തമ്പാനൂരിൽ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസ്; ടാറ്റു ആർട്ടിസ്റ്റ് അറസ്റ്റിൽ

തമ്പാനൂരിൽ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസ്; ടാറ്റു ആർട്ടിസ്റ്റ് അറസ്റ്റിൽ

തിരുവനന്തപുരം തമ്പാനൂരിൽ ബൈക്ക് യാത്രികനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിൽ ടാറ്റു ആർട്ടിസ്റ്റ് അറസ്റ്റിൽ. കുറവക്കോണത്ത് ടാറ്റു സ്റ്റുഡിയോ നടത്തുന്ന റോബിൻ ജോണിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മദ്യപിച്ച് റോബിൻ ഓടിച്ച കാർ ബൈക്കുകാരനെ ഇടിച്ചിരുന്നു. ഇതേ തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു ഇയാൾ. ഇന്നലെയാണ് സംഭവം. തമ്പാനൂരിലെ ബാറിൽ നിന്ന് മദ്യപിച്ച ശേഷം കാറുമായി ഇറങ്ങിയപ്പോഴാണ് ബൈക്കിൽ ഇടിച്ചത്. തുടർന്ന് തർക്കമായി.

ബൈക്ക് യാത്രികനെ പിന്തുണച്ച് ഓട്ടോ ഡ്രൈവർമാരടക്കം രംഗത്തുവന്നു. സ്ഥലത്ത് ആള് കൂടിയതോടെ റോബിൻ തോക്കെടുത്ത് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതോടെ നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചു. പിന്നാലെ സ്ഥലത്തെത്തിയ പോലീസ് റോബിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ആരിഫാ ബീവിഅന്തരിച്ചു

ആരിഫാ ബീവിഅന്തരിച്ചു

ആറ്റിങ്ങൽ: യു എ ഇയിലെ പ്രമുഖ മാധ്യമ പ്രവർത്തകനും ദുബായ് വാർത്തയുടെ എം ഡി യുമായ നിസാർ സൈദിന്റെ മാതാവ് ചെമ്പൂർ മുദാക്കൽ ആരിഫാ ബീവി മരണപ്പെട്ടു.

മക്കൾ: സീനത്ത്, സക്കീർ സൈദ്, നിസാർ സൈദ്, നസീഹത്ത് (Late)

മദ്യപാനത്തിനിടെ തര്‍ക്കം; കടയ്ക്കലില്‍ 58കാരനെ സുഹൃത്ത് തലയ്ക്കടിച്ച് കൊന്നു

മദ്യപാനത്തിനിടെ തര്‍ക്കം; കടയ്ക്കലില്‍ 58കാരനെ സുഹൃത്ത് തലയ്ക്കടിച്ച് കൊന്നു

കൊല്ലം: കടയ്ക്കലില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തിനിടയില്‍ 58കാരന്‍ തലയ്ക്കടിയേറ്റ് മരിച്ചു. ആനപ്പാറ സ്വദേശി ശശിയാണ് മരിച്ചത്. പ്രതി രാജു ഒളിവിലാണ്. ഇന്നലെ രാത്രിയിലാണ് സംഭവം. ഇരുവരും സുഹൃത്തുക്കളാണ്. ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ തര്‍ക്കമുണ്ടാകുകയും അത് കയ്യാങ്കളിയിലേക്ക് മാറുകയുമായിരുന്നു. അതിനിടെ സമീപത്ത് അടുക്കിവച്ചിരുന്ന പലകകഷണങ്ങള്‍ എടുത്ത് രാജു ശശിയുടെ തലയ്ക്ക് അടിയ്ക്കുകയായിരുന്നു. തര്‍ക്കത്തിനുള്ള കാരണം എന്താണെന്ന് അറിയില്ല.

ശശിയെ ഉടന്‍ തന്നെ കടയ്ക്കല്‍ താലൂക്ക് ആശുപത്രയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. പ്രതിക്കെതിരെ പൊലീസ് കൊലപാതകക്കുറ്റം ചുമത്തി കേസ് എടുത്തു. പ്രതിയ്ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായും പൊലീസ് അറിയിച്ചു.

