ശബരിമലയിലെ സ്വർണക്കവർച്ച അന്വേഷിക്കാൻ ഇഡിയും

ശബരിമലയിലെ സ്വർണക്കവർച്ച അന്വേഷിക്കാൻ ഇഡിയും

കൊച്ചി: ശബരിമലയിലെ സ്വർണപ്പാളി കവർച്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്നു. കൊച്ചി മേഖലാ ഓഫീസിലെ ഉദ്യോ​ഗസ്ഥർ പ്രാഥമിക വിവരശേഖരണം തുടങ്ങി. ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ഇഡിയുടെ നീക്കം. ക്രൈംബ്രാഞ്ച് എഫ്ഐആറും ദേവസ്വം വിജിലൻസ് റിപ്പോർട്ടും ഇഡി സംഘം പരിശോധിക്കും. ഇതിനായി എഫ്ഐആർ അടക്കമുള്ള വിശദാംശങ്ങൾ തേടി ഉടൻ ക്രൈംബ്രാഞ്ചിന് കത്തു നൽകും.

എഫ്ഐആർ വിശദാംശങ്ങൾ പരിശോധിച്ചശേഷമാകും എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇസിഐആർ) രജിസ്റ്റർ ചെയ്യുക. സംഭവത്തിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്നത് അടക്കമാണ് പരിശോധിക്കുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണ സംഘം രണ്ട് എഫ്ഐആറുകളാണ് കേസുമായി ബന്ധപ്പെട്ട് രജിസറ്റർ ചെയ്തിട്ടുള്ളത്. ദേവസ്വം വിജിലൻസിന് ലഭിച്ച മൊഴികളും ഇഡി പരിശോധിക്കും. ക്രൈബ്രാഞ്ച് പ്രതിപ്പട്ടികയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റി അടക്കം 10 പേരും ഇഡി കേസിൽ പ്രതികളാകും.

സ്വർണപ്പാളി വേർതിരിച്ചുവെന്ന് കരുതപ്പെടുന്ന സ്മാർട്ട് ക്രിയേഷന്റെ ചെന്നൈ ഓഫീസിൽ ഹൈക്കോടതി നിയോ​ഗിച്ച പ്രത്യേക അന്വേഷണ സംഘം പരിശോധന പുരോഗമിക്കുകയാണ്. ശബരിമല സ്വർണക്കൊള്ളയിൽ സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റിയെ ഉടൻ ചോദ്യം ചെയ്യും. മുൻകൂർ ജാമ്യാപേക്ഷ നൽകുന്നതിന് മുമ്പ് നോട്ടീസ് നൽകി വിളിച്ചുവരുത്താനാണ് ആലോചിക്കുന്നത്. സ്വർണം പൂശി നൽകിയ ഗോവർദ്ധനിൽ നിന്ന് എസ്ഐടി വിവരങ്ങൾ തേടും. സ്വർണ്ണ കൊള്ളയിൽ ഹൈദരബാദിലും പ്രത്യേക സംഘം അന്വേഷണം നടത്തും. അതിനിടെ സന്നിധാനത്തെ പരിശോധന പൂർത്തിയാക്കിയ ഹൈക്കോടതി കമ്മീഷൻ റിട്ട ജസ്റ്റിസ് കെ ടി ശങ്കരൻ ഇന്ന് ആറന്മുളയിലെത്തും.

ശബരിമലയിലെ സ്വര്‍ണം നഷ്ടമായതില്‍ 2019 ലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെയും ക്രൈംബ്രാഞ്ച് പ്രതിയാക്കിയിട്ടുണ്ട്. സിപിഎം നേതാവ് എ പത്മകുമാര്‍ പ്രസിഡന്റായ ദേവസ്വം ബോര്‍ഡാണ് പ്രതിക്കൂട്ടിലായത്. കെ പി ശങ്കരദാസ്, പാറവിള എന്‍ വിജയകുമാര്‍ എന്നിവരായിരുന്നു ബോര്‍ഡ് അംഗങ്ങള്‍. എട്ടാം പ്രതിസ്ഥാനത്താണ് ദേവസ്വം ബോര്‍ഡുള്ളത്. സ്വര്‍ണ കട്ടിളപ്പാളി ചെമ്പെന്ന് വിശേഷിപ്പിച്ച് വീണ്ടും സ്വര്‍ണം പൂശാന്‍ ദേവസ്വം ബോര്‍ഡ് അനുമതി നല്‍കിയെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ക്രൈംബ്രാഞ്ചിന്റെ രണ്ടു കേസുകളിലും ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് ഒന്നാം പ്രതി. കട്ടിളപ്പാളി കേസില്‍ പോറ്റിയുടെ കൂട്ടാളി കല്‌പേഷ് ആണ് രണ്ടാം പ്രതി. ആദ്യ കേസിലെ പ്രതികളായ ദേവസ്വം ഉദ്യോഗസ്ഥര്‍ രണ്ടാമത്തെ കേസിലും പ്രതികളാണ്.

