25,000 വ്യാജ ക്ലോസപ്പ് ടൂത്ത് പേസ്റ്റ് ട്യൂബുകള്‍ പിടിച്ചെടുത്തു, ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍ റാക്കറ്റ് പിടിയില്‍

25,000 വ്യാജ ക്ലോസപ്പ് ടൂത്ത് പേസ്റ്റ് ട്യൂബുകള്‍ പിടിച്ചെടുത്തു, ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍ റാക്കറ്റ് പിടിയില്‍

ന്യൂഡല്‍ഹി: ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ ഉത്പന്നങ്ങള്‍ വ്യാജമായി നിര്‍മിച്ച് വില്‍ക്കുന്ന വന്‍ റാക്കറ്റ് പിടിയില്‍. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘമാണ് പൊലീസ് റെയ്ഡില്‍ കുടുങ്ങിയത്. വ്യാജ കേന്ദ്രത്തില്‍ നടന്ന റെയ്ഡില്‍ ക്ലോസപ്പ് ടൂത്ത് പേസ്റ്റിന്റെത് എന്ന് തോന്നിപ്പിക്കുന്ന 25,000 ട്യൂബുകളും പിടിച്ചെടുത്തു.

വ്യാജ ഉത്പന്നങ്ങള്‍ നിര്‍മിച്ച് വിപണിയിലെത്തിക്കുന്ന സംഘത്തെക്കുറിച്ച് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ അധികൃതര്‍ തന്നെയാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്നാണ് പൊലീസ് സംഘം പരിശോധന നടത്തിയത്.

ഉത്പന്നങ്ങള്‍ നിര്‍മിക്കാനുള്ള അസംസ്‌കൃതവസ്തുക്കളും യന്ത്രങ്ങളും പൊലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. കേസില്‍ ഇനിയും പരിശോധനകളും അന്വേഷണവും തുടരുമെന്നും പൊലീസ് അറിയിച്ചു.

കോഴിക്കോട് ബീച്ചില്‍ ഉള്‍വലിഞ്ഞ് കടല്‍ ; തീരത്ത് ചെളിക്കെട്ട്

കോഴിക്കോട് ബീച്ചില്‍ ഉള്‍വലിഞ്ഞ് കടല്‍ ; തീരത്ത് ചെളിക്കെട്ട്

കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ച് ഭാഗത്ത് അസാധാരണമാംവിധം കടല്‍ ഉള്‍വലിഞ്ഞു. ഏകദേശം ഏകദേശം 200 മീറ്ററിലധികം ദൂരത്തേക്ക് ഉള്‍വലിഞ്ഞതോടെ പ്രദേശത്ത് ചെളിക്കെട്ട് രൂപം കൊണ്ടു. ബുധനാഴ്ച രാത്രി മുതലാണ് പ്രദേശവാസികളെ ആശങ്കയിലാക്കി കടല്‍ ഉള്‍വലിയാന്‍ ആരംഭിച്ചത്.

ബുധനാഴ്ച വൈകീട്ടോടെ തന്നെ കടല്‍ ഉള്‍വലിയുന്ന പ്രതിഭാസം കണ്ടുതുടങ്ങിയിരുന്നതായി മത്സ്യത്തൊളിലാളികളും പറയുന്നു. രാത്രിയോടെ വലിയ തോതില്‍ കടല്‍ ഉള്‍വലിയുകയായിരുന്നു. നിലവില്‍ കടലില്‍ ഏതെങ്കിലും തരത്തിലുള്ള മുന്നറിയിപ്പുകള്‍ ഒന്നും തന്നെ നിലവിലില്ല. ഇത് സ്വാഭാവിക പ്രതിഭാസമാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

കിളിമാനൂരിൽ സ്‌കൂൾ വളപ്പിൽ ഒന്നാം ക്ലാസുകാരനെ ആക്രമിച്ച് തെരുവുനായ

കിളിമാനൂരിൽ സ്‌കൂൾ വളപ്പിൽ ഒന്നാം ക്ലാസുകാരനെ ആക്രമിച്ച് തെരുവുനായ

കിളിമാനൂർ ഗവ. എൽപിഎസിലെ വിദ്യാർത്ഥിയെയാണ് നായകൾ കടിച്ചത്. സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ പ്രയാഗിനെയാണ് നാല് നായകൾ വളഞ്ഞിട്ട് ആക്രമിച്ചത്. കുട്ടിയെ ഓടിച്ച് തള്ളിയിട്ട ശേഷം ദേഹത്ത് കയറി നായകൾ ആക്രമിക്കുകയായിരുന്നു.

