മദ്യപിച്ചെത്തി വാക്കുതര്‍ക്കം; തിരുവനന്തപുരത്ത് മകന്റെ മര്‍ദനമേറ്റ് അച്ഛന്‍ മരിച്ചു

മദ്യപിച്ചെത്തി വാക്കുതര്‍ക്കം; തിരുവനന്തപുരത്ത് മകന്റെ മര്‍ദനമേറ്റ് അച്ഛന്‍ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കുറ്റിച്ചലില്‍ മകന്‍ അച്ഛനെ മര്‍ദിച്ച് കൊലപ്പെടുത്തി. വഞ്ചിക്കുഴി സ്വദേശി രവീന്ദ്രനാണ് കൊല്ലപ്പെട്ടത്. മകന്‍ നിഷാദി (38) നെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ഇയാള്‍ ഭാര്യയും അമ്മയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. വഴക്ക് പരിഹരിക്കാനെത്തിയ രവീന്ദ്രന്റെ നെഞ്ചില്‍ ചവിട്ടുകയായിരുന്നു.

പിന്നാലെ വീട്ടുകാര്‍ പൊലീസിനെ വിളിച്ചു വരുത്തി. പൊലീസ് എത്തുന്ന സമയം വരെയും നിഷാദ് രവീന്ദ്രനെ മര്‍ദിച്ചുവെന്നാണ് വിവരം. പൊലീസ് എത്തി ഇയാളെ കസ്റ്റഡിയില്‍ എടുത്തു. ഗുരുതരാവസ്ഥയിലായ രവീന്ദ്രനെ അടുത്തുള്ള നെയ്യാര്‍ മെഡിസിറ്റിയിലേക്ക് മാറ്റി. രാത്രി 12 മണിയോടെ രവീന്ദ്രന്‍ മരിച്ചു. പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.സ്വകാര്യ ആയുര്‍വേദ ആശുപത്രിയിലെ ജീവനക്കാരനാണ് പ്രതി നിഷാദ്.

റെക്കോര്‍ഡ് നേട്ടവുമായി സപ്ലൈകോ; ഇന്ന് വിറ്റത് 21 കോടിയുടെ ഉല്‍പ്പന്നങ്ങള്‍

റെക്കോര്‍ഡ് നേട്ടവുമായി സപ്ലൈകോ; ഇന്ന് വിറ്റത് 21 കോടിയുടെ ഉല്‍പ്പന്നങ്ങള്‍

തിരുവനന്തപുരം: ഓണക്കാലത്ത് റെക്കോര്‍ഡ് വില്‍പ്പനയുമായി സപ്ലൈകോ. ഇന്ന് മാത്രം വിറ്റഴിച്ചത് 21 കോടിയിലധികം രൂപയുടെ ഉല്‍പ്പന്നങ്ങളാണ്. ഇതോടെ ഓണക്കാലത്തെ വില്‍പ്പന 319. 3 കോടി രൂപയായതായി മന്ത്രി ജിആര്‍ അനില്‍ അറിയിച്ചു. 300 കോടിയുടെ വില്‍പ്പനയായിരുന്നു സപ്ലൈകോ ലക്ഷ്യമിട്ടത്.

സംസ്ഥാന സര്‍ക്കാരിന്റെ കൃത്യമായ ഇടപെടലുകളിലൂടെ വിലക്കയറ്റവും ക്ഷാമവുമില്ലാത്ത ഓണവിപണി സാധ്യമാക്കാന്‍ കഴിഞ്ഞതായി പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. ഓഗസ്റ്റ് 27ന് മാത്രം വില്‍പ്പന 13 കോടി രൂപയിലേറെയായിരുന്നു29 ആം തീയതി 17 കോടിയിലധികം വില്‍പ്പനയില്‍ എത്തി. മുപ്പതാം തീയതിയിലും 19 കോടിലധികം രൂപയുടെ വില്‍പനയാണ് നടന്നത്. സപ്ലൈകോയില്‍ ഇന്ന് മാത്രം വിറ്റഴിച്ചത് 21 കോടിയിലധികം രൂപയുടെ ഉല്‍പ്പന്നങ്ങളാണ്.

