20 ലക്ഷം ചതുരശ്ര അടി, 1200 കോടി ചെലവ്; തമിഴ്‌നാട്ടില്‍ പുതിയ നിയമസഭ സമുച്ചയം നിര്‍മ്മിക്കാന്‍ വിജയ് സര്‍ക്കാര്‍

20 ലക്ഷം ചതുരശ്ര അടി, 1200 കോടി ചെലവ്; തമിഴ്‌നാട്ടില്‍ പുതിയ നിയമസഭ സമുച്ചയം നിര്‍മ്മിക്കാന്‍ വിജയ് സര്‍ക്കാര്‍

ചെന്നൈ : തമിഴ്‌നാട്ടില്‍ പുതിയ നിയമസഭാ മന്ദിരം നിര്‍മ്മിക്കാന്‍ ടിവികെ സര്‍ക്കാര്‍. 1200 കോടി ചെലവില്‍ 20 ലക്ഷം ചതുരശ്ര അടിയില്‍ ചെന്നൈയില്‍ പുതിയ നിയമസഭ- സെക്രട്ടേറിയറ്റ് സമുച്ചയം നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി ജോസഫ് വിജയ് പ്രഖ്യാപിച്ചു. തമിഴ്നാട് നിയമസഭയില്‍ റൂള്‍ 110 പ്രകാരം നടത്തിയ സുപ്രധാന പ്രസ്താവനയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

അടുത്ത 100 വര്‍ഷത്തേക്കുള്ള ഭരണപരമായ ആവശ്യങ്ങളെല്ലാം നിറവേറ്റുന്ന രീതിയിലുള്ള കെട്ടിടമാകും നിര്‍മിക്കുക. അത്യാധുനിക സൗകര്യങ്ങള്‍ക്ക് പുറമേ, പുതിയ സമുച്ചയത്തോട് അനുബന്ധിച്ച് വിപുലമായ പാര്‍ക്കിങ് സംവിധാനം, കോണ്‍ഫറന്‍സ് ഹാളുകള്‍, പൊതുജനങ്ങള്‍ക്കുള്ള സേവനങ്ങള്‍ക്കായി പ്രത്യേക കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍ തുടങ്ങിയവയുമുണ്ടാകും.

നിലവില്‍ ചെന്നൈ സെന്റ് ജോര്‍ജ് ഫോര്‍ട്ടിലാണ് തമിഴ്‌നാട് സെക്രട്ടേറിയേറ്റും നിയമസഭയും പ്രവര്‍ത്തിക്കുന്നത്. 107 ഏക്കറിലുള്ള സെന്റ് ജോര്‍ജ് ഫോര്‍ട്ടിന്റെ നാല് ഏക്കര്‍ മാത്രമാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ളത്. ബാക്കി സ്ഥലം കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെയും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടേയും കൈവശമാണ്. പുതിയ മന്ദിരം പൂര്‍ത്തിയാകുന്നതോടെ, കൊളോണിയല്‍ കാലഘട്ടം മുതല്‍ ഭരണകേന്ദ്രമായി തുടരുന്ന ചരിത്രപ്രസിദ്ധമായ ഫോര്‍ട്ട് സെന്റ് ജോര്‍ജില്‍ നിന്നും സംസ്ഥാന ഭരണം മാറും.

അതേസമയം പുതിയ നിയമസഭ-സെക്രട്ടറിയേറ്റ് സമുച്ചയം എവിടെയാണ് നിര്‍മ്മിക്കുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടില്ല. നിലവിലെ ഭരണകേന്ദ്രമായ സെന്റ് ജോര്‍ജ് കോട്ടയിലെ സ്ഥലപരിമിതിയും ഗതാഗതക്കുരുക്കും മറികടക്കാനും, ജനസൗഹൃദ ഭരണസംവിധാനം ഉറപ്പാക്കാനുമാണ് പുതിയ സമുച്ചയം നിര്‍മ്മിക്കുന്നതെന്ന് വിജയ് പറഞ്ഞു. പുതിയ നിയമസഭ-സെക്രട്ടറിയേറ്റ് സമുച്ചയത്തിനൊപ്പം ചെന്നൈയില്‍ ലോകനിലവാരത്തിലുള്ള ഒളിംപിക് സിറ്റിയും മോട്ടോര്‍ സ്‌പോര്‍ട്‌സ് സിറ്റിയും നിര്‍മ്മിക്കുമെന്നും മുഖ്യമന്ത്രി വിജയ് പ്രസ്താവിച്ചിട്ടുണ്ട്.

