ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; യോഗേഷ് ഗുപ്തയെ ഫയര്‍ഫോഴ്‌സില്‍ നിന്ന് മാറ്റി

ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; യോഗേഷ് ഗുപ്തയെ ഫയര്‍ഫോഴ്‌സില്‍ നിന്ന് മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. ഡിജിപി യോഗേഷ് ഗുപ്തയെ ഫയര്‍ഫോഴ്‌സില്‍ നിന്ന് മാറ്റി പകരം നിധിന്‍ അഗര്‍വാളിനെ പുതിയ ഫയര്‍ഫോഴ്‌സ് മേധാവിയായി നിയമിച്ചു. യോഗേഷ് ഗുപ്തയാണ് പുതിയ റോഡ് സേഫ്റ്റി കമ്മീഷണര്‍.

വനിത എസ്‌ഐമാരോട് മോശമായി പെരുമാറിയെന്ന ആരോപണത്തില്‍ ഉള്‍പ്പെട്ട എസ്പി വി ജി വിനോദ് കുമാറിനും മാറ്റമുണ്ട്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫീസില്‍ എഐജി സ്ഥാനത്ത് നിന്നും ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലേക്കാണ് മാറ്റം. ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ എസ്പി സ്ഥാനത്ത് നിന്ന് സുജിത് ദാസിനും മാറ്റമുണ്ട്. നകുല്‍ ദേശ്മുഖിനെ തൃശ്ശൂര്‍ കമ്മീഷണറായി നിയമിച്ചു. ആര്‍ ഇളങ്കോ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോകുന്ന ഒഴിവിലാണ് നിയമനം.

ക്രമസമാധാന എഡിജിപിയുടെ ഓഫീസിലെ എഐജി കസേരയില്‍ നിന്നാണ് എസ്പി വി ജി വിനോദ് കുമാറിനെ മാറ്റിയത്. പത്തനംതിട്ട ജില്ലയിലെ രണ്ട് വനിതാ എസ്‌ഐമാരാണ് എസ്പിക്കെതിരെ പരാതി നല്‍കിയത്. എസ്പി വി ജി വിനോദ് കുമാര്‍ അര്‍ദ്ധരാത്രിയില്‍ സന്ദേശയങ്ങളയച്ചുവെന്നായിരുന്നു പരാതി. വനിതാ എസ്‌ഐമാരുടെ മൊഴിയും തെളിവുകളും പരിശോധിച്ച ശേഷം നടപടി വേണമെന്ന് ഡിഐജി ശുപാര്‍ശ ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസ് ആസ്ഥാനത്തെ എസ്പി മെറിന്‍ ജോസഫിനോട് വിശദമായ അന്വേഷണം നടത്താന്‍ ഡിജിപി ആവശ്യപ്പെട്ടത്.

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വർധിച്ചു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വർധിച്ചു

കൊച്ചി: രണ്ടു ദിവസത്തിനിടെ 920 രൂപ ഇടിഞ്ഞ സ്വര്‍ണവില വീണ്ടും തിരിച്ചുകയറി 84,000ന് മുകളില്‍ എത്തി. ഇന്ന് പവന് 320 രൂപയാണ് വര്‍ധിച്ചത്. 84,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 40 രൂപയാണ് വര്‍ധിച്ചത്. 10,530 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസം ആദ്യം 77,640 രൂപയായിരുന്നു സംസ്ഥാനത്തെ സ്വര്‍ണവില. സെപ്റ്റംബര്‍ 9 നാണ് സംസ്ഥാനത്തെ സ്വര്‍ണവില എണ്‍പതിനായിരം പിന്നിട്ടത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓരോ ദിവസവും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്ന കാഴ്ചയാണ് ദൃശ്യമായത്. ചൊവ്വാഴ്ച രേഖപ്പെടുത്തിയ 84,840 രൂപയാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില. എന്നാല്‍ കഴിഞ്ഞ രണ്ടുദിവസം വില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റമാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതാണ് ഇപ്പോഴും വില ഉയര്‍ന്ന് നില്‍ക്കാന്‍ പ്രധാന കാരണം.

