സംസ്ഥാനത്തെ പ്രായം കുറഞ്ഞ പഞ്ചായത്ത് സെക്രട്ടറി എന്ന റെക്കോര്‍ഡ് പരവൂര്‍ സ്വദേശിനിക്ക്

സംസ്ഥാനത്തെ പ്രായം കുറഞ്ഞ പഞ്ചായത്ത് സെക്രട്ടറി എന്ന റെക്കോര്‍ഡ് പരവൂര്‍ സ്വദേശിനിക്ക്

കൊല്ലം: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് സെക്രട്ടറി എന്ന റെക്കോര്‍ഡ് പരവൂര്‍ സ്വദേശിനി ഗൗരി ആര്‍ ലാല്‍ജിക്ക് (23). മലപ്പുറം അരീക്കോട് പഞ്ചായത്ത് സെക്രട്ടറിയായി കഴിഞ്ഞ ദിവസമാണ് ഗൗരി ജോലിയില്‍ പ്രവേശിച്ചത്. പരവൂര്‍ റോഷ്‌ന ബുക്‌സ് ഉടമ കുറുമണ്ടല്‍ ചെമ്പന്റഴികം വീട്ടില്‍ സി എല്‍ ലാല്‍ജിയുടെയും ഒ ആര്‍ റോഷ്‌നയുടെയും മകളാണ്.

എറണാകുളത്ത് ഹൈക്കോടതി അസിസ്റ്റന്റായി ജോലി ചെയ്തു വരുന്നതിനിടെയാണ് പഞ്ചായത്ത് സെക്രട്ടറിയായി നിയമനം ലഭിച്ചത്. പഞ്ചായത്ത് സെക്രട്ടറി പരീക്ഷയില്‍ ആദ്യ ശ്രമത്തില്‍ 63-ാം റാങ്ക് നേടിയാണ് ഗൗരി ജോലിയില്‍ പ്രവേശിച്ചത്. സിവില്‍ സര്‍വീസ് പരീക്ഷയിലൂടെ ഐഎഎസ് കരസ്ഥമാക്കണമെന്നാണ് ഗൗരിയുടെ ആഗ്രഹം. അതിനായുള്ള തീവ്ര പരിശീലനത്തിലാണ്.

കൊല്ലം എസ്എന്‍ വനിതാ കോളജില്‍ നിന്ന് സാമ്പത്തിക ശാസ്ത്ര ബിരുദം മൂന്നാം റാങ്കോടെ പാസായ ഗൗരി, ഹൈക്കോര്‍ട്ട് അസിസ്റ്റന്റ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയിരുന്നു. സിബിഎസ്ഇ പ്ലസ് ടു പരീക്ഷയില്‍ കൊല്ലം ജില്ലാ ടോപ്പര്‍ ആയിരുന്നു. സ്‌കൂള്‍ കാലഘട്ടം മുതല്‍ എഴുത്തും മത്സര പരീക്ഷകളില്‍ പങ്കെടുത്തതും മുടങ്ങാതെയുള്ള പത്രം വായനയും മത്സര പരീക്ഷകളില്‍ നേട്ടം നേടാന്‍ സഹായിച്ചുവെന്ന് ഗൗരി പറഞ്ഞു.

ഓടുന്ന ട്രെയിനില്‍ യുവതിയെ ബലാത്സംഗം ചെയ്തു; പണവും ഫോണും കവര്‍ന്നു

ഓടുന്ന ട്രെയിനില്‍ യുവതിയെ ബലാത്സംഗം ചെയ്തു; പണവും ഫോണും കവര്‍ന്നു

ഹൈദരാബാദ്: ട്രെയിന്‍ യാത്രയ്ക്കാരിയായ യുവതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതായി പരാതി. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ – പെദകുറപദു റെയില്‍വേ സ്റ്റേഷനുകള്‍ക്കുമിടയില്‍ വച്ചാണ് യുവതി അതിക്രമത്തിന് ഇരയായത്. ട്രെയിനിലെ ലേഡിസ് കംപാര്‍ട്ട്‌മെന്റില്‍ വച്ച് കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നും പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്‌തെന്നുമാണ് 35 വയസുകാരിയുടെ വെളിപ്പെടുത്തല്‍.

യുവതിയുടെ പരാതിയില്‍ സെക്കന്തരാബാദ് റെയില്‍വെ പൊലീസ് കേസെടുത്തു. ഒക്ടോബര്‍ 13 നാണ് സംഭവം. രാജമഹേന്ദ്രവാരം സ്വദേശിനിയായ സ്ത്രീ ചാര്‍ലപ്പള്ളിയിലേക്ക് സാന്ദ്രഗാച്ചി സ്‌പെഷ്യല്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെ ആയിരുന്നു സംഭവം. ലേഡീസ് കംപാര്‍ട്ട്‌മെന്റില്‍ ആയിരുന്നു യുവതിയുടെ യാത്ര. ട്രെയിന്‍ ഗുണ്ടൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍, ഏകദേശം 40 വയസുള്ള വ്യക്തി കംപാര്‍ട്ട്‌മെന്റില്‍ കയറാന്‍ ശ്രമിച്ചു. ലേഡിസ് കംപാര്‍ട്ട്‌മെന്റ് ആണെന്ന് പറഞ്ഞ് വാതില്‍ പൂട്ടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ കംപാര്‍ട്ട്‌മെന്റില്‍ കയറുകയായിരുന്നു.

