ഗുരുവായൂര്‍ ഉത്സവത്തിന് ശനിയാഴ്ച തുടക്കം; എട്ടുദിവസത്തെ സഹസ്രകലശ ചടങ്ങുകള്‍

ഗുരുവായൂര്‍ ഉത്സവത്തിന് ശനിയാഴ്ച തുടക്കം; എട്ടുദിവസത്തെ സഹസ്രകലശ ചടങ്ങുകള്‍

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് ശനിയാഴ്ച തുടക്കമാകും. അന്ന് രാത്രിയാണ് കൊടിയേറുക. അന്നു രാവിലെ ആനയില്ലാശീവേലിയും ഉച്ചതിരിഞ്ഞ് ആനയോട്ടവും നടക്കും. മാര്‍ച്ച് ഒന്‍പതിന് രാത്രി ആറാട്ടോടെ ഉത്സവം കൊടിയിറങ്ങും.

ഉത്സവത്തിനോടനുബന്ധിച്ചുള്ള എട്ടു ദിവസത്തെ സഹസ്രകലശച്ചടങ്ങുകള്‍ക്ക് തുടക്കമായി. വെളളിയാഴ്ച വൈകീട്ട് ദീപാരാധനയ്ക്കുശേഷം ആചാര്യവരണമായിരുന്നു ചടങ്ങ്. ദേവസ്വം ഭരണസമിതി അംഗവും ക്ഷേത്രം ഊരാളനുമായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, തന്ത്രി പി സി ദിനേശന്‍ നമ്പൂതിരിപ്പാടിന് വസ്ത്രവും പവിത്രവും നല്‍കി. തന്ത്രി ചേന്നാസ് കൃഷ്ണന്‍ നമ്പൂതിരിപ്പാടും പങ്കെടുത്തു. തുടര്‍ന്ന് മുളയറയില്‍ വെള്ളിപ്പാലികയില്‍ നവധാന്യങ്ങള്‍ വിതച്ച് മുളയിടല്‍ച്ചടങ്ങ് നടത്തി.

രാവിലെ മുതല്‍ ശുദ്ധികര്‍മങ്ങളും ഹോമങ്ങളും നടക്കും. 26-ന് തത്ത്വകലശാഭിഷേകവും 27ന് വിശേഷപ്പെട്ട ബ്രഹ്മകലശാഭിഷേകവുമാണ്.

പഫ്‌സ് കഴിക്കുന്നതിനിടെ അസ്വസ്ഥത; 21 കാരന്‍ കുഴഞ്ഞു വീണു മരിച്ചു

പഫ്‌സ് കഴിക്കുന്നതിനിടെ അസ്വസ്ഥത; 21 കാരന്‍ കുഴഞ്ഞു വീണു മരിച്ചു

കൊച്ചി: പഫ്സ് കഴിക്കുന്നതിനിടെ കുഴഞ്ഞുവീണ യുവാവ് മരിച്ചു. മുനമ്പം സ്വദേശി ആന്റോണ്‍(21) ആണ് മരിച്ചത്. പഫ്സ് കഴിക്കുന്നതിനിടെ ആന്റോണിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. അപ്പോള്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം അറിയാന്‍ കഴിയൂ. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. ഞായറാഴ്ച രാവിലെ പള്ളിയില്‍ പോയി വന്നതിന് ശേഷം ഭക്ഷണം കഴിക്കുന്നതിനിടെയാണ് സംഭവം. ശ്വാസനാളത്തില്‍ ഭക്ഷണം കുടുങ്ങിയതാണോ മരണകാരണമെന്ന് സംശയമുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും. മൃതദേഹം കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഓപ്പറേഷന്‍ ‘സുഭാഷ്’ വിജയം; മെട്രോ പില്ലറിന് മുകളില്‍ കുടുങ്ങിയ പൂച്ചയെ രക്ഷപ്പെടുത്തി

ഓപ്പറേഷന്‍ ‘സുഭാഷ്’ വിജയം; മെട്രോ പില്ലറിന് മുകളില്‍ കുടുങ്ങിയ പൂച്ചയെ രക്ഷപ്പെടുത്തി

