‘യുവതി കിണറ്റില്‍ വീണു കിടക്കുന്നു’, മരണത്തിലേക്കുള്ള നാലാമത്തെ ഫോണ്‍ വിളി; സോണി മരിച്ചത് വിശ്വസിക്കാനാവാതെ സഹപ്രവര്‍ത്തകര്‍

‘യുവതി കിണറ്റില്‍ വീണു കിടക്കുന്നു’, മരണത്തിലേക്കുള്ള നാലാമത്തെ ഫോണ്‍ വിളി; സോണി മരിച്ചത് വിശ്വസിക്കാനാവാതെ സഹപ്രവര്‍ത്തകര്‍

കൊല്ലം: ‘യുവതി കിണറ്റില്‍ വീണു കിടക്കുന്നു’ എന്ന വിളി വന്ന് ഒരു നിമിഷം പോലും പാഴാക്കാതെ പോകുമ്പോള്‍ ഫയര്‍ഫോഴ്‌സ് സംഘം ഒരിക്കലും കരുതി കാണില്ല മടങ്ങുമ്പോള്‍ കൂട്ടത്തില്‍ ഒരാള്‍ ഉണ്ടാവില്ല എന്ന്. ദൗത്യത്തിന് ശേഷം സുഹൃത്തില്ലാതെ മടങ്ങേണ്ടി വന്ന ദുഃഖത്തിലാണ് ഇപ്പോഴും സഹപ്രവര്‍ത്തകര്‍.

മഴയത്തു കൊട്ടാരക്കര പുലമണ്‍ തോട്ടില്‍ നിന്നു വീടുകളിലേക്കു കയറിയ വെള്ളം ഒഴുക്കി വിട്ട ശേഷം അര്‍ധരാത്രി സഹപ്രവര്‍ത്തകരുമായി മടങ്ങവേ എത്തിയ ഫോണ്‍ കോള്‍ മരണത്തിലേക്കുള്ള വിളിയാകുമെന്ന് അഗ്നിരക്ഷാസേനാംഗം സോണി എസ് കുമാര്‍ ഒരിക്കലും കരുതി കാണില്ല. കിണറ്റില്‍ച്ചാടിയ യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കിണറിന്റെ ആള്‍മറയും തൂണുകളും ഇടിഞ്ഞുവീണാണ് സോണി മരിച്ചത്. സഹപ്രവര്‍ത്തകന്‍ ആശുപത്രിയില്‍ മരിച്ചു എന്നറിഞ്ഞിട്ടും വേദന ഉള്ളിലൊതുക്കി ജീവനുകള്‍ രക്ഷിക്കാനുള്ള അശ്രാന്ത പരിശ്രമത്തിലായിരുന്നു അഗ്‌നിരക്ഷാസേന.

കിണറ്റില്‍ച്ചാടിയ യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കിണറിന്റെ ആള്‍മറയും തൂണുകളും ഇടിഞ്ഞുവീണ് കൊട്ടാരക്കര അഗ്‌നിരക്ഷാനിലയത്തിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ ആറ്റിങ്ങല്‍ ഇളമ്പ എച്ച്എസിനു സമീപം ‘ഹൃദ്യ’ത്തില്‍ സോണി എസ് കുമാര്‍ (36), നെടുവത്തൂര്‍ ആനക്കോട്ടൂര്‍ പടിഞ്ഞാറ് മുണ്ടുപാറ മുകളുവിള ഭാഗം സ്വപ്ന വിലാസത്തില്‍ (വിഷ്ണു വിലാസം)അര്‍ച്ചന (33), അര്‍ച്ചനയുടെ സുഹൃത്ത് കൊടുങ്ങല്ലൂര്‍ അഴീക്കോട് മാങ്ങാംപറമ്പില്‍ ശിവകൃഷ്ണ (23) എന്നിവരാണു മരിച്ചത്.

