by Midhun HP News | Oct 29, 2025 | Latest News, ജില്ലാ വാർത്ത
വരുന്ന തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഉണ്ടാകില്ലെന്ന് കേരളത്തിലെ നേതാക്കളോട് ഹൈക്കമാൻഡ് ഇതിനായുള്ള വടംവലി പാടില്ലെന്നും നിർദേശിച്ചു. കേരളത്തിൽ നേതാക്കൾക്കിടയിലെ ഏകോപനം കൂട്ടാൻ സംവിധാനം വരും. എഐസിസി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ഉടൻ തുടർനടപടി ഉണ്ടാകും.
പ്രശ്‌നങ്ങൾ ചർച്ച ചെയ്തു തീർക്കണമെന്ന് നേതാക്കളോട് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. കേരളത്തിലെ സ്ഥാനാർത്ഥി നിർണ്ണയം വിജയസാധ്യത മാത്രം നോക്കിയാകും. ഇക്കാര്യത്തിൽ മാനദണ്ഡം എഐസിസി തയ്യാറാക്കും. കൂട്ടായ നേതൃത്വം എന്ന നിർദ്ദേശം കേരളത്തിതിൽ നടപ്പാവുന്നില്ലെന്ന് എഐസിസി വിമർശിച്ചു. സമര പ്രചാരണങ്ങളിൽ മിക്ക നിർദ്ദേശങ്ങളും നടപ്പാക്കുന്നില്ല. മാധ്യമപ്രസ്താവനകൾക്കപ്പുറം താഴെത്തട്ടിൽ പ്രവർത്തനം പോരാ. സ്വന്തം പ്രതിച്ഛായ നിർമിതിയിൽ മാത്രമാണ് നേതാക്കൾ കൂടുതൽ ശ്രദ്ധ നൽകുന്നതെന്നും വിമർശനമുണ്ട്.


by Midhun HP News | Oct 29, 2025 | Latest News, ദേശീയ വാർത്ത
ചെന്നൈ: കരൂര്‍ ദുരന്തത്തിന്റെ ഇരകള്‍ക്ക് തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ് നല്‍കിയ 20 ലക്ഷം രൂപ തിരിച്ചു നല്‍കി വീട്ടമ്മ. കരൂരില്‍ റാലിക്കിടെ മരിച്ച രമേശിന്റെ ഭാര്യ സംഗവിയാണ് പണം തിരികെ നല്‍കിയത്. റാലിയ്ക്കിടെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കരൂരിലെത്തി കാണും എന്ന വാഗാദാനം വിജയ് പാലിച്ചില്ലെന്ന് ആരോപിച്ചാണ് വീട്ടമ്മയുടെ നടപടി. തനിക്ക് ലഭിച്ച പണം ടിവികെയുടെ അക്കൗണ്ടിലേക്ക് സംഗവി ട്രാന്‍സ്ഫര്‍ ചെയ്‌തെന്നാണ് വിവരം.
കരൂര്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുമായി വിജയ് മഹാബലിപുരത്ത് നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് സംഗവിയുടെ നടപടി. രണ്ടാഴ്ച മുമ്പ് വിജയ് വീഡിയോ കോളിലൂടെ ഞങ്ങളോട് സംസാരിച്ചു, ഞങ്ങളെ കാണാനും അനുശോചനം അറിയിക്കാനും ഇവിടെ വരുമെന്ന് അറിയിച്ചിരുന്നു. ഇതുണ്ടാകാത്ത സാഹചര്യത്തിലാണ് പണം തിരികെ നല്‍കുന്നത്. പണത്തെക്കാള്‍ വലുതാണ് അദ്ദേഹം നേരിട്ട് സന്ദര്‍ശിച്ചുള്ള സാന്ത്വനമെന്നും സംഗവി പറഞ്ഞു. തിങ്കളാഴ്ച മഹാബലിപുരത്തുനടന്ന വിജയ്യുടെ കൂടിക്കാഴ്ചയ്ക്കുതന്നെ വിളിച്ചില്ലെന്നും സംഗവി അറിയിച്ചു.
അതേസമയം, സംഗവിയുടെ ഭര്‍തൃസഹോദരി ഭൂപതിയും ബന്ധുക്കളും മഹാബലിപുരത്തേക്ക് വന്നിരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തങ്ങളുമായി ബന്ധമില്ലാത്ത സഹോദരിയെയാണ് ടിവികെ നേതാക്കള്‍ മഹാബലിപുരത്തേക്ക് കൊണ്ടുപോയതെന്നും സംഗവി പറയുന്നു. തിങ്കളാഴ്ച കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ നേരില്‍ക്കണ്ട വിജയ് സംഭവങ്ങളില്‍ മാപ്പ് പറഞ്ഞതായി ബന്ധുക്കള്‍ വെളിപ്പെടുത്തിയിരുന്നു. സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതിനാലാണ് കരൂര്‍ സന്ദര്‍ശിക്കാന്‍ കഴിയാതിരുന്നതെന്നും ഇവിടെ എത്താന്‍ കഴിയാതിരുന്നതില്‍ താരം ക്ഷമ ചോദിച്ചതായും ചടങ്ങില്‍ പങ്കെടുത്തവര്‍ വ്യക്തമാക്കി. 41 പേര്‍ മരിച്ച അപകടം നടന്ന് ഒരുമാസത്തിന് ശേഷമാണ് മരിച്ചവരുടെ 33 കുടുംബങ്ങളുമായി വിജയ് കൂടിക്കാഴ്ച നടത്തിയത്. കരൂര്‍ സന്ദര്‍ശിക്കാനുള്ള നീക്കങ്ങള്‍ പരാജയപ്പെട്ടതോടെയാണ് മഹാബലിപുരത്തെ ഹോട്ടലിലാണു കൂടിക്കാഴ്ചയൊരുക്കിയത്. 160ലേറെപ്പേര്‍ ചടങ്ങിനെത്തിയിരുന്നു.