കൊച്ചി: എറണാകുളത്ത് കൊച്ചി മെട്രോ പില്ലറില്‍ കുടുങ്ങിയ പൂച്ചയെ രക്ഷപ്പെടുത്തി. പുലര്‍ച്ചെ 1.30 ഓടെയാണ് പൂച്ചയെ രക്ഷപ്പെടുത്തിയത്. മെട്രോ സര്‍വീസുകള്‍ അവസാനിച്ചതിനുശേഷം വൈദ്യുതി ബന്ധം വിച്ഛേദിച്ച്, രാത്രി 12 മണിയോടെയാണ് രക്ഷാദൗത്യം പുനഃരാരംഭിച്ചത്. ഗാന്ധിനഗര്‍ അഗ്‌നിരക്ഷാ സേനയും മൃഗക്ഷേമസംഘടനയായ എസ്പിസിഎയും ചേര്‍ന്ന് നടത്തിയ ശ്രമത്തിനൊടുവിലാണ് ‘ഓപ്പറേഷൻ സുഭാഷ്’ എന്നറിയപ്പെട്ട രക്ഷാദൗത്യം വിജയം കണ്ടത്.

ജീവനോടെ തന്നെ സുഭാഷ് എന്നു വിളിപ്പേരിട്ട പൂച്ചയെ താഴെയെത്തിക്കാനായി. തുടര്‍ന്ന് പൂച്ചയെ തോപ്പുംപടിയിലെ മൃഗാശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ നിരീക്ഷണത്തിലാണ്. പൂച്ചയെ താഴെയിറക്കുന്ന ദൗത്യം കാണാന്‍ നിരവധി പേരാണ് മെട്രോ പില്ലറിന് സമീപം തടിച്ചുകൂടിയത്. പുലര്‍ച്ചെ പൂച്ചയെ ജീവനോടെ താഴെയിറക്കിയപ്പോള്‍ ജനക്കൂട്ടം ആര്‍ത്തു വിളിച്ചു.

കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മെട്രോ സ്റ്റേഷന് സമീപത്തെ 556-ാം നമ്പര്‍ പില്ലറില്‍ കുടുങ്ങിയ ഫയര്‍ഫോഴ്‌സ്, ആനിമല്‍ റെസ്‌ക്യൂ ടീമംഗങ്ങള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. മെട്രോ പില്ലറില്‍ ഒരാഴ്ചയോളമായി ‘സുഭാഷ്’ പെട്ടുകിടക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ബാനര്‍ജി റോഡില്‍ വാഹനഗതാഗതകുരുക്കും അനുഭവപ്പെട്ടു. ജനങ്ങള്‍ തന്നെ മുന്‍കൈയെടുത്താണ് ഗതാഗതവും നിയന്ത്രിച്ചത്. ഇന്നലെ രാവിലെ 11.30 ന് പൂച്ചയെ രക്ഷപ്പെടുത്താന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഫയര്‍ഫോഴ്‌സ് അംഗങ്ങളെ കണ്ടതോടെ പൂച്ച ഓടിപ്പോയത് രക്ഷാദൗത്യത്തിന് തിരിച്ചടിയായി. തുടര്‍ന്ന് ദൗത്യം താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു.

‘മിന്നല്‍ മാജിക്’.. സര്‍ക്കാര്‍ മദ്യത്തിന്റെ പേര് മാറ്റി

‘മിന്നല്‍ മാജിക്’.. സര്‍ക്കാര്‍ മദ്യത്തിന്റെ പേര് മാറ്റി

തിരുവനന്തപുരം: വിവാദങ്ങള്‍ക്കും നിയമ നടപടികള്‍ക്കുമിടെ സംസ്ഥാന സര്‍ക്കാര്‍ നേരിട്ടു വിപണിയിലിറക്കുന്ന മദ്യത്തിന് നല്‍കാന്‍ നിശ്ചയിച്ച മലബാര്‍ മിസ്റ്ററി എന്ന പേരിന് പകരം മിന്നല്‍ മാജിക് എന്നാക്കാന്‍ മലബാര്‍ ഡിസ്റ്ററീസ്. മിന്നല്‍ മാജിക് എന്നതിന്റെ ചുരുക്കുമെന്ന നിലയില്‍ എംഎം എന്ന പേരിലായിരിക്കും മദ്യം ഇറക്കുക. മദ്യത്തിന് ജനങ്ങള്‍ നിര്‍ദേശിച്ച പേരായിരുന്നു മലബാര്‍ മിസ്റ്ററി.

