‘ബീഫും പൊറോട്ടയും കിട്ടിയില്ല’; അയല്‍വാസിയുടെ വീടിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ശ്രമം

‘ബീഫും പൊറോട്ടയും കിട്ടിയില്ല’; അയല്‍വാസിയുടെ വീടിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ശ്രമം

കാസര്‍കോട്: വെട്ടുകത്തിയുമായി അയല്‍വാസിയുടെ വീടിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ പൊലീസും നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് സാഹസികമായി പിടികൂടി താഴെ എത്തിച്ചു. ബീഫും പൊറോട്ടയും വേണമെന്നായിരുന്നു ശ്രീധരന്റെ പ്രധാന ആവശ്യം.

ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ശ്രീധരന്‍ എന്നയാള്‍ അയല്‍വാസിയായ ലക്ഷ്മിയുടെ വീടിനു മുകളില്‍ ഏണിവഴി കയറിയത്. തുടര്‍ന്ന് വെട്ടുകത്തിയെടുത്ത് ഭീഷണി മുഴക്കുകയായിരുന്നു. വിവരമറിഞ്ഞ് നീലേശ്വരം എസ്ഐ കെ വി പ്രദീപനും സംഘവും സ്ഥലത്തെത്തി അനുനയിപ്പിച്ച് താഴെ ഇറക്കാന്‍ ശ്രമിച്ചെങ്കിലും ശ്രീധരന്‍ വഴങ്ങിയില്ല. ബീഫും പൊറോട്ടയും വേണമെന്ന് ശ്രീധരന്‍ വാശി പിടിക്കുകയായിരുന്നു. നാട്ടുകാരും പൊലീസും പലയിടങ്ങളില്‍ ചെന്നെങ്കിലും ഞായറാഴ്ച ആയതിനാല്‍ ബീഫും പൊറോട്ടയും കിട്ടിയില്ല. ഒടുവില്‍ ഫയര്‍ഫോഴ്സും സ്ഥലത്തെത്തി.

ഇതിനിടയില്‍ എസ്ഐ കെ വി പ്രദീപനും സിവില്‍ പൊലീസ് ഓഫീസര്‍മാരായ രാജീവന്‍ കാങ്കോല്‍, സജില്‍ കുമാര്‍, ഹോംഗാര്‍ഡ് ഗോപിനാഥന്‍ എന്നിവര്‍ നാട്ടുകാരുടെ സഹായത്തോടെ വീടിനുമുകളില്‍ കയറി ശ്രീധരനെ താഴെ ഇറക്കുകയായിരുന്നു. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കാറുള്ള ശ്രീധരന്‍ ഇതിനുമുമ്പും പലവട്ടം ആത്മഹത്യാ ഭീഷണി മുഴക്കിയതായി നാട്ടുകാര്‍ പറഞ്ഞു.

ഹൈബ്രിഡ് കഞ്ചാവ് കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍

ഹൈബ്രിഡ് കഞ്ചാവ് കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍

കൊച്ചി: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍. എക്‌സൈസ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും അറസ്റ്റ് തടയണമെന്നും ആവശ്യപ്പെട്ടാണ് ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.

കഴിഞ്ഞ ദിവസമാണ് മൂന്ന് കിലോ ഹൈബ്രിഡ് കഞ്ചാവുമായി തസ്ലിമ സുല്‍ത്താനയെയും സഹായി കെ ഫിറോസിനെയും എക്‌സൈസ് സംഘം പിടികൂടിയത്. ഇവരുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ശ്രീനാഥ് ഭാസി അടക്കമുള്ള ചില സിനിമാ താരങ്ങള്‍ക്ക് ഹൈബ്രിഡ് കഞ്ചാവ് നല്‍കിയിട്ടുണ്ട് എന്ന വിവരം എക്‌സൈസിന് ലഭിച്ചത്. തുടര്‍നടപടികളുമായി എക്‌സൈസ് മുന്നോട്ടുപോകുന്നതിനിടെയാണ് ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചത്.

