അടുത്ത മാസം വീണ്ടും വൈദ്യുതി ബില്‍ കുറയും; കാരണമിത്

അടുത്ത മാസം വീണ്ടും വൈദ്യുതി ബില്‍ കുറയും; കാരണമിത്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്തമാസം വൈദ്യുതി ബില്‍ വീണ്ടും കുറയും. വൈദ്യുതി ബില്ലില്‍ ചുമത്തുന്ന ഇന്ധന സര്‍ചാര്‍ജ് കുറയുന്ന പശ്ചാത്തലത്തിലാണ് അടുത്ത മാസം വൈദ്യുതി ബില്ലില്‍ കുറവ് ഉണ്ടാവുക.

പ്രതിമാസ ബില്ലിങ് ഉള്ള ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് ആറ് പൈസയും രണ്ടുമാസത്തിലൊരിക്കല്‍ ബില്ലിങ് ഉള്ളവര്‍ക്ക് യൂണിറ്റിന് 8 പൈസയും ആയിരിക്കും പുതിയ ഇന്ധന സര്‍ചാര്‍ജ്. നേരത്തേ ഇത് 10 പൈസയായിരുന്നു. പുറത്തുനിന്നു വൈദ്യുതി വാങ്ങുന്നതിനു ചെലവാകുന്ന തുക തിരിച്ചുപിടിക്കാന്‍ കെഎസ്ഇബി സ്വന്തം നിലയ്ക്ക് ഈടാക്കിയിരുന്ന സര്‍ചാര്‍ജാണു കുറഞ്ഞത്. വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവ് പ്രകാരം ഈടാക്കിയിരുന്ന 9 പൈസ കഴിഞ്ഞ മാസം വേണ്ടെന്ന് വച്ചിരുന്നു. ഇതിന് പിന്നാലെയാണ് വൈദ്യുതി ബില്ലില്‍ ചുമത്തുന്ന ഇന്ധന സര്‍ചാര്‍ജ് കെഎസ്ഇബി കുറയ്ക്കുന്നത്.

ആര്‍ ടി ഓഫീസിലെ ഉദ്യോഗസ്ഥന് ‘പിഴയോട് പിഴ’; ഒടുവിൽ ‘സത്യം’ കണ്ടെത്തി

ആര്‍ ടി ഓഫീസിലെ ഉദ്യോഗസ്ഥന് ‘പിഴയോട് പിഴ’; ഒടുവിൽ ‘സത്യം’ കണ്ടെത്തി

കൊച്ചി: ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് നിരന്തരം പിഴ നോട്ടീസ് ലഭിച്ചതോടെ, ചെയ്യാത്ത കുറ്റങ്ങള്‍ക്ക് പിന്നിലെ പിഴയുടെ കാരണം തേടി എറണാകുളം ആര്‍ ടി ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥന്‍. അന്വേഷണത്തിനൊടുവില്‍ പിഴയുടെ സത്യാവസ്ഥ ഉദ്യോഗസ്ഥന്‍ കണ്ടെത്തി. തനിക്ക് പണി തന്നത് ഒരു കുഞ്ഞു സ്‌ക്രൂ ആണെന്ന്.

ഹെല്‍മറ്റില്ലാതെ ബൈക്ക് ഓടിക്കല്‍, മൂന്നുപേരുമായി യാത്ര, സിഗ്നല്‍ ലംഘനം തുടങ്ങിയ കാമറയില്‍ കുടുങ്ങിയ നിയമലംഘനങ്ങള്‍ക്കാണ് എറണാകുളം ആര്‍ ടി ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥന് ഇടുക്കി പൊലീസ് പിഴ ചുമത്തിയിരുന്നത്. പിഴയില്‍ സഹികെട്ടാണ് ഉദ്യോഗസ്ഥന്‍ സത്യം തേടിയിറങ്ങിയത്. തൊടുപുഴയിലെ ഒരു യുവാവ് തന്റെ ഇരുചക്രവാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് ഉറപ്പിക്കാന്‍ ഉപയോഗിച്ച സ്‌ക്രൂ പൂജ്യത്തില്‍ പതിപ്പിച്ചതോടെ, നമ്പര്‍ എട്ട് എന്നു തോന്നുന്ന പോലെയായി. ഇതോടെയാണ് നമ്പര്‍ തെറ്റിദ്ധരിച്ച്, ആളുമാറി ആര്‍ടി ഉദ്യോഗസ്ഥന് നിയമലംഘനത്തിന് പിഴ നോട്ടീസ് ലഭിച്ചുകൊണ്ടിരുന്നത്. ചെലാനില്‍ കാണിച്ചിട്ടുള്ള വാഹനം തന്റേതല്ലെന്നും , നമ്പറില്‍ തെറ്റു പറ്റിയിട്ടുണ്ടെന്നും കാണിച്ച് ഉദ്യോഗസ്ഥന്‍ ഇടുക്കി പൊലീസിന് കത്ത് നല്‍കിയിട്ടുണ്ട്.

