അമിത വേഗതയില്‍ ബസ് ഓടിച്ച സ്വകാര്യ ബസ് ഡ്രൈവറുടെ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹനവകുപ്പ്

അമിത വേഗതയില്‍ ബസ് ഓടിച്ച സ്വകാര്യ ബസ് ഡ്രൈവറുടെ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹനവകുപ്പ്

കാക്കനാട്: അമിത വേഗതയില്‍ ബസ് ഓടിച്ച സ്വകാര്യ ബസ് ഡ്രൈവറുടെ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹനവകുപ്പ്. ഇന്നലെ രാവിലെ എട്ടരയോടെ ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ കൊച്ചി നഗരത്തിലൂടെ സ്വകാര്യ കാറില്‍ സഞ്ചരിച്ചപ്പോഴാണ് ബസിന്റെ അമിത വേഗം ശ്രദ്ധയില്‍പ്പെട്ടത്. അമിത വേഗം, ഇടതുവശത്തുകൂടി ഓവര്‍ടേക്കിങ് തുടങ്ങി അപകടകരമായ രീതിയില്‍ ബസ് ഓടിച്ചതിന് മന്ത്രിയുടെ നിര്‍ദേശപ്രകാരം മോട്ടോര്‍വാഹന വകുപ്പ് നടപടിയെടുക്കുകയായിരുന്നു.

മന്ത്രിയുടെ നിര്‍ദേശപ്രകാരം കാറിലുണ്ടായിരുന്നയാള്‍ ഈ രംഗങ്ങളൊക്കെ ഫോണില്‍ പകര്‍ത്തി എറണാകുളം ആര്‍ടിഒ കെ.ആര്‍. സുരേഷിന് വാട്‌സാപ്പില്‍ അയച്ചു നല്‍കി. ഉടനടി കങ്ങരപ്പടി സ്വദേശിയായ ബസ് ഡ്രൈവറും ഉടമയുമായ റഹീമിന്റെ ഡ്രൈവിങ് ലൈസന്‍സ് ആര്‍ടിഒ സസ്പെന്‍ഡ് ചെയ്തു. ബസ് പെര്‍മിറ്റ് സസ്പെന്‍ഡ് ചെയ്യാന്‍ ആര്‍ടിഎ ബോര്‍ഡിലേക്ക് ശുപാര്‍ശയും ചെയ്തു. എറണാകുളം ഭാഗത്തുനിന്ന് ഫോര്‍ട്ട്‌കൊച്ചിയിലേക്ക് സ്വകാര്യ കാറില്‍ യാത്രയിലായിരുന്നു മന്ത്രി. വാഹനത്തില്‍ കേരള സ്റ്റേറ്റ് ബോര്‍ഡോ പൊലീസ് അകമ്പടിയോ ഇല്ലാതെയായിരുന്നു മന്ത്രിയുടെ യാത്ര. ഈ കാറിനുപിന്നാലെയെത്തിയ ബസ് ഇടതുവശത്തു കൂടി ഓവര്‍ടേക്ക് ചെയ്തു. ശബ്ദം ഇരപ്പിച്ച് മുന്നിലുള്ള മറ്റ് ചെറുവാഹനങ്ങളെയും മാറ്റിച്ച് അമിതവേഗത്തില്‍ പാഞ്ഞു. ഈ ബസിന്റെ പിന്നാലെ മന്ത്രിയുടെ വണ്ടിയും പോയി. ഒന്നര കിലോമീറ്റര്‍ ദൂരം പിന്നിട്ട് ബസ് സ്റ്റോപ്പില്‍ ഒതുക്കിയപ്പോള്‍ കാറിന്റെ ഗ്ലാസ് താഴ്ത്തി ഡ്രൈവറോട് ‘തന്റെ ഡ്രൈവിങ് ലൈസന്‍സ് പോയിട്ടോ’യെന്ന് വിളിച്ചുപറഞ്ഞ് മന്ത്രി പോകുകയായിരുന്നു. ബസ് ഡ്രൈവറെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് ലൈസന്‍സ് രണ്ടുമാസത്തേക്ക് ആര്‍ടിഒ സസ്‌പെന്‍ഡ് ചെയ്തത്.