ഓര്‍മ്മകളില്‍ ജനനായകന്‍; വിഎസിന്റെ ജന്മദിനം ഇന്ന്

ഓര്‍മ്മകളില്‍ ജനനായകന്‍; വിഎസിന്റെ ജന്മദിനം ഇന്ന്

ആലപ്പുഴ: ജനനായകന്‍ വി എസ് അച്യുതാനന്ദന്റെ 102 -ാം ജന്മദിനമാണിന്ന്. വി എസ് ഇല്ലാത്ത വിഎസിന്റെ ആദ്യ പിറന്നാളാണ്. ഭാര്യ വസുമതിയും മകന്‍ അരുണ്‍കുമാറും മറ്റ് കുടുംബാംഗങ്ങളും വി എസ് അന്തിയുറങ്ങുന്ന വലിയ ചുടുകാട്ടിലെത്തി വിപ്ലവ നായകന് സ്മരണാഞ്ജലി അര്‍പ്പിക്കും.

ആലപ്പുഴ പുന്നപ്ര വീട്ടിലേക്ക് ഇപ്പോഴും ധാരാളം ആളുകള്‍ വരുന്നുണ്ടെന്ന് മകന്‍ അരുണ്‍കുമാര്‍ വ്യക്തമാക്കി. അച്ഛന്റെ ചുമര്‍ ചിത്രങ്ങള്‍ തയ്യാറാക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ലളിതകലാ അക്കാദമിയിലെ സുഹൃത്തുക്കള്‍ അച്ഛന്റെ ചുമര്‍ ചിത്രങ്ങള്‍ മനോഹരമാക്കി. അതില്‍ വലിയ സന്തോഷമുണ്ടെന്നും അരുണ്‍ കുമാര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.

അച്ഛന്റെ പഴയകാല ചിത്രങ്ങളും വീഡിയോകളും ശേഖരിച്ചുകൊണ്ടിരിക്കുന്നു. ഈ സംരംഭത്തിനും നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അച്ഛനില്ലാത്ത പുന്നപ്രയിലെ വീട്ടിലിരിക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഉള്ളിലൊരു വിങ്ങലുയരുന്നുണ്ടെന്നും മകന്‍ അരുണ്‍കുമാര്‍ പറയുന്നു.

രമേശ് ചെന്നിത്തലയുടെ മാതാവ് എന്‍ ദേവകിയമ്മ അന്തരിച്ചു

രമേശ് ചെന്നിത്തലയുടെ മാതാവ് എന്‍ ദേവകിയമ്മ അന്തരിച്ചു

തിരുവനന്തപുരം: കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയുടെ മാതാവ് എന്‍ ദേവകിയമ്മ (91) അന്തരിച്ചു. ചെന്നിത്തല തൃപ്പരുന്തുറ കോട്ടൂര്‍ കിഴക്കേതില്‍ പരേതനായ വി രാമകൃഷ്ണന്‍ നായരുടെ (ചെന്നിത്തല മഹാത്മാ ഹൈസ്‌കൂള്‍ മുന്‍ മാനേജര്‍, അധ്യാപകന്‍) ഭാര്യയും മുന്‍ ചെന്നിത്തല പഞ്ചായത്തംഗവുമായിരുന്നു.

മക്കള്‍: കെ ആര്‍ രാജന്‍ (ചെന്നിത്തല മഹാത്മാ ഹൈസ്‌കൂള്‍ മുന്‍ മാനേജര്‍), കെ ആര്‍ വിജയലക്ഷ്മി (റിട്ട. ഗവ. അധ്യാപിക), കെ ആര്‍ പ്രസാദ് (റിട്ട. ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്).