സ്വര്‍ണവില 92,000ലേക്ക്

സ്വര്‍ണവില 92,000ലേക്ക്

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. സ്വര്‍ണവില 92,000ലേക്ക് അടുക്കുകയാണ്. ഇന്ന് പവന് 240 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. 91,960 രൂപയാണ് ഇന്നത്തെ പവന്‍ വില. ഗ്രാമിന് ആനുപാതികമായി 30 രൂപയാണ് വര്‍ധിച്ചത്. 11,495 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

എട്ടിനാണ് സ്വര്‍ണവില 90,000 ആദ്യമായി കടന്നത്. തൊട്ടടുത്ത ദിവസം 91,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് കണ്ടത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകിയെത്തുന്നതാണ് സ്വര്‍ണവില ഉയരാന്‍ പ്രധാന കാരണം. അമേരിക്കയില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം അടക്കമുള്ള വിഷയങ്ങളാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നതാണ് വില വര്‍ധനയ്ക്ക് കാരണമെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

‘ഷാഫിയെ ആക്രമിച്ചത് ഇടതുമുന്നണി കൺവീനറുടെ സന്തതസഹചാരി’; ഡിജിപിക്ക് പരാതി നൽകി കോൺഗ്രസ്

‘ഷാഫിയെ ആക്രമിച്ചത് ഇടതുമുന്നണി കൺവീനറുടെ സന്തതസഹചാരി’; ഡിജിപിക്ക് പരാതി നൽകി കോൺഗ്രസ്

കോഴിക്കോട്: ഷാഫി പറമ്പിൽ എംപിയെ മർദ്ദിച്ച പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി. കോൺ​ഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ് പരാതി നൽകിയത്. പേരാമ്പ്ര ഡിവൈഎസ്‌പി സുനിൽ, വടകര ഡിവൈഎസ്‌പി ഹരിപ്രസാദ്, ഷാഫിയെ തല്ലിയ പൊലീസുകാരൻ എന്നിവരുടെ പേരിൽ നടപടി വേണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിട്ടുള്ളതെന്ന് പ്രവീൺകുമാർ അറിയിച്ചു.

എൽഡിഎഫ് കൺവീനറുടെ സന്തതസഹചാരിയായ ആറോളം പൊലീസുകാരുണ്ട്. ഇവരിലൊരാളാണ് എംപിയെ ആക്രമിച്ചതെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ നടപടിയുണ്ടായില്ലെങ്കിൽ കോഴിക്കോട് റൂറൽ എസ്‍പി കെ ഇ ബൈജുവിന്റെ വീടിനു മുന്നിൽ കോൺഗ്രസ് ഉപരോധമിരിക്കുമെന്നും ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ പറഞ്ഞു.

പൊലീസ് മർദ്ദനത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഷാഫി പറമ്പിൽ എംപി രണ്ടുദിവസത്തിനകം ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആശുപത്രി അധികൃതർ സൂചിപ്പിച്ചു. കോഴിക്കോട് സ്വകാര്യാശുപത്രിയിലാണ് ഷാഫി ചികിത്സയിലുള്ളത്. മൂക്കിന് പരിക്കേറ്റ ഷാഫിയെ ശസ്ത്രക്രിയക്ക്‌ വിധേയനാക്കിയിരുന്നു.

തിരഞ്ഞത് ഇരുന്നൂറിലേറെ സിസിടിവി ദൃശ്യങ്ങൾ; പോക്സോ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ‌

തിരഞ്ഞത് ഇരുന്നൂറിലേറെ സിസിടിവി ദൃശ്യങ്ങൾ; പോക്സോ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ‌

കണ്ണൂർ: പോക്സോ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ‌. കണ്ണൂർ സ്വദേശി ഫൈസൽ ആണ് പിടിയിലായത്. പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം കാണിച്ചെന്ന പരാതിയെത്തുടർന്നാണ് ബാലുശ്ശേരി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.കുറ്റ്യാടി പത്തിരിപ്പറ്റ എന്ന സ്ഥലത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. മോട്ടോർ സൈക്കിളിൽ എത്തിയാണ് ഇയാൾ കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നത്. ഇരുന്നൂറിലേറെ സിസിടിവികളിലെ ദൃശ്യങ്ങൾ പരിശോധിച്ചും സൈബർ സെൽ സഹായത്തോടെയുമാണ് പ്രതിയെ കണ്ടെത്തിയത്. ‌

