74.8 ഗ്രാം എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ പിടിയില്‍

74.8 ഗ്രാം എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ പിടിയില്‍

കാസര്‍കോട്: മഞ്ചേശ്വരത്ത് എംഡിഎംഎയുമായി രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മിയാപദവ് സ്വദേശികളായ സയ്യിദ് ഹഫ്രീസ് (25), മുഹമ്മദ് സമീര്‍ എസ് കെ (24) എന്നിവരാണ് പ്രതികള്‍. മയക്കുമരുന്ന് വില്‍ക്കാന്‍ എത്തിയപ്പോള്‍ മീഞ്ചയില്‍ നിന്ന് 74.8 ഗ്രാം എംഡിഎംഎയുമായാണ് ഇവര്‍ പിടിയിലായത്.

കഴിഞ്ഞ കുറെ മാസങ്ങളായി ഇവരുടെ പ്രവര്‍ത്തനം പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. ഇവര്‍ ബംഗളൂരു കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. പ്രധാനമായും ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കടത്തി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വില്‍പ്പനയ്ക്കായി എത്തിക്കുകയായിരുന്നു ഇവരുടെ രീതി.

കര്‍ണാടക, കേരള സംസ്ഥാനങ്ങളില്‍ ഉടനീളം പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് മാഫിയയുടെ പ്രധാന ശൃംഖലകള്‍ തകര്‍ക്കുന്നതില്‍ ഇവരുടെ അറസ്റ്റ് ഒരു സുപ്രധാന വഴിത്തിരിവാകുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. മയക്കുമരുന്നിന്റെ വിതരണത്തിന് ഇവര്‍ ഉപയോഗിച്ചിരുന്ന സ്‌കൂട്ടര്‍ പിടിച്ചെടുത്തിട്ടുണ്ട്. മയക്കുമരുന്ന് വില്‍പ്പനയ്‌ക്കെതിരെ സ്വീകരിച്ച കര്‍ശന നടപടിയുടെ ഭാഗമായാണ് അറസ്റ്റ്.

മേഖലയിലെ മയക്കുമരുന്നുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ കാസര്‍കോട് പൊലീസ് മേധാവി ശില്‍പ ഡിയുടെ നേതൃത്വത്തില്‍ ആരംഭിച്ച മയക്കുമരുന്ന് വിരുദ്ധ പദ്ധതിയായ സേഫ് കാസര്‍കോടിന്റെ ഭാഗമായാണ് അറസ്റ്റ്. കാസര്‍കോട് ഡിവൈഎസ്പി സുനില്‍കുമാര്‍ സി കെ, മഞ്ചേശ്വരം സബ് ഇന്‍സ്‌പെക്ടര്‍ രതീഷ് ഗോപി, എഎസ്‌ഐ സദന്‍, സിപിഒമാരായ നിജിന്‍ കുമാര്‍, രജിഷ് കാട്ടാമ്പള്ളി എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. സാധാരണയെക്കാള്‍ രണ്ടു മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കണ്ണൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും കോട്ടയം, കാസര്‍കോട്, തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാനാണ് സാധ്യത. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള അന്തരീക്ഷ സ്ഥിതിയ്ക്ക് സാധ്യതയുണ്ട്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു.

ഇന്നലെ സംസ്ഥാനത്ത് ഉയര്‍ന്ന താപനില റിപ്പോര്‍ട്ട് ചെയ്ത് കണ്ണൂരിലാണ്. വ്യാഴാഴ്ച കണ്ണൂര്‍ വിമാനത്താവളത്തില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില 39.8 ഡിഗ്രി സെല്‍ഷ്യസാണ്. ഫെബ്രുവരിയിലെ രണ്ടാമത്തെ ഉയര്‍ന്ന താപനിലയാണിത്. സംസ്ഥാനത്ത് പൊതുവെ ഉയര്‍ന്ന താപനില 35നും 40 ഡിഗ്രി സെല്‍ഷ്യസിനുമിടയില്‍ രേഖപ്പെടുത്തി.

