പിതാവിന്റെ സുഹൃത്തുക്കളും പീഡിപ്പിച്ചു; 10 പേര്‍ കൂടി കസ്റ്റഡിയില്‍

പിതാവിന്റെ സുഹൃത്തുക്കളും പീഡിപ്പിച്ചു; 10 പേര്‍ കൂടി കസ്റ്റഡിയില്‍

പത്തനംതിട്ട: കായികതാരമായ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പത്തു പേര്‍ കൂടി കസ്റ്റഡിയില്‍. ഇന്നലെ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതല്‍ പേര്‍ പിടിയിലായത്. പതിനെട്ട് വയസ്സിന് താഴെയുള്ളവരും പ്രതിപട്ടികയില്‍ ഉണ്ട്. കസ്റ്റഡിയിലെടുത്തുവരെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. പത്തനംതിട്ട ജില്ലയിലെ ആറ് സ്റ്റേഷനുകളില്‍ കേസുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതായാണ് വിവരം. ജില്ലയ്ക്ക് പുറത്തും പ്രതികളുണ്ടെന്ന് പൊലീസ് പറയുന്നു. പീഡിപ്പിച്ചവരുടെ പേരുവിവരങ്ങള്‍ പെണ്‍കുട്ടി ഡയറിയില്‍ രേഖപ്പെടുത്തിയിരുന്നു. 62പേര്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും 13 വയസ്സ് മുതല്‍ ചൂഷണത്തിന് ഇരയായതായും പെണ്‍കുട്ടി പൊലീസിനു മൊഴി നല്‍കിയിരുന്നു.

പതിമൂന്നാം വയസില്‍ ആദ്യം പീഡിപ്പിച്ചത് ആണ്‍ സുഹൃത്താണെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പിതാവിന്റെ സുഹൃത്തുക്കളും ആണ്‍ സുഹൃത്തിന്റെ കൂട്ടുകാരും പീഡിപ്പിച്ചു. പിതാവിന്റെ ഫോണ്‍ വഴി പരിചയപ്പെട്ടത് 32 പേരെയാണ്. പ്രതികള്‍ നഗ്‌നചിത്രങ്ങള്‍ കൈമാറിയെന്നും അതുകാട്ടി ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി മൊഴി നല്‍കി.

പെണ്‍കുട്ടിയെ പത്തനംതിട്ട ചുട്ടിപ്പാറയില്‍ എത്തിച്ചും പീഡിപ്പിച്ചു. പൊതുസ്ഥലങ്ങളിലും പീഡനം നടന്നതായാണ് വിവരം. സ്‌കൂളിലും കാറിലും പീഡനം നടന്നിട്ടുണ്ട്. പ്രതികളില്‍ ചിലര്‍ വീട്ടിലെത്തിയും പീഡിപ്പിച്ചു. പെണ്‍കുട്ടിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി. ഫോണ്‍ രേഖകള്‍ വഴി നാല്‍പതോളം പേരെ തിരിച്ചറിഞ്ഞെന്നാണ് സൂചന. പ്രതികള്‍ക്കെതിരെ എസ്‌സി, എസ്ടി പീഡന നിരോധന നിയമവും ചുമത്തും.

