ബിന്ദു വധക്കേസില്‍ സെബാസ്റ്റ്യനുമായി തെളിവെടുപ്പ്, ചുരുളഴിക്കാന്‍ ക്രൈം ബ്രാഞ്ച്

ബിന്ദു വധക്കേസില്‍ സെബാസ്റ്റ്യനുമായി തെളിവെടുപ്പ്, ചുരുളഴിക്കാന്‍ ക്രൈം ബ്രാഞ്ച്

ആലപ്പുഴ: ചേര്‍ത്തല ബിന്ദു പത്മനാഭന്‍ വധക്കേസില്‍ ചിത്രം തെളിയുന്നു. കേസിലെ പ്രതി സെബാസ്റ്റ്യനെ ഇയാളുടെ പള്ളിപ്പുറത്തെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തിയതിന് പിന്നാലെയാണ് പുതിയ വിവരങ്ങള്‍ പുറത്തുവന്നത്. ബിന്ദുവിനെ കൊന്ന് വീടിന്റെ സമീപത്ത് കുഴിച്ചിടുകയും മാസങ്ങള്‍ക്ക് ശേഷം അസ്ഥികള്‍ കത്തിക്കുകയും ചെയ്തതായും സെബാസ്റ്റ്യന്‍ മൊഴി നല്‍കിയതായാണ് പൊലീസ് നല്‍കുന്ന വിവരം.

സെബാസ്റ്റ്യനെ ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ ലഭിച്ചതിന് പിന്നാലെയാണ് പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തിയത്. 2006 മെയ് മാസത്തിലാണ് ബിന്ദുവിനെ കൊലപ്പെടുത്തിയത് എന്നാണ് പ്രതി നല്‍കിയിരിക്കുന്ന മൊഴിയെന്നാണ് വിവരം. സഹോദരന്റെ പരാതിയിലും 2006 മെയ് മുതല്‍ ബിന്ദുവിന്റെ കാണാനില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ബിന്ദുവിനെ കൊലപ്പെടുത്തി കഷ്ണങ്ങളാണ് പള്ളിപ്പുറത്തെ വീട്ടുവളപ്പില്‍ പലയിടത്തായി കുഴിച്ചിട്ടെന്നും, പിന്നീട് അഴുകി എന്ന് ഉറപ്പാക്കിയ ശേഷം എല്ലുകള്‍ ശേഖരിച്ച് കത്തിച്ചെന്നുമാണ് സെബാസ്റ്റിയന്റെ മൊഴിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

വീട്ടിലെ തെളിവെടുപ്പിന് ശേഷം വേമ്പനാട്ട് കായലിന്റെ തണ്ണീര്‍മുക്കം ഭാഗത്തും തെളിവെടുപ്പിനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്. മൃതദേഹ ഭാഗങ്ങള്‍ ഇവിടെയും ഉപേക്ഷിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ജെയ്നമ്മ, തിരോധാനക്കേസില്‍ അറസ്റ്റിലായ സെബാസ്റ്റ്യന്‍ ചോദ്യം ചെയ്യലിനിടെ ബിന്ദുവിനെ കൊലപ്പെടുത്തിയതായി വെളിപ്പെടുത്തി എന്നാണ് ക്രൈംബ്രാഞ്ച് കസ്റ്റഡി അപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്. ബിന്ദു പത്മനാഭന്റെ തിരോധാനക്കേസ് കൊലപാതകക്കേസായി മാറ്റിക്കൊണ്ടുള്ള റിപ്പോര്‍ട്ടും ക്രൈം ബ്രാഞ്ച് കോടതിയില്‍ നല്‍കിയിരുന്നു.

വീട്ടുകാരുമായി അകന്നുകഴിയുന്ന ബിന്ദു പത്മനാഭന്റെ സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ വേണ്ടിയാണ് കൊലപാതകം എന്നാണ് പ്രതിയുടെ വെളിപ്പെടുത്തല്‍. ബിന്ദുവിന്റെ സ്വത്തുക്കള്‍ സെബാസ്റ്റിയനും കൂട്ടരും വ്യാജരേഖയുണ്ടാക്കി വില്‍പന നടത്തുകയും ചെയ്തിരുന്നു.

