മര്‍ദനക്കേസില്‍ പ്രതിയെ തേടിയെത്തി, പൊലീസ് കണ്ടത് തടവിലാക്കിയ യുവതിയെ; അഞ്ചംഗ സംഘം പിടിയില്‍

മര്‍ദനക്കേസില്‍ പ്രതിയെ തേടിയെത്തി, പൊലീസ് കണ്ടത് തടവിലാക്കിയ യുവതിയെ; അഞ്ചംഗ സംഘം പിടിയില്‍

തൃശൂര്‍: യുവതിയെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ച സംഭവത്തില്‍ രണ്ട് യുവതികളുള്‍പ്പെടെ അഞ്ചംഗ സംഘം പിടിയില്‍. തൃശൂര്‍ നായരങ്ങാടി സ്വദേശിയായ ഗോപകുമാര്‍ , കോഴിക്കോട് മേലൂര്‍ സ്വദേശിയായ അഭിനാഷ് പി. ശങ്കര്‍, ആമ്പല്ലൂര്‍ സ്വദേശിയായ ജിതിന്‍ ജോഷി, കോഴിക്കോട് മേലൂര്‍ സ്വദേശിയായ ആതിര, തിരുവനന്തപുരം വെള്ളറട സ്വദേശിയായ അഞ്ജു എന്നിവരാണ് അറസ്റ്റിലായത്. മനക്കൊടി സ്വദേശിനിയായ യുവതിയാണ് ആക്രമണത്തിനിരയായത്.

പാലിയേക്കരയിലെ കോഫിഷോപ്പ് ജീവനക്കാരനെ മര്‍ദിച്ച സംഭവത്തില്‍ പ്രതികളുടെ വീട്ടില്‍ പൊലീസ് എത്തിയപ്പോഴാണ് സംഭവം പുറത്തുവന്നത്. തട്ടിക്കൊണ്ടുപോയ യുവതിയെ പ്രതിയുടെ വീട്ടില്‍ മര്‍ദിച്ചു പൂട്ടിയിട്ടിരിക്കുന്നതാണ് പൊലീസ് കണ്ടത്. അഖില്‍ എന്നയാളുമായി ചേര്‍ന്ന് പ്രതി ഗോപകുമാര്‍ തൃശൂരില്‍ സ്പാ നടത്തിവരികയായിരുന്നു. ഇതിന്റെ കണക്കുകള്‍ സംബന്ധിച്ച തര്‍ക്കം തീര്‍ക്കാന്‍ അഖില്‍ എത്താത്തതിലുള്ള വൈരാഗ്യത്തിലാണ് അഖിലിന്റെ സുഹൃത്തായ യുവതിയെ സംഘം തട്ടിക്കൊണ്ടുപോയത്.

സ്‌കൂട്ടറില്‍ പോവുകയായിരുന്ന യുവതിയെ പടിഞ്ഞാറെകോട്ട മാനസികാരോഗ്യ കേന്ദ്രത്തിനു സമീപത്തുവെച്ച് കാറിടിപ്പിച്ച് വീഴ്ത്തി തട്ടികൊണ്ടുപോവുകയായിരുന്നു. ഇവരുടെ സ്വര്‍ണ്ണമാലയും വളയും തട്ടിയെടുത്തതായും പറയുന്നുണ്ട്. യുവതി ചികിത്സയിലാണ്. മൂന്നുദിവസം മര്‍ദ്ദിച്ചുവെന്നാണ് യുവതിയുടെ മൊഴി.

മാസപ്പിറ കണ്ടു; കേരളത്തിൽ നാളെ റമദാൻ ഒന്ന്

മാസപ്പിറ കണ്ടു; കേരളത്തിൽ നാളെ റമദാൻ ഒന്ന്

മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ നാളെ റമദാൻ ഒന്നായിരിക്കുമെന്ന് ഖാദിമാർ അറിയിച്ചു. കടലുണ്ടി, കാപ്പാട്, പൊന്നാനി തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ മാസപ്പിറവി ദൃശ്യമായി.

ചെട്ടികുളങ്ങര കുംഭഭരണി: മാര്‍ച്ച് നാലിന് പ്രാദേശിക അവധി

ചെട്ടികുളങ്ങര കുംഭഭരണി: മാര്‍ച്ച് നാലിന് പ്രാദേശിക അവധി

ആലപ്പുഴ: ചെട്ടികുളങ്ങര ദേവിക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തോടനുബന്ധിച്ച് മാര്‍ച്ച് നാലിന് ചൊവ്വാഴ്ച്ച മാവേലിക്കര, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

പൊതുപരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം നടക്കും.