കൊച്ചിയിൽ ഇനി മെട്രോ കണക്ട് ബസുകൾ, റൂട്ടും നിരക്കും ഇങ്ങനെ

കൊച്ചിയിൽ ഇനി മെട്രോ കണക്ട് ബസുകൾ, റൂട്ടും നിരക്കും ഇങ്ങനെ

കൊച്ചി: വിവിധ മെട്രോ സ്റ്റേഷനുകളിൽ നിന്നുള്ള മെട്രോ കണക്ട് ഇലക്ട്രിക് ബസുകൾ അടുത്ത ആഴ്ച മുതൽ സർവീസ് തുടങ്ങും. 15 ഇലക്ട്രിക് ബസുകളാണ് സർവീസ് ആരംഭിക്കുന്നത്. വിവിധ റൂട്ടുകളിലേക്ക് നടത്തിയ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയായിരുന്നു. കളമശേരി – മെഡിക്കല്‍ കോളജ്, ഹൈക്കോര്‍ട്ട് – എംജി റോഡ് സര്‍ക്കുലര്‍, കടവന്ത്ര – കെപി വള്ളോന്‍ റോഡ് സര്‍ക്കുലര്‍, കാക്കനാട് വാട്ടര്‍ മെട്രോ – ഇന്‍ഫോപാര്‍ക്ക്, കിന്‍ഫ്രാ പാര്‍ക്ക്, കളക്‌ടറേറ്റ് എന്നീ റൂട്ടുകളിലാണ് തുടക്കത്തില്‍ ഇലക്‌ട്രിക് ബസ് സര്‍വീസുകള്‍ ആരംഭിക്കുന്നത്.

പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്‌ത ഇലക്‌ട്രിക് ബസാണ് മെട്രോ കണക്‌ടിനായി സർവീസ് നടത്തുന്നത്. ആലുവ – എയർപോർട്ട് റൂട്ടിൽ 80 രൂപയും മറ്റു റൂട്ടുകളിൽ അഞ്ച് കിലോമീറ്റർ യാത്രയ്ക്ക് മിനിമം 20 രൂപയുമാണ് നിരക്ക്. കൊച്ചി മെട്രോ സ്റ്റേഷനിലേക്കുള്ള ഫസ്റ്റ് മൈല്‍ – ലാസ്റ്റ് മൈല്‍ കണക്‌ടിവിറ്റി വര്‍ധിപ്പിക്കാനുള്ള നീക്കത്തിൻ്റെ ഭാഗമായാണ് 15 ഇലക്‌ട്രിക് ബസുകള്‍ കൊച്ചി മെട്രോക്കായി സര്‍വീസ് നടത്തുന്നത് എന്ന് കെഎംആർഎൽ മനേജിങ് ഡയറക്‌ടർ ലോക്‌നാഥ് ബെഹ്റ പറഞ്ഞു.

ഏറ്റവും സുഖകരമായ യാത്രക്കായി പരിസ്ഥിതിക്ക് ഇണങ്ങുന്ന രീതിയിലാണ് ഇ ബസുകള്‍ സജ്ജമാക്കിയിരിക്കുന്നത്. 33 സീറ്റുകളാണ് ബസിലുള്ളത്. മുട്ടം, കലൂര്‍, വൈറ്റില, ആലുവ എന്നിവിടങ്ങളിലാണ് ചാര്‍ജിങ് സ്റ്റേഷനുകള്‍ ഉള്ളത്. ഡിജിറ്റല്‍ പേയ്‌മെൻ്റ് വഴിയാണ് ടിക്കറ്റ് ബുക്കിങ്. ക്യാഷ് ട്രാന്‍സാക്ഷനും ഉണ്ട്. യുപിഐ വഴിയും റുപേ, ഡെബിറ്റ് കാർഡ്, കൊച്ചി 1 കാർഡ് എന്നിവ വഴിയും പേയ്‌മെൻ്റ് നടത്താം.

എയര്‍പോര്‍ട്ട് റൂട്ടില്‍ നാല് ബസുകളും കളമശേരി റൂട്ടില്‍ രണ്ട് ബസുകളും ഇന്‍ഫോപാര്‍ക്ക് റൂട്ടില്‍ ഒരു ബസും കളക്‌ടറേറ്റ് റൂട്ടില്‍ രണ്ട് ബസുകളും ഹൈക്കോര്‍ട്ട് റൂട്ടില്‍ മൂന്നു ബസുകളും കടവന്ത്ര റൂട്ടില്‍ ഒരു ബസുമാണ് സര്‍വീസ് നടത്തുന്നത് എന്ന് കൊച്ചി മെട്രോ അഡീഷണൽ ജനറൽ മാനേജർ (അർബൻ ട്രാൻസ്പോർട്ട്) ഗോകുൽ ടിജി പറഞ്ഞു.

