ഇരട്ടി മധുരത്തിന്റെ ‘കൃഷ്ണനിവാസ്’; ഒരേ വീട്ടിൽ നിന്ന് നിയമസഭയിലേക്കും ലോക്സഭയിലേക്കും

ഇരട്ടി മധുരത്തിന്റെ ‘കൃഷ്ണനിവാസ്’; ഒരേ വീട്ടിൽ നിന്ന് നിയമസഭയിലേക്കും ലോക്സഭയിലേക്കും

പാലക്കാട്: തിരഞ്ഞെടുപ്പ് ഫലം വന്നതിന്റെ തൊട്ടടുത്ത പ്രഭാതം. പാലക്കാട് കൽമണ്ഡപം മീനാനഗറിലെ 34-ാം നമ്പർ വീടിന് മുമ്പെങ്ങുമില്ലാത്തൊരു തിളക്കമുണ്ടായിരുന്നു. കേരള രാഷ്ട്രീയ ചരിത്രത്തിൽ ഇന്നുവരെ സംഭവിക്കാത്ത ഒരു അപൂർവ്വതയ്ക്ക് ആ വീട് സാക്ഷ്യം വഹിക്കുകയാണ്. ഒരേ വീട്ടിൽ നിന്ന് ഒരേസമയം ഒരാൾ നിയമസഭയിലേക്കും മറ്റൊരാൾ ലോക്സഭയിലേക്കും—വി.കെ. ശ്രീകണ്ഠനും കെ.എ. തുളസിയും ഇനി കേരളത്തിലെ ആദ്യ ‘എം.പി – എം.എൽ.എ’ ദമ്പതികൾ. വോട്ടെണ്ണൽ കഴിഞ്ഞ് ആവേശം അടങ്ങും മുൻപേ, വിജയശ്രീലാളിതരായി ഈ ദമ്പതികൾ തങ്ങളുടെ പുതിയ വീട്ടിലേക്ക് വലതുകാൽ വെച്ച് കയറിയത് ഇരട്ടി സന്തോഷത്തിന്റെ പ്രഭയിലാണ്.

പ്രവചനം യാഥാർത്ഥ്യമായ നിമിഷം

“കേരളത്തിലെ ഒരു വീട്ടിൽ നിന്ന് തന്നെ എം.പിയും എം.എൽ.എയും വന്നാൽ അത്ഭുതപ്പെടേണ്ടതില്ല” എന്ന് വോട്ടെണ്ണലിന് തലേന്ന് വി.കെ. ശ്രീകണ്ഠൻ മാധ്യമങ്ങളോട് പറഞ്ഞപ്പോൾ പലരും അതൊരു ആത്മവിശ്വാസ പ്രകടനമായേ കണ്ടുള്ളൂ. എന്നാൽ കൊങ്ങാട് മണ്ഡലത്തിലെ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ആ പ്രവചനം ചരിത്രമായി. ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയായ കൊങ്ങാട്, 3,706 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പിടിച്ചെടുത്താണ് കെ.എ. തുളസി നിയമസഭയിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചത്. സി.പി.എമ്മിലെ കരുത്തുറ്റ സ്ഥാനാർത്ഥി അഡ്വ. കെ. ശാന്തകുമാരിയെ വീഴ്ത്തി നേടിയ ഈ വിജയം കേരള രാഷ്ട്രീയത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറികളിലൊന്നാണ്.

പാലുകാച്ചലിലെ രാഷ്ട്രീയ സൗഭാഗ്യം

വിജയാഘോഷങ്ങളുടെ തിരക്കിനിടയിലും നിശ്ചയിച്ചതുപോലെ തന്നെ ചൊവ്വാഴ്ച രാവിലെ ആറിന് പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങുകൾ നടന്നു. പാലക്കാട് മീനാനഗറിലെ ഈ വാടകവീടിന് ‘കൃഷ്ണനിവാസ്’ എന്നാണ് പേരിട്ടിരിക്കുന്നത്. ഷൊർണൂരിലെ ശ്രീകണ്ഠന്റെ കുടുംബവീടിന്റെ പേരും കൃഷ്ണനിവാസ് എന്നാണ്. ആ സ്മരണ നിലനിർത്താനാണ് താമസിക്കുന്ന വാടകവീടുകൾക്കെല്ലാം ഇതേ പേര് നൽകുന്നത്. അടുത്ത സുഹൃത്തുക്കൾക്കായി ഒരുക്കിയ പ്രഭാതഭക്ഷണത്തിനിടയിൽ രാഷ്ട്രീയ ചർച്ചകളേക്കാൾ ഉപരി ഒരു കുടുംബത്തിന്റെ കഠിനാധ്വാനത്തിന് ലഭിച്ച വലിയ അംഗീകാരത്തിന്റെ സംതൃപ്തിയായിരുന്നു പ്രകടമായിരുന്നത്.