കിണറ്റിലേക്കിറങ്ങിയ സോണി, മോട്ടറിന്റെ പൈപ്പില്‍ പിടിച്ചു കിടന്ന അര്‍ച്ചനയെ വലയിലാക്കി മുകളിലേക്കു കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനിടെ വിധിയുടെ രൂപത്തില്‍ ആള്‍മറയുടെ ഭാഗവും തൂണുകളും തകര്‍ന്നു താഴേക്കു പതിക്കുകയായിരുന്നു. ഒരു കൈ കൊണ്ടു തൂണില്‍ പിടിച്ച് കിണറിനുള്ളിലേക്കു ടോര്‍ച്ച് തെളിച്ചു നില്‍ക്കുകയായിരുന്ന ശിവകൃഷ്ണയും കിണറ്റിലേക്കു വീണു. സുഹൃത്ത് ശിവകൃഷ്ണയുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് അര്‍ച്ചന കിണറ്റില്‍ ചാടിയത് എന്നാണ് സംശയം.

‘യുവതി കിണറ്റില്‍ വീണു കിടക്കുന്നു’ എന്ന വിളിയെത്തിയപ്പോള്‍ ഒരു നിമിഷം പോലും പാഴാക്കാതെ സംഘം പുറപ്പെടുകയായിരുന്നു. ചെറിയൊരു കുന്നിന് മുകളിലേക്ക് 200 മീറ്ററോളം ദൂരം ഭാരമേറിയ രക്ഷാ ഉപകരണങ്ങളുമായി അര്‍ധരാത്രിയോടെ സംഘം എത്തി. 80 അടിയോളം താഴ്ചയുള്ള കിണറ്റില്‍ നിന്നു യുവതിയുടെ രക്ഷാഭ്യര്‍ഥന കേട്ടു. സാഹസിക പ്രവര്‍ത്തനങ്ങള്‍ക്ക് ഒട്ടും മടിയില്ലാത്ത സോണി തന്നെ കിണറ്റില്‍ ഇറങ്ങാന്‍ മുന്‍കൈ എടുക്കുകയായിരുന്നു.

സണ്‍ഡേ സ്‌ക്വാഡിലെ അംഗമായിരുന്ന സോണിക്കും സംഘത്തിനും എത്തിയ നാലാമത്തെ ഫോണ്‍ കോളായിരുന്നു അത്. കിണറ്റില്‍ ഒരു യുവതി വീണു, വേഗം എത്തണം. ആദ്യത്തെ രക്ഷാപ്രവര്‍ത്തനം ആയൂരിലെ തീപിടിത്തം ആയിരുന്നു. വൈകിട്ട് 5.54ന് ആയൂരിലേക്ക് പോയി തീ കെടുത്തി രാത്രി 8.50ന് തിരികെ എത്തി. 10.15ന് രണ്ടാമത്തെ വിളിയെത്തി. എംസി റോഡില്‍ കരിക്കത്ത് മരം വീണ് ബൈക്ക് അടിയില്‍പെട്ടു എന്നായിരുന്നു വിളി. സഹപ്രവര്‍ത്തകരായ ജയകൃഷ്ണനും സുഹൈലിനും ഒപ്പം മരം മുറിച്ച് നീക്കി ഗതാഗതം സുഗമമാക്കി. മഴയില്‍ ഇഞ്ചക്കാട് വീട്ടില്‍ വെള്ളം കയറുന്നത് തടഞ്ഞ് അവിടെ നിന്നു മടങ്ങിയതിന് പിന്നാലെയാണ് യുവതി കിണറ്റില്‍ വീണു എന്ന ഫോണ്‍ കോള്‍ എത്തിയത്.

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടര്‍പ്പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടര്‍പ്പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പ്പട്ടികയില്‍ ഇന്ന് ( ചൊവ്വാഴ്ച) വൈകീട്ട് അഞ്ചുവരെ പേര് ചേര്‍ക്കാം. തിരുത്തലിനും വാര്‍ഡ് മാറ്റാനും അവസരമുണ്ട്. 2025 ജനുവരി ഒന്നിനോ അതിനുമുമ്പോ 18 വയസ് പൂര്‍ത്തിയായവര്‍ അപേക്ഷകള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് സൈറ്റില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അന്തിമ വോട്ടര്‍പട്ടിക 25ന് പ്രസിദ്ധീകരിക്കും.

