ഐഡിബിഐ ബാങ്ക് മെഡിക്കൽ കോളേജിന് 3 വി.പി.എ.പി മെഷീനുകൾ കൈമാറി

ഐഡിബിഐ ബാങ്ക് മെഡിക്കൽ കോളേജിന് 3 വി.പി.എ.പി മെഷീനുകൾ കൈമാറി

തിരുവനന്തപുരം: ഐഡിബിഐ ബാങ്കിന്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (CSR) പദ്ധതിയുടെ ഭാഗമായി ഹോപ്പ് സ്കീം പ്രകാരം തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ വിഭാഗത്തിന് 3 വി.പി.എ.പി മെഷീനുകൾ കൈമാറി.
ഇന്ന് നടന്ന ചടങ്ങിൽ ഐഡിബിഐ ബാങ്ക് സീനിയർ റീജിയണൽ ഹെഡ് റോണി ജോസ്, ഐഡിബിഐ ബാങ്ക് വഴുതക്കാട് ശാഖാ മാനേജർ ലിജോ ജോൺ എന്നിവർ പങ്കെടുത്തു.

മെഡിക്കൽ കോളേജ് പ്രതിനിധികളായി ഡോ. അരുണ രാമൻ (വിഭാഗം മേധാവി) ഡോ. ജേക്കബ് ആന്റണി (പ്രൊഫസർ), ഡോ. അജിത് (അസോസിയേറ്റ് പ്രൊഫസർ), ഡോ. ശ്രീകണ്ഠൻ (പ്രൊഫസർ) എന്നിവർ സന്നിഹിതരായി. ഈ സംഭാവന മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ വിഭാഗത്തിലെ രോഗികൾക്ക് മികച്ച ചികിത്സാ സൗകര്യം ലഭ്യമാക്കുന്നതിന് സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ചിറയിൻകീഴിൽ 455gm എം ഡി എം എയുമായി യുവാവ് പിടിയിൽ

ചിറയിൻകീഴിൽ 455gm എം ഡി എം എയുമായി യുവാവ് പിടിയിൽ

ചിറയിൻകീഴിൽ എം ഡി എം എയുമായി യുവാവ് അറസ്റ്റിൽ. പുതുക്കുറിച്ചി സ്വദേശി ആണ് ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. ബാംഗ്ലൂരിൽ നിന്ന് ട്രെയിൻ മാർഗ്ഗം വരുകയായിരുന്ന ഇയാൾ ചിറയിൻകീഴ് പെരുങ്കുഴി ഇടഞ്ഞിമൂലയിൽ വച്ച് ട്രെയിനിൽ നിന്ന് ചാടുകയായിരുന്നു. ഇയാളിൽ നിന്ന് ഏകദേശം 2,50,000 ലക്ഷം രൂപ വരുന്ന 455 ഗ്രാം എംഡിഎം എ ആണ് പിടികൂടിയത്.

ഓട വൃത്തിയാക്കാനും റോബോട്ട്; പുതിയ നീക്കവുമായി സൗദി

ഓട വൃത്തിയാക്കാനും റോബോട്ട്; പുതിയ നീക്കവുമായി സൗദി

റിയാദ്: ഓടകളിലെ വെള്ളക്കെട്ടുകൾ വൃത്തിയാക്കാനായി പുതിയ സാങ്കേതിക വിദ്യയുമായി സൗദി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. പ്രത്യേക തരം റോബോട്ട് ഉപയോഗിച്ചാണ് വൃത്തിയാക്കുക. ഇതിലൂടെ റോഡിൻറെ ഗുണനിലവാരം ഉയർത്താനും ഗതാഗത സുരക്ഷ വർധിപ്പിക്കാനാകുമെന്ന് അതോറിറ്റി അറിയിച്ചു.

