സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; പവന് 280 രൂപ കൂടി

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; പവന് 280 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 280 രൂപ കൂടിയതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ 92,000 രൂപയിലെത്തി. ഗ്രാമിന് ആനുപാതികമായി 35 രൂപയാണ് കൂടിയത്. 11,500 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.

ചൊവ്വാഴ്ച രാവിലെ സ്വര്‍ണവില 17ന് രേഖപ്പെടുത്തിയ റെക്കോര്‍ഡ് ഉയരമായ 97,360 രൂപയ്‌ക്കൊപ്പമെത്തിയിരുന്നു. തുടര്‍ന്ന് വില ഇടിയുന്നതാണ് ദൃശ്യമായത്.

ഓപ്പണിങില്‍ 212 റണ്‍സ് ചേര്‍ത്ത് ഇന്ത്യന്‍ വനിതകള്‍

ഓപ്പണിങില്‍ 212 റണ്‍സ് ചേര്‍ത്ത് ഇന്ത്യന്‍ വനിതകള്‍

മുംബൈ: വനിതാ ലോകകപ്പിലെ നിര്‍ണായക പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെതിരെ കിടിലന്‍ ബാറ്റിങുമായി ഇന്ത്യന്‍ വനിതകള്‍. ടോസ് നേടി ന്യൂസിലന്‍ഡ് ഇന്ത്യയെ ബാറ്റിങിനു വിടുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ നിലവില്‍ 1 വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സെന്ന നിലയില്‍. ഓപ്പണര്‍മാരായ സ്മൃതി മന്ധാനയും പ്രതിക റാവലും സെഞ്ച്വറികളുമായി കളം വാണു.

ഓപ്പണര്‍ സ്മൃതി മന്ധാന കിടിലന്‍ സെഞ്ച്വറിയുമായി മടങ്ങി. സുസി ബെയ്റ്റ്‌സാണ് ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തിയ ഓപ്പണിങ് സഖ്യം പൊളിച്ച് കിവികള്‍ക്ക് ആശ്വാസം നല്‍കിയത്. കരിയറിലെ 14ാം ശതകം കുറിച്ച സ്മൃതി 94 പന്തില്‍ 4 സിക്‌സും 10 ഫോറും സഹിതം 109 റണ്‍സുമായി പുറത്തായി.

സ്മൃതി പുറത്തായതിനു പിന്നാലെ പ്രതിക റാവലും സെഞ്ച്വറി അടിച്ചു. കരിയറിലെ രണ്ടാം സെഞ്ച്വറിയാണ് പ്രതിക കുറിച്ചത്. താരം 122 പന്തില്‍ 13 ഫോറുകള്‍ സഹിതം 100 റണ്‍സിലെത്തി. പ്രതികയ്‌ക്കൊപ്പം 16 റണ്‍സുമായി ജെമിമ റോ‍ഡ്രി​ഗസാണ് ക്രീസില്‍. പ്രതിക നിലവിൽ 125 പന്തിൽ 108 റൺസുമായി നിൽക്കുന്നു.

ലോകകപ്പിന്റെ സെമിയിലെത്താന്‍ ജയം അനിവാര്യമായ ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കുന്ന തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. ഇരുവരും ചേര്‍ന്നു ഓപ്പണിങില്‍ 212 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്താണ് പിരിഞ്ഞത്.

രാജ്യവ്യാപക എസ്ഐആര്‍, തയ്യാറാകാന്‍ സിഇഒമാര്‍ക്ക് നിര്‍ദേശം; ഷെഡ്യൂള്‍ പിന്നീട്‌

രാജ്യവ്യാപക എസ്ഐആര്‍, തയ്യാറാകാന്‍ സിഇഒമാര്‍ക്ക് നിര്‍ദേശം; ഷെഡ്യൂള്‍ പിന്നീട്‌

ഡല്‍ഹി: രാജ്യവ്യാപകമായി വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണം രാജ്യവ്യാപകമാക്കുന്ന നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ട്. സംസ്ഥാനങ്ങളിലും/ കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്ഐആര്‍) നടത്തുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് (സിഇഒ) തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. എസ്‌ഐആറിന്റെ ഷെഡ്യൂള്‍ പിന്നീട് പ്രഖ്യാപിക്കും.