ഇതുവരെ 2,95,875 അപേക്ഷകള്‍ പേര് ചേര്‍ക്കാന്‍ ലഭിച്ചു. 3,535 അപേക്ഷ തിരുത്തലിനും 36,084 അപേക്ഷ വാര്‍ഡ് മാറ്റുന്നതിനും ലഭിച്ചു. 1,21,618 പേരെ ഒഴിവാക്കാന്‍ രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍ അപേക്ഷ നല്‍കി. കരട് വോട്ടര്‍പട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ sec.kerala.gov.in വെബ് സൈറ്റിലും പരിശോധനയ്ക്ക് ലഭിക്കും.

ഇന്ത്യന്‍ ജയത്തിന് ഇനി വേണ്ടത് 58 റണ്‍സ്; കളി അഞ്ചാം ദിനത്തിലേക്ക് നീട്ടി വിൻഡീസ്

ഇന്ത്യന്‍ ജയത്തിന് ഇനി വേണ്ടത് 58 റണ്‍സ്; കളി അഞ്ചാം ദിനത്തിലേക്ക് നീട്ടി വിൻഡീസ്

ന്യൂഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ വിജയത്തിനരികില്‍. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ 121 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഇന്ത്യ 1 വിക്കറ്റ് നഷ്ടത്തില്‍ 63 റണ്‍സെന്ന നിലയില്‍. 9 വിക്കറ്റും ഒരു ദിവസവും ശേഷിക്കേ ഇന്ത്യക്ക് ഇനി ആകെ വേണ്ടത് 58 റണ്‍സ് കൂടി. ജയത്തോടെ രണ്ട് മത്സരങ്ങളുടെ പരമ്പര തൂത്തുവാരാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ.

ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 518 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തി ഡിക്ലയര്‍ ചെയ്തപ്പോള്‍ വിന്‍ഡീസിന്റെ ഒന്നാം ഇന്നിങ്‌സ് 248 റണ്‍സില്‍ അവസാനിച്ചു. ഫോളോ ഓണ്‍ ചെയ്യപ്പെട്ട് രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത വിന്‍ഡീസ് 390 റണ്‍സില്‍ ഓള്‍ ഔട്ടായി. വിന്‍ഡീസിനു പരമ്പരയില്‍ ആകെ ഓര്‍ത്തിരിക്കാനുള്ള ഇന്നിങ്‌സായി അവരുടെ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് മാറി.

ഒന്നാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടി ടോപ് സ്‌കോററായ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെ വിക്കറ്റാണ് ഇന്ത്യക്ക് രണ്ടാം ഇന്നിങ്‌സില്‍ നഷ്ടമായത്. താരം 8 റണ്‍സുമായി മടങ്ങി. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ കെഎല്‍ രാഹുല്‍ (25), സായ് സുദര്‍ശന്‍ (30) എന്നിവരാണ് ക്രീസില്‍. ജോമല്‍ വാറിക്കനാണ് യശസ്വിയെ മടക്കിയത്.

പരമ്പരയില്‍ ആദ്യമായി വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയ്ക്കു മുന്നില്‍ ലീഡുയര്‍ത്തുന്ന കാഴ്ചയായിരുന്നു ഡല്‍ഹിയില്‍. ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കി രണ്ടാം ഇന്നിങ്‌സില്‍ വിന്‍ഡീസ് ബാറ്റിങ് നിര ക്രീസില്‍ പൊരുതി നിന്നു. ഫോളോ ഓണ്‍ ചെയ്ത അവര്‍ പക്ഷേ രണ്ടാം ഇന്നിങ്‌സില്‍ വീരോചിത പോരാട്ടം പുറത്തെടുത്തു.

