂമിയടക്കമുള്ള സ്ഥാവര ആസ്തിയുടെ ആകെ മൂല്യം 62.55 ലക്ഷം. ജീവിതപങ്കാളിയുടെ ആകെ സ്വത്ത് മൂല്യം 94.91 ലക്ഷമാണ്. ബാധ്യത 25.47 ലക്ഷം. 18 ലക്ഷം രൂപ മൂല്യം വരുന്ന 25 പവന്‍ സ്വര്‍ണാഭരണങ്ങളുണ്ട്. ഇതടക്കം ആകെ 74.91 ലക്ഷം രൂപയുടെ ആസ്തിയാണുള്ളത്. ഭൂമിയടക്കമുള്ള സ്വത്തിന്റെ മൂല്യം 20 ലക്ഷം രൂപ. ഭാര്യയുടെ പേരില്‍ 2 വാഹനങ്ങളുണ്ട് എന്നും സ്വരാജ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. സ്വരാജിനെതിരെ ഒരു കേസുമുണ്ട്.
യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന് 8 കോടിയോളം രൂപയുടെ ആസ്തിയും, 72 ലക്ഷം രൂപയുടെ ബാധ്യതയുമുണ്ട്. ഷൗക്കത്തിന് 83ലക്ഷം രുപയുടെ ജംഗമവസ്തുക്കളും 800 ഗ്രാം സ്വര്‍ണവും നാലുകോടിയലധികം രൂപയുടെ സ്ഥാപരവസ്തുക്കളുമുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. ഷൗക്കത്തിനെതിരെ രണ്ട് കേസുകളും നിലവിലുണ്ട്. ഇവ രണ്ടും മുന്‍ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പിവി അന്‍വറുമായി ബന്ധപ്പെട്ടതാണ്. നിലമ്പൂരില്‍ ആകെ 12 സ്ഥാനാര്‍ത്ഥികളാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുള്ളത്.
by Midhun HP News | Jun 3, 2025 | Latest News, കേരളം
തിരുവനന്തപുരം: മലപ്പുറം കൂരിയാട് ദേശീയപാത തകർന്ന ഭാഗത്ത് തൂണുകളിൽ ഉയർത്തി (വയഡക്ട്) പുതിയ പാത നിർമിക്കും. ദേശീയപാത അതോറിറ്റി ചെയർമാൻ സന്തോഷ് കുമാർ യാദവിനോട് കരാർ കമ്പനിയായ കെഎൻആർസിഎൽ എംഡി നരസിംഹ റെഡ്ഡി നേരിട്ടെത്തിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആറ് മാസത്തിനുള്ളിൽ പാലം പൂർത്തിയാക്കാൻ ചെയർമാൻ നിർദ്ദേശിച്ചു.
നിലവിൽ തകർന്നരിക്കുന്നത് പൊളിച്ചു മാറ്റിയ ശേഷമേ പുതിയ പാലമടക്കമുള്ളവയുടെ നിർമാണം ആരംഭിക്കാൻ സാധിക്കു. ഇതിനു കമ്പനി സാവകാശം തേടിയിട്ടുണ്ട്.
മണ്ണ് പരിശോധനാ റിപ്പോർട്ട് പരിഗണിച്ച ശേഷമാണ് മണ്ണിട്ടുയർത്തി പാത നിർമിക്കാൻ കൺസൾട്ടന്റും കരാർ കമ്പനിയും തീരുമാനിച്ചതെന്നു എംഡി വിശദീകരിച്ചു. ഈ ശുപാർശ ദേശീയപാതാ വിഭാഗവും അംഗീകരിച്ചിരുന്നു. പദ്ധതി വേഗത്തിലാക്കുക എന്ന ലക്ഷ്യവുമുണ്ടായിരുന്നു. എന്നാൽ മണ്ണിന്റെ ബലക്കുറവും ശക്തമായ നീരൊഴുക്കും കണക്കുകൂട്ടൽ തെറ്റിച്ചു എന്നാണ് കമ്പനി വിലയിരുത്തൽ. അപ്രോച്ച് റോഡിന്റെ വീതി കുറയുമെന്നതിനാൽ മണ്ണിട്ടുയർത്തിയുള്ള അടിത്തറയ്ക്കു വീതി കൂട്ടുന്നതിനും പരിമിതിയുണ്ടായിരുന്നു. ഇതും അപകടത്തിനു ഇടയാക്കിയെന്നാണ് വിലയിരുത്തൽ.
