by Midhun HP News | May 10, 2026 | Latest News, കേരളം
കൊച്ചി: പശ്ചിമേഷ്യന്‍ പ്രതിസന്ധി ആശങ്കകള്‍ വര്‍ധിപ്പിക്കുമ്പോഴും ഗള്‍ഫ് മേഖലയില്‍ നിന്ന് നാട്ടിലേക്ക് പണമയക്കല്‍ നല്ലനിലയില്‍ മുന്നോട്ടുപോകുന്നതായി കേരളം ആസ്ഥാനമായുള്ള ബാങ്കുകള്‍. പ്രവാസ ലോകത്ത് നിന്നുള്ള വരുമാനത്തെ വളരെയധികം ആശ്രയിക്കുന്ന കേരളത്തിന് ഇത് താല്‍ക്കാലിക ആശ്വാസം നല്‍കുന്നുണ്ട്.
യുഎസ്-ഇറാന്‍ സംഘര്‍ഷവും അതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും കേരളം അതീവ ശ്രദ്ധയോടെയാണ് നിരീക്ഷിക്കുന്നത്. പ്രവാസികള്‍ ഇന്ത്യയിലേക്ക് അയക്കുന്ന മൊത്തം പണത്തിന്‍റെ ഏകദേശം 19-20 ശതമാനവും കേരളത്തിലേക്കാണ് എത്തുന്നത്. കൂടാതെ, ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള സംസ്ഥാനങ്ങളിലൊന്നും കേരളമാണ്. ജിസിസി സമ്പദ്വ്യവസ്ഥയിലുണ്ടാകുന്ന ഏതൊരു പ്രതിസന്ധിയും വീട്ടുപയോഗം, റിയല്‍ എസ്റ്റേറ്റ്, ബാങ്ക് നിക്ഷേപങ്ങള്‍, സംസ്ഥാനത്തിന്റെ പൊതുവായ സമ്പദ്വ്യവസ്ഥ എന്നിവയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാം.
ഭൗമരാഷ്ട്രീയ സാഹചര്യം അനുകൂലമല്ലെങ്കിലും കേരളത്തിലേക്കുള്ള പ്രവാസികളുടെ പണമയക്കല്‍ ഉയര്‍ന്ന നിലയില്‍ തന്നെ തുടരുന്നു എന്ന് ഫെഡറല്‍ ബാങ്കിന്റെ മാനേജിങ് ഡയറക്ടറും സിഇഒയുമായ കെ വി എസ് മണിയന്‍ പറഞ്ഞു. ഫെഡറല്‍ ബാങ്കിന്റെ നാലാംപാദ ഫല കണക്കുകള്‍ പ്രഖ്യാപിക്കുന്ന വേളയിലാണ് കെ വി എസ് മണിയന്‍ ഇക്കാര്യം പറഞ്ഞത്. ‘വന്‍തോതിലുള്ള തൊഴില്‍ നഷ്ടമോ ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങുന്ന സാഹചര്യമോ ഉണ്ടാകാത്തിടത്തോളം ഈ അവസ്ഥയ്ക്ക് ഉടന്‍ മാറ്റമുണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല. നിലവില്‍ ശുഭസൂചനകളാണ് കാണുന്നത്’ – അദ്ദേഹം പറഞ്ഞു.