മരുമക്കള്‍: അനിതാ രമേശ് (റിട്ട. ഡവലപ്‌മെന്റ് ഓഫീസര്‍, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പനി), ശ്രീജയ (റിട്ട. അഡീഷണല്‍ രജിസ്ട്രാര്‍, കോ- ഓപ്പറേറ്റീവ് ഡിപാര്‍ട്ട്‌മെന്റ്), പരേതനായ സി കെ രാധാകൃഷ്ണന്‍ (റിട്ട. ഡിസ്ട്രിക്ട് യൂത്ത് കോര്‍ഡിനേറ്റര്‍, നെഹ്‌റു കേന്ദ്ര), അമ്പിളി എസ് പ്രസാദ് (റിട്ട. അസിസ്റ്റന്റ് ഡയറക്ടര്‍, ആകാശവാണി).

കൊച്ചുമക്കള്‍: ഡോ.രോഹിത് ചെന്നിത്തല (മൂകാംബിക മെഡിക്കല്‍ കോളജ്), രമിത് ചെന്നിത്തല (ഡെപ്യൂട്ടി ഡയറക്ടര്‍, ഇന്‍കം ടാക്‌സ്), രമ്യാ രാജ് (അധ്യാപിക), ഡോ. രേഷ്മാ രാജ്, ഡോ. വിഷ്ണു ആര്‍ കൃഷ്ണന്‍ (പിആര്‍എസ് ആശുപത്രി തിരുവനന്തപുരം), ലക്ഷ്മി കൃഷ്ണ (യുഎസ്എ), പ്രണവ് പി നായര്‍ (സയന്റിസ്റ്റ് ബിഎആര്‍സി, മുംബൈ), ആദിത്യ കൃഷ്ണ (യോഗാധ്യാപകന്‍). സംസ്‌കാരം ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്ക് ചെന്നിത്തലയിലെ കുടുംബവീട്ടില്‍.

പേരാമ്പ്ര സംഘര്‍ഷം: ആരോപണ വിധേയരായ ഡിവൈഎസ്പിമാര്‍ക്ക് സ്ഥലംമാറ്റം

പേരാമ്പ്ര സംഘര്‍ഷം: ആരോപണ വിധേയരായ ഡിവൈഎസ്പിമാര്‍ക്ക് സ്ഥലംമാറ്റം

കോഴിക്കോട്: പേരാമ്പ്ര സംഘര്‍ഷത്തില്‍ ആരോപണ വിധേയരായ ഡിവൈഎസ്പിമാര്‍ക്ക് സ്ഥലംമാറ്റം. പേരാമ്പ്ര ഡിവൈഎസ്പി സുനില്‍കുമാര്‍, വടകര ഡിവൈഎസ്പി ആര്‍ ഹരിപ്രസാദ് എന്നിവരെയാണ് സ്ഥലം മാറ്റിയത്.

സുനില്‍ കുമാറിനെ ക്രൈംബ്രാഞ്ചിലേക്ക് മാറ്റി. ഹരിപ്രസാദിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് എസിപിയായും മാറ്റി. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ 23 ഡിവൈഎസ്പിമാരെ സ്ഥലംമാറ്റിയ കൂട്ടത്തിലാണ് ഇവരും ഉള്‍പ്പെട്ടത്. അച്ചടക്ക നടപടിയല്ലെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. പേരാമ്പ്ര സംഘര്‍ഷത്തിനിടെ ഷാഫി പറമ്പിലിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ ഉത്തരവാദികളായ പൊലീസുകാരെ അഞ്ചു ദിവസത്തിനകം കണ്ടെത്തി നടപടി സ്വീകരിച്ചില്ലെങ്കില്‍ കടുത്ത പ്രക്ഷോഭത്തിലേക്ക് പോകുമെന്ന് കോണ്‍ഗ്രസ് മുന്നറിയിപ്പു നല്‍കിയിരുന്നു. ഇരു ഡിവൈഎസ്പിമാര്‍ക്കുമെതിരെ കോണ്‍ഗ്രസ് ആരോപണവുമായി രംഗത്തു വന്നിരുന്നു.