by Midhun HP News | Jun 8, 2026 | Latest News, കേരളം
തിരുവനന്തപുരം: എൻജിനീയറിങ് പ്രവേശന പരീക്ഷയായ കീം 2026 എഴുതിയ വിദ്യാർഥികൾക്ക് പ്ലസ് ടുവിന്റെ മാർക്ക് അപ്‌ഡേറ്റ് ചെയ്യാൻ സമയം നീട്ടി. സർക്കാർ തീരുമാനം സിബിഎസ്‌ഇ വിദ്യാർഥികൾക്ക് ആശ്വാസമാകും. പ്ലസ് ടു മാർക്ക് സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 14 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. പുനർമൂല്യനിർണയ നടപടികൾ വൈകുന്നതിനെ തുടർന്ന് കേരളത്തിലെ ഏകദേശം 20,000 വിദ്യാർഥികൾക്ക് ഇതുവരെ മാർക്ക് ഉൾപെടുത്താൻ കഴിഞ്ഞിരുന്നില്ല.
നേരത്തെ,ജൂൺ 7-നുള്ളിൽ മാർക്ക് സമർപ്പിക്കണം എന്നായിരുന്നു സർക്കാർ നിർദേശം. എന്നാൽ റീ-വാലുവേഷനുമായി ബന്ധപ്പെട്ട അനശ്ചിതത്വം തുടരുന്നതിനിടെയാണ് സമയം നീട്ടി നൽകാൻ സർക്കാർ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കമ്മീഷണർ ഫോർ എൻട്രൻസ് എക്സാമിനേഷനോട് (CEE) സമയപരിധി നീട്ടാൻ സർക്കാർ ആവശ്യപ്പെടുകയായിരുന്നു.
സമയപരിധിക്കുള്ളിൽ മാർക്ക് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്ത ശേഷം കൺഫർമേഷൻ റിപ്പോർട്ട് ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് സൂക്ഷിക്കണമെന്നും അധികൃതർ അറിയിച്ചു. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ വിദ്യാർഥികൾ സമയപരിധിക്ക് മുമ്പ് തന്നെ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.
പ്രവേശനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ CEE കേരളയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭിക്കും.
https://cee.kerala.gov.in/cee/index.php
by Midhun HP News | Jun 8, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ പനി ബാധിച്ച് ഒരു മരണം കൂടി. ആലുവ കിഴക്കെ കടുങ്ങല്ലൂര്‍ കൊച്ചു മൂത്തേടത്ത് മുരളീധരന്‍ ആണ് മരിച്ചത്. 70 വയസ്സായിരുന്നു. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മുരളീധരന്‍ മരിച്ചത്.
പറവൂര്‍ സ്വദേശിനി സരസ്വതി അമ്മ കഴിഞ്ഞദിവസം വെസ്റ്റ് നൈല്‍ പനി ബാധിച്ച് മരിച്ചിരുന്നു. പനിയ്‌ക്കൊപ്പം തലച്ചോറിനെ ബാധിക്കുന്ന മെനിഞ്ജൈറ്റിസ് അടക്കമുള്ള ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ വെസ്റ്റ് നൈല്‍ പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ക്യൂലക്സ് കൊതുക് പരത്തുന്ന ഒരു പകർച്ചവ്യാധിയാണ് വെസ്റ്റ് നൈൽ. 1937-ൽ ഉഗാണ്ടയിലാണ് വൈറസിനെ ആദ്യമായി കണ്ടെത്തിയത്. സംസ്ഥാനത്ത് ആദ്യമായി 2011-ൽ ആലപ്പുഴയിലാണ് വെസ്റ്റ് നൈൽ റിപ്പോർട്ട് ചെയ്തത്.തലവേദന, പനി, പേശിവേദന, തലചുറ്റൽ, ഓർമ നഷ്ടപ്പെടൽ എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ. ചിലർക്ക് പനി, തലവേദന, ഛർദി, ചൊറിച്ചിൽ തുടങ്ങിയവ കാണാം. പനി ബാധിച്ചാൽ ഉടൻ വിദഗ്ധ ചികിത്സ തേടണമെന്ന് ആരോഗ്യവിദഗ്ധർ നിർദേശിച്ചു.

