കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

കോഴിക്കോട്: താമരശ്ശേരി ചുരത്തിലൂടെയുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം. ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണം. വൈത്തിരി, ലക്കിടി മേഖലകളില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ അതിതീവ്ര മഴ രേഖപ്പെടുത്തിയ സാഹചര്യത്തില്‍, വയനാട് ജില്ലയില്‍ നിന്നു കോഴിക്കോട്ടേക്കും കോഴിക്കോട് ജില്ലയില്‍ നിന്നു വയനാട്ടിലേക്കുമുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

താമരശ്ശേരി ചുരത്തിലൂടെ അവശ്യ സര്‍വീസുകള്‍ക്ക് മാത്രമായിരിക്കും അനുമതി. ഭാരവാഹനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയതായും ജില്ലാ കലക്ടര്‍ അറിയിച്ചു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പുതുപ്പാടി, ഈങ്ങാപ്പുഴ പ്രദേശങ്ങളില്‍ വ്യാപക വെള്ളക്കെട്ടും ഗതാഗത തടസ്സവുമാണ് നേരിടുന്നത്. ഈങ്ങാപ്പുഴ ടൗണിലും പയോണയിലും വെള്ളം കയറി ജനജീവിതം ദുസ്സഹമായിട്ടുണ്ട്. വയനാട് ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ കൈതപ്പൊയില്‍-നോളജ് സിറ്റി-കോടഞ്ചേരി വഴിയാണ് നിലവില്‍ തിരിച്ചുവിടുന്നത്. അതേസമയം, കോഴിക്കോട് ഭാഗത്ത് നിന്ന് വയനാട്ടിലേക്ക് പോകുന്ന വാഹനങ്ങള്‍ താമരശ്ശേരി-കൂടത്തായി-മൈക്കാവ്-കോടഞ്ചേരി വഴിയുള്ള ബദല്‍ പാത ഉപയോഗിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

കോഴിക്കോട്, വയനാട് ജില്ലകളില്‍ തീവ്രമഴ തുടരുകയാണ്. കോടഞ്ചേരി പഞ്ചായത്തിലെ പ്രധാന പുഴകളായ ചാലിപ്പുഴയിലും ഇരുവഴഞ്ഞിപ്പുഴയിലും ജലനിരപ്പ് ആശങ്കയുയര്‍ത്തി ഉയരുകയാണ്. ചാലിപ്പുഴ കവിഞ്ഞൊഴുകിയതോടെ ചെമ്പുകടവിലെ പഴയ പാലത്തിനു മുകളില്‍ വെള്ളം കയറി. മേഖലയില്‍ മഴ ശക്തമായി തുടരുന്നതിനാല്‍ പുഴയോരങ്ങളില്‍ താമസിക്കുന്നവരും യാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. കൂരാച്ചുണ്ട്, ചക്കിട്ടപാറ, കട്ടിപ്പാറ മേഖലകളിലും മഴ ശക്തമാണ്. കക്കയം ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലും ആശങ്ക ഉയര്‍ത്തി മഴ തുടരുകയാണ്. നഗരമേഖലകളിലെ റോഡുകളില്‍ വലിയ വെളളക്കെട്ടാണുള്ളത്.

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

റാഞ്ചി: ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പര തുടങ്ങാനിരിക്കെ അതിനുള്ള തയ്യാറെടുപ്പുകൾ സജീവമാക്കി വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത്. ഒരുക്കങ്ങളുടെ ഭാ​ഗമായി ഇതിഹാസ വിക്കറ്റ് കീപ്പർ എംഎസ് ധോനിക്കൊപ്പമാണ് പന്ത് പരിശീലനം നടത്തുന്നത്. പന്ത് ധോനിക്കൊപ്പമുള്ള ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്.

ഇരുവരുടേയും ജിം ചിത്രമാണ് വൈറലായത്. മുൻ ഇന്ത്യൻ സ്പിന്നർ ഷഹബാസ് നദീമാണ് ഇരു താരങ്ങൾക്കുമൊപ്പമുള്ള ചിത്രം പങ്കിട്ടത്. ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച രണ്ട് ഫിനിഷർമാർക്കൊപ്പം എന്ന കുറിപ്പോടെയാണ് നദീം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. നീല ട്രാക്ക്സൂട്ട് ധരിച്ചാണ് ധോനിയുള്ളത്. പന്ത് കറുത്ത ടീം ഷർട്ടും ഷോർട്സുമാണ് ധരിച്ചിരിക്കുന്നത്.

