പെര്‍ത്തില്‍ കോഹ്‌ലി കൂളാണ്, സഹതാരങ്ങളെയും ചിരിപ്പിച്ച് പരിശീലനം

പെര്‍ത്തില്‍ കോഹ്‌ലി കൂളാണ്, സഹതാരങ്ങളെയും ചിരിപ്പിച്ച് പരിശീലനം

പെര്‍ത്ത്: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരം നാളെ നടക്കാനിരിക്കെ നെറ്റ്‌സില്‍ ഹാപ്പിയായി വിരാട് കോഹ്‌ലി. മൈതാനത്ത് സഹതാരങ്ങള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ ഫണ്‍ മൊമന്റ്‌സുകളാക്കിയ താരത്തിന്റെ വിഡിയോ ആരാധകരും ഏറ്റെടുത്തു.

പ്രാക്ടീസ് സെഷനില്‍ വളരെ ഹാപ്പിയായി ചിരിയും കളിയുമായി നില്‍ക്കുന്ന വിരാട് കോഹ്‌ലിയെയാണ് വിഡിയോയില്‍ കാണാന്‍ കഴിയുന്നത്. രാജ്യന്തര ക്രിക്കറ്റില്‍ നിന്ന് ഏഴ് മാസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കോഹ്ലി ടീം ക്യാംപില്‍ എത്തുന്നത്. ഇന്ത്യക്കായി ഈ വര്‍ഷം ആദ്യം ചാംപ്യന്‍സ് ട്രോഫിയിലാണ് താരം അവസാനമായി കളിച്ചത്.

സ്റ്റാര്‍ സ്പോര്‍ട്സ് എക്സില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ കോഹ് ലിയെ സമ്മര്‍ദമില്ലാതെ കൂളായാണ് കാണുന്നത്. സഹതാരങ്ങശായ അര്‍ഷ്ദീപ് സിങ്, കെഎല്‍ രാഹുല്‍, അക്ഷര്‍ പട്ടേല്‍, യശസ്വി ജയ്സ്വാള്‍, ഹര്‍ഷിത് റാണ എന്നിവരുമായി ചിരിച്ച് ഉല്ലസിക്കുന്നതും കാണാം.രണ്ടാം ദിവസം പരിശീലനം പൂര്‍ത്തിയാക്കിയ കോഹ്‌ലി ആരാധകര്‍ക്കൊപ്പം സെല്‍ഫിക്ക് പോസ് ചെയ്തും ഓട്ടോഗ്രാഫുകളും നല്‍കി.

ഓസ്ട്രേലിയന്‍ മണ്ണില്‍ ഏകദിനത്തില്‍ മികച്ച റെക്കോര്‍ഡാണ് കോഹ്‌ലിക്കുള്ളത്. ഓസ്ട്രേലിയയില്‍ 29 ഏകദിനങ്ങളില്‍ നിന്ന് 51 ല്‍ കൂടുതല്‍ ശരാശരിയില്‍ 1327 റണ്‍സ് കോഹ്ലി നേടിയിട്ടുണ്ട്. ഹോബാര്‍ട്ടിലെ ബെല്ലെറിവ് ഓവലില്‍ ശ്രീലങ്കയ്ക്കെതിരെ നേടിയ 133* റണ്‍സാണ് താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം. ഓസ്‌ട്രേലിയന്‍ മണ്ണില്‍ കോഹ് ലിയുടെ അനുഭവ സമ്പത്ത് ഇന്ത്യക്ക് പരമ്പ നേട്ടത്തോടെ മടങ്ങാന്‍ സാധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

നിയുക്ത ശബരിമല മേൽശാന്തിയായി പ്രസാദ് ഇ.ഡി. തിരഞ്ഞെടുക്കപ്പെട്ടു

നിയുക്ത ശബരിമല മേൽശാന്തിയായി പ്രസാദ് ഇ.ഡി. തിരഞ്ഞെടുക്കപ്പെട്ടു

നിയുക്ത ശബരിമല മേൽശാന്തിയായി പ്രസാദ് ഇ.ഡി. തിരഞ്ഞെടുക്കപ്പെട്ടു. തൃശൂർ ചാലക്കുടി മറ്റത്തൂർകുന്ന് ഏറന്നൂർ മനയിലെ പ്രസാദ് ഇ.ഡി ശബരിമലയിലെ അടുത്ത മണ്ഡലകാലം മുതൽ ഒരു വർഷത്തേയ്ക്കുള്ള പുറപ്പെടാ മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടു. മാളികപ്പുറം മേൽശാന്തിയായി മനു നമ്പൂതിരിയും തിരഞ്ഞെടുക്കപ്പെട്ടു.