by Midhun HP News | Oct 29, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: കുഴിമുക്കിൽ സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ തേക്ക് മരം ഇലക്ട്രിക് ലൈനിന് മുകളിലൂടെ റോഡിന് കുറുകേ മറ്റൊരു വീടിന് മുകളിൽ വീണു. ആളപായമില്ല. ആറ്റിങ്ങൽ ഫയർ & റസ്ക്യൂ ടീം ഗ്രേഡ് അസ്സി: സ്റ്റേഷൻ ഓഫീസർ സി.ആർ.ചന്ദ്രമോഹൻ്റെ നേതൃത്വത്തിൽ ഫയർ ഓഫീസർ ജിഷ്ണു, മുഹമ്മദ്സാഗർ,വിഷ്ണു എം സി നായർ, ഫയർ ഓഫീസർ ഡ്രൈവർ മനോജ് ഹോംഗാഡ് പ്രജീവ് എന്നിവരാണ് മരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചത്.


by Midhun HP News | Oct 29, 2025 | Latest News, കേരളം
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ മോന്‍താ ചുഴലിക്കാറ്റിന്റെയും അറബിക്കടലിന് മുകളിലായി സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമര്‍ദ്ദത്തിന്റെയും സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ എന്നി ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതേസമയം അര്‍ദ്ധരാത്രി ആന്ധ്രയുടെ കരയില്‍ പ്രവേശിച്ച മോന്‍താ ചുഴലിക്കാറ്റിന്റെ ശക്തി ക്ഷയിച്ച് വെറും ചുഴലിക്കാറ്റായി മാറി. മോന്‍താ ഒഡിഷ ഭാഗത്തേയ്ക്ക് നീങ്ങുന്നതായി കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മോന്‍താ പൂര്‍ണമായി കരയില്‍ പ്രവേശിക്കാന്‍ ആറ് മണിക്കൂര്‍ സമയമാണ് എടുത്തത്.
മധ്യ കിഴക്കന്‍ അറബിക്കടലിനു മുകളിലായി സ്ഥിതി ചെയ്യുന്ന തീവ്ര ന്യുനമര്‍ദ്ദം വരുംമണിക്കൂറുകളില്‍ മധ്യ കിഴക്കന്‍ അറബിക്കടലിലൂടെ വടക്ക് വടക്കു കിഴക്കന്‍ ദിശയില്‍ നീങ്ങാന്‍ സാധ്യതയുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത നാലു ദിവസം നേരിയ/ഇടത്തരം മഴയോ ഇടിയോടുകൂടിയ മഴയ്ക്കോ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.