പുതിയ ഉയരം കുറിച്ച് സ്വര്‍ണവില; 64,500 കടന്ന് കുതിപ്പ്

പുതിയ ഉയരം കുറിച്ച് സ്വര്‍ണവില; 64,500 കടന്ന് കുതിപ്പ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് ഉയരത്തില്‍. ഇന്ന് 160 രൂപ വര്‍ധിച്ചതോടെയാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയ റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. 64,600 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 8075 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

11ന് രേഖപ്പെടുത്തിയ 64,480 എന്ന റെക്കോര്‍ഡ് ഉയരം മറികടന്നാണ് വ്യാഴാഴ്ച സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. ഇതാണ് ഇന്ന് ഭേദിച്ചത്. അടുത്ത ദിവസം തന്നെ 65,000 എന്ന സൈക്കോളജിക്കല്‍ ലെവലും കടന്ന് സ്വര്‍ണവില കുതിക്കുമെന്ന സൂചന നല്‍കിയാണ് കുതിപ്പ്.

കഴിഞ്ഞ മാസം 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ കൊണ്ടുതന്നെ 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കയില്‍ ഡൊണള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ ധന വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം കൂട്ടിയിട്ടുണ്ട്. കൂടാതെ ഓഹരി വിപണിയില്‍ ഉണ്ടാകുന്ന ചലനങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

പിസി ജോര്‍ജ് ജയിലിലേക്ക്; ജാമ്യാപേക്ഷ തളളി

പിസി ജോര്‍ജ് ജയിലിലേക്ക്; ജാമ്യാപേക്ഷ തളളി

കോട്ടയം: മതവിദ്വേഷ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പിസി ജോര്‍ജിന്റെ ജാമ്യാപേക്ഷ തള്ളി. ജോര്‍ജിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്യാന്‍ ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. നേരത്തെ വൈകീട്ട് ആറുമണിവരെ പിസി ജോര്‍ജിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ജോര്‍ജിനെ ചോദ്യം ചെയ്യുന്നത്.

അതേസമയം, പൊലീസ് നല്‍കിയ കസ്റ്റഡി അപേക്ഷയില്‍ അപാകതയുണ്ടെന്ന് കോടതി പറഞ്ഞു. അപാകത പരിഹരിച്ച് കസ്റ്റഡി അപേക്ഷ വീണ്ടും സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യം ചെയ്യലിന്റെയോ തെളിവെടുപ്പിന്റെയോ ആവശ്യമില്ല എന്നും കോടതി ചൂണ്ടിക്കാട്ടി. കസ്റ്റഡി സമയം അവസാനിച്ചാല്‍ ഇന്നുതന്നെ പിസി ജോര്‍ജിന്റെ ജാമ്യാപേക്ഷ പരിഗണിക്കും.

ഹൈക്കോടി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് ഇന്ന് രാവിലെയാണ് പിസി ജോര്‍ജ്, പാലാ ഈരാറ്റുപേട്ട കോടതിയില്‍ ഹാജരായത്. അതിനാടകീയമായിട്ടായിരുന്നു പിസി ജോര്‍ജിന്റെ നീക്കം. അഭിഭാഷകന്‍ സിറിലും മരുമകള്‍ പാര്‍വതിയുമെത്തിയതിനു പിന്നാലെ ജോര്‍ജ് ഈരാറ്റുപേട്ട കോടതിയിലെത്തുകയായിരുന്നു. താന്‍ കീഴടങ്ങാനാണ് വന്നതെന്ന് ജോര്‍ജ് പറഞ്ഞു. ബിജെപി പ്രവര്‍ത്തകരും ഒപ്പമുണ്ടായിരുന്നു. അറസ്റ്റു ചെയ്യാനായി വീട്ടില്‍ പൊലീസ് എത്തിയിരുന്നെങ്കിലും ഈ സമയം ജോര്‍ജ് വീട്ടിലുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും രണ്ടു ദിവസത്തെ സാവകാശം ജോര്‍ജ് തേടിയിരുന്നു.

ജനുവരി അഞ്ചിനാണ് ചാനല്‍ ചര്‍ച്ചക്കിടെ പിസി ജോര്‍ജ് മതവിദേഷ്വ പരാമര്‍ശം നടത്തിയത്. യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസ്. കോട്ടയം സെഷന്‍സ് കോടതിയും പിന്നീട് ഹൈക്കോടതിയും പിസി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയിരുന്നു.

