‘കനത്ത ചൂട് അപകട കാരണമല്ല’, പെസോ വിലയിരുത്തല്‍; ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് റിപ്പോര്‍ട്ട് നിര്‍ണായകം

‘കനത്ത ചൂട് അപകട കാരണമല്ല’, പെസോ വിലയിരുത്തല്‍; ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് റിപ്പോര്‍ട്ട് നിര്‍ണായകം

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ സ്‌ഫോടനം കനത്ത ചൂട് കാരണമല്ലെന്ന് കേന്ദ്ര ഏജന്‍സിയായ പെസോയുടെ പ്രാഥമിക വിലയിരുത്തല്‍. കേരളത്തേക്കാള്‍ കൂടിയ ചൂടുള്ള ഉത്തരേന്ത്യയിലും ചൂടുകാലത്തും കരിമരുന്ന് നിര്‍മ്മാണം നടക്കുന്നുണ്ട്. അതിനാല്‍ ചൂട് സ്‌ഫോടനത്തിന് പ്രധാന കാരണമായിട്ടില്ലെന്നാണ് പെട്രോളിയം ആന്റ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്റെ വിലയിരുത്തല്‍. രാവിലെ മുതല്‍ പെസോ സംഘം സ്‌ഫോടനമുണ്ടായ സ്ഥലത്ത് പരിശോധനകള്‍ നടത്തിയിരുന്നു.

ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് സംഘവും ദുരന്ത സ്ഥലത്ത് പരിശോധനകള്‍ നടത്തുന്നുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ട് സ്‌ഫോടനത്തിന് വഴിവെച്ചോയെന്നാണ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് പരിശോധിക്കുന്നത്. സംഭവസ്ഥലത്തു നിന്നും ഫോറന്‍സിക് പരിശോധനയ്ക്കുള്ള തെളിവുകള്‍ ശേഖരിച്ചു. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് റിപ്പോര്‍ട്ട് സംഭവത്തില്‍ നിര്‍ണായകമാണ്. എങ്ങനെ ദുരന്തം ഉണ്ടായി എന്നതാണ് മജിസ്റ്റീരിയല്‍ എന്‍ക്വയറിയില്‍ പ്രധാനമായും അന്വേഷിക്കുന്നത്.

മജിസ്റ്റീരിയല്‍ അന്വേഷണത്തിന്റെ ഭാഗമായി എഡിഎം സംഭവ സ്ഥലത്ത് പരിശോധനയും തെളിവുശേഖരണവും നടത്തിയിട്ടുണ്ട്. അളവില്‍ കൂടുതല്‍ വെടിമരുന്ന് ശേഖരം ഉണ്ടായിരുന്നോ, എന്തൊക്കെ സാധനങ്ങളാണ് സൂക്ഷിച്ചിരുന്നത്, മതിയായ വൈദഗ്ധ്യമുള്ളവരാണോ നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നത്, ഉപയോഗിക്കുന്നതിനിടെ എന്തെങ്കിലും അബദ്ധങ്ങള്‍ സംഭവിച്ചതാണോ ദുരന്തത്തിന് കാരണമായത് തുടങ്ങിയ കാര്യങ്ങളാണ് മജിസ്റ്റീരിയല്‍ അന്വേഷണത്തില്‍ നടക്കുന്നത്. കഡാവര്‍ നായകളെ അടക്കം കൊണ്ടുവന്നാണ് പ്രദേശത്ത് തിരച്ചില്‍ നടക്കുന്നത്.

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ സംസ്ഥാന സർക്കാർ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ജസ്റ്റിസ് സി എൻ രാമചന്ദ്രനായിരിക്കും അന്വേഷണം നടത്തുക. സവിശേഷ ദുരന്തമായി പ്രഖ്യാപിക്കുന്നതിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എക്സിക്യൂട്ടിവ് കമ്മിറ്റിക്ക് മന്ത്രിസഭായോഗം നിര്‍ദ്ദേശം നല്‍കി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 14 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപ വീതം നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.