2 വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെന്ന നിലയിലാണ് നാലാം ദിനം വിന്‍ഡീസ് ബാറ്റിങ് പുനരാരംഭിച്ചത്. ജോണ്‍ കാംപെല്‍, ഷായ് ഹോപ് എന്നിവര്‍ കിടിലന്‍ സെഞ്ച്വറിയുമായി പോരാട്ടം ഇന്ത്യന്‍ ക്യാംപിലേക്ക് നയിച്ചു. കാംപെല്‍ 199 പന്തുകള്‍ ചെറുത്ത് 3 സിക്‌സും 12 ഫോറും സഹിതം 115 റണ്‍സെടുത്തു. ഹോപ് 214 പന്തുകള്‍ പ്രതിരോധിച്ച് 103 റണ്‍സും സ്വന്തമാക്കി. താരം 12 ഫോറും 2 സിക്‌സും തൂക്കി. കാംപെലിന്റെ കന്നി ടെസ്റ്റ് സെഞ്ച്വറിയാണ് ഡല്‍ഹിയില്‍ പിറന്നത്. ഷായ് ഹോപിന്റെ മൂന്നാം ടെസ്റ്റ് സെഞ്ച്വറിയാണിത്. ഇരുവരും ചേര്‍ന്നു മൂന്നാം വിക്കറ്റില്‍ 177 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്.

പിന്നീട് എത്തിയവരില്‍ ക്യാപ്റ്റന്‍ റോസ്റ്റന്‍ ചെയ്‌സും പിടിച്ചു നിന്നു. താരം 72 പന്തില്‍ 40 റണ്‍സുമായി പുറത്തായി. പിന്നീട് തുടരെ വിക്കറ്റുകള്‍ വിന്‍ഡീസിനു നഷ്ടമായി. എന്നാല്‍ പത്താം വിക്കറ്റില്‍ ഒന്നിച്ച ജസ്റ്റിന്‍ ഗ്രീവ്‌സ്- ജയ്ഡന്‍ സീല്‍സ് സഖ്യം ലീഡ് 100 കടത്തി വിന്‍ഡീസിനു ആശ്വാസം സമ്മാനിക്കുകയായിരുന്നു.

ജസ്റ്റിന്‍ ഗ്രീവ്‌സ് അര്‍ധ സെഞ്ച്വറിയടിച്ചു. താരം 85 പന്തുകള്‍ ചെറുത്ത് 50 റണ്‍സുമായി പൊരുതി. ഗ്രീവ്‌സ് പുറത്താകാതെ നിന്നു. പത്താമനായി എത്തിയ ജയ്ഡന്‍ സീല്‍സ് 67 പന്തുകള്‍ പ്രതിരോധിച്ച് വിലപ്പെട്ട 32 റണ്‍സുകള്‍ ബോര്‍ഡില്‍ ചേര്‍ത്തു. താരത്തെ വീഴ്ത്തി ഒടുവില്‍ ജസ്പ്രിത് ബുംറയാണ് വിന്‍ഡീസിന്റെ ചെറുത്തു നില്‍പ്പ് അവസാനിപ്പിച്ചത്.

ഇന്ത്യക്കായി രണ്ടാം ഇന്നിങ്‌സിലും കുല്‍ദീപ് യാദവ് ബൗളിങില്‍ തിളങ്ങി. താരം 3 വിക്കറ്റുകള്‍ വീഴ്ത്തി രണ്ടിന്നിങ്‌സിലുമായി നേട്ടം 8 വിക്കറ്റാക്കി. ജസ്പ്രിത് ബുംറയും 3 വിക്കറ്റുകള്‍ സ്വന്തമാക്കി. മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റുകളും രവീന്ദ്ര ജഡേജ, വാഷിങ്ടന്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റും എടുത്തു. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യക്കായി കുല്‍ദീപ് യാദവ് 5 വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി. രവീന്ദ്ര ജഡേജ 3 വിക്കറ്റുകള്‍ സ്വന്തമാക്കി. ജസ്പ്രിത് ബുംറ, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റുകളും സ്വന്തമാക്കി.