ഗുണ്ടൂരില്‍ നിന്നും ട്രെയിന്‍ നീങ്ങിത്തുടങ്ങിയപ്പോള്‍ ഇയാള്‍ കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ബലാത്സംഗം ചെയ്യുകയയുമായിരുന്നു എന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. പിന്നാലെ കൈവശമുണ്ടായിരുന്ന 5600 രൂപയും മൊബൈല്‍ ഫോണും ഇയാള്‍ കൈക്കലാക്കി. ട്രെയിന്‍ പെദകുറപദു റെയില്‍വേ സ്റ്റേഷനിലേക്ക് അടുത്തപ്പോള്‍ ഇയാള്‍ ട്രെയിന്‍ അതില്‍ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു എന്നും യുവതി അറിയിച്ചു.

സംഭവത്തിന് ശേഷം യാത്ര തുടര്‍ന്ന യുവതി ചാര്‍ലപ്പള്ളിയിലെത്തിയ ശേഷം സെക്കന്തരാബാദ് റെയില്‍വേ പൊലീസിനോട് വിവരങ്ങള്‍ അറിയിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സീറോ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും പരാതി കൃത്യം നടന്നെന്ന് പറയുന്ന പ്രദേശം ഉള്‍പ്പെടുന്ന നദിക്കുടി സ്റ്റേഷന് കൈമാറിയെന്നും റെയില്‍വെ പൊലീസ് അറിയിച്ചു.

പ്ലസ് ടു കഴിഞ്ഞവർക്ക് ഇന്ത്യൻ സൈന്യത്തിൽ ഓഫീസറാകാൻ അവസരം

പ്ലസ് ടു കഴിഞ്ഞവർക്ക് ഇന്ത്യൻ സൈന്യത്തിൽ ഓഫീസറാകാൻ അവസരം

ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാകാൻ അവിവാഹിതരായ പുരുഷന്മാർക്ക് അവസരം. പത്താം ക്ലാസും പ്ലസ് ടുവും പൂർത്തിയാക്കിവർക്ക് ടെക്നിക്കൽ എൻട്രി സ്കീം (TES) വഴി സൈന്യത്തിൽ ജോലി നേടാം. ഒരു ഓഫീസറായി ജോലിയിൽ പ്രവേശിക്കാനും എഞ്ചിനീറിങ് ബിരുദം നേടാനുമുള്ള മികച്ച അവസരമാണിത്.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് തുടക്കത്തിൽ 56,100 രൂപ സ്റ്റൈപ്പൻഡായി ലഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 13.

10+2 ടെക്നിക്കൽ എൻട്രി – 55 എന്ന സ്കീമിലൂടെയാണ് നിയമനം നടത്തുന്നത്. അകെ 90 ഒഴിവുകളാണ് ഉള്ളത്.

വിദ്യാഭ്യാസ യോഗ്യത

അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്ന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയിൽ കുറഞ്ഞത് 60% മാർക്കോടെ 10+2 പരീക്ഷയോ തത്തുല്യമോ വിജയിച്ചിരിക്കണം.

2025 ലെ ജെഇഇ (മെയിൻസ്) പരീക്ഷ എഴുതിയിരിക്കണം.

പ്രായപരിധി

2026 ജൂലൈ 1 വെച്ച് കണക്കാക്കുമ്പോൾ 16 വയസ്സ് 6 മാസത്തിനും 19 വയസ്സ് 6 മാസത്തിനും ഇടയിൽ ആയിരിക്കണം പ്രായം.

2007 ജനുവരി 2 ന് മുമ്പും 2010 ജനുവരി 1 ന് ശേഷവും (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരാകരുത്.

ബാങ്ക് ജീവനക്കാരിക്ക് നേരെ യുവാവിന്റെ കയ്യേറ്റം

ബാങ്ക് ജീവനക്കാരിക്ക് നേരെ യുവാവിന്റെ കയ്യേറ്റം

കൊല്ലം: കൊല്ലം കണ്ണനല്ലൂരിൽ ബാങ്ക് ജീവനക്കാരിക്ക് നേരെ യുവാവിന്റെ കയ്യേറ്റം. വായ്പാ കുടിശിക തിരികെ അടയ്ക്കാൻ ആവശ്യപ്പെട്ട് മർദ്ദിക്കുകയായിരുന്നു. ആക്രമണത്തിൽ ബാങ്ക് ജീവനക്കാരിയുടെ കൈയ്ക്ക് പരിക്കേറ്റു. സംഭവത്തിൽ പ്രതി സന്ദീപ് ലാലിനെ കൊട്ടിയം പൊലീസ് പിടികൂടി.

വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്നാണ് ബാങ്ക് ജീവനക്കാർ സന്ദീപ് ലാലിന്റെ വീട്ടിലെത്തിയത്. ഇത് അയൽവാസികളെല്ലാം അറിഞ്ഞതോടെ സന്ദീപ് ലാലിന് വലിയ നാണക്കേടായി. സ്ഥലത്ത് വച്ച് ജീവനക്കാരും ഇയാളും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് ബാങ്ക് ജീവനക്കാർ ഓട്ടോറിക്ഷയിൽ മടങ്ങുന്നതിനിടെ പ്രതി അക്രമിക്കുകയായിരുന്നു. പരിക്കേറ്റ സ്ത്രീ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

പൊലീസുകാരെ കൊലപ്പെടുത്തി ഒളിവിൽ കഴിഞ്ഞ മാവോയിസ്റ്റ് പിടിയിൽ

പൊലീസുകാരെ കൊലപ്പെടുത്തി ഒളിവിൽ കഴിഞ്ഞ മാവോയിസ്റ്റ് പിടിയിൽ

മൂന്നാർ: ബോംബ് സ്ഫോടനത്തിൽ മൂന്ന് പോലീസുകാരെ കൊലപ്പെടുത്തിയ മാവോയിസ്റ്റ് പിടിയിൽ. ഝാർഖണ്ഡ് സ്വദേശി സഹൻ ആണ് പിടിയിലായത്. എൻഐഎ സംഘം ഇന്നലെ രാത്രിയാണ് മൂന്നാർ പൊലീസിൻ്റെ സഹായത്തോടെ പ്രതിയെ പിടികൂടിയത്. ഝാർഖണ്ഡിൽ നിന്ന് രക്ഷപ്പെട്ട് മൂന്നാർ ഗൂഡാർവിള എസ്റ്റേറ്റിൽ ഭാര്യയോടൊപ്പം അതിഥി തൊഴിലാളി എന്ന വ്യാജേന ജോലി ചെയ്തു വരികയായിരുന്ന ഇയാൾ എൻഐഎയുടെ നിരീക്ഷണത്തിൽ ആയിരുന്നു.

2021ആണ് ഝാർഖണ്ഡിൽ സ്ഫോടനത്തിലൂടെ 3 പൊലീസുകാരെ ഇയാൾ കൊലപ്പെടുത്തിയത്. ഒന്നര വർഷം മുൻപാണ് കേരളത്തിൽ എത്തിയത്. ഇയാൾക്കൊപ്പം കൂടുതൽ ആളുകൾ കേരളത്തിൽ എത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിൻ്റെ നിഗമനം.

ആക്കുളം പാലത്തില്‍ നിന്ന് കായലിലേക്ക് ചാടിയ 15കാരിയെ രക്ഷപ്പെടുത്തി ഓട്ടോഡ്രൈവർ

ആക്കുളം പാലത്തില്‍ നിന്ന് കായലിലേക്ക് ചാടിയ 15കാരിയെ രക്ഷപ്പെടുത്തി ഓട്ടോഡ്രൈവർ

തിരുവനന്തപുരം ആക്കുളം പാലത്തില്‍ നിന്ന് കായലിലേക്ക് ചാടിയ പെൺകുട്ടിയെ ഓട്ടോറിക്ഷാ ഡ്രൈവറുടെ സമയോചിത ഇടപെടലിൽ രക്ഷപ്പെടുത്തി. രാത്രി വൈകിട്ടായിരുന്നു സംഭവം. 15 വയസുള്ള പെണ്‍കുട്ടിയാണ് ചാടിയത്. പെൺകുട്ടി ചാടുന്നത് കണ്ട് ഇതുവഴി വന്ന ഓട്ടോ ഡ്രൈവറും കൂടെ ചാടി.

തുടർന്ന്, പെൺകുട്ടി മുങ്ങി പോകാതിരിക്കാന്‍ പിടിച്ചു നിര്‍ത്തി. പിന്നാലെ ഫയര്‍ ഫോഴ്‌സ് എത്തി ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു. തുമ്പ പൊലീസും സ്ഥലത്ത് എത്തിയിരുന്നു. പെണ്‍കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളായണി സ്വദേശി വിനോദ് ആണ് യുവതിയെ രക്ഷപ്പെടുത്തിയത്.അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് കായലിൽ ചാടിയത്. വീട്ടുകാര്‍ കഴക്കൂട്ടം പൊലീസില്‍ പരാതി നല്‍കാന്‍ നില്‍ക്കുമ്പോഴായിരുന്നു പെണ്‍കുട്ടി കായലില്‍ ചാടിയത് അറിഞ്ഞത്.