ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും; സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു, യെല്ലോ അലര്‍ട്ട്

ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും; സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. മന്നാര്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്നുള്ള ശ്രീലങ്കയ്ക്കും മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നു. ഇതിന്റെ സ്വാധീനഫലമായി അടുത്ത 48 മണിക്കൂറിനുള്ളില്‍ തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്നാണ് പ്രവചനം.

ഉത്തര കര്‍ണാടക മുതല്‍ മന്നാര്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്നുള്ള ശ്രീലങ്കന്‍ തീരത്തിനും മുകളിലുള്ള ചക്രവാതചുഴി വരെ ദക്ഷിണ കര്‍ണാടക, തമിഴ്നാടിന് മുകളിലൂടെ ന്യൂനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നു. ഇതുമൂലം മെയ് 14 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത 5 ദിവസങ്ങളില്‍ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ ( ചൊവ്വാഴ്ച) പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്.

32 അടി താഴ്ചയുള്ള കിണറ്റിൽ പൂച്ച വീണു; രക്ഷകരായി ഇരിട്ടി ഫയർ ഫോഴ്സ്

32 അടി താഴ്ചയുള്ള കിണറ്റിൽ പൂച്ച വീണു; രക്ഷകരായി ഇരിട്ടി ഫയർ ഫോഴ്സ്

കണ്ണൂർ: 32 അടി താഴ്ച്ചയുള്ള കിണറ്റിൽ നിന്ന് പൂച്ചയെ അതി സാഹസികമായി രക്ഷിച്ച് ഇരിട്ടി ഫയർ ഫോഴ്സ്. കണ്ണൂർ ജില്ലയുടെ മലയോര പ്രദേശമായ ഇരിക്കൂർ ബ്ളാത്തൂരിൽ ആണ് സംഭവം. ബ്ളാത്തൂർ ഇല്ലത്തടത്ത് മുസ്‌തഫയുടെ വീട്ടു കിണറ്റിലാണ് പൂച്ച വീണത്. വീട്ടുകാരും അയൽവാസികളും ചേർന്ന് പൂച്ചയെ പുറത്തെടുക്കാൻ നടത്തിയ ശ്രമം വിഫലമായി.

ഇതേ തുടർന്ന് നാട്ടുകാർ ഫയർ ഫോഴ്സിനെ വിവരമറിയിച്ചു. ഉടൻ തന്നെ ഇരിട്ടി ഫയർ ഫോഴ്സ് സ്ഥലത്ത് എത്തി. 32 അടി താഴ്ച്ചയുള്ള കിണറിൽ വെള്ളം കുറവായിരുന്നു. ഇതു രക്ഷാപ്രവർത്തനം എളുപ്പമാക്കി. ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ അരുൺ കുമാർ ഏണിവെച്ചു കിണറ്റിലേക്ക് ഇറങ്ങി. കിണറിന്റെ പടവിൽ പതുങ്ങിയിരുന്ന പൂച്ചയെ സുരക്ഷിതമായി പുറത്തെടുത്തു. രക്ഷാപ്രവർത്തനത്തിൽ സീനിയർ ഫയർ ആൻഡ് റസ്ക്യൂ , ഓഫീസർ കെ വി വിജേഷ്, ജസ്റ്റിൻ ജയിംസ്, ഹോം ഗാർഡുമാരായ രമേഷ്,സരീഷ് എന്നിവരും പങ്കെടുത്തു.

ആദ്യം തര്‍ക്കം തീരട്ടെ! മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയേക്കും

ആദ്യം തര്‍ക്കം തീരട്ടെ! മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയേക്കും

കേരളത്തിലെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു. സംസ്ഥാന കോൺഗ്രസിലെ പോര് അടങ്ങിയ ശേഷം പ്രഖ്യാപനം മതിയെന്ന തീരുമാനത്തിലാണ് ഹൈക്കമാൻഡ്. അച്ചടക്ക ലംഘനം നടക്കുന്നുണ്ടോ എന്നറിയാൻ സൂക്ഷ്മ നിരീക്ഷണം തുടരുകയാണ്. കർണാടകയിലേക്ക് പോയ മല്ലികാർജുൻ ഖാർ​ഗെ ഇന്ന് ഡൽഹിയിൽ തിരിച്ചെത്തിയ ശേഷം സോണിയ അടക്കമുള്ള മുതിർന്ന നേതാക്കളുമായി ചർച്ച നടത്തിയേക്കും.സോണിയാ​ഗാന്ധിയുമായി കൂടി ചർച്ച നടത്തിയശേഷമാകും അന്തിമ പ്രഖ്യാപനം ഉണ്ടാകുക എന്നാണ് സൂചന.

