by Midhun HP News | May 14, 2026 | Latest News, കേരളം
ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും കാത്തിരിപ്പിനുമൊടുവിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി വിഡി സതീശനെ ഹൈക്കമാൻഡ് തീരുമാനിച്ചു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം പൊതുജനങ്ങള്‍ക്കിടയിലുള്ള സ്വീകാര്യതയാണ് വിഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിച്ചത്. ഏതു വിഷയവും ആഴത്തില്‍ പഠിച്ച ശേഷം സഭയിലും പുറത്തും അവതരിപ്പിക്കുന്ന സതീശൻ ഭക്ഷണക്കാര്യത്തിലും ഏറെ ശ്രദ്ധാലുവാണ്.
ഒരു രാഷ്ട്രീയ പ്രവർത്തകനായതു കൊണ്ട് തന്നെ കൃത്യസമയത്ത് ഭക്ഷണം കഴിക്കാൻ പലപ്പോഴും പറ്റിയെന്ന് വരില്ല, എങ്കിലും ഭക്ഷണക്കാര്യത്തിൽ ചില ചിട്ടകൾ പാലിക്കാൻ ശ്രമിക്കാറുണ്ടെന്നും വിഡി സതീശൻ സമീപകാലത്ത് നൽകിയൊരു അഭിമുഖത്തിൽ പറഞ്ഞു.
കഴിഞ്ഞ 20 വർഷമായി ഏതാണ്ട് ഓരേ ശരീരഭാരമാണ് നിലനിർത്തുന്നത്. 73-74 കിലോയിൽ നിന്ന് കൂടാൻ അനുവദിക്കാറില്ല. അതിൻ്റെ പ്രധാന കാരണം ഭക്ഷണത്തിൽ വരുത്തിയ കൺട്രോൾ ആണ്. വലിയ ഭക്ഷണ പ്രിയനായ താൻ കഴിഞ്ഞ പത്തു-ഇരുപതു വർഷമായി ഭക്ഷണക്കാര്യത്തിൽ പാലിക്കുന്ന ഒരു പ്രധാന ഘടക, ഭക്ഷണത്തിൻ്റെ അളവാണ്.
വയറു നിറച്ചു കഴിക്കുന്ന ശീലമില്ല, പാതിവയറിൽ ഭക്ഷണം നിർത്തും. എത്ര ഇഷ്ടപ്പെട്ട ഭക്ഷണമാണെങ്കിലും ഈയൊരു ചിട്ടയാണ് ആരോഗ്യത്തെ നിലനിർത്താൻ സഹായിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വേറൊരു കാര്യം, പ്രഭാത ഭക്ഷണമാണ്. അത് ഒഴിവാക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. ബ്രേക്ക് ഫാസ്റ്റ് കൃത്യമായി കഴിക്കും, കാരണം പിന്നീട് എപ്പോഴാണ് ഭക്ഷണം കിട്ടുകയെന്ന് പറയാനാകില്ല. ഇഷ്ട ഭക്ഷണം ദോശയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മീനിനോട് പ്രത്യേക ഇഷ്ടം
‘ഞാൻ പറവൂരുകാരനാണ്. ഏറ്റവും ഫ്രഷ് മീൻ കിട്ടുന്നയിടമാണ് പറവൂർ. തിരുത, കാളാഞ്ചി, ചെമ്പല്ലി അങ്ങനെ വെറൈറ്റി മീനുകൾ.., പറവൂരിലാണ് നല്ല കരിമീൻ കിട്ടുന്നത്. അത്രയും നല്ല കരിമീൻ കിട്ടുന്ന മറ്റൊരിടം അഷ്ടമുടി ആയിരിക്കും. കുമരകത്ത് കിട്ടുന്ന കരിമീനിന് ചെറിയ ചെളിയുടെ ചുവയുണ്ടാകും.പറവൂരിൽ നിന്ന് മീൻ കറി കഴിച്ചിട്ടു പോയാൽ മറ്റൊരിടത്തെ മീനും ഇഷ്ടപ്പെടില്ലെന്നതാണ് വലിയ പ്രശ്നം. എത്ര നല്ലരീതിയിൽ പാചകം ചെയ്തു മുന്നിൽ വെച്ചാലും മീനിന് പഴമ ഉണ്ടെങ്കിൽ ഞങ്ങൾക്ക് പെട്ടെന്ന് കണ്ടെത്താൻ സാധിക്കും’- വിഡി സതീശൻ പറയുന്നു.
by Midhun HP News | May 14, 2026 | Latest News, കേരളം
പത്തുദിവസത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ, മുൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ നിയമനത്തിൽ സന്തോഷം പ്രകടിപ്പിച്ച് സിനിമാ ലോകവും രംഗത്തെത്തി.