25 കോടിയുടെ ഭാഗ്യശാലി; തിരുവോണം ബംപര്‍ നറുക്കെടുപ്പ് നാളെ

25 കോടിയുടെ ഭാഗ്യശാലി; തിരുവോണം ബംപര്‍ നറുക്കെടുപ്പ് നാളെ

തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപറിന്റെ കോടിപതികള്‍ ആരെന്ന് ശനിയാഴ്ച അറിയാം. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ പകല്‍ രണ്ടിനാണ് നറുക്കെടുപ്പ്. മന്ത്രി കെഎന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. അച്ചടിച്ച 75 ലക്ഷം ടിക്കറ്റുകളും ഏജന്‍സിക്ക് കൈമാറിയിരുന്നു. 25 കോടി രൂപയാണ് ഒന്നാം സമ്മാനം.

14.07,100 ടിക്കറ്റുകള്‍ വിറ്റ പാലക്കാട് തന്നെയാണ് ഇത്തവണയും ഒന്നാം സ്ഥാനത്ത്. തൃശൂര്‍ ജില്ല 9,37,400 ടിക്കറ്റും തിരുവനന്തപുരം 8,75,900 ടിക്കറ്റും വിറ്റു. കഴിഞ്ഞവര്‍ഷം 71.40 ലക്ഷം ടിക്കറ്റുകളായിരുന്നു വിറ്റത്. 500 രൂപയാണ് ടിക്കറ്റ് വില.

രണ്ടാം സമ്മാനമായി ഒരു കോടി രൂപവീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം പത്ത് പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി രണ്ടുലക്ഷം വീതം പത്ത് പരമ്പരകള്‍ക്കും നല്‍കുന്നു. 5000, 2000, 1000, 500 രൂപയുടെ സമ്മാനങ്ങളുണ്ട്.

ബംഗ്ലാദേശിനെ എറിഞ്ഞൊതുക്കി പാകിസ്ഥാൻ, ഏഷ്യാ കപ്പ് ചരിത്രത്തിലാദ്യമായി ഇന്ത്യ-പാക് സ്വപ്ന ഫൈനല്‍

ബംഗ്ലാദേശിനെ എറിഞ്ഞൊതുക്കി പാകിസ്ഥാൻ, ഏഷ്യാ കപ്പ് ചരിത്രത്തിലാദ്യമായി ഇന്ത്യ-പാക് സ്വപ്ന ഫൈനല്‍

ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യ-പാകിസ്ഥാന്‍ സ്വപ്നഫൈനല്‍. നിര്‍ണായക സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ബംഗ്ലാദേശിനെ 11 റണ്‍സിന് തോല്‍പ്പിച്ചാണ് ഞായറാഴ്ച നടക്കുന്ന കിരീടപ്പോരാട്ടത്തിലേക്ക് ഇന്ത്യക്കൊപ്പം പാകിസ്ഥാനും എത്തിയത്. ഏഷ്യാ കപ്പ് ചരിത്രത്തിലാദ്യമായാണ് ഇന്ത്യയും പാകിസ്ഥാനും ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ഉയര്‍ത്തിയ136 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 25 പന്തില്‍ 30 റണ്‍സെടുത്ത ഷമീം ഹൊസൈന്‍ ആണ് ബംഗ്ലാദേശിന്‍റെ ടോപ് സ്കോറര്‍. സൈഫ് ഹസന്‍ 18 റണ്‍സെുത്തപ്പോള്‍ നൂറുല്‍ ഹസന്‍ 16 റണ്‍സെടുത്തു. വാലറ്റത്ത് റിഷാദ് ഹൊസൈന്‍ 10 പന്തിൽ 16 റണ്‍സുമായി പൊരുതിയെങ്കിലും പാകിസ്ഥാന്‍റെ ജയം തടയാനായില്ല. പാകിസ്ഥാനുവേണ്ടി ഷഹീന്‍ അഫ്രീദി 17 റൺസിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഹാരിസ് റൗഫ് 33 റണ്‍സിന് മൂന്നും സയ്യിം അയൂബ് 16 റണ്‍സിന് രണ്ടു വിക്കറ്റുമെടുത്തു. സ്കോര്‍ പാകിസ്ഥാന്‍ 20 ഓവറില്‍ 135-8, ബംഗ്ലാദേശ് 20 ഓവറില്‍ 124-9