സ്‌കൂള്‍ കലോത്സവം: ‘എ’ ഗ്രേഡ് വിജയികള്‍ക്ക് സര്‍ക്കാരിന്റെ സമ്മാനം

സ്‌കൂള്‍ കലോത്സവം: ‘എ’ ഗ്രേഡ് വിജയികള്‍ക്ക് സര്‍ക്കാരിന്റെ സമ്മാനം

ആലപ്പുഴ: സംസ്ഥാനത്ത് സ്‌കൂള്‍ കലോത്സവത്തിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും സര്‍ക്കാരിന്റെ വക 1000 രൂപ ഗ്രാന്റ് ആയി നല്‍കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. ജനപങ്കാളിത്തത്തോട് കൂടി പരാതിരഹിതമായി കലോത്സവം സംഘടിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും താമസം, ഭക്ഷണം തുടങ്ങിയവയെല്ലാം കൃത്യമായി സജ്ജീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കലോത്സവത്തിലെ സ്വര്‍ണക്കപ്പ് തൃശൂരില്‍ ആയതുകൊണ്ട്, ഘോഷയാത്ര തിരുവനന്തപുരത്ത് നിന്നും കാസര്‍ഗോഡ് നിന്നും തൃശൂരിലേക്ക് എത്തുന്നതായിട്ടാണ് ക്രമീകരിക്കാന്‍ ഉദ്ദേശിക്കുന്നത്. സ്‌കൂള്‍ കായികമേളയില്‍ ഇത്തവണ പരിഷ്‌കരിച്ച മാനുവലില്‍ നടക്കുമെന്നും കളരിപ്പയറ്റ് മത്സരത്തില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കുട്ടികള്‍ക്ക് ആധാര്‍ കാര്‍ഡ് ഇല്ലാത്തതിന്റെ പേരില്‍ അധ്യാപകര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യം ഗൗരവകരമാണ്. നിരവധി അപേക്ഷകള്‍ വന്നതിന്റെ പശ്ചാത്തലത്തില്‍ പുനഃപരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. എട്ട് വര്‍ഷവും പത്ത് വര്‍ഷവും ജോലി ചെയ്തിട്ട് പിരിച്ചുവിടുക എന്നത് അനീതിയാണ്. വിദ്യാഭ്യാസ സെക്രട്ടറി വാസുകിയെ കണ്‍വീനറായി കമ്മിറ്റിയെ നിയമിച്ചിട്ടുണ്ട്. ആധാറിന് പകരം, കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റ്, കൂടി പരിഗണിക്കാം എന്നതാണ് നിര്‍ദ്ദേശിക്കുന്നതെന്ന് വി ശിവന്‍കുട്ടി വ്യക്തമാക്കി.

ദുര്‍ഗാഷ്ടമി: പൊതു അവധിക്കായി സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നെന്ന് എന്‍എസ്എസ്

ദുര്‍ഗാഷ്ടമി: പൊതു അവധിക്കായി സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നെന്ന് എന്‍എസ്എസ്

കോട്ടയം: ദുര്‍ഗാഷ്ടമി പ്രമാണിച്ച് ചൊവ്വാഴ്ച പൊതു അവധി ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മറ്റാരെങ്കിലും ആവശ്യപ്പെട്ടിരുന്നോ എന്ന് അറിയില്ലെന്നും അവരും ആവശ്യപ്പെട്ട് കാണുമെന്നും സുകുമാരന്‍ നായര്‍ പെരുന്നയില്‍ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്തെ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍ക്കും പ്രൊഫഷണല്‍ കോളജ് ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. നെഗോഷ്യബിള്‍ ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