ഒന്നാം ഇന്നിങ്‌സിലും വാലറ്റത്തിന്റെ ബാറ്റിങ് നിര്‍ണായകമായി. വാലറ്റമാണ് വിന്‍ഡീസ് സ്‌കോര്‍ പരമ്പരയില്‍ ആദ്യമായി 200 കടത്തിയത്. 9ാം വിക്കറ്റില്‍ ഖെരി പിയറി (23)യേയും പത്താം വിക്കറ്റില്‍ ജയ്ഡന്‍ സീല്‍സിനേയും (13) കൂട്ടുപിടിച്ച് ആന്‍ഡേഴ്സന്‍ ഫിലിപാണ് ടീം സ്‌കോര്‍ 200 കടത്തി 250ന്റെ വക്കില്‍ എത്തിച്ചത്. താരം 93 പന്തുകള്‍ ചെറുത്ത് 24 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു. പന്തുകള്‍ നേരിട്ടതിന്റെ കണക്കെടുത്താല്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ ഏറ്റവും കൂടുതല്‍ പന്തുകള്‍ ചെറുത്ത താരവും ആന്‍ഡേഴ്സന്‍ ഫിലിപ്പ് തന്നെ. ജയ്ഡന്‍ സീല്‍സിനെ വിക്കറ്റിനു മുന്നില്‍ കുരുക്കി കുല്‍ദീപാണ് വിന്‍ഡീസ് ഇന്നിങ്സിനു തിരശ്ശീലയിട്ടത്. 175 റണ്‍സിനിടെ 8 വിക്കറ്റുകള്‍ നഷ്ടമായ വിന്‍ഡീസ് പിന്നീട് രണ്ട് വിക്കറ്റ് നഷ്ടത്തിനിടെ 73 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്താണ് സ്‌കോര്‍ 248ല്‍ എത്തിച്ചത്.

5 വിക്കറ്റ് നഷ്ടത്തില്‍ 518 റണ്‍സെന്ന നിലയില്‍ ഇന്ത്യ ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍, ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ എന്നിവരുടെ സെഞ്ച്വറിയും സായ് സുദര്‍ശന്‍ നേടിയ അര്‍ധ സെഞ്ച്വറിയുടേയും കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോറുയര്‍ത്തിയത്. കെഎല്‍ രാഹുല്‍, നിതീഷ് കുമാര്‍ റെഡ്ഡി, ധ്രുവ് ജുറേല്‍ എന്നിവരും മികച്ച ബാറ്റിങുമായി കളം വാണു.

ഭിന്നശേഷി നിയമനം; നിര്‍ണായക നീക്കവുമായി സര്‍ക്കാര്‍

ഭിന്നശേഷി നിയമനം; നിര്‍ണായക നീക്കവുമായി സര്‍ക്കാര്‍

തിരുവനന്തപുരം: എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി സംവരണനിയമനത്തില്‍ സുപ്രീംകോടതി എന്‍എസ്എസിന് അനുകൂലമായി നല്‍കിയ വിധി എല്ലാ മാനേജ്‌മെന്റുകള്‍ക്കും ബാധകമാക്കണമെന്നും അതിനായി സര്‍ക്കാര്‍ നിയമനടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ ഈ നിലപാട് സുപ്രീംകോടതിയെ അറിയിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതതല യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളില്‍ ഭിന്നശേഷി സംവരണം പൂര്‍ണമായി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ചില തര്‍ക്കങ്ങളും നിയമപ്രശ്‌നങ്ങളുമുണ്ട്. ഇത് കാരണം അധ്യാപകരുടെ നിയമന അംഗീകാരം തടസ്സപ്പെട്ടു. ഈ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായി പരിഹാരം കാണുന്നതിനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്ന് സുപ്രധാന തീരുമാനങ്ങളെടുത്തത്.

