നടൻ ദുൽഖർ സൽമാനെതിരെ കസ്റ്റംസ് വിശദമായ അന്വേഷണത്തിലേക്ക്

നടൻ ദുൽഖർ സൽമാനെതിരെ കസ്റ്റംസ് വിശദമായ അന്വേഷണത്തിലേക്ക്

ദുൽഖറിന്റെ ഒരു വാഹന രജിസ്ട്രേഷനിൽ സംശയമുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്. പരിവാഹൻ സൈറ്റിൽ ക്രമക്കേട് നടത്തിയെന്നാണ് സംശയം. മറ്റൊരാളുടെ പേരിലാണ് വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത്. 28 വർഷമാണ് വാഹനത്തിന്റെ പഴക്കം. എന്നാൽ ഫിറ്റ്നസ് കാണിക്കുന്നത് 2038 വരെയാണെന്നും കസ്റ്റംസ് പറയുന്നത്. ഇറക്കുമതി തീരുവ വെട്ടിച്ച് കടത്തിക്കൊണ്ടുവന്ന നാലു വാഹനങ്ങൾ ദുൽഖർ ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. ദുൽഖറിന്റെ രണ്ടു വാഹനങ്ങൾ കൂടി ഹാജരാക്കാൻ നോട്ടീസ് നൽകും. ഓപറേഷൻ നുംഖൂറിന്റെ ഭാഗമായി നൂറ്റിനാൽപതിലധികം വാഹനങ്ങൾ കേരളത്തിൽ പിടികൂടാനുണ്ടെന്നാണ് കസ്റ്റംസ് വിലയിരുത്തൽ. കേരളത്തിലേക്ക് കടത്തിയ മുഴുവൻ വാഹനങ്ങളുടെയും പട്ടിക കസ്റ്റംസ് തയ്യാറാക്കിയിട്ടുണ്ട്. കേരളത്തിൽ നിന്ന് ഇനിയും കണ്ടെത്താനുള്ളത് 140ൽ അധികം വാഹനങ്ങളാണെന്നും കസ്റ്റംസ് പറയുന്നു.

അയ്യപ്പസംഗമം നടത്തണമെന്ന സമ്മര്‍ദവുമായി കോണ്‍ഗ്രസിലെ ഒരു വിഭാഗം

അയ്യപ്പസംഗമം നടത്തണമെന്ന സമ്മര്‍ദവുമായി കോണ്‍ഗ്രസിലെ ഒരു വിഭാഗം

തിരുവനന്തപുരം: ശബരിമല വിഷയവും അയ്യപ്പ ഭക്തരുടെ വിശ്വാസവും സിപിഎമ്മും ബിജെപിയും കൈയടക്കുന്ന സാഹചര്യത്തില്‍, എന്‍എസ്എസുമായി(നായര്‍ സര്‍വീസ് സൊസൈറ്റി) വളരെ അടുപ്പമുള്ള ഒരു വിഭാഗം സമാന മാരഗ്ഗം തേടണമെന്ന സമ്മർദ്ദം കോൺഗ്രസിനുള്ളിൽ ഉയരുന്നു. എന്നാൽ ഇത് എങ്ങനെ വേണമെന്നതിൽ ഇത് വരെ തീരുമാനം ആയിട്ടില്ല.

ആഗോള അയ്യപ്പ സംഗമം ബഹിഷ്‌കരിച്ചത്, കോണ്‍ഗ്രസിന് ഹിന്ദു വോട്ടുകള്‍ ആവശ്യമില്ലെന്ന മാനസികാവസ്ഥയെയാണ് കാണിക്കുന്നതെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പരാമര്‍ശമാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിനെ ചൊടിപ്പിച്ചത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ശബരിമലയുടെ വികസനത്തിനായി എന്താണ് ചെയ്തതെന്ന് കോണ്‍ഗ്രസ് അയ്യപ്പ ഭക്തരോട് വിശദീകരിക്കണമായിരുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഉമ്മന്‍ചാണ്ടി സര്‍ക്കാരിലെ മുന്‍ വനം മന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. തന്റെ ഭരണകാലത്ത് നിലയ്ക്കല്‍ ബേസ് വികസിപ്പിക്കുന്നതിനും കുടിവെള്ള പ്രശ്നത്തിനും ഓക്‌സിജന്‍ പാര്‍ലറുകള്‍ സ്ഥാപിക്കുന്നതിനും ഭൂമി അനുവദിച്ചതായി അദ്ദേഹം ഓര്‍മിപ്പിച്ചു. ഇത് നമ്മള്‍ ജനങ്ങളോട് പറയണം, അദ്ദേഹം പറഞ്ഞു.