രാജ്യത്തെ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും സിഇഒ മാരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച നിര്‍ദേശം ഉണ്ടായത്. രണ്ട് ദിവസങ്ങളിലായി ഡല്‍ഹിയില്‍ ആയിരുന്നു യോഗം നടന്നത്. എസ്ഐആര്‍ പ്രക്രിയയെക്കുറിച്ച് കമ്മീഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സിഇഒമാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. സിഇഒമാര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ മറുപടി നല്‍കി. അസം, തമിഴ്നാട്, പുതുച്ചേരി, കേരളം, പശ്ചിമ ബംഗാള്‍ തുടങ്ങി അടുത്തിടെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ള സിഇഒമാരുമായും നേരിട്ട് സംവദിച്ചതായി കമ്മീഷന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

യോഗത്തില്‍ എല്ലാ സംസ്ഥാനങ്ങളും/ കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും അവസാനമായി പൂര്‍ത്തിയാക്കിയ എസ്ഐആര്‍ അനുസരിച്ച് വോട്ടര്‍മാരുടെ എണ്ണം നിലവിലെ വോട്ടര്‍ പട്ടികയുമായി താരതമ്യം ചെയ്യുന്നതിലെ പുരോഗതി, അതത് പ്രദേശത്തെ നിലവിലെ വോട്ടര്‍ പട്ടിക എന്നിവയുടെ വിശകലനവും യോഗത്തില്‍ നടന്നു.

രാഷ്ട്രപതിയുടെ സന്ദര്‍ശനം; നാളെ കൊച്ചിയില്‍ ഗതാഗത നിയന്ത്രണം

രാഷ്ട്രപതിയുടെ സന്ദര്‍ശനം; നാളെ കൊച്ചിയില്‍ ഗതാഗത നിയന്ത്രണം

കൊച്ചി: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് കൊച്ചി നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം. നേവല്‍ ബേസ്, തേവര, എംജി റോഡ്, ജോസ് ജംഗ്ഷന്‍, ബിടിഎച്ച്, പാര്‍ക്ക് അവന്യു റോഡ്, മേനക, ഷണ്‍മുഖം റോഡ് എന്നിവിടങ്ങളിലാണ് ഗതാഗത നിയന്ത്രണം ഉണ്ടാകുക. രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയാണ് ഗതാഗത നിയന്ത്രണം പൊലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

കോട്ടയം പാലാ സെന്റ് തോമസ് കോളേജില്‍ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത ശേഷം വൈകീട്ട് രാഷ്ട്രപതി ഹെലികോപ്റ്റര്‍ മാര്‍ഗം പാലയില്‍ എത്തും. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ കോട്ടയം പൊലീസ് ഗ്രൗണ്ടില്‍ ഇറങ്ങി റോഡ് മാര്‍ഗം കുമരകത്തേക്ക് പോകും. കുമരകത്താണ് ഇന്ന് തങ്ങുക. നാളെ രാവിലെ കുമകരകത്ത് നിന്ന് റോഡ് മാര്‍ഗം കോട്ടയം പൊലീസ് ഗ്രൗണ്ടില്‍ എത്തിയ ശേഷം കൊച്ചിയിലേക്ക് പോകും. രാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയിലാണ് ജില്ല. നാളെ കൊച്ചിയിലാണ് രാഷ്ട്രപതിയുടെ പരിപാടികള്‍.

‘സാക്ഷരതയിലും വിദ്യാഭ്യാസത്തിലും മുന്നില്‍’; കേരളം രാജ്യത്തിന് മാതൃകയെന്ന് രാഷ്ട്രപതി

‘സാക്ഷരതയിലും വിദ്യാഭ്യാസത്തിലും മുന്നില്‍’; കേരളം രാജ്യത്തിന് മാതൃകയെന്ന് രാഷ്ട്രപതി

കോട്ടയം: സാക്ഷരതയിലും വിദ്യാഭ്യാസത്തിലും മുന്നിലുള്ള കേരളം രാജ്യത്തിന് മാതൃകയാണെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. നവീകരണത്തിന് ഊര്‍ജ്ജം പകരുന്ന അറിവ് സമൂഹത്തെ മുന്നോട്ട് നയിക്കുകയും സ്വയംപര്യാപ്തമാക്കുകയും ചെയ്യും.സാക്ഷരതയുടെയും വിദ്യാഭ്യാസത്തിന്റെയും വിജ്ഞാനത്തിന്റെയും ശക്തി, നിരവധി മാനവ വികസന സൂചികകളില്‍ കേരളത്തെ മുന്‍നിര സംസ്ഥാനങ്ങളിലൊന്നാക്കിയെന്നും രാഷ്ട്രപതി പറഞ്ഞു. പാലാ സെന്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി സമാപനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.