സംഘര്‍ഷം ലഘൂകരിക്കപ്പെട്ടാല്‍ പോലും മേഖലയിലെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തൊഴില്‍ ആവശ്യം നിലനിര്‍ത്താനും പണമയക്കല്‍ ശക്തമായി തുടരാനും സഹായിക്കും. മുന്‍പും ഗള്‍ഫ് സമ്പദ്വ്യവസ്ഥകള്‍ ഇത്തരം പ്രതിസന്ധികളെ അതിജീവിച്ചിട്ടുണ്ടെന്നും ഇന്ത്യയിലേക്കുള്ള പണമയക്കലില്‍ വലിയ കുറവുണ്ടായിട്ടില്ലെന്നും കോവിഡിന് ശേഷമുള്ള കാലഘട്ടത്തെ ഉദാഹരണമായി ചൂണ്ടിക്കാട്ടി അദ്ദേഹം ഓര്‍മ്മിപ്പിച്ചു. യുഎഇ, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, ബഹ്റൈന്‍, സൗദി അറേബ്യ തുടങ്ങി എല്ലാ ജിസിസി രാജ്യങ്ങളില്‍ നിന്നും മാര്‍ച്ചിലും ഏപ്രിലിലും ഫെബ്രുവരിയേക്കാള്‍ ഉയര്‍ന്ന പണമയക്കല്‍ രേഖപ്പെടുത്തിയതായി ഫെഡറല്‍ ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോയ് പി വി പറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഫെഡറല്‍ ബാങ്ക് വഴി ഏകദേശം 2.74 ലക്ഷം കോടി രൂപയുടെ പ്രവാസി നിക്ഷേപമാണ് എത്തിയത്. ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ നിലവില്‍ മാന്ദ്യത്തിന്റെ സൂചനകളില്ലെന്നും ജോയ് പി വി വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ ഒരു മുന്‍കരുതല്‍ എന്ന നിലയില്‍ പല പ്രവാസികളും പതിവിലും നേരത്തെ പണം നാട്ടിലേക്ക് അയക്കാന്‍ താല്‍പ്പര്യപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മറ്റു ബാങ്കുകളിലും സമാനമായ പ്രവണതയാണുള്ളത്. പശ്ചിമേഷ്യന്‍ പ്രതിസന്ധിയുടെ തുടക്കത്തില്‍ ആശങ്കാകുലരായ പ്രവാസികള്‍ പണം അയക്കുന്നതില്‍ വലിയ വര്‍ധന വരുത്തിയതായി ഇസാഫ് (ESAF) സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സുദേവ് കുമാര്‍ വി പറഞ്ഞു. എന്നാല്‍ ആ സാഹചര്യം ഇപ്പോള്‍ മാറി. ഗള്‍ഫ് സമ്പദ്വ്യവസ്ഥയിലുള്ള വിശ്വാസവും അനുകൂലമായ വിനിമയ നിരക്കും (Exchange rate) ഈ വര്‍ധനയ്ക്ക് കാരണമായതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, ആഗോള സാമ്പത്തിക വളര്‍ച്ചയിലെ മാന്ദ്യം പണമയക്കല്‍ കുറയാന്‍ കാരണമായേക്കാമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പശ്ചിമേഷ്യയില്‍ നിന്നുള്ള വരുമാനം ഇന്ത്യയുടെ ആകെ പ്രവാസി വരുമാനത്തിന്റെ അഞ്ചില്‍ രണ്ട് ഭാഗത്തോളം വരുന്നതിനാല്‍ ഈ പ്രതിസന്ധി രാജ്യത്തിന് ഏറെ നിര്‍ണ്ണായകമാണ്.
സംഘര്‍ഷം മൂര്‍ച്ഛിച്ച ഘട്ടത്തിലും മാര്‍ച്ചില്‍ പശ്ചിമേഷ്യയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള പണമയക്കലില്‍ 30-35 ശതമാനം വര്‍ധന ഉണ്ടായതായി എസ്ബിഐ റിസര്‍ച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഒഴിപ്പിക്കല്‍ ഭീതിയോ സംഘര്‍ഷം രൂക്ഷമാകുമെന്ന ആശങ്കയോ കാരണം പ്രവാസികള്‍ മുന്‍കൂട്ടി പണം നാട്ടിലേക്ക് അയക്കുന്നതാണ് ഈ വര്‍ധനയ്ക്ക് കാരണം. 2026 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലേക്കുള്ള പ്രവാസികളുടെ പണമയ്ക്കല്‍ 13700-14000 കോടി ഡോളര്‍ എന്ന റെക്കോര്‍ഡ് നിലയിലെത്തുമെന്നും റിപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നു.

by Midhun HP News | May 10, 2026 | Latest News, കേരളം
തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട ഫ്‌ലക്‌സ് ബോര്‍ഡ് പോരിനിടെ, മറ്റൊരു നേതാവിന്റെ പേരിലും തലസ്ഥാനത്ത് ഫ്‌ലക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. സെക്രട്ടേറിയറ്റിന് സമീപത്താണ് ഫല്ക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. മുഖ്യമന്ത്രിയാകാന്‍ അനുയോജ്യന്‍ ഡോ. ശശി തരൂര്‍ ആണെന്നാണ് ഫ്‌ലക്‌സ് ബോര്‍ഡിലെ ഉള്ളടക്കം.