യുവതിയെ വീട്ടില്‍ പൂട്ടിയിട്ടു, കഴുത്തില്‍ ബെല്‍റ്റിട്ട് മുറുക്കി ക്രൂര മര്‍ദനം; ഭര്‍ത്താവിനും അമ്മയ്ക്കുമെതിരെ കേസ്

യുവതിയെ വീട്ടില്‍ പൂട്ടിയിട്ടു, കഴുത്തില്‍ ബെല്‍റ്റിട്ട് മുറുക്കി ക്രൂര മര്‍ദനം; ഭര്‍ത്താവിനും അമ്മയ്ക്കുമെതിരെ കേസ്

കണ്ണൂര്‍: കണ്ണൂര്‍ ഉളിക്കലില്‍ യുവതിയെ ഭര്‍ത്താവ് വീട്ടില്‍ പൂട്ടിയിട്ട് മര്‍ദിച്ചെന്ന് പരാതി. സംഭവത്തില്‍ വയത്തൂര്‍ സ്വദേശി അഖിലിനും ഭര്‍തൃമാതാവിനുമെതിരെ പൊലീസ് കേസെടുത്തു. മര്‍ദനത്തില്‍ സാരമായി പരിക്കേറ്റ യുവതി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. യുവതി ജോലിക്ക് പോകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് മര്‍ദനത്തിലേക്ക് നയിച്ചത്. ഭര്‍ത്താവ് അഖിലും ഭര്‍തൃമാതാവ് അജിതയും യുവതിയെ മുറിയില്‍ പൂട്ടിയിട്ട് തുടര്‍ച്ചയായി മൂന്നുദിവസം മര്‍ദിച്ചെന്നാണ് പരാതി.

ചൊവ്വാഴ്ചയാണ് യുവതിയെ മുറിയില്‍ നിന്ന് തുറന്നുവിട്ടത്. 12 വര്‍ഷം മുന്‍പായിരുന്നു ഇരുവരുടേയും വിവാഹം. വിവാഹശേഷം കുടുംബപ്രശ്‌നങ്ങള്‍ സ്ഥിരമായതോടെ യുവതി ഭര്‍ത്താവുമൊന്നിച്ചായിരുന്നില്ല താമസം. അഖിലിന്റെ അച്ഛന് സുഖമില്ലെന്നും പേരക്കുട്ടികളെ കാണണമെന്നും ആവശ്യപ്പെട്ടത് പ്രകാരം കഴിഞ്ഞ മാര്‍ച്ചിലാണ് യുവതി തിരിച്ചെത്തിയത്. പിന്നീടും ഇരുവരും തമ്മില്‍ വീണ്ടും പ്രശ്‌നങ്ങളുണ്ടായി.

കഴുത്തില്‍ ബെല്‍റ്റുകെണ്ട് മുറുക്കിയെന്നും ചെവിക്ക് ശക്തമായി അടിച്ചുവെന്നും യുവതി പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ഉളിക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഗാര്‍ഹിക പീഡനമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. അഖിലും അമ്മയും അന്യായമായി യുവതിയെ തടഞ്ഞു വച്ച് പ്ലാസ്റ്റിക് സ്റ്റൂളുകൊണ്ടും ബെല്‍റ്റ് കൊണ്ടും മര്‍ദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് എഫ്‌ഐആര്‍. അടികൊണ്ട് സാരമായി പരിക്കേറ്റ യുവതി കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്

അറസ്റ്റ് ചെയ്യാന്‍ വീട്ടിലെത്തിയ പൊലീസിനെ വെട്ടിച്ച് പിസി ജോര്‍ജ് കോടതിയില്‍ കീഴടങ്ങി

അറസ്റ്റ് ചെയ്യാന്‍ വീട്ടിലെത്തിയ പൊലീസിനെ വെട്ടിച്ച് പിസി ജോര്‍ജ് കോടതിയില്‍ കീഴടങ്ങി

കോട്ടയം: മതവിദ്വേഷ പരാമര്‍ശക്കേസില്‍ അറസ്റ്റ് ചെയ്യാന്‍ വീട്ടിലെത്തിയ പൊലീസിനെ കബളിപ്പിച്ച് ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ പിസി ജോര്‍ജ് കോടതിയില്‍ കീഴടങ്ങി. ഈരാറ്റുപേട്ട കോടതിയിലാണ് പിസി ജോര്‍ജ് കീഴടങ്ങിയത്.

ഹൈക്കോടതി മൂന്‍കൂര്‍ ജാമ്യം തള്ളിയതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ പൊലീസ് പിസി ജോര്‍ജിന് നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് ഇന്ന് സ്റ്റേഷനില്‍ ഹാജരാകാമെന്നാണ് ജോര്‍ജ് അറിയിച്ചിരുന്നത്. ജോര്‍ജ് എത്താതായതോടെ പൊലീസ് സംഘം പത്തുമണിയോടെ വീട്ടിലെത്തി. എന്നാല്‍ ജോര്‍ജ് സ്ഥലത്ത് ഇല്ലെന്നാണ് വീട്ടുകാര്‍ അറിയിച്ചത്.ജനുവരി അഞ്ചിനാണ് ചാനല്‍ ചര്‍ച്ചക്കിടെ പിസി ജോര്‍ജ് മതവിദേഷ്വ പരാമര്‍ശം നടത്തിയത്. യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസ്. കോട്ടയം സെഷന്‍സ് കോടതിയും പിന്നീട് ഹൈക്കോടതിയും പിസി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയിരുന്നു.