ജനങ്ങള്‍ നിര്‍ദേശിച്ച പേര് നല്‍കിയാല്‍ കോടതി അലക്ഷ്യമാകുമെന്ന് കണക്കിലെടുത്താണ് പേര് മാറ്റാനുള്ള മലബാര്‍ മിസ്റ്ററിയുടെ നീക്കം. ഇന്ന് രാവിലെ പത്ത് മണിക്ക് എക്‌സൈസ് മന്ത്രി എംബി രാജേഷ് മദ്യത്തിന്റെ പേരും ലോഗോയും പുറത്തിറക്കും. ഒരുമാസത്തിനകം മദ്യം വിപണയിലിറക്കാനാണ് തീരുമാനം. നിലവില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മദ്യ ബ്രാന്‍ഡ് ആയ ജവാനുമായി അധികം വ്യത്യാസമില്ലാത്ത വിലയായിരിക്കും പുതിയ ബ്രാന്‍ഡിനും എന്നാണ് വിലയിരുത്തല്‍.

പ്രതിദിനം 13,500 കെയ്‌സ് വീതം (108000 ലീറ്റര്‍) മദ്യം വിപണിയിലിറക്കുന്ന നിലയിലാണ് പുതിയ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 75,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ളതാണു പ്ലാന്റ്ാണ് ചിറ്റൂരില്‍ ഒരുങ്ങിയിരിക്കുന്നത്. മദ്യത്തിന്റെ ഉത്പാദനത്തിന് ജീവനക്കാരെ തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്സ്, ബവ്കോ സംഭരണകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കും. മദ്യം ഉല്‍പാദിപ്പിക്കുന്നതിനുള്ള വെള്ളം തുടക്കത്തില്‍ മലമ്പുഴ ഡാമില്‍ നിന്നു നേരിട്ട് എത്തിക്കാനാണു ശ്രമിക്കുന്നത്.

ആരോഗ്യമന്ത്രിയുടെ വസതിയില്‍ തള്ളിക്കയറി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; വാതിലില്‍ റീത്ത് വച്ചു; തലസ്ഥാനത്ത് വന്‍ സംഘര്‍ഷം

ആരോഗ്യമന്ത്രിയുടെ വസതിയില്‍ തള്ളിക്കയറി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; വാതിലില്‍ റീത്ത് വച്ചു; തലസ്ഥാനത്ത് വന്‍ സംഘര്‍ഷം

തിരുവനന്തപുരം: വണ്ടാനം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പ്രതിഷേധിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ വസതിയിലേക്ക് പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. വസതിയുടെ പ്രധാന ഗേറ്റ് തള്ളിത്തുറന്ന് അകത്തുകയറിയ പ്രതിഷേധക്കാര്‍ വാതിലിന് മുന്നില്‍ റീത്ത് വച്ചു. സംഭവസമയത്ത് രണ്ട് പൊലീസുകാര്‍ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്.

പൊലീസ് കമ്മിഷണറുടെ ഓഫീസിന് സപമീമുള്ള മന്ത്രിയുടെ വസതിയില്‍ അതിക്രമിച്ചു കയറി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റീത്ത് വെച്ചത് വലിയ സുരക്ഷ വീഴ്ചയാണെന്ന വിമര്‍ശനം ഉയരുന്നുണ്ട്. തൈക്കാട് നിന്ന് പ്രകടനവുമായി എത്തിയ യൂത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകാണ് മന്ത്രിയുടെ വസതിക്ക് അകത്തുകയറിയത്. പ്രതിഷേധക്കാര്‍ വീടിന് മുന്നില്‍ കരിങ്കൊടി ഉയര്‍ത്തുകയും ചെയ്തു. അതിനുശേഷം തിരിച്ചിറങ്ങിയ പ്രവര്‍ത്തകര്‍ മന്ത്രിയുടെ വസതിയ്ക്ക് മുന്നിലെ ഗേറ്റിന് പുറത്ത് പ്രതിഷേധം തുടര്‍ന്നു