കിടിലന്‍ ബ്ലാസ്റ്റേഴ്‌സ്! ഒന്നടിച്ചു, മൂന്നെണ്ണം തിരികെ കൊടുത്തു; കൊച്ചിയില്‍ കത്തിക്കയറി

കിടിലന്‍ ബ്ലാസ്റ്റേഴ്‌സ്! ഒന്നടിച്ചു, മൂന്നെണ്ണം തിരികെ കൊടുത്തു; കൊച്ചിയില്‍ കത്തിക്കയറി

കൊച്ചി: ഐസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനു ഹാട്രിക്ക് ജയം. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ പട്ടികയിലെ അവസാന സ്ഥാനക്കാരായ മുഹമ്മദന്‍ എസ്‌സിയെ ബ്ലാസ്റ്റേഴ്‌സ് 3-1നു വീഴ്ത്തി. സീസണില്‍ ടീമിന്റെ നാലാം വിജയമാണിത്. അപരാജിതരായി തുടരെ അഞ്ച് മത്സരങ്ങളും ബ്ലാസ്റ്റേഴ്‌സ് പൂര്‍ത്തിയാക്കി. ജയത്തോടെ പോയിന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാനത്ത്.

ഫ്രാന്‍സിസ്‌കോ ഫ്യുല്ലസിയര്‍, വിക്ടര്‍ ബെര്‍തോമ്യു, ശ്രീക്കുട്ടന്‍ എംഎസ് എന്നിവര്‍ നേടിയ ഗോളുകളാണ് ജയം നിര്‍ണയിച്ചത്. ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് മൂന്ന് ഗോളുകള്‍ അടിച്ചു കയറ്റി വിജയം പിടിച്ചത്.

കളിയുടെ 42ാം മിനിറ്റില്‍ റോയ് മഹിതോഷ് നേടിയ ഗോളിലാണ് മുഹമ്മദന്‍ മുന്നിലെത്തിയത്. രണ്ട് മിനിറ്റിനുള്ളില്‍ തന്നെ കൊമ്പന്‍മാര്‍ വമ്പു കാണിച്ചു. 44ാം മിനിറ്റില്‍ ഫ്യുല്ലസിയര്‍ സമനില സമ്മാനിച്ചു. രണ്ടാം പകുതിയിലാണ് ശേഷിച്ച രണ്ട് ഗോളുകള്‍ വന്നത്. 59ല്‍ ബെര്‍തോമ്യുവും 74ല്‍ ശ്രീക്കുട്ടനും പട്ടിക തികച്ചു.

പരാതി നല്‍കാനെത്തിയ യുവതിക്കുനേരെ ലൈംഗികാതിക്രമം; ഗ്രേഡ് എഎസ്‌ഐയ്ക്ക് സസ്പെന്‍ഷന്‍

പരാതി നല്‍കാനെത്തിയ യുവതിക്കുനേരെ ലൈംഗികാതിക്രമം; ഗ്രേഡ് എഎസ്‌ഐയ്ക്ക് സസ്പെന്‍ഷന്‍

കൊച്ചി: പരാതി നല്‍കാനായി പൊലീസ് സ്റ്റേഷനിലെത്തിയ യുവതിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ എസ്‌ഐക്കെക്ക് സസ്‌പെന്‍ഷന്‍. എളമക്കര പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എഎസ് ഐ മുജീബ് റഹ്മാനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

പരാതി നല്‍കാനെത്തിയ യുവതിയോട് ഇയാള്‍ മോശമായി പെരുമാറുകയും ലൈംഗിക ഉദ്ദേശത്തോടുകൂടി സമീപിക്കുകയും ചെയ്തുവെന്നാണ് പരാതി. ആവശ്യങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ ലഹരിക്കേസില്‍ കുടുക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. പത്തനംതിട്ടയിലെ ഡോക്ടറെ മയക്കുമരുന്ന് കേസില്‍ കുടുക്കുമെന്ന് പറഞ്ഞ് അവരുടെ കൈയില്‍ നിന്ന് ഇയാള്‍ ഒന്നര ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിലും പ്രതിയാണ് മുജീബ് റഹ്മാന്‍

കേസെടുത്തതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.

