by Midhun HP News | May 11, 2026 | Latest News, കേരളം
കോഴിക്കോട്: വൻ നവീകരണ അവകാശവാദങ്ങളോടെ കോഴിക്കോട് കല്ലുത്താൻകടവിൽ നിർമ്മിച്ച ന്യൂ പാളയം മാർക്കറ്റ് ഉദ്ഘാടനം കഴിഞ്ഞ് ആറുമാസത്തിനുള്ളിൽ ചോർന്നൊലിക്കുന്നു. ഒക്ടോബറിൽ ഉദ്ഘാടനം ചെയ്ത കെട്ടിടത്തിൽ വ്യാപാരികൾ പൂർണ്ണമായി മാറുന്നതിന് മുമ്പേയാണ് ചോർച്ച അനുഭവപ്പെട്ടത്. സീലിംഗിലെ പ്ലാസ്റ്ററിംഗ് പലയിടത്തും പൊളിഞ്ഞുവീഴുകയും ഓപ്പൺ ടെറസിൽ വെള്ളം കെട്ടിക്കിടക്കുകയും ചെയ്യുന്നതാണ് ചോർച്ചയ്ക്ക് കാരണം. അറ്റകുറ്റപ്പണികൾ തുടങ്ങിയതായി അധികൃതർ അറിയിച്ചു. നിർമ്മാണത്തിൽ അഴിമതിയുണ്ടെന്നും നിയമലംഘനം നടന്നതായും ആരോപിച്ച് യുഡിഎഫ് രംഗത്തെത്തിയിട്ടുണ്ട്.
കെട്ടിടത്തിന്റെ സീലിംഗിലെ വിവിധ ഭാഗങ്ങളിൽ പ്ലാസ്റ്ററിംഗ് പൊളിഞ്ഞുവീണതിനെ തുടർന്ന് വെള്ളം ചോർന്നുവരുന്ന നിലയാണ്. ഓപ്പൺ ടെറസ് ഭാഗങ്ങളിലാണ് പ്രധാനമായുംപ്രശ്നം കണ്ടെത്തിയത്. ടെറസിന്റെ പല ഭാഗങ്ങളിലും വെള്ളംകെട്ടിക്കിടക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ചോർച്ച പരിഹരിക്കുന്നതിനായി പ്ലാസ്റ്ററിംഗ് ഉൾപ്പെടെയുള്ള പ്രാഥമിക അറ്റകുറ്റപ്പണികൾ ആരംഭിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു.
ന്യൂ പാളയം മാർക്കറ്റിന്റെ നിർമാണത്തിൽ കെട്ടിട നിർമാണ ചട്ടങ്ങൾ ലംഘിച്ചിട്ടുണ്ടെന്ന് കോഴിക്കോട് കോർപറേഷനിലെ യുഡിഎഫ് കക്ഷിനേതാവ് സയ്ദ് ശമീൽ ആരോപിച്ചു.
“പാളയം മാർക്കറ്റിന്റെ 5.5 ഏക്കർ സ്ഥലം ഒഴിപ്പിച്ച് സ്വകാര്യ കമ്പനികൾക്ക് കൈമാറണമെന്ന ലക്ഷ്യത്തോടെയാണ് കല്ലുത്താൻകടവിൽ പുതിയ മാർക്കറ്റ് നിർമ്മിച്ചത്. ഉദ്ഘാടനം കഴിഞ്ഞ് വെറും ആറുമാസത്തിനുള്ളിൽ തന്നെ കെട്ടിടത്തിൽ ചോർച്ച ആരംഭിച്ചു. മുകളിലെ ടെറസിൽ കയറി നോക്കിയാൽ പല ഭാഗങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നത് കാണാം. വേനൽമഴയിൽ കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിൽ ചോർച്ച ഉണ്ടായിട്ടുണ്ട്. ഇതിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് സർക്കാരിനെ സമീപിക്കും,” ശമീൽ പറഞ്ഞു.
ഇതിനിടെ, പുതിയ മാർക്കറ്റ് സമുച്ചയത്തിലേക്ക് വ്യാപാരികൾ ഇനിയും മാറിത്തുടങ്ങിയിട്ടില്ല. ഉയർന്ന വാടകയാണ് പ്രധാന പ്രശ്നമെന്ന് വ്യാപാരികൾ പറയുന്നു. ചെറുകിട വ്യാപാരികൾക്ക് ആവശ്യമായ സൗകര്യങ്ങൾ കെട്ടിടത്തിൽ ഇല്ലെന്നും അവർ ആരോപിക്കുന്നു.