സാമൂഹികവും വിദ്യാഭ്യാസപരവുമായ പരിവര്‍ത്തനങ്ങളുടെ മഹത്തായ അധ്യായങ്ങള്‍ക്ക് കോട്ടയം നഗരം സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. എളിമയാര്‍ന്ന ജീവിത സാഹചര്യങ്ങളില്‍ നിന്ന് രാഷട്രപതി വരെയായ കെ ആര്‍ നാരായണന്‍ പാലായ്ക് തൊട്ടടുത്തുള്ള ഗ്രാമത്തിലാണ് ജനിച്ചത്. ‘വൈക്കം സത്യാഗ്രഹം’ എന്ന പ്രശസ്തമായ സമരം നൂറു വര്‍ഷം മുന്‍പ് നടന്നത് കോട്ടയത്താണ്. സാക്ഷരതയുടെയും വിദ്യാഭ്യാസത്തിന്റെയും ഉറവിടമായിരുന്നതുകൊണ്ട് ഇത് ‘അക്ഷരനഗരി’ എന്ന് അറിയപ്പെടുന്നു. ഈ പ്രദേശത്തെ ജനങ്ങള്‍ വളരെ സജീവമായ പങ്ക് വഹിച്ച പ്രവര്‍ത്തനങ്ങളിലൂടെയാണ് ‘സാക്ഷര കേരളം’ പ്രസ്ഥാനം ശക്തിപ്പെട്ടത്. ഗ്രന്ഥശാലാ പ്രസ്ഥാനത്തിലൂടെ പഠനം പ്രോത്സാഹിപ്പിക്കാനുള്ള പി.എന്‍. പണിക്കരുടെ മഹത്തായ സംരംഭത്തിന് പ്രചോദനമായത് ‘വായിച്ചു വളരുക’ എന്ന വളരെ ലളിതവും എന്നാല്‍ ശക്തവുമായ സന്ദേശമാണെന്നും രാഷ്ട്രപതി പറഞ്ഞു.

വികസനത്തിന്റെയും വളര്‍ച്ചയുടെയും അവസരങ്ങള്‍ കണ്ടെത്തുന്നതിനുള്ള താക്കോലാണ് വിദ്യാഭ്യാസം. പ്രധാനമായും ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സെന്റ് തോമസ് കോളജ് സ്ഥാപിച്ചത്. 75 വര്‍ഷമായി ഈ പ്രശംസനീയമായ ലക്ഷ്യം കോളജ് നിറവേറ്റുന്നതിനെ രാഷ്ട്രപതി പ്രശംസിച്ചു.

രണ്ടര ലക്ഷം; ഭൂ പതിവിനുള്ള വരുമാന പരിധി വര്‍ധിപ്പിച്ചു

രണ്ടര ലക്ഷം; ഭൂ പതിവിനുള്ള വരുമാന പരിധി വര്‍ധിപ്പിച്ചു

തിരുവനന്തപുരം: സൗജന്യമായി ഭൂമി പതിച്ചു നല്‍കുന്നതിനുള്ള വരുമാന പരിധി ഉയര്‍ത്തി. നിലവില്‍ ഒരു ലക്ഷം രൂപയായിരുന്ന പരിധി രണ്ടര ലക്ഷം രൂപയായാണ് വര്‍ധിപ്പിച്ചത്. വരുമാന പരിധി രണ്ടര ലക്ഷം രൂപയായി വര്‍ധിപ്പിക്കാനുള്ള തീരുമാനം പതിനായിരക്കണക്ക് ഗുണഭോക്താക്കള്‍ക്ക് ഗുണം ചെയ്യുന്നതാണെന്ന് റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു.

2013 ലാണ് വരുമാന പരിധി ഒരു ലക്ഷം രൂപയായി നിശ്ചയിച്ചത്. കേരളത്തിലെ ജീവിത നിലവാരം അനുസരിച്ച് ഒരു ലക്ഷം രൂപ വാര്‍ഷിക വരുമാന പരിധി എന്നത് വളരെ കുറവായതിനാല്‍,ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ വാര്‍ഷിക വരുമാനം ഉള്ളവര്‍ക്ക് കമ്പോള വില ഒടുക്കി മാത്രമേ ഭൂമി പതിച്ചു നല്‍കാന്‍ കഴിയുമായിരുന്നുള്ളൂ. ദീര്‍ഘകാലമായുള്ള ജനങ്ങളുടെ ഒരു ആവശ്യമാണ് നിറവേറ്റപ്പെട്ടതെന്നും റവന്യൂമന്ത്രി പത്രക്കുറിപ്പില്‍ അറിയിച്ചു.

ദീര്‍ഘകാലമായി സര്‍ക്കാര്‍ ഭൂമി കൈവശം വച്ചും വീടുവച്ച് താമസിച്ചും വരുന്ന നിര്‍ധന കുടുംബങ്ങള്‍ക്ക് സൗജന്യ ഭൂമി പതിവിന് വരുമാന പരിധി ഒരു തടസമായ സാഹചര്യത്തിലാണ് ചട്ട ഭേദഗതിക്ക് റവന്യൂമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. ചരിത്രപരമായ ഈ തീരുമാനം കൂടി നടപ്പിലാകുന്നതോടെ റവന്യൂ വകുപ്പില്‍ ഈ സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഒന്‍പതാമത്തെ ഭേദഗതിയാണിത്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം രണ്ടേകാല്‍ ലക്ഷം പട്ടയങ്ങള്‍ വിതരണം ചെയ്തതായും മന്ത്രി അറിയിച്ചു.