‘സ്ത്രീകളുടെ പ്രസവത്തെ സങ്കീര്‍ണമാക്കിയത് ആശുപത്രികള്‍’; അഖില്‍ മാരാരുടെ പരാമര്‍ശത്തില്‍ പരാതി നല്‍കി വനിതാ ഡോക്ടര്‍

‘സ്ത്രീകളുടെ പ്രസവത്തെ സങ്കീര്‍ണമാക്കിയത് ആശുപത്രികള്‍’; അഖില്‍ മാരാരുടെ പരാമര്‍ശത്തില്‍ പരാതി നല്‍കി വനിതാ ഡോക്ടര്‍

കൊച്ചി: സ്ത്രീകളുടെ പ്രസവത്തെക്കുറിച്ച് റിയാലിറ്റി ഷോ താരവും ട്വന്റി 20 സ്ഥാനാര്‍ഥിയുമായിരുന്ന അഖില്‍ മാരാരുടെ പരാമര്‍ശത്തില്‍ പരാതി നല്‍കി വനിതാ ഡോക്ടര്‍. സ്ത്രീകളുടെ പ്രസവം സങ്കീര്‍ണ്ണമാക്കിയത് ആശുപത്രികളാണെന്ന വസ്തുതാ വിരുദ്ധ പരാമര്‍ശം സമൂഹത്തില്‍ പ്രചരിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ നടത്തിയ പ്രസ്താവനയില്‍ നടപടി എടുക്കണമെന്നാണ് ആവശ്യം. ആരോഗ്യ വകുപ്പിലെ മെഡിക്കല്‍ ഓഫീസറായ ഡോ. കെ. പ്രതിഭ ചീഫ് സെക്രട്ടറിക്കാണ് പരാതി നല്‍കിയത്.

നിലവിലുള്ള ആരോഗ്യ സംരക്ഷണ സംവിധാനത്തിന് മേല്‍ പൊതു സമൂഹത്തില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടാക്കുവാന്‍ ശ്രമം നടത്തിയ അഖില്‍ മാരാര്‍ക്ക് എതിരെ കേരള പൊതു ജനാരോഗ്യ നിയമത്തിലെ വകുപ്പ് ഉള്‍പ്പെടുത്തി നടപടി സ്വീകരിക്കണമെന്ന് ഡോ. കെ. പ്രതിഭ പരാതിയില്‍ ആവശ്യപ്പെട്ടു.

സ്ത്രീകളുടെ പ്രസവം സങ്കീര്‍ണ്ണമാക്കിയത് ആശുപത്രികളും രക്ഷിതാക്കളുമെന്ന് സംവിധായകനും തൃക്കാക്കര എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ അഖില്‍ മാരാര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സ്ത്രീകള്‍ വളരെ കൂളായും ഈസിയായിട്ടും ചെയ്തിരുന്ന പരിപാടിയായിരുന്നു പ്രസവമെന്നും ആശുപത്രികളും രക്ഷിതാക്കളും സങ്കീര്‍ണ്ണമാക്കിയെന്നുമായിരുന്നു അഖില്‍ മാരാര്‍ പറഞ്ഞത്.

പാടത്തു നിന്നും രണ്ടു ശരീരഭാഗങ്ങള്‍ കൂടി കണ്ടെത്തി; അന്വേഷണത്തിന് ‘പെസോ’യും

പാടത്തു നിന്നും രണ്ടു ശരീരഭാഗങ്ങള്‍ കൂടി കണ്ടെത്തി; അന്വേഷണത്തിന് ‘പെസോ’യും

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ സ്‌ഫോടനത്തില്‍ കാണാതായവര്‍ക്കായി പ്രദേശത്ത് തിരച്ചില്‍ തുടരുന്നു. കഡാവര്‍ നായകളെ ഉപയോഗിച്ചാണ് തിരച്ചില്‍. സമീപത്തെ പാടത്തു നിന്നും രണ്ടു ശരീരഭാഗങ്ങള്‍ കൂടി ഇന്ന് കണ്ടെത്തി. കയ്യിന്റെ ഭാഗമാണ് കണ്ടെടുത്തതെന്നാണ് പ്രാഥമിക നിഗമനം. കഡാവര്‍ നായകളെ ഉപയോഗിച്ച് രാവിലെ തന്നെ പരിശോധന ആരംഭിച്ചിരുന്നു.