അതേസമയം, പഴയ പാളയം മാർക്കറ്റിനെ അപേക്ഷിച്ച് കൂടുതൽ സൗകര്യങ്ങളോടെയാണ് ന്യൂ പാളയം മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചതെന്നായിരുന്നു കോഴിക്കോട് കോർപ്പറേഷൻറെ വിശദീകരണം. അഞ്ചര ഏക്കർ സ്ഥലത്ത് കല്ലുത്താൻകടവ് ഡെവലപ്‌മെന്റ് സൊസൈറ്റി (കാഡ്കോ) ഏകദേശം 100 കോടി രൂപ ചെലവഴിച്ച് ആറു ബ്ലോക്കുകളുള്ള സമുച്ചയമാണ് നിർമ്മിച്ചത്.
മൂന്നര ലക്ഷം സ്ക്വയർ ഫീറ്റ് വിസ്തൃതിയിലുള്ള കെട്ടിടത്തിൽ ഏകദേശം 300 ഫ്രൂട്സ് ആൻഡ് വെജിറ്റബിൾ കടകളുണ്ട്. 300-ലധികം കടമുറികളിൽ താഴത്തെ നിലയിലെ 153 കടമുറികളാണ് പാളയത്തെ പഴയ മാർക്കറ്റിലെ വ്യാപാരികൾക്കായി മാറ്റിവെച്ചിരിക്കുന്നത്. അനുബന്ധ കച്ചവടങ്ങൾക്കും ഇവിടെ സൗകര്യമുണ്ട്.
ഒരേസമയം 500-ഓളം വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യവും മാർക്കറ്റിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ, ഉപഭോക്താക്കൾക്കായി ശീതീകരിച്ച വിശ്രമകേന്ദ്രം,ശുചിമുറികൾ, വിനോദസൗകര്യങ്ങൾ തുടങ്ങിയ സംവിധാനങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ടെന്നാണ് അധികൃതരുടെ അവകാശവാദം.
by Midhun HP News | May 11, 2026 | Latest News, കേരളം
തിരുവനന്തപുരം: മുഖ്യമന്ത്രി പദവിക്കു പിന്നാലെ, കെപിസിസി അധ്യക്ഷ സ്ഥാനത്തിനു വേണ്ടിയും കോണ്‍ഗ്രസില്‍ ചരടുവലികള്‍ സജീവം. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തില്‍ അവകാശവാദം ഉന്നയിച്ച് മുതിര്‍ന്ന നേതാവ് കൊടിക്കുന്നില്‍ സുരേഷ് എംപി രംഗത്തെത്തി. ഇക്കാര്യം ആവശ്യപ്പെട്ട് കൊടിക്കുന്നില്‍ കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി.
മുതിര്‍ന്ന നേതാവായ തനിക്ക് കെപിസിസി അധ്യക്ഷസ്ഥാനത്തിന് അര്‍ഹതയുണ്ട്. എന്നാല്‍ പലതവണ മാറ്റിനിര്‍ത്തപ്പെടുകയാണ് ഉണ്ടായത്. തന്റെ സീനിയോറിറ്റി പരിഗണിക്കണമെന്നും അര്‍ഹമായ പദവി നല്‍കണമെന്നും കൊടിക്കുന്നില്‍ സുരേഷ് ഖാര്‍ഗെയെ അറിയിച്ചു. കോണ്‍ഗ്രസ് അധ്യക്ഷനുമായുള്ള കൊടിക്കുന്നില്‍ സുരേഷിന്റെ കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു നിന്നു.
നിലവിലെ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് മന്ത്രിയാകുമെന്ന് ഉറപ്പായതോടെയാണ്, പാര്‍ട്ടി സംസ്ഥാന അധ്യക്ഷസ്ഥാനത്തിനായി ചരടുവലികള്‍ മുറുകിയത്. കൊടിക്കുന്നില്‍ സുരേഷിനെ കൂടാതെ എംപിമാരായ ആന്റോ ആന്റണി, ബെന്നി ബെഹനാന്‍ തുടങ്ങിയവരുടെ പേരുകളും അധ്യക്ഷസ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. മുന്‍ യുഡിഎഫ് കണ്‍വീനറും മുതിര്‍ന്ന നേതാവുമാണ് ബെന്നി ബെഹനാന്‍.
