ഇന്ധന വിലവര്‍ധന: ആഘാതം കുറയ്ക്കാന്‍ എന്തു ചെയ്യാന്‍ കഴിയുമെന്ന് പരിശോധിക്കും: വിഡി സതീശന്‍

ഇന്ധന വിലവര്‍ധന: ആഘാതം കുറയ്ക്കാന്‍ എന്തു ചെയ്യാന്‍ കഴിയുമെന്ന് പരിശോധിക്കും: വിഡി സതീശന്‍

തിരുവനന്തപുരം: ഇന്ധന വില വര്‍ധന മൂലം സാധാരണ ജനങ്ങള്‍ക്ക് മേലുള്ള ആഘാതം കുറയ്ക്കാന്‍ എന്തു ചെയ്യാന്‍ കഴിയുമെന്ന് പരിശോധിക്കുകയാണെന്ന് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍. പൊതുവെ പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് കേരളത്തില്‍ വില കൂടുതലാണ്. എല്ലാ വശങ്ങളും പരിശോധിക്കുകയാണെന്നും വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പ്രതിസന്ധികൾ തുടരുന്നതിനിടെയാണ് ഇരുട്ടടിയായി രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചത്. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിച്ച സാഹചര്യത്തിലാണ് നടപടി. 2.86 രൂപ മുതൽ 3.29 രൂപ വരെയാണ് കൂട്ടിയത്.

തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 110.75 രൂപയും ഡീസലിന് 99.63 രൂപയുമാണ് വില. കൊച്ചിയിൽ പെട്രോളിന് 108.78 രൂപയും ഡീസലിന് 97.67 രൂപയുമാണ് വില. കോട്ടയത്ത് പെട്രോളിന് 109.28ഉം ഡീസലിന് 98.14 രൂപയുമാണ് വില. സിഎൻജി വില കിലോ രണ്ട് രൂപയും കൂട്ടി.അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ അവസാനിച്ചതിന് പിന്നാലെയാണ് ഇപ്പോൾ വില വർധിപ്പിച്ചിരിക്കുന്നത്. ആഗോള വിപണിയിലെ അസംസ്‌കൃത എണ്ണയുടെ വിലക്കയറ്റവും വർധിച്ചുവരുന്ന ഇറക്കുമതിച്ചെലവുമാണ് ഇന്ത്യയില്‍ വില വര്‍ധിപ്പിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മന്ത്രിമാരായി ആരൊക്കെ?, ചര്‍ച്ചകളിലേക്ക് യുഡിഎഫ്; പിടിമുറുക്കാന്‍ കെസി പക്ഷം

മന്ത്രിമാരായി ആരൊക്കെ?, ചര്‍ച്ചകളിലേക്ക് യുഡിഎഫ്; പിടിമുറുക്കാന്‍ കെസി പക്ഷം

തിരുവനന്തപുരം: മുഖ്യമന്ത്രിയായി വിഡി സതീശനെ നിശ്ചയിച്ചതിന് പിന്നാലെ, മന്ത്രിസഭാ രൂപീകരണത്തിലേക്ക് കോണ്‍ഗ്രസും യുഡിഎഫും കടക്കുകയാണ്. ഇതിന്റെ ഭാഗമായിട്ടുള്ള ഔപചാരിക ചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കമാകും. കോണ്‍ഗ്രസിന് 11 മന്ത്രിസ്ഥാനവും സ്പീക്കര്‍ പദവിയും ലഭിച്ചേക്കും. അഞ്ചു മന്ത്രിപദവികള്‍ വേണമെന്നാണ് ലീഗ് ആവശ്യപ്പെടുന്നത്.

രണ്ടു മന്ത്രിസ്ഥാനങ്ങള്‍ വേണമെന്ന് കേരള കോണ്‍ഗ്രസും ആവശ്യപ്പെട്ടിട്ടുണ്ട്. കേരള കോണ്‍ഗ്രസ് (ജേക്കബ്) ലെ അനൂപ് ജേക്കബ്, സിഎംപിയിലെ സിപി ജോണ്‍ തുടങ്ങിയവരും മന്ത്രിസഭയില്‍ ഇടംപിടിച്ചേക്കും. മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതില്‍ ഇടഞ്ഞു നില്‍ക്കുന്ന രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാന്‍ നീക്കങ്ങള്‍ സജീവമാണ്. ഏറ്റവും പ്രധാന വകുപ്പുകളിലൊന്ന് നല്‍കി ചെന്നിത്തലയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനാണ് ശ്രമം.

മുഖ്യമന്ത്രി സ്ഥാനം നഷ്ടമായ കെസി വേണുഗോപാല്‍ ഗ്രൂപ്പ്, കൂടുതല്‍ മന്ത്രിമാരെ ഉള്‍പ്പെടുത്തി മന്ത്രിസഭയില്‍ പിടിമുറുക്കാന്‍ ലക്ഷ്യമിടുന്നു. അഞ്ച് എംഎല്‍എമാര്‍ക്ക് ഒരു മന്ത്രി എന്ന ഫോര്‍മുലയാണ് കോണ്‍ഗ്രസ് മുന്നോട്ടുവച്ചത്. മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാനായി കേരളത്തിലേക്ക് വരണമെന്ന് കെ സി വേണുഗോപാലിനോട് നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയും ചര്‍ച്ചകളില്‍ പങ്കെടുക്കും.

