മദ്യനയം: അന്തിമ തീരുമാനം മാറ്റി

മദ്യനയം: അന്തിമ തീരുമാനം മാറ്റി

കൂടുതൽ ചർച്ചയും വ്യക്തതയും വേണമെന്നു സിപിഐ ഉൾപ്പെടെയുള്ള ഘടകകക്ഷികൾ ആവശ്യപ്പെട്ടതിനെത്തുടർന്ന് മദ്യനയത്തിൽ അന്തിമ തീരുമാനമെടുക്കുന്നത് മന്ത്രിസഭാ യോഗം മാറ്റിവച്ചു. പുതിയ കള്ളുഷാപ്പുകൾ അനുവദിക്കുന്നതു സംബന്ധിച്ചും ആരാധനാലയങ്ങൾ, വിദ്യാലയങ്ങൾ എന്നിവയിൽ നിന്നു ഷാപ്പുകൾക്കു നിശ്ചയിച്ചിരിക്കുന്ന ദൂരപരിധിയുടെ കാര്യത്തിലും വ്യക്തത വേണമെന്ന് സിപിഐ നിലപാടെടുത്തു. ദൂരപരിധി സംബന്ധിച്ച നിയന്ത്രണത്തിൽ ഇളവു വേണമെന്ന ട്രേഡ് യൂണിയനുകളുടെ ആവശ്യത്തിൽ ഉചിത തീരുമാനമെടുക്കേണ്ടതുണ്ടെന്ന് സിപിഐയും ജനതാദളും (എസ്) ചൂണ്ടിക്കാട്ടി.

നിയമത്തിലെ നിയന്ത്രണങ്ങൾ മൂലം ആയിരത്തിലധികം ഷാപ്പുകൾ പൂട്ടിപ്പോയെന്നു ചൂണ്ടിക്കാട്ടി ട്രേഡ് യൂണിയനുകൾ രംഗത്തുവന്നിരുന്നു.കള്ളുഷാപ്പുകളുടെ ദൂരപരിധി നിയന്ത്രണം പൂർണമായി എടുത്തുകളയണമെന്ന് പുതിയ മദ്യനയം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് എക്സൈസ് മന്ത്രി എം.ബി.രാജേഷ് വിളിച്ച യോഗത്തിൽ സിപിഐയുടെ തൊഴിലാളി സംഘടനയായ എഐടിയുസി ആവശ്യപ്പെട്ടിരുന്നു.

പാതിവില തട്ടിപ്പ് : 400 കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറി

പാതിവില തട്ടിപ്പ് : 400 കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറി

പാതിവില തട്ടിപ്പിൽ ഇന്നലെ വരെ 400 കേസുകൾ ക്രൈംബ്രാഞ്ചിനു കൈമാറി. 8 കോടി രൂപയുടെ ക്രമക്കേടാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇന്ന് 250 കേസുകൾ കൂടി കൈമാറും. പത്തോളം കേസുകൾ പുതിയതായി ലോക്കൽ പൊലീസ് റജിസ്റ്റർ ചെയ്യുന്നുണ്ട്. അനന്തു കൃഷ്ണൻ, കെ.എൻ.ആനന്ദകുമാർ എന്നിവരാണു ഭൂരിപക്ഷം കേസിലും മുഖ്യപ്രതികൾ. ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ 4 കേസിൽ പ്രതിയാണ്. ഏതാനും എൻജിഒ സംഘടനകളുടെ ഭാരവാഹികളും പല കേസിലും പ്രതിസ്ഥാനത്തുണ്ട്.

കെ.എൻ.ആനന്ദകുമാർ രൂപീകരിച്ച നാഷനൽ എൻജിഒ കോൺഫെഡറേഷൻ അഡ്വൈസറി ചെയർമാനായിരുന്നു ജസ്റ്റിസ് രാമചന്ദ്രൻ നായർ. ഇദ്ദേഹം ഇവരുടെ 2 പരിപാടികൾ ഉദ്ഘാടനം ചെയ്തെന്നും എന്നാൽ സാമ്പത്തിക ഇടപാട് ഉണ്ടായിട്ടില്ലെന്നുമാണു പൊലീസ് പറയുന്നത്.