മാർപാപ്പയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരം; വെൻ്റിലേറ്ററിലേക്ക് മാറ്റി

മാർപാപ്പയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരം; വെൻ്റിലേറ്ററിലേക്ക് മാറ്റി

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായെന്ന് വത്തിക്കാൻ. ഇന്ന് മെക്കാനിക്കൽ വെൻ്റിലേഷനിൽ പ്രവേശിപ്പിച്ചെന്നാണ് വത്തിക്കാൻ ഇപ്പോൾ അറിയിച്ചത്. ശ്വാസകോശ സംബന്ധമായ അവസ്ഥ പെട്ടെന്ന് വഷളായതോടെയാണ് മെക്കാനിക്കൽ വെൻ്റിലേഷനിൽ പ്രവേശിപ്പിച്ചതെന്നാണ് വത്തിക്കാൻ വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വത്തിക്കാൻ പുറത്തുവിട്ടിട്ടില്ല.

സ്ത്രീധനം കുറഞ്ഞുപോയി; കാസര്‍കോട് വാട്‌സ് ആപ്പിലൂടെ മുത്തലാഖ്; പരാതിയുമായി 21കാരി

സ്ത്രീധനം കുറഞ്ഞുപോയി; കാസര്‍കോട് വാട്‌സ് ആപ്പിലൂടെ മുത്തലാഖ്; പരാതിയുമായി 21കാരി

കാസര്‍കോട്: 21കാരിയെ വാട്‌സ് ആപ്പിലുടെ മുത്തലാഖ് ചൊല്ലി ഭര്‍ത്താവ്. കാസര്‍കോട് നെല്ലിക്കട്ട സ്വദേശിയായ റസാഖാണ് യുവതിയെ മുത്തലാഖ് ചൊല്ലിയത്. ഫെബ്രുവരി 21നാണ് യുഎഇയില്‍ ജോലി ചെയ്യുന്ന അബ്ദുള്‍ റസാഖ് ഭാര്യാ പിതാവിന് മുത്തലാഖ് സന്ദേശം വാട്ട്‌സ് ആപ്പ് വഴി അയച്ചത്. കല്ലൂരാവി സ്വദേശിനിയാണ് പരാതിയുമായി രംഗത്ത് എത്തിയത്.

സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവതി ആരോപിച്ചു. ഭര്‍തൃമാതാവും സഹോദരിയും നിരന്തരം പീഡിപ്പിക്കുകയും മുത്തലാഖ് ചൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവതി പറഞ്ഞു. സ്ത്രീധനമായി റസാഖ് 50 പവന്‍ സ്വര്‍ണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിവാഹ ദിവസം 20 പവന്‍ മാത്രമേ നല്‍കിയിരുന്നുള്ളൂ. സ്ത്രീധനം കുറഞ്ഞതോടെ ഭര്‍ത്താവിന്റെ മാതാപിതാക്കളില്‍ നിന്ന് ക്രൂരമായ പീഡനങ്ങള്‍ നേരിട്ടതായും ഭക്ഷണമില്ലാതെ മുറിയില്‍ പൂട്ടിയിട്ട് തുടര്‍ച്ചയായി മാനസികമായി പീഡിപ്പിതായും യുവതി മാധ്യമങ്ങളോട് പറഞ്ഞു.

12 ലക്ഷം രൂപ അബ്ദുല്‍ റസാഖ് തട്ടിയെടുത്തെന്നും പെണ്‍കുട്ടിയുടെ പിതാവ് ആരോപിക്കുന്നു. സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പൊലീസ് അന്വേഷണം തുടങ്ങി.

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം; നിയമ വിദ്യാര്‍ഥിനി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം; നിയമ വിദ്യാര്‍ഥിനി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട്: പയ്യോളിയില്‍ നവവധുവിനെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊയിലാണ്ടി ചേലിയ സ്വദേശി ആര്‍ദ്ര ബാലകൃഷ്ണനാണ് മരിച്ചത്. 25 വയസ്സായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് ആര്‍ദ്രയെ വീടിന് മുകളില്‍ നിലയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുളിക്കാന്‍ പോയ ആര്‍ദ്രയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മുകള്‍ നിലയിലെ മുറി പൂട്ടിയിട്ട നിലയില്‍ കണ്ടെത്തി. വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് ജനല്‍ ചില്ലുകള്‍ തകര്‍ത്തുനോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോഴിക്കോട് ലോ കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിയാണ് ആര്‍ദ്ര.

ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടിനായിരുന്നു ആര്‍ദ്രയും ഷാനും തമ്മില്‍ ഉള്ള വിവാഹം.എന്തെങ്കിലും പ്രശ്‌നം ഉണ്ടായിരുന്നതായി അറിയില്ലെന്ന് ആര്‍ദ്രയുടെ ബന്ധുക്കള്‍ പറഞ്ഞു. മരണകാരണം പൊലീസ് അന്വേഷിക്കട്ടെയെന്നും ബന്ധുക്കള്‍ പ്രതികരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയതായും പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്നും പൊലീസ് പറഞ്ഞു.