ഒന്നിച്ചു ജീവിക്കാന്‍ ആഗ്രഹം; പതിനേഴുകാരനൊപ്പം നാടുവിട്ട് യുവതി, അറസ്റ്റ്

ഒന്നിച്ചു ജീവിക്കാന്‍ ആഗ്രഹം; പതിനേഴുകാരനൊപ്പം നാടുവിട്ട് യുവതി, അറസ്റ്റ്

ചേര്‍ത്തല: പതിനേഴുകാരനൊപ്പം നാടുവിട്ട രണ്ടു കുട്ടികളുടെ അമ്മയായ ഇരുപത്തേഴുകാരി അറസ്റ്റില്‍. പള്ളിപ്പുറം സ്വദേശിനി സനൂഷയെയാണ് കര്‍ണാടകയിലെ കൊല്ലൂരില്‍നിന്ന് ചേര്‍ത്തല പൊലീസ് പിടികൂടിയത്. പോക്‌സോ പ്രകാരം യുവതിക്കെതിരേ കേസെടുത്തു.

കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയിലാണു നടപടി. 12 ദിവസം മുന്‍പാണ് സനൂഷ തന്റെ മക്കളുമായി വിദ്യാര്‍ഥിക്കൊപ്പം നാടുവിട്ടത്. വിദ്യാര്‍ഥിയെ കാണാനില്ലെന്നു കാട്ടി ബന്ധുക്കള്‍ കുത്തിയതോട് പൊലീസിലും ചേര്‍ത്തല പൊലീസില്‍ യുവതിയുടെ ബന്ധുക്കളും പരാതി നല്‍കി. യുവതി ബന്ധുവിന് വാട്‌സാപ്പ് സന്ദേശം അയച്ചിരുന്നു. തുടര്‍ന്ന് ചേര്‍ത്തല പൊലീസ് കൊല്ലൂരിലെത്തി അറസ്റ്റുചെയ്യുകയായിരുന്നു. കുട്ടികള്‍ക്കൊപ്പം ഇരുവരെയും നാട്ടിലെത്തിച്ച പൊലീസ് വിദ്യാര്‍ഥിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു. മക്കളെ യുവതിയുടെ ഭര്‍ത്താവിനെ ഏല്‍പ്പിച്ചു. ഒന്നിച്ചു ജീവിക്കാന്‍ ആഗ്രഹിച്ചാണ് ഒളിച്ചോടിയതെന്ന് യുവതി പൊലീസിനോടു പറഞ്ഞു. ചേര്‍ത്തല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ (ഒന്ന്) ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്ത് കൊട്ടാരക്കര ജയിലിലാക്കി.

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; നാളെ മുതല്‍ ശക്തമായ മഴ

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; നാളെ മുതല്‍ ശക്തമായ മഴ

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. ഈ മാസത്തെ ആദ്യത്തെ ന്യൂനമര്‍ദ്ദമാണിത്. നാളെയോടെ ഒഡിഷ തീരത്തേക്ക് നീങ്ങുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി ബുധനാഴ്ച മുതല്‍ കേരളത്തില്‍ മഴ വീണ്ടും സജീവമാകാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് (ചൊവ്വാഴ്ച) പുലര്‍ച്ചെ 5.30ന് വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് കൂടുതല്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ ഒഡിഷയ്ക്ക് കുറുകെ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ നിലനിന്നിരുന്ന ചക്രവാതച്ചുഴിയാണ് ന്യൂനമര്‍ദ്ദമായി രൂപപ്പെട്ടത്.

ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി വരുംദിവസങ്ങളില്‍ വടക്കന്‍ കേരളത്തിലാണ് കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യത. ബുധനാഴ്ച തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വ്യാഴാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

സൗബിന് വിദേശ യാത്രയ്ക്ക് അനുമതിയില്ല; അപേക്ഷ തള്ളി കോടതി

സൗബിന് വിദേശ യാത്രയ്ക്ക് അനുമതിയില്ല; അപേക്ഷ തള്ളി കോടതി

കൊച്ചി: നടൻ സൗബിൻ ഷാഹിറിന് വിദേശ യാത്രാനുമതി നിഷേധിച്ച് മജിസ്ട്രേറ്റ് കോടതി. സാമ്പത്തിക തട്ടിപ്പ് കേസിലെ ജാമ്യ വ്യവസ്ഥയുടെ ഭാ​ഗമായാണ് നടപടി. ദുബൈയിൽ നടക്കുന്ന അവാർഡ് നൈറ്റിൽ പങ്കെടുക്കാൻ പോകണമെന്നു ആവശ്യപ്പെട്ട് സൗബിൻ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ അപേക്ഷ കോടതി തള്ളി.

മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസാണ് യാത്രാനുമതി നിഷേധിക്കാനുള്ള കാരണം. കേസുമായി ബന്ധപ്പെട്ട് സൗബിൻ ഉൾപ്പെടെയുള്ളവരെ നേരത്തെ ചോദ്യം ചെയ്തിരുന്നു. ഷോൺ ആന്റണി, ബാബു ഷാഹിർ എന്നിവർ കേസിലെ മറ്റ് പ്രതികൾ. കേസ് റദ്ദാക്കണമെന്ന ഇവരുടെ ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.

സിനിമയുടെ ലാഭവിഹിതം നൽകിയില്ലെന്ന മരട് സ്വദേശി സിറാജ് വലിയതുറയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. എന്നാൽ സിറാജ് സിനിമയ്ക്കു വേണ്ടി നൽകേണ്ടിയിരുന്ന പണം കൃത്യസമയത്ത് നൽകിയില്ലെന്നും പണമില്ലാതെ ഷൂട്ടിങ് മുടങ്ങുകയും നീണ്ടു പോകുകയും ചെയ്തുവെന്നാണ് നിർമാതാക്കളുടെ വാദിച്ചത്.

സ്വര്‍ണവില എങ്ങോട്ട്?, റെക്കോര്‍ഡ് ഭേദിച്ച് കുതിപ്പ് തുടരുന്നു; 78,000ലേക്ക്

സ്വര്‍ണവില എങ്ങോട്ട്?, റെക്കോര്‍ഡ് ഭേദിച്ച് കുതിപ്പ് തുടരുന്നു; 78,000ലേക്ക്

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡ് ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 160 രൂപ വര്‍ധിച്ച് 78,000ത്തോട് അടുത്തിരിക്കുകയാണ് സ്വര്‍ണവില. 77,800 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിനും ആനുപാതികമായി വില കൂടി. 20 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 9725 രൂപയായി.

ഇന്നലെ ഒറ്റയടിക്ക് 680 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 77000 കടന്നത്. കഴിഞ്ഞ മാസം എട്ടിന് 75,760 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് 20-ാം തീയതി വരെയുള്ള കാലയളവില്‍ 2300 രൂപ താഴ്ന്ന ശേഷം തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്വര്‍ണവില തിരിച്ചുകയറുന്നതാണ് ദൃശ്യമായത്.

ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 50 ശതമാനം തീരുവ ചുമത്തിയത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ട്രംപ് നയത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണി ഇടിവിലാണ്. ഇതോടെ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതാണ് സ്വര്‍ണവില ഉയരാന്‍ കാരണം.

പൊതുസ്‌ഥലത്ത്‌ ഉപയോഗിക്കുന്നില്ലെങ്കില്‍ മോട്ടോര്‍ വാഹനനികുതി നിര്‍ബന്ധമല്ല: സുപ്രീം കോടതി

പൊതുസ്‌ഥലത്ത്‌ ഉപയോഗിക്കുന്നില്ലെങ്കില്‍ മോട്ടോര്‍ വാഹനനികുതി നിര്‍ബന്ധമല്ല: സുപ്രീം കോടതി

പൊതുസ്‌ഥലത്ത്‌ ഉപയോഗിക്കാത്ത മോട്ടോര്‍ വാഹനങ്ങള്‍ക്കു വാഹന നികുതി നിര്‍ബന്ധമല്ലെന്നു സുപ്രീം കോടതി. ജസ്‌റ്റിസുമാരായ മനോജ്‌ മിശ്ര, ഉജ്‌ജ്വല ഭുയന്‍ എന്നിവരുടെ ബെഞ്ചിന്റേതാണു വിധി. ‘പൊതുസ്‌ഥലത്ത്‌’ ഒരു മോട്ടോര്‍ വാഹനം ഉപയോഗിക്കുന്നില്ലെങ്കില്‍ അല്ലെങ്കില്‍ പൊതുസ്‌ഥലത്ത്‌ ഉപയോഗിക്കാന്‍ സൂക്ഷിക്കുന്നില്ലെങ്കില്‍, ആ വ്യക്‌തിക്ക്‌ പൊതു ഭൗതിക സൗകര്യങ്ങളില്‍നിന്ന്‌ നേട്ടം ലഭിക്കുന്നില്ല;അതിനാല്‍, ആ കാലയളവില്‍ അയാള്‍ മോട്ടോര്‍ വാഹന നികുതി അടയ്‌ക്കേണ്ടതില്ല’- കോടതി വ്യക്‌തമാക്കി.