എയര്‍പോര്‍ട്ട് റൂട്ടില്‍ തിരക്കുള്ള സമയങ്ങളില്‍ 20 മിനിറ്റ് ഇടവേളകളിലും തിരക്കില്ലാത്ത സമയങ്ങളില്‍ 30 മിനിറ്റും ഇടവിട്ട് സര്‍വീസുകള്‍ ഉണ്ടാകും. രാവിലെ 6.45 മുതല്‍ സര്‍വീസ് ആരംഭിക്കും. രാത്രി 11 മണിക്കാണ് എയര്‍പോർട്ടില്‍ നിന്ന് ആലുവയിലേക്കുള്ള അവസാന സര്‍വീസ്. കളമശേരി – മെഡിക്കല്‍ കോളജ് റൂട്ടില്‍ 30 മിനിറ്റ് ഇടവിട്ട് സര്‍വീസ് ഉണ്ടാകും.

രാവിലെ 8.30 മുതൽ വൈകിട്ട് 7.30 വരെയാണ് സർവീസ്. കാക്കനാട് വാട്ടർ മെട്രോ – കിൻഫ്ര – ഇൻഫോപാർക്ക് റൂട്ടിൽ രാവിലെ 8 മണി മുതൽ വൈകിട്ട് 7 മണി വരെ 25 മിനിറ്റ് ഇടവിട്ട് സർവീസ് ഉണ്ടാകും. കാക്കനാട് വാട്ടർ മെട്രോ – കളക്‌ടറേറ്റ് റൂട്ടില്‍ 20 മിനിറ്റ് ഇടവിട്ട് രാവിലെ 8 മണി മുതല്‍ വൈകിട്ട് 7.30 വരെ സര്‍വീസ് ഉണ്ടാകും.

ഹൈക്കോര്‍ട്ട് – എംജി റോഡ് സര്‍ക്കുലര്‍ റൂട്ടില്‍ 10 മിനിറ്റ് ഇടവിട്ട് രാവിലെ 8.30 മുതല്‍ വൈകിട്ട് 7.30 വരെയും കടവന്ത്ര കെപി വള്ളോന്‍ റോഡ് – പനമ്പിള്ളി നഗർ റൂട്ടില്‍ 25 മിനിറ്റ് ഇടവിട്ട് രാവിലെ 9 മണി മുതല്‍ വൈകിട്ട് 7.30 വരെയുമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.

5 വർഷത്തിനിടെ 60ലേറെ പേർ പീഡിപ്പിച്ചെന്ന 18കാരിയുടെ വെളിപ്പെടുത്തലിൽ ഇന്ന് കൂടുതൽ അറസ്റ്റ്

5 വർഷത്തിനിടെ 60ലേറെ പേർ പീഡിപ്പിച്ചെന്ന 18കാരിയുടെ വെളിപ്പെടുത്തലിൽ ഇന്ന് കൂടുതൽ അറസ്റ്റ്

പത്തനംതിട്ട: കായിക താരമായ 18 കാരിയെ 5 വർഷത്തിനിടെ 60ലേറെ പേർ പീഡിപ്പിച്ചെന്ന പരാതിയിൽ ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടാകും. കേസിൽ 5 പേർ നിലവിൽ അറസ്റ്റിലായിട്ടുണ്ട്. 13-ാം വയസ് മുതൽ ലൈംഗിക പീഡനത്തിനിരയായെന്നാണ് പെൺകുട്ടി മൊഴി നൽകിയത്. പരാതിയിൽ ഇലവുംതിട്ട പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു.

