by Midhun HP News | May 15, 2026 | Latest News, കേരളം
ഭര്‍ത്താവ് അശ്വിന്റെ അമ്മയെ താന്‍ ആന്റിയെന്നാണ് വിളിക്കാറുള്ളതെന്ന ദിയ കൃഷ്ണയുടെ വാക്കുകള്‍ വിവാദമായി മാറിയിരുന്നു. വഴിയില്‍ കാണുന്നവരെയൊന്നും അമ്മ എന്ന് വിളിക്കാനാകില്ലെന്നും അതിന് തന്റെ അമ്മയുണ്ടെന്നുമുള്ള ദിയയുടെ വിശദീകരണം വിവാദമാവുകയായിരുന്നു. സംഭവത്തിന് പിന്നാലെ ദിയയെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേരാണ് എത്തിയത്.
ഇപ്പോഴിതാ ദിയ കൃഷ്ണയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് ശ്രീലക്ഷ്മി അറക്കല്‍. ഭര്‍ത്താവിന്റെ അമ്മയെ സ്വന്തം അമ്മയെ പോലെ കാണുക , അവരെ പരിചരിക്കാന്‍ വേണ്ടി ഒരു പെണ്‍കുട്ടിയെ വീട്ടിലേക്ക് കല്യാണം കഴിച്ചു കൊണ്ട് വരിക , സ്വന്തം വീടും അഡ്രസ്സും ഉപേക്ഷിച്ചു അവള്‍ ഭര്‍തൃ ഗൃഹത്തില്‍ താമസിക്കുക , ഇതൊക്കെ പുരുഷാധിപത്യ സമൂഹം സ്ത്രീകളോട് ചെയ്ത ക്രൂരതയാണെന്നാണ് ശ്രീലക്ഷ്മി പറയുന്നത്. ആ വാക്കുകളിലേക്ക്:ഞങ്ങള്‍ക്ക് പണ്ട് ഒരു സാര്‍ ഉണ്ടായിരുന്നു. അയാള്‍ വരുമ്പോള്‍ എണീറ്റ് നില്‍ക്കാത്തവരെ പുള്ളി വിരട്ടും. ‘ഇതുപോലെ ആണോ നിങ്ങള് പെരുമാറുന്നത് ? നിങ്ങള്‍ക്ക് ബഹുമാനം എന്നൊരു സാധനം ഉണ്ടോ ? നാളെ നിങ്ങള്‍ പഠിപ്പിക്കാന്‍ പോകുന്ന സ്ഥലത്തും ഇതുപോലെ നിങ്ങളെ കാണുമ്പോള്‍ കുട്ടികള്‍ എഴുന്നേറ്റില്ല എങ്കില്‍ നിങ്ങള്‍ക്ക് സന്തോഷം ആകുമായിരിക്കും. ‘
ഇങ്ങനെ തൊട്ടതിനും പിടിച്ചതിനും പുള്ളി ആജ്ഞാപിക്കും . അതുകൊണ്ട് തന്നെ പുള്ളിക്കാരനോട് ആര്‍ക്കും ഉള്ളില്‍ ബഹുമാനം ഇല്ല. ചുമ്മാ അയാളെ കാണിക്കാന്‍ വേണ്ടി മാത്രം എണീറ്റ് നില്‍ക്കും. പക്ഷെ ഉള്ളില്‍ തെറി വിളിക്കും. ഇനി ഇതേ കോളേജില്‍ പഠിപ്പിച്ച മറ്റൊരു സാര്‍ ഉണ്ട്. സാര്‍ ക്ലാസില്‍ വരുമ്പോള്‍ എല്ലാവരും സ്വമേധയാ എണീറ്റ് നില്‍ക്കും. എല്ലാവര്‍ക്കും പുള്ളിയെ ഇഷ്ടമാണ്. അങ്ങനെ കോളേജ് തുടങ്ങി കുറച്ച് കാലം കഴിഞ്ഞപ്പോള്‍ പുള്ളി പറഞ്ഞു ‘ നിങ്ങള് ഞാന്‍ വരുമ്പോള്‍ എപ്പോഴും എണീറ്റ് നില്‍ക്കണ്ട ആവശ്യം ഇല്ല , ബഹുമാനം ഒക്കെ മനസ്സില്‍ ഉണ്ടായി വരേണ്ടത് ആണ്. അല്ലാതെ അത് പ്രകടിപ്പിച്ച് കാണിക്കേണ്ടതില്ല ‘ . എനിക്ക് ഇത് കേട്ട് വളരെ അധികം സന്തോഷമായി. ഈ കോളേജില്‍ ബോധമുള്ള ആള്‍ക്കാരും ഉണ്ട് എന്ന് തോന്നി.