റോഡുകള്‍, ഹൈവേകള്‍ മുതലായ പൊതു ഭൗതിക സൗകര്യങ്ങള്‍ ഉപയോഗിക്കുന്ന ഒരു വ്യക്‌തി അത്തരം ഉപയോഗത്തിന്‌ പണം നല്‍കണം എന്നതാണു നികുതി നിര്‍ദേശത്തിനു പിന്നിലെന്നു കോടതി പറഞ്ഞു.
1963 ലെ ആന്ധ്രാപ്രദേശ്‌ മോട്ടോര്‍ വാഹന നികുതി നിയമത്തിലെ മൂന്നാം വകുപ്പില്‍ ‘പൊതുസ്‌ഥലം’ എന്ന വാക്ക്‌ ഉപയോഗിച്ചിട്ടുണ്ടെന്ന്‌ ബെഞ്ച്‌ പറഞ്ഞു.

നിയമത്തിലെ മൂന്നാം വകുപ്പ്‌ മോട്ടോര്‍ വാഹനങ്ങളില്‍ നികുതി ഈടാക്കുന്നതിനെക്കുറിച്ചാണ്‌. രാഷ്‌ട്രീയ ഇസ്‌പാത്‌ നിഗം ലിമിറ്റഡ്‌ (ആര്‍.ഐ.എന്‍.എല്‍) വളപ്പിനുള്ളില്‍ മാത്രം ഉപയോഗിക്കാന്‍ പരിമിതപ്പെടുത്തിയ വാഹനങ്ങള്‍ക്കു നികുതി ഈടാക്കാനുള്ള നിര്‍ദേശമാണു കേസില്‍ കലാശിച്ചത്‌. കമ്ബനി വളപ്പില്‍ മാത്രമാണു വാഹനം ഉപയോഗിച്ചതെന്നും അവര്‍ വാദിച്ചു.

ഭര്‍ത്താവിനെ കാണാതായിട്ട് എട്ടുവര്‍ഷം; ഇന്‍സ്റ്റഗ്രാം റീലില്‍ തിരിച്ചറിഞ്ഞ് ഭാര്യ, അറസ്റ്റ്

ഭര്‍ത്താവിനെ കാണാതായിട്ട് എട്ടുവര്‍ഷം; ഇന്‍സ്റ്റഗ്രാം റീലില്‍ തിരിച്ചറിഞ്ഞ് ഭാര്യ, അറസ്റ്റ്

ലഖ്‌നൗ: എട്ടുവര്‍ഷമായി കാണാതായ ഭര്‍ത്താവിനെ ഇന്‍സ്റ്റഗ്രാം റീലില്‍ തിരിച്ചറിഞ്ഞ് ഭാര്യ. ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയിലാണ് സംഭവം. തന്നെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം കഴിച്ചെന്ന ഷീലുവിന്റെ പരാതിയില്‍ ജിതേന്ദ്രയെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.

2018 ല്‍ ഗര്‍ഭിണിയായ ഭാര്യ ഷീലുവിനെ ഉപേക്ഷിച്ച് പഞ്ചാബിലെ ലുധിയാനയില്‍ താമസം മാറിയ ഇയാള്‍ അവിടെ മറ്റൊരു വിവാഹം കഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മുരാര്‍നഗര്‍ സ്വദേശിയായ ഷീലു ഇന്‍സ്റ്റാഗ്രാം വിഡിയോയില്‍ ഭര്‍ത്താവിനെ കണ്ടതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജിതേന്ദ്രയെ കണ്ടെത്തുന്നത്.

അതേസമയം തന്റെ മകനെ കാണാനില്ലെന്ന് പറഞ്ഞ് ജിതേന്ദ്രയുടെ പിതാവ് 2018 ല്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ഷീലുവിന്റെ ബന്ധുക്കളുടെ പെരുമാറ്റം ശരിയല്ലെന്ന് ജിതേന്ദ്രയുടെ കുടുംബം ആരോപിച്ചിരുന്നു.

സബ് ഇന്‍സ്‌പെക്ടര്‍ രജനീകാന്ത് പാണ്ഡെയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ലുധിയാനയില്‍ നിന്നാണ് ജിതേന്ദ്രയെ പിടികൂടിയത്. ഷീലുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് പറഞ്ഞു.