സെമി, ഫൈനൽ മത്സരങ്ങൾക്ക് ടിക്കറ്റ് എടുത്തോളൂ; കളി നടന്നില്ലെങ്കിൽ പണം തിരികെ നൽകുമെന്ന് ഐസിസി

സെമി, ഫൈനൽ മത്സരങ്ങൾക്ക് ടിക്കറ്റ് എടുത്തോളൂ; കളി നടന്നില്ലെങ്കിൽ പണം തിരികെ നൽകുമെന്ന് ഐസിസി

ദുബൈ: ടി20 ലോകകപ്പിന്റെ സെമിഫൈനലുകളും ഫൈനലിനുമായുള്ള ടിക്കറ്റുകളുടെ വിൽപന കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ചിട്ടുണ്ട്. ഔദ്യോഗിക വെബ്സൈറ്റ് വഴി ആരാധകർക്ക് ബുക്ക് ചെയ്യാം. എന്നാൽ വേദി മാറ്റം കാരണം മത്സരം നടക്കാതെ വന്നാൽ ടിക്കറ്റിന്റെ പണം മടക്കി നൽകുമെന്ന് ഐസിസി അറിയിച്ചു.

മാർച്ച് 4ന് നടക്കുന്ന ആദ്യ സെമിഫൈനലിന്റെ വേദി “ഫ്ലോട്ടിംഗ് വെന്യു” എന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. മത്സരത്തിനായി രണ്ട് വേദികളാണ് ഐസിസി തയ്യാറാക്കിയിരിക്കുന്നത്. പാകിസ്ഥാൻ സെമിയിലെത്തിയാൽ മത്സരം ആർ പ്രേമദാസ സ്റ്റേഡിയത്തിലാകും മത്സരം നടക്കുക.

ഇനി പാകിസ്ഥാൻ ടൂർണമെന്റിൽ നിന്ന് പുറത്താകുകയും പകരം ശ്രീലങ്ക സെമിയിൽ എത്തുകയും ചെയ്താൽ വീണ്ടും വേദി മാറാൻ സാധ്യതയുണ്ട്. ഇന്ത്യ അല്ലാതെ മറ്റേതങ്കിലും ടീം ആണ് സെമിയിൽ ശ്രീലങ്കയുടെ എതിരാളി എങ്കിൽ മത്സരം കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കും.

ഇനി ഇന്ത്യയാണ് സെമിയിൽ എതിരാളി എങ്കിൽ മത്സരം നടക്കുക കൊൽക്കത്തയിലെ ഈഡൻ ഗാർഡനിൽ ആയിരിക്കും. ഫൈനലിനും സമാനമായ ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. നിലവിൽ അഹമ്മദാബാദിലാണ് ഫൈനൽ നിശ്ചയിച്ചിരിക്കുന്നത്.

എന്നാൽ പാകിസ്ഥാൻ ഫൈനലിൽ പ്രവേശിച്ചാൽ, മത്സരം കൊളംബോയിലേക്ക് മാറ്റും. അത് കൊണ്ട്, അഹമ്മദാബാദിലെ ഫൈനലിനോ കൊൽക്കത്തയിലെ സെമിഫൈനലിനോ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മത്സരം മറ്റൊരു വേദിയിലേക്ക് മാറിയാൽ പൂർണ്ണ റീഫണ്ട് ലഭിക്കും.

ആലപ്പുഴയില്‍ അമ്മയെ മകന്‍ അടുക്കളയില്‍ കുഴിച്ചുമൂടി; ദുരൂഹതയെന്ന് നാട്ടുകാര്‍; കസ്റ്റഡിയില്‍

ആലപ്പുഴയില്‍ അമ്മയെ മകന്‍ അടുക്കളയില്‍ കുഴിച്ചുമൂടി; ദുരൂഹതയെന്ന് നാട്ടുകാര്‍; കസ്റ്റഡിയില്‍

ആലപ്പുഴ: തുറവൂരില്‍ അമ്മയുടെ മൃതദേഹം മകന്‍ ആരുമറിയാതെ കുഴിച്ചുമൂടി. തുറവൂര്‍ മനക്കോടം സ്വദേശി രാധയുടെ മൃതദേഹമാണ് മകന്‍ ഗിരീഷ് ആരും അറിയാതെ കുഴിച്ചുമൂടിയത്. 77 വയസ്സായിരുന്നു നാട്ടുകാരുടെ പരാതിയില്‍ കുത്തിയതോട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു.

രാധയുടെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുഴിച്ചുമൂടിയതാവാമെന്നാണ് സംശയിക്കുന്നത്. അടക്കളയിലാണ് അമ്മയെ കുഴിച്ചിട്ടത്. സംഭവത്തില്‍ മകന്‍ ഗിരീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

എന്നാല്‍ അമ്മയുടേത് സ്വഭാവികമരമണമാണെന്നാണ് ഗിരീഷ് പറയുന്നത്. മരണശേഷം മൃതദേഹം താന്‍ സംസ്‌കരിക്കുകയായിരുന്നെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. മദ്യപാനിയായ അമ്മയും മകനും തമ്മില്‍ വഴക്കിടല്‍ പതിവായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് പറഞ്ഞു. രാധയെ കാണാതായതോടെയാണ് അയല്‍വാസികള്‍ക്ക് സംശയം ഉയര്‍ന്നത്. തുടര്‍ന്ന് മകനോട് കാര്യങ്ങള്‍ തിരക്കിയപ്പോള്‍ അവര്‍ മരിച്ചെന്നും താന്‍ സംസ്‌കാരം നടത്തിയതായും ഗിരീഷ് പറഞ്ഞു. പിന്നാലെ നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

റാപ്പര്‍ വേടനും നവമിലതയും വിവാഹിതരായി

റാപ്പര്‍ വേടനും നവമിലതയും വിവാഹിതരായി

തൃശ്ശൂര്‍: റാപ്പര്‍ വേടന്‍ എന്ന് അറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളിയും എഴുത്തുകാരി നവമിലതയും വിവാഹിതരായി. തൃശ്ശൂരില്‍ ലളിതമായി നടന്ന രജിസ്റ്റര്‍ വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

മുളങ്കുന്നത്തുകാവിലെ വേടന്റെ പേള്‍ ഫോമിലെ വീട്ടിലായിരുന്നു വിവാഹ രജിസ്‌ട്രേഷന്‍. ഭരണഘടനയെ സാക്ഷിയാക്കിയായിരുന്നു വിവാഹം. ചെമ്പുക്കാവ് സബ് രജിസ്ട്രാര്‍ വീട്ടിലെത്തിയാണ് ചടങ്ങ് നടത്തിയത്. സഹോദരന്‍ ഹരി, ഭാര്യ സഹോദരന്‍ നവീന്‍, ദളിത് ആക്ടിവിസ്റ്റ് ശ്യാംകുമാര്‍ എന്നിവരാണ് സാക്ഷികളായി ഒപ്പിട്ടത്.

നീല നിറത്തിലുള്ള സാരിയായിരുന്നു നവമിയുടെ വേഷം. കറുപ്പ് നിറത്തിലുള്ള കുര്‍ത്തയും മുണ്ടുമാണ് വേടന്‍ ധരിച്ചത്. തൃശ്ശൂര്‍ പെരിങ്ങണ്ടൂര്‍ സ്വദേശിയാണ് വേടന്‍. മലപ്പുറം മഞ്ചേരിയാണ് നവമിയുടെ വീട്. നവമിലതയും വേടനും ഏറെക്കാലമായി പ്രണയത്തിലാണ്. പൊതുപരിപാടികള്‍ക്കെല്ലാം വേടനൊപ്പം നവമി ലതയും പങ്കെടുക്കാറുണ്ട്.

മികച്ച ഗാനരചിയതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വീകരിക്കാന്‍ തിരുവനന്തപുരത്തെത്തിയപ്പോള്‍ വേടനൊപ്പം നവമി ലതയുമുണ്ടായിരുന്നു. അന്ന് വേടനൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് ‘പൊണ്ടാട്ടി’ എന്നാണ് നവമി ലത കുറിച്ചത്.

കൗണ്‍സലിങ്ങിനിടെ 17കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; മോട്ടിവേഷന്‍ സ്പീക്കറായ മുന്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

കൗണ്‍സലിങ്ങിനിടെ 17കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; മോട്ടിവേഷന്‍ സ്പീക്കറായ മുന്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

കണ്ണൂര്‍: കൗണ്‍സലിങ്ങിനെത്തിയ പതിനേഴുകാരിയെ വീട്ടില്‍വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മോട്ടിവേഷന്‍ സ്പീക്കര്‍കൂടിയായ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. മുഴക്കുന്ന് എടത്തൊട്ടി കൊട്ടയാടിലെ കുന്നത്ത് വീട്ടില്‍ കെസി ഷാജുവിനെയാണ് (59) മുഴക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രിന്‍സിപ്പലായി വിരമിച്ച ശേഷം ഷാജു ഹയര്‍ സെക്കന്‍ഡറി വകുപ്പ് കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസന്റ് കൗണ്‍സലിങ് സംസ്ഥാന ഫാക്കല്‍റ്റിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. വിദ്യാഭ്യാസ വകുപ്പിനു വേണ്ടി ബോധവല്‍ക്കരണ ക്ലാസുകളും എടുത്തിരുന്നു. പതിനേഴുകാരിയെ വീട്ടിലെത്തി പീഡിപ്പിച്ചുവെന്നാണ് പരാതി. ഇയാള്‍ക്കെതിരെ മുന്‍പും ഇത്തരം പരാതി ഉയര്‍ന്നുവെന്ന് വിവരമുണ്ട്.