വിവാഹം മുതൽ നിയമസഭ വരെ

2004-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്തായിരുന്നു വി.കെ. ശ്രീകണ്ഠന്റെയും കെ.എ. തുളസിയുടെയും വിവാഹം. രണ്ട് പതിറ്റാണ്ടുകൾക്കിപ്പുറം മറ്റൊരു തിരഞ്ഞെടുപ്പ് കാലം അവർക്ക് സമ്മാനിച്ചത് സമാനതകളില്ലാത്ത അംഗീകാരമാണ്. നെന്മാറ എൻ.എസ്.എസ് കോളേജിൽ ചരിത്രവിഭാഗം മേധാവിയായും പ്രിൻസിപ്പൽ ഇൻ ചാർജായും സേവനമനുഷ്ഠിച്ച തുളസി, ചരിത്രം പഠിപ്പിക്കുക മാത്രമല്ല ചരിത്രം സൃഷ്ടിക്കുക കൂടിയാണെന്ന് ഈ വിജയത്തിലൂടെ തെളിയിച്ചു. ഇനി മുതൽ കൽമണ്ഡപത്തെ ‘കൃഷ്ണനിവാസ്’ വെറുമൊരു വീടല്ല, കേരളത്തിന്റെ നിയമനിർമ്മാണ സഭകളിലെ രണ്ട് തലങ്ങളെ പ്രതിനിധീകരിക്കുന്ന കരുത്തുറ്റ ദമ്പതികളുടെ അധികാര കേന്ദ്രം കൂടിയാണ്.

നീറ്റ് യു.ജി. പരീക്ഷ റദ്ദാക്കി: പുതിയ തീയതി ഉടൻ പുറത്തുവിടും

നീറ്റ് യു.ജി. പരീക്ഷ റദ്ദാക്കി: പുതിയ തീയതി ഉടൻ പുറത്തുവിടും

ഡൽഹി: ചോദ്യപ്പേപ്പർ ക്രമക്കേട് വിവരം പുറത്ത് വന്നതിന് പിന്നാലെ ഈ വർഷത്തെ നീറ്റ് യുജി മെഡിക്കൽ പ്രവേശന പരീക്ഷ റദ്ദാക്കി. മെയ് 3-ന് നടന്ന പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നുവെന്ന് വ്യക്തമായതോടെയാണ് തീരുമാനം. മെഡിക്കൽ പ്രവേശനത്തിനായി വീണ്ടും പരീക്ഷ നടത്തും. ഇതിനായി വിജ്ഞാപനം ഇറക്കും. പുതിയ ഹാൾടിക്കറ്റ് ഉടൻ കുട്ടികൾക്ക് വിതരണം ചെയ്യും. ഒരിക്കൽ പരീക്ഷയെഴുതിയതിനാൽ പുതുതായി രജിസ്ട്രേഷൻ നടത്തേണ്ടതിന്റേയോ ഫീസ് അടയ്ക്കേണ്ടതിന്റെയോ ആവശ്യമില്ലെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി വ്യക്തമാക്കി.

പരീക്ഷാ സംവിധാനത്തിലുള്ള വിശ്വാസം വീണ്ടെടുക്കുന്നതിന് വേണ്ടി കൂടിയാണ് പുനഃപരീക്ഷ നടത്തുന്നതെന്ന് സർക്കാർ പ്രഖ്യാപിച്ചു. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ അറിയിപ്പ് പ്രകാരം, അന്വേഷണ ഏജൻസികൾ നൽകിയ വിവരങ്ങൾ പരിശോധിച്ച ശേഷമാണ് തീരുമാനം. ചോദ്യപ്പേപ്പർ ചോർച്ചയിൽ സിബിഐ അന്വേഷണം നടത്തും. പരീക്ഷാ നടപടികളിൽ കൃത്രിമം നടന്നതായാണ് കണ്ടെത്തൽ.