വനിതാ ഫോറസ്റ്റ് വാച്ചറെ പീഡിപ്പിക്കാന്‍ ശ്രമം, വനം വകുപ്പ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

വനിതാ ഫോറസ്റ്റ് വാച്ചറെ പീഡിപ്പിക്കാന്‍ ശ്രമം, വനം വകുപ്പ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

തൃശൂര്‍: ആദിവാസി വിഭാഗത്തില്‍പ്പെട്ട വാച്ചറെ പീഡിപ്പിക്കാന്‍ ശ്രമിച്ച വനംവകുപ്പ് സെക്ഷന്‍ ഫോറസ്റ്റര്‍ അറസ്റ്റില്‍. വാഴച്ചാല്‍ ഡിവിഷന്‍ പരിധിയിലെ ഷോളയാര്‍ സ്റ്റേഷനിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ കോട്ടയം സ്വദേശി പി.പി. ജോണ്‍സനെയാണ് (48) അറസ്റ്റ് ചെയ്തത്.

മലക്കപ്പാറയില്‍ ഈ മാസം ആറിനാണ് കേസിനസ്പദമായ സംഭവം. ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന വനിതാ വാച്ചറുടെ പരാതിയില്‍ മലക്കപ്പാറ പൊലീസ് ആണ് കേസെടുത്തത്. സംഭവത്തിന് ശേഷം ഒളിവില്‍പ്പോയ പ്രതിയെ മുക്കംപുഴയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. മലയാറ്റൂര്‍ ഡിവിഷനില്‍നിന്ന് സ്ഥലം മാറി ഷോളയാര്‍ സ്റ്റേഷനില്‍ എത്തിയ ആദ്യ ദിവസം ആയിരുന്നു സംഭവം. പരാതിയെ തുടര്‍ന്ന് ലീവെടുത്ത് പോയ ജോണ്‍സന്‍ ചൊവ്വാഴ്ച വീണ്ടും ഡ്യൂട്ടിക്ക് എത്തിയപ്പോള്‍ മലക്കപ്പാറ എസ്.എച്ച്.ഒയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്നതിനുള്ള കര്‍ശന വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കും.

താമരശ്ശേരി സംഘര്‍ഷം: 320 ലേറെ പേര്‍ക്കെതിരെ കേസ്

താമരശ്ശേരി സംഘര്‍ഷം: 320 ലേറെ പേര്‍ക്കെതിരെ കേസ്

കോഴിക്കോട്: താമരശ്ശേരിയിലെ അറവുമാലിന്യ സംസ്‌കരണ കേന്ദ്രമായ ഫ്രഷ് കട്ടിന് മുന്നിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 320 ലേറെ പേർക്കെതിരെ പൊലീസ് കേസെടുത്തു. സംഘര്‍ഷത്തില്‍ നാല് എഫ്‌ഐആറുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വധശ്രമത്തിന് 30 ഓളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മാരകായുധങ്ങളും സ്‌ഫോടക വസ്തുക്കളും ഉപയോഗിച്ച് ആക്രമിച്ചുവെന്ന് എഫ്‌ഐആറില്‍ പറയുന്നു.

തൊഴിലാളികളെ കണ്ടെയ്‌നര്‍ ലോറിക്കുള്ളില്‍ പൂട്ടിയിട്ടു. കൊല്ലണമെന്ന ഉദ്ദേശത്തോടെ തീ വെച്ചുവെന്നും എഫ്‌ഐആറില്‍ ആരോപിക്കുന്നു. ആക്രമണത്തില്‍ അഞ്ചു കോടിയുടെ നഷ്ടമുണ്ടായെന്നാണ് കണക്കാക്കുന്നത്. അറവുമാലിന്യ കേന്ദ്രത്തിലെ സംഘര്‍ഷത്തില്‍ 30 ഓളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഡിവൈഎഫ്‌ഐ നേതാവാണ് ഒന്നാം പ്രതി. ഡിവൈഎഫ്‌ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായി ടി മെഹറൂഫ് ആണ് ഒന്നാം പ്രതി.