ഇത്രയും പറഞ്ഞു വന്നത് സോഷ്യല്‍ മീഡിയയില്‍ ഇന്ന് കറങ്ങി തിരിഞ്ഞു നടക്കുന്ന അമ്മ മാഹാത്മ്യം കണ്ടത് കൊണ്ടാണ്. ഇവിടുത്തെ നായിക പതിവുപോലെ ഒരു സെലിബ്രിറ്റി ആണ്. സെലിബ്രിറ്റികളുടെ സ്വകാര്യ ജീവിതത്തെ വലിച്ച് കീറിയാണല്ലോ കേരളത്തിലെ കുറെ യൂട്യൂബ് ക്രിയേറ്റര്‍മാര്‍ വീട്ടിലേക്ക് ഉള്ള അരി മേടിക്കുന്നത്. ദിയ കൃഷ്ണ അവരുടെ ഭര്‍ത്താവിന്റെ അമ്മയെ അമ്മ എന്ന് വിളിക്കുന്നില്ല എന്നതാണ് സോഷ്യല്‍ മീഡിയ സദാചാര ടീമുകളുടെ അടുത്ത പരാതി.
ദിയ കൃഷ്ണയുടെ പല വാക്കുകളോട് , അവരുടെ അച്ഛന്‍ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തോട് എനിക്ക് ശക്തമായ എതിര്‍പ്പ് ഉണ്ടെങ്കിലും ഇത്തരം സ്ത്രീകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വളരെ പുരോഗമനപരമായ ചിന്തകള്‍ കൊണ്ട് നടക്കുന്നവര്‍ ആണ് അവരുടെ കുടുംബക്കാര്‍. പെണ്‍ മക്കള്‍ക്ക് ഇഷ്ടമുള്ള ആളുകളെ തിരഞ്ഞെടുക്കാന്‍ സര്‍വ സ്വാതന്ത്രം കൊടുക്കുക , അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ ഡ്രസ്സ് ഇടാനും പ്രവര്‍ത്തിക്കാനും തടസ്സം നില്‍ക്കാതെ ഇരിക്കുക എന്നതൊക്കെ ആ കുടുംബത്തിന്റെ പുരോഗമനപരമായ നിലപാട് ആണ്.
അതുപോലെ തന്നെ ആണ് ദിയ ഈ ഇടക്ക് പുറത്ത് വിട്ട വിഡിയോ. അവര്‍ക്ക് അമ്മ എന്ന് വിളിക്കാന്‍ സിന്ധു കൃഷ്ണകുമാര്‍ മരുതങ്കുഴിയില്‍ ഉണ്ടെന്നും അശ്വിന്‍ കൃഷ്ണയുടെ അമ്മയെ അവര്‍ അമ്മ എന്ന് വിളിക്കാറില്ല എന്നും പറഞ്ഞാണ് സദാചാര സമൂഹത്തെ ഇളക്കി വിട്ടിരിക്കുന്നത്. ഭര്‍ത്താവിന്റെ അമ്മയെ സ്വന്തം അമ്മയെ പോലെ കാണുക , അവരെ പരിചരിക്കാന്‍ വേണ്ടി ഒരു പെണ്‍കുട്ടിയെ വീട്ടിലേക്ക് കല്യാണം കഴിച്ചു കൊണ്ട് വരിക , സ്വന്തം വീടും അഡ്രസ്സും ഉപേക്ഷിച്ചു അവള്‍ ഭര്‍തൃ ഗൃഹത്തില്‍ താമസിക്കുക , ഇതൊക്കെ പുരുഷാധിപത്യ സമൂഹം സ്ത്രീകളോട് ചെയ്ത ക്രൂരത ആണ്.