പുതിയ ഉപകരണത്തിന് ഇടുങ്ങിയതും താഴ്ന്നതുമായ സ്ഥലങ്ങളിൽ ഇറങ്ങി ചെല്ലാനും വൃത്തിയാക്കാനും കഴിയും എന്ന പ്രത്യേകതയുണ്ട്. പ്രത്യേക രീതിയിലാണ് ഈ റോബോട്ട് വണ്ടി നിർമ്മിച്ചിരിക്കുന്നത്. ആവശ്യം അനുസരിച്ചു ഉയരം ക്രമീകരിക്കാനും ഇതിന് കഴിയും.

അത് കൊണ്ട് ചെറിയ ഉയരത്തിലുള്ള ഓടകളിൽ പോലും എളുപ്പത്തിൽ ഇറങ്ങാനും വൃത്തിയാക്കാനും ഇത് ഉപയോഗിച്ച് സാധിക്കും. റിമോട്ട് ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ കഴിയും എന്നത് കൊണ്ട് അപകടകരമായി സ്ഥലങ്ങളിലും ഇത് ഉപയോഗിക്കാൻ കഴിയും.

മഴക്കാലത്ത് റോഡുകളിൽ ഗതാഗതം തടസമുണ്ടാക്കാതെ സുരക്ഷിതമായി യാത്ര ചെയ്യാനുള്ള സൗകര്യമൊരുക്കുക എന്നതാണ് ഈ റോബോട്ടിന്റെ പ്രധാന ലക്ഷ്യം. റോബോട്ട് വാഹനത്തെ എളുപ്പത്തിൽ മറ്റിടങ്ങളിലേക്ക് കൊണ്ട് പോകാൻ കഴിയുമെന്നതും പ്രത്യേകതയാണ്.

2030 ആകുമ്പോൾ റോഡ് ഗുണനിലവാര സൂചികയിൽ ആറാം സ്ഥാനത്തെത്താനും, റോഡപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണം കുറയ്ക്കാനുമുള്ള സൗദിയുടെ പദ്ധതിയുടെ ഭാഗമായി ആണ് റോബോട്ടിന്റെ നിർമ്മാണമെന്ന് അധികൃതർ വ്യക്തമാക്കി.

50ലധികം സമൂഹവിവാഹം, അമൃതകീര്‍ത്തി പുരസ്‌കാര സമര്‍പ്പണം; മാതാ അമൃതാനന്ദമയിയുടെ 72-ാം ജന്മദിനം 27 ന്

50ലധികം സമൂഹവിവാഹം, അമൃതകീര്‍ത്തി പുരസ്‌കാര സമര്‍പ്പണം; മാതാ അമൃതാനന്ദമയിയുടെ 72-ാം ജന്മദിനം 27 ന്

കൊല്ലം: മാതാ അമൃതാനന്ദമയിയുടെ 72-ാം ജന്മദിനം സെപ്റ്റംബര്‍ 27 ന്. മാതാ അമൃതാനന്ദമയിയുടെ ജന്മദിനം കൊല്ലം അമൃതപുരിയില്‍ നിരവധി ആത്മീയവും ജീവകാരുണ്യവുമായ പരിപാടികളോടെ ആഘോഷിക്കും.

ജന്മദിനത്തില്‍ രാവിലെ 5 മണിക്ക് 108 ഗണപതി ഹോമങ്ങളോടെ ആഘോഷങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് ഗുരുപാദ പൂജ, അമ്മയുടെ ജന്മദിന സന്ദേശം, ലോകസമാധാനത്തിനായുള്ള പ്രാര്‍ത്ഥനകള്‍, ഭജനകള്‍, സത്സംഗം, സാംസ്‌കാരിക പരിപാടികള്‍, പ്രസാദ വിതരണം എന്നിവ നടക്കും. ഇന്ത്യയിലുടനീളമുള്ള പ്രമുഖര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

വാര്‍ഷിക അമൃതകീര്‍ത്തി പുരസ്‌കാരത്തിന്റെ സമര്‍പ്പണമാണ് മറ്റൊരു പ്രധാന പരിപാടി. 1,23,456 രൂപ ക്യാഷ് അവാര്‍ഡും ആര്‍ട്ടിസ്റ്റ് നമ്പൂതിരി രൂപകല്‍പ്പന ചെയ്ത സരസ്വതി ശില്‍പവും പ്രശസ്തി പത്രവും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം.

