മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ്; കേസ് റദ്ദാക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യം തള്ളി

മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ്; കേസ് റദ്ദാക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യം തള്ളി

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ദാക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യം ഹൈക്കോടതി തള്ളി. ഷോണ്‍ ആന്റണി, ബാബു ഷാഹിര്‍, നടന്‍ സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തള്ളിയത്. കേസില്‍ പൊലീസിന് അന്വേഷണം തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഈ ഹര്‍ജി നിലനില്‍ക്കുന്നതിനാലാണ് പ്രതികള്‍ക്ക് ഇടക്കാല ജാമ്യം ലഭിച്ചത്. ഹര്‍ജി തള്ളിയതിനാല്‍ തുടരന്വേഷണത്തില്‍ ഇവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവും.ലാഭവിഹിതം നല്‍കിയില്ലെന്ന മരട് സ്വദേശിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സിറാജ് വലിയതുറയായിരുന്നു പരാതിക്കാരന്‍.

എന്നാല്‍ സിറാജ് സിനിമയ്ക്ക് വേണ്ടി നല്‍കേണ്ടിയിരുന്ന പണം കൃത്യമായി നല്‍കാതിരിക്കുകയും പണം ലഭിക്കാത്തതിനാല്‍ ഷെഡ്യൂളുകള്‍ മുടങ്ങുകയും ഷൂട്ടിങ് നീണ്ടു പോവുകയും ചെയ്‌തെന്നും നിര്‍മാതാക്കളും ഹൈക്കോടതിയില്‍ വാദിച്ചിരുന്നു.

ഡിപിആര്‍ മാറ്റിമറിക്കപ്പെട്ടു, അത് ആര്‍ക്കു വേണ്ടി മാറ്റി?; അന്വേഷിക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

ഡിപിആര്‍ മാറ്റിമറിക്കപ്പെട്ടു, അത് ആര്‍ക്കു വേണ്ടി മാറ്റി?; അന്വേഷിക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

തൃശൂര്‍: ദേശീയപാത നിര്‍മ്മാണത്തിലെ വീഴ്ചയില്‍ ഗുരുതര ആരോപണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഡിപിആര്‍ മാറ്റിമറിക്കപ്പെട്ടു. ഇത് ആര്‍ക്കു വേണ്ടിയാണെന്ന് അന്വേഷിക്കണം. പ്രീണനത്തിന്റെ ഭാഗമായി തിരുത്തലുകള്‍ ഉണ്ടായി. റോഡ് തകര്‍ന്നതില്‍ കരാറുകാരെ മാത്രം കുറ്റപ്പെടുത്താനാകില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

റോഡ് ഇടിഞ്ഞ ഭാഗത്തെപ്പറ്റി പറയുന്നതെന്താണ്. അത്രയും ഉയരത്തിലേക്ക് ഈ കെട്ടുകൊണ്ട് താങ്ങില്ല. അതിന് എന്തായിരുന്നു പ്രതിസംവിധാനം?. റോഡ് നിര്‍മ്മാണത്തിന് ഡിപിആര്‍ 1 ഉണ്ടായിരുന്നോ?. അതു പിന്തുടര്‍ന്നോ ?. സുരേഷ് ഗോപി ചോദിച്ചു.

എവിടെയാണ് ഡിപിആര്‍ 1 മാറ്റി ഡിപിആര്‍ 2 വും അതും പോരാതെ ഡിപിആര്‍ 3 യിലേക്കും പോയത്?. വയല്‍ക്കിളികള്‍ എങ്ങനെയാണ് വഞ്ചിക്കപ്പെട്ടത്. ഒരു ഒറിജിനല്‍ ഡിപിആര്‍ ഉണ്ടായിരുന്നു. അത് ആര്‍ക്കുവേണ്ടി മാറ്റി?. ഇതെല്ലാം അന്വേഷിക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. സംസ്ഥാനത്തെ ദേശീയപാത നിര്‍മ്മാണത്തിനിടെ നിരവധി സ്ഥലങ്ങളില്‍ റോഡ് ഇടിയുന്നതും വിള്ളല്‍ വീഴുന്നതും അടക്കമുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ഗുരുതര ആരോപണവുമായി സുരേഷ് ഗോപി രംഗത്തെത്തിയിട്ടുള്ളത്. ദേശീയപാത വികസനപദ്ധതിയില്‍ ബാഹ്യ ഇടപെടലുണ്ടായെന്നും, ഡിപിആറിലടക്കം അട്ടിമറി ഉണ്ടായെന്നുമാണ് സുരേഷ് ഗോപി ആരോപിക്കുന്നത്.