പല നേതാക്കളും എൻഎസ്എസ് പ്രസ്താവനയെ ഒരു മുന്നറിയിപ്പായി കാണുന്നു. ‘വാസ്തവത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിനൊപ്പം നില്‍ക്കാനുള്ള എന്‍എസ്എസിന്റെ തീരുമാനം കോണ്‍ഗ്രസിന് മരണവാറണ്ട് പോലെയാണ്. നമ്മള്‍ ഒരു രാഷ്ട്രീയ വിസ്മൃതിയുടെ വക്കിലാണ്, ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. 1997-ല്‍ മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരില്‍ നിന്ന് പോപ്പ് ഭഗവദ്ഗീത സ്വീകരിക്കുന്നത് പോലെയാണ് മുഖ്യമന്ത്രി അയ്യപ്പ വിഗ്രഹം സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോളിങ് കുറവാണെന്ന് സര്‍ക്കാരിനെ പരിഹസിച്ചുകൊണ്ട് നമ്മുടെ നേതാക്കള്‍ വീണ്ടും എന്‍എസ്എസിനെ പ്രകോപിപ്പിക്കുകയാണ്. കോണ്‍ഗ്രസിന് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുഷ്‌കരമായ സമയങ്ങളില്‍ പിന്തുണച്ചിരുന്നതിനാല്‍ നമ്മള്‍ എന്‍എസ്എസിനെ വിശ്വാസത്തിലെടുക്കണമായിരുന്നു. സിപിഎം മികച്ച പ്രകടനം കാഴ്ചവച്ചപ്പോള്‍ പ്രതിപക്ഷത്ത് അയ്യപ്പ ഭക്തരുടെ കാര്യം ശ്രദ്ധിക്കുന്ന പാര്‍ട്ടിയായി ഇപ്പോള്‍ ബിജെപി ഉയര്‍ന്നുവന്നിട്ടുണ്ടെന്ന് ഒരു മുന്‍ കെപിസിസി പ്രസിഡന്റ് പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം പ്രധാനമന്ത്രി നരസിംഹ റാവു മന്നം സമാധിയില്‍ ഷൂ ധരിച്ച് പ്രവേശിച്ച സംഭവം വിവാദമായപ്പോള്‍ എ കെ ആന്റണി അത് കൈകാര്യം ചെയ്തതെങ്ങനെയാണെന്ന് ഓര്‍മിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ നമുക്ക് പക്വതയുള്ള നേതാക്കളില്ല, ഇപ്പോഴത്തെ നേതൃത്വം മുതിര്‍ന്ന നേതാക്കള്‍ക്ക് വിലകൊടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് നിര്‍ണായക തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പുള്ള സുവര്‍ണ്ണാവസരം പാര്‍ട്ടി പാഴാക്കിയെന്നും ഹിന്ദുക്കളുടെ വികാരങ്ങള്‍ കോണ്‍ഗ്രസ് പരിഗണിച്ചില്ലെങ്കില്‍ വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും യുഡിഎഫ് നേതാക്കളില്‍ ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. വരുന്ന തെരഞ്ഞെടുപ്പില്‍ നായര്‍ സമുദായത്തിലെ മൂന്ന് നേതാക്കള്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി മത്സരിക്കുന്നതിനാല്‍ എന്‍എസ്എസ് പിന്തുണ നിര്‍ണായകമാണെന്നാണ് ഒരു പ്രമുഖ യുഡിഎഫ് നേതാവ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചത്.

ഷാർജ രാജകുടുംബാംഗം ശൈഖ് സുൽത്താൻ ബിൻ ഖാലിദ് അൽഖാസിമി അന്തരിച്ചു; രാജ്യത്ത് മൂന്ന് ദിവസം ദുഃഖാചരണം

ഷാർജ രാജകുടുംബാംഗം ശൈഖ് സുൽത്താൻ ബിൻ ഖാലിദ് അൽഖാസിമി അന്തരിച്ചു; രാജ്യത്ത് മൂന്ന് ദിവസം ദുഃഖാചരണം

ഷാർജ: ഷാർജ രാജകുടുംബാംഗം ശൈഖ് സുൽത്താൻ ബിൻ ഖാലിദ് അൽഖാസിമി അന്തരിച്ചു. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ഓഫീസ് സ്ഥിരീകരിച്ചു. അദ്ദേഹത്തോടുള്ള ആദര സൂചകമായി രാജ്യത്ത് ചൊവ്വാഴ്ച മുതൽ മൂന്ന് ദിവസം ദുഃഖാചരണം പ്രഖ്യാപിച്ചു.

സെപ്റ്റംബർ 22 (തിങ്കളാഴ്ച) നാണ് ശൈഖ് സുൽത്താൻ ബിൻ ഖാലിദ് അൽഖാസിമി അന്തരിച്ചത്. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഷാർജയിലെ കിംഗ് ഫൈസൽ പള്ളിയിൽ സംസ്കാര ചടങ്ങുകൾ നടന്നു. തുടർന്ന് ഷെയ്ഖ് സുൽത്താൻ ബിൻ ഖാലിദിന്റെ മൃതദേഹം അൽ ജുബൈൽ സെമിത്തേരിയിൽ സംസ്‌കരിച്ചു.

1965 മുതൽ 1972 വരെ ഷാർജ ഭരണാധികാരിയായിരുന്ന ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സഖർ അൽ ഖാസിമിയുടെ മകനും ഇപ്പോഴത്തെ ഭരണാധികാരിയായ ശൈഖ് ഡോ. സുൽത്താന്റെ സഹോദരനുമായിരുന്നു ശൈഖ് സുൽത്താൻ.