by Midhun HP News | Oct 29, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: അരക്കോടിയോളം വരുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും അതിലേറെ പെന്‍ഷന്‍കാരുടെയു ആനുകൂല്യങ്ങള്‍ പുതുക്കുന്നതിനായി എട്ടാം ശമ്പള കമ്മീഷന്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. കമ്മിഷന്‍റെ പരിഗണനാ വിഷയങ്ങള്‍ക്ക് ഇന്നലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്കി. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും അവലോകനം ചെയ്യുന്നതിനും പരിഷ്‌കരണങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനുമാണ് എട്ടാം കേന്ദ്ര ശമ്പള കമ്മീഷന്‍ രൂപീകരിക്കുന്നത്. ഏകദേശം 48 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും 69 ലക്ഷം വിരമിച്ച ഉദ്യോഗസ്ഥരുടെ പെന്‍ഷനും കമ്മിഷന്‍ ശുപാര്‍ശകള്‍ ബാധകമാവും.
ചെയര്‍പേഴ്സണും രണ്ട് അംഗങ്ങളും ഉള്‍പ്പെടുന്നതാണ് എട്ടാം ശമ്പള കമ്മീഷന്‍. ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായ് ആണ് കമ്മീഷന്‍ അധ്യക്ഷ. പ്രൊഫസര്‍ പുലക് ഘോഷ് അംഗവും പങ്കജ് ജെയ്ന്‍ മെമ്പര്‍ സെക്രട്ടറിയുമായും രൂപീകരിച്ച കമ്മീഷന് ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ 18 മാസമാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന സമയം. ആവശ്യമെങ്കില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രി സഭായോഗമാണ് വിഷയം പരിഗണിച്ചത്. 2026 ജനുവരി മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ശുപാര്‍ശകള്‍ നടപ്പാക്കും.
രാജ്യത്തെ സാമ്പത്തിക സാഹചര്യങ്ങള്‍, സാമ്പത്തിക ജാഗ്രതയുടെ ആവശ്യകത. വികസന ചെലവുകള്‍ക്കും ക്ഷേമ പദ്ധതികള്‍ക്കും മതിയായ വിഭവങ്ങള്‍ ലഭ്യമാണെന്ന് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്ക് പുറത്തുള്ള പെന്‍ഷന്‍ പദ്ധതികളുടെ ചെലവ്. സംസ്ഥാന സര്‍ക്കാരുകളുടെ ധനകാര്യത്തില്‍ സാധാരണയായി അംഗീകരിക്കുന്ന ശുപാര്‍ശകള്‍ ഉണ്ടാക്കാനിടയുള്ള ആഘാതം. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെയും സ്വകാര്യ മേഖലയിലെയും ജീവനക്കാര്‍ക്ക് ലഭ്യമായ നിലവിലുള്ള വേതന ഘടന, ആനുകൂല്യങ്ങള്‍, ജോലി സാഹചര്യങ്ങള്‍ എന്നിവയാണ് ധനകാര്യ കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍. എട്ടാം ശമ്പള കമ്മീഷന്‍ ഇതുവരെ ഔദ്യോഗിക ശമ്പള സ്ലാബുകള്‍ പുറത്തിറക്കിയിട്ടില്ലെങ്കിലും കേന്ദ്ര ജീവനക്കാരുടെ വേതനത്തില്‍ പ്രതിമാസം 19,000 രൂപ വരെ വര്‍ധന ഉണ്ടായേക്കാമെന്നാണ് വിലയിരുത്തല്‍.


by Midhun HP News | Oct 29, 2025 | Latest News, കേരളം
കൊച്ചി: ഒരിടവേളയ്ക്ക് ശേഷം 90,000ല്‍ താഴെയെത്തിയ സ്വര്‍ണവിലയില്‍ ഇന്ന് മുന്നേറ്റം. പവന് ഒറ്റയടിക്ക് 560 രൂപയാണ് വര്‍ധിച്ചത്. 89,160 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 70 രൂപയാണ് വര്‍ധിച്ചത്. 11,145 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രണ്ടുതവണയായി 1800 രൂപ കുറഞ്ഞതോടെയാണ് സ്വര്‍ണവില 90,000ല്‍ താഴെയെത്തിയത്.
ഏകദേശം പത്തുദിവസത്തിനിടെ പവന്‍ വിലയില്‍ 9000 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന് വില ഉയര്‍ന്നത്. ഈ മാസം സ്വര്‍ണവിലയില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഒക്ടോബര്‍ മൂന്നിനായിരുന്നു. അന്ന് 86,560 രൂപയായിരുന്നു വില.17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്.
അമേരിക്കയില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം അടക്കമുള്ള വിഷയങ്ങളാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നതാണ് വില വര്‍ധനയ്ക്ക് കാരണം.


Recent Comments