300 കോടിയുടെ വില്‍പനയാണ് സപ്ലൈകോ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇതുവരെ നടന്നത് 319.3 കോടി രൂപയുടെ വില്‍പനയാണ്. 49 ലക്ഷത്തോളം ഉപഭോക്താക്കള്‍ സപ്ലൈകോയില്‍ എത്തിയെന്നും മന്ത്രി പറഞ്ഞു. ഒരു ഉപഭോക്തൃ സംസ്ഥാനം എന്ന നിലയില്‍ കേരളത്തില്‍ ഉത്സവകാലങ്ങളില്‍ ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെടെ എല്ലാ അവശ്യവസ്തുക്കള്‍ക്കും സ്വാഭാവികമായും വിലക്കയറ്റം ഉണ്ടാകും. എന്നാല്‍ ഇതില്‍ മുന്‍കൂട്ടി സപ്ലൈയ്ക്കോയ്ക്കും പൊതുവിതരണ വകുപ്പിനും വിപണിയില്‍ ഫലപ്രദമായി ഇടപെടാന്‍ കഴിഞ്ഞു. സപ്ലൈകോയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില്‍പ്പനയാണ് ഇന്ന് നടന്നത്. കഴിഞ്ഞ ഓണത്തിന് 183 കോടിയുടെ വില്‍പനയായിരുന്നു നടന്നത്.

ഹിന്ദി സേവീസമ്മാന്‍ ഡോ.രതീഷ് നിരാലക്ക്

ഹിന്ദി സേവീസമ്മാന്‍ ഡോ.രതീഷ് നിരാലക്ക്

ഗാന്ധിയുഗത്തിലെ ഹിന്ദി പ്രചാരകന്‍ ചാത്തുക്കുട്ടി മാസ്റ്ററുടെ ഓര്‍മക്കായി കോഴിക്കോട് ഭാഷാസമന്വയവേദി നല്‍കി വരുന്ന ഹിന്ദി സേവീസമ്മാന്‍ ഈ വര്‍ഷം ഡോ.രതീഷ് നിരാലക്ക് ലഭിക്കും. പ്രശസ്ത പ്രസിദ്ധീകരണ സ്ഥാപനമായ ന്യൂഡല്‍ഹിയിലെ രാജ്കമല്‍ പ്രകാശന്‍ നല്കുന്ന പ്രശസ്തിപത്രവും പുസ്തകങ്ങളും സ്മൃതിചിഹ്നവും അടങ്ങിയതാണ് പുരസ്കാരം.

ഡോ.ആര്‍സു, ഡോ.ഒ.വാസവന്‍, ഡോ.പി.കെ.രാധാമണി, വേലായുധന്‍ പള്ളിക്കല്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. സെപ്റ്റംബര്‍ 16ന് കോഴിക്കോട് നടക്കുന്ന ചടങ്ങില്‍ ചെന്നൈയില്‍ നിന്നുള്ള തമിഴ്-ഹിന്ദി എഴുത്തുകാരി ജമുന കൃഷ്ണരാജ് പുരസ്കാരം സമ്മാനിക്കും. ആറ്റിങ്ങല്‍ നിരാലാ ഹിന്ദി അക്കാദമിയുടെ സ്ഥാപകനായ ഡോ.രതീഷ് നിരാലാ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ ഹിന്ദി അധ്യാപകനായിരുന്നു. ഹിന്ദിയിലും മലയാളത്തിലും വിവര്‍ത്തന ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വള്ളി അമ്മാൾ (86) അന്തരിച്ചു

വള്ളി അമ്മാൾ (86) അന്തരിച്ചു

ആറ്റിങ്ങൽ കടുവയിൽ നാരായണ വിലാസത്തിൽ വള്ളി അമ്മാൾ (86) അന്തരിച്ചു.

മക്കൾ: നാരായണൻ, ശ്രീകുമാർ, സുരേഷ് കുമാർ, സിന്ധു, സുഗന്ധി
മരുമക്കൾ: വിജയലക്ഷ്മി, ശാന്തി, അമ്പിളി, മുരുകൻ, മുരുകേഷ്
സഞ്ചയനം: സെപ്റ്റംബർ 4 വ്യാഴാഴ്ച നടക്കും

വിദ്യാഭ്യാസ അവകാശ നിയമം: ന്യൂനപക്ഷ ഇളവ് പുനപ്പരിശോധിക്കണം: സുപ്രീം കോടതി

വിദ്യാഭ്യാസ അവകാശ നിയമം: ന്യൂനപക്ഷ ഇളവ് പുനപ്പരിശോധിക്കണം: സുപ്രീം കോടതി

ന്യൂഡല്‍ഹി: ന്യൂനപക്ഷ ഉടമസ്ഥതയിലുള്ള സ്‌കൂളുകളില്‍ കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസ അവകാശ നിയമം(ആര്‍ടിഇ) ബാധകമല്ലെന്ന മുന്‍ ഉത്തരവ് പുനപ്പരിശോധിക്കേണ്ടതാണെന്ന് സുപ്രീം കോടതിയുടെ രണ്ടംഗ ബഞ്ച്. 2014ലെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി നിയമത്തിന്‍റെ അന്തസ്സത്തയ്ക്കു വിരുദ്ധമാണെന്ന് രണ്ടംഗ ബെഞ്ച് അഭിപ്രായപ്പെട്ടു.

