ക്ഷേമപെന്‍ഷന്‍ 2000 രൂപയാക്കി; പ്രതിമാസം ആയിരം രൂപ സ്ത്രീ സുരക്ഷാ പെന്‍ഷന്‍; വന്‍ പ്രഖ്യാപനങ്ങള്‍

ക്ഷേമപെന്‍ഷന്‍ 2000 രൂപയാക്കി; പ്രതിമാസം ആയിരം രൂപ സ്ത്രീ സുരക്ഷാ പെന്‍ഷന്‍; വന്‍ പ്രഖ്യാപനങ്ങള്‍

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ഷേമ പെന്‍ഷന്‍ രണ്ടായിരം രൂപയാക്കി വര്‍ധിപ്പിച്ചു. നിലവിലുണ്ടായിരുന്ന 1600 രൂപയില്‍ 400 രുപയാണ് കൂട്ടിയത്. പെന്‍ഷന്‍കാര്‍ എന്നിവര്‍ക്കു നല്‍കാനുള്ള ഒരു ഗഡു ഡിഎ കുടിശിക 4% നവംബറിലെ ശമ്പളത്തിനൊപ്പം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്ത്രീ സുരക്ഷയ്ക്കു സഹായം നല്‍കുന്ന പുതിയ പദ്ധതി പ്രകാരം ആയിരം രൂപ വീതം അര്‍ഹരായ സ്ത്രീകള്‍ക്കു നല്‍കും. 33 ലക്ഷത്തിലേറെ സ്ത്രീകള്‍ക്കു സഹായം കിട്ടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനൊപ്പം യുവാക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് പദ്ധതിയും പ്രഖ്യാപിച്ചു. പ്രതിവര്‍ഷ കുടുംബവരുമാനം ഒരു ലക്ഷം രൂപയ്ക്കു താഴെയുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം ആയിരം രൂപ വീതം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സാക്ഷരതാ പ്രേരക്മാരുടെ പ്രതിമാസ ഓണറേറിയം ആയിരം രൂപയായി വര്‍ധിപ്പിക്കും. ഇതുവരെയുള്ള കുടിശിക നല്‍കും. പ്രീപ്രൈമറി ടീച്ചര്‍മാരുടെയും ആയമാരുടെയും പ്രതിമാസ വേതനം ആയിരം രൂപ വര്‍ധിപ്പിച്ചു. ഗസ്റ്റ് ലക്ചര്‍മാരുടെ പ്രതിമാസ വേതനം പരമാവധി 2000 രൂപ വരെ വര്‍ധിപ്പിക്കും. റബര്‍ കര്‍ഷകര്‍ക്കു നല്‍കിവരുന്ന റബറിന്റെ താങ്ങുവില കിലോയ്ക്ക് 180 രൂപയില്‍നിന്ന് 200 രൂപയാക്കി ഉയര്‍ത്തും. നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. നെല്ലിന്റെ സംഭരണ വില 28.20ല്‍നിന്ന് 30 രൂപയായി വര്‍ധിപ്പിക്കാനും തീരുമാനിച്ചു.

യുവതലമുറയ്ക്ക് കണക്ട് ടു വര്‍ക്ക് സ്‌കോളര്‍ഷിപ്പ് നടപ്പാക്കും. വിദ്യാര്‍ഥികള്‍ക്ക് മികച്ച ജോലി ലഭിക്കാന്‍ സ്റ്റൈപ്പന്‍ഡ് അല്ലെങ്കില്‍ സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതി ആരംഭിക്കും. പ്രതിവര്‍ഷ കുടുംബ വരുമാനം ഒരുലക്ഷത്തില്‍ താഴെയുള്ള പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ഡിഗ്രി എന്നീ പഠനങ്ങള്‍ക്കു ശേഷം വിവിധ നൈപുണ്യ കോഴ്‌സുകളില്‍ പഠിക്കുന്നവരോ വിവിധ ജോലി-മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവരോ ആയ 18-30 വയസ്സുള്ളവര്‍ക്ക് പ്രതിമാസം ആയിരംരൂപ ധനസഹായം നല്‍കും. കണക്ട് ടു വര്‍ക്ക് എന്ന ഈ പദ്ധതിയില്‍ അഞ്ചുലക്ഷം പേര്‍ക്ക് ഗുണം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതിനായി സര്‍ക്കാര്‍ പ്രതിവര്‍ഷം 600 കോടി രൂപ ചെലവിടേണ്ടിവരും.