ഭിന്നശേഷി വിഭാഗത്തിന്റെ അവകാശങ്ങള്‍ പൂര്‍ണമായും സംരക്ഷിച്ചുകൊണ്ടും, അതേസമയം അധ്യാപക സമൂഹത്തിന്റെയും മാനേജ്മെന്റുകളുടെയും ന്യായമായ പ്രശ്നങ്ങള്‍ പരിഗണിച്ചുകൊണ്ടും ഒരു സമഗ്രമായ പരിഹാരമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ തീരുമാനം കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

അതേസമയം, എറണാകുളം പള്ളുരുത്തിയിലെ സെന്റ് റീത്താസ് സ്‌കൂളില്‍ ഹിജാബ് ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ മാനേജ്‌മെന്റ് കുറച്ചുകൂടി പക്വതയോടെ പെരുമാറണമെന്ന് മന്ത്രി പറഞ്ഞു. വര്‍ഗീയ ചിന്തകള്‍ ഒഴിവാക്കിവേണം കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്. സ്‌കൂളില്‍ ഒരു യൂണിഫോം ഉണ്ടാകും, അത് എല്ലാവര്‍ക്കും ബാധകമാണ് അല്ലാതെ ഒരു കുട്ടി മാത്രം പ്രത്യേകം വസ്ത്രം ധരിച്ച് വരുന്നത് ശരിയല്ല. വസ്ത്രത്തിന്റെ പേരില്‍ ഒരു സ്‌കൂളിലും സംഘര്‍ഷം ഉണ്ടാകരുതെന്നും സംഭവം എറണാകുളം ഡെപ്യൂട്ടി ഡയറക്ടറോട് അന്വേഷിക്കാന്‍ പറഞ്ഞിട്ടുണ്ടെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

ഒജെ ജനീഷ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍

ഒജെ ജനീഷ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍

ഡല്‍ഹി: ഒജെ ജനീഷ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വമാണ് പ്രഖ്യാപനം നടത്തിയത്. ബിനു ചുള്ളിയിലിനെ വര്‍ക്കിങ് പ്രസിഡന്റായും തെരഞ്ഞെടുത്തു. നിലവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷനാണ് ജനീഷ്. കെഎം അഭിജിത്ത്, അബിന്‍ വര്‍ക്കി എന്നിവരെ യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.

38കാരനായ ഒജെ ജനീഷ് എ ഗ്രൂപ്പുകാരനാണ്. സാമുദായിക സന്തുലനം കണക്കിലെടുത്താണ് തീരുമാനം. തൃശൂരില്‍ നിന്നുള്ള ഒജെ ജനീഷ് കെസി വേണുഗോപാലിനോട് അടുത്തുനില്‍ക്കുന്ന യുവനേതാവ് കൂടിയാണ്. അശ്ലീല ഫോണ്‍ സംഭാഷണ വിവാദത്തില്‍ കുടുങ്ങി രാഹുല്‍ മാങ്കൂട്ടത്തലിന്റെ പദവി തെറിച്ചതോടെയാണ് യൂത്ത് കോണ്‍ഗ്രസിന് പുതിയ അധ്യക്ഷനെ നിയോഗിക്കേണ്ടി വന്നത്.

‘ഡ്രൈവര്‍ മഹാന്‍ ആണെങ്കില്‍ ക്ഷമ ചോദിച്ചേക്കാം, സര്‍ക്കസ് കാണിച്ചിട്ട് സൈഡ് പറയാന്‍ കുറേപ്പേര്‍’

‘ഡ്രൈവര്‍ മഹാന്‍ ആണെങ്കില്‍ ക്ഷമ ചോദിച്ചേക്കാം, സര്‍ക്കസ് കാണിച്ചിട്ട് സൈഡ് പറയാന്‍ കുറേപ്പേര്‍’

കൊല്ലം: കോതമംഗലത്ത് കെഎസ്ആര്‍ടിസി ടെര്‍മിനല്‍ ഉദ്ഘാടന പരിപാടിയ്ക്കിടെ ഹോണ്‍ മുഴക്കി അമിത വേഗത്തിലെത്തിയ സ്വകാര്യ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കിയ സംഭവത്തില്‍ വിശദീകരണവുമായി മന്ത്രി കെ ബി ഗണേഷ് കുമാര്‍. ബസ് ഹോണ്‍ അടിച്ചു വന്നതല്ല വിഷയമെന്ന് മന്ത്രി പറഞ്ഞു.

