‘ഓട്ടോയിൽ മീറ്റർ പ്രവർത്തിപ്പിച്ചില്ലെങ്കിൽ സൗജന്യ യാത്ര സ്റ്റിക്കർ പതിക്കണം’, എംവിഡി പരിഷ്കാരം ഇന്ന് മുതൽ

‘ഓട്ടോയിൽ മീറ്റർ പ്രവർത്തിപ്പിച്ചില്ലെങ്കിൽ സൗജന്യ യാത്ര സ്റ്റിക്കർ പതിക്കണം’, എംവിഡി പരിഷ്കാരം ഇന്ന് മുതൽ

കൊച്ചി : ഓട്ടോറിക്ഷയിൽ മീറ്റർ പ്രവർത്തിപ്പിച്ചില്ലെങ്കിൽ സൗജന്യ യാത്ര’ എന്ന സ്റ്റിക്കർ പതിപ്പിക്കണമെന്ന മോട്ടോർ വാഹന വകുപ്പിന്റെ നടപടി ഇന്ന് മുതൽ നിലവിൽ വന്നു. എങ്കിലും ഭൂരിപക്ഷം ഓട്ടോകളിലും സ്റ്റിക്കർ പതിപ്പിച്ചിട്ടില്ല. മീറ്റർ ഇട്ട് തന്നെയാണ് ഓട്ടോ ഓടിക്കുന്നത് എന്നും ഇത്തരത്തിൽ അടിച്ചേൽപ്പിക്കുന്ന നടപടികൾ അംഗീകരിക്കില്ലെന്നുമാണ് കൊച്ചിയിലെ ഓട്ടോക്കാരുടെ നിലപാട്. യൂണിയനുകൾ ഈ വിഷയത്തിൽ സർക്കാരുമായി വീണ്ടും ചർച്ച നടത്തും

ചൂട് കുറയില്ല; 4 ഡി​ഗ്രി സെൽഷ്യസ് വരെ ഉയരും; ആശ്വാസമായി 10 ജില്ലകളിൽ മഴയ്ക്ക് സാധ്യത

ചൂട് കുറയില്ല; 4 ഡി​ഗ്രി സെൽഷ്യസ് വരെ ഉയരും; ആശ്വാസമായി 10 ജില്ലകളിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കനത്ത ചൂട് തുടരുന്നതിനിടെ സംസ്ഥാനത്ത് ചില ജില്ലകളിൽ വരും മണിക്കൂറിൽ മഴ സാധ്യതയും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ (പരമാവധി 50 കെഎംപിഎച്) വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്.

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് സാധാരണയെക്കാൾ 2 ‍ഡി​ഗ്രി സെൽഷ്യസ് മുതൽ മുതൽ 4 ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.

താമരശ്ശേരിയിൽ വിദ്യാർഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവം; പരിക്കേറ്റ പത്താം ക്ലാസുകാരൻ മരിച്ചു

താമരശ്ശേരിയിൽ വിദ്യാർഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവം; പരിക്കേറ്റ പത്താം ക്ലാസുകാരൻ മരിച്ചു

കോഴിക്കോട്: താമരശ്ശേരിയിൽ വിദ്യാർഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവത്തിൽ തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റ കുട്ടി മരിച്ചു. പത്താം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് ഷഹബാസ് ആണ് മരിച്ചത്. രാത്രി 12.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. എളേറ്റിൽ വട്ടോളി എംജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ് മരിച്ച ഷഹബാസ്.

എളേറ്റിൽ വട്ടോളി എംജെ ​ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളും താരശ്ശേരി ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവത്തിന്റെ തുടക്കം. ട്യൂഷൻ സെന്ററിൽ പത്താം ക്ലാസുകാരുടെ ഫെയർവെൽ പരിപടിയുമായി ബന്ധപ്പെട്ട തർക്കമാണ് സം​ഘർഷത്തിനു കാരണം. ഞായറാഴ്ചയായിരുന്നു ട്യൂഷൻ സെന്ററിലെ പരിപാടി. ഇതിന്റെ തുടർച്ചയായിരുന്നു വ്യാഴാഴ്ചത്തെ ഏറ്റുമുട്ടൽ. സംഭവത്തിൽ 5 വിദ്യാർഥികളെ പൊലീസ് ഇന്നലെ കസ്റ്റഡിയിൽ എടുത്തിരുന്നു.