കേസില്‍ താന്‍ നിരപരാധിയാണെന്നാണ് ശ്രീനാഥ് ഭാസി ഹര്‍ജിയില്‍ പറയുന്നത്. തസ്ലിമ സുല്‍ത്താനയില്‍ നിന്ന് കഞ്ചാവ് വാങ്ങിയിട്ടില്ല. നിലവില്‍ താന്‍ സിനിമാ ഷൂട്ടിങ്ങിലാണ്. ഈ പശ്ചാത്തലത്തില്‍ കേസുമായി ബന്ധപ്പെട്ട് തന്നെ അറസ്റ്റ് ചെയ്താല്‍ ഷൂട്ടിങ് മുടങ്ങുകയും വലിയ നഷ്ടം ഉണ്ടാവാന്‍ ഇടയാക്കുകയും ചെയ്യും. അതുകൊണ്ട് ഏത് ജാമ്യവ്യവസ്ഥയും അംഗീകരിക്കാന്‍ തയ്യാറാണ്. മുന്‍കൂര്‍ ജാമ്യം ലഭിച്ചാല്‍ ജാമ്യ വ്യവസ്ഥകള്‍ ദുരുപയോഗം ചെയ്യില്ല. തനിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ല എന്നി കാര്യങ്ങള്‍ ഉന്നയിച്ച് കൊണ്ടാണ് ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

തസ്ലിമയുടെയും ഫിറോസിന്റെയും ഫോണ്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ താരങ്ങളെ വിളിച്ച് വരുത്തുമെന്നും നോട്ടീസ് കൊടുത്ത് ചോദ്യം ചെയ്യുമെന്നും എക്‌സൈസ് അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അറസ്റ്റ് ചെയ്യുമെന്ന് ഭയമുണ്ടെന്നും തടയണമെന്നും കാണിച്ച് ശ്രീനാഥ് ഭാസി കോടതിയെ സമീപിച്ചത്. എക്സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ ആര്‍ അശോക് കുമാറിന്റെ നേതൃത്വത്തിലാണ് ഈ കേസില്‍ അന്വേഷണം നടക്കുന്നത്. കോടികള്‍ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് ആണ് കഴിഞ്ഞദിവസം ആലപ്പുഴയില്‍ നിന്ന് പിടിച്ചെടുത്തത്. തസ്ലിമ സുല്‍ത്താനയ്ക്ക് ഹൈബ്രിഡ് കഞ്ചാവ് നല്‍കിയത് ദുബായ്, ബംഗളുരു എന്നിവിടങ്ങള്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന രണ്ട് മലയാളികളാണെന്നാണ് വിവരം. ഇതില്‍ ഒരാള്‍ ലഹരി കേസുകളില്‍ മുമ്പും അറസ്റ്റിലായിട്ടുണ്ട്. കേരളത്തിലേക്ക് ലഹരി ഒഴുക്കുന്ന പ്രധാന കണ്ണികളെയാണ് എക്‌സൈസ് തേടുന്നത്.

നടിയെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജി തള്ളി

നടിയെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. വിചാരണ അവസാനഘട്ടത്തിൽ എന്ന് വിലയിരുത്തിയാണ് ഹൈക്കോടതി നടപടി. നാലുവർഷം മുമ്പാണ് ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഈ ഹർജിയാണ് കോടതി തള്ളിയത്

മുനമ്പം ജുഡീഷ്യല്‍ കമ്മിഷന് തുടരാം, സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ

മുനമ്പം ജുഡീഷ്യല്‍ കമ്മിഷന് തുടരാം, സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ

കൊച്ചി: മുനമ്പം വിഷയത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന് പ്രവര്‍ത്തനം തുടരാമെന്ന് ഹൈക്കോടതി. ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷനെ നിയമിച്ച സര്‍ക്കാര്‍ നടപടി റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല വിധി. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ വേനലവധിക്ക് ശേഷം ജൂണില്‍ പരിഗണിക്കും.