സമീപത്തെ ഹയർസെക്കണ്ടറി സ്കൂളിലെ മുതിർന്ന കുട്ടികളാണ് നായകളെ ഓടിച്ച് വിട്ട്, പ്രയാഗിനെ രക്ഷിച്ചത്. ശരീരത്തിന്റെ പിൻഭാഗത്ത് മുറിവുകളേറ്റ കുട്ടിക്ക് കേശവപുരം സർക്കാർ ആശുപത്രിയിലും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ നൽകി.

മുറിവുകളേറ്റ കുട്ടിക്ക് പാരിപ്പള്ളി മെഡിക്കൽ കോളജിൽ കുത്തിവയ്പ്പ് നൽകി.നേരത്തെയും സ്‌കൂൾ വളപ്പിൽ കുട്ടികളെ നായ കടിച്ചിട്ടുണ്ടെന്നും ഗ്രാമപഞ്ചായത്തിനെ സമീപിച്ചിട്ടും നടപടി എടുത്തില്ലെന്നും കുട്ടിയുടെ അച്ഛൻ പ്രശാന്ത് പരാതിപ്പെട്ടു. സംഭവത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്കും പ്രശാന്ത് പരാതി നൽകിയിട്ടുണ്ട്.

‘റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് നിര്‍ത്തും’, മോദി ഉറപ്പ് നല്‍കിയെന്ന് ട്രംപ്

‘റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് നിര്‍ത്തും’, മോദി ഉറപ്പ് നല്‍കിയെന്ന് ട്രംപ്

വാഷിങ്ടണ്‍: റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന പ്രഖ്യാപനവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യയ്ക്ക് മേല്‍ സാമ്പത്തിക സമ്മര്‍ദം ഏര്‍പ്പെടുത്തുന്നതിലെ സുപ്രധാന ചുവടുവയ്പ്പ് എന്ന പരാമര്‍ശത്തോടെയാണ് ട്രംപിന്റെ പ്രഖ്യാപനം. റഷ്യയുമായുള്ള എണ്ണ ഇടപാട് അവസാനിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോട് പറഞ്ഞെന്നും യുഎസ് പ്രസിഡന്റ് അവകാശപ്പെട്ടു. വൈറ്റ് ഹൗസില്‍ നടന്ന ഒരു പരിപാടിയില്‍ ട്രംപ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റഷ്യയില്‍ നിന്നും ഇന്ത്യ എണ്ണവാങ്ങുന്നതില്‍ ഞാന്‍ സന്തുഷ്ടനായിരുന്നില്ല, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങില്ലെന്ന് അദ്ദേഹം ഇന്ന് എനിക്ക് ഉറപ്പ് നല്‍കി, എന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍. എന്നാല്‍ ഈ പ്രഖ്യാപനത്തോടെ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

റഷ്യന്‍ എണ്ണ ഇടപാടിന്റെ പേരില്‍ ആയിരുന്നു ഇന്ത്യക്ക് മേല്‍ ട്രംപ് ഭരണകൂടം 50 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തിയത്. അധിക ഇറക്കുമതി തീരുവ യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്തിരുന്നു. ഇന്ത്യയുടെ കയറ്റുമതിയില്‍ 12 ശതമാനത്തോളം ഇടിവാണ് ഇരട്ട താരിഫ് മൂലം ഉണ്ടായത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

റഷ്യ – യുക്രൈന്‍ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ റഷ്യയെ സാമ്പത്തികമായി സമ്മര്‍ദത്തിലാക്കാനുള്ള യുഎസ് ശ്രമം പുരോഗമിക്കെ ഇന്ത്യ ഇടപാടില്‍ നിന്നും പിന്‍മാറിയാല്‍ ആഗോള തലത്തില്‍ തന്നെ ഊര്‍ജ വിപണിയില്‍ മാറ്റങ്ങള്‍ ഉണ്ടാക്കിയേക്കും എന്നാണ് വിലയിരുത്തല്‍.