ഈ സമ്പ്രദായം ഒക്കെ സ്ത്രീകളുടെ സ്വാതന്ത്ര്യം , വ്യക്തി താല്പര്യം എന്നിവ തകര്‍ക്കുന്നു. അതുകൊണ്ടാണ് പല പ്രതിഭകളായ സ്ത്രീകളും അടുക്കളയും അമ്മായിയമ്മയും ആയി ഒതുങ്ങി പോകേണ്ടി വന്നത്. എന്നാല്‍ ഇന്ന് സ്വാതന്ത്ര്യം നേടിയ സ്ത്രീകള്‍ ഭര്‍തൃ ഗൃഹം ഉപേക്ഷിച്ച് ഭര്‍ത്താവുമായി മാറി താമസിച്ച് അവരുടെ സമാധാനം തിരിച്ചു പിടിക്കുന്നു , അതിന്റെ ഉദാഹരണം ആണ് ബ്യൂട്ടി ബ്ലോഗര്‍ ഗംഗയും ദിയ കൃഷ്ണയും ഒക്കെ.
നോക്കൂ സുഹൃത്തുക്കളെ , നമ്മളെ പ്രസവിച്ചു വളര്‍ത്തി വലുതാക്കിയ അമ്മയെ പോലെ മറ്റൊരാളുടെ അമ്മയെ കാണാന്‍ ഭൂരിഭാഗം പേര്‍ക്കും ഒരിക്കലും കഴിയില്ല. അതുകൊണ്ട് തന്നെ മറ്റൊരാളുടെ അമ്മയെ അമ്മ എന്ന് വിളിക്കാനും നമുക്ക് തോന്നണം എന്നില്ല. കല്യാണം കഴിഞ്ഞ പുരുഷന്മാര്‍ സ്ത്രീകളുടെ വീട്ടില്‍ പോയി 5 മിനുട്ട് നില്‍ക്കാന്‍ വരെ മടിയാണ്. അവരുടെ അമ്മേ വിളി കേള്‍ക്കുമ്പോള്‍ തന്നെ അറിയാം നാട്ടുകാരെ പേടിച്ചു വിളിക്കുന്നത് ആണെന്ന്.
ഇതൊന്നും അല്ല , ഇനി അമ്മയെ അമ്മ എന്ന് വിളിക്കേണ്ട ആവശ്യവും ഇല്ല. കനി കുസൃതി ഒക്കെ അവരുടെ അമ്മയെ ജയശ്രീ ചേച്ചി എന്നാണ് വിളിക്കാറുള്ളത്. നമ്മള്‍ ഒരാളെ എങ്ങനെ വിളിച്ചാലും നമുക്ക് അയാളോട് ഉള്ള സ്‌നേഹം മനസ്സിലാണ് ഉള്ളത്. നമ്മള്‍ ഓരോരോ മനുഷ്യരെയും വ്യത്യസ്ത കണ്ണുകളിലൂടെ വ്യത്യസ്ത കാഴ്ചപ്പാടുകളിലൂടെ ആണ് കാണുന്നത്. അതുകൊണ്ട് ആര് ആരെ എന്തു വിളിക്കണം എന്ന് അവര്‍ തമ്മില്‍ തീരുമാനിക്കും. വിളിക്കുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും ഇല്ലാത്ത പ്രശ്‌നം ആണ് നാട്ടുകാര്‍ക്ക്.
സോ ഭര്‍ത്താവിന്റെ അമ്മയെ അമ്മ എന്ന് വിളിച്ചില്ല എന്ന് പറഞ്ഞു രോദനം ഉയര്‍ത്തുന്നവര്‍ പുരുഷാധിപത്യ കാഴ്ചപ്പാടുകള്‍ ഉയര്‍ത്തി പിടിക്കുന്ന ഊളകളാണ്. എന്റെ സാര്‍ പറഞ്ഞത് പോലെ ‘ ബഹുമാനം മനസ്സില്‍ ഉണ്ടായി വരേണ്ടതാണ്. അല്ലാതെ അത് സമൂഹം നിഷ്‌കര്‍ഷിക്കുന്ന പ്രത്യേക രീതിയില്‍ കാണിക്കേണ്ട ഒരു ആവശ്യവുമില്ല’.

