കനത്ത മഴ, വെള്ളപ്പൊക്കം; ആറന്മുള വള്ളസദ്യ മാറ്റിവച്ചു

കനത്ത മഴ, വെള്ളപ്പൊക്കം; ആറന്മുള വള്ളസദ്യ മാറ്റിവച്ചു

പത്തനംതിട്ട: ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യ മാറ്റിവച്ചു. മഴയും വെള്ളപ്പൊക്കവും കാരണം ക്ഷേത്രത്തിൽ ചടങ്ങ് മാത്രമാണു നടത്തിയത്. നദിയിൽ ഒഴുക്ക് കൂടുന്നത് അപകടസാധ്യതയായതോടെ പള്ളിയോടങ്ങൾ നദിയിൽ ഇറക്കരുതെന്നു പള്ളിയോട സേവാസംഘം നിർദേശം നൽകിയിരുന്നു.

ഇന്നലെ 11 വള്ളസദ്യ വഴിപാടുകളാണ് ഉണ്ടായിരുന്നതെങ്കിലും ചടങ്ങ് മാത്രം നടത്തി അവസാനിപ്പിച്ചു. ഇന്ന് 10 വള്ളസദ്യ വഴിപാടുകളാണ് ഉള്ളത്. പ്രതികൂല കാലാവസ്ഥ കാരണം ഇവയെല്ലാം മാറ്റിവച്ചിട്ടുണ്ട്.

ക്ഷേത്രത്തിലേക്ക് എത്താനുള്ള ചെങ്ങന്നൂർ, കോഴഞ്ചേരി, പന്തളം എന്നിവിടങ്ങളിൽ നിന്നുള്ള വഴികളെല്ലാം വെള്ളം കയറി ഗതാഗതം തടസപ്പെട്ട നിലയിലാണ്. ഇന്നലെ വള്ളസദ്യ വഴിപാടിനെത്തിയവർ റോഡിലെ വെള്ളത്തിൽ കൂടി നടന്നാണു ക്ഷേത്രത്തിലെത്തിയത്. വള്ളസദ്യ വഴിപാട് സ്വീകരിക്കാനെത്തിയ പള്ളിയോടങ്ങളെല്ലാം സുരക്ഷിതമാണ്.

വീണ്ടും ന്യൂനമര്‍ദം; തീവ്രമഴ തുടരും; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അതീവ ജാഗ്രത

വീണ്ടും ന്യൂനമര്‍ദം; തീവ്രമഴ തുടരും; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അതീവ ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൂടി തീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാസ്ഥ വകുപ്പ്. തീവ്ര മഴ കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം ഒഴികെയുളള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഞായറാഴ്ച തീവ്രമഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ മുതല്‍ കേരള തീരം വരെ തീരദേശ ന്യൂന മര്‍ദ്ദ പാത്തി തുടരുന്നു. ശക്തി കൂടിയ ന്യൂനമര്‍ദ്ദം തെക്ക് കിഴക്കന്‍ രാജസ്ഥാനു മുകളിലായി സ്ഥിതി ചെയ്യുന്നു. ഇത് അടുത്ത 24 മണിക്കൂറിനിടെ തെക്കന്‍ രാജസ്ഥാന്‍ പ്രദേശങ്ങളിലൂടെ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങി, ക്രമേണ ശക്തി കുറഞ്ഞു ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യത. കേരളത്തില്‍ അഞ്ച് വരെയുള്ള ദിവസങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത. ഞായറാഴ്ചയും, ബുധനാഴ്ചയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.