by Midhun HP News | Jun 8, 2026 | Latest News, കേരളം
തിരുവനന്തപുരം: ജൂണ്‍ 15 മുതല്‍ നടപ്പാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര ആദ്യ ഘട്ടത്തില്‍ ഓര്‍ഡിനറി ബസുകളില്‍ മാത്രം. തുടര്‍ന്ന് നൂറ് ദിവസത്തെ പഠനത്തിന് ശേഷം രണ്ടാം ഘട്ടമായി കൂടുതല്‍ സൗജന്യം അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി വി ഡി സതീശനും ഗതാഗത മന്ത്രി സിപി ജോണും അടക്കം പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറി ആദ്യ മന്ത്രിസഭായോഗത്തിലാണ് തെരഞ്ഞെടുപ്പ് വാഗ്ദാനമായി പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടി അനുസരിച്ച് ജൂണ്‍ 15 മുതല്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കാന്‍ തീരുമാനിച്ചത്. ഇത് ഏത് രീതിയില്‍ നടപ്പാക്കുമെന്നതിനെ സംബന്ധിച്ച് പിന്നീടുള്ള ദിവസങ്ങൡ പഠിച്ച് തീരുമാനമെടുക്കുമെന്നാണ് മന്ത്രിസഭായോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞത്. കൂടാതെ വിവിധ ഘട്ടങ്ങളിലായാണ് ഇത് നടപ്പാക്കുക എന്നും വി ഡി സതീശന്‍ സൂചിപ്പിച്ചിരുന്നു. സൗജന്യ യാത്ര പ്രഖ്യാപനം നടപ്പാക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കേയാണ് ഇന്ന് യോഗം ചേര്‍ന്ന് തീരുമാനമെടുത്തത്. തുടക്കത്തില്‍ കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഓര്‍ഡിനറി ബസുകളില്‍ മാത്രം അനുവദിക്കാനാണ് തീരുമാനിച്ചത്. തുടര്‍ന്ന് നൂറ് ദിവസത്തെ പഠനത്തിന് ശേഷം രണ്ടാം ഘട്ടം നടപ്പാക്കും. തുടക്കത്തില്‍ തന്നെ ഓര്‍ഡിനറി ബസുകള്‍ക്ക് പുറമേ ഫാസ്റ്റ് പാസഞ്ചര്‍ ബസുകളില്‍ കൂടി സൗജന്യ യാത്ര അനുവദിക്കാനായിരുന്നു ധാരണയിലെത്തിയത്. തെക്കന്‍ ജില്ലകളെ അപേക്ഷിച്ച് വടക്കന്‍ ജില്ലകളില്‍ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകള്‍ കുറവായതിനാല്‍ ഓര്‍ഡിനറി ബസുകളില്‍ മാത്രം സൗജന്യയാത്ര അനുവദിച്ചാല്‍ ഇതിന്റെ ഗുണം പൂര്‍ണമായി ലഭിക്കില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള ഒരു ആലോചന മുന്നോട്ടുപോയത്. എന്നാല്‍ നിലവിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് സാമ്പത്തിക ബാധ്യത അടക്കം വിശദമായി പരിശോധിക്കേണ്ടതുണ്ട് എന്ന് വിലയിരുത്തിയാണ് ആദ്യ ഘട്ടത്തില്‍ ഓര്‍ഡിനറി ബസുകളില്‍ മാത്രം സൗജന്യം അനുവദിക്കാന്‍ തീരുമാനിച്ചത്.
ഓര്‍ഡിനറി ബസുകളില്‍ മാത്രം സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിച്ചാല്‍ കെഎസ്ആര്‍ടിസിക്ക് പ്രതിമാസം 57 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കുകൂട്ടല്‍. സിറ്റി ഫാസ്റ്റിന് കൂടി അനുവദിച്ചാല്‍ ഇത് 65 കോടിയായി ഉയരും. ഓര്‍ഡിനറി, ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ് ബസുകളില്‍ സൗജന്യം അനുവദിച്ചാല്‍ ചെലവ് വീണ്ടും കൂടി. പ്രതിമാസം 90 കോടി രൂപ അധികം കണ്ടെത്തേണ്ടി വരുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എല്ലാം ക്ലാസിലും സൗജന്യം അനുവദിച്ചാല്‍ 112 കോടി രൂപയാണ് വേണ്ടി വരിക. അങ്ങനെ വരുമ്പോള്‍ നിലവിലെ സാമ്പത്തിക സ്ഥിതി അനുസരിച്ച് കെഎസ്ആര്‍ടിസിക്ക് ഇത് താങ്ങാന്‍ സാധിക്കില്ല. ചെലവ് മുഴുവന്‍ സര്‍ക്കാര്‍ വഹിക്കേണ്ടി വരും. നിലവില്‍ കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ തുക സഹകരണ ബാങ്കുകള്‍ വഴിയാണ് നല്‍കുന്നത്. സര്‍ക്കാര്‍ പിന്നീട് പലിശസഹിതം നല്‍കുന്ന തരത്തിലാണ് ഇതിന് ക്രമീകരണം ഒരുക്കിയിരിക്കുന്നത്. സമാനമായ നിലയില്‍ സര്‍ക്കാര്‍ ഏജന്‍സി സൗജന്യയാത്രയുടെ ചെലവ് ഏറ്റെടുത്ത ശേഷം സര്‍ക്കാര്‍ പിന്നീട് പലിശ സഹിതം നല്‍കുന്ന രീതിയാണ് ആലോചിക്കുന്നത്. ഇതിനായി കെഎഫ്‌സിയെയാണ് സമീപിച്ചിരിക്കുന്നത്. ഇതിന് വ്യക്തമായ ക്രമീകരണം ഒരുക്കുന്നതിന് ധനകാര്യസെക്രട്ടറിയെ ചുമതലപ്പെടുത്താനും ഇന്ന് ചേര്‍ന്ന യോഗം തീരുമാനിച്ചു.