നിലവിൽ ഇന്ത്യയുടെ പരിമിത ഓവർ ടീം പദ്ധതികളിൽ പന്ത് ഉൾപ്പെട്ടിട്ടില്ല. എന്നാൽ ശുഭ്മാൻ ​ഗിൽ നയിക്കുന്ന ടെസ്റ്റ് ടീമിൽ പന്ത് നിർണായക സാന്നിധ്യമാണ്.ഐപിഎല്ലിൽ മോശം പ്രകടനം മറക്കാനും പന്ത് ആ​ഗ്രഹിക്കുന്നുണ്ടാകും. ഇക്കഴിഞ്ഞ സീസണിൽ പന്തിനു നിരാശയായിരുന്നു. ലഖ്നൗ സൂപ്പർ ‌ജയന്റ്സ് നായകനാ പന്ത് സീസണിൽ 312 റൺസ് മാത്രമാണ് നേടിയത്. ലഖ്നൗ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തുമായിരുന്നു. പുതിയ സീസണിലേക്കായി ലഖ്നൗ വിട്ട് പന്ത് തിരികെ ഡൽഹി ടീമിൽ കളിക്കും. അഫ്​ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് പോരാട്ടത്തിലാണ് പന്ത് അവസാനമായി ഇന്ത്യൻ‌ ജേഴ്സി അണിഞ്ഞത്.

ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ഒന്നാം പോരാട്ടം ഓ​ഗസ്റ്റ് 15 മുതൽ ​ഗാലെയിലും രണ്ടാം ടെസ്റ്റ് ഓ​ഗസ്റ്റ് 23 മുതൽ കൊളംബോയിലുമാണ് അരങ്ങേറുന്നത്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ യോ​ഗ്യതയ്ക്കായി കിണഞ്ഞു ശ്രമിക്കുന്ന ഇന്ത്യക്ക് ഡബ്ല്യുടിസിയിൽ ഇനി 9 ടെസ്റ്റുകളാണ് ശേഷിക്കുന്നത്. ഇതിൽ 7 മത്സരങ്ങളെങ്കിലും വിജയിക്കേണ്ടത് അനിവാര്യമാണ്.

കെട്ടിപ്പിടിച്ച് സൗഹൃദം പങ്കിട്ട് ഇന്ത്യ- പാക് ക്രിക്കറ്റ് താരങ്ങൾ! വിഡിയോ വൈറൽ

കെട്ടിപ്പിടിച്ച് സൗഹൃദം പങ്കിട്ട് ഇന്ത്യ- പാക് ക്രിക്കറ്റ് താരങ്ങൾ! വിഡിയോ വൈറൽ

ലണ്ടൻ: ഇം​ഗ്ലണ്ടിൽ അരങ്ങേറുന്ന വനിതാ ഹണ്ട്രഡ് ക്രിക്കറ്റ് പോരാട്ടത്തിനു പിന്നാലെ ഇന്ത്യൻ താരം ജെമിമ റോഡ്രി​ഗ്സും പാകിസ്ഥാൻ ക്യാപ്റ്റൻ സന ഫാത്തിമയും തമ്മിൽ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചത് ശ്രദ്ധേയമായി. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ ഇപ്പോൾ വൈറലാണ്. സതേൺ ബ്രേവും ബർമിങ്ഹാം ഫീനിക്സും തമ്മിലുള്ള മത്സരം അവസാനിച്ചതിനു പിന്നാലെയാണ് ഇരു താരങ്ങളും പരസ്പരം ആലിം​ഗനം ചെയ്തത്. അതിനു ശേഷം പരസ്പരം സംസാരിച്ചും സൗഹൃദം പങ്കിട്ടുമാണ് ഇരുവരും പിരിഞ്ഞത്. ജെമിമ സതേൺ ബ്രോവിനായും ഫാത്തിമ ബർമിങ്ഹാമിനുമായാണ് കളിക്കുന്നത്.

2025ലെ പഹൽ​ഗാം ഭീകരാക്രമണത്തിനു ശേഷം പാകിസ്ഥാൻ കളിക്കാരുമായി ​ഗ്രൗണ്ടിൽ പരസ്പരം കൈ കൊടുക്കാൻ പോലും ഇന്ത്യൻ താരങ്ങൾ നിൽക്കാറില്ല. ഇന്ത്യ- പാകിസ്ഥാൻ ഐസിസി പോരാട്ടങ്ങൾക്കിടെ നിലവിൽ ഇതാണ് രീതി. ടോസ് ഇടുമ്പോഴും മത്സരം അവസാനിക്കുമ്പോഴുമൊക്കെ മറ്റ് ടീമുകളിലെ താരങ്ങളുമായി ഇന്ത്യൻ താരങ്ങൾ ഹസ്തദാനം ചെയ്യാറുണ്ട്. എന്നാൽ പുരുഷ, വനിതാ പോരാട്ടങ്ങളിൽ എതിർപക്ഷത്ത് പാകിസ്ഥാനാണെങ്കിൽ പരസ്പരം കളിക്കും. പക്ഷേ, ഹസ്തദാനം അടക്കമുള്ള ഒരു സൗഹൃദ​വും വേണ്ടെന്നാണ് നിലവിലും തുടരുന്ന നിലപാട്.