പരിശീലകരും കായിക താരങ്ങളും സഹപാഠികളും പ്രതികളാകും. കേസിൽ 5 പേർ അറസ്റ്റിലായെന്നാണ് വിവരം. പെൺകുട്ടിയുടെ നഗ്നന ദൃശ്യങ്ങൾ പ്രചരിപ്പിച്ചതായും പരാതിയിലുണ്ട്. പത്തനംതിട്ട, കോന്നി സ്റ്റേഷനുകളിലും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

13ാം വയസിൽ സുഹൃത്താണ് കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. പിതാവിൻറെ സുഹൃത്തുക്കളും ആൺ സുഹൃത്തിൻറെ കൂട്ടുകാരും കുട്ടിയെ പീഡിപ്പിച്ചു. പിതാവിൻറെ ഫോൺ വഴി പരിചയപ്പെട്ടത് 32 പേരെ. പ്രതികൾ നഗ്നചിത്രങ്ങൾ കൈമാറി. ഇതു കാണിച്ചു ഭീഷണിപ്പെട്ടു. ശിശുക്ഷേമ സമിതിക്കു മുമ്പാകെ പെൺകുട്ടി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നിലവിൽ 40 പേർക്കെതിരെ പോക്സോ കേസ് ചുമത്തിയിട്ടുണ്ട്. ഫോൺ രേഖകൾ വഴി 40 പേരെ തിരിച്ചറിഞ്ഞതായി സൂചനയുണ്ട്.

പെൺകുട്ടിക്കു 13 വയസുള്ളപ്പോൾ, 2019 മുതലാണ് പീഡനം ആരംഭിക്കുന്നത്. ആൺസുഹൃത്ത് പീഡിപ്പിക്കുകയും പിന്നീട് സുഹൃത്തുക്കൾക്ക് കൈമാറുകയും ചെയ്തെന്നാണ് പ്രാഥമിക വിവരം. മറ്റൊരു പീഡനക്കേസിൽ ഇപ്പോൾ ജയിലിൽ കഴിയുന്ന പ്രതിയും പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയവരുടെ കൂട്ടത്തിലുണ്ട്.

പ്രാഥമിക പരിശോധനയിൽ തന്നെ 62 പ്രതികളുണ്ടെന്നാണു സൂചന. ഒരു പെൺകുട്ടിയെ ചൂഷണത്തിനിരയാക്കിയ സംഭവത്തിൽ ഇത്രയേറെ പ്രതികൾ വരുന്നത് അപൂർവമാണ്.

വൻ തീപിടിത്തം, വണ്ടിപ്പെരിയാറിൽ 5 കടകളും കമ്പ്യൂട്ടർ സെന്ററും ഡ്രൈവിങ് സ്കൂളും കത്തി നശിച്ചു

വൻ തീപിടിത്തം, വണ്ടിപ്പെരിയാറിൽ 5 കടകളും കമ്പ്യൂട്ടർ സെന്ററും ഡ്രൈവിങ് സ്കൂളും കത്തി നശിച്ചു

തൊടുപുഴ: വണ്ടിപ്പെരിയാറിൽ വൻ തീപിടിത്തം. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് സംഭവം. പശുമല ടൗണിലെ കെആർ ബിൽഡിങിലാണ് തീപിടിത്തമുണ്ടായത്. പുലർച്ചെ ആയതിനാൽ കെട്ടിടത്തിൽ ആരും ഉണ്ടായിരുന്നില്ല. അതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.

തീ പടർന്നു പിടിച്ചതോടെ വൻ നാശനഷ്ടമാണ് സംഭവിച്ചത്. 5 കടകളും കമ്പ്യൂട്ടർ സെന്ററും ഡ്രൈവിങ് സ്കൂളും കത്തി നശിച്ചു. തീ പൂർണമായും അണച്ചു. കോടികളുടെ നഷ്ടമാണ് സംഭവിച്ചത് എന്നാണ് പ്രാഥമിക വിലയിരുത്തൽ.