ഇടുക്കിയില്‍ ശക്തമായ മഴ, വീടുകളില്‍ വെള്ളം കയറി; മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കും

ഇടുക്കിയില്‍ ശക്തമായ മഴ, വീടുകളില്‍ വെള്ളം കയറി; മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കും

കട്ടപ്പന: കട്ടപ്പന: തുലാവര്‍ഷം ആരംഭിച്ചതിന് പിന്നാലെ ഇടുക്കി ജില്ലയില്‍ ശക്തായ മഴയാണ് പെയ്തിറങ്ങുന്നത്. നെടുങ്കണ്ടത്തും കട്ടപ്പനയിലും നൂറുകണക്കിന് വീടുകളില്‍ വെള്ളം കയറി. കൂട്ടാര്‍, തേര്‍ഡ് ക്യാമ്പ്, സന്യാസിയോട, മുണ്ടിയെരുമ, തൂക്കുപാലം, താന്നിമൂട്, കല്ലാര്‍ തുടങ്ങിയ ടൗണുകള്‍ വെള്ളത്തിനടിയിലായി. കുമളിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വീടുകളില്‍ നിന്നും ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

നെടുങ്കണ്ടം തൂക്കുപാലം മേഖലയില്‍ വാഹനങ്ങള്‍ ഒലിച്ചുപോയതായും റിപ്പോര്‍ട്ടുകളുണ്ട്. നിര്‍ത്തിയിട്ടിരുന്ന കാറും സ്‌കൂട്ടറുകളും ഉള്‍പ്പെടെയാണ് ഒലിച്ചുപോയത്. കുമളിയില്‍ തോട് കരകവില്‍ ഒഴുകിയതിനെ തുടര്‍ന്ന് വീട്ടില്‍ കുടുങ്ങിയ അഞ്ച് പേരെ രക്ഷപ്പെടുത്തി. 42 കുടുംബങ്ങളെയാണ് പ്രദേശത്ത് മാറ്റിപ്പാര്‍പ്പിച്ചത്.

അതേസമയം, വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് പരമാവധിയില്‍ എത്തുന്നതോടെ അണക്കെട്ടിലെ ഷട്ടറുകള്‍ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. രാവിലെ 8.00 മണിയോടെ ഷട്ടറുകള്‍ തുറക്കാനാണ് തീരുമാനം. പരമാവധി 5,000 ക്യുസെക്സ് വരെ അധികജലം പുറത്തേക്ക് ഒഴുക്കി വിട്ടേക്കും. പെരിയാര്‍ നദിയുടെ ഇരുകരകളിലും അധിവസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു.

ശനിയാഴ്ച പുലര്‍ച്ചെ മുന്ന് മണിക്ക് ഡാമിലെ ജലനിരപ്പ് 136.00 അടിയില്‍ എത്തി. നിലവില്‍ ജലനിരപ്പ് 137.8 അടി പിന്നിട്ട സാഹചര്യത്തിലാണ് മുല്ലപെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഘട്ടം ഘട്ടമായി തുറന്ന് പരമാവധി 5,000 ക്യൂസെക്സ് വരെ ജലം അണക്കെട്ടില്‍ നിന്നും പുറത്തേക്കൊഴുക്കാന്‍ തീരുമാനിച്ചത്. ജല നിരപ്പ് ക്രമീകരിക്കുന്നതിനുള്ള ആവശ്യമായ മുന്‍കരുതല്‍ നടപടികളും ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ടെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

അതേസമയം, ഇടുക്കി ഡാമിലേക്ക് വെള്ളം എത്തിക്കുന്നതിനുള്ള ഡൈവേര്‍ഷന്‍ അണക്കെട്ടായ കല്ലാര്‍ ഡാമില്‍ നിന്നും ജലം പുറത്തേക്ക് ഒഴുക്കി തുടങ്ങി. ഡാമിലെ ജലനിരപ്പ് 824.5 മീറ്റര്‍ പിന്നിട്ട സാഹചര്യത്തിലാണ് നടപടി. നാല് ഷട്ടറുകള്‍ 60 സെന്റിമീറ്റര്‍ തുറന്ന് 160 ക്യൂമെക്‌സ് ജലമാണ് ഒഴുക്കിവിടുന്നത്.