മകളുടെ കല്യാണ ചടങ്ങ് കഴിഞ്ഞ് മണിക്കൂറുകൾ. അച്ഛന്റെ മൃതദേഹം കടയ്ക്ക് പിന്നിൽ

മകളുടെ കല്യാണ ചടങ്ങ് കഴിഞ്ഞ് മണിക്കൂറുകൾ. അച്ഛന്റെ മൃതദേഹം കടയ്ക്ക് പിന്നിൽ

മകളെ കൈപിടിച്ച് ഏൽപ്പിച്ച് അവൾ ഒരു പുതിയ ജീവിതത്തിലേക്ക് കടക്കുന്നത് കണ്ടിരുന്ന ആ കണ്ണുകളിൽ സന്തോഷശ്രുക്കൾ നിറഞ്ഞ് തൊട്ടുമുൻപത്തെ ദിവസമായിരുന്നു.

എന്നാൽ ആ മംഗല്യപ്പന്തലിലെ ചിരിയും ആഘോഷങ്ങളും മാറുംപോക്കും മുൻപേ, ആ കുടുംബത്തെയും നാടിനെയും ആകെ കണ്ണീരിലാഴ്ത്തിക്കൊണ്ടാണ് ആ അച്ഛന്റെ അപ്രതീക്ഷിത വേർപാടിന്റെ വാർത്തയെത്തിയത്.

വെഞ്ഞാറമൂട് നെല്ലനാട് പഞ്ചായത്തിലെ കിഴക്കൻ വിലാസത്തിൽ പ്രസാദ് (59) ആണ് എല്ലാവരെയും നൊമ്പരത്തിലാഴ്ത്തി വിടപറഞ്ഞത്.

ഇളയ മകൾ ശ്രീലക്ഷ്മിയുടെ വിവാഹച്ചടങ്ങുകൾക്ക് തൊട്ടുപിന്നാലെയായിരുന്നു ആ കുടുംബത്തെ തകർത്തുകളഞ്ഞ ഈ ദാരുണ സംഭവം.

കഴിഞ്ഞ ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു ശ്രീലക്ഷ്മിയുടെ വിവാഹം.

തുടർന്ന് തിരികെ കിഴക്കായിക്കോണം സ്‌നേഹ ഓഡിറ്റോറിയത്തിൽ ബന്ധുക്കളും നാട്ടുകാരും പങ്കെടുത്ത മനോഹരമായ വിവാഹ സൽക്കാര ചടങ്ങുകളും നടന്നു.

എന്നാൽ ആഘോഷങ്ങൾക്കൊടുവിൽ പ്രസാദിനെ കാണാതാവുകയായിരുന്നു. രാത്രിയായിട്ടും വീട്ടിൽ തിരികെയെത്താതിരുന്നതിനാൽ തുടർന്ന് ഉത്കണ്ഠയിലായ ബന്ധുക്കളും നാട്ടുകാരും ചേർന്ന് പ്രദേശമാകെ തിരച്ചിൽ നടത്തി വരികയായിരുന്നു.

ഒടുവിൽ ചൊവ്വാഴ്ച ഉച്ചയോടെ പന്തപ്പാവിൽക്കോണത്തിന് സമീപം സമീ പമ്മുള്ള ഒരു കടയുടെ പിന്നിൽനിന്ന് പ്രസാദിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ആനന്ദത്തിന്റെ അലകളുയർന്ന ആ വീട്ടിലേക്ക് പ്രിയപ്പെട്ട അച്ഛന്റെ മൃതദേഹം കണ്ടെത്തേണ്ടിവന്ന ദുരവസ്ഥയിൽ വിങ്ങലിച്ചു നിൽക്കുകയാണ് ആ കുടുംബം.

ഭാര്യ: ബിന്ദു. മകൾ: പാർവ്വതി, ശ്രീലക്ഷ്മി.

കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലറുടെ മുന്നറിയിപ്പ്

കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലറുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി. വ്യാജ പ്രവേശന പോര്‍ട്ടലുകളില്‍ വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. മോഹനന്‍ കുന്നുമ്മല്‍ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷകര്‍ക്കും മുന്നറിയിപ്പ് നല്‍കി. കേരള സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എജ്യുക്കേഷന്‍ (SDE) എന്ന പേരിലുള്ള വ്യാജ വെബ്സൈറ്റിനെതിരെയാണ് സര്‍വകലാശാല മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

വിദൂര വിദ്യാഭ്യാസ പ്രോഗ്രാമുകളിലേക്കുള്ള വ്യാജ പ്രവേശന വിജ്ഞാപനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വെബ്സൈറ്റ്, വിദ്യാര്‍ത്ഥികളില്‍ നിന്ന് രജിസ്ട്രേഷനും ഓണ്‍ലൈന്‍ പേയ്മെന്റും സ്വീകരിക്കുന്നുണ്ട്. ഇത് വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുന്നതിനും സാമ്പത്തിക തട്ടിപ്പ് നടത്തുന്നതിനുമുള്ള സാധ്യത ഉയര്‍ത്തുന്നതായി സര്‍വകലാശാല അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അനധികൃത പോര്‍ട്ടലില്‍ നിന്നുള്ള പ്രവേശന വിജ്ഞാപനങ്ങളോ അപേക്ഷാ ലിങ്കുകളോ പേയ്മെന്റ് ആവശ്യങ്ങളോ വ്യാജമായി കണക്കാക്കണം.

വ്യാജ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയോ വ്യക്തിഗത, അക്കാദമിക് വിവരങ്ങള്‍ നല്‍കുകയോ രേഖകള്‍ അപ്ലോഡ് ചെയ്യുകയോ ഏതെങ്കിലും തരത്തിലുള്ള പണമിടപാട് നടത്തുകയോ ചെയ്യരുതെന്ന് സര്‍വകലാശാല നിര്‍ദേശിച്ചു. പ്രവേശനവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ക്കോ, വ്യക്തിഗത വിവരങ്ങള്‍ കൈമാറുന്നതിനോ, പണം അടയ്ക്കുന്നതിനോ മുമ്പ് സര്‍വകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കണമെന്നും വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ ആവശ്യപ്പെട്ടു.

വ്യാജ വെബ്‌സൈറ്റിനെതിരെ കേരള സർവകലാശാല സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ട്. വ്യാജ വെബ്‌സൈറ്റിലൂടെ വിവരങ്ങൾ നൽകിയവരും പണം അടച്ചവരും തങ്ങളുടെ വ്യക്തിഗതവും സാമ്പത്തികവുമായ വിവരങ്ങൾ സുരക്ഷിതമാക്കണം. അടിയന്തര നടപടികൾ സ്വീകരിക്കുകയും, വിവരം സർവകലാശാലയെയും ബന്ധപ്പെട്ട അധികാരികളെയും അറിയിക്കുകയും ചെയ്യണമെന്നും കേരള സർവകലാശാല നിർദേശിച്ചിട്ടുണ്ട്.

വിദ്യാർത്ഥികൾക്കെതിരെ അച്ചടക്ക നടപടിയെടുക്കാൻ ബാർ കൗൺസിലിന് അധികാരമില്ല: സുപ്രീംകോടതി

വിദ്യാർത്ഥികൾക്കെതിരെ അച്ചടക്ക നടപടിയെടുക്കാൻ ബാർ കൗൺസിലിന് അധികാരമില്ല: സുപ്രീംകോടതി