മത്സരത്തിലേക്ക് വന്നാൽ സതേൺ ബ്രേവ് 24 റൺസിനു പോരാട്ടം വിജയിച്ചു. ജെമിമ ജയത്തിൽ നിർണായക പങ്കും വഹിച്ചു. താരം 18 പന്തിൽ 28 റൺസെടുത്താണ് മികവ് പുലർത്തിയത്. എന്നാൽ ബർമിങ്ഹാമിനായി കളിച്ച ഫാത്തിമ സനയ്ക്ക് മികവ് പുറത്തെടുക്കാൻ സാധിച്ചില്ല. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബ്രേവ് 100 പന്തിൽ 140 റൺസെടുത്തു. ലക്ഷ്യത്തിലേക്ക് പന്തെടുത്ത ബർമിങ്ഹാമിന്റെ പോരാട്ടം 5 വിക്കറ്റ് നഷ്ടത്തിൽ 116 റൺസിൽ അവസാനിച്ചു. സീസണിൽ ബ്രേവ് നേടുന്ന തുടരെ നാലാം ജയമാണിത്. ബർമിങ്ഹാം ആകട്ടെ തുടരെ നാല് മത്സരങ്ങളായി തോൽക്കുന്നു.

ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍

ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍

ഡല്‍ഹി: 2026-27 അസസ്‌മെന്റ്് വര്‍ഷത്തേക്ക് ജൂലൈ 31 വരെ 5.9 കോടിയിലധികം ആദായനികുതി റിട്ടേണുകള്‍ (ഐടിആര്‍) സമര്‍പ്പിച്ചതായി ആദായനികുതി വകുപ്പ് അറിയിച്ചു. കണക്കുകള്‍ ഓഡിറ്റ് ചെയ്യേണ്ടതില്ലാത്ത നികുതിദായകര്‍ക്ക് പിഴയോ പലിശയോ ഇല്ലാതെ 2026-27 അസസ്മെന്റ് വര്‍ഷത്തെ ഐടിആര്‍ 1, 2 എന്നിവ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 ആയിരുന്നു.

കഴിഞ്ഞ വര്‍ഷം, റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ദീര്‍ഘിപ്പിച്ചു നല്‍കിയ അവസാന തീയതിയായ സെപ്റ്റംബര്‍ 16 വരെ 7.3 കോടിയിലധികം ഐടിആറുകള്‍ ഫയല്‍ ചെയ്തിരുന്നു. ‘2026-27 അസസ്മെന്റ് വര്‍ഷത്തേക്ക് ജൂലൈ 31 വരെ 5.9 കോടിയിലേറെ ഐടിആറുകള്‍ സമര്‍പ്പിച്ചതായി ആദായനികുതി വകുപ്പ് എക്‌സ് പോസ്റ്റില്‍ വ്യക്തമാക്കി.ഐടിആര്‍ ഫോം 1 (സഹജ്): ചെറുകിട, ഇടത്തരം നികുതിദായകര്‍ക്ക് ഉപയോഗപ്രദമായ ലളിതമായ ഫോമാണിത്. പ്രതിവര്‍ഷ വരുമാനം 50 ലക്ഷം രൂപ വരെ ഉള്ളവരും, ശമ്പള വരുമാനം, ഒരു വീട്, പ്രതിവര്‍ഷം 5,000 രൂപ വരെ കാര്‍ഷിക വരുമാനം എന്നിവയുള്ളവരുമായ റസിഡന്റ് വ്യക്തികള്‍ക്ക് ‘സഹജ്’ ഫയല്‍ ചെയ്യാം.

ഐടിആര്‍ 2: ബിസിനസ്സില്‍ നിന്നോ പ്രൊഫഷനില്‍ നിന്നോ വരുമാനമില്ലാത്തതും, എന്നാല്‍ ക്യാപിറ്റല്‍ ഗെയിന്‍സില്‍ (മൂലധന ലാഭം) നിന്ന് വരുമാനമുള്ളതുമായ വ്യക്തികള്‍ക്കുമാണ് ഐടിആര്‍ 2 ബാധകമാകുന്നത്.

