by Midhun HP News | Oct 29, 2025 | Latest News, കേരളം
കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളില്‍ ശിരോവസ്ത്ര വിലക്ക് നേരിട്ട വിദ്യാര്‍ഥിനി പുതിയ സ്‌കൂളിലേക്ക്. വിദ്യാര്‍ഥിനിയുടെ പിതാവ് അനസ് ആണ് കുട്ടിയുടെ സ്‌കൂള്‍ മാറ്റം സംബന്ധിച്ച വിവരങ്ങള്‍ പങ്കുവച്ചത്. ”തന്റെ മകള്‍ ഇന്ന് പുതിയ സ്‌കൂളിലേക്ക് പോവുകയാണ്. അവളുടെ അന്തസ്സ് ഉയര്‍ത്തിപിടിച്ചു തന്നെ. അവളുടെ തലയിലെ മുക്കാല്‍ മീറ്റര്‍ തുണി കണ്ടാല്‍ ഒപ്പമുള്ള ഒരു കുട്ടിയും പേടിക്കില്ലെന്ന് ഉറപ്പുള്ള കലാലയത്തിലേക്കാണ് പോകുന്നു” എന്ന് അനസ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.
ഒരു സാധാരണക്കാരനായ താന്‍ നേരിട്ട പ്രതിസന്ധി ഘട്ടങ്ങളില്‍ ഒപ്പം നിന്ന ആളുകള്‍ക്ക് നന്ദിയും അനസ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അറിയിക്കുന്നുണ്ട്. പ്രതിസന്ധി ഘട്ടത്തില്‍, ആള്‍ക്കൂട്ടങ്ങളുടെയോ, സംഘടിത ശക്തിയുടെയോ പിന്‍ ബലമില്ലാത്ത ഒരു സാധാരണക്കാരനായ എന്റെ ഒപ്പം നിന്ന മുഴുവന്‍ പേര്‍ക്കും നന്ദി. വൈവിധ്യങ്ങളുടെ കളറുള്ള പുതു ലോക ക്രമത്തിലേക്ക് നമ്മുടെ മക്കള്‍ യാത്ര തുടരട്ടെ.. എന്നും അനസ് പോസ്റ്റില്‍ പറയുന്നു.
ഒക്ടോബര്‍ രണ്ടാം വാരത്തിലാണ് സെന്റ് റീത്താസ് സ്‌കൂളില്‍ ശിരോവസ്ത്രം ധരിച്ചെത്തിയ വിദ്യാര്‍ഥിനിയെ സ്‌കുള്‍ അധികൃതര്‍ വിലക്കിയെന്ന വാര്‍ത്ത പുറത്തുവന്നത്. സംഭവത്തില്‍ സ്‌കൂളിനെതിരെ കുട്ടിയുടെ കുടുംബം പരസ്യമായി രംഗത്തു വരികയും വിഷയത്തില്‍ വിദ്യാഭ്യാസമന്ത്രിയും കോടതിയും ഇടപെടുകയും ചെയ്തിരുന്നു. വലിയ ചര്‍ച്ചകളായിരുന്നു വിഷയത്തില്‍ കേരളത്തില്‍ നടന്നത്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും സ്‌കൂള്‍ അധികൃതരും പരസ്പരം വാക്ക്‌പോരിലേക്ക് എത്തുന്ന വിധത്തില്‍ ചര്‍ച്ചകള്‍ പുരോഗമിച്ചു.
കോടതി ഇടപെട്ടാണ് ഒടുവില്‍ തര്‍ക്കം അവസാനിപ്പിച്ചത്. കുട്ടിയെ സ്‌കൂള്‍ മാറ്റുമെന്ന് പരാതിക്കാരിയായ പെണ്‍കുട്ടിയുടെ പിതാവ് കോടതിയെ അറിയിച്ചതോടെ പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളുമായി ബന്ധപ്പെട്ടുള്ള ഹിജാബ് വിവാദത്തിലെ ഹര്‍ജി കേരള ഹൈക്കോടതി അവസാനിപ്പിക്കുകയായിരുന്നു. ആക്ഷേപം ഉയര്‍ന്ന സ്‌കൂളിനെതിരെ കൂടുതല്‍ നടപടികള്‍ക്കൊന്നുമില്ലെന്ന് സംസ്ഥാന സര്‍ക്കാരും അറിയിച്ചു. ഇതേത്തുടര്‍ന്നാണ് ഇതുമായി ബന്ധപ്പെട്ട ഹര്‍ജി കോടതി തീര്‍പ്പാക്കിയത്.


