കൗണ്‍സലിങ്ങിനിടെ 17കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; മോട്ടിവേഷന്‍ സ്പീക്കറായ മുന്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

കൗണ്‍സലിങ്ങിനിടെ 17കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; മോട്ടിവേഷന്‍ സ്പീക്കറായ മുന്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

കണ്ണൂര്‍: കൗണ്‍സലിങ്ങിനെത്തിയ പതിനേഴുകാരിയെ വീട്ടില്‍വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മോട്ടിവേഷന്‍ സ്പീക്കര്‍കൂടിയായ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. മുഴക്കുന്ന് എടത്തൊട്ടി കൊട്ടയാടിലെ കുന്നത്ത് വീട്ടില്‍ കെസി ഷാജുവിനെയാണ് (59) മുഴക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രിന്‍സിപ്പലായി വിരമിച്ച ശേഷം ഷാജു ഹയര്‍ സെക്കന്‍ഡറി വകുപ്പ് കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസന്റ് കൗണ്‍സലിങ് സംസ്ഥാന ഫാക്കല്‍റ്റിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. വിദ്യാഭ്യാസ വകുപ്പിനു വേണ്ടി ബോധവല്‍ക്കരണ ക്ലാസുകളും എടുത്തിരുന്നു. പതിനേഴുകാരിയെ വീട്ടിലെത്തി പീഡിപ്പിച്ചുവെന്നാണ് പരാതി. ഇയാള്‍ക്കെതിരെ മുന്‍പും ഇത്തരം പരാതി ഉയര്‍ന്നുവെന്ന് വിവരമുണ്ട്.

പതിനേഴുകാരിയുടെ രക്ഷിതാക്കളാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. അതിജീവിതിയുടെ മൊഴി എടുത്തതിന് ശേഷമായിരുന്നു അറസ്റ്റ്. സമൂഹ മാധ്യമങ്ങളിലും സ്ഥിരമായി മോട്ടിവേഷനല്‍ വിഡിയോകള്‍ ചെയ്തിരുന്നു. മാസ്റ്റര്‍ ട്രെയിനര്‍ എന്നാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. സൈക്കോളജിസ്റ്റ്, ഫിസിയോ തെറപ്പിസ്റ്റ്, ലൈഫ് സ്‌കില്‍ ട്രെയ്‌നര്‍ എന്നി നിലകളിലെല്ലാം പ്രവര്‍ത്തിച്ചിരുന്നു. മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ ഷാജുവിനെ റിമാന്‍ഡ് ചെയ്തു.

ഒറ്റയടിക്ക് 1120 രൂപ വര്‍ധിച്ചു; സ്വര്‍ണവില വീണ്ടും 1,18,000ന് മുകളില്‍

ഒറ്റയടിക്ക് 1120 രൂപ വര്‍ധിച്ചു; സ്വര്‍ണവില വീണ്ടും 1,18,000ന് മുകളില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിലെ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ കുറഞ്ഞ സ്വര്‍ണവില ഇന്ന് തിരിച്ചുകയറി വീണ്ടും 1,18,000ന് മുകളില്‍ എത്തി. പവന് ഒറ്റയടിക്ക് 1120 രൂപയാണ് വര്‍ധിച്ചത്. 1,18,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 140 രൂപയാണ് വര്‍ധിച്ചത്. 14,830 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇന്നലെ രാവിലെ പവന് ഒറ്റയടിക്ക് 1520 രൂപ വര്‍ധിച്ച് 1,18,000ന് മുകളില്‍ എത്തിയ സ്വര്‍ണവില ഉച്ചയോടെ 800 രൂപയാണ് കുറഞ്ഞത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 1,17,760 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടിന് രേഖപ്പെടുത്തിയ 1,07,920 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ലക്ഷം കടന്നത്. ഇപ്പോള്‍ കൂടിയും കുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

പമ്പാ നദിയിൽ കുളിക്കാനിറങ്ങി; ഒഴുക്കിൽപ്പെട്ട് കാണാതായ പ്ലസ് ടു വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി

പമ്പാ നദിയിൽ കുളിക്കാനിറങ്ങി; ഒഴുക്കിൽപ്പെട്ട് കാണാതായ പ്ലസ് ടു വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി

പത്തനംതിട്ട: റാന്നിയിൽ പമ്പാ നദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പ്ലസ് ടു വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി. കോന്നി സ്വദേശി ജോഷിൻ മയിലപ്പറ സ്വദേശി ക്രിസ് എന്നിവരാണ് മരിച്ചത്. 12 അംഗങ്ങൾ അടങ്ങുന്ന വിദ്യാര്‍ഥി സംഘമാണ് കളരിക്കൽ കടവിൽ കുളിക്കാനായി എത്തിയത്. ഇതിൽ മൂന്ന് പേർ ഒഴുക്കിൽ പെടുക ആയിരുന്നു. ഇതിൽ ഒരാൾ നീന്തി കയറി.

