പൂനെയില്‍ നിന്നും കാണാതായ മലയാളി സൈനികനെ കണ്ടെത്തി

പൂനെയില്‍ നിന്നും കാണാതായ മലയാളി സൈനികനെ കണ്ടെത്തി

കോഴിക്കോട്: പൂനെയില്‍ നിന്നും കാണാതായ മലയാളി സൈനികനെ കണ്ടെത്തി. കോഴിക്കോട് ഏലത്തൂര്‍ കണ്ടംകുളങ്ങര സ്വദേശി വിഷ്ണുവിനെ ബംഗലൂരുവില്‍ ന്നാണ് കണ്ടെത്തിയത്. ബംഗലൂരു മജസ്റ്റിക് റെില്‍വേ സ്‌റ്റേഷന്‍ പരിസരത്തു നിന്നാണ് വിഷ്ണുവിനെ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡിസംബര്‍ 17 മുതലാണ് വിഷ്ണുവിനെ കാണാതാകുന്നത്. സുഹൃത്തുക്കളില്‍ നിന്നാണ് വിഷ്ണുവിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചതെന്നാണ് സൂചന. സാമ്പത്തിക ബുദ്ധിമുട്ടു കൊണ്ട് മാറി നില്‍ക്കുകയായിരുന്നു എന്നാണ് വിഷ്ണു പൊലീസിന് മൊഴി നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ രാത്രി 11 മണിയോടെയാണ് ഏലത്തൂര്‍ പൊലീസ് വിഷ്ണുവിനെ കണ്ടെത്തുന്നത്.

ഡിസംബര്‍ 17ന് നാട്ടിലേക്ക് വരുന്നു എന്ന് ബന്ധുക്കളെ അറിയിച്ചിരുന്നു. 17ന് പുലര്‍ച്ചെ കണ്ണൂരില്‍ എത്തി എന്ന് അമ്മയ്ക്ക് വിഷ്ണു സന്ദേശം അയച്ചു. പിന്നീട് യാതൊരു വിവരവും ഉണ്ടായില്ല. പരിശോധനയില്‍ ഫോണിന്റെ ലൊക്കേഷന്‍ മുംബൈയ്ക്ക് സമീപമാണെന്ന് കണ്ടെത്തിയിരുന്നു. ജനുവരി 11ന് വിഷ്ണുവിന്റെ വിവാഹം നിശ്ചയിച്ചിരുന്നതാണ്.

രവി ഡിസിയെ ചോദ്യം ചെയ്യും; ഡിസി ബുക്സിനെതിരെ കേസ്

രവി ഡിസിയെ ചോദ്യം ചെയ്യും; ഡിസി ബുക്സിനെതിരെ കേസ്

കോട്ടയം: ഇപി ജയരാജന്റെ ആത്മകഥ വിവാദത്തിൽ ഡിസി ബുക്സിനെതിരെ കേസെടുത്ത് പൊലീസ്. കോട്ടയം ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. ഡിസി ബുക്സിന്റെ മുൻ പബ്ലിക്കേഷൻ വിഭാ​ഗം മേധാവി എ വി ശ്രീകുമാറാണ് ഒന്നാം പ്രതി. സംഭവത്തിൽ ഡിസി ബുക്സ് ഉടമ രവി ഡിസിയെയും ചോദ്യം ചെയ്യും. ഐപിസി 406, 417, ഐടി ആക്ട് 79 തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ഇപി ജയരാജനെ വ്യക്തിഹത്യ ചെയ്യാനാണ് തെരഞ്ഞെടുപ്പ് ദിവസം തന്നെ ആത്മകഥയുടെ ഭാ​ഗങ്ങൾ പുറത്തു പോയതെന്നാണ് എഫ്ഐആറിൽ പറയുന്നത്. ഇപി തന്റെ ആത്മകഥയിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ കുറിപ്പുകളായെഴുതി കണ്ണൂർ ദേശാഭിമാനി ബ്യൂറോ ചീഫ് രഘുനാഥന് കൈമാറിയിരുന്നു. രഘുനാഥനിൽ നിന്നും എ വി ശ്രീകുമാർ ഇത് വാങ്ങുകയായിരുന്നു.

പ്രസിദ്ധീകരിക്കാമെന്ന ഉറപ്പോടെയാണ് രഘുനാഥനിൽ നിന്ന് ശ്രീകുമാർ ഇത് വാങ്ങിയത്. എന്നാൽ രഘുനാഥൻ കൊടുത്ത ഭാ​ഗങ്ങൾ മാത്രമല്ല, കൂടുതൽ ഭാ​ഗങ്ങൾ ചേർത്തു കൊണ്ടാണ് പുസ്തകം പ്രസിദ്ധീകരണത്തിന്റെ അവസാന‌ഘട്ടത്തിലേക്ക് എ വി ശ്രീകുമാർ എത്തിച്ചിരിക്കുന്നത്. നേരത്തെ ഡിസി ബുക്സ് പ്രസിദ്ധീകരണ വിഭാഗം മേധാവിയെ പ്രതി ചേർക്കാൻ പൊലീസ് നിർദേശം നൽകിയിരുന്നു.

