പൊതു അവധി; പിഎസ്‍സി പരീക്ഷകൾ മാറ്റി

പൊതു അവധി; പിഎസ്‍സി പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാ​ഗമായി പൊതു അവധി പ്രഖ്യാപിച്ചതിനാൽ ഈ മാസം 30നു (ചൊവ്വാഴ്ച) നടത്താനിരുന്ന എല്ലാ പരീക്ഷകളും പിഎസ്‍സി മാറ്റിവച്ചു. പരീക്ഷകൾ, കായിക പരീക്ഷ, നിയമന പരിശോധന എന്നിവയാണ് മാറ്റിയത്. ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ്, കയർഫെ‍ഡിൽ കെമിസ്റ്റ്, ആർക്കൈവ്സ് വകുപ്പിൽ കൺസർവേഷൻ ഓഫീസർ തസ്തികകളിലേക്കുള്ള ഒക്ടോബർ എട്ടിനു നടത്തും.

വനം- വന്യജീവി വകുപ്പിൽ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ (കാറ്റ​ഗറി നമ്പർ 277/2024) തസ്തികയ്ക്കു തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം, പേരൂർക്കട എസ്എപി പരേഡ് ​ഗ്രൗണ്ട് എന്നിവിടങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ശാരീരിക അളവെടുപ്പും വാക്കിങ് ടെസ്റ്റും ഒക്ടോബർ മൂന്നിലേക്ക് മാറ്റി. 30നു നടത്താനിരുന്ന നിയമന പരിശോധനയും മാറ്റിവച്ചു.

അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം മുങ്ങി

അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം മുങ്ങി

അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മുങ്ങി. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങവേ അഴിമുഖത്ത് ശക്തമായ തിരയിൽപ്പെട്ട വള്ളം പുലിമുട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പിന്നാലെ വടം കെട്ടി വലിച്ച് മാറ്റിയെങ്കിലും വള്ളം തകർന്ന് അകത്തേക്ക് വെള്ളം കയറുകയായിരുന്നു. വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം. വർക്കല സ്വദേശി എഫ് കെ ഗ്രൂപ്പ് ഉടമ സുധീറിൻ്റെ ഉടമസ്ഥതയിലുള്ള താങ്ങുവല വള്ളമാണ് അകടത്തിൽപ്പെട്ടത്.

അപകടത്തിൽ പരിക്കേറ്റ പെരുമാതുറ വലിയ വിളാകം സ്വദേശി അൻസാർ (46) നെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയാതായാണ് സൂചന.

ഓപ്പറേഷന്‍ നുംഖോര്‍: ദുല്‍ഖറിന്റെ ഒരു കാര്‍കൂടി പിടിച്ചെടുത്തു

ഓപ്പറേഷന്‍ നുംഖോര്‍: ദുല്‍ഖറിന്റെ ഒരു കാര്‍കൂടി പിടിച്ചെടുത്തു

കൊച്ചി: ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒരു കാര്‍ കൂടി കസ്റ്റംസ് പിടിച്ചെടുത്തു. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള നിസാന്‍ പട്രോള്‍ വൈ 16 എന്ന കാറാണ് കണ്ടെത്തിയത്. ചുവന്ന നിറത്തിലുള്ള കാര്‍ കൊച്ചിയിലെ ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് കണ്ടെത്തിയത്. കാര്‍ നിയമ വിരുദ്ധമായി വിദേശത്ത് നിന്നും എത്തിച്ചതാണ് എന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യന്‍ ആര്‍മിയുടെ പേരില്‍ പേരിലാണ് വാഹനത്തിന്റെ ആദ്യ രജിസ്‌ട്രേഷന്‍. പിന്നീട് കര്‍ണാടകയിലേക്ക് രജിസ്‌ട്രേഷന്‍ മാറ്റി. ഇതിന് ശേഷമാണ് ദുല്‍ഖറിന്റെ കൈവശം എത്തിയത്. ഹിമാചല്‍ സ്വദേശിയില്‍ നിന്നാണ് ദുല്‍ഖര്‍ വാഹനം കടത്തിയത്.

ഓപ്പറേഷന്‍ നുംഖോറിന് ശേഷം ദുല്‍ഖറിന്റെ പക്കല്‍ ഉണ്ടായിരുന്ന മൂന്ന് വാഹനങ്ങളായിരുന്നു കസ്റ്റംസ് അന്വേഷിച്ചത്. ഇതിലൊന്നാണ് ഇപ്പോള്‍ കൊച്ചി വെണ്ണലയിലുള്ള ബന്ധുവിന്റെ ഫ്‌ളാറ്റില്‍ നിന്നും പിടിച്ചെടുത്തിരിക്കുന്നത്.