ഇനിയും ആരുടെയെങ്കിലും ശരീരഭാഗങ്ങള്‍ ചിന്നി ചിതറിയിട്ടുണ്ടോ എന്നു പരിശോധിച്ചു വരികയാണ്. സ്‌ഫോടനത്തില്‍ ഇതുവരെ 15 ശരീരഭാഗങ്ങളാണ് കണ്ടെടുത്തിട്ടുള്ളത്. പൂര്‍ണരൂപത്തിലുള്ള ഒന്‍പത് മൃതദേഹങ്ങള്‍ കണ്ടെടുത്തു. സ്‌ഫോടനത്തില്‍ 13 പേരുടെ മരണം സ്ഥിരീകരിച്ചു. അഞ്ചു മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയാക്കി, ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

പരിക്കേറ്റ് 11 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 5 പേരുടെ നില ഗുരുതരമാണ്. രണ്ടുപേര്‍ വെന്റിലേറ്ററിലാണ്. വെടിക്കെട്ടിന് കരാര്‍ എടുത്ത മുണ്ടത്തിക്കോട് സതീശന് 98 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ആറുപേരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. സ്‌ഫോടനം നടന്ന സ്ഥലത്ത് ഫോറന്‍സിക് സംഘവും ഡോഗ് സ്‌ക്വാഡും പൊലീസും പരിശോധന നടത്തുകയാണ്.കേന്ദ്ര ഏജന്‍സിയായ പെസോയും പരിശോധനയ്ക്കായി സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തിന്റെ കാരണം വ്യക്തമാവേണ്ടതുണ്ടെന്ന്, സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയശേഷം കേന്ദ്രമന്ത്രി സുരേഷ് ​ഗോപി പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി പ്രധാനമായും ഫോറൻസിക് പരിശോധനകൾക്കാണ് മുൻഗണന നൽകുന്നത്. അവിടെനിന്നും ആവശ്യമായ സാമ്പിളുകൾ ശേഖരിക്കേണ്ടതുണ്ട്. കാണാതായവരുടെ വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്. അത് കൂടി ലഭ്യമായാലേ മരണപെട്ടവരെത്രയെന്ന് വ്യക്തത വരൂ എന്നും സുരേഷ് ​ഗോപി പറഞ്ഞു.

യുവാവും യുവതിയും ഒരേകയറിൽ തൂങ്ങിമരിച്ച നിലയിൽ

യുവാവും യുവതിയും ഒരേകയറിൽ തൂങ്ങിമരിച്ച നിലയിൽ

കോഴിക്കോട് : യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റ്യാടി കള്ളാട് സ്വദേശി പഞ്ചാരപ്പറമ്പത്ത് ചാത്തന്‍കണ്ടി അജേഷ് (32), പേരാമ്പ്ര കുയിമ്പില്‍ സ്വദേശിനി തട്ടാന്‍കണ്ടി ശരണ്യ (30) എന്നിവരാണ് മരിച്ചത്.

മാമ്പിലാട് ആളൊഴിഞ്ഞ പറമ്പിലെ കശുമാവില്‍ ഒരേകയറില്‍ തൂങ്ങിമരിച്ചനിലയിലായിരുന്നു മൃതദേഹങ്ങള്‍. പുതിയ വീട് അടിച്ചുവാരാനാണെന്ന് പറഞ്ഞാണ് ചൊവ്വാഴ്ച രാവിലെ ശരണ്യ പോയത്. നേരം വൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കി.തുടര്‍ന്ന് പൊലീസ് ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ തൊട്ടില്‍പ്പാലം കള്ളാട് മലയിലെ മാമ്പിലാട് കണ്ടെത്തുകയായിരുന്നു. വിവാഹിതയായ ശരണ്യക്ക് രണ്ട് മക്കളുണ്ട്. അജേഷ് അവിവാഹിതനാണ്.

സിനിമാ സ്റ്റൈലിൽ ആറ്റിലിറങ്ങി പോലീസ്; ഒടുവിൽ ആ ‘കൊടും ക്രിമിനൽ’ പിടിയിൽ!

സിനിമാ സ്റ്റൈലിൽ ആറ്റിലിറങ്ങി പോലീസ്; ഒടുവിൽ ആ ‘കൊടും ക്രിമിനൽ’ പിടിയിൽ!