മഴക്കെടുതി രൂക്ഷം; മരണം 5 ആയി

മഴക്കെടുതി രൂക്ഷം; മരണം 5 ആയി

സംസ്ഥാനത്ത് മൂന്ന് ജില്ലകളിലായി ഉണ്ടായ മഴക്കെടുതിയിൽ 5 പേർ മരിച്ചു. പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിൽ ഉരുൾപൊട്ടലിൽ വീട് ഇടിഞ്ഞുവീണ് ജോസഫിൻ ജോണിയും അമ്മ റജീനയും മരിച്ചു. ഇടുക്കി അടൂർമലയിലെ ഉരുൾപൊട്ടലിൽ കുടയത്തൂർ സ്വദേശി സുമതി ആണ് മരിച്ചത്. രണ്ടുപേരെ രക്ഷപ്പെടുത്തി. ഇടുക്കി കോലാഹലമേട്ടിൽ ലീലാമണി എന്നയാളുടെ വീടിനു മുകളിൽ മണ്ണ് വീണ് ബന്ധുവായ വൈക്കം സ്വദേശി പ്രഭാകരൻ നായർ മരിച്ചു.

പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ അതീവ ഗുരുതര സാഹചര്യമാണ് നിലവിലുള്ളത്. വീടുകളും റോഡുകളും വ്യാപാര സ്ഥാപനങ്ങളും കനത്ത മഴയിൽ മുങ്ങി. പത്തനംതിട്ടയിലെ ളാഹ, ഇടുക്കിയിലെ പീരുമേട്, തൊടുപുഴ എന്നിവിടങ്ങളിൽ അതിതീവ്ര മഴയാണ് കിട്ടിയത്. ളാഹയിൽ 25 സെന്റിമീറ്ററും പീരുമേടും തൊടുപുഴയും 21സെന്റിമീറ്ററും മഴ പെയ്തു.

ചികിത്സയിലുള്ള ഭാര്യാപിതാവിനെ കാണാന്‍ മുഖ്യമന്ത്രി എത്തിയത് ഹെലികോപ്റ്ററില്‍; സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനം

ചികിത്സയിലുള്ള ഭാര്യാപിതാവിനെ കാണാന്‍ മുഖ്യമന്ത്രി എത്തിയത് ഹെലികോപ്റ്ററില്‍; സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനം

കൊച്ചി: ചികിത്സയില്‍ കഴിയുന്ന ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററില്‍ സഞ്ചരിച്ച മുഖ്യമന്ത്രി വിഡി സതീശനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം. മുന്‍ മുഖ്യമന്ത്രി പിണറായി ഹെലികോപ്റ്റര്‍ ധൂര്‍ത്ത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട സതീശന്‍; മുഖ്യമന്ത്രിയായപ്പോള്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി വാടകയ്ക്ക് എടുത്ത ഹെലികോപ്റ്റര്‍ സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചുവെന്നാണ് പ്രധാന ആരോപണം.

ന്യൂമോണിയ ബാധിതനായി ആലുവ കാരോത്തുകുഴി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യാപിതാവ് വേലായുധന്‍കുട്ടിയെ കാണാന്‍ മുഖ്യമന്ത്രി ഇന്നലെ കാവടിയാര്‍ ഗോള്‍ഫ് ക്ലബില്‍ നിന്ന് കൊച്ചിയിലേക്ക് പറന്നത്. എന്നാല്‍ കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി സഞ്ചരിച്ച ഹെലികോപ്റ്റര്‍ കൊച്ചിയില്‍ ഇറക്കാതെ തിരിക തിരുവനന്തപുരത്തേക്ക് മടങ്ങി. പിന്നീട് കാലാവസ്ഥ സാധാരണ നിലയിലായതിനെ തുടര്‍ന്ന് 11.30 ഓടെ കൊച്ചിയിലേക്ക് തിരിക്കുകയായിരുന്നു. ആശുപത്രിയില്‍ 20 മിനിറ്റോളം ചെലവഴിച്ച മുഖ്യമന്ത്രി പിന്നീട് ദേശത്തെ വസതിയിലേക്ക് പോയി.

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും പിണറായി സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്തു എന്നായിരുന്നു അന്നുയര്‍ന്ന വ്യാപക വിമര്‍ശനം. അവയവദാന ദൗത്യങ്ങള്‍ക്കായി നിരവധി തവണയാണ് അന്ന് ഹെലികോപ്ടര്‍ ഉപയോഗിച്ചിരുന്നത്. അടിയന്തര ഘട്ടങ്ങളില്‍ എയര്‍ ആംബുലന്‍സ് ആയും അവയവങ്ങള്‍ ദൂരസ്ഥലങ്ങളിലേക്ക് വേഗത്തില്‍ എത്തിക്കാനായും ഉപയോഗിച്ചിരുന്ന ഹെലികോപ്റ്ററിനെയാണ് മുഖ്യമന്ത്രി സ്വകാര്യ ആവശ്യത്തിനായി ദുരുപയോഗം ചെയ്‌തെന്ന വിമര്‍ശനം ഉയര്‍ന്നത്.