പത്ത് ദിവസം നീണ്ടുനിന്ന അഭ്യൂഹങ്ങൾക്കും സസ്പെൻസുകൾക്കും ഒടുവിൽ കേരള മുഖ്യമന്ത്രിയെ തീരുമാനിച്ചിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് വർഷം പ്രതിപക്ഷ നേതാവായിരുന്ന വിഡി സതീശൻ ആണ് കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി. വിഡി തന്നെ മുഖ്യമന്ത്രി ആകണമെന്ന് പൊതുവികാരം ഉണ്ടായിരുന്നുവെങ്കിലും കെസി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകൾ കൂടി ഉയർന്ന് വന്നതോടെ തീരുമാനത്തിൽ അനിശ്ചിതത്വം നേരിടുകയായിരുന്നു. ഒടുവിൽ നിയൂക്ത മുഖ്യമന്ത്രിയായി വിഡി സതീശൻ നിയമതിനായതോടെ സന്തോഷം പ്രകടിപ്പിച്ചും ആശംകൾ അറിയിച്ചും സിനിമാ ലോകവും മുന്നിൽ തന്നെയുണ്ട്.
‘കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായി നിയോഗിക്കപ്പെട്ട ശ്രീ വി ഡി സതീശന് ഹൃദയം നിറഞ്ഞ ആശംസകൾ’, എന്നാണ് മമ്മൂട്ടി കുറിച്ചത്. ‘ഇതാണ് ഞങ്ങ പറഞ്ഞ മുഖ്യൻ. തൽക്കാലം ഞങ്ങക്കീ മുഖ്യൻ മതി..!! വേറാരും വേണ്ട..!! അത് പോലെ ലളിതമാണ്’, എന്നായിരുന്നു സംവിധായകൻ മിഥുൻ മാനുവൽ തോമസിന്റെ പ്രതികരണം.
‘നിയുക്ത കേരള മുഖ്യമന്ത്രി ശ്രീ വി ഡി സതീശന് സ്നേഹം നിറഞ്ഞ ആശംസകള്‍. വികസനത്തിന്‍റെ പുതിയ പാതയിലേക്ക് നാടിനെ നയിക്കാന്‍ അദ്ദേഹത്തിന്‍റെ നേതൃത്വത്തിന് സാധിക്കട്ടെ’, എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.
‘കേരളത്തിൻ്റെ നിയുക്ത മുഖ്യമന്ത്രി. ആദരണീയനായ ശ്രീ വി ഡി സതീശന് അഭിവാദ്യങ്ങൾ’, എന്ന് ലിസ്റ്റിൻ സ്റ്റീഫനും കുറിച്ചു. ജനങ്ങൾക്ക് വേണ്ടി,ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണ് വിഡി സതീശൻ എന്നാണ് നടൻ ആന്റണി വർഗീസ് പറഞ്ഞത്. ‘കാവ്യാനീതി. നിയുക്ത കേരള മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങൾ’, എന്ന് നടൻ കിഷോർ സത്യ സോഷ്യൽ മീഡിയയിൽ കുറിച്ചു.
‘ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ’, എന്നാണ് നടനും എംഎൽഎയുമായ രമേശ് പിഷാരടി ആശംസ അറിയിച്ച് കുറിച്ചത്. ജനനായകന് അഭിവാദ്യങ്ങൾ എന്നാണ് നടൻ സിദ്ദിഖിന്റെ വാക്കുകൾ. വി ഡി സതീശനെ മുഖ്യമന്ത്രി ആക്കണമെന്ന് മലയാള സിനിമയിൽ നിന്നും ആദ്യം ആവശ്യപ്പെട്ടവരിൽ ഒരാള് കൂടിയാണ് സിദ്ദിഖ്. ‘ജനങ്ങളാണ് ഹൈക്കമാൻഡ് എന്ന് തെളിയിച്ച ഏക നേതാവ്’, എന്നായിരുന്നു ധർമജൻ ബോൾഗാട്ടിയുടെ ആശംസ.