കോട്ടയം: ദുര്‍ഗാഷ്ടമി പ്രമാണിച്ച് ചൊവ്വാഴ്ച പൊതു അവധി ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മറ്റാരെങ്കിലും ആവശ്യപ്പെട്ടിരുന്നോ എന്ന് അറിയില്ലെന്നും അവരും ആവശ്യപ്പെട്ട് കാണുമെന്നും സുകുമാരന്‍ നായര്‍ പെരുന്നയില്‍ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്തെ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍ക്കും പ്രൊഫഷണല്‍ കോളജ് ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. നെഗോഷ്യബിള്‍ ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

കോണ്‍ഗ്രസിനെയോ ബിജെപിയോ ആരെയും താന്‍ വിളിച്ചിട്ടില്ല. നിലപാടിന് യാതൊരു മാറ്റവുമില്ല. പറഞ്ഞത് ശബരിമല വിഷയത്തിലെ നിലപാടാണ്. അത് അംഗങ്ങള്‍ കൂടി അറിയാന്‍ യോഗത്തില്‍ പറഞ്ഞു കഴിഞ്ഞു. യോഗത്തില്‍ ഈ നിലപാട് എല്ലാവരും അംഗീകരിക്കുകയും ചെയ്തു. രാഷ്ട്രീയ നിലപാട് അല്ല ഇതെന്നും കോണ്‍ഗ്രസോ ബിജെപിയോ കാണാന്‍ വരുന്നതില്‍ ആലോചിച്ച് പറയേണ്ട കാര്യമാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ഇക്കാര്യം സംസാരിക്കാന്‍ ആണെങ്കില്‍ വരേണ്ടതില്ല. മറ്റു കാര്യങ്ങള്‍ക്ക് ആളുകള്‍ വരേണ്ടെന്ന് പറയാന്‍ കഴിയുമോയെന്നും സുകുമാരന്‍ നായര്‍ ചോദിച്ചു.

‘സി​ഗരറ്റില്ലാതെ എഴുതാൻ പറ്റുന്നില്ലെങ്കിൽ അച്ഛന് അഭിനയിച്ചാൽ പോരെ; വലിക്കുന്നതിന്റെ എണ്ണം കാണുമ്പോൾ പേടി തോന്നും’

‘സി​ഗരറ്റില്ലാതെ എഴുതാൻ പറ്റുന്നില്ലെങ്കിൽ അച്ഛന് അഭിനയിച്ചാൽ പോരെ; വലിക്കുന്നതിന്റെ എണ്ണം കാണുമ്പോൾ പേടി തോന്നും’

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് ഏറ്റവുമൊടുവിൽ തിയറ്ററുകളിലെത്തിയ ചിത്രമാണ് കരം. നോബിൾ ബാബു തോമസാണ് ചിത്രത്തിൽ നായകനായെത്തിയത്. വലിയ ഹൈപ്പോടെയാണ് ചിത്രം തിയറ്ററുകളിലെത്തിയതെങ്കിലും തിയറ്ററുകളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ കരത്തിനായില്ല. ഇപ്പോഴിതാ അച്ഛൻ ശ്രീനിവാസനെക്കുറിച്ച് വിനീത് പറഞ്ഞ കാര്യങ്ങളാണിപ്പോൾ ശ്രദ്ധേയമാകുന്നത്.

അച്ഛൻ വലിക്കുന്ന സി​ഗരറ്റിന്റെ എണ്ണം തനിക്ക് പേടിയായിരുന്നുവെന്നാണ് വിനീത് പറയുന്നത്. “മലർവാടി ഇറങ്ങിയിട്ട് 15 വർഷമായി. ഇപ്പോഴും ആദ്യം മനസിലേക്ക് വരുന്നത് ജ​ഗതി ശ്രീകുമാർ അങ്കിളിന്റെ മുഖമാണ്. ആ മുഖത്താണ് ആദ്യ സിനിമയുടെ ആദ്യ ഷോട്ടിനായി കാമറ വച്ചത്.