അഞ്ച് മന്ത്രിമാർ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മുസ്ലിം ലീ​ഗുള്ളത്. പി കെ കുഞ്ഞാലിക്കുട്ടി മന്ത്രി സ്ഥാനം ഉറപ്പിച്ചു. കെ എം ഷാജി, പി കെ ബഷീർ, എൻ ഷംസുദ്ദീൻ എന്നിവർ സാധ്യതാ പട്ടികയിലുണ്ട്. പാലക്കാട് നിന്ന് ഒരു മന്ത്രി വേണം എന്ന ആവശ്യമാണ് ഷംസുദ്ദീനെ പരിഗണിക്കാൻ കാരണം. അഞ്ചാമതൊരു മന്ത്രി സ്ഥാനം ലഭിച്ചാൽ കാസർകോട് നിന്നുള്ള എ കെ എം അഷ്റഫിനെ പരി​ഗണിച്ചേക്കും. കോഴിക്കോട് ജില്ലയിൽ നിന്നുള്ള പാറക്കൽ അബ്ദുള്ള, റസാഖ് മാസ്റ്റർ എന്നിവരുടെ പേരുകളും ഉയർന്നു വന്നിട്ടുണ്ട്.

ഒറ്റയടിക്ക് കുറഞ്ഞത് 1,640 രൂപ; സ്വര്‍ണ വിലയില്‍ ഇടിവ്

ഒറ്റയടിക്ക് കുറഞ്ഞത് 1,640 രൂപ; സ്വര്‍ണ വിലയില്‍ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. ഇന്നലെ 240 രൂപ പവന് കൂടിയെങ്കില്‍ ഇന്ന് ഒറ്റയടിക്ക് 1,640 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 1,17,400 രൂപയാണ് വില. ഗ്രാമിന് 205 രൂപ കുറഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 14,675 രൂപ.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്. ആഗോള വിപണിയില്‍ എണ്ണവില കൂടിയത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. ഇറാന്‍ യുദ്ധത്തെ തുടര്‍ന്നുള്ള സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ക്കിടെ രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി ചുങ്കം 6 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി ഉയര്‍ത്തിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

നീറ്റ് പുനഃപരീക്ഷ ജൂണ്‍ 21 ന്

നീറ്റ് പുനഃപരീക്ഷ ജൂണ്‍ 21 ന്

ഡല്‍ഹി: നീറ്റ് പുനഃപരീക്ഷാ തീയതി പ്രഖ്യാപിച്ചു. ജൂണ്‍ 21 ന് പരീക്ഷ നടക്കും. ചോദ്യപേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് മെയ് 3 ന് നടന്ന പരീക്ഷ റദ്ദാക്കിയിരുന്നു. നേരത്തെ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ വീണ്ടും ഫീസ് അടയ്‌ക്കേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു.

അടച്ച ഫീസ് തിരികെ നല്‍കും. പരീക്ഷാ കേന്ദ്രങ്ങള്‍ ഒരുക്കുന്ന നടപടികളിലേക്ക് കടന്നതായി എന്‍ടിഎ( നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി) യും വിദ്യാഭ്യാസമന്ത്രാലയവും അറിയിച്ചു. പ്രവേശനം വൈകരുത് എന്ന ലക്ഷ്യത്തോടെയാണ് അടിയന്തര നടപടികള്‍ ഊര്‍ജ്ജിതമാക്കിയത്. കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ അധ്യക്ഷതയില്‍ ഇന്നലെ ഉന്നതതലയോഗം ചേര്‍ന്നിരുന്നു. എന്‍ടിഎയിലെയും വിദ്യാഭ്യാസമന്ത്രാലയത്തിലേയും ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ഇതിനു പിന്നാലെയാണ് എത്രയും പെട്ടെന്ന് പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചത്.

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ്

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകും. ഇന്ന് ചേര്‍ന്ന സിപിഎം യോഗത്തിലാണ് തീരുമാനം. വിഡി സതീശന്‍ മുഖ്യമന്ത്രിയാകുന്ന സാഹചര്യത്തില്‍ പിണറായി വിജയന്‍ തന്നെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വരണമെന്ന് യോഗം ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നു.

പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും ഒഴിയുന്ന പക്ഷം അത് പാർട്ടിക്ക് വലിയി തിരിച്ചടിക്ക് കാരണമാകുമെന്നും രാഷ്ട്രീയ ഒളിച്ചോട്ടമായി വ്യാഖ്യാനിക്കപ്പെടാൻ സാധ്യതയുണ്ടെന്നുമുള്ള വിലയിരുത്തലുകളെ തുടർന്നാണ് അദ്ദേഹത്തെ തന്നെ പരിഗണിക്കണമെന്ന നിലപാടിലേക്ക് സംസ്ഥാന സമിതി എത്തിയത്.