50-ലധികം നിരാലംബരായ യുവതീയുവാക്കളുടെ സമൂഹ വിവാഹമാണ് മറ്റൊരു പ്രധാന സവിശേഷത. ആശ്രമത്തില്‍ നിന്നുള്ള പുതിയ പ്രസിദ്ധീകരണങ്ങളുടെ പ്രകാശനവും ചടങ്ങില്‍ നടക്കും. ജന്മദിനത്തോടനുബന്ധിച്ച്, മാതാ അമൃതാനന്ദമയി മഠം നിരവധി ജീവകാരുണ്യ, സേവന സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.

പഴംപൊരി, വട, അട, കൊഴുക്കട്ട…; പത്തുശതമാനം വരെ വില കുറയും

പഴംപൊരി, വട, അട, കൊഴുക്കട്ട…; പത്തുശതമാനം വരെ വില കുറയും

കൊച്ചി: നികുതി ഘടന രണ്ടു സ്ലാബ് മാത്രമായി വെട്ടിക്കുറച്ച് നടപ്പാക്കിയ ജിഎസ്ടി പരിഷ്‌കരണം പ്രാബല്യത്തില്‍ വരുന്നതോടെ, മലയാളിയുടെ ഇഷ്ടവിഭവമായ പഴംപൊരിയുടെ വില കുറയും. സംസ്ഥാനത്തെ ബേക്കറികളില്‍ വിലയില്‍ പത്തുശതമാനത്തിന്റെ കുറവ് ഉണ്ടാകാന്‍ സാധ്യതയുണ്ട്.

പഴംപൊരി, വട, അട, കൊഴുക്കട്ട തുടങ്ങിയ ലഘുഭക്ഷണങ്ങള്‍ക്ക് നേരത്തെ ചുമത്തിയിരുന്നത് 18 ശതമാനം ജിഎസ്ടി ആയിരുന്നു. കഴിഞ്ഞ ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് ഇവയുടെ നികുതി അഞ്ചു ശതമാനം സ്ലാബിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. മുമ്പ് 12 ശതമാനം സ്ലാബില്‍ ഉണ്ടായിരുന്ന മിക്‌സ്ചര്‍, വേഫറുകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെയും വില കുറയും. ഇവയെയും അഞ്ചു ശതമാനം സ്ലാബിലേക്ക് മാറ്റിയിട്ടുണ്ട്.

ചെലവ് ഘടന യുക്തിസഹമാക്കിയ ശേഷം സംസ്ഥാനത്തെ ബേക്കറികള്‍ ഏഴു ശതമാനം മുതല്‍ പത്തുശമാനം വരെ വില കുറയ്ക്കാന്‍ പദ്ധതിയിടുന്നുവെന്ന് എറണാകുളത്തും നഗരത്തിന് പുറത്തുമായി 50 ഓളം റീട്ടെയില്‍ ഔട്ട്‌ലെറ്റുകളുള്ള ബേക്കറി ബിയുടെ സിഇഒ വിജേഷ് വിശ്വനാഥ് പറഞ്ഞു. ‘ഏകദേശം 10 രൂപ വിലയുള്ള പഴംപൊരിക്ക് ഒരു രൂപ കുറയും. വന്‍കിട ലഘുഭക്ഷണ നിര്‍മ്മാതാക്കളും ബേക്കറികളും തത്വത്തില്‍ വില്‍പ്പന വില കുറയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്’- അദ്ദേഹം പറഞ്ഞു.