‘യുദ്ധം അവസാനിച്ചു’, ഗാസ സമാധാന ഉച്ചകോടിക്ക് മുന്‍പ് ട്രംപിന്റെ പ്രഖ്യാപനം

‘യുദ്ധം അവസാനിച്ചു’, ഗാസ സമാധാന ഉച്ചകോടിക്ക് മുന്‍പ് ട്രംപിന്റെ പ്രഖ്യാപനം

വാഷിങ്ടണ്‍: ഗാസയിലെ ഇസ്രയേല്‍ – ഹമാസ് യുദ്ധം അവസാനിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഗാസയിലെ യുദ്ധം പൂര്‍ണമായും അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഈജിപ്തിലെ കയ്റോയിലെ ഷരം അല്‍ ശൈഖില്‍ നടക്കുന്ന അന്താരാഷ്ട്ര ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ തിരിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം. വെടിനിര്‍ത്തല്‍ നിലനില്‍ക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഈജിപ്ഷ്യന്‍ പ്രസിഡന്റ് എല്‍-സിസിയും സംയുക്തമായി അധ്യക്ഷത വഹിക്കുന്ന ഉച്ചകോടിയില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ എന്നിവരുള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കും. അതേസമയം, ഉച്ചകോടിക്ക് മുന്‍പ് തന്നെ ബന്ദിമോചനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം ഹമാസും അറിയിച്ചിട്ടുണ്ട്. വെടിനിര്‍ത്തല്‍ കരാര്‍പ്രകാരം തിങ്കളാഴ്ച ഉച്ചവരെയാണ് ഹമാസിന് ബന്ദിമോചനത്തിന് സമയം നല്‍കിയത്. 47 ഇസ്രയേല്‍ ബന്ദികളെയാണ് ഹമാസ് കൈമാറേണ്ടത്. ഇതില്‍ 20 പേരെങ്കിലും ജീവനോടെയുണ്ടെന്നാണ് കണക്ക്. പകരം, ഇസ്രായേല്‍ 250 പലസ്തീന്‍ തടവുകാരെയും 1,700 ല്‍ അധികം തടവുകാരെയും വിട്ടയക്കും.

യുവതി കിണറ്റില്‍ ചാടി, രക്ഷാപ്രവര്‍ത്തനത്തിനിടെ അപകടം, കൊല്ലത്ത് മൂന്ന് മരണം; ഒരാള്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍

യുവതി കിണറ്റില്‍ ചാടി, രക്ഷാപ്രവര്‍ത്തനത്തിനിടെ അപകടം, കൊല്ലത്ത് മൂന്ന് മരണം; ഒരാള്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍

കൊല്ലം: കിണറ്റില്‍ ചാടിയ യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ കൊല്ലം നെടുവത്തൂരില്‍ മൂന്ന് പേര്‍ മരിച്ചു. കിണറിന്റെ കൈവരി ഇടിഞ്ഞാണ് അപകടം. മരിച്ചവരില്‍ ഒരാള്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനാണ്.

നെടുവത്തൂര്‍ സ്വദേശി അര്‍ച്ചനയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. അര്‍ച്ചനയ്ക്ക് പുറമെ കൊട്ടാരക്കരയിലെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ ആറ്റിങ്ങല്‍ സ്വദേശി സോണി, അര്‍ച്ചനയുടെ സുഹൃത്ത് ശിവകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. മൂന്ന് കൂട്ടികളുടെ അമ്മയാണ് മരിച്ച അര്‍ച്ചന. രാത്രി പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം. യുവതി കിണറ്റില്‍ ചാടിയെന്ന സന്ദേശം അനുസരിച്ചായിരുന്നു ഫയര്‍ഫോഴ്‌സ് സ്ഥലത്ത് എത്തിയത്. 80 അടിയോളം താഴ്ചയുള്ള കിണറില്‍ ഈ സമയത്ത് യുവതി കിടക്കുകയായിരുന്നു.

ഇതിനിടെ, അര്‍ച്ചനയെ രക്ഷിക്കാന്‍ സോണി കിണറിലേക്കിറങ്ങുകയായിരുന്നു. ഇതിനിടെയാണ് കിണറിന്റെ കൈവരി തകര്‍ന്ന് താഴേക്ക് പതിച്ചത്. സോണിയുടെയും അര്‍ച്ചനയുടെയും ശരീരത്തിലേക്ക് കല്ലുള്‍പ്പെടെ പതിക്കുകയായിരുന്നു. കിണറിന്റെ കൈവരിക്ക് സമീപം നില്‍ക്കുകയായിരുന്ന ശിവകൃഷ്ണനും കിണറിലേക്ക് വീഴുകയായിരുന്നു.