‘ഈ സുപ്രധാന തിരഞ്ഞെടുപ്പ് വിജയത്തിൽ കോൺഗ്രസ് പാർട്ടിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. പുതുതായി തിരഞ്ഞെടുക്കപ്പെട്ട കേരള മുഖ്യമന്ത്രിക്ക് ആശംസകൾ നേരുകയാണ്. നമ്മുടെ സംസ്ഥാനത്തിന് നേതൃത്വത്തിൻ്റെ ഈ പുതിയ അധ്യായം ആരംഭിക്കുമ്പോൾ, ഐക്യം, പ്രതിരോധം, പുരോഗതി എന്നിവയിലൂടെ കേരളം എന്നും തലയുയർത്തി നിൽക്കട്ടെ. ഈ പുതിയ തുടക്കം ലോകമെമ്പാടുമുള്ള ഓരോ മലയാളിക്കും പ്രതീക്ഷയും വികാസവും ആത്മവിശ്വാസവും നൽകട്ടെ’, എന്ന് നടൻ ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.
‘ഒരു പുതിയ കേരളത്തിനായുള്ള യാത്രയ്ക്ക് എല്ലാ ആശംസകളും. മുഖ്യമന്ത്രി വി ഡി സതീശൻ സാറിന് സ്നേഹപൂർവ്വം അഭിനന്ദനങ്ങൾ’, എന്ന് നിവിന്‍ പോളിയും പറയുന്നു. ‘കേരളത്തിൻറെ പുതിയ മുഖ്യമന്ത്രിയായി അരങ്ങേറാൻ പോകുന്ന ശ്രി വിഡി സതീശന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. കേരളത്തിന് ഏറ്റവും നല്ല ഒരു ഭരണം കാഴ്ചവയ്ക്കാൻ അദ്ദേഹത്തിനും, ടീം യുഡിഎഫിനും സാധിക്കട്ടെ എന്നും ആശംസിക്കുന്നു’, എന്നാണ് മനോജ് കെ ജയന്‍ കുറിച്ചത്.

by Midhun HP News | May 14, 2026 | Latest News, കേരളം
മലപ്പുറം: വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത എഐസിസി തീരുമാനത്തെ മുസ്ലിം ലീഗ് പൂർണ്ണമായി പിന്തുണയ്ക്കുന്നുവെന്ന് സാദിഖ് അലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. ഹൈക്കമാൻഡ് തീരുമാനം പുറത്തുവന്ന പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ജനങ്ങൾക്കൊപ്പം മുസ്ലിം ലീഗും ഈ തീരുമാനത്തെ അംഗീകരിക്കുന്നുവെന്നും സതീശന്റെ നേതൃത്വത്തിൽ മികച്ച ഭരണം സംസ്ഥാനത്ത് ഉണ്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
തെരഞ്ഞെടുപ്പ് കാലത്ത് സതീശൻ ഉയർത്തിപ്പിടിച്ച ‘ടീം യുഡിഎഫ്’ എന്ന സങ്കല്പത്തിൽ ഊന്നിയായിരിക്കും പുതിയ സർക്കാർ മുന്നോട്ട് പോവുക. ഇത് ഒരു ടീം യുഡിഎഫ് ഗവൺമെന്റ് ആയിരിക്കും. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ജനാധിപത്യപരമായ നടപടിക്രമങ്ങളാണ് എഐസിസി സ്വീകരിച്ചതെന്നും തങ്ങൾ കൂട്ടിച്ചേർത്തു. തീരുമാനമെടുക്കുന്നതിന് മുൻപ് ഘടകകക്ഷികളുമായി ഒന്നിലധികം തവണ കേന്ദ്ര നേതൃത്വം ചർച്ചകൾ നടത്തി. മല്ലികാർജുൻ ഖാർഗെ ഇന്നും തന്നെ നേരിട്ട് വിളിച്ചിരുന്നുവെന്നും ലീഗ് അധ്യക്ഷൻ വെളിപ്പെടുത്തി.
പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കാനാണ് സാധ്യത. മന്ത്രിമാരുടെ കാര്യത്തിൽ വൈകാതെ തന്നെ തീരുമാനമുണ്ടാകും. സതീശൻ തിരഞ്ഞെടുക്കപ്പെട്ട നിയമസഭാകക്ഷി യോഗത്തിന് ശേഷം മറ്റ് നടപടിക്രമങ്ങൾ സംബന്ധിച്ച് കോൺഗ്രസ് അറിയിക്കുമെന്നും അതനുസരിച്ചുള്ള നീക്കങ്ങൾ ലീഗ് സ്വീകരിക്കുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. സർക്കാർ രൂപീകരണ നടപടികൾ വേഗത്തിൽ പൂർത്തിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

by Midhun HP News | May 14, 2026 | Latest News, കേരളം
കേരളത്തിന്റെ പതിമൂന്നാമത് നിയുക്ത മുഖ്യമന്ത്രിയായി വി.ഡി സതീശന്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. തിരുവനന്തപുരത്തെ സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചെയ്യുക.
പത്ത് വര്‍ഷത്തെ തുടര്‍ച്ചയായ ഇടത് ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് 102 സീറ്റുകളുടെ വമ്പിച്ച ഭൂരിപക്ഷവുമായാണ് യുഡിഎഫ് കേരളത്തില്‍ അധികാരത്തിലെത്തുന്നത്. ‘100 സീറ്റില്‍ കുറഞ്ഞാല്‍ രാഷ്ട്രീയം അവസാനിപ്പിക്കും’ എന്ന് വി.ഡി. സതീശന്‍ വെല്ലുവിളിച്ചിരുന്നു. യു.ഡി.എഫിനെ തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് മുതല്‍ തദ്ദേശ തിരഞ്ഞെടുപ്പുകള്‍ വരെ വിജയത്തിലേക്ക് നയിച്ചത് സതീശന്റെ തന്ത്രങ്ങളായിരുന്നു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ അദ്ദേഹം നയിച്ച ‘പുതുയുഗ യാത്ര’ പ്രവര്‍ത്തകരില്‍ വലിയ ആവേശമാണ് പടര്‍ത്തിയത്. ‘ടീം യു.ഡി.എഫ്’ എന്ന സങ്കല്പത്തിലൂടെ മുന്നണിയെ ഒരുമിച്ച് നിര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചു.
1996 ലാണ് സതീശന്‍ ആദ്യമായി പറവൂരില്‍ മത്സരിക്കാനെത്തുന്നത്. അന്നത്തെ തോല്‍വി വെറും 1016 വോട്ടിന്. തോറ്റിട്ടും പറവൂര്‍ വിട്ടു പോയില്ല. 2001 മുതലിങ്ങോട്ട് വടക്കന്‍ പറവൂരിന്റെ പര്യായമായി. പിന്നീട് 2001-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായിരുന്ന കെ.എം. ദിനകരനെ 7,792 വോട്ടിന് തോല്‍പ്പിച്ചു ആദ്യമായി നിയമസഭയിലെത്തി. 2006-ലും 2011-ലും 2016-ലും 2021-ലും പറവൂരില്‍ സതീശ വിജയം ആവര്‍ത്തിച്ചു.
1996-ല്‍ വെറും 1016 വോട്ടിന് പരാജയപ്പെട്ടുകൊണ്ട് തുടങ്ങിയ തന്റെ പാര്‍ലമെന്ററി പോരാട്ടം, ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രി പദവി വരെ അദ്ദേഹത്തെ എത്തിച്ചിരിക്കുന്നു. കടലിളകി വന്നാലും നിലപാടില്‍ നിന്ന് കടുകിടപോലും പിന്നോട്ടില്ലത്ത ഉറച്ച ശൈലിയാണ് വി.ഡി.സതീശനെ കേരളത്തിന്റെ ഭരണസാരഥ്യത്തിലേക്ക് എത്തിച്ചത്.