കൺസൾട്ടൻസി പ്രതിനിധികളും യോഗത്തിലുണ്ടായിരുന്നു. കെഎൻആർസിഎല്ലിനു പുറമേ മറ്റു ഭാഗങ്ങളിൽ കരാറെടുത്തിട്ടുള്ള കമ്പനികളുടെ പ്രതിനിധികളും തിരുവനന്തപുരത്തെത്തിയ ചെയർമാനെ കണ്ടു. വിവിധ പദ്ധതികളുടെ പ്രൊജക്ട് ഡയറക്ടർമാരും യോഗത്തിൽ പങ്കെടുത്തു. 20 പദ്ധതികളാണ് ആവലോകനം ചെയ്തത്.
പറവൂർ- കൊറ്റുകുളങ്ങര, കൊറ്റുകുളങ്ങര- കൊല്ലം, കൊല്ലം- കടമ്പാട്ടുകോണം, കടമ്പാട്ടുകോണം- കൊല്ലം, തുറവൂർ- പറവൂർ റീച്ചുകളിൽ നിർമാണം വൈകുന്നത് യോഗത്തിൽ ചർച്ചയായി. ജങ്ഷനുകളിലെ ഡിസൈനുകളിൽ പൊതുജനങ്ങളുടെ എതിർപ്പുകാരണം മാറ്റം വരുത്തിയതും മണൽക്ഷാമവും പദ്ധതി വൈകിപ്പിച്ചെന്ന മറുപടിയാണ് കരാറുകാർ നൽകിയത്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള മേഖലകളിലെ നിർമാണ പുരോഗതി ദേശീയപാതാ വിഭാഗത്തിൽ സംസ്ഥാന ചുമതലയുള്ള ബോർഡ് അംഗം വെങ്കിട്ടരമണ ഇന്ന് പരിശോധിക്കും.
ചീഫ് സെക്രട്ടറി ഡോ. എ ജയതിലകുമായും സന്തോഷ് കുമാർ യാദവ് കൂടിക്കാഴ്ച നടത്തി. വീഴ്ചകളും നിർണ പുരോഗതിയും അദ്ദേഹം വിശദീകരിച്ചു. അപാകങ്ങൾ വേഗത്തിൽ പരിഹരിക്കാൻ ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു. മഴി മാറിയാൽ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്നും ചെയർമാൻ അറിയിച്ചു.
by Midhun HP News | Jun 3, 2025 | Latest News, കേരളം
പാലക്കാട്: മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അച്ഛൻ വെട്ടിക്കൊലപ്പെടുത്തി. പാലക്കാട് കൊടുന്തരപ്പുള്ളിയിലാണ് സംഭവം. കൊടുന്തരപ്പുള്ളി സ്വദേശി സിജിൽ (33) ആണ് മരിച്ചത്. കൃത്യത്തിന് ശേഷം ഒളിവിൽ പോയ അച്ഛന്‍ ശിവന്‍കുട്ടിയെ രാത്രി പൊലീസ് പിടികൂടി. കൊല്ലപ്പെട്ട സിജില്‍ കാപ്പാക്കേസ് പ്രതിയാണ്.
തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് അച്ഛനും മകനും തമ്മില്‍ പ്രശ്‌നം തുടങ്ങിയത്. വഴക്കിനിടെ ശിവനും സിജിലും തമ്മിൽ ഉന്തും തള്ളും നടന്നു. ഇതിനിടെയാണ് സിജിലിന്റെ കഴുത്തിൽ മുറിവേറ്റത്. വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന കൊടുവാൾ കൊണ്ടാണ് വെട്ടിയതെന്നാണ് വിവരം.പിടിവലിക്കിടെ സിജിലിന്റെ തൊണ്ടയുടെ ഭാഗത്തും പുറത്തും മുറിവേറ്റിട്ടുണ്ട്.
മുറിവേറ്റ് ഇറങ്ങിയോടിയ സിജിലിനെ ഇതുവഴി ബൈക്കിലെത്തിയ പരിചയക്കാർ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി എട്ടരയോടെ മരിച്ചു. സംഭവത്തിൽ അച്ഛൻ ശിവൻകുട്ടിക്കെതിരെ കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തു. സിജിലിന്റെ പേരിൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 21-ലധികം കേസുകളുണ്ടെന്നും ഇയാൾ പതിവായി മദ്യപിച്ച് വഴക്കുണ്ടാക്കാറുണ്ടെന്നും പൊലീസ് പറഞ്ഞു.
Recent Comments