പതിനേഴുകാരിയുടെ രക്ഷിതാക്കളാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. അതിജീവിതിയുടെ മൊഴി എടുത്തതിന് ശേഷമായിരുന്നു അറസ്റ്റ്. സമൂഹ മാധ്യമങ്ങളിലും സ്ഥിരമായി മോട്ടിവേഷനല്‍ വിഡിയോകള്‍ ചെയ്തിരുന്നു. മാസ്റ്റര്‍ ട്രെയിനര്‍ എന്നാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. സൈക്കോളജിസ്റ്റ്, ഫിസിയോ തെറപ്പിസ്റ്റ്, ലൈഫ് സ്‌കില്‍ ട്രെയ്‌നര്‍ എന്നി നിലകളിലെല്ലാം പ്രവര്‍ത്തിച്ചിരുന്നു. മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ ഷാജുവിനെ റിമാന്‍ഡ് ചെയ്തു.

ഒറ്റയടിക്ക് 1120 രൂപ വര്‍ധിച്ചു; സ്വര്‍ണവില വീണ്ടും 1,18,000ന് മുകളില്‍

ഒറ്റയടിക്ക് 1120 രൂപ വര്‍ധിച്ചു; സ്വര്‍ണവില വീണ്ടും 1,18,000ന് മുകളില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിലെ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ കുറഞ്ഞ സ്വര്‍ണവില ഇന്ന് തിരിച്ചുകയറി വീണ്ടും 1,18,000ന് മുകളില്‍ എത്തി. പവന് ഒറ്റയടിക്ക് 1120 രൂപയാണ് വര്‍ധിച്ചത്. 1,18,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 140 രൂപയാണ് വര്‍ധിച്ചത്. 14,830 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇന്നലെ രാവിലെ പവന് ഒറ്റയടിക്ക് 1520 രൂപ വര്‍ധിച്ച് 1,18,000ന് മുകളില്‍ എത്തിയ സ്വര്‍ണവില ഉച്ചയോടെ 800 രൂപയാണ് കുറഞ്ഞത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 1,17,760 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടിന് രേഖപ്പെടുത്തിയ 1,07,920 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ലക്ഷം കടന്നത്. ഇപ്പോള്‍ കൂടിയും കുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

പമ്പാ നദിയിൽ കുളിക്കാനിറങ്ങി; ഒഴുക്കിൽപ്പെട്ട് കാണാതായ പ്ലസ് ടു വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി

പമ്പാ നദിയിൽ കുളിക്കാനിറങ്ങി; ഒഴുക്കിൽപ്പെട്ട് കാണാതായ പ്ലസ് ടു വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി

പത്തനംതിട്ട: റാന്നിയിൽ പമ്പാ നദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പ്ലസ് ടു വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി. കോന്നി സ്വദേശി ജോഷിൻ മയിലപ്പറ സ്വദേശി ക്രിസ് എന്നിവരാണ് മരിച്ചത്. 12 അംഗങ്ങൾ അടങ്ങുന്ന വിദ്യാര്‍ഥി സംഘമാണ് കളരിക്കൽ കടവിൽ കുളിക്കാനായി എത്തിയത്. ഇതിൽ മൂന്ന് പേർ ഒഴുക്കിൽ പെടുക ആയിരുന്നു. ഇതിൽ ഒരാൾ നീന്തി കയറി.

ഉടൻ തന്നെ വിദ്യാര്‍ഥികൾ നാട്ടുകാരെ വിവരം അറിയിച്ചു. റാന്നിയിൽ നിന്നുള്ള സ്കൂബ ടീം ഉടൻ തന്നെ സ്ഥലത്ത് എത്തി തെരച്ചിൽ ആരംഭിച്ചു. ഇന്ന് രാവിലെ ഇവർ കുളിക്കാനിറങ്ങിയ കടവിനോട് ചേർന്ന് തന്നെയാണ് മൃതദേഹം കണ്ടെത്തിയത്. തുടർനടപടികൾക്കായി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.