ഡേറ്റ് ചോദിച്ച് ഒരു താരത്തിനെ കാണാൻ പോവുന്നതും അദ്ദേഹത്തെയാണ്. ലൊക്കേഷനിൽ വരുമ്പോൾ അമ്പിളിച്ചേട്ടനെന്നും അല്ലാത്തപ്പോൾ ജ​ഗതിയങ്കിൾ എന്നാണ് വിളിച്ചിരുന്നത്. സിനിമ കണ്ടാണ് ഞാൻ വളർന്നത്. അച്ഛനോട് ഞാൻ ചോദിച്ചിട്ടുണ്ട്, സിനിമ വിജയിക്കുന്ന സമയത്ത് സന്തോഷം ഉണ്ടാവാറില്ലേ എന്ന്.

എന്റെ ചോദ്യം കേട്ട് ഒരു സി​ഗരറ്റിന് തീ കൊളുത്തിക്കൊണ്ട് മറുപടി വന്നു. വളരെ കുറച്ച് സമയത്തേക്ക് മാത്രം. ആ സിനിമ ഓടിക്കൊണ്ടിരിക്കുമ്പോൾ അടുത്ത സിനിമയുടെ ജോലിയിലല്ലേ? സന്തോഷത്തിനിടയിലും മനസിൽ ഓടുന്നത് അടുത്ത സിനിമയുടെ സീനുകളാണ്.”- വിനീത് ശ്രീനിവാസൻ പറഞ്ഞു. അച്ഛൻ പറഞ്ഞത് ഇന്ന് മനസിലാക്കുന്നുണ്ടെന്നും തട്ടത്തിൻ മറയത്ത് വരെ സിനിമ വിജയിക്കുന്നത് താൻ ആസ്വദിച്ചിട്ടുണ്ടെന്നും വിനീത് പറയുന്നു. ഇപ്പോൾ സിനിമ നന്നായി ഓടിയാൽ രക്ഷപ്പെട്ടുവെന്ന ആശ്വാസമാണ് തോന്നുന്നതെന്നും ഇത് കാലം വരുത്തുന്ന മാറ്റമാണെന്നും അദ്ദേഹം പറഞ്ഞു.

സിനിമ അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് ചെറുപ്പത്തിൽ തന്നെ മനസിലായ കാര്യമാണെന്നും അച്ഛൻ വലിക്കുന്ന സി​ഗരറ്റിന്റെ എണ്ണം തനിക്ക് പേടിയായിരുന്നുവെന്നും വിനീത് പറഞ്ഞു. സി​ഗരറ്റില്ലാതെ എഴുതാൻ പറ്റുന്നില്ലെങ്കിൽ അച്ഛന് അഭിനയിച്ചാൽ പോരെയെന്ന് തോന്നിയിട്ടുണ്ടെന്നും വിനീത് കൂട്ടിച്ചേർത്തു. പക്ഷേ അതും ഇന്ന് മനസിലാക്കാൻ പറ്റുന്നുണ്ടെന്നും സംവിധാനം ചെയ്യുന്ന ടെൻഷൻ ഒഴിവാക്കാൻ അഭിനയിച്ചാൽ മാത്രം മതിയെന്ന് തീരുമാനിക്കാൻ പറ്റില്ലെന്നും വിനീത് പറഞ്ഞു.

ആദ്യ ദിനം തന്നെ 13 കോടി; ശിവകാർ‌ത്തികേയന്റെ ആ സൂപ്പർ ഹിറ്റ് ചിത്രവും ഒടിടിയിലേക്ക്

ആദ്യ ദിനം തന്നെ 13 കോടി; ശിവകാർ‌ത്തികേയന്റെ ആ സൂപ്പർ ഹിറ്റ് ചിത്രവും ഒടിടിയിലേക്ക്

ശിവകാർത്തികേയനെ നായകനാക്കി എആർ മുരുഗദോസ് സംവിധാനം ചെയ്ത ചിത്രമാണ് ‘മദ്രാസി’. സെപ്റ്റംബര്‍ 5 ന് തിയറ്ററുകളിലെത്തിയ ചിത്രം ഇപ്പോൾ ഒടിടിയിലൂടെ പ്രേക്ഷകരിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. മലയാളി താരം ബിജു മേനോനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു.