by Midhun HP News | Oct 29, 2025 | Latest News, കായികം, ജില്ലാ വാർത്ത
കാന്‍ബറ: ഏകദിന പരമ്പരയില്‍ നിന്നേറ്റ തോല്‍വിക്ക് മറുപടി പറയാന്‍ ഇന്ന് ഇന്ത്യ, ഓസ്‌ട്രേലിയയെ നേരിടും. അഞ്ചു ടി20 മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ന് നടക്കുന്ന ആദ്യമത്സരത്തിന് കാന്‍ബറയാണ് വേദിയാകുന്നത്. ഏഷ്യാ കപ്പില്‍ മുത്തമിട്ടതിന്റെ ആത്മവിശ്വാസത്തോടെ ഓസ്‌ട്രേലിയയെ നേരിടുന്ന ഇന്ത്യയുടെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് ഈ പരമ്പര യഥാര്‍ഥ പരീക്ഷണമാണ്. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ടീമിന് വിജയിക്കാന്‍ സാധിച്ചാല്‍ സൂര്യകുമാര്‍ യാദവിന്റെ നായകത്വത്തിന് ഒരു പൊന്‍തൂവല്‍ ആയി മാറും. ഇന്ത്യയില്‍ മാത്രമല്ല, ഓസ്‌ട്രേലിയ പോലുള്ള മണ്ണിലും പരമ്പര നേടിക്കൊടുക്കാന്‍ കെല്‍പ്പുള്ള ക്യാപ്റ്റന്‍ ആണ് സൂര്യകുമാര്‍ യാദവ് എന്ന പ്രശസ്തി നേടാനും ഇത് സഹായകമാകും.
ഏകദിന പരമ്പരയില്‍ നിന്നേറ്റ തോല്‍വി ഇന്ത്യക്ക് കനത്ത ആഘാതമായിരുന്നു. ടി20 പരമ്പരയില്‍ ലോക ചാമ്പ്യന്‍മാരായ ഇന്ത്യ അതിന് പകരം ചോദിക്കാന്‍ കൂടിയാണ് ടി20 പരമ്പരക്കിറങ്ങുന്നത്. അടുത്തവര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള ടീമിനെ ഒരുക്കാനുള്ള നിര്‍ണായക പരമ്പര കൂടിയാണിത്.
‘സഞ്ജുവിനോട് അനീതി കാണിക്കുന്നു’; ഇന്ത്യ- ഓസ്ട്രേലിയ ടി20; ചർച്ചകളിൽ വീണ്ടും ‘ബാറ്റിങ് പൊസിഷൻ’
സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് അതുകൊണ്ട് തന്നെ പരമ്പര നിര്‍ണായകമാണ്. പരമ്പര കൈവിട്ടാല്‍ മോശം ഫോമിലുള്ള ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ നായകസ്ഥാനവും തുലാസിലാവും. പരമ്പരാഗതമായി ബാറ്റര്‍മാരെ തുണയ്ക്കുന്ന പിച്ചാണ് കാന്‍ബറയിലേത്. ഇവിടെ ഇന്ത്യ നാലു മത്സരങ്ങളാണ് ഇതുവരെ കളിച്ചത്. ഇതില്‍ മൂന്നെണ്ണം ഏകദിനങ്ങളായിരുന്നു. നാലു കളികളില്‍ രണ്ട് ജയവും രണ്ട് തോല്‍വിയുമാണ് ഇന്ത്യക്കുള്ളത്. ഈ വേദിയില്‍ കളിച്ച ഒരേയൊരു ടി20 മത്സരത്തില്‍ ജയിച്ചു കയറാനായത് ഇന്ത്യക്ക് ആത്മവിശ്വാസം പകരും.