അനന്തുകൃഷ്ണൻ ഓൺലൈൻ സാമ്പത്തിക ഇടപാടുകൾക്കു വേണ്ടി ‘ഇ കൊമേഴ്സ് സൈറ്റ്’ തുടങ്ങാൻ പദ്ധതിയിട്ടിരുന്നതായി ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വ്യക്തമായി. വിമൻ ഓൺ വീൽസ് എന്ന പേരിൽ ആരംഭിച്ച സൈറ്റിന്റെ ഭാഗമായി ഇ– പേയ്മെന്റുകൾ നടത്താനും ചില ഓൺലൈൻ ഏജൻസികളുമായി കരാർ ഉണ്ടാക്കിയിരുന്നു. എറണാകുളം ജില്ലയിലെ തട്ടിപ്പുകളുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യൽ പൂർത്തിയാക്കി അനന്തുകൃഷ്ണനെ ക്രൈംബ്രാഞ്ച് സംഘം ഇന്നലെ കോടതിയിൽ ഹാജരാക്കി. ഈ മാസം 28 വരെ റിമാൻഡ് ചെയ്തു. ഇപ്പോൾ മൂവാറ്റുപുഴ സബ് ജയിലിലുള്ള അനന്തുകൃഷ്ണനെ മറ്റു ജില്ലകളിൽ റജിസ്റ്റർ ചെയ്ത കേസുകളിൽ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.

ആണ്‍ സുഹൃത്തിന്റെ വീട്ടിലെത്തി ശരീരമാസകലം മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തിയ യുവതി മരിച്ചു

ആണ്‍ സുഹൃത്തിന്റെ വീട്ടിലെത്തി ശരീരമാസകലം മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തിയ യുവതി മരിച്ചു

ആണ്‍ സുഹൃത്തിന്റെ വീട്ടിലെത്തി ശരീരമാസകലം മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തിയ യുവതി മരിച്ചു. നെടുമ്പാശ്ശേരി അത്താണി കുറുപ്പനയ്യം കരിയാട്ടിപ്പറമ്പില്‍ രാജേഷിൻ്റെ ഭാര്യ നീതുവാണ് (35) മരിച്ചത്. ഈ മാസം 13ന് ഉച്ചക്ക് 2.30നായിരുന്നു സംഭവം.

നീതുവിന്റെ സുഹൃത്ത് ശ്രീമൂലനഗരം ഹെർബർട്ട് നഗറില്‍ അജി നിവാസില്‍ അജീഷിന്റെ (30) വീടിന് മുന്നിലെത്തിയായിരുന്നു കടുംകൈ ചെയ്തത്. ഇരുവരും തമ്മില്‍ തെറ്റിപ്പിരിഞ്ഞതിന്റെ നിരാശയിലാണ് തീകൊളുത്തിയതെന്ന് പറയുന്നു. ശരീരമാസകലം സാരമായി പൊള്ളലേറ്റ നീതു കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച പുലർച്ചെ മരിച്ചു. മേക്കാട് മനക്കപ്പറമ്പില്‍ രമണൻ്റെയും വിജയയുടെയും മകളാണ്നീതു

കാര്യവട്ടം ഗവ.കോളജിലെ റാഗിങ്: 7 വിദ്യാർഥികളെ അറസ്റ്റ് ചെയ്തു

കാര്യവട്ടം ഗവ.കോളജിലെ റാഗിങ്: 7 വിദ്യാർഥികളെ അറസ്റ്റ് ചെയ്തു

കാര്യവട്ടം ഗവ.കോളജിൽ 2 വിദ്യാർഥികളെ സീനിയർ വിദ്യാർഥികളായ 10 അംഗസംഘം റാഗ് ചെയ്ത സംഭവത്തിൽ 7 വിദ്യാർഥികളെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. സംഘത്തിലെ 3 പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. അവസാനവർഷ ബിഎസ്‌സി വിദ്യാർഥികളായ അലൻ, അനന്ദൻ, വേലു, ശ്രാവൺ, സൽമാൻ, ഇമ്മാനുവൽ, രണ്ടാം വർഷ വിദ്യാർഥി പാർഥൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അലൻ ആണ് ഒന്നാം പ്രതി.