ചേലക്കരയില്‍ കൂട്ട ആത്മഹത്യാ ശ്രമം; ആറു വയസുകാരിക്ക് ദാരുണാന്ത്യം

ചേലക്കരയില്‍ കൂട്ട ആത്മഹത്യാ ശ്രമം; ആറു വയസുകാരിക്ക് ദാരുണാന്ത്യം

തൃശ്ശൂര്‍: ചേലക്കരയില്‍ കൂട്ട ആത്മഹത്യാശ്രമത്തില്‍ ആറുവയസ്സുകാരിക്ക് ദാരുണാന്ത്യം. തൃശൂര്‍ ചേലക്കര മേപ്പാടം കോല്‍പ്പുറത്ത് വീട്ടില്‍ പ്രദീപിന്റെ ഭാര്യ ഷൈലജയാണ് മക്കളുമൊന്നിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. മകള്‍ ആറ് വയസ്സുകാരി അണിമയാണ് മരിച്ചത്.

ഷൈലജ (43), മകന്‍ അക്ഷയ് (4) എന്നിവര്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. പ്രദീപ് രണ്ടാഴ്ച മുമ്പ് മരിച്ചിരുന്നു. ഇതിന്റെ മനോവിഷമത്തിലായിരുന്നു കുടുംബം എന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. രാത്രി വൈകിയിട്ടും വീട്ടിനുള്ളില്‍നിന്നും ആരെയും പുറത്തേക്ക് കാണാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ വീട് കുത്തിത്തുറന്ന് പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് മൂവരേയും അബോധാവസ്ഥയില്‍ മുറിക്കുള്ളില്‍ കണ്ടെത്തിയത്.

വിഴിഞ്ഞത്ത് വന്‍കവര്‍ച്ച; വീട് കുത്തിത്തുറന്ന് 90 പവന്‍ കവര്‍ന്നു

വിഴിഞ്ഞത്ത് വന്‍കവര്‍ച്ച; വീട് കുത്തിത്തുറന്ന് 90 പവന്‍ കവര്‍ന്നു

തിരുവനന്തപുരം: വിഴിഞ്ഞത്ത് വീട് കുത്തിത്തുറന്ന് വന്‍മോഷണം. വെണ്ണിയൂര്‍ സ്വദേശി ശില്‍ബര്‍ട്ടിന്റെ വീട്ടില്‍ നടന്ന മോഷണത്തില്‍ 90 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും നഷ്ടപ്പെട്ടു. പൊലീസ് അന്വേഷണം ആരംഭിച്ചു. അടുത്തകാലത്ത് സംസ്ഥാനത്ത് ഉണ്ടായ ഏറ്റവും വലിയ കവര്‍ച്ചയാണിത്.

ഇന്നലെ രാത്രിയാണ് സംഭവം. ഗില്‍ബര്‍ട്ട് റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനാണ്. തൊട്ടടുത്ത് താമസിക്കുന്ന സഹോദരിയുടെ വീട്ടില്‍ മരണം സംഭവിച്ചതിനെ തുടര്‍ന്ന് ഗില്‍ബര്‍ട്ടും കുടുംബവും അവിടേയ്ക്ക് പോയ സമയത്താണ് മോഷണം നടന്നത്. മരിച്ച വീടായതിനാല്‍ സഹോദരിയുടെ വീട്ടിലേക്ക് ഗില്‍ബര്‍ട്ടും കുടുംബവും കൂട്ടുകിടക്കാന്‍ പോയ സമയത്തായിരുന്നു കവര്‍ച്ച. വീട്ടില്‍ ആളില്ല എന്ന് മനസിലാക്കിയാണ് മോഷണം നടന്നത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും രൂപയുമാണ് കവര്‍ന്നത്. ഇന്ന് രാവിലെ വീട്ടില്‍ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ഉടന്‍ തന്നെ കുടുംബം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍

ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍

തിരുവനന്തപുരം: സെപ്തംബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷനുകള്‍ വ്യാഴാഴ്ച മുതല്‍ വിതരണം ചെയ്യും. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ 841 കോടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്ക് 1600 രൂപവീതം ലഭിക്കും.

26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിലും മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലും പെന്‍ഷനെത്തും. 8.46 ലക്ഷം പേര്‍ക്ക് ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ കേന്ദ്രവിഹിതം കേന്ദ്രസര്‍ക്കാരാണ് നല്‍കേണ്ടത്. ഇതിനാവശ്യമായ 24. 21 കോടി രൂപയും സംസ്ഥാനം മുന്‍കൂര്‍ അനുവദിച്ചു.

ഈ വിഹിതം കേന്ദ്രസര്‍ക്കാരിന്റെ പിഎഫ്എംഎസ് സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യേണ്ടത്. ഈ സര്‍ക്കാര്‍ ഇതുവരെ 42,841 കോടി രൂപയാണ് ക്ഷേമ പെന്‍ഷനായി ചെലവിട്ടത്. ഓണത്തിന് രണ്ടു മാസത്തെ പെന്‍ഷന്‍ 3200 രൂപ വീതം വിതരണം ചെയ്തിരുന്നു.