by Midhun HP News | Jun 8, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് ഒറ്റയടിക്ക് പവന് 760 രൂപയാണ് കുറഞ്ഞത്. 1,11,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 95 രൂപയാണ് കുറഞ്ഞത്. 13,905 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
തൊഴിലവസരങ്ങളുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ പതിവായി പുറത്തുവരുന്ന ജോബ് ഡേറ്റയാണ് കഴിഞ്ഞ ദിവസം മുതല്‍ സ്വര്‍ണവില കുറയാന്‍ കാരണം. പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ അമേരിക്കയില്‍ സൃഷ്ടിക്കാനായി എന്ന് വ്യക്തമാക്കുന്ന അനുകൂലമായ തൊഴില്‍ കണക്കുകളാണ് പുറത്തുവന്നത്. വിലക്കയറ്റം തടഞ്ഞുനിര്‍ത്താന്‍ പലിശനിരക്ക് കൂട്ടാന്‍ ഇത് അമേരിക്കന്‍ കേന്ദ്രബാങ്കിന് ആത്മവിശ്വാസം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇത് ഡോളര്‍ കൂടുതല്‍ ശക്തിയാര്‍ജിക്കാനും ഇടയാക്കും. ഇതാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
പശ്ചിമേഷ്യന്‍ സംഘര്‍ഷം കനക്കുന്നതും ഇറാന്‍- അമേരിക്ക സമാധാന കരാര്‍ യാഥാര്‍ഥ്യമാകുന്നത് അനിശ്ചിതമായി നീളുന്നതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

by Midhun HP News | Jun 8, 2026 | Latest News, കേരളം
മനില: ഫിലിപ്പൈൻസിൽ ശക്തമായ ഭൂചലനം. 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഫിലിപ്പൈൻസിലെ മിന്ദനാവോ മേഖലയിൽ തിങ്കളാഴ്ച രാവിലെയാണ് അനുഭവപ്പെട്ടത്. മേഖലയിലെ ചില തീരങ്ങളിൽ സുനാമി സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. പലയിടങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഉയർന്ന പ്രദേശങ്ങളിലേക്ക് മാറിത്താമസിക്കാൻ ആളുകളോട് അധികൃതർ ആവശ്യപ്പെട്ടു. നാശനഷ്ടങ്ങളെയോ ആളപായത്തെയോ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.
മിന്ദനാവോ ദ്വീപിലെ ജനറൽ സാന്റോസ് നഗരത്തിന് 13 കിലോമീറ്റർ തെക്കു പടിഞ്ഞാറാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഫിലിപ്പൈൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കനോളജി ആൻഡ് സീസ്മോളജിയാണ് വിവരങ്ങൾ പുറത്തുവിട്ടത്. പ്രാദേശിക സമയം രാവിലെ 7.37 നായിരുന്നു ഭൂചലനം. ഇന്തോനേഷ്യയിലെ നോർത്ത് സുലവേസി, നോർത്ത് മാലുകു പ്രവിശ്യകളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.
ഫിലിപ്പൈൻസിലെ ചില തീരങ്ങളിൽ 3 മീറ്റർ വരെ ഉയരമുള്ള സുനാമി തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. ഇന്തോനേഷ്യ, മലേഷ്യ എന്നിവടങ്ങളിലെ ചില തീരങ്ങളിൽ ഒരു മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്കു സാധ്യതയുണ്ട്. തായ്‌വൻ, ജപ്പാൻ, ഗുവാം, പപ്പുവ ന്യൂ ഗ്വിനിയ, പടിഞ്ഞാറൻ പസഫിക്കിലെ നിരവധി ദ്വീപ് രാജ്യങ്ങൾ അടക്കമുള്ള പ്രദേശങ്ങളിൽ ചെറിയ തോതിലുള്ള സുനാമി തിരമാലകൾക്കും സാധ്യതയുണ്ട്.
by Midhun HP News | Jun 7, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു. കാഞ്ഞങ്ങാട് വിറ്റ MT 852787 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. മലപ്പുറത്ത് വിറ്റ MO 478093 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ. മൂന്നാം സമ്മാനമായ അഞ്ചുലക്ഷം രൂപ എറണാകുളത്ത് വിറ്റ MP 356724 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize Rs.5,000/-
MN 852787
MO 852787
MP 852787
MX 852787
MR 852787
MS 852787
MU 852787
MV 852787
MW 852787
MY 852787
MZ 852787
4th Prize Rs.5,000/-
0164 0386 1916 2126 2402 2583 3981 4453 4648 4765 4967 5119 5515 5978 6807 8078 8315 8532 8621
5th Prize Rs.2,000/-
2260 4418 5892 7109 7505 9920
6th Prize Rs.1,000/-
0060 0416 1261 1363 1940 2403 2695 3054 3375 3685 4124 4320 4502 4514 5153 6261 6426 6432 6437 6438 7748 7803 7965 8312 9036
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
Recent Comments