by Midhun HP News | Oct 22, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഏഷ്യാ കപ്പില്‍ വിജയികളായ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ട്രോഫി കൈമാറുന്നതില്‍ ബിസിസിഐ ആവശ്യം നിരാകരിച്ച് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) തലവന്‍ മുഹ്‌സിന്‍ നഖ്‌വി. അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡുകളുടെ പിന്തുണയോടെ ട്രോഫി ഉടന്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐ നഖ്‌വിക്ക് കത്തെഴുതിയെങ്കിലും തന്റെ കൈയില്‍നിന്ന് തന്നെ ട്രോഫി ഇന്ത്യന്‍ ടീം വാങ്ങണമെന്ന നിലപാടില്‍ നഖ്‌വി ഉറച്ച് നില്‍ക്കുകയാണ്. എന്നാല്‍ അത് അംഗീകരിക്കാന്‍ തയ്യാറാകാതിരുന്ന ബിസിസിഐ വിഷയം ഐസിസിക്ക് മുന്നിലെത്തിക്കാനും തീരുമാനിച്ചു.
ട്രോഫി ഇന്ത്യക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐ സെക്രട്ടറിയും എസിസിയിലെ പ്രതിനിധിയുമായ രാജീവ് ശുക്ല കഴിഞ്ഞയാഴ്ചയാണ് എസിസി പ്രസിഡന്റ് നഖ്‌വിക്ക് കത്തെഴുതിയത്. ഇതേ ആവശ്യം ഉന്നയിച്ച് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിലെ അംഗ രാജ്യങ്ങളായ ശ്രീലങ്ക, അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡുകളും കത്ത് നല്‍കിയിരുന്നു. എന്നാല്‍ തന്റെ നിബന്ധനകള്‍ അംഗീകരിച്ചാല്‍ അടുത്ത മാസം പത്തിന് ദുബായില്‍ ഒരു പരിപാടി സംഘടിപ്പിക്കാമെന്നാണ് നഖ്വി പറഞ്ഞത്.
‘ബിസിസിഐയുമായി നിരവധി കത്തുകള്‍ കൈമാറി, നവംബര്‍ 10 ന് ദുബായില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനുംം മറ്റു ഇന്ത്യന്‍ താരങ്ങള്‍ക്കും ബിസിസിഐ ഒഫീഷ്യല്‍ രാജീവ് ശുക്ലയ്ക്കും ട്രോഫി കൈമാറുന്നതിന് തയ്യാറാണെന്ന് എസിസി അറിയിച്ചിട്ടുണ്ട്’ നഖ്വി കറാച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.എന്നാല്‍ ട്രോഫി തന്നില്‍നിന്ന് തന്നെ വാങ്ങണമെന്ന നിലപാടില്‍ നഖ്‌വി ഉറച്ച് നില്‍ക്കുന്നുണ്ടെന്നു പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


by Midhun HP News | Oct 22, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതിവ്ര മഴ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് റെഡ് അലര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.
തെക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തില്‍ വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. ബുധനാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പ്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. വ്യാഴം വെള്ളി ദിവസങ്ങളില്‍ വടക്കന്‍ കേരളത്തില്‍ മാത്രമാണ് മഴ മുന്നറിയിപ്പ്. വ്യാഴാഴ്ച മലപ്പുറം മുതല്‍ കാസര്‍കോട് വരെയും വെള്ളിയാഴ്ച കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലുമാണ് ശക്തമായ മഴയ്ക്ക് സാധ്യത.


by Midhun HP News | Oct 22, 2025 | Latest News, കേരളം
കോഴിക്കോട് : താമരശ്ശേരി സംഘര്‍ഷത്തിൽ കോഴിക്കോട് ജില്ലയിലെ നാലു തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങിൽ ഇന്ന് ഹർത്താൽ. ഓമശ്ശേരി, താമരശ്ശേരി, കോടഞ്ചേരി, കൊടുവള്ളി ഭാഗങ്ങളിലെ 11 വാർഡുകളിലാണ് ഹർത്താലിന് ആഹ്വാനം നൽകിയിട്ടുള്ളത്. വെളിമണ്ണ, കൂടത്തായി, ചക്കിക്കാവ് , വെഴുപ്പൂർ, കുടുക്കിലുംമാരം, കരിങ്ങമണ്ണ, അണ്ടോണ, പൊയിലങ്ങാടി, ഓർങ്ങാട്ടൂർ, കളരാന്തിരി, മാനിപ്പുരം എന്നിവിടങ്ങളിലാണ് ഹർത്താൽ. താമരശ്ശേരി അമ്പായത്തോടെയില്‍ അറവ് മാലിന്യ സംസ്‌കരണ കേന്ദ്രത്തിനെതിരായ പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു.
പ്രതിഷേധക്കാരെ പിരിച്ചു വിടാൻ പൊലീസ് ലാത്തിച്ചാർജും കണ്ണീർ വാതകവും പ്രയോഗിച്ചിരുന്നു. പ്രതിഷേധ മാര്‍ച്ചുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തെ തുടർന്നാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം താമരശ്ശേരിയിൽ ആസൂത്രിത അക്രമമാണ് നടത്തിയതെന്നാണ് പൊലീസ് ആരോപിക്കുന്നത്.