മുഖ്യമന്ത്രിയായി തന്നെ തിരഞ്ഞെടുത്ത പാര്‍ട്ടിക്കും ജനങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഘടകക്ഷികള്‍ക്കും വി ഡി സതീശന്‍ നന്ദി അറിയിച്ചു. തന്നില്‍ പാര്‍ട്ടി ഏല്‍പ്പിച്ചത് ഒരു വലിയ ഉത്തരവാദിത്തമാണെന്നും ഇത് ദൈവീകമായ നിയോഗമെന്നും വി ഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

by Midhun HP News | May 14, 2026 | Latest News, കേരളം
കൊച്ചി: വി ഡി സതീശന്‍ സംസ്ഥാനത്തെ മുഖ്യമന്ത്രിയാകുമ്പോള്‍, രണ്ടു പതിറ്റാണ്ടു മുമ്പത്തെ കേരള രാഷ്ട്രീയസാഹചര്യം വീണ്ടും ആവര്‍ത്തിക്കുകയായിരുന്നു. 2006 ല്‍ ജനവികാരത്തിന് മുന്നില്‍ സിപിഎമ്മാണ് മുട്ടു മടക്കിയതെങ്കില്‍ 2026 ല്‍ അത് കോണ്‍ഗ്രസായി മാറി. അന്ന് വി എസ് അച്യുതാനന്ദന് സീറ്റ് നല്‍കാതിരിക്കാന്‍ സിപിഎം ശ്രമിച്ചു. ജനങ്ങള്‍ തെരുവിലിറങ്ങിയതോടെ പിബി ഇടപെട്ട് വിഎസിന് സീറ്റ് നല്‍കുകയും, വിജയിച്ച എല്‍ഡിഎഫ് സര്‍ക്കാരിനെ നയിക്കുകയും ചെയ്തു.
ഒരു ഭരണപരിചയവും ഇല്ലാതെയായിരുന്നു വിഎസ് അന്ന് മുഖ്യമന്ത്രിയായി ചുമതലയേറ്റത്. പ്രതിപക്ഷ നേതാവ് എന്ന നിലയിലെ പ്രവര്‍ത്തന മികവും, അതിന്റെ തിളക്കത്തില്‍ ആര്‍ജ്ജിച്ച ജനകീയ പിന്തുണയുമായിരുന്നു വിഎസിന്റെ പ്രവര്‍ത്തനത്തില്‍ മികവായത്. സമാനമായ സ്ഥിതിവിശേഷമാണ് വിഡി സതീശനും. പഞ്ചായത്തില്‍ അടക്കം ഒരുതരത്തിലുള്ള മുന്‍ ഭരണപരിചയവും ഇല്ലാതെയാണ് വി ഡി സതീശന്‍ മുഖ്യമന്ത്രിയാകുന്നത്. പ്രതിപക്ഷ നേതാവ് എന്ന നിലയിലെ മികവാര്‍ന്ന പ്രവര്‍ത്തനം കൊണ്ടുണ്ടാക്കിയ ജനകീയ പരിവേഷമാണ് കൈമുതല്‍.