ഉത്ര വധക്കേസ് പ്രതി സൂരജിന്റെ അമ്മയ്ക്ക് മുന്‍കൂര്‍ ജാമ്യം

ഉത്ര വധക്കേസ് പ്രതി സൂരജിന്റെ അമ്മയ്ക്ക് മുന്‍കൂര്‍ ജാമ്യം

കൊച്ചി: ഉത്ര വധക്കേസിലെ പ്രതി സൂരജിന് പരോള്‍ ലഭിക്കാന്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന കേസില്‍ അമ്മ രേണുകയ്ക്ക് ഇടക്കാല മുന്‍കൂര്‍ജാമ്യം അനുവദിച്ച് ഹൈക്കോടതി. രേണുകയെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ 1 ലക്ഷം രൂപയുടെയും 2 പേരുടെ ആള്‍ജാമ്യത്തിലും വിട്ടയയ്ക്കണം എന്നാണ് ജസ്റ്റിസ് പി കൃഷ്ണകുമാറിന്റെ ഉത്തരവ്.

സൂരജിന് പരോള്‍ ലഭിക്കാന്‍ ഹാജരാക്കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സൂരജിന്റെ അമ്മ രേണുകയ്‌ക്കെതിരെ പൂജപ്പുര പൊലീസ് കേസെടുത്തിരുന്നു. ഈ കേസില്‍ അറസ്റ്റിന് സാധ്യതയുള്ളതിനാല്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കുകയായിരുന്നു. സൂരജിന്റെ അച്ഛന് ഗുരുതര രോഗമുണ്ടെന്നും പരോള്‍ അനുവദിക്കണമെന്നും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ എഴുതിച്ചേര്‍ത്ത് പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് രേണുക നല്‍കുകയായിരുന്നു.

സംശയം തോന്നിയ അധികൃതര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഡോക്ടറെ ബന്ധപ്പെട്ടപ്പോഴാണു വ്യാജമായി തയാറാക്കിയതാണെന്ന് മനസ്സിലായത് . തുടര്‍ന്ന് ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ സൂരജിനും അമ്മയ്ക്കുമെതിരെ കേസെടുക്കുകയായിരുന്നു

നാളെ മുതല്‍ 20ലേറെ ഫോണുകളില്‍ വാട്‌സ്ആപ്പ് ലഭിക്കില്ല; പട്ടിക ഇങ്ങനെ

നാളെ മുതല്‍ 20ലേറെ ഫോണുകളില്‍ വാട്‌സ്ആപ്പ് ലഭിക്കില്ല; പട്ടിക ഇങ്ങനെ

ഡല്‍ഹി: നാളെ മുതല്‍ ( ജനുവരി 1) 20ലേറെ ആന്‍ഡ്രോയിഡ് ഫോണുകളില്‍ വാട്സ്ആപ്പ് ലഭിക്കില്ല. പഴയ ആന്‍ഡ്രോയിഡ് വേര്‍ഷനുകളിലാകും ഈ പ്രശ്‌നം നേരിടുക. അതായത് ആന്‍ഡ്രോയിഡ് 4.4 അല്ലെങ്കില്‍ കിറ്റ്കാറ്റിലും അല്ലെങ്കില്‍ അതിനു മുമ്പത്തെ ഓപ്പറേറ്റിങ് സിസ്റ്റത്തിലും പ്രവര്‍ത്തിക്കുന്ന ഫോണുകളിലാണ് വാട്സ്ആപ്പ് സേവനം ലഭിക്കാതെ വരുന്നത്. വാട്സ്ആപ്പിനു പുറമെ മറ്റ് മെറ്റ പ്ലാറ്റ്ഫോമുകളായ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയും ഈ ഫോണുകളില്‍ സപ്പോര്‍ട്ട് ചെയ്യില്ല.

വിപണിയിലിറങ്ങി പത്ത് വര്‍ഷത്തിലേറെയായ എല്ലാ ഫോണുകളിലും വാട്സ്ആപ്പ് പ്രവര്‍ത്തനം നിര്‍ത്തില്ല. അഞ്ചോ ആറോ വര്‍ഷം പഴക്കമുള്ളവയില്‍ പഴയതുപോലെ തുടരാനും സാധ്യതയുണ്ട്. വാട്സ്ആപ്പ് സേവനം അവസാനിപ്പിക്കുന്ന പ്രധാന സ്മാര്‍ട്ട്ഫോണുകള്‍ ഇവയാണ്.