ഹര്‍ജിയില്‍ തീരുമാനമാകുന്നതുവരെ കമ്മീഷന് തുടരാമെങ്കിലും ശുപാര്‍ശകള്‍ സര്‍ക്കാരിന് ഇപ്പോള്‍ നടപ്പാക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

പൊതു താല്‍പര്യം മുന്‍നിര്‍ത്തിയാണ് കമ്മീഷനെ നിയമിച്ചതെന്ന് സര്‍ക്കാര്‍ അറിയിച്ചു. പ്രശ്നപരിഹാരത്തിന് നടപടികള്‍ നിര്‍ദേശിക്കാനാണ് കമ്മിഷനെ നിയോഗിച്ചതെന്ന് സര്‍ക്കാര്‍ പറഞ്ഞു. ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് നിയമപരമല്ലെന്നും സര്‍ക്കാര്‍ വാദിച്ചു. മുനമ്പത്തെ പ്രശ്‌നപരിഹാരങ്ങള്‍ക്കു പോംവഴികള്‍ ഉണ്ടെന്നും ആവശ്യമെങ്കില്‍ നിയമനിര്‍മാണം നടത്തുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. മെയ് മാസം വരെയാണ് കമ്മീഷന് പ്രവര്‍ത്തന കാലാവധി നിശ്ചയിച്ചിട്ടുള്ളത്.

ഏലൂരില്‍ നിന്ന് നേരിട്ട് ഹൈക്കോടതി ജെട്ടിയിലേയ്ക്ക്; വാട്ടര്‍മെട്രോ സര്‍വീസിന് ഇന്ന് തുടക്കം

ഏലൂരില്‍ നിന്ന് നേരിട്ട് ഹൈക്കോടതി ജെട്ടിയിലേയ്ക്ക്; വാട്ടര്‍മെട്രോ സര്‍വീസിന് ഇന്ന് തുടക്കം

കൊച്ചി: ഏലൂര്‍ ജെട്ടിയില്‍ നിന്ന് ഹൈക്കോടതി ജെട്ടിയിലേയ്ക്ക് ഇന്ന് മുതല്‍ വാട്ടര്‍മെട്രോ നേരിട്ട് സര്‍വീസ് നടത്തും. നേരത്തെ ഏലൂരില്‍ നിന്ന് ചിറ്റൂര്‍ ജെട്ടിയിലിറങ്ങി അടുത്ത ബോട്ട് പിടിച്ചായിരുന്നു ഹൈക്കോടതി ജെട്ടിയിലേയ്ക്ക് ആളുകള്‍ എത്തിയിരുന്നത്.

രാവിലെ രണ്ട് ബോട്ട് ഹൈക്കോടതി ജെട്ടിയിലേയ്ക്കും 2 ബോട്ട് തിരികെ ഏലൂരിലേയ്ക്കും സര്‍വീസ് നടത്തും. വൈകുന്നേരവും 2 സര്‍വീസ് ഉണ്ട്. ബാക്കി സമയം പതിവു പോലെ ഏലൂരില്‍ നിന്ന് ചിറ്റൂര്‍ വരെയും തിരിച്ചും. 2022ല്‍ പണി പൂര്‍ച്ചിയാക്കി തരണമെന്ന വ്യവസ്ഥയോടെ 23 ബോട്ട് പണിയാന്‍ കൊച്ചി കപ്പല്‍ ശാലയ്ക്ക് കരാര്‍ നല്‍കിയെങ്കിലും ഇതുവരെ 19 ബോട്ടാണ് ലഭിച്ചിരിക്കുന്നത്. ബോട്ട് കിട്ടിയാല്‍ അടുത്ത മാസം മുതല്‍ മട്ടാഞ്ചേരിക്ക് വാട്ടര്‍മെട്രോ ബോട്ട് ഓടിക്കും. കരാര്‍ നല്‍കിയ ബോട്ടുകള്‍ കിട്ടിയില്ലെങ്കിലും അടുത്ത സെറ്റ് ആയി 15 ബോട്ടുകളുടെ ടെന്‍ഡര്‍ അവസാന ഘട്ടത്തിലാണ്.

