തമ്പാനൂര്‍ ഗായത്രി വധക്കേസ്: പ്രവീണിന് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ

തമ്പാനൂര്‍ ഗായത്രി വധക്കേസ്: പ്രവീണിന് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ

തിരുവനന്തപുരം: തമ്പാനൂര്‍ ഗായത്രി വധക്കേസില്‍ പ്രതി പ്രവീണിന് ജീവപര്യന്തം തടവുശിക്ഷ. ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2022 മാര്‍ച്ച് 5 നാണ് കാട്ടാക്കട വീരണകാവ് സ്വദേശി ഗായത്രി (25) യെ സുഹൃത്ത് കൊല്ലം പരവൂര്‍ സ്വദേശി പ്രവീണ്‍ കൊലപ്പെടുത്തിയത്.

വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ പ്രവീണ്‍ ഗായത്രിയുമായി പ്രണയത്തിലായിരുന്നു. 2021ല്‍ വെട്ടുകാട് പള്ളിയില്‍ വച്ച് ഇയാള്‍ ജ്വല്ലറി റിസപ്ഷനിസ്റ്റായ ഗായത്രിയെ വിവാഹം കഴിച്ചു. പ്രവീണിന്റെ ഭാര്യ വിവരമറിഞ്ഞ് ജ്വല്ലറിയിലെത്തി ബഹളം വെച്ചതിനെത്തുടര്‍ന്ന് ഗായത്രി റിസപ്ഷനിസ്റ്റ് ജോലി രാജിവെച്ചു. പിന്നീട് ഗായത്രിയെ ഒഴിവാക്കാന്‍ പ്രവീണ്‍ തീരുമാനിച്ചു.

തുടര്‍ന്ന് 2022 മാര്‍ച്ച് 5ന് തമ്പാനൂര്‍ അരിസ്റ്റോ ജങ്ഷന് സമീപമുള്ള ഹോട്ടലില്‍ മുറിയെടുത്ത് ഗായത്രിയെ അവിടേക്ക് കൂട്ടിക്കൊണ്ടു വന്നു. വൈകിട്ട് അഞ്ചു മണിയോടെ മുറിക്കുള്ളില്‍ വച്ച് ഗായത്രി ധരിച്ചിരുന്ന ചുരിദാറിന്റെ ഷാള്‍ ഉപയോഗിച്ച് കഴുത്തില്‍ ചുറ്റി വലിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഗായത്രി ആത്മഹത്യ ചെയ്തതാണെന്ന് വരുത്തി തീര്‍ക്കാനും പ്രതി ശ്രമിച്ചിരുന്നു.

ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. ഹോട്ടല്‍ മുറിയില്‍ നിന്നു ശേഖരിച്ച വിരലടയാളങ്ങള്‍ പ്രതിയുടേതാണെന്ന് കണ്ടെത്തിയിരുന്നു. ഗായത്രിയുടെ കഴുത്തിലെ മുറിവുകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യുന്നതിനിടെ ഉണ്ടാകില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ കോടതിയിൽ മൊഴി നൽകിയിരുന്നു.

ഒക്ടോബര്‍ മുതല്‍ 25 രൂപ നിരക്കില്‍ 20 കിലോ അധിക അരി; സപ്ലൈകോയില്‍ മൂന്ന് സാധനങ്ങള്‍ക്ക് വില കുറച്ചു

ഒക്ടോബര്‍ മുതല്‍ 25 രൂപ നിരക്കില്‍ 20 കിലോ അധിക അരി; സപ്ലൈകോയില്‍ മൂന്ന് സാധനങ്ങള്‍ക്ക് വില കുറച്ചു

തിരുവനന്തപുരം: സപ്ലൈകോ തിങ്കളാഴ്ച മുതല്‍ വെളിച്ചെണ്ണ, തുവരപ്പരിപ്പ്, ചെറുപയര്‍ എന്നിവ വില കുറച്ച് വില്‍ക്കും. സബ്സിഡിയുള്ള ശബരി വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 20 രൂപയും സബ്സിഡിയിതര വെളിച്ചെണ്ണയ്ക്ക് 30 രൂപയുമാണ് കുറച്ചത്. 319 രൂപയാണ് പുതിയ വില. സബ്സിഡിയിതര വെളിച്ചെണ്ണയ്ക്ക് 359 രൂപയും.

