കൊച്ചിയില്‍ വന്‍ ലഹരിവേട്ട; 400 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു

കൊച്ചിയില്‍ വന്‍ ലഹരിവേട്ട; 400 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു

കൊച്ചി: കൊച്ചിയില്‍ വന്‍ ലഹരിവേട്ട. മൂന്ന് കേസുകളിലായി 400 ഗ്രാം എംഡിഎംഎ പൊലിസ് പിടിച്ചെടുത്തു. ലഹരി ഇടപാടിലെ മുഖ്യപ്രതികള്‍ പിടിയിലായതായാണ് സൂചന. വൈകീട്ട് നാലുമണിക്ക് ഡിസിപി മാധ്യമങ്ങളെ കാണും

ഒരു കിലോയിലേറെ എംഡിഎംഎം കൊച്ചിയില്‍ വിതരണത്തിന് എത്തിച്ചതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പള്ളുരുത്തി, മട്ടാഞ്ചേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടത്തിയ പരിശോധനയിലാണ് 400 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്.

അറസ്റ്റിലായ പ്രതികളെ സംബന്ധിച്ചും എംഡിഎംഎയുടെ ഉറവിടം സംബന്ധിച്ചും ഡിസിപി വിശദീകരിക്കും. ഇന്നലെ ഇടപ്പള്ളിയില്‍ വച്ച് 50 ഗ്രാം എംഡിഎംഎയുമായി ഫോര്‍ട്ടുകൊച്ചി സ്വദേശികള്‍ പിടിയിലായിരുന്നു. ഇവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ലഹരിവില്‍പ്പനയിലെ മുഖ്യകണ്ണികളെ കുറിച്ച് കൂടുതല്‍ വിവരം ലഭിച്ചത്.

മഹാകവി വെണ്ണിക്കുളം സ്മാരക പുരസ്‌കാരം: കൃതികള്‍ ക്ഷണിച്ചു

മഹാകവി വെണ്ണിക്കുളം സ്മാരക പുരസ്‌കാരം: കൃതികള്‍ ക്ഷണിച്ചു

പത്തനംതിട്ട: പ്രവാസി സംസ്‌കൃതി അസോസ്സിയേഷന്റെ മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക പുരസ്‌കാരത്തിന് സാഹിത്യ കൃതികള്‍ ക്ഷണിക്കുന്നു. 2023 ജനുവരി 1 മുതല്‍ 2024 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച മൗലിക കൃതികളാണ് പരിഗണിക്കുന്നത്.

വിവര്‍ത്തനങ്ങളോ അനുകരണങ്ങളോ സ്വീകാര്യമല്ല. കവിത, നോവല്‍, ചെറുകഥ, ചരിത്രം തുടങ്ങിയവയിലെ മികച്ച കൃതിക്കാണ് ഈ വര്‍ഷം പുരസ്‌കാരം നല്‍കുന്നത്. പുരസ്‌കാരം പരിഗണിക്കുന്നതിനുള്ള കൃതികളുടെ രണ്ടു കോപ്പികള്‍ വീതം ബിജു ജേക്കബ് കൈതാരം, വെണ്ണിക്കുളം, പി. ഓ. പത്തനംതിട്ട ,. 689544, മൊബൈല്‍ 9947736043 എന്ന വിലാസത്തില്‍ 2025 മാര്‍ച്ച് 15 നകം അയക്കേണ്ടതാണെന്ന് പ്രവാസി സംസ്‌കൃതി അസോസിയേഷന്‍ പ്രസിഡന്‍് സാമുവേല്‍ പ്രക്കാനം അറിയിച്ചു.

വന്‍ കുതിപ്പ്; ഒറ്റയടിക്ക് കയറിയത് 960 രൂപ, 61,000 കടന്ന് പവന്‍ വില

വന്‍ കുതിപ്പ്; ഒറ്റയടിക്ക് കയറിയത് 960 രൂപ, 61,000 കടന്ന് പവന്‍ വില

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ തിരുത്തി സ്വര്‍ണ വിലയില്‍ കുതിപ്പ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 61,840. പവന് ഒറ്റയിടിക്ക് 960 രൂപയാണ് ഇന്ന് കൂടിയത്.

120 രൂപയാണ് ഗ്രാമിന് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 7730 രൂപയാണ്. ഇന്നലെ പവന്‍ വില 60,880 രൂപയിലെത്തിയതോടെ വില 61,000 കടന്നും കുതിക്കുമെന്ന സൂചന നല്‍കിയിരുന്നു. കഴിഞ്ഞയാഴ്ചയാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വം സ്വര്‍ണവിലയെ സ്വാധീനിക്കുന്നതായാണ് വിദഗ്ധരുടെ വിലയിരുത്തല്‍.ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു സ്വര്‍ണവില. 31 ദിവസത്തിനിടെ 4500 രൂപയാണ് വര്‍ധിച്ചത്.

‘ദൈവങ്ങള്‍ തന്നെ കാണുമ്പോള്‍ തിരിഞ്ഞു നില്‍ക്കുന്നു’

‘ദൈവങ്ങള്‍ തന്നെ കാണുമ്പോള്‍ തിരിഞ്ഞു നില്‍ക്കുന്നു’

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമരയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് തിങ്കളാഴ്ച അപേക്ഷ നല്‍കും. ചൊവ്വാഴ്ച സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും. ഈ സമയം ക്രമസമാധാനപ്രശ്നവും പ്രദേശവാസികളുടെ രോഷപ്രകടനവും ഉണ്ടാകുമെന്ന ആശങ്കയുള്ളതിനാല്‍ 500 പൊലീസുകാരെ പോത്തുണ്ടി പ്രദേശത്ത് വിന്യസിക്കുമെന്നാണ് സൂചന.