ഓപ്പറേഷന്‍ നുംഖോറില്‍ നിന്നും ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം നേരത്തെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു. ഓപ്പറേഷന്‍ നുംഖോറുമായി ബന്ധപ്പെട്ട് ദുല്‍ഖറിന്റെ രണ്ടു ലാന്‍ഡ് റോവറുകള്‍ ഉള്‍പ്പെടെ നാലു വാഹനങ്ങളാണ് കസ്റ്റംസിന്റെ സംശയ നിഴലിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ, ഓപ്പറേഷന്‍ നുംഖോറിന്റെ പേരില്‍ വാഹനം പിടിച്ചെടുത്ത കസ്റ്റംസ് നടപടി ചോദ്യം ചെയ്ത് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വാഹനങ്ങള്‍ വാങ്ങിയത് നിയമവിധേയമായിട്ടാണ്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കാതെ വാഹനം പിടിച്ചെടുത്തത് നിയമവിരുദ്ധമാണ്. ഉദ്യോഗസ്ഥരുടെ നടപടി റദ്ദാക്കി, പിടിച്ചെടുത്ത വാഹനം തിരികെ വിട്ടു നല്‍കാന്‍ നിര്‍ദേശിക്കണമെന്നുമാണ് ഹര്‍ജിയില്‍ ദുല്‍ഖര്‍ സല്‍മാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാനിരിക്കെയാണ് നടന്‍ വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്.

ആറ്റിങ്ങല്‍ ഗവ. ബോയ്‌സ് ഹൈസ്‌ക്കൂളിലെ ‘മധുരം-1983’ കൂട്ടായ്മയുടെ രണ്ടാം മെഗാമീറ്റ് സെപ്റ്റംബർ 28ന്

ആറ്റിങ്ങല്‍ ഗവ. ബോയ്‌സ് ഹൈസ്‌ക്കൂളിലെ ‘മധുരം-1983’ കൂട്ടായ്മയുടെ രണ്ടാം മെഗാമീറ്റ് സെപ്റ്റംബർ 28ന്

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ ഗവ. ബോയ്‌സ് ഹൈസ്‌ക്കൂളില്‍ 1982-83 കാലഘട്ടങ്ങളില്‍ പഠിച്ചിരുന്ന വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ മധുരം – 1983 സംഘടിപ്പിക്കുന്ന രണ്ടാമത് മെഗാമീറ്റ് 2025 സെപ്റ്റംബര്‍ 28 ഞായറാഴ്ച ആറ്റിങ്ങല്‍ പൂവമ്പാറ പാലത്തിനു സമീപമുള്ള എസ്.എ.വി. ഹാളില്‍ ഒത്തു കൂടുന്നു.

രാവിലെ 9 മണിക്ക് രജിസ്‌ട്രേഷനോടുകൂടി ആരംഭിക്കുന്ന ചടങ്ങില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറും ആറ്റിങ്ങല്‍ നിവാസിയുമായ ബി. സുനില്‍കുമാര്‍ വിശിഷ്ടാതിഥിയാകും. ഗുരുനാഥന്മാരായ രവീന്ദ്രന്‍, ശശീധരന്‍ നായര്‍, രമ, സൈദ എന്നിവരും പങ്കെടുക്കും. ഒരു ദിനം മുഴുവന്‍ നീളുന്ന കൂട്ടായ്മ വൈകുന്നേരം 4.30
മണിയോടുകൂടി അവസാനിക്കും.

ഹൃദയപൂര്‍വം: ഹൃദയാഘാത പ്രഥമ ശുശ്രൂഷാ പരിശീലന ക്യാമ്പയിന്‍ മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും

ഹൃദയപൂര്‍വം: ഹൃദയാഘാത പ്രഥമ ശുശ്രൂഷാ പരിശീലന ക്യാമ്പയിന്‍ മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ഹൃദയാഘാത പ്രഥമ ശുശ്രൂഷാ (സിപിആര്‍: കാര്‍ഡിയോ പള്‍മണറി റെസെസിറ്റേഷന്‍) പരിശീലന ബോധവത്ക്കരണ ക്യാമ്പയിന്‍ ‘ഹൃദയപൂര്‍വം’ സംസ്ഥാനതല ഉദ്ഘാടനം ലോക ഹൃദയ ദിനമായ സെപ്റ്റംബര്‍ 29 തിങ്കളാഴ്ച രാവിലെ 8.30ന് നിയമസഭ ശങ്കര നാരായണന്‍ തമ്പി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ അധ്യക്ഷത വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പങ്കെടുക്കും. മന്ത്രിമാര്‍, എംഎല്‍എമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉദ്ഘാടനത്തിന് ശേഷം നിയമസഭാ സാമാജികര്‍ക്കും ജീവനക്കാര്‍ക്കുമുള്ള പരിശീലനം ആരംഭിക്കും.

ഹൃദയാഘാതം ഉണ്ടാകുന്ന രോഗിയ്ക്ക് ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് നല്‍കുന്ന ശാസ്ത്രീയമായ പ്രഥമ ശുശ്രൂഷാ പരിശീലനം എല്ലാവര്‍ക്കും ലഭ്യമാക്കാനാണ് സംസ്ഥാന വ്യാപകമായി ജനകീയമായ പരിശീലന പരിപാടി ആരംഭിക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി ആകെ 200-ലധികം പരിശീലന കേന്ദ്രങ്ങള്‍ ഉണ്ടാകും.