ഉടൻ തന്നെ വിദ്യാര്‍ഥികൾ നാട്ടുകാരെ വിവരം അറിയിച്ചു. റാന്നിയിൽ നിന്നുള്ള സ്കൂബ ടീം ഉടൻ തന്നെ സ്ഥലത്ത് എത്തി തെരച്ചിൽ ആരംഭിച്ചു. ഇന്ന് രാവിലെ ഇവർ കുളിക്കാനിറങ്ങിയ കടവിനോട് ചേർന്ന് തന്നെയാണ് മൃതദേഹം കണ്ടെത്തിയത്. തുടർനടപടികൾക്കായി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

പ്രണയസാഫല്യം; വേടന്റെ വിവാഹം ഇന്ന്

പ്രണയസാഫല്യം; വേടന്റെ വിവാഹം ഇന്ന്

തൃശൂര്‍: റാപ്പറും ഗാനരചയിതാവുമായ വേടന്റെ വിവാഹം ഇന്ന് തൃശൂരില്‍ നടക്കും. മഞ്ചേരി സ്വദേശിയും എഴുത്തുകാരിയുമായ നവമി ലതയാണ് വധു. തൃശൂര്‍ രജിസ്റ്റര്‍ ഓഫീസില്‍ ആണ് വിവാഹത്തിനുള്ള അപേക്ഷ നല്‍കിയിരിക്കുന്നത്. ദീര്‍ഘകാലമായി ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നു.

കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തില്‍ ലളിതമായിട്ടാണ് വിവാഹച്ചടങ്ങ്. ഇന്ത്യന്‍ ഭരണഘടന സാക്ഷിയായിട്ടായിരിക്കും വിവാഹമെന്ന് വേടന്‍ പറഞ്ഞു. കണ്ണൂരില്‍ നടന്ന തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സര്‍ക്കാരിന്റെ ഹാപ്പിനെസ് ഫെസ്റ്റിവലിലാണ് വേടന്‍ വിവാഹ വാര്‍ത്ത ഔദ്യോഗികമായി പങ്കുവച്ചത്. ചടങ്ങില്‍ പങ്കെടുത്ത സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആണ് ഇക്കാര്യം അറിയിച്ചത്. പിന്നാലെ വേടന്‍ തന്നെ കൂടുതല്‍ വിവരങ്ങള്‍ പങ്കുവച്ചു.

പൊതുപരിപാടികളില്‍ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങാന്‍ തിരുവനന്തപുരത്ത് എത്തിയപ്പോഴും നവമി വേടനൊപ്പമുണ്ടായിരുന്നു.

കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടഭാഗം തകര്‍ന്നുണ്ടായ അപകടം; മരണം നാലായി

കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടഭാഗം തകര്‍ന്നുണ്ടായ അപകടം; മരണം നാലായി

കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം നാലായി. കിണാശ്ശേരി സ്വദേശികളായ അഷ്‌റഫ്, ജബ്ബാര്‍, അത്തോളി സ്വദേശി ബഷീര്‍ , തിരുവങ്ങൂര്‍ സ്വദേശി വിനോദ് എന്നിവരാണ് മരിച്ചത്.