കേര വെളിച്ചെണ്ണയുടെ വില 429 രൂപയില്‍നിന്ന് 419 ആയി. സബ്സിഡി തുവര പരിപ്പിനും ചെറുപയറിനും കിലോയ്ക്ക് അഞ്ചുരൂപ വീതമാണ് കുറച്ചത്. യഥാക്രമം 88 , 85 രൂപ എന്നിങ്ങനെയാണ് പുതുക്കിയ വില. ഒക്ടോബര്‍ മുതല്‍ എട്ടുകിലോ ശബരി റൈസിന് പുറമെ 20 കിലോവീതം അധിക അരിയും ലഭിക്കും. 25 രൂപ നിരക്കിലാണിത്. പുഴുക്കലരിയോ പച്ചരിയോ കാര്‍ഡ് ഉടമകള്‍ക്ക് തെരഞ്ഞെടുക്കാം. എല്ലാ കാര്‍ഡുകാര്‍ക്കും ആനുകൂല്യം ലഭിക്കും.

ഓണക്കാലത്ത് 56.73 ലക്ഷം കാര്‍ഡുകാരാണ് സപ്ലൈകോയില്‍ എത്തിയത്. ഉത്സവകാലത്തൊഴികെ 30- 35 ലക്ഷം കാര്‍ഡുകാര്‍ പ്രതിമാസം ആശ്രയിക്കുന്നുണ്ട്.

‘ഏഴ് യുദ്ധങ്ങള്‍ അവസാനിപ്പിച്ചു, ഞാന്‍ നൊബേല്‍ സമ്മാനത്തിന് അര്‍ഹനല്ലേ?’

‘ഏഴ് യുദ്ധങ്ങള്‍ അവസാനിപ്പിച്ചു, ഞാന്‍ നൊബേല്‍ സമ്മാനത്തിന് അര്‍ഹനല്ലേ?’

വാഷിങ്ടണ്‍: ലോകത്തെ വിവിധ ഭാഗങ്ങളിലായി രാജ്യങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ നടത്തിയ തന്റെ ഇടപെടല്‍ നൊബേല്‍ പുരസ്‌കാരത്തിന്‍ അര്‍ഹമെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യ – പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെട്ടെന്ന് ആവര്‍ത്തിക്കുന്ന ട്രംപ് ഏഴ് സംഘര്‍ഷങ്ങള്‍ താന്‍ ഇടപെട്ട് അവസാനിപ്പിച്ചെന്നും ഇതിനില്ലാം നൊബേല്‍ പുരസ്‌കാരത്തന് അര്‍ഹനാണെന്നും വ്യക്തമാക്കുന്നു. ഏഴ് നൊബേല്‍ സമ്മാനങ്ങളെങ്കിലും തനിക്ക് ലഭിക്കേണ്ടതുണ്ടെന്നായിരുന്നു അമേരിക്കന്‍ കോര്‍ണര്‍‌സ്റ്റോണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപകനന്റെ അത്താഴവിരുന്നില്‍ സംസാരിക്കവെ ട്രംപ് വ്യക്തമാക്കിയത്.

സംഘര്‍ഷങ്ങളില്‍ 60 ശതമാനവും അവസാനിപ്പിച്ചത് വ്യാപാര കരാറുകളുടെ പേരില്‍ ആണ്. വെടിനിര്‍ത്തലിന് തയ്യാറായില്ലെങ്കില്‍ വ്യാപാര കരാറില്‍ നിന്ന് പിന്‍മാറുമെന്ന് അറിയിച്ചതോടെയാണ് ആണവ ശക്തികളായ ഇന്ത്യയും പാകിസ്ഥാനും സംഘര്‍ഷം അവസാനിപ്പിച്ചത് എന്നും ട്രംപ് അവകാശപ്പെട്ടു. യുക്രൈയ്ന്‍ – റഷ്യ യുദ്ധം അവസാനിപ്പിച്ചാല്‍ നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹനാണെന്ന് ചിലര്‍ തന്നോട് പറഞ്ഞു. അങ്ങനെയെങ്കില്‍ ഏഴ് യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ ഇടപെട്ട തനിക്ക് ഏത്ര നൊബേല്‍ പുരസ്‌കാരണങ്ങള്‍ നല്‍കേണ്ടിവരുമെന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍. എന്നാല്‍, യുക്രൈന്‍ – റഷ്യ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പരാമര്‍ശം ആരുടേതെന്ന് ട്രംപ് വ്യക്തമാക്കിയില്ല.

റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നു. റഷ്യന്‍ പ്രസിഡന്റ് പുടിനുമായുള്ള ബന്ധത്തിലായിരുന്നു പ്രതീക്ഷ. എന്നാല്‍ അദ്ദേഹം നിരാശപ്പെടുത്തി. പക്ഷേ ഏതെങ്കിലും ഒരു മാര്‍ഗം ഉപയോഗിച്ച് യുദ്ധം അവസാനിപ്പിക്കാന്‍ തങ്ങള്‍ക്ക് കഴിയും. എന്നും ട്രംപ് അറിയിച്ചു.

കഴിഞ്ഞദിവസം, യുഎസ് കോണ്‍ഗ്രസ് അംഗം ബൈറണ്‍ ഡൊണാള്‍ഡ്സിന്റെ ഒരു എക്സ് പോസ്റ്റ് പങ്കുവച്ചും ട്രംപ് ‘അന്താരാഷ്ട്ര സംഘര്‍ഷങ്ങളിലെ മധ്യസ്ഥതാ’ വാദം ഉയര്‍ത്തിയിരുന്നു. വിവിധ രാജ്യങ്ങള്‍ തമ്മിലുണ്ടായ 11 സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ ട്രംപ് ഇടപെട്ടെന്നായിരുന്നു ബൈറണ്‍ ഡൊണാള്‍ഡ്സിന്റെ അവകാശവാദം. സംഘര്‍ഷങ്ങളുടെ പട്ടികയും അദ്ദേഹം എക്‌സില്‍ പങ്കുവച്ചിരുന്നു. അവകാശപ്പെടുന്നത്. അര്‍മേനിയ-അസര്‍ബൈജാന്‍, കംബോഡിയ-തായ്‌ലന്‍ഡ്, കോംഗോ-റവാണ്ട, ഈജിപ്ത്-എത്യോപ്യ, സെര്‍ബിയ-കൊസോവോ, ഇന്ത്യ-പാകിസ്ഥാന്‍ തുടങ്ങി ട്രംപ് നിരന്തരം ആവര്‍ത്തിക്കുന്ന സംഘര്‍ഷങ്ങള്‍ക്കൊപ്പം പുതിയ ചില പേരുകളും ഡൊണാള്‍ഡ്സിന്റെ പട്ടികയിലുണ്ട്. ഇസ്രായേലും മറ്റ് ചില പശ്ചിമേഷ്യന്‍ രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കമാണ് ഡൊണാള്‍ഡ്സ് പരമാര്‍ശിച്ചിരിക്കുന്നത്. ഇറാന്‍, മൊറോക്കോ, സുഡാന്‍, യുഎഇ, ബഹ്‌റൈന്‍ എന്നിവയാണ് മറ്റ് രാജ്യങ്ങള്‍.

വീര കേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 2വരെ

വീര കേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 2വരെ

വീര കേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ഇന്ന് മുതൽ (സെപ്റ്റംബർ 22) ഒക്ടോബർ 2വരെ നടക്കും. എല്ലാ ദിവസവും രാവിലെ 7. 30നും വൈകുന്നേരം 5നും ദേവി മാഹാത്മ്യപാരായണം, വൈകുന്നേരം 6. 30നു നവരാത്രി മാഹാത്മ്യ പ്രഭാഷണവും ഉണ്ടാകും.

സെപ്റ്റംബർ 29ന് നൃത്തനൃത്യങ്ങൾ, ഒക്ടോബർ 2നു രാവിലെ 9 മണി മുതൽ മെഗാ തിരുവാതിരയും നടക്കും.

‘ഞാന്‍ എന്റെ ഭാര്യയെ വെട്ടിക്കൊന്നു’; ഫെയ്‌സ്ബുക്ക് ലൈവുമായി ഭര്‍ത്താവ്; സ്റ്റേഷനില്‍ കീഴടങ്ങി

‘ഞാന്‍ എന്റെ ഭാര്യയെ വെട്ടിക്കൊന്നു’; ഫെയ്‌സ്ബുക്ക് ലൈവുമായി ഭര്‍ത്താവ്; സ്റ്റേഷനില്‍ കീഴടങ്ങി

കൊല്ലം: പുനലൂരില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. കലയനാട് ചരുവിള വീട്ടില്‍ ശാലിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം കൊലപാതകവിവരം പ്രതി ഫെയ്‌സ്ബുക്കില്‍ പങ്കവയ്ക്കുകയായിരുന്നു. തുടര്‍ന്ന് പ്രതി ഐസക് പുനലൂര്‍ പൊലീസില്‍ കീഴടങ്ങി. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് പിന്നിലെ കാരണം എന്നാണ് പൊലീസ് പറയുന്നത്.