മുൻ ഗതാഗതമന്ത്രി ഗണേഷ്‌കുമാറിന്റെ ലൈസന്‍സ് തെറിക്കും? ക്രമക്കേടുകള്‍ കണ്ടെത്തി മോട്ടോര്‍ വാഹന വകുപ്പ്

മുൻ ഗതാഗതമന്ത്രി ഗണേഷ്‌കുമാറിന്റെ ലൈസന്‍സ് തെറിക്കും? ക്രമക്കേടുകള്‍ കണ്ടെത്തി മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ മുൻ ഗതാഗതമന്ത്രി കെ ബി ഗണേഷ്‌ കുമാറിന് മറ്റൊരു തിരിച്ചടി. ഗണേഷ്‌ കുമാറിന്റെ ഡ്രൈവിങ് ലൈസൻസിലെ എംഎൽഎ എന്ന വിശേഷണം ഒഴിവാക്കാൻ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി. വ്യക്തിയുടെ തിരിച്ചറിയൽ രേഖകളിൽ ഉള്ളതു പോലെ വേണം ഡ്രൈവിങ് ലൈസൻസിലും പേരും ഉൾപ്പെടുത്തേണ്ടത്. ഇതിൽ വീഴ്ച സംഭവിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

2019-ന് മുൻപാണ് ഗണേഷ്‌ കുമാറിന്റെ ലൈസൻസിൽ പേരിനൊപ്പം എംഎൽഎ എന്ന് കൂട്ടിച്ചേർത്തത്. സാധാരണ ഔദ്യോഗിക രേഖകളിൽ നിശ്ചിത കാലയളവിലേക്കുള്ള സ്ഥാനങ്ങൾ കൂട്ടിച്ചേർക്കാറില്ല. നിലവിൽ ഗണേഷ്‌കുമാറിന്റെ ലൈസൻസിന് 2028 ജൂലായ്‌ 10 വരെ കാലാവധിയുണ്ട്. എന്നാൽ അദ്ദേഹം ഉൾപ്പെട്ട മന്ത്രി സഭ ഇപ്പോൾ അധികാരത്തിലില്ല. ഇതോടെയാണ് നടപടി വേഗത്തിലാക്കാൻ മോട്ടോർ വാഹന വകുപ്പിന്റെ നീക്കം. സംഭവത്തിൽ ഗണേഷ്‌ കുമാറിൽനിന്ന് വിശദീകരണം തേടിയേക്കും എന്നും സൂചനയുണ്ട്.

അതേസമയം, ഗണേഷ്‌ കുമാർ ഡ്രൈവിങ് ലൈസൻസ് നേടിയത് 18 വയസ്സ് തികയുന്നതിനു മുൻപേ ആണെന്നും കണ്ടെത്തിയിട്ടുണ്ട്. ഡ്രൈവിങ് ലൈസൻസിൽ ക്രമക്കേട് കണ്ടെത്തിയാൽ അത് റദ്ദാക്കണമെന്നാണ് വ്യവസ്ഥ. ഇതിൽ തുടർ നടപടികൾ സ്വീകരിക്കാനായി മോട്ടോർ വാഹന വകുപ്പ് നിയമോപദേശം തേടും എന്നും റിപ്പോർട്ടുകൾ ഉണ്ട്.

‘അന്ന് വാജ്പേ‌യ്‌യെ കാണാനെത്തിയപ്പോഴുള്ള ഐശ്വര്യയുടെ ലുക്ക് തൃഷ കോപ്പിയടിച്ചതാണോ ?’; കണ്ടെത്തലുമായി ആരാധകർ

‘അന്ന് വാജ്പേ‌യ്‌യെ കാണാനെത്തിയപ്പോഴുള്ള ഐശ്വര്യയുടെ ലുക്ക് തൃഷ കോപ്പിയടിച്ചതാണോ ?’; കണ്ടെത്തലുമായി ആരാധകർ

തമിഴ്നാട് മുഖ്യമന്ത്രിയായുള്ള വിജയ്‌യുടെ സത്യപ്രതിജ്ഞ ചെയ്ത ദിവസം ഏറ്റവും കൂടുതൽ ശ്രദ്ധേയമായത് നടി തൃഷയുടെ സാന്നിധ്യമായിരുന്നു. അതീവ സന്തോഷവതിയായും അതിസുന്ദരിയായുമാണ് തൃഷയെ ചടങ്ങിൽ കാണാനായത്. ഇളംനീല നിറത്തിലെ പട്ടുസാരിയും ​ഗോൾഡൻ നിറത്തിലെ ബ്ലൗസുമായിരുന്നു തൃഷയുടെ വേഷം.

ട്രെഡീഷ്ണൽ ലുക്കിൽ മുടിയിൽ മുല്ലപ്പൂവ് ചൂടിയായിരുന്നു തൃഷയെത്തിയത്. ചുവന്ന കല്ലുകൾ പതിച്ച നെക്‌ലേസും അതിന് യോ​ജിക്കുന്ന കമ്മലുകളും തൃഷയുടെ ഭം​ഗി ഇരട്ടിയാക്കി. ഇപ്പോഴിതാ തൃഷയുടെ ഈ ലുക്കിനെ ഐശ്വര്യ റായ്‌യുടെ പഴയ ഒരു ലുക്കുമായി താരതമ്യപ്പെടുത്തുകയാണ് ആരാധകർ.