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ധാരണപത്രം ഒപ്പിട്ടതില്‍ വിവാദങ്ങളും ആശങ്കകളും ഉയര്‍ന്ന പശ്ചാത്തലത്തില്‍ നടപടി പുനപരിശോധിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇക്കാര്യം പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി ഏഴ് അംഗങ്ങളുള്ള ഉപസമിതി രൂപീകരിച്ചു. ഉപസമിതിയുടെ റിപ്പോര്‍ട്ട് വരുന്നതുവരെ പിഎം ശ്രീയുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ നിര്‍ത്തിവയ്ക്കും. ഇക്കാര്യം കേന്ദ്രസര്‍ക്കാരിനെ കത്തുമൂലം അറിയിക്കും. കെ രാജന്‍, റോഷി അഗസ്റ്റിന്‍, പി രാജീവ്, വി ശിവന്‍ കുട്ടി, പി പ്രസാദ്, എകെ ശശീന്ദ്രന്‍, കെ കൃഷ്ണന്‍കുട്ടി എന്നിവരാണ് സമിതിയില്‍ ഉണ്ടാകുക.

മികച്ച ഡോക്യുമെൻ്ററി സംവിധാനത്തിനുള്ള പുരസ്കാരം നേടി ബിന്ദുനന്ദന

മികച്ച ഡോക്യുമെൻ്ററി സംവിധാനത്തിനുള്ള പുരസ്കാരം നേടി ബിന്ദുനന്ദന

ആറ്റിങ്ങൽ: പുലരി ടി.വി. ഇൻ്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ബിന്ദു നന്ദനയ്ക്ക് മികച്ച ഡോക്യുമെൻ്ററി സംവിധായികയ്ക്കുള്ള പുരസ്കാരം ലഭിച്ചു. ചായമൻസ – അത്ഭുതങ്ങളുടെ മായൻ എന്ന ഡോക്യുമെൻ്ററിയുടെ സംവിധാനത്തിനാണ് പുരസ്കാരം ലഭിച്ചത്. തിരുവനന്തപുരം കേസരി മെമ്മോറിയൽ ഹാളിൽ നടന്ന പത്രസമ്മേളനത്തിൽ അവാർഡ് പ്രഖ്യാപനം നടന്നു. പ്രമുഖ സംവിധായകൻ ടി. എസ് സുരേഷ് ബാബു ജൂറി ചെയർമാനായുള്ള സമിതിയാണ് വിജയികളെ തിരഞ്ഞെടുത്തത്. നിരൂപകൻ സുനിൽ സി ഇ, ചലച്ചിത്ര താരം മായ വിശ്വനാഥ്, സംവിധായകൻ ടി എസ് സുരേഷ് ബാബു, ദീപ സുരേന്ദ്രൻ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

എഴുത്തുകാരനും സംവിധായകനുമായിരുന്ന സുനിൽ കൊടുവഴന്നൂരിൻ്റെ ആശയത്തിന് സ്ക്രിപ്റ്റ് എഴുതി സംവിധാനം നിർവഹിച്ചത് കവയിത്രി കൂടിയായ ബിന്ദുനന്ദനയാണ്. ഡിസംബർ 7ന് തിരുവനന്തപുരം ഏരീസ്പ്ലക്സ് എസ് എൽ സിനിമാസിൽ രാവിലെ 9.30ന് നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം നടക്കും. സാമൂഹിക സാംസ്കാരിക സിനിമാരംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.

വസന്ത (77) നിര്യാതയായി

വസന്ത (77) നിര്യാതയായി

ആറ്റിങ്ങൽ: കോരാണി കുറക്കട മരങ്ങാട്ട് അമ്പാടിയിൽ പരേതനായ ചന്ദ്രബാലന്റെ ഭാര്യ വസന്ത (77) നിര്യാതയായി.

മക്കൾ: സന്തോഷ്‌, ജോഹ, രാജേഷ്.
മരുമക്കൾ: പ്രേമ, ചിത്ര, പരേതനായ സുനിൽകുമാർ.

സേവ് ചെയ്തില്ലെങ്കിലും ഇനി വിളിക്കുന്നയാളുടെ പേര് ഫോണില്‍ തെളിയും; പുതിയ പരിഷ്‌കാരം ഉടന്‍

സേവ് ചെയ്തില്ലെങ്കിലും ഇനി വിളിക്കുന്നയാളുടെ പേര് ഫോണില്‍ തെളിയും; പുതിയ പരിഷ്‌കാരം ഉടന്‍

ഡല്‍ഹി: ഇനി ഫോണില്‍ അജ്ഞാത കോള്‍ കാണുമ്പോള്‍ ആരാണ് എന്ന് ആലോചിച്ച് തലപുകയ്ക്കുന്നത് അവസാനിപ്പിക്കാം. ഫോണ്‍ വിളിക്കുന്നയാളുടെ പേര് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കണമെന്ന പരിഷ്‌കാരം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കാന്‍ മൊബൈല്‍ സേവനദാതാക്കള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി. ഏതെങ്കിലുമൊരു സര്‍ക്കിളില്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ പരീക്ഷണം ആരംഭിക്കണമെന്നാണ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടെലികോമിന്റെ ഉത്തരവില്‍ പറയുന്നത്. മൊബൈല്‍ വഴിയുള്ള തട്ടിപ്പ് ഒരുപരിധി വരെ കുറയ്ക്കാന്‍ പുതിയ പരിഷ്‌കാരത്തിലൂടെ സാധിക്കുമെന്നാണ് ടെലികോം മന്ത്രാലയത്തിന്റെ പ്രതീക്ഷ.