കണ്ണൂര്‍ – കാസര്‍കോട് (വളപ്പട്ടണം മുതല്‍ ന്യൂ മാഹി വരെയും കുഞ്ചത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെയും) ജില്ലകളിലെ തീരങ്ങളില്‍ ഇന്ന് വൈകുന്നേരം 05.30 വരെ 3.0 മുതല്‍ 3.5 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ

എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ

കല്ലമ്പലം മണമ്പൂരിൽ എംഡിഎംഎയുമായി യുവതിയും യുവാവ് പിടിയിലായി. നാവായിക്കുളം വെള്ളൂർക്കോണം സ്വദേശി 33 കാരനായ ഷാൻ, ചെങ്ങന്നൂർ സ്വദേശി 24 കാരിയായ തസ്ലീന എന്നിവരെയാണ് ഡാൻസ് സംഘം പിടികൂടിയത്. മണമ്പൂർ നീറുവിള ഭാഗത്തുനിന്നാണ് ഇവർ പിടിയിലായത്. ഷാൻ മുമ്പും ലഹരി കേസിൽ അറസ്റ്റിലായിട്ടുണ്ട്.

വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ യുവാവ് കയത്തിൽ അകപ്പെട്ട് മുങ്ങിമരിച്ചു

വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ യുവാവ് കയത്തിൽ അകപ്പെട്ട് മുങ്ങിമരിച്ചു

നെടുമങ്ങാട്: വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. നെടുമങ്ങാട് വേങ്കവിള സ്വദേശി അഖിൽ എ.ജെ (33) ആണ് മരിച്ചത്.
​വാമനപുരം നദിയിലെ ചെല്ലഞ്ചിപ്പാലത്തിന് സമീപം സപ്തപുരത്ത് കുള്ളിക്കടവിലായിരുന്നു അപകടം. നാല് സുഹൃത്തുക്കൾക്കൊപ്പം എത്തിയ അഖിൽ, കുളിക്കുന്നതിനിടെ കയത്തിൽ അകപ്പെടുകയായിരുന്നു.

വിവരമറിഞ്ഞതിനെ തുടർന്ന് പൊലീസും വിതുര ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. തുടർന്ന് മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

റിയാദ്: സൗദി അറേബ്യയുടെ ആകാശത്ത് 21-ാം നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പൂര്‍ണ്ണ സൂര്യഗ്രഹണം ദൃശ്യമാകും. 75 വര്‍ഷത്തിനിടെ രാജ്യം കാണുന്ന അപൂര്‍വ്വ കാഴ്ചയാണിത്. സൗദി ബഹിരാകാശ ഏജന്‍സി ഇതിനെ നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ജ്യോതിശാസ്ത്ര പ്രതിഭാസം എന്നാണ് വിശേഷിപ്പിക്കുന്നത്. 2027 ഓഗസ്റ്റ് 2 ഉച്ചയ്ക്ക് സൗദിയുടെ വിവിധ ഭാഗങ്ങളെ ഇരുട്ടിലാക്കിക്കൊണ്ട് സൂര്യനെ ചന്ദ്രന്‍ പൂര്‍ണമായും മറയ്ക്കും.

ഗ്രഹണ സമയത്ത് പകല്‍ വെളിച്ചം മാറി സന്ധ്യാസമയത്തിന് സമാനമായ അന്തരീക്ഷമാകും. അന്തരീക്ഷ താപനില പെട്ടെന്ന് കുറയുകയും ഉച്ചസമയത്ത് ആകാശത്ത് നക്ഷത്രങ്ങളും ഗ്രഹങ്ങളും ദൃശ്യമാവുകയും ചെയ്യും. സൂര്യന്റെ ഉപരിതലത്തിലെ അന്തരീക്ഷ പാളിയായ ‘കൊറോണ’ നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കും. അബ പോലെയുള്ള തെക്കന്‍ പ്രദേശങ്ങളില്‍ ഏകദേശം 6 മിനിറ്റോളവും, ജിദ്ദ ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ തീരപ്രദേശങ്ങളില്‍ 5 മിനിറ്റ് 50 സെക്കന്‍ഡോളവും പൂര്‍ണ്ണ ഇരുട്ട് അനുഭവപ്പെടും.