‘അനന്തുവിന്റെ ഇന്‍സ്റ്റഗ്രാം വീഡിയോ മരണമൊഴി’; ആര്‍എസ്എസുകാരനായ നിതീഷ് നാരായണന്‍ പ്രതി

‘അനന്തുവിന്റെ ഇന്‍സ്റ്റഗ്രാം വീഡിയോ മരണമൊഴി’; ആര്‍എസ്എസുകാരനായ നിതീഷ് നാരായണന്‍ പ്രതി

കോട്ടയം: ആര്‍എസ്എസ് ശാഖയില്‍ ലൈംഗികാതിക്രമം നേരിട്ടുവെന്നാരോപിച്ചു ജീവനൊടുക്കിയ കാഞ്ഞിരപ്പള്ളി വഞ്ചിമല ചാമക്കാലായില്‍ അനന്തു അജിയുടെ ആത്മഹത്യയില്‍ ആരോപണ വിധേയനെതിരെ തമ്പാനൂര്‍ പൊലീസ് പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനു കേസെടുത്തു. കേസ് പൊന്‍കുന്നം പൊലീസിനു കൈമാറിയതായി തമ്പാനൂര്‍ സിഐ അറിയിച്ചു. അനന്തു അജി മരണമൊഴിയായി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വിഡിയോയുടെ അടിസ്ഥാനത്തില്‍ ഐപിസി 377 പ്രകാരം പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനു കേസെടുക്കാമെന്ന് അഡീ.പബ്ലിക് പ്രോസിക്യൂട്ടര്‍ മനു കല്ലമ്പള്ളി നിയമോപദേശം നല്‍കിയിരുന്നു.

പീഡിപ്പിച്ചയാള്‍ നീതീഷ് മുരളിധരനാണെന്ന് അനന്തു വിഡിയോയില്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് അനന്തുവിനെ തമ്പാനൂരിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്‍സ്റ്റഗ്രാമില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് കിട്ടിയതോടെ അസ്വഭാവിക മരണത്തിന് തമ്പാനൂര്‍ പൊലീസ് കേസെടുത്തിരുന്നു. ആരെയും പ്രതി ചേര്‍ത്തിട്ടില്ല.

മലയാള മനോരമ പോത്തൻകോട് ലേഖകൻ ജി. നന്ദകുമാർ അന്തരിച്ചു

മലയാള മനോരമ പോത്തൻകോട് ലേഖകൻ ജി. നന്ദകുമാർ അന്തരിച്ചു

മലയാള മനോരമ പോത്തൻകോട് ലേഖകൻ ജി. നന്ദകുമാർ അന്തരിച്ചു. ബാംഗ്ലൂർ സത്യസായി മെഡിക്കൽ കോളേജ് ആശുപത്രിയിയിൽ ബൈപാസ് സർജറിക്ക് ശേഷം മടങ്ങിവരുന്നതിനിടെയാണ് അന്ത്യം. മാതൃഭൂമി കഴക്കൂട്ടം, പോത്തൻകോട് ലേഖകനായും മംഗളം തിരുവനന്തപുരം ബ്യൂറോയിലും നേരത്തെ ജോലി നോക്കിയിരുന്നു.

വർക്കലയിൽ നിയന്ത്രണം തെറ്റിയ ബൈക്ക് സ്കൂൾ ബസിലിടിച്ച്  യുവാവ് മരിച്ചു

വർക്കലയിൽ നിയന്ത്രണം തെറ്റിയ ബൈക്ക് സ്കൂൾ ബസിലിടിച്ച് യുവാവ് മരിച്ചു

മേൽവെട്ടൂർ വലയന്റകുഴി എസ്എസ് നിവാസിൽ വിഷ്ണു (32) ആണ് മരിച്ചത്. വെള്ളി വൈകിട്ട് 4.30 ഓടെ പുതിയ റോഡ് ജംഗ്ഷനിലാണ് അപകടം. അവിവാഹിതനാണ് വിഷ്ണു. അമ്മൻനട ജംഗ്ഷനിൽ നിന്നും വർക്കലയിലേക്ക് വരികയായിരുന്ന വിഷ്ണു സഞ്ചരിച്ച ബൈക്ക് നിയന്ത്രണം തെറ്റി സ്കൂൾ ബസിലിടിക്കുകയും ‘തുടർന്ന് ഇലക്ട്രിക് പോസ്റ്റിലിടിക്കുകയുമായിരുന്നു.

ഇടിയുടെ ആഘാതത്തിൽ തലക്ക് ഗുരുതര പരിക്കേറ്റ വിഷ്ണു തൽക്ഷണം മരിച്ചു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളെജിലേക്ക് മാറ്റി. വിഷ്ണു വർക്കല ഡിവൈഎഫ്ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആയിരുന്നു.