വിഷയം വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടണമോയെന്ന് പരിശോധിക്കാന്‍ ജഡ്ജിമാരയ ദീപാങ്കര്‍ ദത്ത, മന്‍മോഹന്‍ എന്നിവരുടെ ബെഞ്ച് ചീഫ് ജസ്റ്റിസിനോട് അഭ്യര്‍ഥിച്ചു. ന്യൂനപക്ഷങ്ങള്‍ക്ക് വിദ്യഭ്യാസ പ്രവര്‍ത്തനത്തിനുള്ള ഭരണഘടനാ അവകാശത്തെ ചട്ടങ്ങള്‍ മറികടക്കാനുള്ള ഉപായമായി പലരും ഉപയോഗിക്കുന്നുവെന്നും കോടതി വിലയിരുത്തി.

നിലവാരം ഉറപ്പാക്കാനുള്ളതാണ് ആര്‍ടിഇ ബില്ലെന്നും ഭരണഘടനയുടെ 30ാം അനുഛേദം പ്രകാരം സ്ഥാപിക്കുന്ന സ്‌കൂളുകളുടെ ന്യൂനപക്ഷ സ്വഭാവത്തില്‍ മാറ്റം വരുത്തില്ലെന്നും കോടതി പറഞ്ഞു.

സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളില്‍ പഠിപ്പിക്കാന്‍ നിലവില്‍ സര്‍വീസിലുള്ള അധ്യാപകരും അധ്യാപക യോഗ്യത പരീക്ഷ (ടെറ്റ്) പാസാകണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജോലിയില്‍ തുടരാനും സ്ഥാനക്കയറ്റത്തിനും പരീക്ഷ പാസായേ തീരൂവെന്ന് കോടതി വ്യക്തമാക്കി.

വിരമിക്കാന്‍ അഞ്ചുവര്‍ഷം മാത്രം ബാക്കിയുള്ളവര്‍ക്ക് ഇളവുനല്‍കി. അഞ്ചുവര്‍ഷത്തില്‍ കൂടുതലുള്ളവര്‍ പരീക്ഷ പാസാകണം. അല്ലെങ്കില്‍ രാജി നല്‍കണം. ടെറ്റ് പരീക്ഷ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കും ബാധകമാണോ എന്നതടക്കമുള്ള വിഷയമാണ്‌ വിശാല ബെഞ്ചിലേക്ക് വിടാന്‍ കോടതി തീരുമാനിച്ചത്.

നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യൂക്കേഷന്‍ ഒന്നു മുതല്‍ എട്ടു വരെയുള്ള ക്ലാസുകളിലെ അധ്യാപകര്‍ക്ക് 2010ലാണ് ടെറ്റ് പരീക്ഷ നിര്‍ബന്ധമാക്കിയത്. സര്‍വീസിലുള്ളവര്‍ക്ക് പരീക്ഷ നിര്‍ബന്ധമാക്കുന്നതിനെതിരെയാണ് അധ്യാപകര്‍ കോടതിയെ സമീപിച്ചത്. മഹാരാഷ്ട്രയിലെ അന്‍ജുമന്‍ ഇഷാദ് ഇ-തലീം ട്രസ്റ്റിന്റേതുള്‍പ്പെടെ ആര്‍ടിഇ നിയമവുമായി ബന്ധപ്പെട്ട അപ്പീലുകള്‍ പരിഗണിക്കുകയായിരുന്നു കോടതി.

2014ലെ പ്രമതി എഡ്യുക്കേഷണല്‍ ആന്റ് കള്‍ച്ചറല്‍ ട്രസ്റ്റ് കേസിലാണ് സര്‍ക്കാര്‍ സഹായത്തോടെയും അല്ലാതെയും പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ സ്‌കൂളുകള്‍ക്ക് വിദ്യാഭ്യാസ അവകാശം നിയമം ബാധകമല്ലെന്ന് അന്നത്തെ ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ അധ്യക്ഷനായ ബെഞ്ച് വിധിച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പ്; അന്തിമ വോട്ടര്‍പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

തദ്ദേശ തെരഞ്ഞെടുപ്പ്; അന്തിമ വോട്ടര്‍പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പ്രസിദ്ധീകരിക്കും. കഴിഞ്ഞ മാസം 30 ന് പ്രസിദ്ധീകരിക്കാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. പട്ടികയില്‍ പേര് ചേര്‍ക്കാനും തിരുത്തലുകള്‍ വരുത്താനും അപേക്ഷിച്ചവരുടെ ഹിയറിങ്ങിനായി 29 വരെ സമയം നല്‍കിയ സാഹചര്യത്തിലാണ് പ്രസിദ്ധീകരണ തീയതി നീട്ടിയത്.