by Midhun HP News | May 15, 2026 | Latest News, കേരളം
തിരുവനന്തപുരം: തന്റെ സഞ്ചാരത്തിനായി പൊതുജനങ്ങളെ വഴിയിൽ തടയുന്ന രീതി ഒഴിവാക്കണമെന്ന് നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ. ഡിജിപിക്ക് നേരിട്ടാണ് സതീശൻ നിർദ്ദേശം നൽകിയത്. നിലവിലെ സുരക്ഷാ സന്നാഹങ്ങൾ വേണ്ടെന്നും പൈലറ്റ്, എസ്കോർട്ട് വാഹനങ്ങൾ ഓരോന്ന് വീതം മതി. വാഹനവ്യൂഹത്തിൽ ആകെ മൂന്ന് വാഹനങ്ങൾ മാത്രമേ പാടുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ സംവിധാനങ്ങൾ വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും ജനരോഷത്തിനും കാരണമായിരുന്നു. സെഡ് പ്ലസ് (Z+) സുരക്ഷയുള്ള അദ്ദേഹത്തിനായി തലസ്ഥാന നഗരിയിൽ ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങൾ സാധാരണക്കാരുടെ യാത്രകളെ സാരമായി ബാധിച്ചിരുന്നു. കിയ കാർണിവൽ ഉൾപ്പെടെയുള്ള ആഡംബര വാഹനങ്ങളും മൂന്ന് ഇന്നോവ ക്രിസ്റ്റകളും ആംബുലൻസും സ്ട്രൈക്കർ ഫോഴ്സും അടങ്ങുന്ന വലിയൊരു നിരയായിരുന്നു പിണറായി വിജയന് അകമ്പടി സേവിച്ചിരുന്നത്.
മുഖ്യമന്ത്രി വീട്ടിൽ നിന്ന് സെക്രട്ടേറിയറ്റിലേക്ക് വരുമ്പോൾ പ്രധാന റോഡുകൾ അടയ്ക്കുകയും ഇടറോഡുകളിൽ നൂറു മീറ്റർ ഇടവിട്ട് പോലീസിനെ വിന്യസിക്കുകയും ചെയ്യുന്ന രീതി പതിവായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ആവശ്യപ്രകാരമായിരുന്നു അഡ്വാൻസ് പൈലറ്റ് സംവിധാനം ഉൾപ്പെടെ ഏർപ്പെടുത്തിയിരുന്നത്.
മുഖ്യമന്ത്രിയുടെ നിർദ്ദേശമുണ്ടെങ്കിലും സുരക്ഷ പൂർണ്ണമായി ഒഴിവാക്കാനാകില്ലെന്ന നിലപാടിലാണ് ഡിജിപി. ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ സുരക്ഷാ ക്രമീകരണങ്ങൾ നിശ്ചയിക്കുന്നത്. എങ്കിലും, ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ തന്നെ സുരക്ഷ ഉറപ്പാക്കാനുള്ള പുതിയ പ്രോട്ടോക്കോൾ പോലീസ് തയ്യാറാക്കും.

by Midhun HP News | May 15, 2026 | Latest News, കേരളം
തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന നേതാവ് ജി കാർത്തികേയന്റെ വീട്ടിലെത്തി നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്‍. വികാരനിര്‍ഭര രംഗങ്ങളാണ് വീട്ടിലുണ്ടായത്. ജി കാര്‍ത്തികേയന്റെ പത്‌നി സുലേഖ ടീച്ചറെ കെട്ടിപ്പിടിച്ച വി ഡി സതീശന്‍ കണ്ണു നിറഞ്ഞ് വിതുമ്പി. സുലേഖ ടീച്ചര്‍ സതീശനെ ആശ്വസിപ്പിച്ചു. തുടര്‍ന്ന് സുലേഖയുമായി വി ഡി സതീശന്‍ ആശയവിനിമയം നടത്തി.