പത്തനംതിട്ട എംപിയായ ആന്റോ ആന്റണിയുടെ പേര് സണ്ണി ജോസഫിനൊപ്പം നേരത്തെയും കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടിരുന്നു. ക്രൈസ്തവ പ്രാതിനിധ്യം ചൂണ്ടിക്കാട്ടിയാണ് ബെന്നിയുടേയും ആന്റോയുടേയും പേര് ഉയര്‍ത്തുന്നത്. ദലിത് പ്രാതിനിധ്യമാണ് കൊടിക്കുന്നില്‍ സുരേഷ് ഉന്നയിക്കുന്നത്. യുവനേതാക്കളായ റോജി എം ജോണ്‍, ഷാഫി പറമ്പില്‍ തുടങ്ങിയവരുടെ പേരുകളും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.

by Midhun HP News | May 11, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് നാലാം ദിവസവും തുടര്‍ച്ചയായി സ്വര്‍ണ വില കുറഞ്ഞു. നേരിയ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 13945 രൂപയും പവന് 160 രൂപ കുറഞ്ഞ് 1,11,560 രൂപയുമാണ് ഇന്നത്തെ വില. അന്താരാഷ്ട്ര വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 0.23 ശതമാനം ഇടിവുണ്ടായി. 4,675.23 ഡോളറാണ് വില.
ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രണ്ടുതവണ വീതം വില കൂടിയ ശേഷമാണ് വെള്ളിയാഴ്ച മുതല്‍ വില കുറഞ്ഞു തുടങ്ങിയത്. ഗ്രാമിന് 30 രൂപ താഴ്ന്ന് 13,995 രൂപയും പവന് 240 രൂപ കുറഞ്ഞ് 1,11,960 രൂപയുമായിരുന്നു അന്നത്തെ വില. ശനിയാഴ്ച പവന് 11,1720 രൂപയായി കുറഞ്ഞു. അവധി ദിനമായ ഞായറാഴ്ച ഇതേ വില തുടര്‍ന്നു. ചൊവ്വാഴ്ചയായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞവില. അന്ന് പവന് 1,09,400 രൂപയായിരുന്നു. പിന്നീട് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രാവിലെയും ഉച്ചക്കുമായി നാലുതവണ വിലകൂടി. 2,800 രൂപയാണ് വര്‍ധിച്ചത്.
2026 ജനുവരി 29നാണ് കേരളത്തിലെ സ്വര്‍ണ വില റെക്കോഡില്‍ എത്തിയത്. അന്ന് ഗ്രാമിന് 16395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു അന്നത്തെ വില.
by Midhun HP News | May 11, 2026 | Latest News, കേരളം
കൊല്ലം: പാലരുവി എക്സ്പ്രസ് ട്രെയിനിൽ വെച്ച് ആറുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ കയ്യോടെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത് ഒരു യുവതി ആയിരുന്നു. കൊട്ടാരക്കര കോട്ടാത്തല വയലിക്കട വീണാഭവനത്തിൽ വീണ (33) ആയിരുന്നു പിഞ്ചുകുഞ്ഞിന് തുണയായി എത്തിയ ആ യുവതി.
പ്രതിയായ കൊല്ലം സ്വദേശി സാനിഷിനെ കുഞ്ഞിനെ ഉപദ്രവിക്കുന്നത് കണ്ടതോടെ ഉടൻ തന്നെ ഇടപെട്ടു. ആദ്യം പ്രതിയുടെ മുഖമടച്ചു ഒരെണ്ണം കൊടുത്തിട്ടാണ് കുട്ടിയെ രക്ഷപെടുത്തിയത് എന്നും വീണ പറയുന്നു. തിരുനെൽവേലിയിലെ കണ്ണാശുപത്രിയിലേക്ക് പോകാനായി അമ്മയോടൊപ്പമാണ് വീണ കൊട്ടാരക്കരയിൽ നിന്നും പാലരുവി എക്സ്പ്രസിൽ കയറിയത്. ട്രെയിനിൽ കയറിയ ഉടൻ തന്നെ പ്രതി തൊട്ടടുത്തിരിക്കാൻ ക്ഷണിച്ചു. എന്നാൽ അയാൾക്ക് എതിർവശത്തെ സീറ്റിലാണ് ഇരുന്നതെന്നും വീണ പറഞ്ഞു.