ട്യൂഷൻ സെന്ററിലെ യാത്രയയപ്പ് പരിപാടിക്കിടെയുണ്ടായ തർക്കമാണ് വ്യാഴാഴ്ചത്തെ സംഘർഷത്തിലേക്കും വി​ദ്യാർഥിയുടെ മരണത്തിലും കലാശിച്ചത്. ഞായറാഴ്ചത്തെ യാത്രയയപ്പ് പരിപാടിക്കിടെയുണ്ടായ തർക്കത്തിനു ശേഷം സമൂഹ മാധ്യമത്തിലൂടെ ഇരു വിഭാ​ഗവും തമ്മിൽ വാക്കു തർക്കവുമുണ്ടായിരുന്നു. ഈ അസ്വാരസ്യങ്ങളുടെ തുടർച്ചയായിരുന്നു ദിവസങ്ങൾക്കു ശേഷം വ്യാഴാഴ്ച വൈകീട്ട് നടന്ന സംഘർഷം.

വ്യാഴാഴ്ച ക്ലാസ് കഴിഞ്ഞതിനു ശേഷം ട്യൂഷൻ സെന്ററിൽ പഠിക്കുന്ന താമരശ്ശേരി ജിവിഎച്എസ്എസ് വിദ്യാർഥികളുമായി സെന്ററിലുള്ള ഏതാനും എളേറ്റിൽ സ്കൂൾ വിദ്യാർഥികളും മുഹമ്മദ് ഷഹബാസ് ഉൾപ്പെടെ സെന്ററിൽ പഠിക്കാത്ത വിദ്യാർഥികളും ചേർന്നാണ് ഏറ്റുമുട്ടിയത്. വൈകീട്ട് ആറരയോടെ താമരശ്ശേരി- വെഴുപ്പൂർ റോഡിലെ ചയക്കടയ്ക്കു സമീപത്തായിരുന്നു സംഘർഷം തുടങ്ങിയത്. തമ്മിൽത്തല്ലിയ വിദ്യാർഥികളെ നാട്ടുകാരും കടക്കാരും ഇടപെട്ടാണ് ഇവിടെ നിന്നു പിന്തിരിപ്പിച്ച് ഓടിച്ചത്. പിന്നീട് റോഡിനു സമീപത്തു വച്ചും ചേരിതിരിഞ്ഞ് ഏറ്റുമുട്ടലുണ്ടായി.

സംഘർഷത്തിനിടെ മുഹമ്മദ് ഷഹബാസിനു മർദ്ദനമേറ്റ് തലയ്ക്കു പരിക്കേൽക്കുകയായിരുന്നു. നഞ്ചക്ക് പോലുള്ള ആയുധങ്ങൾ ഉപയോ​ഗിച്ചായിരുന്നു മർദ്ദനമെന്നു വിദ്യാർഥികൾ പൊലീസിനെ അറിയിച്ചത്. അതേസമയം താമരശ്ശേരിയിലെ വിദ്യാർഥികളെ കൂടാതെ പുറമേ നിന്നുള്ള കണ്ടാലറിയാവുന്ന ചിലരും സംഘടിച്ചെത്തിയാണ് അക്രമം നടത്തിയതെന്നാണ് മുഹമ്മദ് ഷഹബാസിന്റെ ബന്ധുക്കൾ പൊലീസിനു നൽകിയ മൊഴി.

തലയ്ക്കു ക്ഷതമേറ്റെങ്കിലും പുറമേ കാര്യമായ മുറിവോ മറ്റോ ഇല്ലാത്തതിനാൽ ഷഹബാസിനെ ആശുപത്രിയിലെത്തിക്കാതെ ഏതാനും സുഹൃത്തുക്കൾ ചേർന്നു വീട്ടിലെത്തിക്കുകയായിരുന്നു. വീട്ടിലെത്തി അൽപ്പം കഴിഞ്ഞപ്പോൾ ഷഹബാസ് ഛർദിക്കുകയും തളരുകയും ചെയ്തു. ആരെങ്കിലും ലഹരി വസ്തുക്കൾ നൽകിയതാണോയെന്ന സംശയം തോന്നി വീട്ടുകാർ സുഹൃത്തുക്കളെ ബന്ധപ്പെട്ടപ്പോഴാണ് സംഘർഷത്തെപ്പറ്റി അറിഞ്ഞത്.