ന്യൂഡൽഹി: നിയമ വിദ്യാർത്ഥികൾക്കെതിരെ അച്ചടക്ക നടപടിയെടുക്കാൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യയ്ക്ക് (BCI) നിയമപരമായ അധികാരമില്ലെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ഹൈദരാബാദിലെ നാൽസാർ (NALSAR) യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട്, അവിടുത്തെ 2026 ബാച്ചിലെ വിദ്യാർത്ഥികളുടെ എൻറോൾമെന്റ് തടയാൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യ ശ്രമിച്ച സംഭവത്തിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പങ്കെടുക്കുന്നതിനെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കും ഫാക്കല്‍റ്റി അംഗങ്ങള്‍ക്കുമെതിരെ അന്വേഷണം ആവശ്യപ്പെടുന്നതും നിയമവിരുദ്ധമാണെന്ന് കോടതി പറഞ്ഞു. നല്‍സാര്‍ യൂണിവേഴ്‌സിറ്റിയിലെ പൂര്‍വവിദ്യാര്‍ത്ഥികളായ മിഹിറ സൂദ്, അഭിഷേക് തിവാരി എന്നിവരാണ് ബാര്‍ കൗണ്‍സില്‍ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

വിദ്യാർത്ഥികളുടെ പെരുമാറ്റം നിയന്ത്രിക്കാനും അവർക്കെതിരെ അച്ചടക്ക നടപടിയെടുക്കാനുമുള്ള പൂർണ്ണ അധികാരം അവർ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കോ സർവകലാശാലകൾക്കോ മാത്രമാണ്. 1961-ലെ അഡ്വക്കറ്റ്സ് ആക്ട് പ്രകാരം, ഒരു വിദ്യാർത്ഥി പഠനം പൂർത്തിയാക്കി അഭിഭാഷകനായി എൻറോൾ ചെയ്തതിന് ശേഷം മാത്രമേ അവരുടെ മേൽ ബിസിഐയ്ക്ക് അച്ചടക്ക നടപടിയെടുക്കാൻ അധികാരം ലഭിക്കുകയുള്ളൂ. വിദ്യാർത്ഥി ആയിരിക്കുമ്പോൾ അവരുടെ മേൽ യാതൊരു നിയന്ത്രണാധികാരവും ബിസിഐയ്ക്കില്ലെന്നും കോടതി വ്യക്തമാക്കി.

വിദ്യാർത്ഥികൾക്ക് സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നും എന്നാൽ അത് അതിരുകടന്ന സ്വാതന്ത്ര്യമാകരുതെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ നൽസാർ സര്‍വകലാശാലയുടെ ബിരുദദാനചടങ്ങില്‍ മുഖ്യാതിഥിയായി ക്ഷണിച്ചതിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് എൻ റോള്‍മെന്റ് വിലക്കുമായി ബിസിഐ രംഗത്തു വന്നത്. നടപടി വിവാദമായതോടെ, നടപടി ബാർ കൗൺസിൽ പിൻവലിച്ചിരുന്നു. സിജെപി പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് ക്രൂരതയോട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നിസ്സംഗത പുലർത്തിയെന്ന് ആരോപിച്ചാണ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്.

മട്ടാഞ്ചേരിയില്‍ വന്‍ ലഹരി വേട്ട; രണ്ടു കിലോയിലേറെ എംഡിഎംഎ പിടികൂടി

മട്ടാഞ്ചേരിയില്‍ വന്‍ ലഹരി വേട്ട; രണ്ടു കിലോയിലേറെ എംഡിഎംഎ പിടികൂടി

കൊച്ചി: മട്ടാഞ്ചേരിയില്‍ വന്‍ എംഡിഎംഎ വേട്ടയുമായി പൊലീസ്. രണ്ടു കിലോയോളം എംഡിഎംഎ പിടികൂടി. മട്ടാഞ്ചേരി സ്വദേശി നൗഫല്‍ (35), അയാളുടെ കൂട്ടാളി എന്നിവരാണ് പിടിയിലായത്. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി കൊച്ചി ഡാന്‍സാഫ് സംഘമാണ് എംഡിഎംഎ പിടികൂടിയത്.

നൗഫലിന്റെ പക്കല്‍ നിന്നും 15 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഇയാളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് രണ്ടു കിലോയോളം എംഡിഎംഎ പിടിച്ചെടുക്കുന്നത്. ഇയാൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലടക്കം പൊലീസ് പരിശോധന നടത്തി.