പീരുമേട്ടിൽ നിന്നുള്ള അ​ഗ്നിശമന സേന ആദ്യമെത്തി തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് കട്ടപ്പന, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ നിന്നു ഫയർ യൂണിറ്റുകൾ കൂടി എത്തിയാണ് തീയണച്ചത്. 40ലേറെ വർഷം പഴക്കമുള്ള രണ്ട് നിലകളുള്ള കെട്ടിടത്തിലാണ് തീ പടർന്നത്. പത്തിലേറെ സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. പൂർണമായും തടിയിൽ നിർമിച്ച കെട്ടിടമായതിനാൽ തീ അതിവേ​ഗം പടർന്നു പിടിക്കുകയായിരുന്നു.

തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നു പ്രഥാമിക നി​ഗമനമുണ്ടെങ്കിലും ഇക്കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പൊലീസ് പരിശോധന തുടരുന്നു.

അനശ്വര ​ഗാനങ്ങൾ ബാക്കി; ​ഗായകൻ പി ജയചന്ദ്രന്റെ സംസ്കാരം ഇന്ന്

അനശ്വര ​ഗാനങ്ങൾ ബാക്കി; ​ഗായകൻ പി ജയചന്ദ്രന്റെ സംസ്കാരം ഇന്ന്

തൃശൂർ: അന്തരിച്ച ​ഗായകൻ പി ജയചന്ദ്രന്റെ സംസ്കാരം ഇന്ന്. വൈകുന്നേരം 3.30ന് ഔദ്യോഗിക ബഹുമതികളോടെ പാലിയത്തെ വീട്ടുവളപ്പിൽ ആണ് സംസ്കാരം. സിനിമാ രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ നിന്നുള്ളവരും ആയിരക്കണക്കിന് സംഗീതപ്രേമികൾ പൂങ്കുന്നത്തെ വീട്ടിലും സംഗീത നാടക അക്കാദമി തിയറ്ററിലുമെത്തി പി ജയചന്ദ്രന് അന്ത്യാഞ്ജലി അർപ്പിച്ചു.

കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെ മൃതദേഹം അമല മെഡിക്കൽ കോളജിൽ നിന്ന് പൂങ്കുന്നത്തെ വീട്ടിൽ എത്തിച്ചു. ഇന്നു രാവിലെ 10നു മൃതദേഹം പറവൂർ ചേന്ദമംഗലം പാലിയത്ത് എത്തിക്കും. നാലുകെട്ടിൽ പൊതുദർശനത്തിനു വച്ച ശേഷമാണ് സംസ്കാര ചടങ്ങുകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

സംസ്ഥാന സർക്കാരിനു വേണ്ടി മന്ത്രിമാരായ കെ രാജൻ, ആർ ബിന്ദു എന്നിവർ പുഷ്പചക്രം സമർപ്പിച്ചു. മമ്മൂട്ടി അടക്കമുള്ള താരങ്ങളും പൂങ്കുന്നത്തെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചിരുന്നു.

നവോത്ഥാന സന്ദേശയാത്രയ്ക്ക് കായിക്കര ആശാൻ സ്മാരകത്തിൽ പ്രൗഢോജ്ജ്വല തുടക്കം

നവോത്ഥാന സന്ദേശയാത്രയ്ക്ക് കായിക്കര ആശാൻ സ്മാരകത്തിൽ പ്രൗഢോജ്ജ്വല തുടക്കം

കായിക്കര: കേരളത്തിൽ സംസ്‍കാരിക വിപ്ലവം അനിവാര്യമെന്നു കുരീപ്പുഴ ശ്രീകുമാർനൂറ്റാണ്ടുകൾക്ക് മുൻപുള്ള യാഥാസ്ഥിതിക ചിന്തകളിലേക്ക് മലയാളികൾ മടങ്ങിപ്പോകരുത്. ഇന്നത്തെ കേരളത്തിൽ പുതിയ സംസ്കാരിക വിപ്ലവം അനിവാര്യമായിരിക്കുന്നുവെന്നു കുരീപ്പുഴ ശ്രീകുമാർ പറഞ്ഞു. നൂറ്റാണ്ടുകൾക്ക് മുൻപുള്ള യാഥാസ്ഥിതിക ചിന്തകളിലേക്ക് മലയാളികൾ മടങ്ങിപ്പോകരുതെന്ന് പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ.