7 വിദ്യാർഥികളെയും കഴിഞ്ഞദിവസം കോളജിൽനിന്നു സസ്പെൻഡ് ചെയ്തിരുന്നു. കോളജിലെ ആന്റി റാഗിങ് സമിതി റാഗിങ് നടന്നുവെന്ന് സ്ഥിരീകരിച്ചതിനെ തുടർന്നാണ് 10 പേർക്കെതിരെ റാഗിങ് വിരുദ്ധ നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുത്തത്. 2 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണു പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

കഴിഞ്ഞ 11ന് ഒന്നാംവർഷ ബയോടെക്നോളജി വിദ്യാർഥി ബിൻസ് ജോസ്(21), ഒന്നാംവർഷ ബയോകെമിസ്ട്രി വിദ്യാർഥി അഭിഷേക് (21) എന്നിവരാണ് ക്രൂരമായ റാഗിങ്ങിനു വിധേയമായത്. മർദനമേറ്റ അഭിഷേക് പിന്നീട് പരാതിയില്ലെന്ന് പ്രിൻസിപ്പലിനെ അറിയിച്ചിരുന്നു. എന്നാൽ ബിൻസ് ജോസ് പരാതിയിൽ ഉറച്ചുനിന്നതോടെയാണ് ആന്റി റാഗിങ് സമിതി വിശദമായി മൊഴി രേഖപ്പെടുത്തിയത്.

ഒറ്റയ്ക്ക് ഒരു കൊച്ചു പെൺകുട്ടി ​സൈക്കിൾ ഓടിച്ച് ​ഗോശ്രീ പാലത്തിൽ! ജോർജിന്റെ ആ സംശയം വഴിത്തിരിവ്

ഒറ്റയ്ക്ക് ഒരു കൊച്ചു പെൺകുട്ടി ​സൈക്കിൾ ഓടിച്ച് ​ഗോശ്രീ പാലത്തിൽ! ജോർജിന്റെ ആ സംശയം വഴിത്തിരിവ്

കൊച്ചി: കാണാതായ 12കാരിയായ സ്കൂൾ വിദ്യാർഥിനിയെ അർധ രാത്രി കണ്ടെത്തുന്നതിൽ നിർണായകമായത് നായരമ്പലം സ്വദേശി ജോർജ് ജോയ് എന്ന യുവാവിന്റെ ഇടപെടൽ. സ്കൂൾ അധികൃതർ മൊബൈൽ ഫോൺ പിടിച്ചു വാങ്ങിയതിനെ തുടർന്നു കുട്ടി മാനസിക സംഘർഷത്തിലായിരുന്നു. സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടിലെത്തിയില്ല. ഇതോടെ വീട്ടുകാർ പരിഭ്രാന്തരായി പൊലീസിൽ പരാതി നൽകുകയായിരുന്നു. 7 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്.

ചൊവ്വാഴ്ച രാത്രി വല്ലാർപാടം ​ഗോശ്രീ പാലത്തിനു മുകളിൽ വച്ചാണ് ജോർജ് കുട്ടിയെ കണ്ടത്. സംഭവത്തെ കുറിച്ച് ജോർജ് ജോയ് പറയുന്നത് ഇങ്ങനെ-

‘രാത്രി 11 മണിയോടെ ഞാനും എന്റെ സുഹൃത്തും ബൈക്കിൽ റോഡിലൂടെ പോകുമ്പോഴാണ് കുട്ടിയെ കണ്ടത്. അർധ രാത്രി റോഡിലൂടെ ഒരു കൊച്ചു പെൺകുട്ടി ഒറ്റയ്ക്ക് സൈക്കിൾ ചവിട്ടി പോകുന്നത് വിചിത്രമായി തോന്നി. അതും സ്കൂൾ യൂണഫോമിൽ. എന്റെ അമ്മ വൈകീട്ട് വിളിച്ചപ്പോൾ കൊച്ചിയിൽ ഒരു പെൺകുട്ടിയെ കാണാതായെന്ന വാർത്ത പറഞ്ഞിരുന്നു. ഇക്കാര്യം ഓർത്തതോടെ ഞാനും സുഹൃത്തും ബൈക്ക് തിരിച്ച് കുട്ടിയുടെ സമീപം എത്തി.’

‘സ്കൂൾ സമയം കഴിഞ്ഞിട്ടും വീട്ടിൽ പോകാത്തത് എന്തുകൊണ്ടാണെന്ന് ഞാൻ അവളോട് ചോദിച്ചു. ഏതാണ്ട് 15 മിനിറ്റോളം അവൾ കരഞ്ഞു. അവൾ ആകെ പേടിച്ച അവസ്ഥയിലായിരുന്നു. ഞാൻ അവളെ സമാധാനിപ്പിച്ചു. സ്കൂളിൽ നടന്ന ചില സംഭവങ്ങളെക്കുറിച്ചു അവൾ പറഞ്ഞു. ടീച്ചർ അവളെ എന്തോ കാര്യത്തിന് ശാസിച്ചിരുന്നു. വീട്ടിലേക്ക് പോകാൻ അവൾക്ക് ഭയമായിരുന്നു. അവളുടെ മാതാപിതാക്കളും വഴക്കു പറയുമെന്നു അവൾ ഭയപ്പെട്ടു.’