’18 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി നികുതി കുറയ്ക്കുമ്പോള്‍ ഫലത്തില്‍ ഞങ്ങള്‍ക്ക് നികുതി ഭാരം കുറയുക 11 ശതമാനമാണ്. പക്ഷേ ബേക്കറികള്‍ക്ക് യഥാര്‍ത്ഥത്തില്‍ നേട്ടം പൂജ്യമാണ്. വനസ്പതി പോലുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ഞങ്ങള്‍ 5 ശതമാനം നികുതി നല്‍കുകയും അതിന് ഇന്‍പുട്ട് ക്രെഡിറ്റ് നേടുകയും വേണം,”- അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഘടക ഉല്‍പ്പന്നങ്ങളുടെ വിലയിലെ വര്‍ധന അസാധാരണമാണെന്നും ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പാദകരുടെ ഭാരം വര്‍ധിക്കാന്‍ ഇത് കാരണമാകുന്നതായും വിജേഷ് ചൂണ്ടിക്കാട്ടി. നികുതി യുക്തിസഹമാക്കിയതിനെ കണ്ണൂര്‍ ആസ്ഥാനമായുള്ള ബേക്ക് സ്റ്റോറി ലൈവ് ബേക്കറിയുടെ മാനേജിങ് പാര്‍ട്ണര്‍ നൗഷാദ് എം സ്വാഗതം ചെയ്തു.

‘എല്ലാ ലഘുഭക്ഷണങ്ങള്‍ക്കും രുചികരമായ വിഭവങ്ങള്‍ക്കും 5% നികുതി നിരക്ക് ഞങ്ങള്‍ക്ക് ആശ്വാസം നല്‍കി. വര്‍ഗ്ഗീകരണ പ്രശ്‌നങ്ങള്‍ കാരണം പരമ്പരാഗത ലഘുഭക്ഷണങ്ങള്‍ക്ക് വ്യത്യസ്ത പരിഗണനകളാണ് ലഭിച്ചിരുന്നത്. ഉദാഹരണത്തിന്, ‘പഴംപൊരി’ക്ക് 18 ശതമാനം നികുതി ചുമത്തിയപ്പോള്‍ ഉണ്ണിയപ്പത്തിന് 5 ശതമാനമാണ് നികുതി. സെപ്റ്റംബര്‍ 22 മുതല്‍ തന്റെ ഔട്ട്‌ലെറ്റുകളില്‍ ഉല്‍പ്പന്നങ്ങള്‍ ഏഴു മുതല്‍ 10 ശതമാനം വരെ വിലക്കുറവില്‍ വില്‍ക്കും’- നൗഷാദ് കൂട്ടിച്ചേര്‍ത്തു.

ചോദ്യോത്തരവേളയ്ക്കിടെ ശാരീരികാസ്വാസ്ഥ്യം; മന്ത്രി വി ശിവന്‍കുട്ടി ആശുപത്രിയില്‍

ചോദ്യോത്തരവേളയ്ക്കിടെ ശാരീരികാസ്വാസ്ഥ്യം; മന്ത്രി വി ശിവന്‍കുട്ടി ആശുപത്രിയില്‍

തിരുവനന്തപുരം: ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് മന്ത്രി വി ശിവന്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയമസഭയിലെ ചോദ്യോത്തര വേളയില്‍ സംസാരിക്കുമ്പോഴാണ് ശിവന്‍കുട്ടിക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്.

ഓണ്‍ലൈന്‍ ഡെലിവറി ജോലിക്കാരുടെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ഉടന്‍ തന്നെ മന്ത്രിയെ ആശുപത്രിയില്‍ എത്തിച്ചു. മന്ത്രി ശിവൻകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ സൂചിപ്പിച്ചു. തുടര്‍ന്ന് സ്പീക്കറുടെ നിര്‍ദേശ പ്രകാരം ശിവന്‍കുട്ടി മറുപടി പറയേണ്ടിയിരുന്ന ചോദ്യങ്ങള്‍ക്ക് മന്ത്രി എം ബി രാജേഷ് മറുപടി പറഞ്ഞു.