അധികം വൈകാതെ ദേശീയ തലത്തില്‍ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തില്‍ തുടക്കമിടാനാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. കോളിങ് നെയിം പ്രസന്റേഷന്‍ എന്നു പേരിട്ടിരിക്കുന്ന പരിഷ്‌കാരത്തിനായി കഴിഞ്ഞ കുറെവര്‍ഷങ്ങളായി കേന്ദ്രസര്‍ക്കാര്‍ ശ്രമം നടത്തി വരികയായിരുന്നു. 60 ദിവസം വരെ ഈ പരീക്ഷണം തുടരും. സിം എടുത്ത സമയത്ത് കസ്റ്റമര്‍ ആപ്ലിക്കേഷന്‍ ഫോമില്‍ നല്കിയിരുന്ന പേരാകും സ്‌ക്രീനില്‍ എഴുതി കാണിക്കുക.

രാജ്യത്തെ ഫോര്‍ ജി നെറ്റ് വര്‍ക്കുകളിലും പുതിയ നെറ്റ് വര്‍ക്കുകളിലുമാകും തുടക്കത്തില്‍ ഈ സൗകര്യം ഉണ്ടാകുക. ആദ്യഘട്ടത്തില്‍ 2ജി ഫോണ്‍ ഉപയോഗിക്കുന്നവരെ ഒഴിവാക്കിയിട്ടുണ്ട്. ടെക്നിക്കല്‍ ബുദ്ധിമുട്ട് കാരണമാണിത്. അടുത്ത ഘട്ടത്തില്‍ 2ജി സിം ഉപയോഗിക്കുന്നവര്‍ക്കും സേവനം ലഭ്യമാക്കാനാണ് നീക്കം. ഫോണ്‍ വിളിക്കുന്ന ആളുടെ ഐഡന്റിറ്റി കൃത്യമായി മനസിലാക്കാനും തട്ടിപ്പ് കോളുകളില്‍ നിന്ന് രക്ഷപ്പെടാനും ഇതുവഴി സാധിക്കുമെന്നാണ് വിലയിരുത്തല്‍.

ഏതു സംസ്ഥാനത്ത് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കണമെന്ന് മൊബൈല്‍ സേവനദാതാക്കള്‍ക്ക് തീരുമാനിക്കാമെന്ന് ടെലികോം മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഓരോ ആഴ്ച്ചയും കൃത്യമായ റിപ്പോര്‍ട്ട് കമ്പനികള്‍ നല്‍കണം. വിദഗ്ധ സമിതി ഈ റിപ്പോര്‍ട്ട് പരിശോധിച്ച് ആവശ്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കും. ഇതുവരെ ഫോണില്‍ സേവ് ചെയ്ത പേരാണ് സ്‌ക്രീനില്‍ തെളിഞ്ഞു വരുന്നത്. അല്ലെങ്കില്‍ ട്രൂകോളര്‍ പോലെ തേര്‍ഡ് പാര്‍ട്ടി ആപ്പുകളില്‍ നിന്നുള്ള വിവരങ്ങള്‍. ഇതിന് 100 ശതമാനം ആധികാരികതയില്ല. പുതിയ പരിഷ്‌കാരം വരുന്നതോടെ ആരുടെ പേരില്‍ എടുത്ത നമ്പറാണെന്ന് കൃത്യമായി മനസിലാക്കാന്‍ സാധിക്കും.

നെടുമ്പാശ്ശേരി റെയില്‍വേ സ്റ്റേഷന് അനുമതി, നിര്‍മാണം ഉടന്‍ തുടങ്ങും

നെടുമ്പാശ്ശേരി റെയില്‍വേ സ്റ്റേഷന് അനുമതി, നിര്‍മാണം ഉടന്‍ തുടങ്ങും

ന്യൂഡല്‍ഹി: നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റെയില്‍വേ സ്റ്റേഷന്‍ നിര്‍മാണത്തിന് കേന്ദ്ര റെയില്‍വേ ബോര്‍ഡിന്റെ അനുമതി ലഭിച്ചതായി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ അറിയിച്ചു. എയര്‍പോര്‍ട്ടിനോടു ചേര്‍ന്നാണ് പുതിയ സ്റ്റേഷന്‍ നിര്‍മിക്കുക.