മഴയ്ക്ക് സാധ്യത

കടുത്ത ചൂടിനിടെ സംസ്ഥാനത്ത് വേനല്‍മഴ എത്തുന്നത് ആശ്വാസമാകും. ശനിയാഴ്ച മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഗില്ലൻ ബാരി സിൻഡ്രോം; കേരളത്തിൽ രണ്ടാമത്തെ മരണം

ഗില്ലൻ ബാരി സിൻഡ്രോം; കേരളത്തിൽ രണ്ടാമത്തെ മരണം

കോട്ടയം: ഗില്ലൻ ബാരി സിൻഡ്രോം (ജിബിഎസ്) ബാധിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. എരുമേലി സ്വദേശി പ്രവീണിന്റെയും അശ്വതിയുടെയും മകൾ ഗൗതമി പ്രവീൺ (ശ്രീക്കുട്ടി–15) ആണ് മരിച്ചത്. കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ 10–ാം ക്ലാസ് വിദ്യാർഥിനിയായിരുന്നു ​ഗൗതമി.

ഒന്നരമാസത്തിലധികമായി ഗൗതമി വെന്റിലേറ്ററിലായിരുന്നു. സംസ്കാരം ഇന്നു 11ന് നടക്കും. കഴിഞ്ഞ തിങ്കളാഴ്ചയാണ് ജിബിഎസ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മൂവാറ്റുപുഴ വാഴക്കുളം സ്വദേശി മരിച്ചത്. ആരോഗ്യനില മോശമായ അവസ്ഥയിലാണു ഗൗതമിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചതെന്നു മെഡിസിൻ വിഭാഗം അഡിഷനൽ പ്രൊഫ ഡോ. പ്രശാന്തകുമാർ പറഞ്ഞു.

ചികിത്സയ്ക്കിടെ ഗൗതമിക്കു ഹൃദയാഘാതമുണ്ടായെങ്കിലും അതിനെ അതിജീവിച്ചിരുന്നു. രോഗപ്രതിരോധശേഷി കുറഞ്ഞ്, നാഡീവ്യൂഹത്തെ ബാധിക്കുന്ന ഈ രോഗം ദീർഘനാളത്തെ ചികിത്സയിലൂടെ ഭേദപ്പെടുത്താവുന്നതാണെങ്കിലും ചിലരിൽ മരണകാരണമാകാറുണ്ട്. ഏതു പ്രായക്കാരെയും എപ്പോൾ വേണമെങ്കിലും ഈ രോഗം ബാധിക്കാം. ജിബിഎസ് പകർച്ചവ്യാധിയല്ല.

മുളകുപൊടി പാക്കറ്റ് പൊട്ടി റോഡില്‍ വീണു, കാറ്റില്‍ പടര്‍ന്നു, വലഞ്ഞ് യാത്രക്കാര്‍

മുളകുപൊടി പാക്കറ്റ് പൊട്ടി റോഡില്‍ വീണു, കാറ്റില്‍ പടര്‍ന്നു, വലഞ്ഞ് യാത്രക്കാര്‍

കൊച്ചി: കളമശേരി പത്തടിപ്പാലം റോഡിൽ വാഹനത്തിൽ നിന്ന് വീണ മുളകുപൊടി പാക്കറ്റ് പൊട്ടി യാത്രക്കാർ വലഞ്ഞു. റെസ്റ്റ് ഹൗസിനു സമീപം എറണാകുളം ഭാഗത്തേക്കുള്ള ദേശീയപാതയിൽ ഇന്നലെ രാവിലെ 8.45നാണ്‌ സംഭവം. സ്കൂട്ടറിൽ നിന്ന് റോഡിലേക്ക് വീണ 250 ഗ്രാമിന്റെ രണ്ട് മുളകുപൊടി പാക്കറ്റുകളാണ്‌ യാത്രക്കാരെ കുരുക്കിയത്.

വാഹനങ്ങൾ കയറിയിറങ്ങി പാക്കറ്റുകൾ പൊട്ടിയതോടെ മുളകുപൊടി കാറ്റിൽ പറന്നു. ഇതോടെ യാത്രക്കാരുടെ കണ്ണിലും മൂക്കിലും പൊടികയറി. തുമ്മലും കണ്ണെരിച്ചിലും തുടങ്ങിയതോടെ പലരും വാഹനങ്ങൾ റോഡരികില്‍ നിർത്തി മുഖവും കണ്ണും കഴുകിയാണ് യാത്ര തുടർന്നത്. പ്രദേശത്ത് വലിയതോതിൽ ഗതാഗതക്കുരുക്കുമുണ്ടായി. മുളകുപൊടി കൂടുതൽ പ്രദേശത്തേക്കു വ്യാപിച്ചതോടെ കളമശേരി പൊലീസും അഗ്നി രക്ഷാസേനയുമെത്തി റോഡ് കഴുകിയശേഷമാണ് പ്രശ്നപരിഹാരമായത്.