ആകാശവാണി ശ്രോതാക്കളെ‌ ആവേശത്തിലാഴ്ത്തി മോഹൻലാൽ; റേഡിയോ നാടകവുമായി നടൻ

ആകാശവാണി ശ്രോതാക്കളെ‌ ആവേശത്തിലാഴ്ത്തി മോഹൻലാൽ; റേഡിയോ നാടകവുമായി നടൻ

റേഡിയോ ശ്രോതാക്കളെ ആവേശത്തിലാക്കി ആകാശവാണിയുടെ ‘അഖില കേരള റോഡിയോ നാടകോത്സവ’ത്തിൽ ശബ്ദസാന്നിധ്യമായി മോഹൻലാലും എത്തുന്നു. രണ്ട് ഓഡിയോ നാടകങ്ങൾക്കാണ് മോഹൻലാൽ ശബ്ദം നൽകിയിരിക്കുന്നത്. ‘ദൈവത്തിന്റെ മനമാരു കണ്ടു’, ‘കടങ്കഥയിലെ വിരുന്നുകാരൻ’ എന്നീ നാടകങ്ങൾക്കാണ് മോഹൻലാൽ ശബ്ദം നൽകിയത്.

തിരുവനന്തപുരം നിലയം നിർമിക്കുന്ന ദൈവത്തിന്റെ മനമാരു കണ്ടു നാടകം മെയ് 11-ന് രാത്രി 9.30 ന് പ്രക്ഷേപണം ചെയ്യും. ജയരാജ് മിത്ര രചന നിർവഹിക്കുന്ന ഈ നാടകം സംവിധാനം ചെയ്തിരിക്കുന്നത് റൂബി ബാബു ആണ്. എംആർ ​ഗോപകുമാർ, ഭാ​ഗ്യലക്ഷ്മി, സന്ധ്യ രാജേന്ദ്രൻ, നന്ദു, സാജൻ‌ സൂര്യ തുടങ്ങി നിരവധി താരങ്ങളാണ് മോഹൻലാലിനൊപ്പം ഇതിൽ അണിനിരക്കുന്നത്.

കൊച്ചി നിലയം നിർമിക്കുന്ന കടങ്കഥയിലെ വിരുന്നുകാരൻ മെയ് 17 ന് രാത്രി 9:30-ന് പ്രക്ഷേപണം ചെയ്യും. ഇതിന്റെ പുനഃപ്രക്ഷേപണം മെയ് 18 ഉച്ചയ്ക്ക് 1 മണിക്കായിരിക്കും. എം വി ശശികുമാറും എൻ എസ് ജയമോഹനും സംയുക്തമായി സംവിധാനം ചെയ്യുന്ന നാടകത്തിന്റെ രചന മുഹമ്മദ് റോഷൻ ആണ്.കൈലാസ് മേനോൻ ആണ് പശ്ചാത്തല ശബ്ദവിന്യാസം നിർവഹിക്കുന്നത്. മോഹൻലാൽ ഏക പുരുഷ കഥാപാത്രമായി ശബ്ദം നൽകുന്നുവെന്ന പ്രത്യേകതയും ഇതിനുണ്ട്. മാലാ പാർവതി, ശിവദ, മുത്തുമണി, അദിതി രവി എന്നിവരും ഈ നാടകത്തിൽ ശബ്ദം നൽകുന്നുണ്ട്.

ഇതാദ്യമായല്ല മോഹൻലാൽ ആകാശവാണി റേഡിയോ നാടകങ്ങളുടെ ഭാഗമാകുന്നത്. ആകാശവാണിക്കായി ‘ജീവനുള്ള പ്രതിമകൾ’, ‘കത്തുകൾ കഥ പറയുന്നു’ എന്നീ റേഡിയോ നാടകങ്ങൾക്ക് മോഹൻലാൽ ശബ്ദം നൽകിയിരുന്നു.