രാവിലെ ആറരയോടെയാണ് വീട്ടില്‍ അതിക്രമിച്ചു കയറിയ ഐസക് ശാലിനിയെ കൊലപ്പെടുത്തിയത്. ഇരുവരും ദീര്‍ഘനാളായി വേറിട്ടാണ് താമസിക്കുന്നത്. ശാലിനി ജോലിക്ക് പോകുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് തര്‍ക്കങ്ങളുടെ തുടക്കം. നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയത്തെിയതോടെ ഐസക് സ്ഥലത്തുനിന്നുരക്ഷപ്പെട്ടു. തുടര്‍ന്ന് ഇക്കാര്യം ഫെയ്‌സ്ബുക്ക് ലൈവില്‍ പങ്കുവയ്ക്കുകയായിരുന്നു.

‘ഞാന്‍ എന്റെ ഭാര്യയെ വെട്ടിക്കൊന്നു. അതിനുകാരണം അളുടെ പലബന്ധങ്ങളാണ്. ഞാന്‍ അറിയാതെ സ്വര്‍ണാഭരണങ്ങള്‍ പണയംവച്ചു. അവരുടെ അനാവശ്യസഞ്ചാരങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്’ ഐസക് ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞു. സ്റ്റേഷനില്‍ എത്തി കീഴടങ്ങിയ പ്രതി ഐസകിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശാലിനിയുടെ മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

‘ആദ്യം റോഡ് നന്നാക്കൂ, എന്നിട്ടാകാം ടോള്‍’; പാലിയേക്കരയിലെ ടോള്‍ പിരിവ് തടഞ്ഞത് ഹൈക്കോടതി നീട്ടി

‘ആദ്യം റോഡ് നന്നാക്കൂ, എന്നിട്ടാകാം ടോള്‍’; പാലിയേക്കരയിലെ ടോള്‍ പിരിവ് തടഞ്ഞത് ഹൈക്കോടതി നീട്ടി

കൊച്ചി: പാലിയേക്കരയില്‍ ടോള്‍ പിരിവ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി നീട്ടി. മുരിങ്ങൂരില്‍ സര്‍വീസ് റോഡ് തകര്‍ന്നതിനെത്തുടര്‍ന്ന് റോഡു ഗതാഗതം താറുമാറായ കാര്യം ജില്ലാ കലക്ടര്‍ കോടതിയെ അറിയിച്ചു. കഴിഞ്ഞദിവസം നന്നാക്കിയ സര്‍വീസ് റോഡാണ് ഇന്നലെ തകര്‍ന്നത്. തകര്‍ന്ന റോഡ് നന്നാക്കിയിട്ട് വരൂ, എന്നിട്ടാകാം ടോള്‍ പിരിക്കുന്നത് എന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.

സര്‍വീസ് റോഡ് ഇടിഞ്ഞതില്‍ എന്താണ് അടിയന്തര പരിഹാരം എന്ന് കോടതി ചോദിച്ചു. ഇടിഞ്ഞ ഭാഗത്തിന്റെ അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ച കോടതി, ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ സമര്‍പ്പിച്ച ശേഷം ടോള്‍ പിരിവില്‍ ഉത്തരവ് പറയാമെന്ന് ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. ഏതെങ്കിലും ചെറിയ ചെറിയ പ്രശ്‌നങ്ങളുടെ പേരില്‍ ടോള്‍ പിരിവ് തടയുന്നത് ശരിയല്ലെന്ന് ദേശീയ പാത അതോറിറ്റിയും കേന്ദ്രസര്‍ക്കാരും കോടതിയില്‍ വാദിച്ചു.

റോഡിന്റെ പാര്‍ശ്വ ഭിത്തി കെട്ടാന്‍ കരാര്‍ ഏറ്റെടുത്ത കമ്പനി കുഴിച്ചതുകൊണ്ടാണ് റോഡ് തകരാന്‍ ഇടയാക്കിയതെന്നും എന്‍എച്ച്എഐ വ്യക്തമാക്കി. എന്നാല്‍ ഈ വാദം ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കര്‍ വി മേനോന്‍ എന്നിവരടങ്ങിയ ബെഞ്ച് തള്ളി. ആദ്യം റോഡ് നന്നാക്കട്ടെ, എന്നിട്ടാകാം ടോള്‍ എന്ന് കോടതി നിരീക്ഷിച്ചു.

ഹര്‍ജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയിലെ പാലിയേക്കരയിലെ ടോള്‍ പിരിവ് അനുവദിക്കുന്നതു സംബന്ധിച്ച് ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്നായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നത്.