” രാത്രിയിലെപ്പോഴോ അയാൾ കാലിൽ സ്പർശിക്കുന്നുവെന്നു തോന്നി. കണ്ണ് തുറന്ന് നോക്കിയപ്പോൾ ഒന്നുമറിയാത്തതുപോലെ അയാൾ ഇരിക്കുന്നുണ്ടായിരുന്നു. വീണ്ടും ആവർത്തിച്ചപ്പോൾ താക്കീതു നൽകി” അവർ വ്യക്തമാക്കി.
രാത്രിയിൽ കൂടെ ഉണ്ടായിരുന്ന എല്ലാവരും ഉറങ്ങി എന്നുറപ്പാക്കിയതിന് ശേഷമാണ് പ്രതി സീറ്റിൽ നിന്ന് എഴുന്നേറ്റത്. മുത്തച്ഛനൊപ്പം നിലത്തു കിടക്കുകയായിരുന്ന കുഞ്ഞിനെ പുതപ്പോടെ അയാൾ എടുത്ത് കൊണ്ട് വന്നു. മറ്റുള്ളവർക്ക് സംശയം തോന്നാതിരിക്കാൻ കുഞ്ഞിനെ പ്രതി താലോലിക്കുകയും ചെയ്തെന്നും വീണ പറയുന്നു. ” കുഞ്ഞ് അയാളുടേത് ആണോ എന്ന് ഞാൻ അടുത്തിരുന്ന തമിഴ്‌നാട് സ്വദേശിയോടു ചോദിച്ചു. അല്ലെന്ന് അയാൾ പറഞ്ഞതോടെ എനിക്ക് സംശയം കൂടി. പ്രതി അറിയാതെ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തി. പുതപ്പുകൊണ്ട് വലതു കൈയും കുഞ്ഞിനെയും മറച്ച് അയാൾ ഉറങ്ങുന്നതുപോലെ നടിച്ചു. അപ്പോഴാണ് പുതപ്പിനടിയിൽ കുഞ്ഞിനെ ലൈംഗികമായി ഉപദ്രവിക്കുകയാണ് എന്ന് എനിക്ക് മനസിലായത്” വീണ പറഞ്ഞു.
ആ നിമിഷം തന്റെ മനസിൽ കുഞ്ഞിനെ രക്ഷിക്കണം എന്നൊരു തോന്നൽ ഉണ്ടായെന്നും പ്രതിയുടെ മുഖമടച്ചു ഒരെണ്ണം കൊടുത്ത ശേഷം കുഞ്ഞിനെ പിടിച്ചു വാങ്ങുക ആയിരുന്നു എന്നും അവർ വ്യക്തമാക്കി. ” ഒരു പക്ഷെ, ആ സമയത്ത് പ്രതികരിച്ചില്ലെങ്കിൽ അയാൾ കുഞ്ഞുമായി അടുത്ത സ്റ്റോപ്പിൽ ഇറങ്ങിയേനെ. ബഹളംകേട്ട് ഉണർന്നെത്തിയവരെല്ലാം അക്രമിയെ കൈകാര്യംചെയ്യാൻ മുന്നോട്ട് വന്നു. ഒടുവിൽ പ്രതിയെ പിടികൂടി പൊലീസിന് കൈമാറുക ആയിരുന്നു. ഇനിയൊരിക്കലും അയാൾ കുഞ്ഞുങ്ങളെ ഉപദ്രവിക്കരുത്. ഇത്തരക്കാർക്ക് വധശിക്ഷ തന്നെ നൽകണം” വീണ പറഞ്ഞു.