എന്തെങ്കിലും മന്ത്രിയുടെ തലയില്‍ വച്ചുകെട്ടി വിവാദം ഉണ്ടാക്കാന്‍ ശ്രമിക്കേണ്ട. ബസ് സ്റ്റാന്‍ഡിന് അകത്തേക്ക് ബസ് പാഞ്ഞുകയറുന്നത് എംഎല്‍എ കണ്ടുകൊണ്ട് ഇരിക്കുകയാണ്. എന്നിട്ട് അതുവഴി പോയെന്നാണ് കരുതിയത്. പിന്നെ പുറത്തേക്ക് പാഞ്ഞുവരുന്നത് കണ്ടപ്പോഴാണ് നടപടി സ്വീകരിച്ചത്. ഇനി ഡ്രൈവര്‍ മഹാന്‍ ആണെങ്കില്‍ ക്ഷമ ചോദിച്ചേക്കാമെന്നും മന്ത്രി പറഞ്ഞു.

മാധ്യമങ്ങള്‍ എന്ത് എഴുതിയാലും തന്റെ ഉത്തരവാദിത്തം നിര്‍വഹിക്കും. വളരെ പതുക്കെ അകത്തുവന്ന് ആളുകളെ കയറ്റി പോകേണ്ട സ്ഥലത്ത് ഇത്തരം സര്‍ക്കസ് കാണിച്ചിട്ട് അതിന് സൈഡ് പറയുകയാണ് കുറേപ്പേര്‍. മൈക്കില്‍ കൂടിയാണ് പറഞ്ഞത്. ഹോണ്‍ അടിച്ചതിനു വണ്ടി പിടിക്കാന്‍ പറഞ്ഞില്ല. വല്ലാത്ത സ്പീഡില്‍ ബസ് ഓടിച്ചതിനെന്നാണ് പറഞ്ഞത്. നിയവിരുദ്ധമായ കാര്യങ്ങള്‍ അനുവദിക്കില്ല. അനാവശ്യമായി ഹോണ്‍ അടിക്കരുതെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. അകത്തേക്ക് വന്നപ്പോഴും പുറത്തേക്ക് പോകുമ്പോഴും ഹോണ്‍ സ്റ്റക്ക് ആയിരുന്നോ എന്നും മന്ത്രി ചോദിച്ചു.

ഹോണ്‍ സ്റ്റക്കായിപ്പോയെന്നാണ് സംഭവത്തില്‍ ബസ് ഡ്രൈവറുടെ വിശദീകരണം. സ്റ്റാന്‍ഡില്‍ പരിപാടി നടക്കുന്നത് അറിയില്ലായിരുന്നെന്നും ഹോണ്‍ സ്റ്റക്കായിപ്പോയതാണെന്നുമാണ് ബസ് ഡ്രൈവര്‍ അജയന്‍ പറയുന്നത്. ഹോണ്‍ സ്റ്റക്കായിപ്പോയത് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും കണ്ടതാണ്. മന്ത്രിയോട് മാപ്പ് പറയാന്‍ ചെന്നപ്പോള്‍ അടുപ്പിച്ചില്ലെന്നും അജയന്‍ പറയുന്നു. കോതമംഗലം ബസ് സ്റ്റാന്‍ഡിലെ പരിപാടിക്കിടെയായിരുന്നു ബസുകള്‍ക്കെതിരെ നടപടി എടുക്കാനുള്ള മന്ത്രിയുടെ നിര്‍ദേശം.