by Midhun HP News | Oct 29, 2025 | Latest News, കേരളം
കൊല്ലം: ചവറയില്‍ നാലര വയസുകാരന്‍ വീടിന് സമീപത്തുള്ള വെള്ളക്കെട്ടില്‍ വീണു മരിച്ച നിലയില്‍. നീണ്ടകര താഴത്തുരുത്ത് പഴങ്കാലയില്‍ (സോപാനം) അനീഷ് – ഫിന്‍ല ദിലീപ് ദമ്പതികളുടെ ഏക മകന്‍ അറ്റ്ലാന്‍ അനീഷ് ആണ് മരിച്ചത്. അറ്റ്‌ലാന്‍ അമ്മയുടെ കുടുംബവീട്ടില്‍ ആയിരുന്നു താമസം. കുട്ടിയുടെ മാതാപിതാക്കള്‍ യുകെയിലാണ്.
ചൊവ്വാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. നീണ്ടകര പരിമണത്തെ പ്ലേ സ്‌കൂളില്‍ പഠിക്കുന്ന അറ്റ്ലാന്‍, സ്‌കൂളിന്റെ വാഹനത്തില്‍ വന്നിറങ്ങി അപ്പൂപ്പന്‍ ദിലീപിനൊപ്പം വീട്ടിലേക്കു വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഗേറ്റ് തുറന്ന് അകത്തു കയറിയപ്പോള്‍ കുട്ടി അപ്പൂപ്പന്റെ കൈ വിട്ട് വെളിയിലേക്ക് ഓടിപ്പോയി. കുട്ടിയുടെ ബാഗ് വീട്ടില്‍ വച്ച ശേഷം ദിലീപ് കുട്ടിയെ അന്വേഷിച്ചപ്പോള്‍ കണ്ടെത്താനായില്ല. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ കൈത്തോട്ടില്‍ വെള്ളക്കെട്ടില്‍ വീണ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടിയെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.


by Midhun HP News | Oct 29, 2025 | Latest News, ജില്ലാ വാർത്ത
വരുന്ന തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഉണ്ടാകില്ലെന്ന് കേരളത്തിലെ നേതാക്കളോട് ഹൈക്കമാൻഡ് ഇതിനായുള്ള വടംവലി പാടില്ലെന്നും നിർദേശിച്ചു. കേരളത്തിൽ നേതാക്കൾക്കിടയിലെ ഏകോപനം കൂട്ടാൻ സംവിധാനം വരും. എഐസിസി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ഉടൻ തുടർനടപടി ഉണ്ടാകും.
പ്രശ്‌നങ്ങൾ ചർച്ച ചെയ്തു തീർക്കണമെന്ന് നേതാക്കളോട് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. കേരളത്തിലെ സ്ഥാനാർത്ഥി നിർണ്ണയം വിജയസാധ്യത മാത്രം നോക്കിയാകും. ഇക്കാര്യത്തിൽ മാനദണ്ഡം എഐസിസി തയ്യാറാക്കും. കൂട്ടായ നേതൃത്വം എന്ന നിർദ്ദേശം കേരളത്തിതിൽ നടപ്പാവുന്നില്ലെന്ന് എഐസിസി വിമർശിച്ചു. സമര പ്രചാരണങ്ങളിൽ മിക്ക നിർദ്ദേശങ്ങളും നടപ്പാക്കുന്നില്ല. മാധ്യമപ്രസ്താവനകൾക്കപ്പുറം താഴെത്തട്ടിൽ പ്രവർത്തനം പോരാ. സ്വന്തം പ്രതിച്ഛായ നിർമിതിയിൽ മാത്രമാണ് നേതാക്കൾ കൂടുതൽ ശ്രദ്ധ നൽകുന്നതെന്നും വിമർശനമുണ്ട്.


by Midhun HP News | Oct 29, 2025 | Latest News, ദേശീയ വാർത്ത
ചെന്നൈ: കരൂര്‍ ദുരന്തത്തിന്റെ ഇരകള്‍ക്ക് തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ് നല്‍കിയ 20 ലക്ഷം രൂപ തിരിച്ചു നല്‍കി വീട്ടമ്മ. കരൂരില്‍ റാലിക്കിടെ മരിച്ച രമേശിന്റെ ഭാര്യ സംഗവിയാണ് പണം തിരികെ നല്‍കിയത്. റാലിയ്ക്കിടെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കരൂരിലെത്തി കാണും എന്ന വാഗാദാനം വിജയ് പാലിച്ചില്ലെന്ന് ആരോപിച്ചാണ് വീട്ടമ്മയുടെ നടപടി. തനിക്ക് ലഭിച്ച പണം ടിവികെയുടെ അക്കൗണ്ടിലേക്ക് സംഗവി ട്രാന്‍സ്ഫര്‍ ചെയ്‌തെന്നാണ് വിവരം.