ഇടതുപക്ഷം ഭരണത്തുടര്‍ച്ച നേടിയതോടെ തകര്‍ന്നുപോയ കോണ്‍ഗ്രസിനെ വീണ്ടും കെട്ടുറപ്പുള്ള സംഘമാക്കി മാറ്റിയെടുക്കുക എന്നതായിരുന്നു സതീശന് മുന്നിലുണ്ടായിരുന്ന വെല്ലുവിളി. നിയമസഭയിലും പുറത്തും കോണ്‍ഗ്രസിനെയും യുഡിഎഫിനെയും മുന്നില്‍ നിന്ന് നയിച്ച സതീശന്‍ പാര്‍ട്ടിയെ വീണ്ടും സമരോത്സുകരാക്കി. ഉപതെരഞ്ഞെടുപ്പുകളിലും തദ്ദേശ തെരഞ്ഞെടുപ്പിലും യുഡിഎഫിന് മികച്ച വിജയം നേടാന്‍ മുന്നില്‍ നിന്ന് നയിച്ചു. ഒടുവില്‍ നിയമസഭ തെരഞ്ഞെടുപ്പിലും വിഡി സതീശന്റെ നേതൃത്വത്തില്‍ യുഡിഎഫ് വിജയത്തിലെത്തി.കോണ്‍ഗ്രസിന് 63 സീറ്റും യുഡിഎഫിന് 100 ലേറെ സീറ്റും ലഭിക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പിന് മുമ്പു മുതല്‍ വിഡി സതീശന്‍ ആവര്‍ത്തിച്ചിരുന്നത്. യുഡിഎഫ് വിജയിച്ചില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്നും സതീശന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ റിസള്‍ട്ട് വന്നപ്പോള്‍ സതീശന്റെ പ്രവചനം അച്ചട്ടായി മാറി. ഒടുവില്‍ പ്രവര്‍ത്തന മികവിന് അംഗീകാരമായി മുഖ്യമന്ത്രി പദവും വിഡി സതീശനെ തേടിയെത്തി. പറവൂര്‍ മണ്ഡലത്തില്‍ നിന്നാണ് സതീശന്‍ നിയമസഭയിലെത്തിയത്. എറണാകുളത്തു നിന്നുള്ള ആദ്യ മുഖ്യമന്ത്രി കൂടിയാണ് സതീശന്.

by Midhun HP News | May 14, 2026 | Latest News, കേരളം
തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ നിശ്ചയിച്ചുകൊണ്ടുള്ള ഹൈക്കമാൻഡ് തീരുമാനത്തിൽ വിയോജിപ്പ് അറിയിച്ച് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. തീരുമാനം അറിയിക്കാനായി രാഹുൽ ഗാന്ധി നേരിട്ട് വിളിച്ചപ്പോഴാണ് ചെന്നിത്തല തന്റെ അതൃപ്തി വ്യക്തമാക്കിയത്. പാർട്ടിയിൽ എന്നും അച്ചടക്കം പാലിച്ചിട്ടും സീനിയോറിറ്റി മാനദണ്ഡമാക്കാത്തതിൽ അദ്ദേഹം പ്രതിഷേധം രേഖപ്പെടുത്തി.
നിലവിലെ എം.എൽ.എമാരിൽ ഏറ്റവും സീനിയറായ നേതാവാണ് രമേശ് ചെന്നിത്തല. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി എന്ന റെക്കോർഡുമായി ഭരണരംഗത്ത് ചരിത്രം കുറിച്ച അദ്ദേഹം, മുഖ്യമന്ത്രി പദത്തിനായുള്ള മത്സരത്തിൽ അവസാന നിമിഷം വരെ സജീവമായിരുന്നു. എന്നാൽ യുവനേതൃത്വത്തിന് മുൻഗണന നൽകാനുള്ള ഹൈക്കമാൻഡ് തീരുമാനമാണ് സതീശന് തുണയായത്.
നിർണ്ണായക നീക്കങ്ങൾ:
മന്ത്രിസഭയിലേക്കില്ല: പുതിയ മന്ത്രിസഭയിൽ അംഗമാകാനില്ലെന്ന് ചെന്നിത്തല രാഹുൽ ഗാന്ധിയെ അറിയിച്ചതായാണ് സൂചന.
യോഗം ബഹിഷ്കരിച്ചേക്കും: തീരുമാനത്തിൽ പ്രതിഷേധിച്ചു ഇന്ന് നടക്കുന്ന നിർണ്ണായകമായ നിയമസഭാകക്ഷി യോഗത്തിൽ നിന്ന് അദ്ദേഹം വിട്ടുനിന്നേക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
പ്രതിപക്ഷ നേതാവായും കെ.പി.സി.സി പ്രസിഡന്റായും ആഭ്യന്തര മന്ത്രിയായും പാർട്ടിയെ നയിച്ച ചെന്നിത്തലയെ മാറ്റിനിർത്തിയത് വരും ദിവസങ്ങളിൽ കോൺഗ്രസ് രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ ഉണ്ടാക്കുമെന്ന് ഉറപ്പാണ്.
Recent Comments