തുടക്കത്തിലെ അടിതെറ്റി

136 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ബംഗ്ലാദേശിന് തുടക്കത്തിലെ അടിതെറ്റി. ഷഹീന്‍ അഫ്രീദി എറിഞ്ഞ ആദ്യ ഓവറിലെ അ‍ഞ്ചാം പന്തില്‍ പര്‍വേസ് ഹൊസൈന്‍ ഇമോണിനെ(0) മടക്കിയ ഷഹീന്‍ അഫ്രീദിയാണ് ബംഗ്ലാദേശിന് ആദ്യ പ്രഹരമേല്‍പ്പിച്ചത്. ഇന്ത്യക്കെതിരെ അര്‍ധസെഞ്ചുറി നേടിയ സെയ്ഫ് ഹസന്‍ പ്രതീക്ഷ നല്‍കിയെങ്കിലും തൗഹിദ് ഹൃദോയിയെ വീഴ്ത്തിയ ഷഹീന്‍ തന്നെ ബംഗ്ലാദേശിനെ പ്രതിരോധത്തിലാക്കി. പിന്നാലെ ഹാരിസ് റൗഫ് സെയ്ഫ് ഹസനെ മടക്കിയതോടെ ബംഗ്ലാദേശ് പവര്‍പ്ലേയില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സിലൊതുക്കി. പവര്‍ പ്ലേക്ക് പിന്നാലെ മെഹ്ദി ഹസനെ(11) വീഴ്ത്തിയ മുഹമ്മദ് നവാസ് ബംഗ്ലാദേശിനെ 44-4ലേക്ക് തള്ളിയിട്ടെങ്കിലും നൂറുല്‍ ഹസനും(21 പന്തില്‍ 16) ഷമീം ഹൊസൈനും ചേര്‍ന്ന് ബംഗ്ലാദേശിനെ 50 കടത്തി.

സ്കോര്‍ 63ല്‍ നില്‍ക്കെ നൂറുല്‍ ഹസനെയും 73ല്‍ നില്‍ക്കെ ക്യാപ്റ്റന്‍ ജേക്കര്‍ അലിയെയും(5) വീഴ്ത്തിയ സയ്യിം അയൂബ് ബംഗ്ലാദേശിന് ഇരട്ട പ്രഹരമേല്‍പ്പിച്ചെങ്കിലപം ക്രീസിലുറച്ച ഷമീം ഹൊസൈന്‍ ബംഗ്ലാദേശിന് പ്രതീക്ഷ നല്‍കി. അവസാന നാലോവറിൽ 46 റണ്‍സായിരുന്നു ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഷഹീന്‍ അഫ്രീദിയെറിഞ്ഞ പതിനേഴാം ഓവറിലെ ആദ്യ പന്തില്‍ തന്‍സിം ഹസന്‍ ബൗണ്ടറി നേടി ബംഗ്ലാദേശിന് പ്രതീക്ഷ നല്‍കിയെങ്കിലും അഞ്ചാം പന്തില്‍ മനോഹരമായൊരു സ്ലോ ബോളില്‍ ഷമീമിനെ(25 പന്തില്‍ 30) ഹാരിസ് റൗഫിന്‍റെ കൈകളിലെത്തിച്ച ഷഹീന്‍ അഫ്രീദി അവരുടെ അവസാന പ്രതീക്ഷയും തകര്‍ത്തു. തന്‍സിം ഹസന്‍ സാക്കിബിനെയും(10), ടസ്കിന്‍ അഹമ്മദിനെയും(4) ഒരോവറില്‍ മടക്കിയ ഹാരിസ് റൗഫ് ബംഗ്ലാദേശിന്‍റെ വാലറുത്തു.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 135 റണ്‍സെടുത്തത്. മുന്‍നിര ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയപ്പോള്‍ ആദ്യ 12 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 55 റണ്‍സ് മാത്രമെടുത്ത പാകിസ്ഥാന്‍ അവസാന എട്ടോവറില്‍ 80 റണ്‍സടിച്ചാണ് പൊരുതാവുന്ന സ്കോറിലെത്തിയത്. 23 പന്തില്‍ 31 റണ്‍സെടുത്ത മുഹമ്മദ് ഹാരിസാണ് പാകിസ്ഥാന്‍റെ ടോപ് സ്കോററായത്. മുഹമ്മദ് നവാസ് 15 പന്തില്‍ 25 റണ്‍സടിച്ചപ്പോള്‍ ഷഹീന്‍ അഫ്രീദിയും ക്യാപറ്റൻ സല്‍മാന്‍ ആഗയും 19 റണ്‍സ് വീതമെടുത്തു. ബംഗ്ലാദേശിനായി ടസ്കിന്‍ അഹമ്മദ് മൂന്നും മെഹ്ദി ഹസന്‍, റിഷാദ് ഹൊസൈന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ബംഗ്ലാദേശ് ഫീല്‍ഡര്‍മാര്‍ നിരവധി ക്യാച്ചുകള്‍ കൈവിട്ടില്ലായിരുന്നെങ്കില്‍ പാകിസ്ഥാൻ 100 പോലും കടക്കില്ലായിരുന്നു.