by Midhun HP News | Oct 22, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് ശബരിമലയില്‍ ദര്‍ശനം നടത്തും. രാവിലെ രാജ് ഭവനില്‍ നിന്ന് പുറപ്പെടുന്ന രാഷ്ട്രപതി വ്യോമസേന ഹെലികോപ്റ്ററിലാണ് ശബരിമലയിലേക്ക് പോകുക. നിലയ്ക്കലിന് പകരം രാവിലെ 9. 05 ന് പ്രമാടത്ത് ഹെലികോപ്റ്റര്‍ ഇറങ്ങും. തുടര്‍ന്ന് റോഡു മാര്‍ഗം പമ്പയിലെത്തും. തുടര്‍ന്ന് പ്രത്യേക വാഹനത്തില്‍ സന്നിധാനത്തേക്ക് തിരിക്കും.
ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി രാഷ്ട്രപതി സ്വാമി അയ്യപ്പനെ ദര്‍ശിക്കും. രാവിലെ 11.50ന് സന്നിധാനത്ത് എത്തുന്ന രാഷ്ട്രപതിയെ കൊടിമരച്ചുവട്ടില്‍ തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂര്‍ണകുംഭം നല്‍കി സ്വീകരിക്കും. രാഷ്ട്രപതിക്ക് ദേവസ്വം ബോര്‍ഡിന്റെ ഉപഹാരമായി കുമ്പിളിന്റെ തടിയില്‍ കൊത്തിയെടുത്ത അയ്യപ്പ രൂപം നല്‍കും. ഉച്ചയ്ക്ക് 12.20 ന് ദര്‍ശനത്തിനുശേഷം സന്നിധാനത്തെ ഗസ്റ്റ് ഹൗസില്‍ വിശ്രമിക്കും. രാത്രിയോടെ തിരിച്ച് തിരുവനന്തപുരത്ത് എത്തും. വൈകീട്ട് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ നല്‍കുന്ന അത്താഴ വിരുന്നില്‍ പങ്കെടുക്കും.
രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടന് അനുബന്ധിച്ച് ശബരിമലയില്‍ ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രപതി ദര്‍ശനം കഴിഞ്ഞു മടങ്ങുന്നതു വരെ മറ്റു തീര്‍ത്ഥാടകര്‍ക്ക് നിലയ്ക്കലിന് അപ്പുറത്തേക്ക് പ്രവേശനം അനുവദിക്കില്ല. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ശബരിമലയിലും പമ്പയിലും കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ പൊലീസ് കഴിഞ്ഞദിവസം സുരക്ഷാപരിശോധന നടത്തിയിരുന്നു. വ്യാഴാഴ്ച രാവിലെ 10ന് രാജ്ഭവന്‍ വളപ്പില്‍ മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്റെ പ്രതിമ അനാച്ഛാദനംചെയ്യും. 12.20ന് ശിവഗിരിയില്‍ ശ്രീനാരായണ ഗുരു മഹാസമാധിയുടെ ശതാബ്ദി പരിപാടിയും വൈകിട്ട് 4.15ന് പാലാ സെന്റ് തോമസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം സമാപനവും ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച പകല്‍ 12.10ന് എറണാകുളം സെന്റ് തെരേസാസ് കോളേജിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് കൊച്ചിയില്‍ നിന്നും രാഷ്ട്രപതി ഡല്‍ഹിക്ക് മടങ്ങും.