പ്ലസ് ടു ഫലം പ്രഖ്യാപിച്ചു, 77.81 ശതമാനം വിജയം

പ്ലസ് ടു ഫലം പ്രഖ്യാപിച്ചു, 77.81 ശതമാനം വിജയം

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർസെക്കണ്ടറി പരീക്ഷാഫലം പ്രഖ്യാപിച്ചു. 77.81ശതമാനമാണ് വിജയമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. വൈകീട്ട് മൂന്നര മുതൽ വിവിധ വെബ്സൈറ്റുകളിലൂടെയും മൊബൈൽ ആപ്ലിക്കേഷനിലൂടെയും പരീക്ഷാഫലം ലഭ്യമാകും.

www.results.hse.kerala.gov.in, www.prd.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in തുടങ്ങിയ വെബ്സൈറ്റുകളിലൂടെ ഫലം അറിയാം. SAPHALAM 2025, iExaMS-Kerala, PRD Live തുടങ്ങിയ മൊബൈൽ ആപ്പുകളിലും ഫലം ലഭ്യമാകും.

നാല് ലക്ഷത്തി നാൽപ്പത്തിനാലായിരത്തി എഴുന്നൂറ്റി ഏഴു പേരാണ് രണ്ടാം വർഷ ഹയർസെക്കണ്ടറി പരീക്ഷയെഴുതിയത്. 26,178 പേർ വി എച്ച് എസ് ഇ പരീക്ഷയും എഴുതി. കഴിഞ്ഞ വർഷം ഹയർസെക്കണ്ടറി പരീക്ഷയിൽ 78.69 ശതമാനമായിരുന്നു വിജയം. 2012ലെ 88.08 ശതമാനമാണ് ഇതുവരെയുള്ള ഉയർന്ന വിജയശതമാനം.

കൊടുവള്ളിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അനൂസ് റോഷനെ കണ്ടെത്തി

കൊടുവള്ളിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അനൂസ് റോഷനെ കണ്ടെത്തി

കോഴിക്കോട് കൊടുവള്ളിയിൽ നിന്ന് തട്ടിക്കൊണ്ടു പോയ അനൂസ് റോഷനെ കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടിയിലാണ് അന്നൂസിനെ കണ്ടെത്തിയത്. കാണാതായി അഞ്ചാം ദിവസമാണ് യുവാവിനെ കണ്ടെത്തിയിരിക്കുന്നത്. പിതാവുമായി യുവാവ് ഫോണില്‍ സംസാരിച്ചു. അനൂസിനി തട്ടികൊണ്ട് പോയ സംഘത്തിൽ ഉണ്ടായിരുന്ന കൊണ്ടോട്ടി സ്വദേശികളായ മുഹമ്മദ് റിസ്വാന്‍, അനസ് എന്നിവരെ നേരത്തെ പോലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് യുവാവിനെ ഒളിപ്പിച്ച സ്ഥലത്തെ കുറിച്ച് സൂചന ലഭിച്ചതെന്നാണ് വിവരം.

തട്ടിക്കൊണ്ട് പോയ സംഘം കർണാടകയിലേക്ക് കടന്നുവെന്ന സൂചനയെ തുടർന്ന് പൊലീസിൻ്റെ പ്രത്യേക അന്വേഷണ സംഘം മൈസൂർ, ഷിമോഗ എന്നീ ഭാഗങ്ങളിൽ തിരച്ചിൽ നടത്തിയെന്നാണ് വിവരം. വിദേശത്തുള്ള സഹോദരന്‍റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് അനൂസിനെ തട്ടിക്കൊണ്ടു പോയതെന്നാണ് പ്രാഥമിക വിവരം.

അമ്മ പുഴയിലെറിഞ്ഞ നാലുവയസുകാരി മരിക്കുന്നതിന്റെ തലേന്നും പീഡിപ്പിക്കപ്പെട്ടു; സ്വകാര്യ ഭാഗത്ത് മുറിവുകളെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

അമ്മ പുഴയിലെറിഞ്ഞ നാലുവയസുകാരി മരിക്കുന്നതിന്റെ തലേന്നും പീഡിപ്പിക്കപ്പെട്ടു; സ്വകാര്യ ഭാഗത്ത് മുറിവുകളെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തിരുവാങ്കുളത്ത് അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ നാലുവയസുകാരിയായ കുഞ്ഞ് ബന്ധുവില്‍ നിന്ന് നേരിട്ടത് ക്രൂരമായ പീഡനം. കൊല്ലപ്പെടുന്നതിന്റെ തൊട്ടുമുന്‍പുള്ള ദിവസം പോലും കുഞ്ഞ് പീഡിപ്പിക്കപ്പെട്ടു. കുഞ്ഞിന്റെ സ്വകാര്യഭാഗങ്ങളിലെ മുറിവ് പ്രതിയുടെ ലൈംഗിക വൈകൃതങ്ങളുടെ തെളിവാകുന്നുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം കുഞ്ഞിന്റെ അടുത്ത ബന്ധു കുറ്റം സമ്മതിച്ചിട്ടുണ്ട്.