എയര്‍പോര്‍ട്ട് യാത്രക്കാരുടെ ചിരകാല സ്വപ്നമായ നെടുമ്പാശ്ശേരി റെയില്‍വേ സ്റ്റേഷന്‍ പദ്ധതിയുടെ നിര്‍മാണത്തിന് കേന്ദ്ര റെയില്‍വേ ബോര്‍ഡിന്റെ അനുമതി ലഭിച്ചെന്ന് ജോര്‍ജ് കുര്യന്‍ പറഞ്ഞു. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ ഈ മാസം സന്ദര്‍ശിച്ചപ്പോള്‍ ഈ സ്റ്റേഷനുവേണ്ടിയുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്നു അദ്ദേഹം ഉറപ്പു കൊടുത്തിരുന്നതായും ജോര്‍ജ് കുര്യന്‍ അറിയിച്ചു.

കഴിഞ്ഞ കൊല്ലം വിന്‍ഡോ-ട്രെയിലിങ് ഇന്‍സ്പെക്ഷന്‍ നടത്തിയപ്പോള്‍ റയില്‍വേ മന്ത്രി തന്നെയാണ് ഉദ്യോഗസ്ഥര്‍ക്ക്് സ്റ്റേഷന്റെ സ്ഥാനം കാണിച്ചുകൊടുത്തത്. ജോര്‍ജ് കുര്യന്‍ റെയില്‍വേ മന്ത്രിക്ക് ഒപ്പം ഇന്‍സ്‌പെക്ഷനില്‍ പങ്കെടുത്തിരുന്നു.

വിമാന യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ ഈ റെയില്‍വേ സ്റ്റേഷന്‍ നിര്‍മാണത്തിന് വേണ്ട നടപടികള്‍ സ്വീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനും ജോര്‍ജ് കുര്യന്‍ നന്ദി അറിയിച്ചു.

പിഎം ശ്രീ: തീരുമാനം കാബിനറ്റില്‍ അറിയാമെന്ന് മന്ത്രി ശിവന്‍കുട്ടി

പിഎം ശ്രീ: തീരുമാനം കാബിനറ്റില്‍ അറിയാമെന്ന് മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: പിഎം ശ്രീയുമായി ബന്ധപ്പെട്ട തീരുമാനം മന്ത്രിസഭാ യോഗത്തില്‍ അറിയാമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പിഎം ശ്രീ പദ്ധതി മരവിപ്പിക്കുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. കാബിനറ്റ് വൈകീട്ട് 3.30 ന് ചേരുന്നുണ്ട്. സര്‍ക്കാരിന്റെ തീരുമാനം അപ്പോഴാണ് അറിയാനാകുക എന്നും മന്ത്രി വ്യക്തമാക്കി.

പദ്ധതി മരവിപ്പിച്ചോ എന്നൊന്നും തനിക്കറിയില്ല. മരവിപ്പിക്കണോ എന്ന് ആവശ്യം വന്നോ എന്നും അറിയില്ല. അക്കാര്യമെല്ലാം 3.30 ന് കാബിനറ്റില്‍ അറിയാം. ഈ വിഷയത്തില്‍ ഇടതുമുന്നണിയിലെ നേതാക്കളും മുഖ്യമന്ത്രിയുമെല്ലാം ഇടപെട്ട് ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. ആ സാഹചര്യത്തില്‍ ഇപ്പോള്‍ താന്‍ കയറി വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായം പറയുന്നത് ശരിയാണോയെന്ന് മന്ത്രി ശിവന്‍കുട്ടി ചോദിച്ചു.

സിപിഎം മന്ത്രിമാര്‍ കാബിനറ്റില്‍ പങ്കെടുക്കുമോയെന്ന ചോദ്യത്തിന് അറിയില്ല എന്നും ശിവന്‍കുട്ടി പറഞ്ഞു. പട്ടയം കൊടുക്കുന്ന ഒരു പരിപാടിയില്‍ താനും മന്ത്രി രാജനും ഒരുമിച്ചുണ്ടായിരുന്നു. അപ്പോള്‍ ഒന്നും പറഞ്ഞില്ല. എന്റെ അടുത്ത് ഇരുന്നപ്പോള്‍ പിണക്കമുണ്ടെന്ന് തോന്നിയില്ല. കേരളത്തില്‍ എല്ലാ കാര്യങ്ങളും വ്യക്തത വരുത്തിയല്ലേ മുന്നോട്ടു പോകുന്നത്. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട മന്ത്രിസഭാ തീരുമാനം, മുഖ്യമന്ത്രി ചുമതലപ്പെടുത്തിയാല്‍ താന്‍ വിശദീകരിക്കുമെന്നും ശിവന്‍കുട്ടി പറഞ്ഞു.