by Midhun HP News | Oct 21, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ ‘പിഎം ശ്രീ’ സംസ്ഥാനത്ത് നടപ്പാക്കുന്നതിനെ കുറിച്ച് എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. സംസ്ഥാന ഘടകമെടുക്കുന്ന തീരുമാനത്തില്‍ ആവശ്യമെങ്കില്‍ ദേശീയ നേതൃത്വം ഇടപെടും. സിപിഐയെ അവഗണിക്കില്ലെന്നും ദേശീയ വിദ്യാഭ്യസനയം ഒരു കാരണവശാലും കേരളം അംഗികരിക്കില്ലെന്നും എംഎ ബേബി മാധ്യമങ്ങളോട് പറഞ്ഞു.
‘എങ്ങനെയാണ് വളരെയധികം സാമ്പത്തിക ഞെരുക്കം നേരിടുന്ന കേരളത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രയോജനമാകുന്ന വിധത്തില്‍ കേന്ദ്രഫണ്ട് വിനിയോഗിക്കാന്‍ കഴിയുക എന്നുള്ളത് പരിശോധിക്കുകയെന്നാണ് ഇതിനെക്കുറിച്ച് വിദ്യാഭ്യാസമന്ത്രി വിശദീകരിച്ചത്. സിപിഐ വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തില്‍ ഇടതുമുന്നണി ഈ വിഷയം ചര്‍ച്ച ചെയ്യും. സിപിഐയെ അവഗണിക്കുന്ന ഒരു സമീപനം അഖിലേന്ത്യാതലത്തിലോ സംസ്ഥാനതലത്തിലോ ഉണ്ടാകില്ല. ഇക്കാര്യത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാന്‍ ഇടുതുമുന്നണിക്കും സര്‍ക്കാരിനും കഴിയും. അവര്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമ്പോള്‍ അതില്‍ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടോ, അതുതന്നെ അംഗീകരിച്ചാല്‍ മതിയോ എന്നത് ദേശീയനേതൃത്വം ചര്‍ച്ച ചെയ്യും’ -എംഎ ബേബി പറഞ്ഞു.
‘പിഎം ശ്രീ’യില്‍ ഒപ്പിടാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സിപിഐ രംഗത്തെത്തിയിരുന്നു. എല്‍ഡിഎഫോ മന്ത്രിസഭയോ ചര്‍ച്ച ചെയ്യാത്ത വിഷയം സ്വന്തംനിലയ്ക്കു നടപ്പാക്കാന്‍ വിദ്യാഭ്യാസ വകുപ്പു തീരുമാനിക്കുകയാണ് ഉണ്ടായതെന്നാണ് സിപിഐ പറയുന്നത്. പദ്ധതിയുടെ ഭാഗമായാല്‍ കേരളം ഉയര്‍ത്തിപ്പിടിക്കുന്ന ബദല്‍ രാഷ്ട്രീയ സമീപനം ഇല്ലാതാകുമോ എന്ന് ആശങ്കയുണ്ടെന്നും എതിര്‍പ്പറിയിക്കേണ്ടിടത്ത് അറിയിക്കുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.


by Midhun HP News | Oct 21, 2025 | Latest News, ദേശീയ വാർത്ത
മുംബൈ: പുതുവര്‍ഷത്തില്‍ ഓഹരി വിപണിയില്‍ മുന്നേറ്റം. ഒരു മണിക്കൂര്‍ മാത്രം നീണ്ടുനിന്ന മുഹൂര്‍ത്ത വ്യാപാരത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 63 പോയിന്റും നിഫ്റ്റി 25 പോയിന്റുമാണ് കുതിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ മുന്നേറ്റം സംവത് 2082ന്റെ ആദ്യ വ്യാപാരദിനത്തിലും പ്രതിഫലിക്കുകയായിരുന്നു. 25,850 എന്ന സൈക്കോളജിക്കൽ ലെവലിനും മുകളിലാണ് നിഫ്റ്റി. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് ഓഹരി വിപണി നേട്ടത്തില്‍ വ്യാപാരം അവസാനിക്കുന്നത്.
മുഹൂര്‍ത്ത വ്യാപാരത്തിലും വിപണിയില്‍ ചാഞ്ചാട്ടമാണ് ദൃശ്യമായത്. ഒടുവില്‍ നേരിയ നേട്ടത്തോടെ വ്യാപാരം അവസാനിക്കുകയായിരുന്നു. 52 ആഴ്ചയ്ക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് വിപണിയില്‍ ഇന്ന് വ്യാപാരം ആരംഭിച്ചത്. എന്നാല്‍ ലാഭമെടുപ്പ് വിപണിയുടെ കുതിപ്പിന്റെ തിളക്കം കുറയ്ക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ സെന്‍സെക്‌സ് 250 പോയിന്റോളം താഴ്ന്ന ശേഷമാണ് നേരിയ നേട്ടത്തോടെ വ്യാപാരം അവസാനിച്ചത്.
ഇന്‍ഫോസിസ് ആണ് ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയത്. എച്ച് വണ്‍ബി വിസ ഫീസ് കൂട്ടിയത് പുതിയ അപേക്ഷകര്‍ക്ക് മാത്രമാണ് എന്ന അമേരിക്കന്‍ ഭരണകൂടത്തിന്റെ വിശദീകരണമാണ് ഇന്‍ഫോസിസിന് ഗുണമായത്. സിപ്ല, ആക്‌സിസ് ബാങ്ക്, ബജാജ് ഫിന്‍സെര്‍വ് ഓഹരികളും നേട്ടം ഉണ്ടാക്കി. അതേസമയം കൊട്ടക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്, ഐസിഐസിഐ ബാങ്ക് ഓഹരികള്‍ നഷ്ടം നേരിട്ടു.


Recent Comments