പത്തിലേറെ തവണ കുഞ്ഞിനെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. കുഞ്ഞിന്റെ വീടിന്റെ തൊട്ടരികില്‍ തന്നെയാണ് ഇയാളും താമസിച്ചിരുന്നത്. പലപ്പോഴും ഇയാള്‍ കുഞ്ഞിനെ തന്റെ വീട്ടിലേക്ക് കൊണ്ടുവരും. കുട്ടി പലപ്പോഴും ഇയാള്‍ക്കൊപ്പമാണ് ഉറങ്ങിയിരുന്നത്. കുഞ്ഞിന് രണ്ടര വയസുള്ളപ്പോള്‍ മുതല്‍ ഇയാള്‍ ലൈംഗിക അതിക്രമം നടത്തിയിരുന്നു. താന്‍ കുഞ്ഞിന്റെ അടുത്ത ബന്ധുവായതിനാല്‍ ആരും സംശയിക്കില്ലെന്ന ധൈര്യമുണ്ടായിരുന്നു. കുഞ്ഞിന് തന്നോടുണ്ടായിരുന്ന വിശ്വാസവും ചൂഷണം ചെയ്തു. പറ്റിപ്പോയെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞിരിക്കുന്നത്.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടാണ് കേസില്‍ ഏറെ നിര്‍ണായകമായത്. അമ്മ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസായി അറിയപ്പെട്ട ഈ സംഭവത്തിന് മറ്റൊരു മാനം കൈവരുന്നത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ ലിസാ ജോണിന്റെ സംശയങ്ങളെ തുടര്‍ന്നാണ്. പിന്നീട് പൊലീസ് പീഡനക്കേസിലെ പ്രതിക്കായി അതീവ രഹസ്യമായാണ് നീക്കങ്ങള്‍ നടത്തിയത്. പ്രതിയെക്കൂടാതെ മറ്റ് രണ്ട് പേരെക്കൂടി പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇവരില്‍ നിന്നുള്‍പ്പെടെ പ്രതിയിലേക്കെത്താനുള്ള കൃത്യമായ സൂചനകള്‍ ലഭിച്ചു. എട്ട് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ പ്രതി നില്‍ക്കക്കള്ളിയില്ലാതെ കുറ്റം സമ്മതിക്കുകയായിരുന്നു. ആലുവ ഡിവൈഎസ്പി ടി ആര്‍ രാജേഷിന്റെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റ സമ്മതം നടത്തിയത്.

റിവേഴ്സ് എടുത്തപ്പോള്‍ ബ്രേക്കിനു പകരം ചവിട്ടിയത് ആക്സിലേറ്റര്‍, വീട്ടമ്മയും കാറും കിണറ്റില്‍ വീണു

റിവേഴ്സ് എടുത്തപ്പോള്‍ ബ്രേക്കിനു പകരം ചവിട്ടിയത് ആക്സിലേറ്റര്‍, വീട്ടമ്മയും കാറും കിണറ്റില്‍ വീണു

കോഴിക്കോട്:‌ കാർ പിന്നോട്ടെടുത്തു പഠിക്കുന്നതിനിടെ വീട്ടമ്മയും കാറും കിണറ്റിൽ വീണു. ഫറോക്ക് പെരുമുഖത്ത് സ്നേഹലത (60) ഓടിച്ച കാറാണ് 14 കോൽ താഴ്ചയുള്ള കിണറ്റിൽ വീണത്. ഇന്നലെ വൈകുന്നേരത്തോടെ സംഭവം.

വീട്ടിൽ വെച്ചു തന്നെ കാർ റിവേഴ്സ് ​ഗിയർ എടുത്തു പഠിക്കുന്നതിനിടെ ബ്രേക്കിന് പകരം ആക്സിലേറ്ററിൽ അബദ്ധത്തിൽ ചവിട്ടിയതാണ് അപകടമുണ്ടാക്കിയത്. വീഴ്ചയിൽ സ്നേഹലതയ്ക്ക് കാര്യമായ പരുക്കുകളില്ല. സ്നേഹലതയെ പുറത്തെത്തിച്ച ശേഷം, മിനി ക്രെയിൻ ഉപയോ​ഗിച്ചാണ് കാർ കിണറ്റിൽ നിന്ന് പുറത്തെടുത്തത്.