ഇന്നലെ പാലാരിവട്ടത്തു നിന്നും ലഹരിമരുന്നുമായി നൗഫലിന്റെ സുഹൃത്ത് പൊലീസ് പിടിയിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിലൂടെയാണ് നൗഫലിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ഇയാള്‍ മുമ്പും ലഹരിക്കേസില്‍ പ്രതിയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ പേര്‍ ഇവരുടെ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് സൂചിപ്പിച്ചു.

ഒമ്പതു ദിവസം നീണ്ട അതിജീവനം !; നേപ്പാളിലെ ത്രിശൂലി ജലവൈദ്യുത പദ്ധതി ടണലിൽ കുടുങ്ങിയ രണ്ടുപേരെ രക്ഷപ്പെടുത്തി

ഒമ്പതു ദിവസം നീണ്ട അതിജീവനം !; നേപ്പാളിലെ ത്രിശൂലി ജലവൈദ്യുത പദ്ധതി ടണലിൽ കുടുങ്ങിയ രണ്ടുപേരെ രക്ഷപ്പെടുത്തി

കാഠ്മണ്ഡു: നേപ്പാളിനെ മിന്നൽ പ്രളയത്തെത്തുടർന്ന് റസുവയിലെ ത്രിശൂലി-3എ ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിനുള്ളിൽ കുടുങ്ങിയ രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്തി. ഒമ്പതു ദിവസത്തിന് ശേഷമാണ് ഇവർ ജീവനോടെ പുറത്തെത്തുന്നത്. തുരങ്കത്തിനുള്ളിൽ കുടുങ്ങിയ സഞ്ജയ് ഷാ, കബീർ മഹാജൻ എന്നിവരാണ് വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വന്നത്.

ഒമ്പതു ദിവസത്തിനു ശേഷമാണ് ഇവരെ പുറത്തെത്തിക്കാനാകുന്നത്. ഒരാൾ മെക്കാനിക്കൽ ഫോർമാനും മറ്റൊരാൾ മെക്കാനിക്കൽ സൂപ്പർവൈസറുമാണ്. ഇരുവരെയും വിദ​ഗ്ധ പരിശോധനയ്ക്കും നിരീക്ഷണത്തിനുമായി മാറ്റിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇതോടെ തുരങ്കത്തിൽ കൂടുതൽ പേർ ജീവനോടെ ഉണ്ടാകാമെന്ന പ്രതീക്ഷ ഉയർന്നിട്ടുണ്ട്.

തുരങ്കത്തിൽനിന്ന് ശബ്ദംകേട്ടത്തിന് പിന്നാലെയാണ് രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കിയത്. ടണലിൽ ഇനിയും ആളുകൾ കുടുങ്ങി കിടക്കുന്നുണ്ടെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ തിരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. പ്രളയത്തെത്തുടർന്ന് മണ്ണും ചെളിയും അവശിഷ്ടങ്ങളും കൊണ്ട് മൂടിയ ടണലിൽ അകപ്പെട്ടുപോയ തൊഴിലാളികളെ ജീവനോട് രക്ഷപ്പെടുത്തിയതായി രാവിലെ 9.30 ഓടെയാണ് നേപ്പാൾ ഊർജ്ജമന്ത്രി ബിരാജ് ഭക്ത ശ്രേഷ്ഠ അറിയിച്ചത്.

നേപ്പാളിലെ 12 ജലവൈദ്യുത പദ്ധതികളിൽ നിന്നായി ഏകദേശം 900 തൊഴിലാളികളെ കാണാതായിട്ടുണ്ട്; ഇതിൽ 500-ഓളം പേർ തുരങ്കങ്ങളിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. തൃശൂലി പദ്ധതിയുടെ ടണലിൽ കൂടുതൽ തൊഴിലാളികൾ കുടുങ്ങിയതായാണ് സംശയം. ഇവിടെ രക്ഷാപ്രവർത്തനം തുടരുകയാണ്. നേപ്പാളിലെ മിന്നൽ പ്രളയത്തിൽ 1259 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. അയ്യായിരത്തിലധികം ആളുകൾ ഇപ്പോഴും കാണാമറയത്താണ്. ടിബറ്റ് പ്രദേശത്ത് 21 മരണവും 541 പേരെ കാണാതായെന്നും ചൈന വ്യക്തമാക്കിയിട്ടുണ്ട്.