ഇരട്ട ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ

ഇരട്ട ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലിലെ ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്തില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ തുടരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ വെള്ളിയാഴ്ച യെല്ലോ അലര്‍ട്ട്.

തെക്കന്‍ ഒഡിഷ, വടക്കന്‍ ആന്ധ്രപ്രദേശ് തീരത്തിന് മുക ളിലായി സമുദ്രനിരപ്പില്‍നിന്ന് 5.8 കിലോമീറ്റര്‍ ഉയരത്തില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിനാലാണ് മഴ കനക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.

വ്യാഴാഴ്ച തെക്കന്‍ ജില്ലകളില്‍ ഇടവിട്ട ശക്തമായ മഴയുണ്ടായി. രണ്ടുദിവസം കൂടി മധ്യ തെക്കന്‍ ജില്ലകളില്‍ ഇത് തുടരും. ശനിയാഴ്ചയ്ക്കുശേഷം മഴ കുറയും. ശനിയാഴ്ച വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയുണ്ടാകും. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. മധ്യകിഴക്കന്‍, വടക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ നില്‍ക്കുന്ന ചക്രവാതച്ചുഴി വെള്ളിയാഴ്ച ശക്തിപ്രാപിച്ച് ന്യൂനമര്‍ദമാകും. തുടര്‍ന്ന് പടിഞ്ഞാറേക്ക് നീങ്ങി പടിഞ്ഞാറന്‍ മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദമായി ശക്തിപ്പെട്ട് 27ന് ആന്ധ്രാ തീരത്തെത്തും.

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയു ള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ആവശ്യമെങ്കില്‍ മാറി ത്താമസിക്കണം. വെള്ളിയും ശനിയും ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കുറില്‍ 30-40 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യത. കടലാക്രമണത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാല്‍ വെള്ളി, ശനി ദിവസങ്ങളില്‍ കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ല.

‘മാഡം ഇപ്പോഴാണോ ഉണര്‍ന്നത്, അവധി ഉച്ചയ്ക്ക് പ്രഖ്യാപിച്ചാല്‍ മതിയായിരുന്നു’; കലക്ടറുടെ പേജില്‍ ‘ട്രോള്‍ മഴ’

‘മാഡം ഇപ്പോഴാണോ ഉണര്‍ന്നത്, അവധി ഉച്ചയ്ക്ക് പ്രഖ്യാപിച്ചാല്‍ മതിയായിരുന്നു’; കലക്ടറുടെ പേജില്‍ ‘ട്രോള്‍ മഴ’

തിരുവനന്തപുരം: ഇന്ന് രാവിലെ തിരുവനന്തപുരം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച കലക്ടറുടെ നടപടിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം. ഇന്നലെ രാത്രി മുഴുവന്‍ തിരുവനന്തപുരം ജില്ലയില്‍ കനത്ത മഴ പെയ്തിട്ടും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിക്കാന്‍ വൈകിയതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. പലയിടത്തും സ്‌കൂള്‍ ബസ്സുകള്‍ പുറപ്പെട്ടതിന് പിന്നാലെയാണ് അവധി പ്രഖ്യാപനം വന്നതാണ് ആക്ഷേപം.

