സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍

സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍

സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 60,200 രൂപയിലെത്തി. പവന് 600 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. ഗ്രാമിന് 75 രൂപ കൂടി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7525 രൂപയാണ്.

കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 31ന് രേഖപ്പെടുത്തിയ 59,640 രൂപയാണ് ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില. ഈ റെക്കോര്‍ഡും കടന്നാണ് സ്വര്‍ണവില കുതിക്കുന്നത്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു പവന്‍ വില. ഇതാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും ആഗോള വിപണിയിലെ ചലനങ്ങളുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി ഒന്നരവയസുകാരന് ദാരുണാന്ത്യം

തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി ഒന്നരവയസുകാരന് ദാരുണാന്ത്യം

മലപ്പുറം: താനൂരില്‍ തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി ഒന്നരവസുകാരന് ദാരുണാന്ത്യം. മങ്ങാട് സ്വദേശി ലുക്മാനുല്‍ ഹക്കിന്റെ മകന്‍ ഷാദുലി ആണ് മരിച്ചത്. മൃതദേഹം തിരൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഉച്ചയോടെയായിരുന്നു അപകടം. കുട്ടിയെ തൊട്ടിലില്‍ ഉറക്കി കിടത്തി അമ്മ കുളിക്കാന്‍ പോയതായിരുന്നു. കുളി കഴിഞ്ഞെത്തിയപ്പോഴാണ് കുട്ടിയുടെ കഴുത്തില്‍ കയര്‍ കുരുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു.

വിള നശിപ്പിക്കുന്ന കാട്ടുപന്നിയെ വെടിവയ്ക്കാന്‍ അനുമതി നല്‍കാം; ഹൈക്കോടതി

വിള നശിപ്പിക്കുന്ന കാട്ടുപന്നിയെ വെടിവയ്ക്കാന്‍ അനുമതി നല്‍കാം; ഹൈക്കോടതി

കൊച്ചി: കാട്ടുപന്നി ശല്യം നേരിടാന്‍ നടപടി വേണമെന്ന് ഹൈക്കോടതി. വിഷയത്തില്‍ നയമെന്താണെന്ന് അറിയിക്കാന്‍ വനംവകുപ്പിനോട് കോടതി നിര്‍ദേശിച്ചു. വിള നശിപ്പിക്കുന്നവയെ വെടിവയ്ക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അനുമതി നല്‍കാമെന്നും നിയമം അനുശാസിക്കുന്ന പോലെ കാട്ടുപന്നിയെ കൊല്ലണമെന്നും യോഗ്യരായവരെ കണ്ടെത്തണമെന്നും കോടതി നിര്‍ദേശിച്ചു.

കാട്ടുപന്നികളുടെ ആക്രമണം മൂലം വനമേഖലയോട് സമീപത്തുതാമസിക്കുന്നവര്‍ ഏറെ ദുരിതമനുഭവിക്കുന്നുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ എകെ ജയശങ്കരന്‍ നമ്പ്യാര്‍, പി ഗോപിനാഥ് അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ആണ് ഹര്‍ജി പരിഗണിച്ചത്. കാട്ടുപന്നി വിഷയത്തില്‍ എന്താണ് സര്‍ക്കാര്‍ നയമെന്ന് അറിയിക്കാന്‍ വനംവകുപ്പ് സെക്രട്ടറിക്കാണ് നിര്‍ദേശം നല്‍കിയത്. കാട്ടുപന്നി ശല്യം നേരിടാന്‍ നടപടി വേണമെന്നും കോടതി വ്യക്തമാക്കി

ജനവാസമേഖഖലയിലെത്തി വിളകളും മറ്റും കാട്ടുപന്നികള്‍ നശിപ്പിക്കുന്നത് പതിവാണ്. കാട്ടുപന്നിയെ നശിപ്പിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അനുമതി നല്‍കാം. ഇതുപോലെയുള്ള അവസരങ്ങളില്‍ കാട്ടുപന്നികളെ വെടിവയ്ക്കാന്‍ തദ്ദേശ സ്ഥാപനങ്ങളിലെ മേധാവികള്‍ക്ക് അധികാരം നല്‍കിയിരുന്നു. പക്ഷെ വെടിവയ്ക്കാനുള്ള ആളുകളുടെ യോഗ്യത എന്താണ് നിശ്ചയിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