ബിജു മേനോന്റെ കരിയറിലെ ഒൻപതാമത്തെ തമിഴ് ചിത്രമാണിത്‌. ഒക്ടോബർ ഒന്നിന് ആമസോൺ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. ശ്രീലക്ഷ്മി മൂവീസ് നിര്‍മിച്ച ചിത്രത്തില്‍ വിദ്യുത് ജമാൽ, സഞ്ജയ് ദത്ത്, വിക്രാന്ത്, രുക്മിണി വസന്ത് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

എ ആർ മുരുഗദോസും ശിവകാർത്തികേയനും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയാണ് മദ്രാസി. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം സുധീപ് ഇളമൺ, എഡിറ്റിങ് ശ്രീകർ പ്രസാദ് എന്നിവർ നിർവഹിക്കുന്നു. 13.65 കോടിയാണ് ചിത്രം ഓപ്പണിങ് ദിവസം ഇന്ത്യയിൽ നിന്ന് നേടിയത്. ആ​ഗോളതലത്തിൽ ആദ്യ ദിവസം 21 കോടിയും ചിത്രം കളക്ട് ചെയ്തു. അമരൻ എന്ന ചിത്രത്തിന് ശേഷം ശിവകാർത്തികേയന്റെ മികച്ച ഓപ്പണിങ് കൂടിയാണ് മദ്രാസി. ലോകമെമ്പാടുമായി ചിത്രം ഇതുവരെ 62 കോടി കളക്ഷൻ നേടുകയും ചെയ്തു.

സബ്-ഇൻസ്പെക്ടറാകാൻ അവസരം; മികച്ച ശമ്പളം,3073 ഒഴിവുകൾ

സബ്-ഇൻസ്പെക്ടറാകാൻ അവസരം; മികച്ച ശമ്പളം,3073 ഒഴിവുകൾ

ഡൽഹി പൊലീസിലും സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സിലും (CAPFs) സബ്-ഇൻസ്പെക്ടർമാരുടെ (SI) നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ SSC CPO 2025 വിജ്ഞാപനം പുറത്തിറക്കി.

മികച്ച ശമ്പള പാക്കേജുള്ള സർക്കാർ ജോലി ആഗ്രഹിക്കുന്നവർ ഈ അവസരം നഷ്ടപ്പെടുത്തരുത്. നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 35,400 മുതൽ 1,12,400 രൂപ വരെ ലഭിക്കും. ഡൽഹി പൊലീസിൽ സബ്-ഇൻസ്പെക്ടർ (എക്സിക്യൂട്ടീവ്), സി എ പി എഫുകളിൽ സബ്-ഇൻസ്പെക്ടർ (ജനറൽ ഡ്യൂട്ടി) എന്നി തസ്തികകളിലായി 3073 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഡൽഹി പൊലീസിൽ എസ്‌ഐ (എക്സിക്യൂട്ടീവ്) വിഭാഗത്തിൽ പുരുഷൻമാർ-142 സ്ത്രീ- 70, സി എ പി എഫുകളിൽ എസ്‌ ഐ (ജിഡി) പുരുഷൻ & സ്ത്രീ 2861 ഒഴിവുകളുമാണ് ഉള്ളത്.

വിദ്യാഭ്യാസ യോഗ്യത

സബ്-ഇൻസ്‌പെക്ടർ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് ഉദ്യോഗാർത്ഥിക്ക് അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബാച്ചിലേഴ്സ് ബിരുദമോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം.

അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം, എന്നാൽ കട്ട്-ഓഫ് തീയതിയിലോ അതിന് മുമ്പോ ബിരുദ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചിരിക്കണം.

പ്രായപരിധി

20 വയസ്സ് മുതൽ 25 വയസ്സ് വരെയുള്ളവർക്ക് അപേക്ഷകൾ നൽകാം. അപേക്ഷകർ 2000 ഓഗസ്റ്റ് 2-ന് മുമ്പോ 2005 ഓഗസ്റ്റ് 1-ന് ശേഷമോ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് നിയമനുസൃതമായ ഇളവുകൾ ലഭിക്കും.