ദൈവങ്ങള്‍ തന്നെ കാണുമ്പോള്‍ തിരിഞ്ഞു നില്‍ക്കുകയാണെന്നാണ് ചെന്താമര പൊലീസിനോട് പറഞ്ഞത്. പ്രതി കടുത്ത അന്ധവിശ്വാസിയാണെന്ന നാട്ടുകാരുടെ വാദം കണക്കിലെടുത്ത്, ദൈവത്തോട് പ്രാര്‍ഥിക്കാറുണ്ടോ എന്ന് പൊലീസ് ചോദിച്ചപ്പോഴായിരുന്നു ഈ മറുപടി. താനുമായി ബന്ധപ്പെട്ടവരെ കേസിലേക്ക് വലിച്ചിഴക്കാതിരിക്കാന്‍ മൊഴി നല്‍കുമ്പോള്‍ പ്രതി അതീവ ജാഗ്രത പാലിക്കുന്നുണ്ടെന്നും പൊലീസ് സൂചിപ്പിച്ചു.

ജാമ്യത്തിലിറങ്ങിയശേഷം താമസിച്ച സ്ഥലങ്ങള്‍, ജോലിചെയ്ത ഇടങ്ങള്‍ എന്നിവ സംബന്ധിച്ച ചോദ്യത്തിന് ‘അവരെയൊന്നും ഇതിലേക്ക് വലിച്ചിഴക്കേണ്ട, എല്ലാം ഞാന്‍ ഒറ്റയ്ക്കാണ് ചെയ്തത്, എന്നെ എത്രയും വേഗം ശിക്ഷിക്കുക’ എന്നായിരുന്നു മറുപടി നല്‍കിയത്. ജാമ്യത്തിലിറങ്ങിയ ശേഷം ചെന്താമര താമസിച്ച സ്ഥലങ്ങള്‍, ബന്ധപ്പെട്ട ആളുകള്‍ തുടങ്ങി കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു വരികയാണ് അന്വേഷണ സംഘം.

അതേസമയം, ആലത്തൂര്‍ സബ് ജയിലില്‍ റിമാന്‍ഡ് ചെയ്ത ചെന്താമരയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. പാലക്കാട് എ ആര്‍ ക്യാമ്പില്‍നിന്നുള്ള പൊലീസ് സംഘത്തിന്റെ കാവലിലാണ് ഇയാളെ രാത്രി വിയ്യൂരിലേക്ക് മാറ്റിയത്. ഇയാളോടൊപ്പം കഴിയാന്‍ ഭയമാണെന്ന് മറ്റു തടവുകാര്‍ ജയിലധികൃതരെ അറിയിച്ചതിനെത്തുടർന്നായിരുന്നു ജയിൽമാറ്റം. വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലെ ഒറ്റ സെല്ലിലേക്കാണ് മാറ്റിയത്.

വാളയാര്‍, വേലന്താവളം ചെക് പോസ്റ്റുകളില്‍ വിജിലന്‍സ് റെയ്ഡ്; 1.60 ലക്ഷം രൂപ പിടികൂടി

വാളയാര്‍, വേലന്താവളം ചെക് പോസ്റ്റുകളില്‍ വിജിലന്‍സ് റെയ്ഡ്; 1.60 ലക്ഷം രൂപ പിടികൂടി

പാലക്കാട്: വാളയാര്‍, വേലന്താവളം മോട്ടോര്‍ വാഹന ചെക്‌പോസ്റ്റുകളില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ 1.60 ലക്ഷം രൂപ പിടികൂടി. രണ്ടാഴ്ചത്തെ ഇടവേളയ്ക്കു ശേഷമാണ് വീണ്ടും വിജിലന്‍സ് റെയ്ഡ് നടത്തിയത്. വാളയാര്‍ ഇന്‍, വാളയാര്‍ ഔട്ട്, വേലന്താവളം എന്നീ ചെക്‌പോസ്റ്റുകളിലായിരുന്നു പരിശോധന.

ഇന്നലെ രാത്രി 11 മണിക്ക് തുടങ്ങിയ പരിശോധന പുലര്‍ച്ചെ മൂന്നു മണി വരെ നീണ്ടു. വിജിലന്‍സ് എസ്പിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ഏറ്റവും കൂടുതല്‍ അനധികൃതമായ പണം പിടിച്ചെടുത്തത് വാളയാര്‍ ഇന്‍ ചെക് പോസ്റ്റില്‍ നിന്നായിരുന്നു. ലോറി ജീവനക്കാർക്കൊപ്പം മാറി നിന്നു മണക്കൂറുകളോളം നിരീക്ഷിച്ച ശേഷമാണ് വിജിലൻസ് ഉദ്യോഗസ്‌ഥർ മിന്നൽ വേഗത്തിൽ ചെക്പോസ്റ്റിനകത്തേക്ക് കയറി, പരിശോധന നടത്തി കൈക്കൂലി പണം പിടിച്ചെടുത്തത്. ഈ മാസം 11, 12 തീയതികളിലായി നടന്ന വിജിലൻസ് പരിശോധനയിൽ 5 ചെക്പോസ്‌റ്റുകളിൽ നിന്നായി 3,26,980 രൂപ പിടികൂടിയിരുന്നു.

കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ മുന്നറിയിപ്പ്

കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പില്‍ വ്യക്തമാക്കുന്നു.

ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ് നല്‍കി. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികള്‍ ഉള്‍പ്പെടെ, കളിക്കുന്നത് ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.