ആധുനിക മാനിക്കിനുകളുടെ സഹായത്തോടെയാണ് പരിശീലനം. സംസ്ഥാനത്ത് ഉടനീളം നടക്കുന്ന പരിശീലന പരിപാടികളില്‍ മെഡിക്കല്‍ കോളേജുകള്‍, മറ്റ് ആശുപത്രികള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ പരിശീലനത്തിന് നേതൃത്വം നല്‍കും. ഐഎംഎ, കെജിഎംഒഎ എന്നിവരുടെ സഹകരണത്തോടെയാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളിലും പരിശീലന പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ നല്ലൊരു ജനവിഭാഗത്തെ സിപിആര്‍ പരിശീലനത്തില്‍ പ്രാവീണ്യമുള്ളവരാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.

ഡ്രൈവര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍, സന്നദ്ധസേവകര്‍ തുടങ്ങി വലിയൊരു സേനക്ക് പ്രഥമ ശുശ്രൂഷയില്‍ പരിശീലനം നല്‍കും. കേരളത്തിലെ മുഴുവന്‍ ജനങ്ങളെയും പ്രഥമ ശുശ്രൂഷയില്‍ പരിശീലനം നല്‍കി പ്രാപ്തരാക്കുക എന്നതാണ് ഈ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.

പരിശീലനം ലഭിച്ച ഏതൊരാള്‍ക്കും ചെയ്യാന്‍ സാധിക്കുന്ന പ്രഥമ ശുശ്രൂഷാ മാര്‍ഗമാണ് സിപിആര്‍. ഹൃദയം സ്ഥിതിചെയ്യുന്ന നെഞ്ചിന്റെ ഇടത് ഭാഗത്താണ് സിപിആര്‍ ചെയ്യേണ്ടത്. ആദ്യത്തെ കൈയുടെ മുകളില്‍ മറ്റൊരു കൈ വയ്ക്കുകയും വിരലുകള്‍ പരസ്പരം ബന്ധിപ്പിക്കുകയും ചെയ്ത് അഞ്ചുമുതല്‍ 6 സെന്റിമീറ്റര്‍ താഴോട്ട് നെഞ്ചില്‍ അമര്‍ത്തിയാണ് സിപിആര്‍ നല്‍കേണ്ടത്. സിപിആറിന് പുറമേ വായിലൂടെ കൃത്രിമ ശ്വാസോച്ഛ്വാസവും നല്‍കണം. രോഗി പ്രതികരിക്കുന്നതു വരെയോ ആശുപത്രിയില്‍ എത്തുന്നത് വരേയോ ഇത് തുടരണം.

ആശ്രിത വിസയിൽ കഴിയുന്നവർക്ക് ജോലി ചെയ്യാം; പുതിയ നീക്കവുമായി സൗദി

ആശ്രിത വിസയിൽ കഴിയുന്നവർക്ക് ജോലി ചെയ്യാം; പുതിയ നീക്കവുമായി സൗദി

റിയാദ്: രാജ്യത്ത് ആശ്രിത വിസയിൽ കഴിയുന്നവർക്ക് ജോലി ചെയ്യാൻ അനുമതി നൽകി സൗദി അറേബ്യ. ഇത് സംബന്ധിച്ച പുതിയ നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകി. പുതിയ തീരുമാനം ഇന്ത്യക്കാർ അടക്കമുള്ള പ്രവാസികൾക്ക് ഏറെ ഗുണകരമാണ്.

മുൻപ് രാജ്യത്ത് ആശ്രിത വിസയിൽ എത്തുന്നവർ ജോലി ചെയ്യുന്നത് നിയമവിരുദ്ധമായിരുന്നു. എന്നാൽ വർധിച്ച് വരുന്ന തൊഴിലാളി ക്ഷാമം പരിഗണിച്ചാണ് ആശ്രിത വിസയിൽ ഉള്ളവർക്ക് ഇളവ് നൽകാൻ സർക്കാർ തീരുമാനിച്ചത്.

വിദേശത്ത് നിന്ന് ഒരാളെ പുതിയതായി നിയമിക്കുന്നത് വഴി കമ്പനികൾക്ക് വലിയ ചെലവാണ് ഉണ്ടാകുന്നത്. അത് ഒഴിവാക്കാൻ പുതിയ നീക്കം സഹായിക്കും. പുതിയ നിയമത്തിലൂടെ ഓരോ കുടുംബത്തിന്റെയും വരുമാനം വർധിക്കുകയും ജീവിത നിലവാരം ഉയരുകയും ചെയ്യും.

ആശ്രിത വിസയിൽ കഴിയുന്ന ഭർത്താവ്, ഭാര്യ, ജോലി ചെയ്യുന്ന സ്ത്രീയുടെ അച്ഛൻ എന്നിവർക്കാണ് ഈ നിയമത്തിലൂടെ ജോലി ചെയ്യാൻ അനുമതി. എന്നാൽ സ്വദേശിവത്കരണത്തിന്റെ ഭാഗമായി നിയന്ത്രണമേർപ്പെടുത്തിയ മേഖലകളിൽ ജോലി ചെയ്യാൻ ഇവർക്ക് അനുമതിയില്ല. അടുത്ത മാസം മുതലായിരിക്കും നിയമം നടപ്പിലാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.