പലപ്പോഴും ഇതിനായി ലൈസന്‍സ് ഉള്ള തോക്കുകളെയാണ് ആശ്രയിക്കാറുള്ളത്. എന്നാല്‍ നിയന്ത്രിതമായി കാട്ടുപന്നികളെ വെടിവച്ച് കൊല്ലാനാവില്ലെന്നും നിയമം അനുശാസിക്കുന്ന രീതിയിലാവണം വെടിവച്ച് കൊല്ലേണ്ടതെന്നും കോടതി പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളില്‍ പന്നികളെ വെടിയവച്ച് കൊല്ലാന്‍ യോഗ്യരായ ആളുകളെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് യോഗ്യരായ ആളുകളെ തെരഞ്ഞെടുക്കാമെന്നും ഇതോടൊപ്പം തോക്കുകള്‍ ദുരുപയോഗം ചെയ്യില്ലെന്ന് ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചു.

സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 451 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. 75 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ചിറ്റൂരിൽ വിറ്റ SM 544509 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.കണ്ണൂരിൽ വിറ്റ SG 265792 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ.

ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inൽ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.

മണ്ഡല – മകരവിളക്ക് കാലത്തെ വരുമാനം 440 കോടി രൂപ; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 80 കോടിയുടെ വര്‍ധന; ആറ് ലക്ഷം ഭക്തര്‍ അധികമായെത്തി

മണ്ഡല – മകരവിളക്ക് കാലത്തെ വരുമാനം 440 കോടി രൂപ; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 80 കോടിയുടെ വര്‍ധന; ആറ് ലക്ഷം ഭക്തര്‍ അധികമായെത്തി

ശബരിമല: ശബരിമല വരുമാനത്തില്‍ വര്‍ധന. ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് കാലത്ത് 440 കോടി രൂപ വരുമാനമായി ലഭിച്ചെന്ന് മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 80 കോടി രൂപയുടെ വര്‍ധനയാണ് വരുമാനത്തില്‍ ഉണ്ടായത്. ആറ് ലക്ഷം ഭക്തര്‍ അധികമായി എത്തിയതായും മന്ത്രി പറഞ്ഞു.

440 കോടി രൂപ സന്നിധാനത്തെ മാത്രം വരുമാനമാണ്. നിലയ്ക്കലിലെയും പമ്പയിലെയും വരുമാനം എണ്ണിത്തിട്ടപ്പെടുത്തി വരുന്നേയുള്ളു. പതിനെട്ടാം പടിയില്‍ കഴിഞ്ഞ തവണ ഒരുമിനിറ്റില്‍ 65 പേരെയാണ് കടത്തിവിട്ടതെങ്കില്‍ ഇത്തവണ അത് 90 പേരായി. ഇതാണ് ഭക്തരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകാന്‍ കാരണം,

പതിനെട്ടാം പടിയില്‍ പരിചയസമ്പന്നരായ പൊലീസുകാരെ നിര്‍ത്തിയതോടെ ഭക്തര്‍ക്ക് ദര്‍ശനം സുഗമമാക്കാനായെന്നും മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു. അടുത്ത തീര്‍ഥാടനകാലത്ത് ഡോളി സമ്പ്രദായം ഒഴിവാക്കാന്‍ ആലോചിക്കുന്നതായും റോപ് വേയുടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. അഭൂതപൂര്‍വമായ ഭക്തജനതിരക്കിനാണ് 2024-25 തീര്‍ത്ഥാടനകാലം സാക്ഷ്യം വഹിച്ചത്.

അമ്മയേയും മകനേയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

അമ്മയേയും മകനേയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ മാലൂരിൽ അമ്മയേയും മകനേയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നിട്ടാറമ്പിലെ നിർമലയും മകൻ സുമേഷുമാണ് മരിച്ചത്. അമ്മയെ കൊലപ്പെടുത്തി മകൻ ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് സംശയം. ഇന്ന് രാവിലെയാണ് സംഭവം നാട്ടുകാർ അറിഞ്ഞത്.

സുമേഷ് തൂങ്ങിയ നിലയിലും നിർമലയെ അതേ മുറിയിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. സുമേഷിന് കെഎസ്ഇബിയിൽ ആണ് ജോലി. മകൻ സ്ഥിരം മദ്യപിച്ചു വരുന്നയാളെന്ന് നാട്ടുകാർ പറയുന്നു. 62 കാരിയായ നിർമലയെ മകൻ കൊലപ്പെടുത്തിയെന്നാണ് ഉയരുന്ന സംശയം. രാവിലെയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.

രണ്ടു ദിവസമായി വീടിന് പുറത്ത് ആരേയും കണ്ടിരുന്നില്ല. സംശയം തോന്നിയ സാഹചര്യത്തിൽ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വരികയാണ്.