ഹരിപ്പാട് പോലീസിന്റെ അതിസാഹസികമായ ഒരു നീക്കത്തിനൊടുവിൽ പള്ളിപ്പാട് സ്വദേശി ഷിബു (45) വലയിലായിരിക്കുകയാണ്. വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ചത് തടയാനെത്തിയ ഭർത്താവിന്റെ കൈപ്പത്തി വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. മാന്നാർ പോലീസ് സ്റ്റേഷൻ പരിധിയിലെ ആറ്റുകടവിൽ ഒരു മോട്ടോർ തറയിൽ ഇയാൾ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരമാണ് പോലീസിനെ അവിടെയെത്തിച്ചത്.

പോലീസിനെ കണ്ടതും അച്ഛൻകോവിലാറ്റിലേക്ക് എടുത്തുചാടി നീന്തി രക്ഷപെടാനായിരുന്നു ഷിബുവിന്റെ ശ്രമം. എന്നാൽ വിട്ടുകൊടുക്കാൻ പോലീസ് തയ്യാറല്ലായിരുന്നു. പ്രതിക്ക് രക്ഷപെടാൻ ഒരിടവും ബാക്കിവെക്കാതെ ആറിന്റെ എല്ലാ ഭാഗവും പോലീസ് വളഞ്ഞു. ആറ്റിൽ നീന്തി അവശനായ പ്രതിയെ ഒടുവിൽ പോലീസ് സാഹസികമായി പിടികൂടി സുരക്ഷിതമായി കരയ്‌ക്കെത്തിച്ചു.

സ്ത്രീകളോട് മോശമായി പെരുമാറുന്നതും മദ്യപിച്ച് പ്രശ്നങ്ങളുണ്ടാക്കുന്നതും പതിവാക്കിയ ഇയാൾക്കെതിരെ നിരവധി കേസുകളാണ് നിലവിലുള്ളത്. ഇയാളുടെ അറസ്റ്റോടെ പ്രദേശവാസികൾക്ക് വലിയ ആശ്വാസമാണ് ലഭിച്ചിരിക്കുന്നത്. അക്രമികളെ വെറുതെ വിടില്ലെന്ന ഉറച്ച നിലപാടിൽ ഹരിപ്പാട് പോലീസിന് നാട്ടുകാർ നന്ദി അറിയിച്ചു.

തൃശൂർ പൂരം നടത്തിപ്പിൽ തീരുമാനം നാളെ; മന്ത്രിമാർ ഉൾപ്പെടെ ഉന്നതയോ​ഗത്തിന് ഹൈക്കോടതി അനുമതി

തൃശൂർ പൂരം നടത്തിപ്പിൽ തീരുമാനം നാളെ; മന്ത്രിമാർ ഉൾപ്പെടെ ഉന്നതയോ​ഗത്തിന് ഹൈക്കോടതി അനുമതി

തൃശൂർ പൂരം നടത്തിപ്പിൽ തീരുമാനം നാളെ. ദേവസ്വം, ജില്ലാ ഭരണകൂട യോഗം നാളെ രാവിലെ 10.30ന് നടക്കും. യോഗം വിളിക്കാൻ ഹൈക്കോടതി അനുമതി നൽകി. നാളെ നടക്കുന്ന യോ​ഗത്തിന് ശേഷമായിരിക്കും പൂരം നടത്തിപ്പിൽ തീരുമാനം ഉണ്ടാകുക. സർക്കാർ ഏകപക്ഷീയമായി തീരുമാനമെടുക്കില്ലെന്നും ദേവസ്വങ്ങളുമായി കൂടിയാലോചന നടത്തിയ ശേഷമായിരിക്കും തീരുമാനമെന്നും ദേവസ്വം മന്ത്രി വി എൻ വാസവൻ പറഞ്ഞു.

അതേസമയം, വെടിക്കെട്ട് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷയും സംസ്ഥാന ദുരന്ത പ്രതികരണ നിധി (എസ്ഡിആർഎഫ്) നിന്ന് 4 ലക്ഷം രൂപയും നൽകാനാണ് മന്ത്രിസഭാ യോ​ഗം തീരുമാനിച്ചത്. പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപ വീതവും ധനസഹായം നൽകും. സംഭവത്തിൽ ജുഡീഷ്യല്‍ അന്വേഷണം നടത്താനും മന്ത്രിസഭാ യോ​ഗം തീരുമാനിച്ചു.