കാര്‍ത്തികേയന്‍ സാറുമായി തനിക്കുള്ള ബന്ധം എല്ലാവര്‍ക്കും അറിയാവുന്നതാണെന്ന് വിഡി സതീശൻ പറഞ്ഞു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ നിന്നും പുറത്തുപോയ ആളാണ് താന്‍. തിരിച്ചു വന്നപ്പോള്‍ 1996 ലും 2001 ലും നിയമസഭയിലേക്ക് മത്സരിപ്പിക്കണമെന്നും, എംഎല്‍എയായാല്‍ പാര്‍ട്ടിക്ക് നേട്ടമായിരിക്കുമെന്ന് എകെ ആന്റണിയേയും കെ കരുണാകരനേയും കണ്ടു പറഞ്ഞ് ബോധ്യപ്പെടുത്തിയ ആളാണ് കാര്‍ത്തികേയന്‍. ഇതെന്റെ കുടുംബമാണെന്നും വിഡി സതീശന്‍ പറഞ്ഞു.
‘ഞാനാണ് ഈ വീട്ടിലെ മൂത്ത ആളെന്ന് ജി കാര്‍ത്തികേയന്റെ മകന്‍ കെഎസ് ശബരിനാഥനോട് പറയാറുണ്ട്. സുലേഖ ടീച്ചറും എല്ലാക്കാലത്തും തന്നോട് വാത്സല്യം കാണിച്ചിട്ടുണ്ട്. കാര്‍ത്തികേയന്റെ വിരല്‍ത്തുമ്പില്‍ തൂങ്ങിയാണ് താന്‍ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്തതാണ് ജി കാര്‍ത്തികേയനും അദ്ദേഹത്തിന്റെ കുടുംബവും. ഇവിടെ വന്നില്ലെങ്കില്‍ പിന്നെ താനെവിടെ പോകാനാണെന്നും’ വിഡി സതീശന്‍ ചോദിച്ചു.
ഞങ്ങള്‍ക്ക് രണ്ടാണ്‍മക്കളാണുള്ളതെന്നും, അവരുടെ ചേട്ടനാണ് സതീശനെന്നും സുലേഖ ടീച്ചര്‍ പ്രതികരിച്ചു. നിങ്ങള്‍ക്കെല്ലാം സതീശന്‍ മുഖ്യമന്ത്രി ആയിരിക്കാം. എന്നാല്‍ എനിക്കും കാര്‍ത്തികേയന്‍ സാറിനും സതീശന്‍ ഞങ്ങളുടെ മൂത്ത മകനാണ്. സതീശന് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് ആദ്യം തിരിച്ചറിഞ്ഞത് കാര്‍ത്തികേയനാണ്. അവന്‍ കേരളത്തിന്റെ ഭാവിയാണെന്ന് കാര്‍ത്തികേയന്‍ പറഞ്ഞിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയെപ്പോലെ പാവങ്ങളെ ചേര്‍ത്തുപിടിക്കുന്ന, മതനിരപേക്ഷ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന, കേരളം എന്നെന്നും ഓര്‍ക്കുന്ന മുഖ്യമന്ത്രിയായി സതീശന്‍ മാറട്ടെ എന്ന് ആഗ്രഹിക്കുന്നു എന്നും സുലേഖ പറഞ്ഞു.

by Midhun HP News | May 15, 2026 | Latest News, കേരളം
തിരുവനന്തപുരം: മുസ്ലിം ലീഗിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നത്, ഒരു വിദ്വേഷ ക്യാംപെയ്ന്‍ സംസ്ഥാനത്ത് ഉണ്ടാക്കി കേരളത്തില്‍ വിഭജനം ഉണ്ടാക്കാനാണെന്ന് നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്‍. മുസ്ലിം ലീഗ് കോണ്‍ഗ്രസിന്റെ കൂടെയുള്ള പ്രധാനപ്പെട്ട ഘടകകക്ഷിയാണ്. യുഡിഎഫ് തെരഞ്ഞെടുപ്പ് വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ച കക്ഷിയാണ്. കെ കരുണാകരന്റെ കാലം മുതല്‍ ഞങ്ങള്‍ക്കൊപ്പമുണ്ട്. വിജയത്തില്‍ അവര്‍ക്കും പ്രധാന റോളുണ്ട്.