പട നയിച്ച ആളെന്നും, പട ഒരുക്കിയ ആളെന്നും, പരിചയ സമ്പത്തുള്ള ആളെന്നും പറഞ്ഞാണ് കോണ്‍ഗ്രസ് നേതാക്കളായ വി ഡി സതീശന്‍, കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരുടെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. കേരളത്തിലും ഡല്‍ഹിയിലും വരെ നേതാക്കള്‍ക്കായി ചേരിതിരിഞ്ഞ് ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം നടന്നിരുന്നു. തുടര്‍ന്ന് ബോര്‍ഡുകളെല്ലാം മാറ്റണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിരുന്നു.
ഈ ബോര്‍ഡുകളെല്ലാം പ്രവര്‍ത്തകര്‍ മാറ്റുന്നതിനിടെയാണ്, തരൂരിനായി ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സെക്രട്ടേറിയറ്റിന്റെ നോര്‍ത്ത് ഗേറ്റിന്റെ എതിര്‍വശത്താണ് ശശി തരൂരിനെ അനുകൂലിച്ചുകൊണ്ടുള്ള ബോര്‍ഡ് വച്ചിരിക്കുന്നത്. മുഖ്യമന്ത്രിയാകാന്‍ അനുയോജ്യന്‍ ഡോ. ശശി തരൂര്‍ എന്നാണ് ബോര്‍ഡിലെ തലക്കെട്ട്. കെജിഡിഎഫ് ജില്ലാ കമ്മിറ്റിക്ക് വേണ്ടി എം ഷഹാബ്ദീന്‍ എന്നയാളുടെ പേരിലാണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.

by Midhun HP News | May 10, 2026 | Latest News, കേരളം
കൊച്ചി: സപ്ലൈകോയുടെ ജനപ്രിയ ന്യായവില അരി പദ്ധതിയിൽ വില വർധന. കിലോ ഗ്രാമിന് രണ്ട് രൂപയാണ് കൂട്ടിയത്. 25 രൂപ നിരക്കിൽ 20 കിലോഗ്രാം നൽകിയിരുന്നതിന് ഇനി 27 രൂപ നൽകണം. എഫ്സിഐയിൽ നിന്ന് വാങ്ങുന്ന അരിയുടെ വിലയിൽ വന്ന മാറ്റമാണ് പ്രധാന കാരണമായി പറയുന്നത്.
22.50 രൂപയ്ക്ക് കിട്ടിയിരുന്ന അരി ഈ മാസത്തേക്ക് വാങ്ങിയപ്പോൾ 23.25 ആയി. 75 പൈസ മാത്രമാണ് വർധന. ചെലവ് കൂടിയെങ്കിലും കുറേക്കാലത്തിന് ശേഷമാണ് വില കൂട്ടിയതെന്നാണ് എഫ്സിഐയുടെ വിശദീകരണം. സംസ്ഥാനം ഇപ്പോൾ ഓരോ മാസത്തേക്കുള്ള അരിയാണ് എഫ്സിഐയിൽ നിന്ന് എടുക്കുന്നത്. സംസ്ഥാനത്ത് താല്പര്യമുള്ള ആന്ധ്ര അരിയും മറ്റും അതത് മാസത്തെ വരവ് നോക്കി വാങ്ങാനുള്ള സൗകര്യം കണക്കിലെടുത്താണ് മാറ്റം.

by Midhun HP News | May 10, 2026 | Latest News, കേരളം
തൃശൂർ: തൃക്കൂരിൽ ഹെൽമറ്റ് ധരിച്ചെത്തിയ ആൾ ചുറ്റിക കൊണ്ട് യുവാവിന്റെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ പുഴമ്പള്ളം സ്വദേശി ബിനസ് ഡേവിസിനെ (37) തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 8 മണിയോടെ തൃക്കൂർ മരത്താക്കര നെല്ലിച്ചോട് വെച്ചായിരുന്നു ആക്രമണം.