പിന്നാലെ വീട്ടുകാർ ഷഹബാസിനെ വ്യാഴാഴ്ച രാത്രി താമരശ്ശേരി ​ഗവ. താലൂക്കാശുപത്രിയിൽ എത്തിച്ചു. നില ​ഗുരുതരമായതിനാൽ പിന്നീട് മെഡിക്കൽ കോളജ് അതിതീവ്ര പരിചരണ വിഭാ​ഗത്തിലേക്ക് മാറ്റുകയായിരുന്നു. ഷഹബാസിന്റെ തലച്ചോറിൽ ആന്തരിക രക്തസ്രാവവും ചെവിക്കു സമീപം എല്ലിനു പൊട്ടലുമുണ്ടായിരുന്നു. ഒരു ദിവസത്തിലേറെ ആശുപത്രിയിൽ വെന്റിലറ്റേറിൽ കഴിഞ്ഞ വിദ്യാർഥി പുലർച്ചെയോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു.

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ തിങ്കളാഴ്ച മുതൽ

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ തിങ്കളാഴ്ച മുതൽ

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ തിങ്കളാഴ്ച തുടങ്ങും. ​ദിവസവും രാവിലെ 9.30 മുതൽ 11.45 വരെയാണ് എസ്എസ്എൽസി പരീക്ഷ. 26ന് അവസാനിക്കും.

ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷ ഉച്ചയ്ക്കു ഒന്നര മുതൽ വൈകീട്ട് നാലേകാൽ വരെയാണ്. ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷയും 26ന് അവസാനിക്കും.

ഫെബ്രുവരി മാസത്തെ റേഷൻ വിതരണം നീട്ടി

ഫെബ്രുവരി മാസത്തെ റേഷൻ വിതരണം നീട്ടി

തിരുവനന്തപുരം: ഫെബ്രുവരി മാസത്തിലെ റേഷൻ വിതരണം നീട്ടി. ഈ മാസം 3 വരെയാണ് നീട്ടിയത്. മന്ത്രി ജിആർ അനിൽ അണ് ഇക്കാര്യം അറിയിച്ചത്. നാലാം തീയതി മാസാവസാന കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ കടകൾക്കു അവധി നൽകും. 5 മുതൽ ഈ മാസത്തെ റേഷൻ വിതരണം ആരംഭിക്കും.

വിദ്വേഷ പരാമര്‍ശ കേസ്: പി സി ജോര്‍ജിന് ജാമ്യം

വിദ്വേഷ പരാമര്‍ശ കേസ്: പി സി ജോര്‍ജിന് ജാമ്യം

കൊച്ചി: ചാനല്‍ ചര്‍ച്ചയിലെ വിദ്വേഷ പരാമര്‍ശ കേസില്‍ പി സി ജോര്‍ജിന് ജാമ്യം. ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇന്നലെ വാദം കേട്ട കോടതി വിധി പറയാൻ ഇന്നത്തേക്കു മാറ്റുകയായിരുന്നു. കേസില്‍ റിമാൻഡിലായ ജോർജ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ജനുവരി അഞ്ചിനാണ് ചാനല്‍ ചര്‍ച്ചക്കിടെ പി സി ജോര്‍ജ് മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയത്. യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഈരാട്ടുപേട്ട പൊലീസ് എടുത്ത കേസില്‍ നേരത്തെ കോട്ടയം ജില്ലാ സെഷന്‍സ് കോടതിയും പിന്നീട് ഹൈക്കോടതിയും പിസി ജോര്‍ജിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്ന് ഈരാറ്റുപേട്ട പൊലീസ് ഹാജരാകാന്‍ നോട്ടീസ് നല്‍കുകയായിരുന്നു. എന്നാല്‍ കോടതിയിലെത്തിയാണ് പി സി ജോര്‍ജ് കീഴടങ്ങിയത്. 14 ദിവസത്തെ റിമാന്‍ഡ് കാലാവധി അവസാനിക്കുന്നതിന് മുമ്പ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ പരിഗണിച്ചാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.