തെരഞ്ഞെടുപ്പ് പ്രക്രിയ
പേപ്പർ-I: കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ

ഇത് സെലക്ഷൻ പ്രക്രിയയുടെ ആദ്യ ഘട്ടമാണ്. 200 മാർക്കിന് ആകെ 200 ചോദ്യങ്ങളുള്ള ഒരു ഒബ്ജക്റ്റീവ്-ടൈപ്പ് പരീക്ഷയാണിത്. പരീക്ഷയുടെ ദൈർഘ്യം 2 മണിക്കൂറാണ്. ഓരോ തെറ്റായ ഉത്തരത്തിനും 0.25 മാർക്കിന്റെ നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും.

ജനറൽ ഇന്റെലിജൻസ് ആൻഡ് റീസണിംഗ് : 50 ചോദ്യങ്ങൾ (50 മാർക്ക്)

പൊതുവിജ്ഞാനവും പൊതു അവബോധവും: 50 ചോദ്യങ്ങൾ (50 മാർക്ക്)

ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്: 50 ചോദ്യങ്ങൾ (50 മാർക്ക്)

ഇംഗ്ലീഷ് കോംപ്രിഹെൻഷൻ: 50 ചോദ്യങ്ങൾ (50 മാർക്ക്)

ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ് (പിഎസ്ടി) ഫിസിക്കൽ എൻഡുറൻസ് ടെസ്റ്റും (പിഇടി)

പേപ്പർ-1 പാസാകുന്ന ഉദ്യോഗാർത്ഥികളെ പിഎസ്ടി, പിഇടി എന്നിവയ്ക്ക് ക്ഷണിക്കും. ഈ ഘട്ടം വളരെ നിർണ്ണായകമാണ്.

പി എസ്ടി : വിജ്ഞാപനത്തിൽ സൂചിപ്പിച്ചിരിക്കുന്ന മാനദണ്ഡങ്ങൾക്കനുസൃതമായി ഉദ്യോഗാർത്ഥികളുടെ ഉയരവും നെഞ്ചും അളക്കുന്നത് ഇതിൽ ഉൾപ്പെടുന്നു.

പി ഇ ടി: ഓട്ടം, ലോംഗ്ജമ്പ്, ഹൈജമ്പ്, ഷോട്ട്പുട്ട് തുടങ്ങിയ വിവിധ പ്രവർത്തനങ്ങളിലൂടെ ഉദ്യോഗാർത്ഥികളുടെ ശാരീരികക്ഷമത ഇത് പരിശോധിക്കും.

പേപ്പർ-II: ഇംഗ്ലീഷ് ലാംഗ്വേജ് & കോംപ്രിഹെൻഷൻ

PET/PST യോഗ്യത നേടുന്നവർ പേപ്പർ-II എക്‌സാമിന് ക്ഷണിക്കും. ഇംഗ്ലീഷ് ഭാഷാ വൈദഗ്ധ്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണിത്.

ചോദ്യങ്ങളുടെ എണ്ണം: 200

പരമാവധി മാർക്ക്: 200

ദൈർഘ്യം: 2 മണിക്കൂർ

നെഗറ്റീവ് മാർക്കിംഗ്: ഓരോ തെറ്റായ ഉത്തരത്തിനും 0.25 മാർക്ക്.

വിശദമായ മെഡിക്കൽ പരിശോധന (DME)

പേപ്പർ-II പാസാകുന്ന ഉദ്യോഗാർത്ഥികൾ ആരോഗ്യപരമായി യോഗ്യരാണെന്ന് ഉറപ്പാക്കാൻ മെഡിക്കൽ ബോർഡ് വിശദമായ മെഡിക്കൽ പരിശോധന (DME) നടത്തും. ഇത് അവസാനഘട്ടമാണ്. ഇതിന് ശേഷം യോഗ്യരായവരുടെ ലിസ്റ്റ് പ്രഖ്യാപിക്കും.

അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 16. കൂടുതൽ വിവരങ്ങൾക്കായി https://ssc.gov.in/ സന്ദർശിക്കുക.