ജിമ്മിൽ നിന്നിറങ്ങിയ ബിനസിനെ പുറകിൽ നിന്ന് വന്ന ആൾ ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ബോധം നഷ്ടപ്പെട്ട് നിലത്ത് വീണ യുവാവിൻ്റെ തലയിൽ വീണ്ടും ഇയാൾ രണ്ട് തവണ ചുറ്റിക കൊണ്ട് അടിച്ചു.നാട്ടുകാരാണ് ബിനസിനെ ആശുപത്രിയിൽ എത്തിച്ചത്. ആക്രമണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവ ശേഷം പ്രതി ഓടി പോകുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തിൽ പുതുക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

by Midhun HP News | May 10, 2026 | Latest News, കേരളം
തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീക്കു നേരെ ലൈംഗികാതിക്രമം. ഇന്ന് പുലർച്ചെയാണ് ഭിക്ഷാടകയായ സ്ത്രീക്കു നേരെ അതിക്രമമുണ്ടായത്. കെഎസ്ആർടിസി ഡിപ്പോ ഓഫീസിനു മുന്നിലെ ബഞ്ചിൽ കിടന്നുറങ്ങുകയായിരുന്നു സ്ത്രീയെയാണ് പിഡീപ്പിച്ചത്.
ക്രിമിനൽ കേസുകളിൽ പ്രതിയായ പന്നിയോട് സ്വദേശി ബ്രൂസ്‍ലി ഷിബു ആണ് സ്ത്രീയെ പീഡിപ്പിച്ചതെന്നു തിരിച്ചറിഞ്ഞു. ഷിബു പ്രദേശത്തെ പ്രധാന ലഹരി ഡീലർ ആണ്. സംഭവത്തിൽ കെഎസ്ആർടിസി ഡിപ്പോ അധികൃതർ പൊലീസിൽ പരാതി നൽകി.
കാട്ടാക്കട പൊലീസ് സംഭവ സ്ഥലത്തു പരിശോധന നടത്തി. പ്രതിയെ കണ്ടെത്താനായി അന്വേഷണം ഊർജിതമാക്കിയെന്നു പൊലീസ് വ്യക്തമാക്കി.
by Midhun HP News | May 10, 2026 | Latest News, കേരളം
കൊച്ചി: ഐഎസ്എല്ലിൽ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് മുഹമ്മദന്‍സിനെ നേരിടും. വൈകിട്ട് 5 മണിക്ക് കലൂർ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. 10 മത്സരങ്ങളിൽ നിന്ന് 3 പോയിന്റുകൾ മാത്രമാണ് മുഹമ്മദന്‍സിന്റെ സമ്പാദ്യം. ഈ സീസൺ മുതൽ പോയിന്റ് ടേബിളിൽ ഏറ്റവും താഴെ വരുന്ന ടീമിനെ ഐ ലീഗിലേക്ക് തരം താഴ്ത്തുമെന്ന് എഐഎഫ്എഫ് നേരത്തെ അറിയിച്ചിരുന്നു. ഈ സീസണിൽ മറ്റ് അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ മുഹമ്മദന്‍സ് ഐഎസ്എല്ലിൽ നിന്ന് പുറത്താകും.
മറുഭാഗത്ത്, കിരീട പ്രതീക്ഷകൾ അവസാനിച്ച ബ്ലാസ്റ്റേഴ്‌സ് വരാനിരിക്കുന്ന മത്സരങ്ങൾ കൂടി വിജയിച്ച ശേഷം സീസൺ അവസാനിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ 11 കളിയില്‍ നിന്ന് മൂന്നു ജയത്തോടെ 11 പോയിന്റുമായി എട്ടാം സ്ഥാനത്താണ് കേരള ബ്ലാസ്‌റ്റേഴ്‌സ്. തുടര്‍ച്ചയായ രണ്ടു മത്സരങ്ങൾ വിജയിക്കാൻ ആയത് ടീമിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.
ഡേവിഡ് കറ്റാലയ്ക്ക് കീഴില്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് തുടര്‍ച്ചയായ തോല്‍വികള്‍ക്കു പിന്നാലെ ക്ലബ് തരം താഴ്ത്തല്‍ ഭീഷണി നേരിട്ടിരുന്നു. ഈ പ്രതിസന്ധിയിൽ നിന്ന് ടീമിനെ കരകയറ്റാൻ ആഷ്‌ലി വുഡെന്ന ഇംഗ്ലീഷ് പരിശീലകനെ എത്തിച്ചതാണ് ക്ലബിന് ഗുണകരമായത്. വിക്ടര്‍ ബെര്‍തോമ്യു, മത്തിയാസ് ഹെര്‍ണാണ്ടസ്, നിഹാല്‍ സുധീഷ്, വിപിന്‍ മോഹനന്‍ എന്നിവരെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്.

Recent Comments