വീണ്ടും ഇടിഞ്ഞ് സ്വര്‍ണവില, 64,000ല്‍ താഴെ; മൂന്ന് ദിവസത്തിനിടെ കുറഞ്ഞത് ആയിരം രൂപ

വീണ്ടും ഇടിഞ്ഞ് സ്വര്‍ണവില, 64,000ല്‍ താഴെ; മൂന്ന് ദിവസത്തിനിടെ കുറഞ്ഞത് ആയിരം രൂപ

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ദിവസങ്ങളുടെ വ്യത്യാസത്തില്‍ ആയിരം രൂപയുടെ ഇടിവ്. ചൊവ്വാഴ്ചയാണ് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് ഉയരം രേഖപ്പെടുത്തിയത്. പവന് 64,600 രൂപയായാണ് ഉയര്‍ന്നത്. തുടര്‍ന്നുള്ള മൂന്ന് ദിവസത്തിനിടെ ആയിരം രൂപ കുറഞ്ഞ് 63,600 രൂപയിലേക്ക് താഴ്ന്നിരിക്കുകയാണ് സ്വര്‍ണവില. ഇന്ന് 480 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് ആനുപാതികമായി 60 രൂപയാണ് കുറഞ്ഞത്. 7950 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

20ന് സ്വര്‍ണവില രേഖപ്പെടുത്തിയ സര്‍വകാല റെക്കോര്‍ഡ് ആണ് ചൊവ്വാഴ്ച ഭേദിച്ചത്. അടുത്ത ദിവസം തന്നെ 65,000 എന്ന സൈക്കോളജിക്കല്‍ ലെവലും കടന്ന് സ്വര്‍ണവില കുതിക്കുമെന്ന സൂചനയ്ക്കിടെയാണ് കഴിഞ്ഞ മൂന്ന് ദിവസമായി വില കുറഞ്ഞത്.

കഴിഞ്ഞ മാസം 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ കൊണ്ടുതന്നെ 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. കൂടാതെ ഓഹരി വിപണിയില്‍ ഉണ്ടാകുന്ന ചലനങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

450 ൽ നിന്ന് നൂറിന് താഴേക്ക്; വെളുത്തുള്ളി വില കുത്തനെ കുറഞ്ഞു

450 ൽ നിന്ന് നൂറിന് താഴേക്ക്; വെളുത്തുള്ളി വില കുത്തനെ കുറഞ്ഞു

കൊച്ചി: റെക്കോർഡിലെത്തിയ വെളുത്തുള്ളി വില താഴേക്കിറങ്ങുന്നു. നവംബറിൽ 450 രൂപ വരെ എത്തിയ വില ഇപ്പോൾ കിലോയ്ക്ക് 100 രൂപയിൽ താഴെയാണ്. മൊത്തക്കച്ചവട കേന്ദ്രങ്ങളിൽ വെളുത്തുള്ളി വില ഗുണനിലവാര വ്യത്യാസമനുസരിച്ച് 70 മുതൽ 100 രൂപ വരെയാണ്.

കഴിഞ്ഞ മാസം 400 രൂപ വരെ ഉണ്ടായിരുന്നിടത്ത് നിന്നാണ് ഇത്രവേഗം വിലയിൽ കുറവുണ്ടായത്. മുന്തിയയിനം വെളുത്തുള്ളിക്ക് പോലും വില 120-150 രൂപയാണ്. രാജസ്ഥാൻ, മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ ഉത്പാദനം മുൻ വർഷത്തേക്കാൾ കുറഞ്ഞതാണ് വില ഉയരാൻ കാരണമായതായി വ്യാപാരികൾ പറയുന്നത്.

വിത്തിനായി ശേഖരിക്കുന്ന ഊട്ടി വെളുത്തുള്ളിക്ക്‌ വില 400 – 600 രൂപയ്ക്ക് മുകളിലെത്തിയതും കർഷകർക്ക് വെല്ലുവിളിയായിരുന്നു. എന്നാല്‍ രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിൽ ഉൽപാദനം കൂടിയതോടെയാണ് വെളുത്തുള്ളി വിലയിടിഞ്ഞത്.