കുമാരനാശാൻ ചരമശതാബ്ദി ആചരണസമിതി സംഘടിപ്പിച്ച നവോത്ഥാന സന്ദേശയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നവോത്ഥാന പ്രസ്ഥാനം നിരാകരിച്ച മതത്തിലേക്ക് മലയാളികൾ മടങ്ങിപ്പോകുന്നു. എവിടെ മതമുണ്ടോ അവിടെ മതമൗലികവാദം ഉണ്ടാകും. മതമൗലികവാദം മതതീവ്രവാദത്തെ സൃഷ്ടിക്കും. മതാതീത മനുഷ്യൻ എന്ന സങ്കൽപ്പമാണ് നാരയണഗുരു മുന്നോട്ട് വെച്ചത്. ദുരവസ്ഥയിലൂടെ ആശാൻ ജാതിയ്ക്കതീതമായ മതാതീതമായ മനുഷ്യ പ്രണയം എന്ന ആധുനിക സങ്കൽപ്പമാണ് മുന്നോട്ട് വെച്ചത്. ജാതിയ്ക്കും മതത്തിനും അതീതമായ ആധുനിക മനുഷ്യനെ സൃഷ്ടിക്കുവാനുള്ള പരിശ്രമമാണ് നവോത്ഥാന സന്ദേശയാത്രയിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുമാരനാശാൻ ചരമശതാബ്ദി ആചരണക്കമ്മിറ്റി കടയ്ക്കാവൂർ മേഖല ചെയർമാൻ ഷിബു കടയ്ക്കാവൂർ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ, എം.എസ്. സുമേഷ് കൃഷ്ണൻ, ഡോ. ബി.ഭുവനേന്ദ്രൻ, ബാനർ സാംസ്കാരിക സമിതി സംസ്ഥാന കൺവീനർ കെ.കെ സുരേന്ദ്രൻ, രാമചന്ദ്രൻ കരവാരം, അനിത ജയരാജ്, ആചരണ സമിതി ജില്ലാ ചെയർമാൻ എം.പി സുഭാഷ്, ജില്ലാ കൺവീനർ ആർ. ബിജു എന്നിവർ പ്രസംഗിച്ചു. ആചരണ സമിതി സംസ്ഥാന കൺവീനർ പ്രൊഫ. കെ.പി സജി സ്വാഗതവും ജയിൻ.കെ നന്ദിയും പറഞ്ഞു.

സമ്മേളനാനന്തരം സമുദ്ര പെർഫോർമിംഗ് ആർട്സ് ‘സമുദ്രനടനവും AIDSO കലാസംഘം അവതരിപ്പിച്ച നൃത്തനാടകം ‘ചിന്താവിഷ്ടയായ സീത’യും അരങ്ങേറി. കെ.പി. കുമാരൻ, റഫീഖ് അഹമ്മദ്, പി.എൻ. ഗോപീകൃഷ്ണൻ, പ്രൊഫ കെ.ശശികുമാർ തുടങ്ങിയവർ നേതൃത്വം നൽകുന്ന നവോത്ഥാന സന്ദേശയാത്ര ഇന്ന് തോന്നയ്ക്കൽ ആശാൻ സ്മാരകം, പെരുങ്ങുഴി, പോത്തൻകോട് എന്നീ കേന്ദ്രങ്ങളിൽ എത്തിച്ചേരും. ഒരു വർഷമായി കുമാരനാശാൻ ചരമശതാബ്ദി ആചരണ കമ്മിറ്റി നടത്തി വരുന്ന പ്രവർത്തനങ്ങളുടെ സമാപനം ജനുവരി 16 ന് പല്ലന ആശാൻ സ്മാരകത്തിൽ എം.കെ.സാനു ഉദ്ഘാടനം ചെയ്യും.