ജി സുകുമാരന്‍ നായര്‍ക്കും വെള്ളാപ്പള്ളിക്കുമെതിരെ അസഭ്യവര്‍ഷവുമായി മുസ്ലീം ലീഗ് പ്രകടനം

ജി സുകുമാരന്‍ നായര്‍ക്കും വെള്ളാപ്പള്ളിക്കുമെതിരെ അസഭ്യവര്‍ഷവുമായി മുസ്ലീം ലീഗ് പ്രകടനം

തൊടുപുഴ: തൊടുപുഴയില്‍ യൂത്ത് ലീഗ് ആഹ്ളാദപ്രകടത്തില്‍ വെള്ളാപ്പള്ളിക്കും സുകുമാരന്‍ നായര്‍ക്കുമെതിരെ അസഭ്യമുദ്രാവാക്യം വിളികളുമായി പ്രവര്‍ത്തകര്‍. ലീഗ് ഭരിക്കും കേരള മണ്ണെന്ന് മുദ്രാവാക്യം. ‘കേരള മണ്ണിലെ നിയമങ്ങള്‍ ലീഗ് പറയും’ എന്നു തുടങ്ങുന്ന മുദ്രാവാക്യം വിളികളാണ് മുഴങ്ങിയത്. ‘അഭിമാനത്തിന്‍ അസ്തിത്വം ആരുടെ മുമ്പില്‍ പണയം വയ്ക്കാന്‍ ആവില്ലെന്നും മുദ്രാവാക്യത്തില്‍ പറയുന്നു. വിഡി സതീശന് അഭിവാദ്യം അര്‍പ്പിച്ചുക്കൊണ്ട് ആയിരുന്നു മുദ്രാവാക്യം. പെരുന്നയിലുള്ളോരു നായരേ.. ആലപ്പുഴയിലെ വെള്ളാപ്പള്ളീ.. എന്നു തുടുങ്ങി മുദ്രാവാക്യം രൂക്ഷമാകുകയും ചെയ്തു.

മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതില്‍ മുസ്ലീം ലീഗിനെ കുറ്റപ്പെടുത്തിക്കൊണ്ട് സുകുമാരന്‍ നായര്‍ രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രിയെ നിശ്ചയിച്ചതില്‍ ജനാധിപത്യപരമായ കീഴ്വഴക്കങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നും മുസ്ലിം ലീഗ് ഭരണത്തില്‍ പിടിമുറുക്കുന്നതിന്റെ സൂചനയാണിതെന്നും അദ്ദേഹം ആരോപിച്ചു. മാനദണ്ഡങ്ങള്‍ വെച്ച് നോക്കുമ്പോള്‍ രമേശ് ചെന്നിത്തലയായിരുന്നു മുഖ്യമന്ത്രി സ്ഥാനത്തിന് ഏറ്റവും യോഗ്യനെന്നും സുകുമാരന്‍ നായര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുസ്ലിം ലീഗ് നടത്തിയ സമ്മര്‍ദ്ദത്തിന് കോണ്‍ഗ്രസ് വഴങ്ങിയത് ഒരിക്കലും ശരിയായ നടപടിയല്ലെന്നും മന്ത്രിമാരുടെ തെരഞ്ഞെടുപ്പിലും ഇതേ സമ്മര്‍ദ്ദം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നല്ല നാളേക്കായി സതീശന്‍ നയിക്കുമെന്നത് പാണക്കാട് സാദിഖലി തങ്ങളുടെ മാത്രം വിശ്വാസമാണെന്നും തങ്ങള്‍ക്ക് അത്തരമൊരു വിശ്വാസമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വിഡി സതീശന് നല്ല രീതിയില്‍, സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ ഒരു ഭരണം കാഴ്ച വെക്കുവാന്‍ സാധിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നതായി മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നലെ വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. നിയമസഭ തെരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയത്തിന്റെ രാജശില്‍പ്പി കെസി വേണുഗോപാല്‍ ആണെന്നും ആളു കൊണ്ടും അര്‍ത്ഥം കൊണ്ടും നയരൂപീകരണത്തിലുമെല്ലാം വളരെ സ്വാധീനം ചെലുത്താന്‍ വേണുഗോപാലിന് സാധിച്ചെന്നും വെള്ളാപ്പള്ളി പറഞ്ഞു. വലിയ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് വിജയിച്ചത്. അതും മാത്രമല്ല, നൂറു സീറ്റാണ് യുഡിഎഫ് പറഞ്ഞത്. അത് ഒരു രസത്തിന് പറഞ്ഞതാണ്. പക്ഷെ 102 സീറ്റ് നേടുവാന്‍ യുഡിഎഫിന് സാധിച്ചു. രമേശ് ചെന്നിത്തല, വിഡി സതീശന്‍, കെ സി വേണുഗോപാല്‍ തുടങ്ങിയവരുടെ കൂട്ടായ പ്രവര്‍ത്തനമാണ് ആ വിജയത്തിന് കാരണമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.