കേരളത്തില്‍ മുസ്ലിം ലീഗ് ദുര്‍ബലമായാല്‍ ആ സ്‌പേസ് വര്‍ഗീയശക്തികള്‍ കയ്യടക്കും. അതിനെ തടുത്തു നിര്‍ത്തുന്ന രാഷ്ട്രീയ പാര്‍ട്ടി കൂടിയാണ് മുസ്ലിം ലീഗ്. ലീഗിനെ എതിര്‍ക്കുന്നവര്‍ അതുകൂടി മനസ്സിലാക്കണം. വിദ്വേഷ പ്രചാരണത്തോട് ഒരു വിട്ടുവീഴ്ചയുമില്ല. മതേതര നിലപാടില്‍ ഒരു കോംപ്രമൈസുമില്ല. തെരഞ്ഞെടുപ്പ് കാലത്ത് വിട്ടുവീഴ്ച ചെയ്തിട്ടില്ല, പിന്നെയാണ് തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് കോംപ്രമൈസ് ചെയ്യാന്‍ പോകുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു.
കേരളത്തെ ഭിന്നിപ്പിക്കാന്‍ ഒരു തരത്തിലും സമ്മതിക്കില്ല. വരാനിരിക്കുന്ന തലമുറകള്‍ സൗഹാര്‍ദ്ദത്തോടെ ജീവിക്കുന്ന ഒരു കേരളം. അതു തകര്‍ക്കാന്‍ ഒരു ശക്തിയെയും സമ്മതിക്കില്ല. എന്തു വില കൊടുത്തും അതിനെ എതിര്‍ക്കും. സാമുദായനേതാക്കളുടെ ബാഗത്തു നിന്നും ഒരിക്കലും അത്തരം പ്രസ്താവനകള്‍ ഉണ്ടാകരുതെന്നാണ് തന്റെ അഭ്യര്‍ത്ഥന. അവര്‍ക്ക് വേണമെങ്കില്‍ വ്യക്തിപരമായി തന്നെ വിമര്‍ശിക്കാം. ഇത് മതേതര കേരളമാണ്. ഇതില്‍ ഒരു പോറല്‍ വീഴ്ത്താന്‍ പോലും സമ്മതിക്കില്ലെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകളിലേക്ക് യുഡിഎഫ് കടക്കുകയാണെന്ന് വിഡി സതീശന്‍ പറഞ്ഞു. യുഡിഎഫ് യോഗം ഇന്ന് ചേരും. കെസി വേണുഗോപാല്‍ ഇന്നെത്തും. രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, എഐസിസി നേതൃത്വം എല്ലാവരുമായി കൂടിയാലോചിച്ച്, കോണ്‍ഗ്രസിന്റെ കാര്യം കൂടി ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കുമെന്ന് വിഡി സതീശന്‍ പറഞ്ഞു.
മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയെ താന്‍ പോയി കാണും. അദ്ദേഹം തന്റെ കൂടി നേതാവാണ്. മന്ത്രിസഭയില്‍ നല്ല ടീം ഉണ്ടാകും. ഒറ്റയ്ക്ക് ഒരാള്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും വിഡി സതീശന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത പിണറായി വിജയനെ ഫോണില്‍ വിളിച്ചിരുന്നു. അദ്ദേഹത്തെ വാടക വീട്ടില്‍ പോയി ഉറപ്പായും കാണുമെന്നും വിഡി സതീശന്‍ വ്യക്തമാക്കി.

by Midhun HP News | May 15, 2026 | Latest News, കേരളം
കൊല്ലം: ആയൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ആയൂർ റോഡുവിള അൻവർ മൻസിലിൽ അൻവർ ഷാ (23) ആണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന അജ്മൽ, അഫ്സൽ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു.
ഇന്നലരാത്രി 8:45-ഓടെയാണ് അപകടം നടന്നത്. ആയൂർ ബാറിന് സമീപത്തെ റോഡിൽ നിന്നും എം.സി റോഡിലേക്ക് പ്രവേശിക്കുകയായിരുന്ന ബൈക്കിൽ ആയൂർ ഭാഗത്തുനിന്നും ചടയമംഗലത്തേക്ക് പോവുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു.
പരിക്കേറ്റവരെ ഉടൻ തന്നെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അൻവർ ഷാ മരണപ്പെടുകയായിരുന്നു. പരിക്കേറ്റ മറ്റ് രണ്ടുപേരെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.Tourist Destinations
അൻവർ ഷായുടെ മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ ചടയമംഗലം പോലീസ് മേൽനടപടികൾ സ്വീകരിച്ചുവരുന്നു.
by Midhun HP News | May 15, 2026 | Latest News, കേരളം
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിക്ക് ആണ് ഫലപ്രഖ്യാപനം. പൊതുവിദ്യാഭ്യാസ ഡയറക്ടറും, വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ചേര്‍ന്നാണ് ഫലം പ്രഖ്യാപിക്കുക. റിസൾട്ട് കാത്തിരിക്കുന്നത് 4.17 ലക്ഷം വിദ്യാർത്ഥികളാണ്.