രാവിലെ വിദ്യാഭ്യാസമന്ത്രി കലക്ടറുമായി സംസാരിച്ച ശേഷമാണ് അവധി പ്രഖ്യാപിച്ചത്. മന്ത്രി സാമൂഹിക മാധ്യമത്തില്‍ കലക്ടര്‍ അവധി പ്രഖ്യാപിച്ചെന്ന് അറിയിച്ചതിന് പിന്നാലെയാണ് കലക്ടര്‍ ഫെയ്‌സ്ബുക്കില്‍ അവധി സംബന്ധിച്ച കുറിപ്പിട്ടത്. മന്ത്രിയുടെ കുറിപ്പിന് താഴെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. ‘ബുധനാഴ്ച്ച രാത്രി തുടങ്ങിയ മഴ… ഇപ്പോഴും ശക്തമായി പെയ്തുകൊണ്ടിരിക്കുന്നു… സ്‌കൂളില്‍ കുട്ടികള്‍ പോയതിന് ശേഷം അവധി പ്രഖ്യാപിക്കുന്നത് ഒരു സ്ഥിരം പല്ലവി ആകുന്നു… രണ്ടു രാത്രിയും ഇന്നലെ പകലും നല്ല മഴ ഉണ്ടായിട്ടും കളക്ടര്‍ കാണാഞ്ഞത് വളരെ കഷ്ടം ആയി പോയി’. ‘ഒരു ഉച്ച ആകുമ്പോള്‍ പ്രഖ്യാപിച്ചാല്‍ കുറച്ചുകൂടി സൗകര്യത്തില്‍ കാര്യങ്ങള്‍ ചെയ്യാമായിരുന്നു. ഇത് 6.15 മണിക്ക് കൊച്ചിനെ വിളിക്കുന്നതിന് മുന്‍പ് വരെയും നോക്കിയതാ. സ്‌കൂള്‍ ബസ് വരുന്നതിന് കൃത്യം 5 മിനിറ്റ് മുന്‍പ് അപ്‌ഡേറ്റ്’. ‘കുറച്ചു കൂടി കഴിഞ്ഞിട്ട് പ്രഖ്യാപിച്ചാല്‍ മതിയായിരുന്നെല്ലോ. ഇന്നലെ മുതല്‍ തുടങ്ങിയ മഴ ആണ്. രാത്രി മുഴുവന്‍ മഴ ആയിരുന്നു. കുട്ടികള്‍ എല്ലാം റെഡി ആയിട്ട് എന്തിനാ ഇപ്പൊ ഒരു അവധി. മാഡം ഇപ്പോഴാണോ ഉണര്‍ന്നത്’.

‘നാട്ടിലെ അവസ്ഥ മനസിലാക്കാന്‍ മന്ത്രി പറഞ്ഞു തരേണ്ടി വരുന്നു കഷ്ടം മാഡം സാധാരണക്കാരുടെ വിഷയങ്ങള്‍ ഏറെയുള്ള ജില്ലയാണ് നമ്മുടെ ജില്ല. വി ശിവന്‍കുട്ടി അണ്ണന്റെ ഫെയ്‌സ്ബുക്കില്‍ വന്നതിനു പിന്നാ സഹീബ ഉറക്കത്തില്‍ നിന്ന് ഏണീറ്റ് പോസ്റ്റ് ഇട്ടത്’- എന്നിങ്ങനെ പോകുന്നു കലക്ടറുടെ പോസ്റ്റിന് താഴത്തെ കമന്റുകള്‍.

രാവിലെ ആറോ മുക്കാലോടെയാണ് ജില്ല കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ലെന്നും കലക്ടറുടെ അറിയിപ്പില്‍ പറയുന്നു. കനത്ത മഴയില്‍ നഗരത്തിലെ തമ്പാനൂരില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. വിനോദസഞ്ചാര കേന്ദ്രമായ പൊന്‍മുടിയിയിലേക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തി.