‘പിന്നീട് ഞങ്ങൾ പൊലീസിൽ വിളിച്ച് വിവരം പറഞ്ഞു. മണിക്കൂറുകൾക്കു മുൻപ് കാണാതായ കുട്ടിയുടെ പേര് പൊലീസുകാർ പറഞ്ഞു. അത് ഈ പെൺകുട്ടി തന്നെയെന്നു ഉറപ്പാക്കി’- ജോർജ് വ്യക്തമാക്കി.

വല്ലാർപാടത്തെ ഡിപി വേൾഡിൽ ഫയർമാനായി ജോലി ചെയ്യുകയാണ് ജോർജ്. യുവാവിന്റെ സമയോചിതവും ഔചിത്യ ബോധത്തോടെയുള്ള ഇടപെടലുമാണ് കുട്ടിയെ സുരക്ഷിതമായി മാതാപിതാക്കൾക്ക് തിരികെ ലഭിക്കാൻ ഇടയാക്കിയത്.

‘മോസ്റ്റ് വെല്‍കമിങ് റീജിയന്‍സ്’; സഞ്ചാരികളുടെ ഇഷ്ട ഇടം

‘മോസ്റ്റ് വെല്‍കമിങ് റീജിയന്‍സ്’; സഞ്ചാരികളുടെ ഇഷ്ട ഇടം

കൊച്ചി: രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ എത്തുന്ന പ്രദേശങ്ങളുടെ പട്ടികയില്‍ കേരളത്തിന് നേട്ടം. ‘മോസ്റ്റ് വെല്‍കമിങ് റീജിയന്‍സ്’ പട്ടികയില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി കേരളം രണ്ടാമതായി. ആഗോള ഡിജിറ്റല്‍ ട്രാവല്‍ കമ്പനിയായ Booking.com 36 കോടി ഉപഭോക്തക്കളുടെ റിവ്യൂ അടിസ്ഥാനമാക്കിയാണ് റാങ്കിങ് പുറത്തുവിട്ടത്.

കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്ക തക്ക വിധം വിനോദ മേഖലയില്‍ പുതിയ സംരഭങ്ങള്‍ ആരംഭിച്ചത് ടൂറിസം മേഖലയ്ക്ക് ഉണര്‍വ് നല്‍കി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സന്ദള്‍ശകരെത്തുന്ന പ്രദേശങ്ങളില്‍ മാരാരിക്കുളം, തേക്കടി, ആലപ്പുഴ എന്നിവ ആദ്യ 10 സ്ഥാനങ്ങളില്‍ ഇടം നേടി. പട്ടികയില്‍ മൂന്നാറും വര്‍ക്കലയും ഇടം പിടിച്ചിട്ടുണ്ട്. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന വ്യത്യസ്തമായ പ്രദേശങ്ങള്‍ സംസ്ഥാനത്തുണ്ടെന്ന് വെബ്‌സൈറ്റ് പറയുന്നു.

പട്ടികയില്‍ കേരളം സ്ഥിരമായി ഇടം പിടിക്കുന്നത് ഏറെ സന്തോഷം നിറഞ്ഞ കാര്യമാണെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാനത്തിന്റെ പരീക്ഷണാത്മക ടൂറിസം മോഡലിന്റെ വര്‍ധിച്ച സ്വീകാര്യതയാണ് ഇത് സൂചിപ്പിക്കുന്നതെന്നും മന്ത്രി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

ലോകമെമ്പാടുമുള്ള യാത്രികരുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. വെബ്സൈറ്റ് അനുസരിച്ച്, സംസ്ഥാനത്തെ ശാന്തമായ കായലുകള്‍, സമൃദ്ധമായ പ്രകൃതിഭംഗി, സമ്പന്നമായ സാംസ്‌കാരിക പൈതൃകം എന്നിവ എല്ലാ പ്രായത്തിലുമുള്ള സഞ്ചാരികളെ ആകര്‍ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

അസാധാരണമായ ആതിഥ്യമര്യാദയുടെ മാതൃകയാണ് കേരളമെന്ന് ബുക്കിങ് ഡോട്‌കോമിലെ ഇന്ത്യ, ശ്രീലങ്ക, മാലിദ്വീപ്, ഇന്തോനേഷ്യ എന്നിവയുടെ ചുമതലയുള്ള മാനേജര്‍ സന്തോഷ് കുമാര്‍ പറഞ്ഞു.