2000 ത്തിൽ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയ്‌യെ ഐശ്വര്യ സന്ദർശിച്ചപ്പോഴുള്ള അതേ ലുക്കിലാണ് സത്യപ്രതിജ്ഞ ചടങ്ങിൽ തൃഷയുമെത്തിയതെന്നാണ് ആരാധകരുടെ കണ്ടെത്തൽ. അന്നത്തെ കൂടിക്കാഴ്ചയുടെ ചിത്രം, വാജ്‌പേയ്‌യുടെ മരണത്തിന് പിന്നാലെ ആദരാഞ്ജലി അറിയിച്ച് ഐശ്വര്യ തന്നെ പങ്കുവെച്ചിരുന്നു.

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ വർധനവ്

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ വർധനവ്

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ വർധനവ്. ഒരു പവൻ സ്വർണത്തിന് 400 രൂപയാണ് കൂടിയത്. ക‍ഴിഞ്ഞ ദിവസത്തെ സ്വർണവില ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കിലായിരുന്നു. 1,12,520 രൂപയായിരുന്നു. ക‍ഴിഞ്ഞ ദിവസം രണ്ട് തവണ കൂടിയിരുന്നു. 1,11,560 രൂപയായിരുന്നു രാവിലത്തെ വില. വൈകുന്നേരം ഈ മാസത്തെ ഉയർന്ന നിരക്കിൽ എത്തിച്ചേർന്നു.
സ്വർണനിരക്കിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ക‍ഴിഞ്ഞ മെയ് അഞ്ചിന് ആയിരുന്നു. 1,09,400 രൂപയായിരുന്നു അന്നത്തെ വില. പശ്ചിമേഷ്യൻ സംഘർഷം നടക്കുന്ന സാഹചര്യത്തിൽ സ്വർണവില വീണ്ടും ഉയരുമെന്നാണ് കരുതുന്നത്. 1,12,920 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വില. 14,115 രൂപയാണ് ഒരു ഗ്രാമിൻ്റെ വില.

അതേസമയം, ക‍ഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു കൊല്ലത്തേക്ക് സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്ന് പറഞ്ഞിരുന്നു. അതിനാൽ ഇറക്കുമതി കുറയാനും ഇതിലൂടെ സ്വർണവില കൂടാനും കാരണമാകും. 700-800 ടൺ സ്വർണമാണ് ഇന്ത്യക്കാർ ഓരോ വർഷവും വാങ്ങുന്നത്. രാജ്യത്ത് ഉത്പാദിപ്പിക്കുന്നത് വെറും 1 മുതൽ 2 ടൺ വരെയാണ്. ഇറക്കുമതി കുറയ്ക്കാനാണ് പ്രാധാനമന്ത്രി ഈ നിർദേശം മുന്നോട്ടു വെച്ചത്.

ചമ്പക്കര കനാലില്‍ അജ്ഞാത മൃതദേഹം ഒഴുകിയെത്തി, പൊലീസ് അന്വേഷണം

ചമ്പക്കര കനാലില്‍ അജ്ഞാത മൃതദേഹം ഒഴുകിയെത്തി, പൊലീസ് അന്വേഷണം

കൊച്ചി: ചമ്പക്കര കനാലില്‍ അജ്ഞാത മൃതദേഹം ഒഴുകിയെത്തി. 30 വയസ്സിനും 40 വയസ്സിനും ഇടയില്‍ പ്രായമുള്ള പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കറുത്ത ട്രാക്ക് സ്യൂട്ടും കറുത്ത ടീഷര്‍ട്ടും ധരിച്ച ചെറുപ്പക്കാരന്റേതാണ് മൃതദേഹം. ഇന്നു രാവിലെയാണ് മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

രാവിലെ ആറു മണിയോടെയാണ് ചമ്പക്കര കനാലിന്റെ തൈക്കൂടം ഭാഗത്ത് മൃതദേഹം ഒഴുകി നടക്കുന്നതെത് നാട്ടുകാര്‍ ശ്രദ്ധിക്കുന്നതെന്ന് സ്ഥലം കൗണ്‍സിലര്‍ പറഞ്ഞു. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹം കരയ്ക്കടുപ്പിച്ചു.മൃതദേഹത്തിന് മൂന്നോ നാലോ ദിവസത്തെ പഴക്കം ഉണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ആരാണെന്ന് തിരിച്ചറിയുന്നതിനായി കൊച്ചി നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും മിസ്സിങ് കേസുകള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് സൂചിപ്പിച്ചു.