കഴിഞ്ഞ ദിവസം പരീക്ഷാ ബോർഡ് യോഗം ചേർന്ന് അന്തിമമായി ഫലം വിലയിരുത്തിയിരുന്നു. ഇതിന് ശേഷമാണ് ഫലം വെള്ളിയാഴ്ച തന്നെ നടത്തുമെന്ന് അധികൃതർ വ്യക്തമാക്കിയത്. ഫലം പ്രഖ്യാപിക്കുന്നതിന് ചീഫ് സെക്രട്ടറി അനുമതി നല്‍കിയിട്ടുണ്ട്. സാധാരണനിലയില്‍ വിദ്യാഭ്യാസ മന്ത്രിയാണ് ഫലം പ്രഖ്യാപിക്കാറുള്ളത്.
എന്നാൽ തെരഞ്ഞെടുപ്പ് ഫലം വന്നിട്ടും പുതിയ സർക്കാരും വിദ്യാഭ്യാസമന്ത്രിയും ചുമതലയേൽക്കാത്തതിനെത്തുടർന്നായിരുന്നു, ഫലപ്രഖ്യാപനം സംബന്ധിച്ച ആശയക്കുഴപ്പം ഉടലെടുത്തത്. ഫലം വൈകുന്നത് വിദ്യാര്‍ഥികളുടെ ഉപരിപഠനത്തെ ബാധിക്കുമെന്ന ആശങ്കയും ഉയര്‍ന്നിരുന്നു. ഇതേത്തുടർന്ന് ഫലപ്രഖ്യാപനത്തിന് പുതിയ മന്ത്രിയെ കാത്തിരിക്കേണ്ടതില്ലെന്ന് കെപിസിസി വിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകിയിരുന്നു.
ഫല പ്രഖ്യാപനം 15 ന് തന്നെ നടത്തണമെന്ന് അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. പ്രഖ്യാപനം വൈകിയാല്‍ പ്രവേശനം അടക്കം തുടര്‍നടപടികളെ ബാധിക്കുമെന്ന് സംഘടനകള്‍ വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ 4,17,497 കുട്ടികളാണ് പത്താംക്ലാസ് പരീക്ഷ എഴുതിയത്. ഗള്‍ഫ് മേഖലയില്‍ 633 കുട്ടികളും ലക്ഷദ്വീപില്‍ 386 പേരുമാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്.
ഫലം അറിയാം
www.results.kite.kerala.gov.in എന്ന ക്ലൗഡധിഷ്ഠിത പോർട്ടലും ‘Sabhalam KITE’ എന്ന മൊബൈൽ ആപ്പും വഴി പ്രഖ്യാപനം നടന്ന ഉടനെ ഫലം അറിയാം. ഗൂഗിൾ പ്ലേ സ്റ്റോറിൽ Saphalam KITEഎന്ന് നൽകി പരിഷ്‌കരിച്ച മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാം.
വ്യക്തിഗത റിസൽട്ടുകൾക്കു പുറമെ സ്‌കൂൾ-വിദ്യാഭ്യാസ ജില്ലാ-റവന്യൂജില്ലാ തലങ്ങളിലുള്ള റിസൽട്ട് അവലോകനം, വിഷയാധിഷ്ഠിത വിശകലനം തുടങ്ങി വിവിധ റിപ്പോർട്ടുകൾ അടങ്ങുന്ന ‘Result Analysis’ സൗകര്യവും പോർട്ടലിലും മൊബൈൽ ആപ്പിലും ലഭ്യമാക്കിയിട്ടുണ്ട്.
റിസൾട്ടുകൾ നേരെ ചിത്രമായോ പിഡിഎഫ് ആയോ സോഷ്യൽമീഡിയ വഴി പങ്കുവെയ്ക്കാനും ഈ വർഷം പുതുതായി സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്.

Recent Comments