by Midhun HP News | May 11, 2026 | Latest News, കേരളം
മലപ്പുറം: മസാജ് സെന്ററിലെത്തിയ യുവാവിനെ ഹണിട്രാപ്പിൽപ്പെടുത്താൻ ശ്രമിക്കുകയും, സ്വർണമാലയും പണവും ബൈക്കും കവർന്ന സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. മസാജ് സെന്റർ നടത്തിപ്പുകാരനും രണ്ട് ജീവനക്കാരികളുമാണ് പിടിയിലായത്. തിരൂർ എറ്റിരിക്കടവിലുള്ള ഓറ വെൽനെസ് സെന്ററിന്റെ ഉടമ തിരുവനന്തപുരം സ്വദേശി സൗദ് (36), ജീവനക്കാരികളായ കോട്ടയം സ്വദേശി ജയന്തി (39), ഓച്ചിറ സ്വദേശി വീണ (39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മസാജ് സെന്ററിലെ വനിതാ ജീവനക്കാരെ ഉപദ്രവിച്ചതിന് പരാതിക്കാരനെതിരെയും കേസെടുത്തു. തലക്കാട് തെക്കൻ കുറ്റൂർ കരിമ്പന സ്വദേശിയായ മനോജിൽനിന്നാണ് ഒന്നര പവൻ സ്വർണമാലയും 28,500 രൂപയും രൂപയും ബൈക്കും കവർന്നത്. തിരൂർ എറ്റിരിക്കടവിലെ ആയുർവേദ മസാജ് സെന്ററിൽ കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെയാണ് മനോജ് എത്തിയത്. മസാജിനായി 1,500 രൂപ അടച്ച ശേഷം വസ്ത്രം മാറിയെത്താൻ ആവശ്യപ്പെട്ടു.
വസ്ത്രം മാറിയ ഉടനെ യുവാവിന്റെ ചിത്രം പകർത്തിയശേഷം 2 ലക്ഷം രൂപ നൽകണമെന്നും വെള്ളക്കടലാസിൽ ഒപ്പിട്ടു നൽകണമെന്നും ആവശ്യപ്പെട്ടു. ഇതിനു തയാറാകാതിരുന്നതോടെ, പഴ്സിലുണ്ടായിരുന്ന 28,500 രൂപയും കഴുത്തിലെ സ്വർണമാലയും കയ്യിലുണ്ടായിരുന്ന പവർ ബാങ്കും ബൈക്കും തട്ടിയെടുത്തുവെന്നും യുവാവ് പരാതിയിൽ പറയുന്നു. വിരലിലെ മോതിരം ഊരിയെടുക്കാനും ശ്രമിച്ചു. അക്രമത്തിൽ പരിക്കേറ്റ യുവാവ് തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. അറസ്റ്റിലായ സൗദ് പത്തോളം കേസിലെ പ്രതിയാണെന്നും, മാലയും ബൈക്കും ഇയാളുടെ പക്കൽ നിന്നും കണ്ടെത്തിയെന്നും പൊലീസ് വ്യക്തമാക്കി.

by Midhun HP News | May 11, 2026 | Latest News, കേരളം
തിരുവനന്തപുരം: കാട്ടാക്കട ബസ്റ്റാൻഡിൽ വെച്ച് സ്ത്രീയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. പ്രതിയെന്ന് സംശയിക്കുന്ന ബ്രൂസ്‌ലി ഷിബു തമിഴ്‌നാട്ടിലേക്ക് കടന്നു കളഞ്ഞെന്നാണ് വിവരം. കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ടാണ് പ്രതി കാട്ടാക്കടയിൽ എത്തിയത്. ഇയാളിൽ നിന്ന് സ്ഥിരമായി കഞ്ചാവ് വാങ്ങുന്നവരെ കേന്ദ്രികരിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കാട്ടാക്കടയിലെ കെഎസ്ആർടിസി ബസ്റ്റാൻഡിനുള്ളിൽ വച്ചാണ് സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ഉപദ്രവിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കെഎസ്ആർടിസിയിലെ ഉദ്യോഗസ്ഥർ സിസിടിവി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.ഉടൻ തന്നെ കെഎസ്ആർടിസി ഡിപ്പോ അധികൃതർ പൊലീസിൽ പരാതി നൽകി. ദൃശ്യങ്ങളിൽ ഉള്ളത് പന്നിയോട് സ്വദേശി ബ്രൂസ്‌ലി ഷിബുവാണെന്നാണ് പൊലീസിന്റെ നിഗമനം. അതിക്രമത്തിന് ഇരയായ സ്ത്രീയെ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കാട്ടാക്കട ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്. തുടർന്ന് ഇവരെ പൊലീസ് ഷെൽട്ടർ ഹോമിലേക്ക് മാറ്റി.

Recent Comments