താമരശ്ശേരി പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനാണ് 300 ഓളം പേര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. കലാപം, വഴി തടയല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടയല്‍ തുടങ്ങി നിരവധി വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. തിരുവമ്പാടി പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ മര്‍ദ്ദിച്ചതിലും കേസുണ്ട്. പ്രതികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

താമരശ്ശേരി ഫ്രഷ് കട്ടിനു മുന്നില്‍ നടന്ന അക്രമത്തിന് പിന്നില്‍ ചില തല്‍പരകക്ഷികളാണെന്നും, ആസൂത്രിത ആക്രമണമാണ് നടത്തിയതെന്നും ഡിഐജി യതീഷ് ചന്ദ്ര വ്യക്തമാക്കിയിരുന്നു. സ്ത്രീകളെയും കുട്ടികളെയും മനുഷ്യ കവചമാക്കിയാണ് അക്രമം നടത്തിയത്. വൈകിട്ടാണ് ആസൂത്രിത അക്രമം ഉണ്ടായത്. അക്രമത്തിനു പിന്നിലുള്ളവരെ തിരിച്ചറിഞ്ഞതായും, കര്‍ശന നടപടി ഉണ്ടാകുമെന്നും ഡിഐജി യതീഷ് ചന്ദ്ര പറഞ്ഞു.

രാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്റ്റര്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നു, പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തള്ളിനീക്കി, സുരക്ഷാ വീഴ്ച

രാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്റ്റര്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നു, പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തള്ളിനീക്കി, സുരക്ഷാ വീഴ്ച

പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ശബരിമല യാത്രയില്‍ സുരക്ഷാ വീഴ്ച. രാഷ്ട്രപതി വന്നിറങ്ങിയ ഹെലികോപ്റ്ററിന്റെ ടയറുകള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നു. പത്തനംതിട്ട പ്രമാടം ഇന്‍ഡോര്‍ സ്‌റ്റേഡിയം ഗ്രൗണ്ടിലെ ഹെലിപാഡില്‍ ഇറങ്ങിയ ഹെലികോപ്റ്ററാണ് കോണ്‍ക്രീറ്റ് ചെയ്ത ഹെലിപാഡില്‍ താഴ്ന്നത്. പൊലീസും അഗ്‌നിരക്ഷ സേനയും ചേര്‍ന്ന് ഹെലികോപ്റ്റര്‍ തള്ളിനീക്കുകയായിരുന്നു.

രാഷ്ട്രപതി ദ്രൗപദി മുര്‍മു സുരക്ഷിതമായി താഴെ ഇറങ്ങിയിരുന്നു. രാഷ്ട്രപതി ഇറങ്ങിയ ശേഷമാണ് ഹെലികോപ്റ്ററിന്റെ ടയറുകള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നത്. ഇന്നു രാവിലെയാണ് കോണ്‍ക്രീറ്റ് ഇട്ടിരുന്നത്. പ്രതികൂല കാലാവസ്ഥ പരിഗണിച്ചാണ് രാഷ്ട്രപതിയുടെ യാത്രാ പദ്ധതിയില്‍ മാറ്റം വരുത്തിയത്. ഇതനുസരിച്ചാണ് പ്രമാടത്ത് അടിയന്തരമായി ഹെലിപ്പാഡ് ഒരുക്കിയത്.