കൊച്ചി വാട്ടര്‍ മെട്രോ ഏലൂര്‍ ടെര്‍മിനല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 14 നാണ് ഉദ്ഘാടനം ചെയ്തത്. ഇതോടെ സൗത്ത് ചിറ്റൂര്‍ ടെര്‍മിനലില്‍ നിന്ന് ഏലൂര്‍ ടെര്‍മിനല്‍ വഴി ചേരാനെല്ലൂര്‍ ടെര്‍മിനല്‍ വരെയുള്ള റൂട്ടും സര്‍വ്വീസ് തുടങ്ങി. സൗത്ത് ചിറ്റൂര്‍ ജെട്ടിയില്‍ പുതിയ പൊന്റൂണ്‍ സൗകര്യം വരുന്നത് വരെ ഡബിള്‍ ബാങ്കിംഗ് ഏര്‍പ്പെടുത്തി ബോട്ടുകള്‍ക്ക് സര്‍വ്വീസിന് സൗകര്യമൊരുക്കുകയാണ് ചെയ്യുക.

യാത്രക്കാരുടെ തിരക്ക്: തിരുവനന്തപുരം നോര്‍ത്ത്-മംഗളൂരു സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നു

യാത്രക്കാരുടെ തിരക്ക്: തിരുവനന്തപുരം നോര്‍ത്ത്-മംഗളൂരു സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നു

തിരുവനന്തപുരം: യാത്രക്കാരുടെ തിരക്കു വര്‍ധിച്ചതിനെത്തുടര്‍ന്ന് തിരുവനന്തപുരം നോര്‍ത്ത്-മംഗളൂരു സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നു. മംഗളൂരുവില്‍ നിന്നുള്ള സര്‍വീസ് 12നും തിരുവനന്തപുരത്തു നിന്നുള്ള സര്‍വീസ് 13 നും ആരംഭിക്കും. മംഗളൂരു ജങ്ഷനില്‍ നിന്ന് ശനി വൈകിട്ട് 6ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് രാവിലെ 6.35ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തും. മടക്ക ട്രെയിന്‍ ഞായറാഴ്ചകളില്‍ വൈകിട്ട് 6.40ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7ന് മംഗളൂരു ജങ്ഷനില്‍ എത്തും,

ആലപ്പുഴ വഴിയാണ് സര്‍വീസ്. കാസര്‍കോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശൂര്‍, ആലുവ, എറണാകുളം ജങ്ഷന്‍, ആലപ്പുഴ, കായംകുളം, കൊല്ലം എന്നിവടങ്ങളിലാണ് സ്റ്റോപ്പുകള്‍ ഉള്ളത്. 19 കോച്ചുകളാണുള്ളത്. തിരുവനന്തപുരം നോര്‍ത്ത്- ചെന്നൈ താംബരം എസി സ്‌പെഷല്‍ സര്‍വീസും പുനരാരംഭിച്ചിട്ടുണ്ട്. താംബരത്തു നിന്നു വെള്ളിയാഴ്ചകളില്‍ രാത്രി 7.30ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് ഉച്ചയ്ക്ക് 11.30 ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തും. മടക്ക ട്രെയിന്‍ ഞായറാഴ്ചകളില്‍ ഉച്ചയ്ക്ക് ശേഷം 3.25ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 7.40ന് താംബരത്ത് എത്തും. കൊല്ലം, ചെങ്കോട്ട വഴിയാണ് സര്‍വീസ്.

സ്‌റ്റോപ്പുകള്‍: വര്‍ക്കല, കൊല്ലം, കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂര്‍, തെന്‍മല, ചെങ്കോട്ട, തെങ്കാശി, കടയനല്ലൂര്‍, രാജപാളയം, ശ്രീവില്ലിപുത്തൂര്‍, ശിവകാശി, വിരുദുനഗര്‍, മധുര, ഡിണ്ടിഗല്‍, തിരുച്ചിറപ്പള്ളി, ശ്രീരംഗം, അരിയല്ലൂര്‍, വിദുരാചലം, വില്ലുപുരം, മേല്‍വറത്തൂര്‍, ചെങ്കല്‍പേട്ട്.