വി എസിന്റെ സഹോദരി ആഴിക്കുട്ടി അന്തരിച്ചു

വി എസിന്റെ സഹോദരി ആഴിക്കുട്ടി അന്തരിച്ചു

ആലപ്പുഴ: മുൻ മുഖ്യമന്ത്രിയും സിപിഎമ്മിന്റെ ജനകീയ നേതാവുമായിരുന്ന വി എസ് അച്യുതാനന്ദന്റെ സഹോദരി ആഴിക്കുട്ടി അന്തരിച്ചു. 95 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് വി എസിന്റെ ജന്മവീടു കൂടിയായ വെന്തലത്തറ വീട്ടിൽ വ്യാഴാഴ്ച പുലർച്ചെ 12.10 ഓടെയായിുരന്നു അന്ത്യം സംഭവിച്ചത്.

ഒരു വർഷത്തിലേറെയായി ശാരീരിക അവശതകളെത്തുടർന്ന് കിടപ്പിലായിരുന്നു. വി എസ് ഉൾപ്പെടെ മൂന്ന് സഹോദരന്മാർക്ക് ഏക സഹോദരിയായിരുന്നു പുന്നപ്ര വടക്ക് പഞ്ചായത്ത് പറവൂർ വെന്തലത്തറ വീട്ടിൽ ആഴിക്കുട്ടി. സഹോദരന്മാരിൽ ഗംഗാധരനും പുരുഷനും നേരത്തെ മരിച്ചിരുന്നു.12 വർഷം മുമ്പ്‌ ആഴിക്കുട്ടിയുടെ മകൾ സുശീല മരിച്ചു. തുടർന്ന് മരുമകൻ പരമേശ്വരനും കൊച്ചുമകൻ അഖിൽ വിനായകുമാണ് ആഴിക്കുട്ടിയെ ശുശ്രൂഷിച്ചിരുന്നത്. ഓണം ഉൾപ്പെടെയുള്ള വിശേഷദിവസങ്ങളിൽ വി എസ് വെന്തലത്തറയിലെ വീട്ടിൽ ആഴിക്കുട്ടിയെ കാണാനെത്തുമായിരുന്നു. 2019ലാണ് അവസാനമായി വി എസ് ആഴിക്കുട്ടിയെ കാണാനെത്തിയത്.

മുഖ്യമന്ത്രി ബഹ്റൈനിൽ; പ്രവാസി മലയാളി സംഗമം നാളെ

മുഖ്യമന്ത്രി ബഹ്റൈനിൽ; പ്രവാസി മലയാളി സംഗമം നാളെ

മനാമ: മുഖ്യമന്ത്രി പിണറായി വിജയന്റെ ​ഗൾഫ് പര്യടനത്തിന് തുടക്കം. ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ മുഖ്യമന്ത്രിക്ക് ​ഗംഭീര സ്വീകരണം നൽകി. ഇന്ത്യൻ അംബാസഡർ വിനോദ് ജേക്കബ്, പ്രവാസി വ്യവസായി വർഗീസ് കുര്യ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. എട്ടു വർഷത്തിനു ശേഷമാണ് മുഖ്യമന്ത്രി ബഹ്റൈനിലെത്തുന്നത്.

പ്രവാസി മലയാളി സംഗമം സ്വാഗതസംഘം ജനറൽ കൺവീനർ പി ശ്രീജിത്ത്‌, ചെയർമാൻ രാധാകൃഷ്ണ പിള്ള, ലോക കേരള സഭാ അംഗങ്ങളായ സുബൈർ കണ്ണൂർ, ഷാനവാസ്‌, ബഹറൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ലുലു കൺട്രി മാനേജർ ജൂസർ രുപവാല തുടങ്ങിയവരും മുഖ്യമന്ത്രിയെ സ്വീകരിക്കാനെത്തിയിരുന്നു.

നാളെ ( വെള്ളിയാഴ്ച ) വൈകീട്ട് ആറരക്ക് ബഹ്റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കുന്ന പ്രവാസി മലയാളി സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മലയാളം മിഷനും ലോക കേരള സഭയും ചേർന്നാണ് പ്രവാസി മലയാളി സംഗമം ഒരുക്കുന്നത്. സംഗമത്തിൽ ഇന്ത്യൻ അംബാസഡർ വിനോദ് ജേക്കബ്, മന്ത്രി സജി ചെറിയാൻ, എംഎ യൂസഫ് അലി എന്നിവർ വിശിഷ്ടാതിഥികളാകും.