ഉച്ചയ്ക്ക് 11.55 ഓടെയായിരുന്നു അപകടം. കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള 60 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടത്തിന്റെ സണ്‍ഷെയ്ഡ് സ്ലാബാണ് തകര്‍ന്ന് വീണത്. സംഭവത്തില്‍ ടൗണ്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

കോഴിക്കോട് കടപ്പുറത്തോട് ചേന്നുളള വലിയങ്ങാടിയിലേക്കുളള പ്രധാന പ്രവേശന കവാടത്തിന് സമീപത്തെ കോര്‍പറേഷന്‍ കെട്ടിടത്തിലെ സണ്‍ഷൈഡ് സ്‌ളാബുകള്‍ തകര്‍ന്ന് താഴെ വിശ്രമിക്കുകയായിരുന്ന തൊഴിലാളികള്‍ക്ക് മേല്‍ ക്കുകയായിരുന്നു. ഏഴ് പേരായിരുന്നു അപകട സമയം സ്ഥലത്തുണ്ടായിരുന്നത് കോണ്‍ക്രീറ്റ് സ്‌ളാബുകള്‍ അടര്‍ന്ന് വീഴുന്നത് കണ്ട് ഓടി മാറിയ രണ്ട് പേര്‍ രക്ഷപ്പെട്ടു. ബാക്കി അഞ്ച് പേര്‍ക്ക് മേലാണ് കൂറ്റന്‍ ബിമും സ്‌ളാബുകളും പതിച്ചത്. ഉടന്‍ തന്നെ സമീപത്തുണ്ടായിരുന്ന മറ്റു തൊഴിലാളികള്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി. രണ്ട് പേരെ ആശുപത്രിയിലേക്ക് മാറ്റാനായെങ്കിലും ബീമിന് അടിയില്‍ പെട്ട മൂന്ന് പേരെ ഫയര്‍ഫോഴ്‌സ് എത്തിയ ശേഷമാണ് പുറത്തെടുത്തത്.

പഴയ പാസ്‌പോര്‍ട്ട് ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് അപകടം ഉണ്ടായത്. നിരവധി വ്യാപാര സ്ഥാപനങ്ങള്‍ ഇപ്പോഴും കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കെട്ടിടം ഒഴിയാന്‍ കോര്‍പറേഷന്‍ നോട്ടീസ് നല്‍കിയിരുന്നുവെന്നാണ് വിവരം. കെട്ടിടം ഒഴിയാനുള്ള നിര്‍ദ്ദേശം ചില വ്യാപാരികള്‍ അവഗണിച്ചുവെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടനം നീട്ടി

വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടനം നീട്ടി

മാനന്തവാടി: വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടനം മാറ്റിവെച്ചു. ഈ മാസം 25-ന് വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ വീടുകൾ കൈമാറുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. മാർച്ച് ഒന്നിന് വൈകുന്നേരം 3 മണിക്ക് ഉദ്ഘാടനം നടത്തുമെന്നാണ് പുതിയ അറിയിപ്പ്.

അവധി ദിവസം ആക്കണമെന്ന് പൊതുഅഭിപ്രായം ഉയർന്നു വന്നതിനാലാണ് ഞായറാഴ്ചയിലേക്ക് മാറ്റിയതെന്നാണ് വിശദീകരണം.

ഉദ്ഘാടന തീയതി മാറ്റിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിവിധ വകുപ്പുകള്‍ക്ക് അറിയിപ്പ് ലഭിച്ചതായാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുന്നെ തന്നെ വയനാട് ടൗണ്‍ഷിപ്പിന്റെ ഉദ്ഘാടനം നടത്തണമെന്നും സര്‍ക്കാരിന്റെ നേട്ടമായി ഇത് വിലയിരുത്തപ്പെടണമെന്നൊക്കെയായിരുന്നു തീരുമാനം. അതുകൊണ്ട് തന്നെതാണ് ഫെബ്രുവരി 25 ന് ചടങ്ങ് നിശ്ചയിച്ചതും.

ടൗണ്‍ഷിപ്പില്‍ വീടുകള്‍ അതാത് കുടുംബങ്ങള്‍ക്ക് നല്‍കുന്നതിനുള്ള നറുക്കെടുപ്പുകള്‍ ഉള്‍പ്പെടെയുള്ള മുന്നൊരുക്കങ്ങള്‍ നടന്നിരുന്നു. ഇതിനിടെയാണ് ഉദ്ഘാടന തീയതി മാറ്റിയത്. അതേസമയം ടൗണ്‍ഷിപ്പിലെക്കുള്ള അപ്രോച്ച് റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാകാനുണ്ട്. അടിസ്ഥാന സൗകര്യമൊരുക്കാന്‍ കുറച്ചു കൂടി സമയം വേണമെന്നാണ് വിശദീകരണം.