സാംസങ് ഗാലക്സി എസ് 3

സാംസങ് ഗാലക്സി നോട്ട് 2

സാംസങ് ഗാലക്സി എയ്സ് 3

സാംസങ് ഗാലക്സി എസ് 4 മിനി

മോട്ടോ ജി (ഫസ്റ്റ് ജെന്‍)

മോട്ടോറോള റേസര്‍ എച്ച്.ഡി

എച്ച്.ടി.സി വണ്‍ എക്സ്

എച്ച്.ടി.സി വണ്‍ എക്സ് പ്ലസ്

എച്ച്.ടി.സി ഡിസയര്‍ 500

എച്ച്.ടി.സി ഡിസയര്‍ 601

എച്ച്.ടി.സി ഒപ്റ്റിമസ് ജി

എച്ച്.ടി.സി നെക്സസ് 4

എല്‍.ജി ജി2 മിനി

എല്‍.ജി എല്‍90

സോണി എക്സ്പീരിയ ഇസഡ്

സോണി എക്സ്പീരിയ എസ്പി

സോണി എക്സ്പീരിയ ടി

സോണി എക്സ്പീരിയ വി

പ്രതിഭ എംഎൽഎയുടെ മകനെതിരെ കേസെടുത്ത സംഭവം.. പിന്നാലെ ആലപ്പുഴ ഡെ. കമ്മീഷണറെ സ്ഥലം മാറ്റി

പ്രതിഭ എംഎൽഎയുടെ മകനെതിരെ കേസെടുത്ത സംഭവം.. പിന്നാലെ ആലപ്പുഴ ഡെ. കമ്മീഷണറെ സ്ഥലം മാറ്റി

യു. പ്രതിഭ എംഎൽഎയുടെ മകനെതിരെ കേസെടുത്തതിനു പിന്നാലെ ആലപ്പുഴ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറെ സ്ഥലം മാറ്റി. പി.കെ ജയരാജിനാണ് അടിയന്തര നടപടി. സർവീസിൽനിന്നു വിരമിക്കാൻ അഞ്ചുമാസം ശേഷിക്കെയാണ് മലപ്പുറത്തേക്ക് സ്ഥലം മാറ്റിയത്. കൊല്ലം സ്വദേശിയായ ഇദ്ദേഹം ആലപ്പുഴ ഡെപ്യൂട്ടി കമ്മീഷണറായി ചുമതല ഏറ്റെടുത്ത് മൂന്ന് മാസം തികയും മുൻപാണ് നടപടി.

ഇതിനിടയിൽ, ലഹരിക്കേസുകളിൽ നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ബിനാമി കള്ളുഷാപ്പുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് പ്രതിഭയുടെ മകൻ കനിവിനെതിരെ കഞ്ചാവ് കൈവശംവച്ചതിനു കേസെടുത്തത്. കനിവ് ഉൾപ്പെട്ട സംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

‘സംസ്ഥാന സ്കൂൾ കലോൽസവം’; സ്വാഗതസംഘം രൂപീകരിച്ചു

‘സംസ്ഥാന സ്കൂൾ കലോൽസവം’; സ്വാഗതസംഘം രൂപീകരിച്ചു

സംസ്ഥാന സ്കൂൾ കലോൽസവം സ്വർണ്ണക്കപ്പിൻ്റെ സ്വീകരണത്തിനായി തട്ടത്തുമലയിൽ സ്വാഗതസംഘം രൂപീകരിച്ചു. ഒ.എസ്.അംബിക എം എൽ എ ഉദ്ഘാടനം ചെയ്തു. പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ സലിൽ അദ്ധ്യക്ഷത വഹിച്ചു. ഡി ഇ ഓ ബിന്ദു, എ ഇ ഒ വി എസ് പ്രദീപ്, ബി പി സി നവാസ് കെ, വിദ്യാഭ്യാസ സ്റ്റാൻഡിഗ് കമ്മിറ്റി ചെയർമാൻ സിബി, വാർഡ് മെമ്പർമാരായ ഹരീഷ്, ജി.ഗിരിജകുമാരി, സി ഡി എസ് ചെയർപേഴ്സൺ എ റഹിയാനത്ത് ബീവി, പി ടി എ പ്രസിഡൻറ് കെ.ജി: ബിജു ജനപ്രതിനിധികൾ, അധ്യാപക സംഘടനാ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. യോഗത്തിന് പ്രിൻസിപ്പാൾ ഷീജ സ്വാഗതവും എച്ച് അനില ശങ്കർ നന്ദിയും രേഖപ്പെടുത്തി.

ജനുവരി 3-ാം തീയതി രാവിലെ 9 മണിക്ക് തട്ടത്തുമല സ്കൂളിന് മുൻഭാഗത്ത് MLA യുടെ നേതൃത്വത്തിൽ സ്വർണ്ണക്കപ്പിന് സ്വീകരണം നൽകും. തുടർന്ന് തട്ടത്തുമല ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ സമീപ സ്കൂളുകളിലെ വിദ്യാർത്ഥികളെക്കൂടി ഉൾപ്പെടുത്തിക്കൊണ്ട് സ്വീകരണം നൽകും. സബ് ജില്ലയിലെ രണ്ടാമത്തെ സ്വീകരണ കേന്ദ്രം കിളിമാനൂർ ഗവ.ഹയർ സെക്കൻ്ററി സ്കൂൾ ആണ്. സമീപ സ്കൂളുകളിലെ വിദ്യാർത്ഥികളുടെ കൂടി പങ്കാളിത്തത്തോടെ അവിടെ സ്വീകരണം നൽകും
സ്വാഗതസംഘം