കേരളത്തിൽ തുടർച്ചയായുണ്ടാകുന്ന ചികിത്സാ പിഴവുകളുടെ പശ്ചാത്തലത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് രാജി വെക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് ‘കാലന്റെ ആരോഗ്യ വകുപ്പായി’ മാറിക്കൊണ്ടിരിക്കുകയാണ്. സ്വന്തം വകുപ്പിലെ ജീവനക്കാർ പോലും ഒരു പേപ്പർ വാങ്ങാൻ ഗതിയില്ലാത്ത അവസ്ഥയിലാണ് വകുപ്പെന്ന് തുറന്നു പറയുന്നുണ്ടെന്നും, നൂറുകണക്കിന് പിഴവുകൾ ഉണ്ടായിട്ടും റിപ്പോർട്ടുകൾ തേടുന്നു എന്ന് പറയുന്നതല്ലാതെ കുറ്റക്കാർക്കെതിരെ കൃത്യമായ നടപടി സ്വീകരിക്കാൻ മന്ത്രി തയ്യാറാകുന്നില്ല. ജനങ്ങളുടെ ജീവൻ വെച്ച് പന്താടുന്ന മന്ത്രിക്ക് അധികാരത്തിൽ തുടരാൻ അർഹതയില്ലെന്നും, മന്ത്രിയുടെ അഹങ്കാരവും ധിക്കാരവും കലർന്ന നിലപാടുകൾ ജനങ്ങൾ കാണുന്നുണ്ടെന്നും പ്രതിഷേധക്കാർ പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തമായതോടെ കൂടുതല്‍ പൊലീസ് സ്ഥലത്തത്തി. പൊലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി.പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമം പൊലീസ് തുടങ്ങി.

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ റൂറൽ ജില്ലാ സമ്മേളനം

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ റൂറൽ ജില്ലാ സമ്മേളനം

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ സമ്മേളനം ആലംകോട് ഹാരിസൺസ് പ്ലാസ ഓഡിറ്റോറിയത്തിൽ അഡ്വ. വി ജോയ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു . ഇന്ത്യയിലെ തന്നെ മികച്ച പോലീസ് കേരള പോലീസ് ആണെന്നും കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളെ കരുതിയിരിക്കണമെന്നും വി ജോയ് എംഎൽഎ പറഞ്ഞു. ഒ എസ് അംബിക എംഎൽഎ മുഖ്യാതിഥി ആയിരുന്നു. കെ പി ഒ എ റൂറൽ ജില്ലാ പ്രസിഡൻറ് നിഷാന്ത് കെഎൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ആറ്റിങ്ങൽ മുനിസിപ്പൽ ചെയർമാൻ എം പ്രദീപ്, ഡി വൈ എസ് പി മാരായ സന്തോഷ് കുമാർ ജി, ബിജു വി നായർ,കെ പി ഒ എ സംസ്ഥാന പ്രസിഡണ്ട് ആര്‍ പ്രശാന്ത്,സംഘടന നേതാക്കളായ ആർ കെ ജ്യോതിഷ്, ശ്രീജിഷ് ജി എസ്, ആനന്ദ് കെ എസ് ,എസ് ഷമീർ, ഷിജു റോബർട്ട്,എ എൻ സജീർ, എം സുൽഫിക്കർ, വൈ .അപ്പു, ഡി ആർ ഗോപകുമാർ ,അനിൽ എ എം എന്നിവർ സംസാരിച്ചു. റൂറൽ ജില്ലാ സെക്രട്ടറി വിജു ടി പ്രവർത്തനറിപ്പോർട്ടും ട്രഷറർ ഷിമി ജി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പ്രതിനിധി സമ്മേളനത്തിന് സ്വാഗതസംഘം ജനറൽ കൺവീനർ വിനോദ് കുമാർ കെ സ്വാഗതവും ചെയർമാൻ അജയൻ ജെ നന്ദിയും രേഖപ്പെടുത്തി.
8 മണിക്കൂർ ഡ്യൂട്ടി സമ്പ്രദായം പോലീസ് സ്റ്റേഷനുകളിൽ നടപ്പിലാക്കണമെന്നും പോലീസിന്റെ അംഗസംഖ്യ വർധിപ്പിക്കണമെന്നും കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ സമ്മേളനത്തിൽ ശക്തമായ ആവശ്യമുയർന്നു.