സൂര്യനും ചന്ദ്രനും ഭൂമിയും ചന്ദ്രന്‍ മധ്യത്തില്‍ വരിവരിയായി വരുമ്പോഴാണ് പൂര്‍ണ്ണ സൂര്യഗ്രഹണം സംഭവിക്കുന്നത്. പ്രകൃതിയുടെ ഭാഗ്യകരമായ യാദൃശ്ചികതയാല്‍, ചന്ദ്രന്‍ സൂര്യനേക്കാള്‍ ഏകദേശം 400 മടങ്ങ് ചെറുതാണ്, പക്ഷേ നമ്മോട് ഏകദേശം 400 മടങ്ങ് അടുത്താണ്. അതിനാല്‍ ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍, രണ്ടും ഏതാണ്ട് ഒരേ വലുപ്പത്തില്‍ കാണപ്പെടുന്നു. അവ പൂര്‍ണ്ണമായി വരിവരിയായി വരുമ്പോള്‍, ചന്ദ്രന്‍ സൂര്യനെ പൂര്‍ണ്ണമായും തടയുകയും ചന്ദ്രന്റെ നിഴല്‍ ഭൂമിയില്‍ പതിക്കുകയും ചെയ്യുന്നു.

മക്ക, ജിദ്ദ, തായിഫ്, അല്‍ ബാഹ, ഖമീസ് മുഷൈത്ത്, ജിസാന്‍, നജ്‌റാന്‍ തുടങ്ങിയ വന്‍ നഗരങ്ങളില്‍ പൂര്‍ണ്ണ സൂര്യഗ്രഹണം ദൃശ്യമാകും. റിയാദ്, ഈസ്റ്റേണ്‍ പ്രൊവിന്‍സ് ഉള്‍പ്പെടെയുള്ള മറ്റ് പ്രദേശങ്ങളില്‍ ഭാഗിക സൂര്യഗ്രഹണമായിരിക്കും അനുഭവപ്പെടുകയെന്ന് ജിദ്ദ ആസ്‌ട്രോണമി സൊസൈറ്റിയുടെ ഭാരവാഹി എഞ്ചിനീയര്‍ മജീദ് അബു സഹ്‌റ പറഞ്ഞു.

ഓഗസ്റ്റ് 2ന് രാവിലെ 11.41ഓടെ ഭാഗിക ഗ്രഹണം ആരംഭിക്കും. ഉച്ചയ്ക്ക് 1.21 നും 1.44 നും ഇടയിലാണ് രാജ്യത്ത് പൂര്‍ണമായി ഇരുട്ട് പരക്കുന്നത്. വൈകുന്നേരം 3 മണിയോടെ ഗ്രഹണം അവസാനിക്കും.

വിവിധ നഗരങ്ങളിലെ സമയം

ജിദ്ദ: ഉച്ചയ്ക്ക് 12ന് ഗ്രഹണം തുടങ്ങി 1.25ന് പൂര്‍ണ്ണ ഗ്രഹണത്തിലെത്തും.

മക്ക: ഉച്ചയ്ക്ക് 12.01ന് തുടങ്ങി 1.26ന് പൂര്‍ണ്ണ അവസ്ഥയിലാകും.

തായിഫ്: ഉച്ചയ്ക്ക് 12.03ന് തുടങ്ങി 1.28ന് പൂര്‍ണ്ണതയിലെത്തും.