കരൂര്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുമായി വിജയ് മഹാബലിപുരത്ത് നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് സംഗവിയുടെ നടപടി. രണ്ടാഴ്ച മുമ്പ് വിജയ് വീഡിയോ കോളിലൂടെ ഞങ്ങളോട് സംസാരിച്ചു, ഞങ്ങളെ കാണാനും അനുശോചനം അറിയിക്കാനും ഇവിടെ വരുമെന്ന് അറിയിച്ചിരുന്നു. ഇതുണ്ടാകാത്ത സാഹചര്യത്തിലാണ് പണം തിരികെ നല്‍കുന്നത്. പണത്തെക്കാള്‍ വലുതാണ് അദ്ദേഹം നേരിട്ട് സന്ദര്‍ശിച്ചുള്ള സാന്ത്വനമെന്നും സംഗവി പറഞ്ഞു. തിങ്കളാഴ്ച മഹാബലിപുരത്തുനടന്ന വിജയ്യുടെ കൂടിക്കാഴ്ചയ്ക്കുതന്നെ വിളിച്ചില്ലെന്നും സംഗവി അറിയിച്ചു.
അതേസമയം, സംഗവിയുടെ ഭര്‍തൃസഹോദരി ഭൂപതിയും ബന്ധുക്കളും മഹാബലിപുരത്തേക്ക് വന്നിരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തങ്ങളുമായി ബന്ധമില്ലാത്ത സഹോദരിയെയാണ് ടിവികെ നേതാക്കള്‍ മഹാബലിപുരത്തേക്ക് കൊണ്ടുപോയതെന്നും സംഗവി പറയുന്നു. തിങ്കളാഴ്ച കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ നേരില്‍ക്കണ്ട വിജയ് സംഭവങ്ങളില്‍ മാപ്പ് പറഞ്ഞതായി ബന്ധുക്കള്‍ വെളിപ്പെടുത്തിയിരുന്നു. സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതിനാലാണ് കരൂര്‍ സന്ദര്‍ശിക്കാന്‍ കഴിയാതിരുന്നതെന്നും ഇവിടെ എത്താന്‍ കഴിയാതിരുന്നതില്‍ താരം ക്ഷമ ചോദിച്ചതായും ചടങ്ങില്‍ പങ്കെടുത്തവര്‍ വ്യക്തമാക്കി. 41 പേര്‍ മരിച്ച അപകടം നടന്ന് ഒരുമാസത്തിന് ശേഷമാണ് മരിച്ചവരുടെ 33 കുടുംബങ്ങളുമായി വിജയ് കൂടിക്കാഴ്ച നടത്തിയത്. കരൂര്‍ സന്ദര്‍ശിക്കാനുള്ള നീക്കങ്ങള്‍ പരാജയപ്പെട്ടതോടെയാണ് മഹാബലിപുരത്തെ ഹോട്ടലിലാണു കൂടിക്കാഴ്ചയൊരുക്കിയത്. 160ലേറെപ്പേര്‍ ചടങ്ങിനെത്തിയിരുന്നു.


by Midhun HP News | Oct 29, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: കുഴിമുക്കിൽ സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ തേക്ക് മരം ഇലക്ട്രിക് ലൈനിന് മുകളിലൂടെ റോഡിന് കുറുകേ മറ്റൊരു വീടിന് മുകളിൽ വീണു. ആളപായമില്ല. ആറ്റിങ്ങൽ ഫയർ & റസ്ക്യൂ ടീം ഗ്രേഡ് അസ്സി: സ്റ്റേഷൻ ഓഫീസർ സി.ആർ.ചന്ദ്രമോഹൻ്റെ നേതൃത്വത്തിൽ ഫയർ ഓഫീസർ ജിഷ്ണു, മുഹമ്മദ്സാഗർ,വിഷ്ണു എം സി നായർ, ഫയർ ഓഫീസർ ഡ്രൈവർ മനോജ് ഹോംഗാഡ് പ്രജീവ് എന്നിവരാണ് മരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചത്.


Recent Comments