രാവിലെ 8.30 ഓടെയാണ് രാഷ്ട്രപതി കയറിയ ഹെലികോപ്റ്റര്‍ പ്രമാടത്ത് ഇറങ്ങിയത്. നേരത്തെ 10. 20 ന് നിലയ്ക്കലില്‍ ഹെലികോപ്റ്റര്‍ ഇറക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ നിലയ്ക്കലിലെ കാലാവസ്ഥ പരിഗണിച്ച് പ്രമാടത്ത് ഇറക്കാന്‍ വൈകീട്ടാണ് തീരുമാനമെടുത്തത്. ഇതുപ്രകാരം ഇന്നലെ വൈകീട്ടും ഇന്നു പുലര്‍ച്ചെയുമായി മൂന്ന് ഹെലിപ്പാഡുകള്‍ സജ്ജമാക്കുകയായിരുന്നു. ഇതില്‍ രാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്റ്ററാണ് താണുപോയത്. പ്രമാടത്ത് മന്ത്രി വി എന്‍ വാസവന്‍, ആന്റോ ആന്റണി എംപി, കെ യു ജനീഷ് കുമാര്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ പ്രേംകൃഷ്ണന്‍, പൊലീസ് സൂപ്രണ്ട് തുടങ്ങിയവര്‍ പ്രമാടത്ത് ഇറങ്ങിയെ രാഷ്ട്രപതിയെ സ്വീകരിച്ചു. പ്രമാടത്തു നിന്നും റോഡ് മാര്‍ഗം രാഷ്ട്രപതി പമ്പയിലെത്തും. പമ്പാനദിയില്‍ കൈകാലുകള്‍ കഴുകിയശേഷം പമ്പ ഗണപതി കോവിലില്‍ ദര്‍ശനം നടത്തും. തുടര്‍ന്ന് കെട്ടു നിറച്ച് ഇരുമുടിയുമായി പ്രത്യേക ഗൂര്‍ഖാ വാഹനത്തിലാണ് രാഷ്ട്രപതി സന്നിധാനത്തെത്തുക. രാവിലെ 11. 50 ന് രാഷ്ട്രപതിയെ സന്നിധാനത്ത് തന്ത്രി സ്വീകരിക്കും.

ആറ്റിങ്ങൽ മൂന്ന് മുക്ക് സ്വകാര്യ ലോഡ്ജിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

ആറ്റിങ്ങൽ മൂന്ന് മുക്ക് സ്വകാര്യ ലോഡ്ജിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

ആറ്റിങ്ങൽ മൂന്ന് മുക്ക് സ്വകാര്യ ലോഡ്ജിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. മൃതദേഹം കോഴിക്കോടുള്ള സ്ത്രീയുടേതാണെന്ന് തിരിച്ചറിഞ്ഞു. കൊലപാതകമെന്ന് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; രണ്ടുദിവസത്തിനിടെ കൂപ്പുകുത്തിയത് 4080 രൂപ

സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; രണ്ടുദിവസത്തിനിടെ കൂപ്പുകുത്തിയത് 4080 രൂപ

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ കനത്ത ഇടിവ്. ഇന്ന് പവന് 2480 രൂപയാണ് കുറഞ്ഞത്. 93,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ പുതിയ വില. ഗ്രാമിന് ആനുപാതികമായി 310 രൂപയാണ് കുറഞ്ഞത്. 11,660 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

രണ്ടുദിവസത്തെ ഇടിവിന് ശേഷം ഇന്നലെ രാവിലെ തിരിച്ചുകയറിയ സ്വര്‍ണവില ഉച്ചയോടെ വീണ്ടും അതേപോലെ തിരിച്ചിറങ്ങി. ഇന്നലെ രാവിലെ 97,360 രൂപയായി വര്‍ധിച്ച് 17ന് രേഖപ്പെടുത്തിയ റെക്കോര്‍ഡ് ഉയരത്തിനൊപ്പം എത്തിയ ശേഷമാണ് ഇടിഞ്ഞത്. ഈ മാസം സ്വര്‍ണവിലയില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഒക്ടോബര്‍ മൂന്നിനായിരുന്നു. അന്ന് 86,560 രൂപയായിരുന്നു വില. രണ്ടുദിവസത്തിനിടെ 4080 രൂപയാണ് കുറഞ്ഞത്.

അമേരിക്കയില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം അടക്കമുള്ള വിഷയങ്ങളാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നതാണ് വില വര്‍ധനയ്ക്ക് കാരണമെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.