ഖമീസ് മുഷൈത്ത്: ഉച്ചയ്ക്ക് 12:13 ന് തുടങ്ങി 1:37 ന് പൂര്‍ണ്ണതയിലെത്തും

പ്രത്യേക സുരക്ഷാ ഗ്ലാസുകള്‍ ഇല്ലാതെ ഒരു കാരണവശാലും സൂര്യനെ നേരിട്ട് നോക്കരുത്. സാധാരണ സണ്‍ഗ്ലാസുകളോ ടെലിസ്‌കോപ്പോ ഫില്‍ട്ടറുകളില്ലാതെ ഉപയോഗിക്കുന്നത് കണ്ണിന്റെ കാഴ്ചശക്തിക്ക് സ്ഥിരമായ തകരാറുകള്‍ വരുത്താമെന്ന് സൗദി സ്‌പേസ് ഏജന്‍സി പൊതുജനങ്ങള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ദുരിതപ്പെയ്ത്തില്‍ മരണം ഉയരുന്നു. മഴക്കെടുതിയില്‍ കേരളത്തില്‍ ഇതുവരെ ആറു പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. കോട്ടയത്തും ഇടുക്കിയിലുമായി മണ്ണിടിച്ചിലിലും ഉരുള്‍ പൊട്ടലിലും നാലു പേരാണ് മരിച്ചത്. മലപ്പുറം കൊണ്ടോട്ടി നീറാട് തോട്ടില്‍ വീണ് നാലു വയസ്സുകാരന്‍ ആദം അയ്മന്‍ മരിച്ചു. വയനാട് പടിഞ്ഞാറേത്തറയില്‍ കുളത്തില്‍ നിന്നും വെള്ളം പമ്പു ചെയ്യാന്‍ ശ്രമിക്കവെ, മഞ്ഞൂറ സ്വദേശി ബെന്നി ഷോക്കേറ്റ് മരിച്ചു.

കൊല്ലം നീണ്ടകരയില്‍ ഇന്നലെ വള്ളം മറിഞ്ഞ് കാണാതായി പുത്തന്‍തുറ സ്വദേശി രാധാകൃഷ്ണന്റെ മൃതദേഹം ലഭിച്ചു. കാണാതായ മറ്റൊരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. സംസ്ഥാനത്തെ മലയോര മേഖലകളില്‍ മണ്ണിടിച്ചിലുണ്ടായി. റാന്നിക്ക് പുറമേ, പാലാ ടൗണും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. കെ കെ റോഡിലും വെള്ളം കയറി. ഈരാറ്റുപേട്ട ടൗണും വെള്ളത്തിലായി. മൂന്നിലവില്‍ ഉരുള്‍പൊട്ടലുണ്ടായി. ഇടുക്കി ഏലപ്പാറ ചെമ്മണ്ണ് ഭാഗത്ത് വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണു. വാഗമണ്ണില്‍ റോഡിലേക്ക് മണ്ണിടിഞ്ഞ് ഗതാഗത തടസവും ഉണ്ടായിട്ടുണ്ട്.

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഒമ്പതു ജില്ലകളില്‍ അതിതീവ്രമഴ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടുമാണ്. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

മുഖ്യമന്ത്രി വിഡി സതീശന്‍ മന്ത്രിമാരുമായും ജില്ലാ കലക്ടര്‍മാരുമായും ബന്ധപ്പെട്ട് സംസ്ഥാനത്തെ മഴക്കെടുതി സാഹചര്യം വിലയിരുത്തി. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരോട് അതത് ജില്ലകളില്‍ ക്യാമ്പുചെയ്ത് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഏകോപനം റവന്യൂ മന്ത്രി നിര്‍വഹിക്കും. മഴക്കെടുതി രൂക്ഷമായ മേഖലകളിലെ എംഎല്‍എമാരുമായും മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചു. ഇടുക്കി, പത്തനംതിട്ട, കോട്ടയം കലക്ടര്‍മാര്‍ക്ക് ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സജ്ജമായിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മൂവാറ്റുപുഴ ആറിലും തൊടുപുഴയാറിലും ജലനിരപ്പ് അപകടനില പിന്നിട്ടു. കാളിയാറിലെ ജലനിരപ്പ് മുന്നറിയിപ്പ് നില പിന്നിട്ടു. അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പ് താഴെ പറയുന്ന നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക. മൂവാറ്റുപുഴ, കല്ലട, മീനച്ചിൽ, പമ്പ, അച്ചൻകോവിൽ എന്നീ നദികളുടെ കരകളിൽ താമസിക്കുന്നവർക്ക് അതീവ ജാ​ഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.